Sunday, August 9, 2009

മഹര്‍ഷിയോ പിശാചോ?

തോമസ് മുള്ളറിന്റെ പ്രശസ്തമായ ഒരു ഉദ്ധരണിയുണ്ട്

"തെറ്റു ചെയ്യുന്നവന്‍ മനുഷ്യനാണ്; അതിനെക്കുറിച്ചോര്‍ത്തു ദുഃഖിക്കുന്നവന്‍ മഹര്‍ഷിയാണ്; എന്നാല്‍, അതില്‍ അഭിമാനം കൊള്ളുന്നവന്‍ പിശാചാണ്.''

ആരാണ് മഹര്‍ഷി, ആരാണ് പിശാച് എന്ന് ഗവേഷിക്കാനൊന്നും ശതമന്യുവിന് താല്‍പ്പര്യമില്ല. പൊട്ടി പുറത്ത്; ശീവേലി അകത്ത് എന്നെല്ലാം പറയുന്നതുപോലെ മുരളി പുറത്ത് വീരന്‍ അകത്ത് എന്നൊരു വാര്‍ത്ത കണ്ടു. രാംമനോഹര്‍ ലോഹ്യയുടെ ജന്മശതാബ്ദിയില്‍ ജയപ്രകാശ് നാരായണന്റെയും ലോഹ്യയുടെയുമെല്ലാം സ്മരണകളിരമ്പുന്ന കോണ്‍ഗ്രസ് കൂടാരത്തിലേക്ക് മഹത്തായ സോഷ്യലിസ്റ്റ് പ്രസ്ഥാനത്തെ കൊണ്ടുപോയി കെട്ടിയ വീരധീര സിംഹത്തെ ആദ്യമായി അഭിവാദ്യംചെയ്യട്ടെ. സമരംചെയ്യുക; ജയിലുകള്‍ നിറയട്ടെ എന്നാണ് ജയപ്രകാശ് നാരായണന്‍ പറഞ്ഞതെങ്കില്‍ പുതിയ വീരലോഹനാരായ പറയുന്നു-മതിലുചാടുക; യുഡിഎഫ് ജയിക്കട്ടെ എന്ന്.

ഇനി നമുക്ക് ഗാട്ട് കരാര്‍, ആഗോളവല്‍ക്കരണം, മുകേഷ് അംബാനിയുടെ എണ്ണ, ആസിയന്‍ കരാര്‍ എന്നിവയുടെ ഉല്‍കൃഷ്ടതയെക്കുറിച്ചുള്ള പുസ്തകങ്ങള്‍ വായിച്ചുരസിക്കാം; മുക്കിന് മുക്കിന് അവയുടെ പ്രകാശനങ്ങള്‍ ആഘോഷമാക്കാം; അവാര്‍ഡുകളുടെ പെരുമഴയില്‍ കുളിച്ചുല്ലസിക്കാം. സോഷ്യലിസത്തെക്കുറിച്ചും ആഗോളവല്‍ക്കരണത്തെക്കുറിച്ചുമെല്ലാം വിമര്‍ശനം നടത്തി മടുത്തു. എല്ലാ ദിവസവും ഇഡ്ഡലിയും സാമ്പാറും കഴിച്ചാല്‍ അതിനുണ്ടോ രസം. ഇനി കുറച്ചുനാള്‍ പുട്ടും കടലയുമോ ചപ്പാത്തിയും പൊരിച്ച കോഴിയുമോ കഴിക്കാം.

യുഡിഎഫിലോട്ട് കാലെടുത്തുവച്ചതേയുള്ളൂ. സ്നേഹം കൊണ്ടങ്ങനെ വീര്‍പ്പുമുട്ടിക്കുകയാണ്. ഉമ്മന്‍ചാണ്ടി വാരിയെടുത്തുമ്മവയ്ക്കുന്നു. ചെന്നിത്തല ചെവിക്ക് മൃദുവായി പിടിച്ച് കൊച്ചുകള്ളാ എന്നു വിളിക്കുന്നു. കുട്ടിക്കുറുമ്പന്‍ കുഞ്ഞാലിക്കുട്ടി കുലുങ്ങിച്ചിരിക്കുന്നു. തങ്കച്ചന്‍ വിളിക്കുന്നു-തങ്കക്കുടമേ....ആര്യാടന്റെ മുഖത്ത് ആമോദം വിരിഞ്ഞുനില്‍ക്കുന്നു. ഈ സ്നേഹത്തെയല്ലേ ഇന്നലെവരെ അകറ്റിനിര്‍ത്തിയത്? ഈ വാത്സല്യത്തെയല്ലേ പുറംകാലുകൊണ്ട് തട്ടിമാറ്റിയത്? പാവം കുഞ്ഞാലിക്കുട്ടിയെ പീഡകനെന്നു വിളിച്ചില്ലേ. കരുണാകരനെ കരിങ്കാലിയെന്നും ആന്റണിയെ അല്‍പ്പജ്ഞാനിയെന്നും ഉമ്മന്‍ചാണ്ടിയെ ഉണ്ണാക്കനെന്നും വിളിച്ചതിന്റെ പാപം എവിടെച്ചെന്ന് തീര്‍ക്കും.

കൊന്നാല്‍ പാപം തിന്നാല്‍ തീരുമായിരിക്കും. ഇന്നലെവരെ കൂടെ നിന്നവരെ മുട്ടന്‍ തെറിവിളിച്ചാല്‍ പരിഹാരമാകും. ഗൌഡയെയും കുമാരസ്വാമിയെയും മാത്യു ടി തോമസിനെയും മൈക്കുകെട്ടി തെറിവിളിച്ചാല്‍ ഇനി ഒരു ഡാഷ് അലിയും ചോദിക്കാന്‍ വരില്ല. അല്‍പ്പം എരിവുകേറ്റാന്‍ പിണറായി വിജയനെയും നല്ല നാല് പള്ളുപറയാം. നാളത്തെ കാര്യം ഇന്ന് തീരുമാനിക്കാന്‍ പറ്റുകില്ലല്ലോ. അപ്പംകാണുന്നവനെ ആ സമയത്ത് പിതാവേ എന്നുവിളിച്ച് ആശ്ളേഷിക്കാം. അമ്പട ഞാനേ...

*
മുരളീധരന്‍ മഹാനൊന്നുമല്ല, സാധാരണ മനുഷ്യനാണ്; അച്ഛന്റെ മോനാണ്. പ്രതികരണശേഷി അല്‍പ്പം കൂടിപ്പോയി. അത് ആസനത്തിലെ തഴമ്പിലൂടെ വന്നുപെട്ടതാണ്. അലുമിനിയം പട്ടേല്‍, മദാമ്മ, ഡ്യൂപ്ളിക്കേറ്റ് ഗാന്ധി തുടങ്ങിയ പ്രയോഗങ്ങള്‍ കൈരളിക്ക് സമ്മാനിച്ചിട്ടുണ്ട്. എ കെ ആന്റണിയെ മുക്കാലിയില്‍ കെട്ടി അടിക്കണമെന്ന് പറയാനുള്ള ധീരത മറ്റേതെങ്കിലും ഖദറിട്ട ഈനാംപേച്ചിക്കുണ്ടോ? പണ്ട് കോണ്‍ഗ്രസില്‍ ആളെയെടുക്കാന്‍ ടാലന്റ് സെര്‍ച്ച് എന്ന പരിപാടിയില്ലായിരുന്നു. സ്ഥാനാര്‍ഥി നിര്‍ണയവേളയിലെ മൂത്രമൊഴിപ്പ്, അലുമിനിയം പട്ടേലിന് നാടന്‍ കോഴിക്കറി, ഗുലാം നബിക്ക് ഗുലാബ്‌ജാം തുടങ്ങിയവയായിരുന്നു അന്നത്തെ മാനദണ്ഡങ്ങള്‍. ടാലന്റ് സെര്‍ച്ചിലൂടെയാണെങ്കില്‍ ചെന്നിത്തല മാവേലിക്കരയ്ക്കിപ്പുറം കടക്കില്ലെന്നും ഉമ്മന്‍ചാണ്ടിക്ക് കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പദം ധാരാളമാണെന്നും കോണ്‍ഗ്രസില്‍ തന്നോളം തലയെടുപ്പുള്ളത് തന്റെ പിതാവിനുമാത്രമാണെന്നും മുരളീധരന് നന്നായറിയാം. അതുകൊണ്ടാണ് ഇന്ദുലേഖയില്ലെങ്കില്‍ തോഴിയായാലും മതി, വേളി നടന്നേ തീരൂ എന്ന ശാഠ്യം.

കോണ്‍ഗ്രസില്‍ സസ്പെന്‍ഷനും പുറത്താക്കലുമൊന്നും ഒരു പ്രശ്നമല്ല. മുരളീധരനെ മന്ദബുദ്ധിയെന്നു വിളിക്കുന്ന ടി എച്ച് മുസ്തഫ ബുദ്ധിക്കൂടുതല്‍കൊണ്ട് എത്രവട്ടം പുറത്താക്കപ്പെട്ടിട്ടുണ്ടെന്ന് മുസ്തഫയ്ക്കുപോലും അറിയില്ല(മണ്ടന്‍!). സസ്പെന്‍ഷന്‍ കാലാവധിക്കുള്ളില്‍ താന്‍ മര്യാദരാമനായില്ലേ എന്ന് മുരളി പറയുമ്പോള്‍, സസ്പെന്‍ഡുചെയ്തതല്ല, ആറുകൊല്ലത്തേക്ക് പുറത്താക്കിയതാണ് മുരളിയെ എന്നാണ് മുസ്തഫ പറഞ്ഞത്. മുസ്തഫയാണെന്നതുകൊണ്ട് തള്ളിക്കളയേണ്ട. സംഗതി നേരാണ്. 2005 ഏപ്രില്‍ പത്തിന് അന്നത്തെ മുഖ്യമന്ത്രി എ കെ ആന്റണി ഡല്‍ഹിയില്‍ചെന്ന് സോണിയ മാഡത്തിനെ കണ്ട് അരമണിക്കൂറിനകം ജനാര്‍ദന്‍ ദ്വിവേദി എന്ന എഐസിസി പറച്ചില്‍കാരന്‍ എഴുതിവായിച്ചത്,

"പാര്‍ടിവിരുദ്ധ പ്രവര്‍ത്തനത്തിന് ഇപ്പോള്‍ സസ്പെന്‍ഷനിലിരിക്കുന്ന മുരളീധരന്‍ജി കൂടുതല്‍ പാര്‍ടി വിരുദ്ധ പ്രവര്‍ത്തനത്തിലേര്‍പ്പെട്ടതിനാല്‍ ഇന്നുമുതല്‍ ആറുകൊല്ലത്തേക്ക് പാര്‍ടി അംഗത്വത്തില്‍നിന്ന് പുറത്താക്കുന്നു''

എന്നാണ്.

കോണ്‍ഗ്രസല്ലേ. പുറത്താക്കിയ ആളെ തിരിച്ചെടുക്കാന്‍ ഡല്‍ഹിവരെ ഒരു യാത്ര മതി. ടിവി അവതാരകയ്ക്കും തമ്പാനൂരിലെ പോക്കറ്റടിക്കാരനും ടാലന്റ് തെളിയിച്ച് കെ.എസ്.യു പ്രസിഡന്റാകാന്‍ മോഹിക്കാം. കെപിസിസി പ്രസിഡന്റിന്റെ കുടുംബവീട്ടിലെ സഹായിക്ക് ടാലന്റ് ചുമക്കുന്ന യൂത്ത് പ്രസിഡന്റാകാം. ഡല്‍ഹിയില്‍ സിഖുകാരുടെ തലേക്കെട്ടഴിപ്പിക്കല്‍ ഹോബിയാക്കിയ ജഗദീഷ് ടൈറ്റ്ലര്‍ക്ക് കെ.എസ്.യു പ്രസിഡന്റാര്‍ഥികളെ ഇന്റര്‍വ്യൂ ചെയ്യാം. എം എം ഹസ്സന് പാര്‍ടി അച്ചടക്കത്തെക്കുറിച്ചും ചെന്നിത്തലയ്ക്ക് അഴിമതിക്കെതിരെയും പ്രസംഗിക്കാം. പാവം മുരളിക്കുമാത്രം വിലക്കെന്തിന്?

പണ്ടു പറഞ്ഞതെല്ലാം തെറ്റാണെന്ന് ഏറ്റുപറഞ്ഞു ദുഃഖിക്കുന്ന മുരളിയെ കണക്കിലെടുക്കേണ്ട-തറവാട്ടിലേക്ക് തിരിച്ചുവന്ന വാത്സല്യനിധിയായ പിതാവിന്റെ ആഗ്രഹമെങ്കിലും പരിഗണിക്കേണ്ടതല്ലേ? ഏകലവ്യനെപ്പോലെ വേണമെങ്കില്‍ കെപിസിസി ആപ്പീസിന്റെ പുറത്ത് റോഡിലിരുന്ന് മുരളീധരന് തല്‍ക്കാലം കര്‍ത്തവ്യം നിറവേറ്റാവുന്നതാണ്. ആട്ടും തുപ്പും ഇനിയും സഹിക്കേണ്ടിവന്നേക്കാം-പതറിപ്പോകരുത്. ഇടക്കാലത്ത് ഒരു താവളംവേണമെന്ന് തോന്നുമ്പോള്‍ വല്ല സിനിമാ ഷൂട്ടിങ്ങുകാരെയും സമീപിക്കാവുന്നതാണ്. ആള്‍ക്കൂട്ടസീനിലും മറ്റും അഭിനയിക്കാന്‍ പോകുന്ന എക്സ്ട്രാ നടീനടന്മാരെ സംഘടിപ്പിക്കാന്‍ അവര്‍ക്ക് കഴിയും. ഒരു പാര്‍ടിയുണ്ടാക്കുകയാണെന്ന് പ്രഖ്യാപിക്കണം; സമ്മേളനം നടത്തണം; പറ്റുമെങ്കില്‍ ഒരു ജാഥയും സംഘടിപ്പിക്കണം. അപ്പോഴേക്കും ചെന്നിത്തലയുടെ ചൊരുക്ക് ആന്റണി മാറ്റിക്കൊള്ളും. പുതിയ പാര്‍ടി പിരിച്ചുവിട്ടതായി പ്രഖ്യാപിച്ച് നമുക്ക് മാതൃപേടകത്തിലേക്ക് വീണ്ടും കയറാം.

മുള്ളര്‍ സായ്പ് പറഞ്ഞപടി മനുഷ്യന്‍ തെറ്റുചെയ്യും; അതില്‍ ദുഃഖിച്ച് മഹര്‍ഷിയാകും. മുരളീധരന്‍ ഒരൊന്നന്നര മഹര്‍ഷി തന്നെ. മറ്റേയാളെപ്പോലെ പിശാചല്ല.

*

ഒരു വാര്‍ത്തയെ പലതരത്തില്‍ കാണാം; ഒരു സംഭവത്തെ പലതരത്തില്‍ റിപ്പോര്‍ട്ട് ചെയ്യാം. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ശസ്ത്രക്രിയ നടത്തിയ ഒരാളിന്റെ കാഴ്ചയ്ക്ക് തകരാറുവന്നാല്‍, അതിന്റെ കാരണമന്വേഷിക്കാതെ തന്നെ സര്‍ക്കാരും ആരോഗ്യവകുപ്പുമാണ് പ്രതികളെന്ന് വാര്‍ത്ത എഴുതുന്നതാണ് മിടുക്ക്. പനിയുടെ കുറ്റം ആരോഗ്യമന്ത്രി നേരിട്ട് ഏറ്റെടുക്കണമെന്ന് മുഖപ്രസംഗവുമെഴുതാം. കേന്ദ്രമന്ത്രി കെ വി തോമസ് മാഷിനും വന്നു ഈയിടെ പനി. പകര്‍ന്നത് കേരളത്തില്‍വച്ചാണെന്ന് കൃത്യമായി അറിയാത്തതിനാല്‍ ശ്രീമതിടീച്ചര്‍ക്ക് പഴിയില്ല! മാഷ് പനിച്ചുവിറച്ചും തളര്‍ന്നും കുറെനാള്‍ ഡല്‍ഹിയിലെ ആശുപത്രിയില്‍ കിടന്നു. അവിടെ കൂടിയ ആരോഗ്യപരിപാലനമാണല്ലോ. എത്ര മരുന്നുകഴിച്ചിട്ടും പനി ശമിക്കുന്നില്ല. ഒടുവില്‍ മറ്റൊരാശുപത്രിയില്‍ കൊണ്ടുപോയപ്പോഴാണ് മനസ്സിലാകുന്നത് അതുവരെ കിട്ടിയ ചികിത്സ യഥാര്‍ഥ രോഗത്തിനായിരുന്നില്ല എന്ന്. ആ സമയം അങ്ങനെ ചെയ്യാന്‍ തോന്നിയതുകൊണ്ട് മാഷ് രക്ഷപ്പെട്ടു. നമ്മുടെ ഏതെങ്കിലും 'രമ'യോ 'ഭൂമി' യോ എഴുതിയോ, രോഗം കണ്ടുപിടിക്കാനാകാത്ത ഡല്‍ഹി ആശുപത്രിയുടെ അനാസ്ഥമൂലം തോമസ് മാഷ് ഗുരുതരാവസ്ഥയിലായെന്ന്? അതിന് ഡല്‍ഹിയിലെ ആരോഗ്യമന്ത്രി പി കെ ശ്രീമതിയല്ലല്ലോ. അല്ലേ.

*
മാതൃഭൂമിയില്‍ ഇടയ്ക്കിടെ വരുന്നു-'ദളി(ഗൌഡ)ന്റെ' എന്ന്. അങ്ങനെയൊരു പാര്‍ടി ഈ ഭൂമുഖത്തുണ്ടോ ആവോ. ഉള്ള ഒരു പാര്‍ടി ജനതാദള്‍ എസ് ആണ്. ദേവഗൌഡ പ്രസിഡന്റായ പാര്‍ടി. ആ പാര്‍ടിയില്‍നിന്ന് പുറത്താക്കപ്പെട്ട എം പി വീരേന്ദ്രകുമാര്‍ നയിക്കുന്ന ഒരു സംഘത്തെയാണ് 'ജനതാദള്‍ എസ്' എന്ന് മാതൃഭൂമി എഴുതിക്കാണുന്നത്. പാര്‍ടിയുടെ പേര് നിശ്ചയിക്കാനുള്ള അധികാരവും മാതൃഭൂമി ഏറ്റെടുത്തിട്ടുണ്ടാകണം. അഥവാ ഇതുവരെ അങ്ങനെയൊരധികാരം കിട്ടിയില്ലെങ്കില്‍, വീരഭൂമിയിലെ ഏതെങ്കിലും ഡെപ്യൂട്ടി എഡിറ്റ(പാദസേവ)റെ നിയോഗിച്ച് അത് തരപ്പെടുത്താന്‍ ശ്രമിക്കാവുന്നതാണ്.

ഇടതുമുന്നണിയോഗം നാളെ: സ്വാശ്രയകരാറും ദളി (ഗൌഡ) ന്റെ മന്ത്രിസ്ഥാനവും കീറാമുട്ടി എന്നവാര്‍ത്തയും കെ.പി.സി.സി. എക്സിക്യൂട്ടീവ് ഇന്ന്: ദളിന്റെ യു.ഡി.എഫ്. പ്രവേശനവും മുരളിയുടെ തിരിച്ചുവരവും ചര്‍ച്ചയ്ക്ക് എന്നതും ഒരേദിവസം ഒരേ പേജില്‍ അച്ചടിക്കാന്‍ തയ്യാറാകുന്ന ഡെപ്യൂട്ടി എഡിറ്റര്‍മാര്‍ വീരഭൂമിയിലുള്ളപ്പോള്‍ വീരനെന്തരിന് വേവലാതി?

4 comments:

ശതമന്യു said...

മുരളീധരന്‍ മഹാനൊന്നുമല്ല, സാധാരണ മനുഷ്യനാണ്; അച്ഛന്റെ മോനാണ്. പ്രതികരണശേഷി അല്‍പ്പം കൂടിപ്പോയി. അത് ആസനത്തിലെ തഴമ്പിലൂടെ വന്നുപെട്ടതാണ്. അലുമിനിയം പട്ടേല്‍, മദാമ്മ, ഡ്യൂപ്ളിക്കേറ്റ് ഗാന്ധി തുടങ്ങിയ പ്രയോഗങ്ങള്‍ കൈരളിക്ക് സമ്മാനിച്ചിട്ടുണ്ട്. എ കെ ആന്റണിയെ മുക്കാലിയില്‍ കെട്ടി അടിക്കണമെന്ന് പറയാനുള്ള ധീരത മറ്റേതെങ്കിലും ഖദറിട്ട ഈനാംപേച്ചിക്കുണ്ടോ? പണ്ട് കോണ്‍ഗ്രസില്‍ ആളെയെടുക്കാന്‍ ടാലന്റ് സെര്‍ച്ച് എന്ന പരിപാടിയില്ലായിരുന്നു. സ്ഥാനാര്‍ഥി നിര്‍ണയവേളയിലെ മൂത്രമൊഴിപ്പ്, അലുമിനിയം പട്ടേലിന് നാടന്‍ കോഴിക്കറി, ഗുലാം നബിക്ക് ഗുലാബ്‌ജാം തുടങ്ങിയവയായിരുന്നു അന്നത്തെ മാനദണ്ഡങ്ങള്‍. ടാലന്റ് സെര്‍ച്ചിലൂടെയാണെങ്കില്‍ ചെന്നിത്തല മാവേലിക്കരയ്ക്കിപ്പുറം കടക്കില്ലെന്നും ഉമ്മന്‍ചാണ്ടിക്ക് കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പദം ധാരാളമാണെന്നും കോണ്‍ഗ്രസില്‍ തന്നോളം തലയെടുപ്പുള്ളത് തന്റെ പിതാവിനുമാത്രമാണെന്നും മുരളീധരന് നന്നായറിയാം. അതുകൊണ്ടാണ് ഇന്ദുലേഖയില്ലെങ്കില്‍ തോഴിയായാലും മതി, വേളി നടന്നേ തീരൂ എന്ന ശാഠ്യം.

മൂര്‍ത്തി said...

കോണ്‍ഗ്രസ് ഒരു ജനാധിപത്യകക്ഷിയാണെന്ന് ചാനലുകളില്‍ ആവര്‍ത്തിച്ച് കേള്‍ക്കുന്നതാണൊരു തമാശ. കോണ്‍ഗ്രസ് ഒരു ജനാധിപത്യകക്ഷിയായതുകൊണ്ടാണത്രെ വരവും പോക്കും ഇങ്ങനെ നിര്‍ബാധം നടക്കുന്നത്.

ഒരു മാധ്യമശിങ്കം ഒരു ചര്‍ച്ചയില്‍ “ കോണ്‍ഗ്രസ് അങ്ങിനെ ഒരു ജനാധിപത്യകക്ഷിയൊന്നുമല്ല, കെ.പി.സി.സി ഭൂരിപക്ഷ തീരുമാ‍നം അന്തിമമാകാന്‍” എന്നു പറഞ്ഞു കുറച്ച് കഴിഞ്ഞപ്പോള്‍ പറയുന്ന കേട്ടു “ കോണ്‍ഗ്രസ് ഒരു ജനാധിപത്യകക്ഷിയാണ്. എല്ലാവരെയും ഉള്‍ക്കൊള്ളാന്‍ അതിനു കഴിയും’ എന്ന്.

എങ്ങനെ വേണമെങ്കിലും വളയും ചാനല്‍ ചര്‍ച്ചയിലെ വിദഗ്ദര്‍.

കിരണ്‍ തോമസ് തോമ്പില്‍ said...

വീരന്‍ പറഞ്ഞത്‌ സ്നേഹമുള്ളവരുടെ കൂടെ എത്തി എന്നാണ്‌. ഒരുപാട്‌ കാലം സ്നേഹം കൊതിച്ച്‌ LDF നിന്നു ആരെങ്കിലും സ്നേഹിച്ചോ അതാണ്‌ കാര്യം. ആഗോള്‍ വല്‍ക്കരണവും ആഗോള സ്നേഹവും എന്ന പുസ്തകത്തില്‍ പുള്ളി അതിനെപ്പറ്റി കൂടുതല്‍ എഴുതും

അല്‍ഭുത കുട്ടി said...

സേവനം ചെയ്യാന്‍ തക്കം പാര്‍ത്തു നടക്കുന്ന എനിക്ക് സേവനം ചെയ്യാന്‍ നിങ്ങള്‍ എന്നെ സമ്മതിച്ചോ ? വടക്കാഞ്ചേരിയില്‍ സേവനം ചെയ്യാന്‍ ചെന്ന എന്റെ ചാരിത്യം നിങ്ങള്‍ പരീക്ഷില്ലേ. ഇനിയും വയ്യ ചേട്ടാ അഗ്നിപരീക്ഷണങ്ങള്‍.

എന്നെ ചേട്ടന്‍ ഏറ്റെടുക്കണം ഇനിയും വയ്യ എനിക്ക് ഇങ്ങനെ സേവനം ചെയ്യാതിരിക്കാന്‍. സുഗുണനും, സ:പരമുവും എല്ലാം എന്റെ എല്ലാം ഊറ്റിയെട്റ്റുത്തിട്ട് എന്നെ വലിച്ചെറിഞ്ഞ നമ്പുത്സകങ്ങളാണ്. ഉദ്ദാരണവും സംസ്കാരവുമില്ലാത്ത ലവന്മാരെ കൂടെ കഴിഞപ്പോഴാണ്. ചേട്ടന്റെ ഉദ്ദാരണത്തെ പറ്റി എനിക്ക് ഇപ്പോള്‍ മതിപ്പ് തോന്നുന്നത്. ഈ പുതപ്പ് കണ്ട് പനിക്കേണ്ട എന്നാണ് ചേട്ടന്റെ പ്രതികരണമെങ്കില്‍ എനിക്കൊന്നെ പറയാനുള്ളൂ. പന്നിപ്പനി ഉണ്ടേന്ന കാര്യം ചേട്ടന്‍ മറക്കേണ്ട.

ഗുരുവായൂരില്‍ പലരും വന്നു പോകും, ഇനിയും സുനാമികള്‍ വരും, ലോഡ്ജുകളില്‍ പല സെറ്റപ്പുകളും നടക്കും പക്ഷെ. “സേവനം” എന്നത് വിട്ട് എനിക്കിനി ഒന്നുമില്ല. ഞാന്‍ ഈ പൂമുഖപ്പടിയില്‍ ചേട്ടനെയും കാത്തിരിക്കും. ബസ്റ്റാന്റിലൂം, റെയില്‍ വേ സ്റ്റേഷന്‍ പരിസരത്തും ഞാനും എന്റെ കൂട്ടുകാരികളും അച്ചടക്കത്തോറ്റെ നടക്കും. ചേട്ടന്റെ മനസ്സ് പാറയല്ലെന്ന് എനിക്കറി യാം. ഒരു മറുപടിക്ക് ഞാന്‍ കാക്കുന്നില്ല.എന്തായാലും എന്നെ കൂട്ടാനായി ചേട്ടന്‍ ഒരിക്കല്‍ വന്നണയും എന്ന് പ്രതീക്ഷയില്‍.

സ്വന്തം
മുരളീധരി തമ്പുരാട്ടി