Sunday, September 28, 2008

പ്രണയ പാരവശ്യം

"പ്രിയപ്പെട്ട ബുഷ്, ഞങ്ങള്‍, ഇന്ത്യയിലെ ജനങ്ങള്‍ നിങ്ങളെ അഗാധമായി സ്നേഹിക്കുന്നു'' എന്ന് വികാരവായ്പോടെ മന്‍മോഹന്‍ സിങ് പറഞ്ഞതായി കാണുന്നു. കരഞ്ഞ് കെട്ടിപ്പിടിച്ച് ആ ചങ്ങാതിമാര്‍ വികാരങ്ങള്‍ പങ്കുവച്ചു. ടൈറ്റാനിക് കപ്പല്‍ മുങ്ങുമ്പോള്‍ നായിക റോസ് ഡെവിറ്റും നായകന്‍ ജാക്കും ഒന്നിച്ചിരുന്ന് വികാരഭരിതമായി നടത്തുന്ന സംഭാഷണമില്ലേ-ഏതാണ്ടതുപോലെ.

രംഗം വൈറ്റ് ഹൌസിലെ സദ്യാലയം.

സമയം പുലര്‍ച്ചെ കോഴി കൂവുന്നതിനു മുമ്പ്.

ബുഷ്: പ്രിയേ, നീ മനോഹരിയായിരിക്കുന്നു. നിന്റെ ചുണ്ടുകളില്‍ കവിത വിരിയുന്നു. നിന്റെ തലപ്പാവില്‍ എനിക്ക് ഇന്ത്യയെ കാണാം.

മന്‍: നാഥാ.......ഞാന്‍ ധന്യയായി.

ബുഷ്: ആര്യപുത്രീ, നീ ഇന്ത്യയെ ഇങ്ങ് വൈറ്റ് ഹൌസോളം ഉയര്‍ത്തി. ധീരേ, വീരേ, നിന്റെ നോട്ടം ആത്മാര്‍ഥതയുടെ ചെമ്പകപ്പൂപോലെ. നിന്റെ കവിളുകള്‍ക്ക് ഗോതമ്പിന്റെ നിറം.

മന്‍: എന്റെ രാജകുമാരാ, ഇന്ത്യക്കാരായ മണുങ്ങൂസന്മാരെ അങ്ങ് മനുഷ്യരാക്കി. അങ്ങില്ലെങ്കില്‍ ഞാനില്ല, എന്റെ നാടില്ല.

ബുഷ്: കരളേ, പ്രണയിനി, എല്ലാം നിന്റെ പാടവം.

മന്‍: ചരിത്രത്തിലെഴുതപ്പെടും പ്രാണനാഥനെനിക്കു നല്‍കിയ പരമാനന്ദസുഖം.

കണ്ണുകള്‍ കണ്ണുകള്‍ കഥപറഞ്ഞത് നാല്‍പ്പതുമിനിറ്റ്. അപ്പോള്‍ വാള്‍സ്ട്രീറ്റിലെ വന്‍മരങ്ങള്‍ ഇളകിയാടി. ചിലത് വേരറ്റുവീണു. കപ്പല്‍ മുങ്ങുകയായിരുന്നു. പരസ്പരം സ്തുതിച്ചും സൌഹൃദം പങ്കിട്ടും കമിതാക്കള്‍ അത്താഴമുണ്ട് കഴിയുമ്പൊഴേക്കും കപ്പലിലെ അവസാനത്തെ അറയിലും വെള്ളം കയറിക്കഴിഞ്ഞിരുന്നു. ന്യൂയോര്‍ക്കിലെ എട്ടാമത്തെ ബാങ്കും പൊട്ടിയിരുന്നു.

****

'അകലെക്കണ്ടപ്പോളാട്ടിന്‍കുട്ടി, അതങ്ങടുത്തുകണ്ടപ്പോളാനക്കുട്ടി, അതങ്ങെടുത്തുനോക്കുമ്പോള്‍ പൂച്ചക്കുട്ടി, അതങ്ങെറിഞ്ഞനേരത്തോ കോട്ടിക്കായ' എന്ന മട്ടിലാണ് കാര്യങ്ങള്‍. കുഞ്ഞുണ്ണി മാഷുപറഞ്ഞപോലെ എല്ലാം ഒരു തോന്നലാണ്. തിട്ടമായി ഇന്നതാണെന്ന് ഇതുവരെ ബോധ്യമായിട്ടില്ല. മുതലാളിത്തഗുരുവിന് അക്ഷരം പിഴച്ചോ എന്നാണ് ഇപ്പോള്‍ ഉയര്‍ന്ന സംശയം. കോട്ടയത്തെ അച്ചായനാണ് ഇപ്പോള്‍ സംശയത്തിന്റെ മൊത്തക്കച്ചവടം. ആശാനക്ഷരമൊന്നു പിഴച്ചാല്‍? അയ്യയ്യോ, കോട്ടയത്ത് തുറമുഖം വന്നാല്‍ സഹിക്കാം. ഇത് സഹിയുമോ?

'ആഗോളവല്‍ക്കരണം വന്നാല്‍ റബറിന്റെ വില കയറില്യോ...നമ്മടെ പുള്ളാര്‍ക്ക് വല്യവല്യ പണിയൊക്കെ കിട്ടില്ലായോ.....' എന്ന ചോദ്യം പലവട്ടം കേട്ടിട്ടുണ്ട്. 'പിന്നെന്തിന് മാര്‍ക്സിസ്റ്റുകള്‍ കൊടിയുംപിടിച്ച് നടക്കണത് ' എന്ന പേച്ചും, എന്തിനും ഏതിനും അമേരിക്കയിലേക്ക് ചൂണ്ടി-'അവിടെ എന്നാ സുഖമാ' എന്നും ചോദ്യവും എത്രവട്ടം കേട്ടു! ഇപ്പോള്‍ അതേ അച്ചായന്‍ വിതുമ്പുകയാണ്: "ലോകത്തിലെ ഏറ്റവും വലിയ മുതലാളിത്തരാജ്യത്തിന്റെ ഏറ്റവും വലിയ മുതലാളിത്ത ഘടകമായ ധനസ്ഥാപനങ്ങളുടെ തകര്‍ച്ച ഉദാര സമ്പദ്‌വ്യവസ്ഥയുടെ ഗുരുക്കന്മാര്‍ക്കുതന്നെ വഴിതെറ്റിയെന്ന അപകടസൂചനയാണോ നല്‍കുന്നത്? ഇനിയും സ്ഥാപനങ്ങള്‍ അടര്‍ന്നുവീഴുമോ? തകര്‍ന്ന ധനസ്ഥാപനങ്ങളെയെല്ലാം ഏറ്റെടുക്കാനുള്ള സാമ്പത്തികശേഷി അമേരിക്കന്‍ സര്‍ക്കാരിനുണ്ടാകുമോ? അമേരിക്കയിലെ ധനസ്ഥാപനങ്ങളിലും കടപ്പത്രങ്ങളിലും വന്‍നിക്ഷേപം നടത്തിയ രാജ്യങ്ങള്‍ സുരക്ഷാകേന്ദ്രങ്ങളിലെ ഫണ്ട് മാറ്റിയാല്‍ അമേരിക്ക നിലംപതിക്കില്ലേ?''(മലയാള മനോരമ മുഖപ്രസംഗം, സെപ്തംബര്‍ 27)

ഇതെന്തൊരു കഥ? അമേരിക്ക തകരുകയോ? ലോകത്തെ രക്ഷിക്കാന്‍ അവശേഷിക്കുന്ന ഏകമാര്‍ഗം മുതലാളിത്തമാണെന്നു പറഞ്ഞിരുന്ന അച്ചായന് ഇത് എന്നാ പറ്റി? സംഗതി വലിയ കുഴപ്പമാണ്. മെറില്‍ലിഞ്ച്, ലേ മാന്‍, ഗോള്‍ഡ്‌മാന്‍ സാച്ചസ്, സ്റ്റാന്‍ലി മോര്‍ഗന്‍, എഐജി, ഫാനിമേ, ഫ്രെഡിമാക്ക് എന്നെല്ലാമുള്ള വായില്‍കൊള്ളാത്ത പേരുകള്‍ ഇടക്കിടെ കേട്ടപ്പോള്‍തന്നെ എന്തരോ ഗുലുമാല് വരാന്‍ പോകുന്നതിന്റെ ചൂരടിച്ചിരുന്നു. ഇക്കണ്ടതെല്ലാം അമേരിക്കയിലെ 'പൊളപ്പന്‍' സാധനങ്ങളാണ്. ചിലത് ബാങ്ക്, മറ്റുചിലത് ബാങ്കിന്റെ ബാങ്ക്. ഇനിയും ചിലത് ഇന്‍ഷുറന്‍സ് കമ്പനി. ഇമ്മാതിരി സാധനങ്ങളെല്ലാം അമേരിക്കയില്‍ തകരുകയാണുപോല്‍! തിരുവനന്തപുരത്തെ ശബരീനാഥിനെപ്പോലെ പാപ്പരാവുകയാണുപോല്‍!

അമേരിക്കയില്‍ തകരുന്ന ഇത്തരം സ്ഥാപനങ്ങളെ ദേശസാല്‍ക്കരിക്കുകയാണെന്നും അത് ജനങ്ങള്‍ക്കുവേണ്ട നടപടിയാണെന്നുമാണ് കോട്ടയത്തെ 'കാപ്പിറ്റലിസ്റ്റ് ടൈംസ്' അഥവാ മലയാള മനോരമയുടെ മുഖപ്രസംഗം പറയുന്നത്. അതായത്, ദേശസാല്‍ക്കരണത്തിലൂടെ അമേരിക്ക സോഷ്യലിസ്റ്റാകുകയാണെന്ന്. അപ്പോള്‍ പിന്നെ വിപ്ലവവും വേണ്ട ചെങ്കൊടിയും വേണ്ട. ജോര്‍ജ് ബുഷ്, സഖാവ് ബുഷാകും. വാഷിങ്ടണ്‍ പോസ്റ്റ് ദേശാഭിമാനിയാകും!(ഇവിടെ സിപിഎം പിരിച്ചുവിടണമെന്ന ഒരു മുഖപ്രസംഗത്തിനുകൂടി വകുപ്പായി).

അച്ചായന്റെ മുഖപ്രസംഗം നിര്‍ത്തുന്നില്ല. തുടരന്‍ ഇങ്ങനെ:"അമേരിക്കന്‍ ധനസ്ഥാപനങ്ങളുമായി ഇടപാട് ഉണ്ടായിരുന്ന ചില ഇന്ത്യന്‍ ബാങ്കുകള്‍ക്ക് കുറെ നഷ്ടം സംഭവിക്കാനിടയുണ്ടെങ്കിലും അവയുടെ ആസ്തികള്‍ കണക്കിലെടുക്കുമ്പോള്‍ കാര്യമായ ക്ഷതമൊന്നുമുണ്ടാവില്ല. ഒരുവര്‍ഷമായി റിസര്‍വ് ബാങ്ക് വളരെ കരുതലോടെയാണ് നീങ്ങിയത്. ലോക സമ്പദ്‌വ്യവസ്ഥയിലെ അപകടസൂചനകള്‍ കണ്ടറിഞ്ഞുകൊണ്ടുതന്നെയായിരുന്നു ഇത്.''

നമ്മുടെ റിസര്‍വ് ബാങ്കിന്റെ ഒരു കഴിവേയ്. ഇന്നാട്ടില്‍ ഇടതുപക്ഷം എന്നൊരു സാധനമുള്ളതായി അച്ചായന്‍ കണ്ടിട്ടില്ല;കേട്ടിട്ടില്ല. വിദേശ ബാങ്കുകള്‍ക്കും ഇന്‍ഷുറന്‍സ് ഭീമന്മാര്‍ക്കും വാതില്‍ തുറന്നുകൊടുക്കാന്‍ ഓങ്ങുമ്പോഴെല്ലാം മന്‍മോഹന്‍ സിങ്ങിനെയും ചിദംബരത്തെയും കഴുത്തിനു പിടിച്ചുനിര്‍ത്താന്‍ പ്രകാശ് കാരാട്ട്, ബര്‍ദന്‍ തുടങ്ങിയ ചില 'മൂരാച്ചികള്‍' തുനിഞ്ഞിറങ്ങിയത് ഓര്‍മയേ ഇല്ല. ആഗോളവല്‍ക്കരണത്തിന്റെ അപകടം വിളിച്ചുപറഞ്ഞ് തൊഴിലാളികള്‍ സമരത്തിനിറങ്ങിയപ്പോള്‍ ഇതാ ദേശീയ നഷ്ടമുണ്ടാക്കുന്നവര്‍ എന്നലറിയാണ് നേരിട്ടത്. കുഞ്ഞുമരിച്ച സ്ത്രീയുടെ കണ്ണീരുപോലും പണിമുടക്കിനെതിരായ വിഷദ്രാവകമാക്കി മാറ്റാനാണ് അച്ചായന്റെ ചാനല്‍ മുതിര്‍ന്നത്. ഇപ്പോള്‍ ഇന്ത്യയുടെ രക്ഷകന്‍ റിസര്‍വ് ബാങ്ക് പോലും! എന്നാലും മിണ്ടരുത് ഇടതുപക്ഷക്കാരെക്കുറിച്ച് നല്ലൊരക്ഷരം. നാണംകെട്ട അംനേഷ്യ മുത്തശ്ശി.

അമേരിക്കയില്‍ കുഴപ്പമൊക്കെയാണെങ്കിലും കടിഞ്ഞാണ്‍ വല്ലാതെ മുറുക്കരുതെന്നാണ് മുഖപ്രസംഗത്തിലൂടെ മുത്തശ്ശിയുടെ ഉപദേശം. "കടിഞ്ഞാണ്‍ വളരെ മുറുക്കുന്നതു ശരിയായിരിക്കുകയില്ല. സാമ്പത്തികവളര്‍ച്ചയെ വീര്‍പ്പുമുട്ടിക്കാതെയുള്ള സന്തുലിതമായ സമീപനം തന്നെയാണ് അഭികാമ്യം'' എന്ന്. ജോര്‍ജ് ബുഷച്ചായന്‍ നമിക്കട്ടെ ഈ ഉപദേശസാഹസത്തിനുമുന്നില്‍! പൊന്നമ്മ സൂപ്രണ്ടിനെ നാടുകടത്തിയ ഒഴിവില്‍ ഒരു സാരോപദേശപംക്തി തുടങ്ങാവുന്നതുമാണ്.

****

ശതമന്യുവിന്റെ ഒരു സുഹൃത്ത് എഴുതിച്ചോദിക്കുന്നു: ഇങ്ങനെ ദേശസാല്‍ക്കരണം നടത്തിയാല്‍ അമേരിക്ക ലോകത്തെ ഏറ്റവും വലിയ സോഷ്യലിസ്റ്റ് രാജ്യമായിപ്പോകില്ലേ എന്ന്. ലോകത്താകെ മുതലാളിത്തം വിരിയിക്കാന്‍ പെടാപ്പാടുപെടുന്ന ബുഷിന്റെ നാട്ടില്‍ സോഷ്യലിസമോ? ലോകബാങ്ക്, ഐഎംഎഫ് എന്നെല്ലാമുള്ള പടപ്പുകളെ വിട്ട് എവിടെയെങ്കിലും പൊതുമേഖലയുണ്ടെങ്കില്‍ പിടിച്ച് സ്വകാര്യമേഖലയിലാക്കാനാണ് ഇന്നലെവരെ പാടുപെട്ടത്. ഇപ്പോള്‍ 'ഏതു ബാങ്ക് ദേശസാല്‍ക്കരിക്കണം' എന്നാണ് രാവിലെ എണീറ്റയുടനെ ബുഷ് ആലോചിക്കുന്നത്.

കഴിവുള്ളവന്‍ അതിജീവിക്കും, കഴിവുകെട്ടവന്‍ നശിക്കും എന്ന പല്ലവിയൊന്നും കേള്‍ക്കാനില്ല. കഴിവുകെട്ട് നശിക്കുന്നവനെ പണം പമ്പുചെയ്ത് നിവര്‍ത്തിനിര്‍ത്താന്‍ ഖജനാവ് തുറന്നുവച്ചിരിക്കയാണ്. 'സ്വകാര്യ ബിസിനസുകാര്‍ ലാഭമുണ്ടാക്കുന്നിടത്തോളം മുതലാളിത്തം ബിസിനസുകാരുടേതാണ്, അവര്‍ നഷ്ടമുണ്ടാക്കാന്‍ തുടങ്ങുമ്പോള്‍ മുതലാളിത്തം സര്‍ക്കാരിന്റേതാകും' എന്നാണ് പ്രമാണം. ലാഭം നമുക്കും നഷ്ടം ജനങ്ങള്‍ക്കും.

ഏതായാലും അമേരിക്കയിലെ 'ദേശസാല്‍ക്കരണത്തെക്കുറിച്ച് ' മനോരമ പറഞ്ഞതുപോലെ, "നികുതിദായകന്റെ പണംകൊണ്ട് ഈ സ്വകാര്യസ്ഥാപനങ്ങളെ രക്ഷപ്പെടുത്തിയില്ലെങ്കില്‍ കടുത്ത പ്രത്യാഘാതങ്ങളായിരിക്കും ഉണ്ടാവുക.......അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും വലിയ രക്ഷാപ്രവര്‍ത്തനത്തിന് ബുഷ് ഇറങ്ങിത്തിരിച്ചത്. ഈ ദേശസാല്‍ക്കരണമാകട്ടെ, ഉടമകള്‍ക്കല്ല, ജനങ്ങള്‍ക്കുവേണ്ടിയാണ്.'' എന്ന അഭിപ്രായം ശതമന്യുവിനില്ല. കാരണം, അമേരിക്കയില്‍ ഇപ്പോള്‍ നടക്കുന്നത്, തകരുന്ന സ്ഥാപനങ്ങളുടെ കടപ്പത്രങ്ങളിന്മേലുള്ള ബാധ്യത സര്‍ക്കാര്‍ ഏറ്റെടുക്കുന്ന പ്രക്രിയയാണ്. അതായത്, സ്വകാര്യ ധനസ്ഥാപനങ്ങളെ അതേപടി നിര്‍ത്തി അതിന്റെ കടബാധ്യത ജനങ്ങളുടെ നികുതിപ്പണംകൊണ്ട് തീര്‍ക്കുമെന്ന്. മനോരമ പേടിക്കേണ്ട. കടിഞ്ഞാണ്‍ മുറുക്കില്ലെന്നു മാത്രമല്ല, പൂര്‍ണമായി അയച്ചിടുകതന്നെ ചെയ്യും ജോര്‍ജ് ബുഷ്. മുതലാളിത്തത്തെ രക്ഷിക്കാന്‍ പൊതുമുതല്‍കൊണ്ടൊരു മറിമായം. സോഷ്യലിസത്തില്‍ പൊതുമുതല്‍ ജനങ്ങള്‍ക്കു കിട്ടും, മുതലാളിത്തത്തില്‍ അത് മുതലാളിമാര്‍ തിന്നും. അമേരിക്ക സോഷ്യലിസ്റ്റാവും എന്ന പേടി തല്‍ക്കാലം വേണ്ട. നിലനില്‍ക്കാന്‍വേണ്ടി ചില നാടകങ്ങള്‍-അതും അപ്പച്ചന്റെയൊരു കുസൃതി.

4 comments:

ശതമന്യു said...

ഏതായാലും അമേരിക്കയിലെ 'ദേശസാല്‍ക്കരണത്തെക്കുറിച്ച് ' മനോരമ പറഞ്ഞതുപോലെ, "നികുതിദായകന്റെ പണംകൊണ്ട് ഈ സ്വകാര്യസ്ഥാപനങ്ങളെ രക്ഷപ്പെടുത്തിയില്ലെങ്കില്‍ കടുത്ത പ്രത്യാഘാതങ്ങളായിരിക്കും ഉണ്ടാവുക.......അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും വലിയ രക്ഷാപ്രവര്‍ത്തനത്തിന് ബുഷ് ഇറങ്ങിത്തിരിച്ചത്. ഈ ദേശസാല്‍ക്കരണമാകട്ടെ, ഉടമകള്‍ക്കല്ല, ജനങ്ങള്‍ക്കുവേണ്ടിയാണ്.'' എന്ന അഭിപ്രായം ശതമന്യുവിനില്ല. കാരണം, അമേരിക്കയില്‍ ഇപ്പോള്‍ നടക്കുന്നത്, തകരുന്ന സ്ഥാപനങ്ങളുടെ കടപ്പത്രങ്ങളിന്മേലുള്ള ബാധ്യത സര്‍ക്കാര്‍ ഏറ്റെടുക്കുന്ന പ്രക്രിയയാണ്. അതായത്, സ്വകാര്യ ധനസ്ഥാപനങ്ങളെ അതേപടി നിര്‍ത്തി അതിന്റെ കടബാധ്യത ജനങ്ങളുടെ നികുതിപ്പണംകൊണ്ട് തീര്‍ക്കുമെന്ന്. മനോരമ പേടിക്കേണ്ട. കടിഞ്ഞാണ്‍ മുറുക്കില്ലെന്നു മാത്രമല്ല, പൂര്‍ണമായി അയച്ചിടുകതന്നെ ചെയ്യും ജോര്‍ജ് ബുഷ്. മുതലാളിത്തത്തെ രക്ഷിക്കാന്‍ പൊതുമുതല്‍കൊണ്ടൊരു മറിമായം. സോഷ്യലിസത്തില്‍ പൊതുമുതല്‍ ജനങ്ങള്‍ക്കു കിട്ടും, മുതലാളിത്തത്തില്‍ അത് മുതലാളിമാര്‍ തിന്നും. അമേരിക്ക സോഷ്യലിസ്റ്റാവും എന്ന പേടി തല്‍ക്കാലം വേണ്ട. നിലനില്‍ക്കാന്‍വേണ്ടി ചില നാടകങ്ങള്‍-അതും അപ്പച്ചന്റെയൊരു കുസൃതി.

ജിവി/JiVi said...

സ്വകാര്യവല്‍ക്കരണത്തിലൂടെ സ്വര്‍ഗ്ഗരാജ്യം എന്ന പല്ലവി ഇപ്പൊഴും പാടിനടക്കുകയല്ലേ ചിലര്‍!

ഇവന്മാരുള്ളിടത്തോളം ഈ നാട്, അല്ല, ഈ ലോകം നന്നാകില്ല.

Anonymous said...

നാണംകെട്ട അംനേഷ്യ മുത്തശ്ശി.

KS Pillai said...

let me explain what i know about the US recession.
Thre had been a lot of investments in real estate. But due to the market recession, the builders were not able to refund their liability. That caused many banks to crash.

What Mr Manoj criticised about this is simply utter nonsence, bull shit. Its a fact that, bush govt did a lot of damage to a stable economy which was stabilised & maintained by Clinton.
But this economic recession wont ruin th US economy like the economic desaster Happeded for USSR, Latin American countries. Do you know why?...well.. do some research, you will get the answer.

They had even worse situation in 2000/2001. It survived on time.

If there is a virtual question like, whats the salient feature of CPM, the answer could be their resistance, or antagonism due lack of foresight caused by ingorance and reluctance to accept the change.

The same "salient feature" is behind the dispute over Nuclear deal. We are seeing it for the past few decades,..and it will continue. Some examples are strike against 1- traktor, tiller
, 2- Coir spinning machine,3- Spinning machines, 4- Computer, 5- pree-degree board,6- Self financing colleges. The most devestated was against Economic reforms of Narasimha Rao govt.

I had my graduation from 91 to 94. The CPM youth movement (SFI), and the KSSP made a hell lot of strikes and compaign agianst the ptivatisation & globalization. But we know, now everyone is having the benefit of economic reforms, proving the CPM had absolutely NO vision towards 92 reforms.


I agree the fact that, Manmohan govt had an acute hurry to get thins done. I feel, the US is focused on a massive financial deal and to cleen US, by selling some older Nuclear technology to India. ..well after all..see our battle ships,figher technologies, all were once decommissioned by developed countries.