Sunday, November 3, 2013

കൊല്ലത്തെ ജന"സമ്പര്‍ക്കം"

പീതാംബരം മഞ്ഞപ്പട്ടാണ്. "പൊന്‍വെയില്‍ മണിക്കച്ച അഴിഞ്ഞു വീണു, സ്വര്‍ണ പീതാംബരം ഉലഞ്ഞു വീണു" എന്ന പാട്ടുകേട്ടവര്‍ക്ക് മന്മഥലീലാ വിനോദങ്ങളുമായാണ് പീതാംബരത്തെയും കുറുപ്പിനെയും ബന്ധിപ്പിക്കാന്‍ തോന്നുക. അത് കുറുപ്പിന്റെ കുറ്റമല്ല. പേരില്‍ മഞ്ഞയുള്ളതുകൊണ്ട് മനസ്സ് മഞ്ഞയായിക്കൊള്ളണമെന്നില്ല. പച്ചമലയാളത്തില്‍ "മഞ്ഞക്കുറുപ്പ്" എന്നല്ലേ വിളിക്കേണ്ടത് എന്ന് ചോദിക്കുന്നവരോട്, പേരിലെന്തിരിക്കുന്നു എന്ന് തിരിച്ചുചോദിക്കാം. പീതാംബരനോ നീലാംബരനോ മഞ്ഞക്കുറുപ്പാണോ നീലക്കുറുപ്പാണോ എന്നതല്ല പ്രശ്നം. പൊറുക്കണമെന്നാണ് കുറുപ്പ് കരയുന്നത്. കുറ്റംചെയ്യാത്തവന്‍ മാപ്പപേക്ഷിക്കേണ്ടതില്ല. എന്നിട്ടും കുറുപ്പിന് മാപ്പുകിട്ടിയാലേ സമാധാനമാകൂ എന്നുണ്ടെങ്കില്‍ ആ സന്മനസ്സിനെ പ്രണമിക്കണം. കുറ്റംചെയ്യാതെ തെറ്റുമാത്രം ചെയ്തിട്ടും കുറ്റക്കാരനെന്നു വിളിക്കുമ്പോള്‍ ഫോണില്‍ വിളിച്ചും വാര്‍ത്താസമ്മേളനം വിളിച്ചും മാപ്പുപറഞ്ഞാല്‍ മതി- പാപം തീര്‍ന്നുകൊള്ളും. മുരളീധരന്റെ ഭാഷയില്‍ ശ്വേതാമേനോന്‍ ഇരയല്ല. "പരാതി നല്‍കാന്‍ കഴിയാത്തവരെയോ നിയമത്തെക്കുറിച്ച് അജ്ഞതയുള്ളവരെയോ സമ്പന്നരോട് ഏറ്റുമുട്ടാന്‍ കഴിവില്ലാത്തവരെയോ ആണ് ഇരകളെന്നു പറയുന്നത്" എന്നത്രെ കൊല്ലം പീഡനത്തിന്റെ ഗ്രൂപ്പ് സിദ്ധാന്തം. അതായത്, കോണ്‍ഗ്രസിന്റെ വനിതാ നേതാക്കളും എംപിമാരും എംഎല്‍എമാരും മന്ത്രിമാരുമൊന്നും ആ ഗണത്തില്‍ വരില്ല. അവര്‍ പൊതുസ്ഥലത്ത് അപമാനിക്കപ്പെട്ടാല്‍ "ഇര"യെന്ന് വിളിക്കരുത്; കേസും അരുത്.


ആര്‍ക്കും അസുഖം വരാം. ചിലര്‍ക്ക് തലയ്ക്കാകും; ചിലര്‍ക്ക് ഞരമ്പിനാകും. രോഗം ഒരു കുറ്റമല്ല- സഹതാപാര്‍ദ്രമായി ചികിത്സ നല്‍കേണ്ട അവസ്ഥയാണ്. നാരായണ്‍ ദത്ത് തിവാരിയുടെ ഞരമ്പുകളെ ബാധിച്ച ഗുരുതരരോഗം എണ്‍പത്തേഴാമത്തെ വയസ്സിലാണ് കണ്ടുപിടിക്കപ്പെട്ടത്. രാജ്ഭവനിലെ ശീതീകരിച്ച കിടപ്പുമുറിയില്‍ രണ്ടു യുവതികള്‍ അദ്ദേഹത്തിന് സ്വകാര്യചികിത്സ നല്‍കുന്ന വിവരം പുറത്തുവന്നതോടെ, കോണ്‍ഗ്രസിന്റെ ആ പഴയ പടക്കുതിരയ്ക്ക് ശിഷ്ടകാലം വനവാസത്തിന് പോകേണ്ടിവന്നു. മുത്തച്ഛന്റെ പ്രായമുള്ളയാള്‍ പീഡിപ്പിക്കുമോ എന്ന സംശയക്കാരോട് എന്‍ ഡി തിവാരിയുടെ പേര് മിണ്ടരുത്. "എണ്ണിയെണ്ണിക്കുറയുന്നിതായുസ്സും മണ്ടിമണ്ടിക്കരേറുന്നു മോഹവും" എന്ന സനാതന സത്യം അറിയാത്തവര്‍ക്ക് എന്തുംപറയാം. ഡല്‍ഹിക്കാരന്‍ സുശീല്‍ ശര്‍മയുടെ രോഗം സ്വന്തം കാമുകിയെ കൊന്ന് തന്തൂരി അടുപ്പിലിട്ട് ചുടുന്നതിന്റെ മണം പിടിക്കലായിരുന്നു. അയാളെ തൂക്കണോ വേണ്ടയോ എന്ന് കോടതി മാറിയുംതിരിഞ്ഞും ആലോചിച്ചുകൊണ്ടിരിക്കുന്നു. രാജ്മോഹന്‍ ഉണ്ണിത്താന് രോഗമുണ്ടെങ്കിലും നിയമത്തിന്റെ കണ്ണില്‍ അത് അപകടകാരിയല്ല. ഡോക്ടറുടെ ഇഷ്ടത്തോടെയാണെങ്കില്‍ "ചികിത്സ" ആകാം- കേസുണ്ടാകില്ല.

പേര് പീതാംബരനെങ്കില്‍ മഞ്ഞപ്പട്ടുടുത്ത കണ്ണന്റെ മന്മഥലീലാവിനോദങ്ങളാകാം എന്ന് പുരാണത്തെ ഉദ്ധരിച്ച് കോടതിയില്‍ വാദിക്കാം. ശിഷ്ടകാലം ഭജനയും ഭക്തിയുമായി അടങ്ങിയൊതുങ്ങി ഗോതമ്പുണ്ട ഭക്ഷിച്ചോളാന്‍ കോടതിക്ക് പറയുകയും ചെയ്യാം. സ്ത്രീ എന്നാല്‍ തോണ്ടാനും പിച്ചാനും മാന്താനുമുള്ള മാംസക്കഷണമാണ് എന്ന് സിദ്ധാന്തിക്കുന്നതിനും തടസ്സമില്ല. രോഗികളോട് ആരും തര്‍ക്കിക്കാന്‍ നില്‍ക്കാറില്ല. പൊതുജനമധ്യത്തില്‍ നീചമായി അപമാനിക്കുക; പരാതി വന്നാല്‍ അതില്‍ ദുരുദ്ദേശ്യം ആരോപിച്ച് ഇരയെ വീണ്ടും അപമാനിക്കുക; അപമാനിക്കപ്പെട്ടവര്‍ ഇരയേ അല്ലെന്നുപറയുക; അനുനയിപ്പിക്കാന്‍ ദൂതന്മാരെ വിടുക; കേസ് എടുക്കാതെ അജ്ഞത നടിക്കുക; ജില്ലാ ഭരണാധികാരിയായ കലക്ടറെ പേടിപ്പിച്ച് പൊട്ടന്‍കളിപ്പിക്കുക- സരിതകേരളം അതിവേഗം ബഹുദൂരം മുന്നോട്ട് കുതിക്കുകതന്നെയാണ്. ഖദറിട്ട ജനപ്രതിനിധികള്‍ കൂട്ടത്തോടെ ഇതുപോലെ "ജനസമ്പര്‍ക്ക"ത്തിനിറങ്ങിയാല്‍ പൊലീസിന് വിശ്രമിക്കാം- ഉപരോധവും കരിങ്കൊടിയുമൊന്നുമുണ്ടാകില്ല.

*

സ്കോട്ലന്‍ഡ് യാഡ് മാതൃകയിലാണ് കേരളത്തിലെ പൊലീസ് എന്ന് പണ്ടൊക്കെ ചിലര്‍ വീരസ്യം പറഞ്ഞിരുന്നു. ഇന്നത് ഉമ്മന്‍ചാണ്ടിയുടെ വീടിന്റെ ബാക്യാഡ് അഥവാ അടുക്കളപ്പുറ പൊലീസായി. സകലപണിയും ഇപ്പോള്‍ പിന്നാമ്പുറത്താണ്. തിരുവഞ്ചൂരിന് പൊലീസിനെ നയിക്കണമെങ്കിലും അടുക്കളപ്പുറത്തെ വാതിലിലൂടെ പോകണം. രാമ-രാവണ ബാലി-സുഗ്രീവ കീരി-പാമ്പ് ജോര്‍ജ്-ജോസഫ് കടിപിടി നടമാടുന്ന ആഘോഷമുന്നണിയെ മഞ്ചലേറ്റി നയിക്കാന്‍ കാക്കിയിട്ട അമാലവൃന്ദംതന്നെ വേണം. അമാലന്മാര്‍ക്ക് നല്ലവേഷം കാക്കിതന്നെ. ഇടയ്ക്ക് ചവിട്ടുകൊണ്ടാലും മണ്ണുപറ്റിയതായി തോന്നില്ല. പൊലീസിന് ആപാദചൂഡം മാറ്റം വന്നിട്ടുണ്ട്- എന്നുവച്ചാല്‍ തലസ്ഥാനം മുതല്‍ കാല്‍നഖമായ കാസര്‍കോടുവരെ പൊലീസ് മാറിയിരിക്കുന്നു. വടക്ക് കണ്ണൂരില്‍ മലദ്വാരത്തില്‍ കമ്പികയറ്റുന്ന പരീക്ഷണമാണ് പൊലീസിനെങ്കില്‍ തെക്ക് കഴക്കൂട്ടത്ത് വരിയുടയ്ക്കലും ആറ്റിങ്ങലില്‍ പച്ചമുളകുകൊണ്ടുള്ള വന്ധ്യതാചികിത്സയുമാണ് ഗവേഷണവിഷയം. സത്യസന്ധരും മിടുമിടുക്കരുമായ പൊലീസുകാര്‍ കമ്പിക്കഷണംകൊണ്ട് സുകുമാരകലകള്‍ അഭ്യസിക്കുകയാണ്.

തിരുവഞ്ചൂരില്‍ 1948ന്റെ ക്രിസ്മസ് പിറ്റേന്ന് ഒരു തിരുപ്പിറവിയുണ്ടായില്ലെങ്കില്‍ കേരളം പാഴ്മരുഭൂമിയായും കേരള പൊലീസ് പാഴ്വസ്തുവായും മാറിയേനെ. കൃത്യാന്തരബാഹുല്യം എന്നാലെന്തെന്നറിയാന്‍ സാദാ പൊലീസ് സ്റ്റേഷനില്‍ ചെന്നാല്‍മതി. അകമ്പടി, അടി, ഇടി എന്നതാണ് പൊലീസിന്റെ കര്‍മസൂക്തം. സരിതയ്ക്കും ജോപ്പനും കവിതയ്ക്കും കഥയ്ക്കും കഥയില്ലാത്ത മുഖ്യനും അകമ്പടി പോകുന്ന സമയം കഴിഞ്ഞാല്‍ പച്ചവെള്ളംകുടിക്കാന്‍ പോലും പൊലീസുകാരന് സമയംകിട്ടുന്നില്ല. അതിനിടയില്‍ വൃഷണം തകര്‍ക്കല്‍, കമ്പി കയറ്റല്‍, സൊസൈറ്റി തെരഞ്ഞെടുപ്പ്് അട്ടിമറി, സരിതയ്ക്ക് വെള്ളംചൂടാക്കല്‍- ചില്ലിചിക്കന്‍ പാഴ്സല്‍ വാങ്ങല്‍, കിടക്കവിരിക്കല്‍, മൊബൈല്‍ ഫോണ്‍ ചുണ്ടില്‍വച്ചുകൊടുക്കല്‍ തുടങ്ങിയ ഭാരിച്ച പണികള്‍ പൂര്‍ത്തിയാക്കണം.

ജോപ്പനും ജിക്കുവും ഭരിച്ച കാലംപോലല്ല. അന്ന് ഇഷ്ടംപോലെ സമയമുണ്ടായിരുന്നു. പാട്ടുപാടിയും നൃത്തംചെയ്തും മൊബൈലില്‍ പടംപിടിച്ച് സരിതയ്ക്ക് കൊടുത്ത് സായുജ്യമടഞ്ഞും വിശ്രമവേളകളെ വിനോദപ്രദമാക്കാമായിരുന്നു. ഇന്നിപ്പോള്‍ ചുറ്റും കുഴപ്പമാണ്. ഐജി ചോര്‍ത്തും; എഡിജിപി തിരിച്ചു ചോര്‍ത്തും. രാധ നൃത്തമാടും കൃഷ്ണന്‍ പുല്ലാങ്കുഴലൂതും. ഒരാളെ ഒരിക്കല്‍ ചോദ്യംചെയ്താല്‍ മതിയാവില്ല. അഞ്ചുവട്ടം ചോദ്യമെറിഞ്ഞ്, അഞ്ചുതരം മറുപടി എഴുതിക്കൊടുത്ത് പുതുപ്പള്ളിയില്‍നിന്ന് അച്ചാരം വാങ്ങണം. ഉമ്മന്‍ചാണ്ടിക്ക് ഏറുകിട്ടുമ്പോള്‍ ചെന്നിത്തലയുടെ ഏറുകൊള്ളണം. ആര്‍ടി ഓഫീസില്‍ ഒളിഞ്ഞിരുന്ന് എറിഞ്ഞ കല്ലെന്ന് ആഭ്യന്തരമന്ത്രിക്ക് റിപ്പോര്‍ട്ട് കൊടുക്കണം; ഒരു കല്ലിന്റെ പേരില്‍ ആയിരം പേര്‍ക്കെതിരെ കേസെടുക്കണം. റേഷന്‍കടയും സ്കൂളും പൂട്ടിച്ച് നടത്തിപ്പുകാരെ പിടിച്ചുകൊണ്ടുപോകണം. "കല്ലിനുമുണ്ടൊരു കഥപറയാന്‍" എന്നതാണ് കണ്ണൂരിലെ പൊലീസ് അവതരിപ്പിക്കുന്ന പുതിയ നാടകം. മുഖ്യന്റെ കാറില്‍ വീണത് സാധാരണ കല്ലല്ല; പറപറക്കും കല്ലാണ്. പറന്നുവന്ന് ചില്ലുടച്ച് നെഞ്ചില്‍തട്ടി ചായംപൂശി സിദ്ദിഖിന്റെ കൈയില്‍ മുത്തി അമര്‍ന്ന് വലത്തോട്ടുമാറി മറുചില്ലുടച്ച് ചിതറിത്തെറിപ്പിച്ച് താഴെപ്പോയ മാന്ത്രികക്കല്ല്. അത്തരമൊരമൂല്യ ശില ഒരാള്‍ക്ക് എറിയാന്‍ കഴിയില്ല- കുറഞ്ഞത് ആയിരംപേരെങ്കിലും വേണമെന്നത് അലംഘനീയയുക്തിതന്നെ. കല്ലും കല്ലുകൊണ്ട മുഖ്യന്റെ കല്ലുപോലത്തെ നെഞ്ചും പ്രധാനകഥാപാത്രങ്ങളായി അരങ്ങിലെത്തുന്ന നാടകം, മുടങ്ങിപ്പോയ സമ്പര്‍ക്കപരിപാടിക്ക് ബദലായി നാടാകെ അവതരിപ്പിക്കാവുന്നതാണ്. പൊലീസിനായാലും ആകെ മുങ്ങിയാല്‍ പിന്നെ കുളിരില്ല. കേസ് ഉണ്ടാക്കുന്നതുപോലെയല്ല ഇല്ലാതാക്കല്‍. അതിന് അല്‍പ്പം ബുദ്ധിവേണം. ഹേമചന്ദ്രന് അതുണ്ട് എന്ന് ഉമ്മന്‍ചാണ്ടിക്കറിയാം. അതുകൊണ്ടാണ്, തെളിവുകള്‍ ആവിയാക്കുന്ന ജോലി അവിടെ ഏല്‍പ്പിച്ചത്.

താന്‍ കൊടുത്ത മൊഴി കോടതിയില്‍ കണ്ടപ്പോള്‍ സരിതപോലും ഞെട്ടിപ്പോയി എന്നാണ് വാര്‍ത്ത. ഉമ്മന്‍ചാണ്ടിയുടെ പേര് വരുന്നിടത്തെല്ലാം ജോപ്പന്‍ എന്ന് എഴുതിച്ചേര്‍ത്തുവത്രെ. പാവം ജോപ്പന്‍- ദുര്‍ബല നിമിഷങ്ങളെ പഴിച്ച് അജ്ഞാതവാസത്തിലാണ്. കുരുവിളയെ കണ്ടവരില്ല. ജിക്കുമോന്‍ വനവാസത്തിലാണ്. ശാലുമേനോന്‍ പുതിയ സീരിയലില്‍ പറ്റിയ വേഷംതന്നെ കെട്ടുന്നു- പൊലീസിന്റെ. സലിംരാജിനെ വിളിച്ചുവരുത്തി കുശലംപറഞ്ഞ് ചായകൊടുത്ത് വിടുന്നതാണ് പൊലീസ് അനുഷ്ഠിക്കുന്ന പുതിയ മഹാത്യാഗം. എല്ലാ ത്യാഗവും സഹനവും ഒന്നാംക്ലാസോടെ പാസായിട്ടും കണ്ണൂരിലെ രാഹുല്‍നായരെയും സുകുമാരനെയും വേണ്ടപോലെ പരിഗണിക്കുന്നില്ല എന്ന പരാതി ബാക്കിയുണ്ട്. കല്ലെറിഞ്ഞതും അവരല്ല; കാറില്‍ ഗണ്‍മാന് പകരമിരുന്നതും അവരല്ല. കമ്പികയറ്റിയതിനും സ്വയം നാണംകെട്ട് ജയരാജനെ അറസ്റ്റ് ചെയ്തതിനും കൂലി കൊടുത്തില്ലെങ്കില്‍ പോകട്ടെ, നന്ദികേട് കാട്ടാതിരിക്കുകയെങ്കിലും വേണം. കണ്ണൂരിലെ സുരക്ഷാപാളിച്ച കുറെ സാദാ പൊലീസുകാരുടെ കന്നന്തിരിവാണെന്ന് റിപ്പോര്‍ട്ടെഴുതി കൂട്ടത്തോടെ സ്ഥലംമാറ്റുകയോ സസ്പെന്‍ഡ് ചെയ്യുകയോ ആവാം. സുകുമാര രാഹുലാദികള്‍ കര്‍മകാണ്ഡം തുടരട്ടെ. ബാക്യാഡ് പൊലീസിന്റെ അഭിമാന ഭാജനങ്ങളാണല്ലോ അവര്‍.

*

എല്ലാം കണ്ടും കേട്ടും നെടുവീര്‍പ്പിടുന്ന ഒരാളുണ്ട്- സുനന്ദ പുഷ്കര്‍. കേന്ദ്രമന്ത്രിയായി വീണ്ടും സത്യപ്രതിജ്ഞചെയ്ത പതിയുമൊത്ത് അനന്തപുരിയില്‍ വന്നിറങ്ങിയ സുനന്ദയെ കോണ്‍ഗ്രസുകാര്‍ എപ്രകാരം സ്നേഹിച്ചു എന്നന്വേഷിച്ചാല്‍ ശ്വേത പീതാംബരക്കുറുപ്പിനെ വെറുതെവിടും. അന്ന് സുനന്ദയെ വളഞ്ഞ് സ്നേഹംകൊടുത്തവര്‍ എംഎക്കാരെങ്കില്‍ കുറുപ്പ് വെറും എട്ടാം ക്ലാസ്.

3 comments:

manoj pm said...

എല്ലാം കണ്ടും കേട്ടും നെടുവീര്‍പ്പിടുന്ന ഒരാളുണ്ട്- സുനന്ദ പുഷ്കര്‍. കേന്ദ്രമന്ത്രിയായി വീണ്ടും സത്യപ്രതിജ്ഞചെയ്ത പതിയുമൊത്ത് അനന്തപുരിയില്‍ വന്നിറങ്ങിയ സുനന്ദയെ കോണ്‍ഗ്രസുകാര്‍ എപ്രകാരം സ്നേഹിച്ചു എന്നന്വേഷിച്ചാല്‍ ശ്വേത പീതാംബരക്കുറുപ്പിനെ വെറുതെവിടും. അന്ന് സുനന്ദയെ വളഞ്ഞ് സ്നേഹംകൊടുത്തവര്‍ എംഎക്കാരെങ്കില്‍ കുറുപ്പ് വെറും എട്ടാം ക്ലാസ്.

ajith said...

വിവാദമൊന്ന് തീര്‍ത്തിട്ട് ഭരിയ്ക്കാമെന്ന് വച്ചാല്‍ ഒന്നിനുപിറകേ ഒന്നായിട്ട് വിവാദം!!

Bipin said...

ശ്വേതാ൦ബരിയും പീതാംബരനും കൂടി ചേർന്ന് ദികംബരം ആകാത്തത് നാട്ടുകാരുടെ ഭാഗ്യം.