Sunday, June 30, 2013

ചേറില്‍ വിരിഞ്ഞ പൊന്‍താമര

ഉലകം ചുറ്റും വാലിബന്‍ എന്ന് പറയാനാകില്ല. അവാര്‍ഡുംകൊണ്ട് വന്നപ്പോള്‍ തിരുവനന്തപുരം നഗരമാണ് ചുറ്റിയത്. ഇന്നുവരെ കണ്ടിട്ടില്ലാത്ത കുറെ ഇടവഴിയും ഊടുവഴിയും അവാര്‍ഡ് ഭാരവുംപേറി ചുറ്റിയ ഉമ്മന്‍ചാണ്ടി ഉമ്മന്‍താണ്ടിയായി. ഭരണത്തിലെ ഒന്നാമന് നേരെചൊവ്വേ റോഡിലൂടെ സഞ്ചരിക്കാനാകുന്നില്ല. എവിടെച്ചെന്നാലും കരിങ്കൊടി. ജോപ്പന് ജയിലില്‍ ശ്വാസം മുട്ടുമ്പോള്‍ മൂപ്പന് ഒന്നാംനമ്പര്‍ കാറില്‍പോലും ശ്വാസംകിട്ടുന്നില്ല. സ്വയംകൃതാനര്‍ഥം എന്ന് പഴമക്കാര്‍ വിളിക്കുന്നത് ഇതിനെയാണ്. ഇതുപോലൊരു മുഖ്യമന്ത്രി വേറെയുണ്ടായിട്ടില്ല. ഓഫീസില്‍ എല്ലാവര്‍ക്കും തട്ടിപ്പിലാണ് ബിരുദം. ചെന്നിത്തല പറയുന്നത്, ഇനി മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫിനെ പാര്‍ടി കൊടുക്കും എന്നാണ്. മുരളീധരന്റെ സാക്ഷ്യം ജോപ്പനെക്കാള്‍ വലിയ സ്രാവുകള്‍ വേറെയുണ്ടെന്ന്. ജോപ്പനും സമ്മതിക്കുന്നു: പങ്കുപറ്റിയ ഉന്നതര്‍ വേറെയുണ്ട്. മോന്തായം വളഞ്ഞതിന്റെ ലക്ഷണമാണ്. ഉമ്മന്‍ചാണ്ടി ചേറില്‍ വിരിഞ്ഞ പൊന്‍താമര അഥവാ നല്ലവരില്‍ നല്ലവനും ചുറ്റുമുള്ളതാകെ കൊള്ളരുതാത്തവരും തന്നെ.

ഭരണത്തില്‍ സരിതോര്‍ജോല്‍പ്പാദനമല്ലാതെ വിശേഷിച്ചൊന്നും നടന്നിട്ടില്ല. രണ്ടുകൊല്ലം കഴിഞ്ഞു. ജോപ്പനും ജിക്കുവുമെല്ലാം കൊട്ടാരം പണിത് അതിവേഗവികസനത്തില്‍ മാതൃകയായി. മേത്തറുടെ ബിസിനസ് കടല്‍കടന്ന് ബഹുദൂരം വികസിച്ചു. പൊതുജനങ്ങള്‍ക്കുവേണ്ടി ജനസമ്പര്‍ക്ക പരിപാടിയിലൂടെ ധര്‍മക്കഞ്ഞി വിളമ്പി. എന്നിട്ടും "ഒരു ലുക്ക്" ഇല്ലെന്ന തോന്നലിലാണ്, ഐക്യരാഷ്ട്രസഭയെ ശരണം പ്രാപിച്ചത്. ഏഷ്യാ പസഫിക്ക്, ബാന്‍ കി മൂണ്‍, യുഎന്‍ അവാര്‍ഡ്, പൊതുജനസേവനം എന്നൊക്കെ കേട്ടാല്‍ കേരളീയന്‍ കോരിത്തരിക്കും. മുക്കിലും മൂലയിലും കൂറ്റന്‍ ഫ്ളക്സ് ബോര്‍ഡ് വച്ചു- ഇതാ കേരളത്തിന്റെ അഭിമാനം എന്ന്. ആ അഭിമാനം മന്ദംമന്ദം സ്വീകരണങ്ങളേറ്റുവാങ്ങി വരുമ്പോഴാണ് നാട്ടുകാര്‍ നിരന്നുനിന്ന് കൂവുകയും കരിങ്കൊടി വീശുകയും ചെയ്യുന്നത്.

പണ്ട് കരുണാകരനെ വേട്ടയാടിപ്പിടിച്ചപ്പോള്‍ അതേ നാണയത്തില്‍ തിരിച്ചുകിട്ടുമെന്ന് കരുതിയതല്ല. എക്കാലത്തും ഇങ്ങനെ പത്രക്കാരെ സുഖിപ്പിച്ചും നാട്ടുകാരെ പറ്റിച്ചും കഴിയാമെന്ന് വച്ചതാണ്. ഭീഷണിയാകുമെന്ന് തോന്നിയ ചെന്നിത്തലയെ അധികാരക്കൊതിയനും കഴിവുകെട്ടവനുമാക്കി മൂലയ്ക്കിരുത്തി. പ്രതിപക്ഷം സമരംചെയ്താല്‍ അടിച്ചൊതുക്കും, സരിതയെ കാട്ടി ഭീഷണി മുഴക്കിയാല്‍ തെറ്റയിലിനെ വച്ച് തിരിച്ചടിക്കും, വഴിയില്‍ ഉടുമുണ്ടുരിഞ്ഞുപോയാല്‍ മനോരമയെടുത്ത് നാണം മറയ്ക്കും- ഇതായിരുന്നു ധൈര്യം. ഒടുക്കം മനോരമയുടെ ചികിത്സയൊന്നും പോരാതെവന്നിരിക്കുന്നു. ഇന്ന് പൊലീസ് പത്തുപേരെ തല്ലിയാല്‍ നാളെ നൂറുപേരെ തല്ലേണ്ടുന്ന സ്ഥിതി. തെറ്റയില്‍ വിഷയം തെറ്റിപ്പോയി. കുഞ്ഞാലിക്കുട്ടിയും പി ജെ ജോസഫും മന്ത്രിമാരായി വിലസുന്ന നാട്ടില്‍, തെറ്റയിലിനെ തെറിപ്പിക്കാന്‍ നോക്കിയാല്‍ ആരത് ഗൗനിക്കും?

എല്ലാറ്റില്‍നിന്നുമൊരാശ്വാസമായി യുഎന്‍ അവാര്‍ഡിനെയാണ് കണ്ടത്. അത് തനിത്തട്ടിപ്പാണെന്ന് ഇനിയാരും തെളിയിക്കേണ്ടതില്ല. ചെന്നിത്തല പഴയ മട്ടിലല്ല. കഴിവുകെട്ടവന്‍ എന്ന് എന്‍എസ്എസ് വിളിച്ചപ്പോള്‍, അവര്‍ക്കങ്ങനെ വിളിക്കാന്‍ അര്‍ഹതയുണ്ടെന്ന് പറഞ്ഞ വിധേയനല്ല ഇന്ന് താനെന്ന് ചെന്നിത്തലയ്ക്കുതന്നെ തോന്നിത്തുടങ്ങിയിരിക്കുന്നു. മുരളീധരന്‍ രംഗത്തുവന്നതോടെ സംഗതികള്‍ ഉഷാറായി. ചെന്നിത്തലയ്ക്ക് പുതിയ ഊര്‍ജം കിട്ടി.

ചെന്നിത്തല പറഞ്ഞതാണെങ്കിലും ഒരര്‍ഥത്തില്‍ ലീഗ് ജീവിക്കുന്നത് കോണ്‍ഗ്രസിന്റെ ചെലവിലാണ്. ഇടതുപക്ഷത്ത് പോകാന്‍ പറ്റില്ല. സ്വന്തമായി നിന്നാല്‍ മലപ്പുറം ജില്ലയിലും മലബാറിന്റെ ചില ഭാഗങ്ങളിലും കഷ്ടിച്ച് പിടിച്ചുനില്‍ക്കാം. കേരളം അതിനു പുറത്തുമുണ്ട്. ഒരു മുന്നണിയെയും ചാരിയില്ലെങ്കില്‍ നിയമസഭയില്‍ സാന്നിധ്യം രണ്ടക്കം തൊടില്ല. ആ പാര്‍ടി ഇന്ന് നാടുഭരിക്കുന്നത് ആരെക്കൂട്ടുപിടിച്ചും ഭരണംകിട്ടണം എന്ന കോണ്‍ഗ്രസിന്റെ ആര്‍ത്തിമൂലമാണ്. പണ്ട് സി കെ ജി മുന്നില്‍കണ്ട അപകടം സംഭവിച്ചിരിക്കുന്നു. ലീഗ് കോണ്‍ഗ്രസിന്റെ മുതുകില്‍ കയറിയിരിക്കുന്നു. ലീഗ് കണ്ണുരുട്ടിയാല്‍ ഭരണം വെള്ളത്തിലാകുമെന്നറിയാവുന്ന ഉമ്മന്‍ചാണ്ടി കുനിയാന്‍ പറയുമ്പോള്‍ കമഴ്ന്നുവീഴുന്നു. ഇപ്പോള്‍ ലോക്സഭയില്‍ രണ്ടുസീറ്റുള്ള ലീഗിന് ഇനി മൂന്നുവേണമെന്നാണാവശ്യം. ഉമ്മന്‍ചാണ്ടി അതും കൊടുക്കും; ചെന്നിത്തല അടിയൊപ്പിടും. ഇല്ലെങ്കില്‍ അലുമിനിയം പട്ടേല്‍ ഇടുവിക്കും. വേണ്ടിവന്നാല്‍ പിണക്കംതീര്‍ക്കാന്‍ ആറാംമന്ത്രിയെക്കൂടി കൊടുക്കും.

ചത്ത കുതിര എന്നേ പണ്ട് നെഹ്റു പറഞ്ഞുള്ളൂ. പുതുമുറ ലീഗ് ഭ്രാന്തന്‍ കുതിരയാണ്. വേണ്ടിവന്നാല്‍ നരേന്ദ്രമോഡിയെ പാണക്കാട്ട് ക്ഷണിച്ചുവരുത്തി ആദരിക്കും. റോഡ് പണി ഇടവിടാതെ നടക്കണം, സര്‍ക്കാര്‍ വക ഭൂമിയെല്ലാം പതിച്ചെടുക്കണം എന്നൊക്കെയുള്ള രാഷ്ട്രീയലക്ഷ്യങ്ങള്‍ മാത്രമേ ലീഗിനുള്ളൂ. വല്ലപ്പോഴും എട്ടാം ക്ലാസുകാരനെ വൈസ് ചാന്‍സലറാക്കണമെന്നും അറബി വാധ്യാരെ സര്‍വകലാശാലാ രജിസ്ട്രാറാക്കണമെന്നും തോന്നും. പതിനാറുവയസ്സില്‍ കല്യാണം നടത്തുന്നതിനെക്കുറിച്ച് ചിന്തിക്കും. അതിനപ്പുറമുള്ള കാര്യങ്ങള്‍ എസ്ഡിപിഐക്കാരാണ് ചെയ്യുന്നത്. ലീഗ് ഹൗസിലേക്ക് ഒരുവിധപ്പെട്ടവരൊന്നും കടന്നുചെല്ലില്ല. പുറത്ത് യൂത്ത് ലീഗിന്റെ കാവലാണ്. വി എസ് അച്യുതാനന്ദനെ മലപ്പുറം ജില്ലയില്‍ കാലുകുത്താന്‍ വിടില്ലെന്നാണ് കാവല്‍ യൂത്ത് പ്രഖ്യാപിച്ചുകളഞ്ഞത്. ഇപ്പോള്‍ ചെന്നിത്തലയ്ക്കെതിരെ മുരളുന്നുമില്ല; കുരയ്ക്കുന്നുമില്ല. മുരളീധരന്‍ പറഞ്ഞതാണ് ശരി. വേറെ എങ്ങോട്ട് പോകാനാണ്? ആത്മാഭിമാനം മലപ്പുറത്തൊന്നും കിട്ടാനില്ലാത്ത സ്ഥിതിക്ക് അടങ്ങിയൊതുങ്ങി കഴിഞ്ഞാല്‍ ലീഗിന് കൊള്ളാം.

*

ഉമ്മന്‍ചാണ്ടി കഴിഞ്ഞാല്‍ ശാലുമേനോനാണ് താരം. സര്‍വപ്രതാപിയായ ടെന്നി ജോപ്പനുപോലും അകത്തുകിടക്കേണ്ടിവരുമ്പോള്‍ ശാലുവിനെ തൊടാന്‍ ഒരു കൊലകൊമ്പനും ധൈര്യമില്ല. ചീഫ് വിപ്പിന്റെ വാക്കുകള്‍ക്ക് പണ്ടുകാലത്തൊക്കെ വിലയുണ്ടായിരുന്നു. എന്തുപറഞ്ഞാലും ഉമ്മന്‍ചാണ്ടി അനുസരിക്കുമായിരുന്നു. ശാലുമേനോന്റെ കാര്യം വന്നപ്പോള്‍ പി സി ജോര്‍ജ് പുറത്ത്. സ്ത്രീ ശാക്തീകരണം യുഡിഎഫിന്റെ മുഖ്യ അജന്‍ഡയാണെന്ന പ്രഖ്യാപനം വെറുതെയല്ല. ശാലുവിനെയും സരിതയെയും പോലെ ശക്തിയുള്ള സ്ത്രീകളെ സൃഷ്ടിക്കുന്നത് നിസ്സാരകാര്യവുമല്ല. സരിത തമിഴ്നാട്ടിലെ തലൈവി ശൈലിയില്‍ പട്ടുസാരിയില്‍ ചുറ്റിയാണ് പൊലീസ് പരിചാരകരോടൊപ്പം നടപ്പും കിടപ്പും. ദിവസവും ഓരോ സാരി. മേക്കപ്പ് സാമഗ്രികളും ഇഷ്ടഭോജ്യങ്ങളും ജനമൈത്രി പൊലീസ് യഥാസമയം എത്തിക്കുന്നു.

ശാലുവിന്റെ എല്ലാ ചിത്രങ്ങളും പൊലീസ് കൊണ്ടുപോയി. ഗൃഹപ്രവേശത്തിന് തിരുവഞ്ചൂരിനൊപ്പം പാല്‍പ്പുഞ്ചിരി പൊഴിച്ച് നില്‍ക്കുന്ന ചിത്രം ഒരു ഡിവൈഎസ്പി കൊണ്ടുപോയി ചുട്ടുകളയുകയായിരുന്നത്രെ. ശാലുവിന്റെ ശാലീനത തുളുമ്പുന്ന പലതും ഇന്റര്‍നെറ്റിലുണ്ടായിരുന്നു. ഇപ്പോള്‍ കാണാനില്ല. ഒരര്‍ഥത്തില്‍ കലാകാരിയോട് കൊടുംക്രൂരതയാണ് പൊലീസ് ചെയ്യുന്നത്. അവരുടെ അഭിനയമികവ് വ്യക്തമാക്കുന്ന ഹ്രസ്വചിത്രങ്ങള്‍പോലും പിന്‍വലിച്ചുകളഞ്ഞു.

ഇന്നലെവരെ പൊലീസിനെയും മന്ത്രിമാരെയും ഉള്ളംകൈയിലിട്ട് കളിച്ച ജോപ്പന് പത്തനംതിട്ട ജയിലില്‍ ശ്വാസംമുട്ടുന്നത് സരിതയുടെ സുഖവാസമോ ശാലുമേനോന്റെ മൂന്നരക്കോടിയുടെ വീട്ടിലെ സുഖനിദ്രയോ ഓര്‍ത്തിട്ടല്ല. തനിക്കില്ലാത്ത എന്ത് സ്വാധീനമാണ് സരിതയ്ക്കും ശാലുവിനുമുള്ളത് എന്ന് ചിന്തിച്ചിട്ടുമല്ല. രാമനെ ഓര്‍ത്ത് തപിക്കുന്ന ഹനുമാന്റെ ഹൃദയമാണത്. തന്റെ "സ്വാമി"യുടെ നെഞ്ചിടിപ്പ് കൂടുന്നോ കുറയുന്നോ എന്നുള്ള ആധിയാണ് കാരാഗൃഹത്തില്‍ ജോപ്പന്‍ എന്ന വിശ്വസ്തവിധേയന് ശ്വാസതടസ്സം സൃഷ്ടിക്കുന്നത്. ഒരവസരം കിട്ടിയിരുന്നെങ്കില്‍, തിരുവഞ്ചൂരും കെ സി ജോസഫും കുഞ്ഞൂഞ്ഞിനെയും കൊണ്ട് പത്തനംതിട്ട ജയിലിലെത്തിയേനെ. ജോപ്പനാണല്ലോ രാപ്പനി കൃത്യമായി അറിയുക.

*

തിരുവഞ്ചൂരിന്റെ പൊലീസില്‍ മണത്തുപിടിക്കാന്‍ നല്ല പരിശീലനം കിട്ടിയ ഇനങ്ങള്‍ ഒട്ടേറെയുണ്ട്. ചന്ദ്രശേഖരന്‍ വധക്കേസില്‍, കുഞ്ഞനന്തന്‍ പോയ വഴിയിലെ ആലയില്‍ കെട്ടിയ പശുപോലും പ്രതിയെ ഒളിപ്പിച്ച കേസില്‍ പ്രതിയാണ്. ഇപ്പോള്‍ ഉമ്മന്‍ചാണ്ടിക്കെതിരെ ഫേസ് ബുക്കില്‍ എഴുതിയാല്‍ സസ്പെന്‍ഷന്‍. തെറ്റയിലിന് ജാമ്യമില്ലാത്ത വകുപ്പ്. ശാലുമേനോന്‍ ആരെയും കുറ്റകൃത്യത്തിന് പ്രേരിപ്പിച്ചില്ല എന്നാണ് മണത്ത് തീരുമാനിച്ചത്. ചെയ്തതൊന്നും കുറ്റകൃത്യമല്ല എന്ന്. ജോപ്പനുപുറമെ ജിക്കുവും സലിം രാജും പിടിയിലായാലും ശാലുവിന് ഊനമുണ്ടാകില്ല. ആ സ്വാധീനത്തിന്റെ ശക്തി തിരുവഞ്ചൂരിനേ അറിയൂ.

2 comments:

ajith said...

അങ്ങനെയൊക്കെയാണ് കുഞ്ഞേ കേരളം

K@nn(())raan*خلي ولي said...

അങ്ങനെത്തന്നെ!