Sunday, April 21, 2013

തമസ്സല്ലോ സുഖപ്രദം

ആപത്തു വരുമ്പോള്‍ കൂട്ടത്തോടെയാണ്. പഴയൊരു സിനിമാപ്പാട്ടുണ്ട്:""പണ്ടൊരു നാളില്‍ പട്ടണനടുവില്‍ പാതിരനേരം സൂര്യനുദിച്ചു. പട്ടാപ്പകലു മഹാന്മാരായി ചുറ്റിനടന്നവര്‍ കണ്ണുമിഴിച്ചു. സന്മാര്‍ഗത്തിന്‍ കുലപതിമാരാം തമ്പ്രാക്കന്മാര്‍ ഞെട്ടിവിറച്ചു. അവരെ തെരുവിലെ വേശ്യപ്പുരകള്‍ക്കരികില്‍ കണ്ടു ജനങ്ങള്‍ ചിരിച്ചു..."" എന്ന്. പോസ്റ്റ്മാനെ കാണാനില്ല എന്ന ചിത്രത്തിനുവേണ്ടി വയലാര്‍ എഴുതിയത് നാലു പതിറ്റാണ്ടിനുശേഷം യുഡിഎഫിന് ബാധകമാകും എന്ന് ഓര്‍ത്തുകൊണ്ടാവില്ല.

ഇക്കാലത്ത് പാതിരനേരം സൂര്യനുദിക്കാതെ തന്നെ യുഡിഎഫിലെ സന്മാര്‍ഗ കുലപതിമാര്‍ ഞെട്ടിത്തരിച്ച് വിറങ്ങലിച്ചു നില്‍പ്പാണ്. ഒരു മന്ത്രിയെ അസാന്മാര്‍ഗിയെന്ന് ഭാര്യതന്നെ വിളിക്കുന്നു. ഒരാളുടെ കേസ് പല കോടതികളിലാണ്. മറ്റൊരു മന്ത്രിക്ക് പ്രധാന പണി ലോകം ചുറ്റലും പെണ്ണുകേസ് തീര്‍ക്കലുമാണെന്ന് മുഖ്യമന്ത്രിയുടെ മുന്നില്‍വച്ച് കെപിസിസി ഭാരവാഹി തുറന്നടിക്കുന്നു. എംഎല്‍എമാരെ നയിക്കുന്നയാള്‍ വേലിചാടുമ്പോള്‍ എംഎല്‍എമാര്‍ മതിലുതന്നെ ചാടണം. ഒരു എംഎല്‍എ അവിഹിതക്കേസില്‍ പെട്ടുകഴിഞ്ഞു. മറ്റൊരു പ്രമുഖന്‍ എങ്ങനെ പെടാതിരിക്കും എന്നതില്‍ ഗവേഷണം നടത്തുന്നു. നിവേദനവുംകൊണ്ട് ചെല്ലുന്ന സ്ത്രീകള്‍ക്കുപോലും രക്ഷയില്ല എന്നാണ് ഭരണകേന്ദ്രങ്ങളില്‍നിന്നുള്ള പരസ്യവിവരം. ഏതുനിമിഷവും ചിലരുടെ ത്രസിപ്പിക്കുന്ന കഥകള്‍ പുറത്തുവരാം. വിവരം കിട്ടിയിട്ടും പലരും പുറത്തുവിടാത്തത് മാന്യതകൊണ്ടും തെളിയിക്കാനുള്ള പ്രയാസങ്ങളോര്‍ത്തുമാണ്.

ഗൗരിയമ്മയ്ക്ക് മടുത്തു. ഇനി പുറത്തുപോയാല്‍ മതി. സഹിക്കുന്നതിന്റെ അതിരുകടന്ന് കുറെ ദൂരം പോയിക്കഴിഞ്ഞു. അല്ലെങ്കിലും ഇനി പി സി ജോര്‍ജും ഗൗരിയമ്മയും ഒന്നിച്ചിരിക്കുന്നത് അചിന്ത്യമായ പരിപാടിതന്നെ. അധികാരത്തിന്റെ അപ്പക്കഷണത്തിനുവേണ്ടി ജോര്‍ജിന് ആരുടെയുമൊപ്പം ഇരിക്കാം. ഗൗരിയമ്മയ്ക്ക് അത്രതന്നെ താഴാനാവില്ല എന്ന് അവരും അനുയായികളും കരുതുന്നതുകൊണ്ടാകണം, വിട്ടിറങ്ങിപ്പോകാന്‍ പ്രമേയം വന്നത്. യുഡിഎഫിന്റെ ആ ഭാഗം നഷ്ടപ്പെട്ടു എന്നര്‍ഥം.

മുന്നണിയുടെ സ്ഥാപകനാണ് പിള്ള. പി സി ജോര്‍ജ് നൊയമ്പുനോറ്റപോലെ പിള്ളയ്ക്ക് മിണ്ടാവ്രതമൊന്നുമില്ല. വേണ്ടത് സ്ഫുടമായിത്തന്നെ പറയുന്നുണ്ട്. സാധാരണ തൊലിക്കട്ടി വല്ലതുമാണെങ്കില്‍ ഉമ്മന്‍ചാണ്ടി ഒന്നുകില്‍ പിള്ളയെ പുറത്താക്കുമായിരുന്നു-അല്ലെങ്കില്‍ എല്ലാം മതിയാക്കി പുതുപ്പള്ളി ഫാസ്റ്റില്‍ കയറുമായിരുന്നു. ഉമ്മന്‍ചാണ്ടി കൈയിലുണ്ടെങ്കില്‍ എന്തുമാകാമെന്ന് കരുതേണ്ടെന്ന് പിള്ള ഗണേശിനോട് പറയുമ്പോള്‍, ഉമ്മന്‍ചാണ്ടി ഗണേശിന്റെ ക്വട്ടേഷന്‍ ഏറ്റെടുത്തു എന്നാണ് മലയാളം. ഒന്നുകില്‍ അത് നിഷേധിക്കണം. അല്ലെങ്കില്‍ പിള്ളയുടെ നാവടക്കണം. രണ്ടിനും കഴിയുന്നില്ല പുതുപ്പള്ളിയുടെ രോമാഞ്ചത്തിന്.

ഭരണബഞ്ചിലെ ഓരോ എംഎല്‍എയും ഓരോ പ്രസ്ഥാനമാണ്. ആളു ചെറുതെങ്കിലും കോളു വലുത് എന്ന മട്ട്. ആര്‍ക്കും അഴിമതിയാവാം. പീഡനമാകാം. വിദേശരാജ്യങ്ങളില്‍ വല്ലവന്റെയും ചെലവില്‍ കറങ്ങിയടിച്ച് മദോന്മത്തരാകാം. തിരിച്ചുവന്നാല്‍ കെ പി മോഹനനെക്കൊണ്ട് ഓരോ ടിവി കൊടുപ്പിക്കും. ആ ടിവിയാണ് ആണവപ്രശ്നത്തേക്കാള്‍ വലിയ പ്രശ്നമെന്ന് ഇഷ്ടമാധ്യമങ്ങളെക്കൊണ്ട് വാര്‍ത്തയും കൊടുപ്പിക്കും. പത്രസമ്മേളനത്തിനെത്തിയ ബിസിനസുകാരന്‍ വേണ്ടരീതിയില്‍ "ഗിഫ്റ്റ്" കൊടുക്കാതിരിക്കുമ്പോള്‍ കെറുവിച്ച് തന്തയ്ക്കു വിളിക്കുന്നത് പതിവാക്കിയ മാധ്യമസിംഹങ്ങളുണ്ട്. അവര്‍ക്കുപോലും എംഎല്‍എമാര്‍ക്ക് വാര്‍ഷിക ഉപഹാരമായി ഇരുപത്തിരണ്ടിഞ്ച് ടിവി കിട്ടുമ്പോള്‍ സദാചാര-സന്മാര്‍ഗ വിരേചനമുണ്ടാകുന്നത് രസമുള്ള കാഴ്ചതന്നെ. സമ്മാനംകൊടുത്ത ടിവി വല്ല മുപ്പത്തിരണ്ടിഞ്ചോ മറ്റോ ആയിരുന്നുവെങ്കില്‍ സംസ്ഥാനം മാലിന്യപ്രശ്നംകൊണ്ട് പൊറുതിമുട്ടിയേനെ.

എം വി രാഘവനെ ചെന്നു കണ്ട് സമാധാനിപ്പിച്ച ചെന്നിത്തല ഏതു മുന്നണിയെയാണ് നയിക്കുന്നത്? യുഡിഎഫ് ഭരണം മോശം, ക്രമാസമാധാനം തീരെ മോശം എന്നു പറഞ്ഞാണ് കാസര്‍കോട്ടുനിന്ന് ചെന്നിത്തല യാത്ര തുടങ്ങിയത്. തിരുവനന്തപുരത്തിന്റെ അതിര്‍ത്തി തൊടുമ്പോള്‍തന്നെ കേരളത്തില്‍ കൂറ്റന്‍ കാറ്റടിച്ച് രാഷ്ട്രീയ മാറ്റമുണ്ടാകുമത്രെ. ആ കാറ്റില്‍ പറക്കുന്നത് ചെന്നിത്തലതന്നെയാകുമെന്നാണ് ഉമ്മന്‍ചാണ്ടിയുടെ ഉപശാലകളില്‍നിന്നുള്ള മറുപടി. ചെന്നിത്തല പ്രതിപക്ഷ നേതാവാകേണ്ട എന്ന് പരസ്യമായിത്തന്നെ എ ഗ്രൂപ്പുകാര്‍ പറഞ്ഞുകഴിഞ്ഞു. ചിലര്‍ക്ക് അതൊരസുഖമാണ്. അമ്മയോടൊപ്പം കിടക്കുകയുംവേണം, അച്ഛന്റെകൂടെ പോവുകയും വേണം. എവിടെയിരുന്നാലും വിമതന്റെ വേഷമിട്ടാല്‍ ശ്രദ്ധിക്കപ്പെടും. പറയുന്നതില്‍ അരക്കഴഞ്ചെങ്കിലും ആത്മാര്‍ഥതയുണ്ടെങ്കില്‍, അഴിമതിവിരുദ്ധമായ മനസ്സുണ്ടെങ്കില്‍ അന്തസ്സായി ഉമ്മന്‍ചാണ്ടിയെ തിരുത്തിക്കും. അതിനു കഴിഞ്ഞിലെങ്കില്‍ എല്ലാം മതിയാക്കും. ജാഥ നയിച്ചും ലേഖനമെഴുതിയും കാലം കഴിക്കാനാണെങ്കില്‍ ഉണ്ണിത്താന്റെ മാതൃകതന്നെ നല്ലത്. ഒഴിവുനേരത്ത് അല്‍പ്പം സിനിമാഭിനയവും ആകാം. വന്നുവന്ന് കെപിസിസി പ്രസിഡന്റ് സ്ഥാനവും സന്തോഷ് പണ്ഡിറ്റിന്റെ താരപദവിപോലെയായി. അമ്പലംവിഴുങ്ങിക്ക് വാതില്‍പ്പലക പപ്പടംമാത്രം. ഉമ്മന്‍ചാണ്ടിയും ആര്യാടനും ഇരിക്കുന്ന മന്ത്രിസഭയെ "നയിക്കുന്ന" കെപിസിസി പ്രസിഡന്റ് ഇതൊക്കെ ചെയ്തില്ലെങ്കിലേ അത്ഭുതമുള്ളൂ.

കോണ്‍ഗ്രസ് ഇങ്ങനെയൊക്കെയായതുകൊണ്ട് മലപ്പുറം പാര്‍ടിയിലെ പൊട്ടലും ചീറ്റലുമൊന്നും ആരും കേള്‍ക്കുന്നില്ല. മലയോരപ്പാര്‍ടി പക്ഷേ വ്യത്യസ്ത ശൈലിയിലാണ്. പി സി ജോര്‍ജിന്റെ കൈയില്‍ മാണിസാറിന്റെ എന്തോ ഒന്ന് ഭദ്രമായിരിപ്പുണ്ട്. ജോര്‍ജ് സുരക്ഷിതനാണ്. പി ജെ ജോസഫിനെക്കൊണ്ട് പാട്ടുപാടിപ്പിക്കും; ഫ്രാന്‍സിസ് ജോര്‍ജിന്റെ തന്തയ്ക്ക് വിളിക്കും; ആന്റണി രാജുവിനെ പുച്ഛിക്കും; മോന്‍സ് ജോസഫിനെ മോനേ എന്നുവിളിക്കും. എല്ലാം കഴിഞ്ഞ് മാണിസാറിനൊപ്പമിരുന്ന് സരസഭാഷണം നടത്തുകയുംചെയ്യും. പി ജെ ജോസഫും ഗൗരിയമ്മയും കൈപൊക്കിയാല്‍ തൊടാന്‍ പറ്റുന്ന ഉയരത്തിലല്ല; ഉമ്മന്‍ ചാണ്ടിയുടെയും മാണിസാറിന്റെയും മുതുകത്തുതന്നെയാണ് ജോര്‍ജിന്റെ ഇരിപ്പ്. പുള്ളിക്കെതിരെ പരാതി കൊടുത്താല്‍ ആ കടലാസ് കൊടുത്തവരോടൊപ്പം ചവറ്റുകുട്ടയിലേക്ക് പോകും. അധികാരക്കമ്പം പുതിയ കാലത്ത് നട്ടെല്ലിന് ബലം കുറയ്ക്കുന്നതുകൊണ്ട് എല്ലാ ചാട്ടവും തൊഴുത്തിലെത്തിയാല്‍ അവസാനിക്കും. അകിടുവീക്കത്തെക്കുറിച്ചും കറവക്കണക്കിനെക്കുറിച്ചും ആശങ്കപ്പെടാനേ യുഡിഎഫില്‍ ജോസഫിന് യോഗമുള്ളൂ.

മലയാളിക്ക് പരമ സുഖമാണ്. എന്റര്‍ടെയിന്‍മെന്റ് ചാനലുകള്‍ക്ക് കഷ്ടകാലവും. പുതിയ സിനിമകളൊന്നും വിജയിക്കുന്നില്ല. വാര്‍ത്താ ചാനലുകളില്‍ എല്ലാം കാണാം-യൂത്തുകോണ്‍ഗ്രസുകാരുടെ സ്റ്റണ്ട്, മന്ത്രിമന്ദിരങ്ങളിലെ സെക്സ്, എംഎല്‍എമാരുടെ കോമഡി. ഷിബു ബേബിജോണ്‍ ലണ്ടന്‍ ടാക്സിയിലാണ് യാത്ര. വേറെ ഒരു പണിയുമില്ല. എ സി ജോസ് പറഞ്ഞതുപോലെ ചുറ്റിയടിക്കല്‍മാത്രം. അതിനിടെ എന്തൊക്കെ സംഭവിക്കുന്നുണ്ടെന്ന് വിളിച്ചുപറയാന്‍ ആരുമില്ലാതായിപ്പോയി. വിദ്യാര്‍ഥിയായ മകന്‍ അച്ഛന് ലണ്ടന്‍ ടാക്സി സമ്മാനമായി കൊടുക്കുന്നു; മന്ത്രിയായ അച്ഛന്‍ മോഡിയങ്കിളിന് ആറന്മുള കണ്ണാടി കൊടുക്കുന്നു. മോഡിയുടെയും നാരായണ ഗുരുവിന്റെയും താടി ഒരുപോലെയെന്ന സിദ്ധാന്തം ശിവഗിരിയില്‍നിന്ന് വരുമ്പോള്‍ ആറന്മുള വിമാനത്താവളംതന്നെ മോഡിക്ക് സമ്മാനമായി കൊടുക്കാന്‍ ഉമ്മന്‍ചാണ്ടി തയ്യാറാകുമോ എന്നാണിനി അറിയേണ്ടത്.

സൂര്യഭഗവാന്‍ രാവിലെ ഉദിച്ച് വൈകിട്ട് തിരിച്ചുപോകുമ്പോഴത്തെ കേരളത്തിന്റെ കാഴ്ച ഇതാണെങ്കില്‍, ടിയാന് അര്‍ധരാത്രി ഒരു സന്ദര്‍ശനത്തിന് തരംകിട്ടിയാല്‍ എന്താകുമെന്ന് ചിന്തിക്കാനേ വയ്യ. മലയാളിയെക്കൊണ്ട് ഇരുമ്പുലക്ക വിഴുങ്ങിക്കുകയും ചൂടുവെള്ളം കുടിപ്പിക്കുകയുമാണ് ഉമ്മന്‍ചാണ്ടി. യുഡിഎഫാകുന്ന അഗ്നിപര്‍വതത്തിന്റെ അഗ്നിമുഖത്തു കിടന്നാണല്ലോ ഉമ്മന്‍ചാണ്ടി ഈ ത്യാഗമെല്ലാം സഹിക്കുന്നത് എന്നോര്‍ക്കുമ്പോള്‍ ശതമന്യുവിന്റെ കരളു കത്തുകയാണ്- ഇത്രയും അപാരമായ തൊലിക്കട്ടിയുള്ള മുഖ്യമന്ത്രിയെയാണല്ലോ കുറ്റപ്പെടുത്തുന്നത് എന്നോര്‍ത്ത്. ഈ ആപത്തെല്ലാം മറികടന്ന് ഏതെങ്കിലുമൊരുകാലത്ത് യുഡിഎഫ് രക്ഷപ്പെടുമായിരിക്കും. അന്ന് രാത്രികാലത്ത് സൂര്യനുദിക്കാതിരിക്കാനുള്ള നിയമനിര്‍മാണവും കൊണ്ടുവരാം.

2 comments:

ajith said...

ഇരുട്ടുമുറിയില്‍ എല്ലാരും നഗ്നരാണ്

അനില്‍ഫില്‍ (തോമാ) said...

രാജാവ് നഗ്നന്‍ മാത്രമല്ല, നാറിയുമെന്ന് വിളിച്ചു കൂവേണ്ട സമയം അതിക്രമിച്ചിരിക്കുന്നു