Sunday, October 9, 2011

പടയാളിയുടെ പരാക്രമം

പ്രഹ്ലാദന്‍ ഗോപാലനും പടയാളി രാമകൃഷ്ണനും സഹോദരങ്ങളാണ്. രണ്ടുപേരും കോണ്‍ഗ്രസ് പാര്‍ടിയില്‍ ചരിത്രം വിരചിച്ച വീരശൂര പരാക്രമികള്‍ . ചേട്ടന്‍ ഗോപാലന്‍ , അനിയന്‍ രാമകൃഷ്ണന്‍ . ആദര്‍ശമാണ് രണ്ടുപേരുടെയും രോഗം. അത് മൂത്താല്‍പിന്നെ പിടിച്ചാല്‍ കിട്ടില്ല. പണ്ട് അറുപത്തിനാലില്‍ പി ടി ചാക്കോ പീച്ചിയില്‍ കാറപകടത്തില്‍പെട്ടു. കൂടെ ഒരു&ലരശൃര;യുവതി ഉണ്ടായിരുന്നു. പ്രശ്നമായി. മന്നം- ചാക്കോ-ശങ്കര്‍ ത്രയത്തില്‍ ഒരാളാണ് പി ടി ചാക്കോ. വിമോചനസമര വീരനായകന്‍ . കോണ്‍ഗ്രസിന്റെ കരുത്തന്‍ ആഭ്യന്തരമന്ത്രി. അന്ന് പ്രതിപക്ഷം ചാക്കോയുടെ രാജിക്കായി സഭയിലും പുറത്തും പ്രക്ഷോഭം നടത്തി. പ്രഹ്ലാദന്‍ ഗോപാലന്‍ മാടായിയില്‍നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എ ആയിരുന്നു. ആദര്‍ശം തലയിണയാക്കി കിടന്നുറങ്ങവെ, സാക്ഷാല്‍ ഗാന്ധിജി ഗോപാലന്റെ സ്വപ്നത്തില്‍ തെളിഞ്ഞു. അരേ പ്രഹ്ലാദ് ജീ, സദാചാരം കാത്തു സൂക്ഷിക്കാന്‍ പോരാടൂ എന്ന് അരുളിച്ചെയ്തു. പിറ്റേന്ന് രാവിലെ ഗോപാലന്‍ നിയമസഭയ്ക്കു മുന്നില്‍ ഹരേരാമ വിളിച്ച് കുത്തിയിരിപ്പ് തുടങ്ങി. സദാചാരം സംരക്ഷിക്കണം; ചാക്കോ പുറത്തുപോകണം എന്നായിരുന്നു മുദ്രാവാക്യം. കെപിസിസി പ്രസിഡന്റ് സി കെ ഗോവിന്ദന്‍നായര്‍ ഓടിയെത്തി നാരങ്ങാനീര് നല്‍കിയാണ് ഒരുവിധം പ്രഹ്ലാദ്ജിയെ പിന്തിരിപ്പിച്ചത്.

പി ടി ചാക്കോ രാജിവച്ച് വക്കീല്‍കോട്ടിട്ട് കോടതിയില്‍ പോയി. കോണ്‍ഗ്രസ് ചരിത്രത്തിലെ മഹത്തായ ഗാന്ധിയന്‍ പോരാട്ടമായി പ്രഹ്ലാദന്റെ സത്യഗ്രഹം തങ്കലിപികളില്‍ രേഖപ്പെടുത്തി. അതിനുശേഷം കോണ്‍ഗ്രസുകാര്‍ ഗാന്ധിജിയെ സ്വപ്നംകാണുന്നത് ഇപ്പോള്‍ പി രാമകൃഷ്ണനിലൂടെയാണ്. പ്രഹ്ലാദനെപ്പോലെയല്ല പടയാളി. താന്‍ പ്രസിഡന്റായ ഡിസിസി ആപ്പീസില്‍ പൂട്ടിയിടപ്പെടുക, മുറ്റത്ത് വളഞ്ഞുവയ്ക്കപ്പെടുക, ഗേറ്റിനകത്തേക്ക് കടക്കാന്‍ ധൈര്യമില്ലാതിരിക്കുക, മോഹിച്ച സീറ്റ് വരത്തന്‍മാര്‍ കൊണ്ടുപോകുമ്പോള്‍ നെടുവീര്‍പ്പിടുക, ഡിസിസി ഓഫീസില്‍ അന്തേവാസികളായെത്തുന്ന ക്വട്ടേഷനണ്ണന്‍മാര്‍ക്ക് ചായ വരുത്തിക്കൊടുക്കുക തുടങ്ങിയ ചുമതലകളെല്ലാം ഭംഗിയായി നിര്‍വഹിച്ചിട്ടുണ്ട്. കെപിസിസി പതിനഞ്ചു ദിവസം അനുവദിച്ചിട്ടും കാത്തുനില്‍ക്കാതെ മണിക്കൂറുകള്‍കൊണ്ട് രാജിവെച്ച ധീരനാണ്. ആദര്‍ശരാജി അയച്ചുകൊടുത്തപ്പോള്‍ അയ്യോ അനിയാ പോകല്ലേ എന്ന് പറയാന്‍ ഒരു സുധീരന്‍പോലും വന്നില്ല. അല്ലെങ്കിലും പാച്ചുവും കോവാലനും നേരില്‍വന്ന് കണ്ടു നമസ്കരിച്ചതോടെ സുധീരന്റെ അസുഖം മാറിയ മട്ടാണ്. കട്ടിക്കണ്ണടയും നീലവും കഞ്ഞിയും മുക്കി ഇസ്തിരിവച്ച മുണ്ടും വേണം. മൂന്നുനേരം ചുട്ട പപ്പടവുംകൂട്ടി കഞ്ഞി കഴിക്കണം. മാര്‍ക്സിസ്റ്റുകാരെ കണ്ടാല്‍ തലവെട്ടിച്ചു നടക്കണം. കുളികഴിഞ്ഞയുടനെ ആദര്‍ശാദിചൂര്‍ണം മൂര്‍ധാവില്‍ തിരുമ്മണം. ഇത്രയൊക്കെയായാല്‍ കോണ്‍ഗ്രസാകാം എന്നാണ് പടയാളി ഉറപ്പിച്ചിരുന്നത്.

പാവങ്ങള്‍ക്ക് പടച്ചവന്‍ തുണയുണ്ടാകുമെന്നാണ്. പടയാളിക്ക് ആന്റണിയാണ് തുണയായത്. സുധാകരന്റെ പ്രതാപം കത്തിനിന്ന കണ്ണൂരില്‍ ആ തുണയില്‍ അങ്ങനെ ഡിസിസി പ്രസിഡന്റുസ്ഥാനം കിട്ടി. സ്ഥാനമേയുള്ളൂ-ഭരണമെല്ലാം സുധാകരേട്ടന്റെ കൈയിലാണ്. പുള്ളി ചെന്നൈവാസം കഴിഞ്ഞ് കണ്ണൂരിലെത്തുമ്പോള്‍ കണക്കുപുസ്തകവുമായി ചെല്ലണം. ഡിസിസി ഓഫീസിലെ കറന്റുബില്ല്, വെള്ളക്കരം, ചായക്കടയിലെ പറ്റുവരവ് തുടങ്ങിയ വലിയ കണക്കുകള്‍ പറഞ്ഞു ബോധ്യപ്പെടുത്തിയാല്‍ മതി. ബാക്കിയൊക്കെ സുധാകരന്‍ നോക്കിക്കൊള്ളും. അങ്ങനെ തട്ടാതെ മുട്ടാതെ പോയതാണ്. എവിടെയും വന്നുകയറുമല്ലോ ചില വേണ്ടാതീനങ്ങള്‍ . കണ്ണൂരില്‍ അത് അബ്ദുള്ളക്കുട്ടിയുടെ രൂപത്തിലാണെത്തിയത്. പുത്തനച്ചി പുരപ്പുറം തൂക്കാന്‍ തുടങ്ങി. പിന്നെ സ്ഥാനാര്‍ഥിയായി; എംഎല്‍എയായി. കാത്തുസൂക്ഷിച്ച കസ്തൂരിമാമ്പഴം കുട്ടി കൊണ്ടുപോയി. പടയാളിക്ക് കണ്ണൂര്‍ സീറ്റുമില്ല; പാര്‍ടിയില്‍ അധികാരവുമില്ല. എതിര്‍ക്കാന്‍ ധൈര്യം തീരെയില്ല. എതിര്‍ത്തുനോക്കിയ പുഷ്പരാജന്‍ കാലുതകര്‍ന്നു കിടപ്പാണ്. അങ്ങനെയൊരു ദശാസന്ധിയിലാണ് ഒന്നു പൊട്ടിത്തെറിക്കാന്‍ തീരുമാനിച്ചത്. ഒരാവേശത്തിന് കുറെ അങ്ങ് വെട്ടിത്തുറന്നു പറഞ്ഞു. സുധാകരന്റെ ജീവചരിത്രം അങ്ങനെ കോണ്‍ഗ്രസുകാരനിലൂടെയും പുറത്തുവന്നു. കൂത്തുപറമ്പ് വെടിവയ്പ്, എ കെ ജി ആശുപത്രി പിടിച്ചെടുക്കല്‍ , പലരെയും കൊല്ലിക്കാന്‍ ആളെവിട്ടത്, രക്തസാക്ഷികളെ സൃഷ്ടിച്ചത്, രക്തസാക്ഷി ഫണ്ട് മുക്കിയത്-അങ്ങനെയങ്ങനെ. ഒന്നിനും ആരും മറുപടി പറഞ്ഞിട്ടില്ല. പകരം പടയാളിക്ക് പരമാവധി ദണ്ഡന കിട്ടും എന്നുറപ്പായി. സുധാകരനെതിരെ പറഞ്ഞ് കണ്ണൂരില്‍ തുടരുകയോ? അസംഭവ്യം. ചെന്നിത്തലയും പേടിക്കും ഉമ്മന്‍ചാണ്ടിയും പേടിക്കും. സുധാകരന്‍ എന്ന കരകാണാക്കടലിനെ നേരിടാന്‍ കരകുളത്തിനും കഴിയില്ല പടയാളിക്കും കഴിയില്ല.

പണ്ട് പ്രഹ്ലാദന്‍ സത്യഗ്രഹം കിടന്നപ്പോള്‍ മാന്യമായി പ്രതികരിക്കാന്‍ പി ടി ചാക്കോയ്ക്ക് കഴിഞ്ഞിരുന്നു-ആ മാന്യത ഇന്നത്തെക്കാലം പ്രതീക്ഷിക്കാമോ? സി കെ ഗോവിന്ദന്‍നായര്‍ നാരങ്ങാനീരാണ് പ്രഹ്ലാദന് കൊടുത്തതെങ്കില്‍ ചെന്നിത്തല വിശദീകരണ നോട്ടീസാണ് പടയാളിക്ക് സമ്മാനിച്ചത്. സംഘടനാ കോണ്‍ഗ്രസിലും ഗോപാലന്‍ -കമലം ജനതകളിലും ഊരുചുറ്റിവന്ന സുധാകരനും മാര്‍ക്സിസ്റ്റുപാര്‍ടിയില്‍ വിപ്ലവം പോരാഞ്ഞപ്പോള്‍ ചാടിയെത്തിയ അബ്ദുള്ളക്കുട്ടിയും കോണ്‍ഗ്രസിനെ നയിക്കും. പടയാളിക്ക് ഇനി വെറുതെ ഗാന്ധിജിയെ സ്വപ്നംകണ്ടുകിടക്കാം. രണ്ടുമൂന്നു ദിവസത്തേക്ക് വല്ലതും വിളിച്ചുപറയാന്‍ അവസരമുണ്ട്. ചാനലുകള്‍ ഗൗനിക്കും. അതുകഴിഞ്ഞാല്‍ സ്വസ്ഥമാകാം. അതിനും സുധാകരേട്ടന്‍ കനിയണം. പുഷ്പരാജിനെ സ്നേഹിച്ചപോലെ സ്നേഹം വാരിച്ചൊരിയാനെങ്ങാനും സുധാകരേട്ടന് തോന്നിയാല്‍ ശിഷ്ടകാലത്ത് ജനറല്‍ ആശുപത്രിയിലെ ഏതെങ്കിലും വാര്‍ഡില്‍ കടല്‍ക്കാറ്റുകൊണ്ട് കിടക്കുകയുമാകാം.

കോണ്‍ഗ്രസില്‍ സുധീരനെപ്പോലെ നില്‍ക്കണം എന്നുപോലും ഇതുവരെ പടയാളി പഠിക്കാത്തതിന്റെ കുഴപ്പമാണ്. ആത്മാര്‍ഥതയും രോഷവുമൊക്കെ ആകാം. അത് മൈക്ക് കൈയില്‍ കിട്ടുമ്പോള്‍ മതി. പരിസ്ഥിതി, കിടപ്പാടം, കാറ്റാടി, മലിനീകരണം, അഴിമതി, കൊക്കകോള, കാട്, കുരങ്ങന്‍ , പുഴ തുടങ്ങിയ കടുപ്പമുള്ള പദങ്ങളാണ് എപ്പോഴും ഉപയോഗിക്കേണ്ടത്. സീറ്റ് കിട്ടില്ല എന്ന് ഉറപ്പായാല്‍ , ഞാന്‍ ഇനി മത്സരിക്കില്ല എന്ന് ഇടയ്ക്കിടെ പറഞ്ഞുകൊണ്ടിരിക്കണം. തിരിച്ചു കടിക്കുന്ന ഒന്നിനെയും തൊടാന്‍ പാടില്ല. കോടാലി എന്ന വാക്ക് ഉച്ചരിക്കരുത്. ഇത്തരം പ്രാഥമിക പാഠങ്ങള്‍ അറിയാതെ നിന്നതിന്റെ കുഴപ്പമാണ് പടയാളിക്ക്. ഇനിയും അവസരമുണ്ട്. സുധാകരേട്ടന്‍ ആശ്രിതവത്സലനാണ്. കനിഞ്ഞുകിട്ടിയാല്‍ പുറംപണിയെടുത്തെങ്കിലും കഴിഞ്ഞുകൂടാം. നൂറുദീന്‍ സാഹിബിനെപ്പോലെയുള്ള വല്യപുള്ളികള്‍ പുറംപണിയെടുക്കുന്നു- പിന്നല്ലേ ഒരു പടയാളി. ഇന്നത്തെ ഗാന്ധിജി രാഹുല്‍ ഗാന്ധിജിയാണെന്ന് മനസിലാക്കാത്ത എല്ലാ പടയാളികള്‍ക്കും ഗുണപാഠമാണിത്.

*
വാളകത്തെ വാധ്യാരെ ആക്രമിച്ചത് വാധ്യാര്‍തന്നെ എന്നാണ് ഏറ്റവുമൊടുവില്‍ പൊലീസ് എത്തിയ നിഗമനമെന്നും ആത്മഹത്യാ ശ്രമത്തിന് കേസെടുത്തുവെന്നും വൈകാതെ വായിക്കാം. യഥാര്‍ഥ അക്രമിയെ പിടിക്കാന്‍ മനസ്സില്ല; വല്ല തീവ്രവാദിയെയും പിടിച്ച് പൂട്ടാമെന്നുവച്ചാല്‍ അതിന് മറ്റു ചില പ്രശ്നങ്ങളുണ്ട്. സ്ത്രീവിഷയമാക്കിയാല്‍ ഒരു സ്ത്രീയും വേണമല്ലോ. വാഹനാപകടമാക്കാമെന്നുവച്ചാല്‍ അതിനു തക്ക വാഹനം വേണമെന്നുമാത്രമല്ല-അത് അന്ന് ആ സമയത്ത് അതുവഴി പോവുകയും വേണം. എല്ലാം പൊല്ലാപ്പാണ്. എസ് കത്തിയാണെങ്കില്‍ വേഗം ഉണ്ടാക്കിക്കിട്ടും. കൊല്ലന്റെ ആലയില്‍ സ്റ്റിങ് ഓപ്പറേഷന്‍ നടത്തിയാല്‍മതി. അതുപോലെ എളുപ്പമുള്ള പണിയല്ല ഇത്. ഇപ്പോള്‍തന്നെ അപകടമാണെന്നു വരുത്താന്‍ എന്തൊക്കെ പാടുപെട്ടു. കഷ്ടപ്പെട്ട് ഒരു മെഡിക്കല്‍ ബോര്‍ഡിനെ ഉണ്ടാക്കി. തലേന്നുവരെ പറഞ്ഞതും നടന്നതുമെല്ലാം തിരുത്താന്‍ മെഡിക്കല്‍ബോര്‍ഡ് മതി. പാമൊലിന്‍ കേസിലും ഇതുപോലെ ഒരു ബോര്‍ഡ് ഉണ്ടാക്കിയാല്‍ മതിയായിരുന്നു.

ഉമ്മന്‍ചാണ്ടിയുടെ ശരീരത്തിലെ കൊളസ്ട്രോളിന്റെ അളവ് പരിശോധിച്ച് ജീവിതത്തില്‍ ഇന്നേവരെ പാമൊലിന്‍ ഉപയോഗിച്ചിട്ടില്ലെന്നും മനസ്സുനിറയെ വെളിച്ചെണ്ണയാണെന്നും റിപ്പോര്‍ട്ട് കൊടുത്താല്‍ കേസില്‍നിന്ന് ചുമ്മാ ഊരിപ്പോകാമായിരുന്നു. മെഡിക്കല്‍ ബോര്‍ഡിന് ദൈവത്തിന്റെ പവറാണ്. അതിന്റെ റിപ്പോര്‍ട്ട് എന്തെന്നും വിദഗ്ധര്‍ ആരെന്നും ഇന്നുവരെ പുറത്തുകണ്ടിട്ടില്ല. എന്നിട്ടും, അങ്ങനെയൊരു ബോര്‍ഡുണ്ട്, അതിനൊരു റിപ്പോര്‍ട്ടുണ്ട്, അതില്‍ അപകട കഥയുണ്ട് എന്ന് മനോരമയും മാതൃഭൂമിയും അച്ചട്ടായി അച്ചടിക്കുന്നു. ഇന്നുവരെ എഴുതിയ കഥകള്‍ എല്ലാം വിശ്വസിച്ചുകൊള്ളണം. ഏറ്റവുമൊടുവില്‍ അധ്യാപകന്‍ ഏതോ ഉയരമുള്ള സ്ഥലത്ത് വലിഞ്ഞു കയറുന്നതിനിടെ മുറിവുണ്ടായി എന്നാണ് കോട്ടയത്തെ ഡിറ്റക്ടീവുകളെ നിരത്തി മുത്തശ്ശി റിപ്പോര്‍ട്ടുചെയ്യുന്നത്. സ്വത്തുകേസ്, പെണ്ണുകേസ്, തീവ്രവാദിക്കേസ്- ഇതൊന്നും ആകാഞ്ഞപ്പോള്‍ അപകടംതന്നെ ഉത്തമം. പക്ഷേ, ഒന്നു പറയണം. കടയ്ക്കലിലും നിലമേലിലും അധ്യാപകന്റെ തലയിലിടാന്‍ പരസ്ത്രീബന്ധം അന്വേഷിച്ച് നടന്നതെന്തിനെന്ന്.

*
മനോരമ വാര്‍ത്ത:

വാളകം സംഭവത്തെക്കുറിച്ച് പ്രതികരണം ആരാഞ്ഞ സ്വകാര്യ ചാനല്‍ ലേഖകന്‍ അത് റിക്കോര്‍ഡു ചെയ്ത് പിള്ള ഫോണ്‍ ഉപയോഗിച്ചുവെന്ന മട്ടില്‍ വാര്‍ത്ത നല്‍കുകയായിരുന്നു.

ആ ലേഖകനെ ചുരുങ്ങിയത് ഒരു കൊല്ലമെങ്കിലും തടവിലിടണം. മനോരമയുടെ ചീഫ് എഡിറ്റര്‍സ്ഥാനം പി സി ജോര്‍ജിന് മറ്റൊരു ഓഫീസ് ഓഫ് പ്രോഫിറ്റാകുമോ എന്ന് സെബാസ്റ്റ്യന്‍ പോള്‍ പറയട്ടെ.

1 comment:

ശതമന്യു said...

കോണ്‍ഗ്രസില്‍ സുധീരനെപ്പോലെ നില്‍ക്കണം എന്നുപോലും ഇതുവരെ പടയാളി പഠിക്കാത്തതിന്റെ കുഴപ്പമാണ്. ആത്മാര്‍ഥതയും രോഷവുമൊക്കെ ആകാം. അത് മൈക്ക് കൈയില്‍ കിട്ടുമ്പോള്‍ മതി. പരിസ്ഥിതി, കിടപ്പാടം, കാറ്റാടി, മലിനീകരണം, അഴിമതി, കൊക്കകോള, കാട്, കുരങ്ങന്‍ , പുഴ തുടങ്ങിയ കടുപ്പമുള്ള പദങ്ങളാണ് എപ്പോഴും ഉപയോഗിക്കേണ്ടത്. സീറ്റ് കിട്ടില്ല എന്ന് ഉറപ്പായാല്‍ , ഞാന്‍ ഇനി മത്സരിക്കില്ല എന്ന് ഇടയ്ക്കിടെ പറഞ്ഞുകൊണ്ടിരിക്കണം. തിരിച്ചു കടിക്കുന്ന ഒന്നിനെയും തൊടാന്‍ പാടില്ല. കോടാലി എന്ന വാക്ക് ഉച്ചരിക്കരുത്. ഇത്തരം പ്രാഥമിക പാഠങ്ങള്‍ അറിയാതെ നിന്നതിന്റെ കുഴപ്പമാണ് പടയാളിക്ക്. ഇനിയും അവസരമുണ്ട്. സുധാകരേട്ടന്‍ ആശ്രിതവത്സലനാണ്. കനിഞ്ഞുകിട്ടിയാല്‍ പുറംപണിയെടുത്തെങ്കിലും കഴിഞ്ഞുകൂടാം. നൂറുദീന്‍ സാഹിബിനെപ്പോലെയുള്ള വല്യപുള്ളികള്‍ പുറംപണിയെടുക്കുന്നു- പിന്നല്ലേ ഒരു പടയാളി. ഇന്നത്തെ ഗാന്ധിജി രാഹുല്‍ ഗാന്ധിജിയാണെന്ന് മനസിലാക്കാത്ത എല്ലാ പടയാളികള്‍ക്കും ഗുണപാഠമാണിത്.