Monday, August 22, 2011

മിണ്ടാത്തതെന്താണു തത്തേ?

മിണ്ടാത്തതെന്തേ എന്ന ചോദ്യത്തിന് രാഹുല്‍ ഒരു തത്തയല്ല എന്ന മറുപടിയാണ് കോണ്‍ഗ്രസ് വക്താവ് നല്‍കിയത്. സോണിയ അമേരിക്കയ്ക്ക് പോകുമ്പോള്‍ രണ്ടു പ്രധാനികള്‍ക്കാണ് ചുമതല നല്‍കിയത്. ഒരാള്‍ രാഹുല്‍ . അപരന്‍ ആന്റണി. നാട്ടില്‍ ഭൂകമ്പം നടക്കുമ്പോഴും രണ്ടുപേരും മിണ്ടുന്നില്ല. തത്ത ഒച്ചവയ്ക്കുന്നത് പറഞ്ഞു പഠിപ്പിച്ചത് ചിലയ്ക്കാനാണ്. സോണിയ ഇവിടെ ഉണ്ടെങ്കില്‍ അണ്ണ ഹസാരെയുടെ നിരാഹാരത്തെക്കുറിച്ച് പ്രതികരിക്കുമായിരുന്നു. അവര്‍ തത്തയാണെന്ന് പക്ഷേ രേണുക ചൗധരി പറഞ്ഞില്ല. മിണ്ടാപ്രാണികള്‍ക്കാണ് ഇപ്പോള്‍ കോണ്‍ഗ്രസിന്റെ കടിഞ്ഞാണ്‍ . അല്ലെങ്കിലും നല്ല നേതാവാകണമെങ്കില്‍ മിണ്ടാതിരിക്കുക തന്നെ വേണം. സ്വയം ഒന്നും പറയാതിരിക്കുക; ചെയ്യാതിരിക്കുക-അഥവാ എന്തെങ്കിലും മിണ്ടണമെങ്കില്‍ ഇവന്റ് മാനേജ്മെന്റ് വിഭാഗത്തിന്റെ തിരക്കഥയ്ക്കൊത്ത് നാവു ചലിപ്പിക്കുക. അത്രയേ വേണ്ടതുള്ളൂ യോഗ്യത.

സോണിയ ചികിത്സയ്ക്ക് പോകുമ്പോള്‍ രാഹുലിനെ ഏല്‍പ്പിച്ചത് രാജ്യഭാരം തന്നെയാണ്. ഇന്ദിരാഗാന്ധി കൊല്ലപ്പെട്ടപ്പോള്‍ രാജീവ് പ്രധാനമന്ത്രിയായതു പോലെയല്ല ഇത്. യുവരാജാവിന് അവസരം ആസൂത്രിതമായി ഉണ്ടാക്കുകയായിരുന്നു. പ്രണബ്കുമാര്‍ മുഖര്‍ജിയടക്കമുള്ള തലമൂത്ത നേതാക്കളുണ്ടായിട്ടും ചുമതല കിട്ടിയത് രാഹുലിനാണ്. കോണ്‍ഗ്രസിലെ പിന്തുടര്‍ച്ചാവകാശം അങ്ങനെയാണ്. തികഞ്ഞ മക്കത്തായം. സഞ്ജയ്ഗാന്ധി ഉള്ളപ്പോള്‍ ഇളമുറക്കാരനായിരുന്നു കിരീടാവകാശം. ഇപ്പോഴും മൂത്തവന്‍ രാഷ്ട്രീയത്തിലുണ്ട്-വരുണ്‍ഗാന്ധി. കോണ്‍ഗ്രസില്‍ കിരീടവും ചെങ്കോലുമെന്നല്ല; സൂചികുത്താന്‍ പോലും ഇടംകിട്ടില്ല എന്നുറപ്പായതോടെ വരുണ്‍ കാവിപ്പാര്‍ടിയിലേക്ക് പോയി. അവിടെ ചില്ലറ സൈക്കിള്‍ ബാലന്‍സ് നടത്തുന്നു.
അണ്ണ ഹസാരെയെ കൈകാര്യം ചെയ്തത് രാഹുലിന്റെ മിടുക്ക് എന്നാണ് മനോരമയടക്കം പറഞ്ഞുറപ്പിക്കുന്നത്. ഹസാരെ സമരത്തെ മുള്ളുകൊണ്ട് എടുക്കുന്നതിനുപകരം കോടാലിപ്രയോഗം കൊണ്ടും തീര്‍ക്കാനാകാത്തവിധം വഷളാക്കിയതാണ് ആ മിടുക്ക്. ആദ്യം ജയിലിലടച്ചു-പിന്നെ മോചനം രാഹുല്‍ വക എന്ന് പറഞ്ഞുപരത്തി. ഹസാരെ ഇറങ്ങാതായപ്പോള്‍ ആകപ്പാടെ കുഴപ്പമായി. താടിക്കാരന്‍ കാവിവാല രാംദേവിനെ രാംലീല മൈതാനിയില്‍ നിന്ന് രാത്രിക്കു രാത്രി പൊക്കിയെടുത്ത് ഹരിദ്വാറിലേക്ക് കടത്തിയതുപോലെ ഹസാരെയെയും ഒതുക്കിക്കളയാമെന്നാണ് രാഹുലിന്റെ "കുഞ്ഞു ബുദ്ധി" കരുതിയത്. രാംദേവ് ഒറ്റനോട്ടത്തില്‍തന്നെ വിരുതനാണ്. ഹസാരെ അങ്ങനെയല്ല-വെറുമൊരു ഗാന്ധിയന്‍ . ഗാന്ധിയെ രാഹുലിന് അറിയാവുന്നത് സ്വന്തം പേരിന്റെ വാല്‍ എന്ന നിലയിലാണ്. അതിന് അത്രയേ വിലയുള്ളൂ എന്നും അറിയാം. രാംദേവാണെങ്കില്‍ വയറുകൊണ്ട് മായാജാലം കാണിക്കുന്ന യോഗാചാര്യനാണല്ലോ. ഗാന്ധിക്കോ താടിക്കോ വില എന്നതിന് താടിക്കുതന്നെ എന്ന് യുവരാജകുമാരന്‍ ഉത്തരം കണ്ടെത്തി. ഡല്‍ഹി വിമാനത്താവളത്തിലേക്ക് പ്രണബ് മുഖര്‍ജി ഉള്‍പ്പെടെ അഞ്ചു വമ്പന്‍മന്ത്രിമാരെ പറഞ്ഞയച്ച് രാംദേവിനെ ഞെട്ടിച്ചു. ആ ഞെട്ടല്‍ മാറുംമുമ്പ് പിടിച്ചുകെട്ടി ഹരിദ്വാറിലെത്തിക്കുകയും ചെയ്തു. സൂത്രം ഗംഭീരം എന്ന് എല്ലാവരും പറഞ്ഞു. രാംദേവിന്റെ ഒച്ച പിന്നെ പൊങ്ങിയില്ല.

അതേ നാഴിയില്‍ ഹസാരെ എന്ന ഇടങ്ങഴി കടത്തിവയ്ക്കാനാണ് നോക്കിയത്. പണി പാളിപ്പോയി. നിരോധനാജ്ഞ ഇല്ലാത്ത മയൂര്‍വിഹാറിലെ വസതിയില്‍ ചെന്ന് നിരോധനാജ്ഞ ലംഘിച്ചതിന് അറസ്റ്റ്. കോടതിയില്‍ ചെന്നാല്‍ പുഷ്പം പോലെ ഹസാരെ ഇങ്ങുപ്പോരുമെന്നു കണ്ടപ്പോള്‍ രാഹുല്‍ജി തന്നെ കോടതിയായി-ഇറക്കി വിടൂ എന്ന് ആജ്ഞാപിച്ചു.

എല്ലാം കുഴഞ്ഞുമറിഞ്ഞു കിടക്കുന്നു. ഓരോരുത്തര്‍ക്ക് ഓരോന്ന് പറഞ്ഞിട്ടുണ്ട്. കുമരകത്ത് സുഖവാസം, കൂട്ടിന് കൊളംബിയന്‍ സുഹൃത്ത്, പൊറോട്ട തീറ്റ, വെറുതെ വഴിപോകുമ്പോള്‍ ഏതെങ്കിലും ഹോട്ടലില്‍ കയറി പഴംപൊരി കഴിച്ച് ആയിരത്തിന്റെ നോട്ടുകൊടുക്കല്‍ , കംപ്യൂട്ടറില്‍ നോക്കി സ്ഥാനാര്‍ഥിയെ കണ്ടെത്തല്‍ , നൂലില്‍കെട്ടി യുവതാരങ്ങളെ തലമൂത്ത ഖദറിന്റെ മുതുകത്തേക്കിറക്കല്‍ , കലാവതിയെ കണ്ടു എന്നുവരുത്തി പ്രസംഗം കാച്ചല്‍ , സമൂഹനൃത്തം തുടങ്ങിയ പണികളേ രാജകുമാരന് ഇപ്പോള്‍ വശമുള്ളൂ. അതിനപ്പുറമുള്ളത് ഏല്‍പ്പിച്ചാല്‍ ചികിത്സയും കഴിഞ്ഞു വരുമ്പോള്‍ സോണിയ മാഡത്തിന് നിയന്ത്രിക്കാന്‍ ഗവണ്‍മെന്റ് ഇല്ലാത്ത സ്ഥിതിവരും.

ബലൂണ്‍ കൈയിലുണ്ടെങ്കില്‍ ഊതിയൂതി പരമാവധി വീര്‍പ്പിക്കാന്‍ എല്ലാവര്‍ക്കും തോന്നും. ഭാവി പ്രധാനമന്ത്രി പദമെന്ന ബലൂണാണ് ഇവിടെ ഊതിവീര്‍പ്പിക്കുന്നത്. പക്ഷേ, നാനാഭാഗത്തൂടെയും കാറ്റ് പുറത്തേക്കാണ് പോകുന്നത്. കോണ്‍ഗ്രസിന്റെ അടുത്ത തലമുറ കാറ്റുപോയ ബലൂണ്‍ പോലെയാകുമോ എന്തോ.

*
കുഞ്ഞാലിക്കുട്ടിയെ കണ്ടില്ലേ. ഇപ്പോള്‍ പറച്ചില്‍ കുറവും പ്രവൃത്തി കൂടുതലുമാണ്. തനിക്കുവേണ്ടി പറയാന്‍ മറ്റു ചിലരെ ഏര്‍പ്പെടുത്തിയിട്ടുണ്ട്. എല്ലാം ബിനാമിപ്പരിപാടിയാണ്. റൗഫ്, കുഞ്ഞനന്തന്‍നായര്‍ തുടങ്ങിയ പുണ്യവാളന്മാര്‍ക്കാണ് സ്വര്‍ണത്തേക്കാള്‍ മാര്‍ക്കറ്റ്. അത് കുഞ്ഞാലിക്കുട്ടിക്ക് നല്ലപോലെ അറിയാം. അതുകൊണ്ട് റൗഫിനെക്കൊണ്ടു പറയിപ്പിക്കുകയാണ് പലതും.

കുഞ്ഞനന്തന്‍നായരുടെ കഥ കെ എം റോയി എഴുതിയിട്ടുണ്ട്. അതിങ്ങനെ:

അടുത്തകാലത്ത് കുഞ്ഞനന്തന്‍നായര്‍ എഴുതിയ "പൊളിച്ചെഴുത്ത്" എന്ന പേരിലുള്ള ആത്മകഥയില്‍ ഒരധ്യായമാണ് സ്റ്റാലിന്റെ മുങ്ങിക്കപ്പല്‍ . ഇന്ത്യയില്‍ കമ്യൂണിസ്റ്റ് പാര്‍ടി നിരോധിക്കപ്പെട്ടിരുന്ന കാലത്ത് 1950 ഡിസംബറില്‍ മുതിര്‍ന്ന പാര്‍ടി നേതാക്കളായ എസ് എ ഡാങ്കെ, അജയഘോഷ്, സി രാജേശ്വരറാവു, ബസവപുന്നയ്യ എന്നിവര്‍ പാര്‍ടിയുടെ പുതിയ നയത്തിന് ഉപദേശം തേടാന്‍ സോവിയറ്റ് ഭരണാധികാരി ജോസഫ് സ്റ്റാലിനെ കാണാന്‍ റഷ്യയിലേക്കു നടത്തിയ അതിസാഹസിക യാത്രയെക്കുറിച്ചും അതില്‍ കുഞ്ഞനന്തന്‍നായര്‍ വഹിച്ച പങ്കിനെക്കുറിച്ചുമാണ് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ അദ്ദേഹം വെളിപ്പെടുത്തിയിട്ടുള്ളത്. മുങ്ങിക്കപ്പലില്‍ കൊല്‍ക്കത്തയില്‍നിന്നു നടത്തിയ സാഹസികയാത്രയെക്കുറിച്ച് അദ്ദേഹം എഴുതിയിട്ടുള്ള അധ്യായത്തിന്റെ പ്രസക്തഭാഗങ്ങള്‍ താഴെ ഉദ്ധരിക്കുന്നു

"...കെട്ടിടത്തില്‍ നിന്നു പതുക്കെ താഴെയിറങ്ങി. കാറിന്റെ രണ്ടു വാതിലുകളും തുറന്നുവച്ചിരുന്നു. ഞങ്ങള്‍ കാറില്‍ കയറി. കടുത്ത മഞ്ഞിനെ മുറിച്ചുകടന്ന് കാര്‍ ഡയമണ്ട് ഹാര്‍ബറിലെത്തി. അഡ്വ. അജോയ് കടലിലേക്കു വിരല്‍ചൂണ്ടി. ഹാര്‍ബറിനടുത്ത് മണല്‍തിട്ടയ്ക്കടുത്തു നിര്‍ത്തിയിട്ട ഒരു ഫിഷിങ് ബോട്ടില്‍ നിന്ന് പ്രത്യേക തരത്തില്‍ ചുവന്ന ബള്‍ബ് മിന്നിക്കൊണ്ടിരുന്നു." "...പെട്ടെന്ന് ഒരു ചുവന്ന നക്ഷത്രം കടലില്‍ നിന്ന് ഉയര്‍ന്നുവരുന്നു. അത് പിന്നീട് ചുവപ്പും പച്ചയുമായി മാറിമാറി കത്തി. പിന്നീടതാ എന്തോ കറുത്ത് ഭീമാകാരമായ ഒരു സാധനം കടലില്‍നിന്ന് ഉയരുന്നു. കവി പറഞ്ഞതുപോലെ മൈനാകം കടലില്‍നിന്നുയരുന്നുവോ"! "ഒരു കൂറ്റന്‍ മുങ്ങിക്കപ്പല്‍ . ഞങ്ങളുടെ നെഞ്ചിടിപ്പുകള്‍ വല്ലാതെ ഉയര്‍ന്നു. ഞങ്ങളുടെ ബോട്ട് പതുക്കെ ആ മുങ്ങിക്കപ്പലിനെ ലക്ഷ്യമാക്കി നീങ്ങി. കപ്പലിന്റെ ഒരു കവാടം തുറന്നു. കപ്പലിനുള്ളില്‍ സങ്കല്‍പ്പത്തിലെ രാജധാനി പോലെയുള്ള സജ്ജീകരണം. നിലത്ത് ചുവന്ന കാര്‍പ്പറ്റ്, വെള്ളവിരിച്ച മേശകളില്‍ ഭക്ഷണസാധനങ്ങളും വിവിധതരം പഴവര്‍ഗങ്ങളും നിരത്തിയിട്ടുണ്ട്. കൂടാതെ വൈനിന്റെയും വോഡ്കയുടെയും നിരവധി കുപ്പികള്‍ . (തന്നെ, തന്നെ)

"ഔദ്യോഗികവേഷം ധരിച്ച ഒരു ക്യാപ്റ്റന്‍ കപ്പലിന്റെ വാതില്‍ക്കല്‍ പ്രത്യക്ഷപ്പെട്ടു. കപ്പലിലേക്ക് മാറിക്കയറാന്‍ സന്നദ്ധരായി നില്‍ക്കുന്ന നാലുപേരെയും ക്യാപ്റ്റന്‍ റഷ്യന്‍ ഭാഷയില്‍ അഭിവാദ്യം ചെയ്തു...കണ്ടതെല്ലാം സ്വപ്നമോ യാഥാര്‍ഥ്യമോ എന്നുപോലും തിരിച്ചറിയാന്‍ കഴിയാത്തവിധം നാടകീയമായിരുന്നു..." (ഈ നായര്‍ക്ക് ഒരു നോവല്‍ എഴുതാമായിരുന്നില്ലേ എന്നാണ് ശതമന്യുവിന്റെ സംശയം)

തുടര്‍ന്ന് കെ എം റോയി എഴുതുന്നു:

ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ടിയുടെ ചരിത്രത്തിലെ നിര്‍ണായകമായ ഒരു സംഭവത്തിന്റെ പിന്നിലെ രഹസ്യം ആദ്യമായി വെളിപ്പെടുത്തുകയാണിവിടെ എന്നാണ് കുഞ്ഞനന്തന്‍നായര്‍ എഴുതിയിട്ടുള്ളത്. നേതാക്കള്‍ നടത്തിയ ചരിത്രത്തിലെ നിര്‍ണായകമായ ഈ യാത്രയ്ക്കു പിന്നിലെ രഹസ്യം ആദ്യമായി വെളിപ്പെടുത്തുകയാണെന്ന കുഞ്ഞനന്തന്‍നായരുടെ അവകാശവാദം ശരിയല്ല. പല കമ്യൂണിസ്റ്റ് നേതാക്കളും അവരുടെ പുസ്തകങ്ങളില്‍ എഴുതിയിട്ടുള്ള അങ്ങാടിപ്പാട്ടുപോലെയുള്ള രഹസ്യമാണിത്. എസ് എ ഡാങ്കെയുടെ വിശ്വസ്തനായ അനുയായിയായിരുന്ന മൊഹിത് സെന്‍ പാര്‍ടിയുടെ നാലു നേതാക്കള്‍ മോസ്കോയിലേക്കു നടത്തിയ രഹസ്യയാത്രയെക്കുറിച്ച് ട്രാവലര്‍ ആന്‍ഡ് ദ റോഡ് എന്ന ഗ്രന്ഥത്തില്‍ അദ്ദേഹം എഴുതിയിട്ടുള്ള ഭാഗം,

"പാര്‍ടി നേതൃത്വത്തിലെ രണ്ടു ഗ്രൂപ്പിലെ നാലു പേരെയാണ് മോസ്കോയിലേക്കു കൊണ്ടുപോയത്. കൊല്‍ക്കത്തയില്‍ നിന്ന് ഒരു സോവിയറ്റ് ചരക്കുകപ്പലില്‍ അതിലെ തൊഴിലാളികളെന്ന നിലയില്‍ പ്രച്ഛന്നവേഷധാരികളായാണ് അജയഘോഷും ഡാങ്കെയും രാജേശ്വരറാവുവും ബസവപുന്നയ്യയും പോയത്" എന്നാണ്. കുഞ്ഞനന്തന്‍നായര്‍ എഴുതിയതാണോ മൊഹിതിനെ പോലുള്ള മറ്റു നേതാക്കള്‍ എഴുതിയിട്ടുള്ളതാണോ സത്യം? അതു തെളിയിക്കാന്‍ ഈ സംഭവവുമായി ബന്ധപ്പെട്ട ആരുംതന്നെ ഇന്നു ജീവിച്ചിരിപ്പില്ല. ഇവിടെ ചില സംശയങ്ങള്‍ ന്യായമായും ഉയരും. ആ മോസ്കോ യാത്രയുമായി ബന്ധമുള്ള എല്ലാവരും മരണമടയുന്നതുവരെ അതേക്കുറിച്ചെഴുതാന്‍ എന്തുകൊണ്ട് കുഞ്ഞനന്തന്‍നായര്‍ കാത്തുനിന്നു? എന്നു മാത്രമല്ല, എല്ലാ സാഹചര്യത്തെളിവുകളും അദ്ദേഹത്തിന് എതിരാണുതാനും. ആറു പതിറ്റാണ്ടുമുമ്പ് ഡാങ്കെയുടെയും അജയഘോഷിന്റെയുമൊക്കെ പദവിയുള്ള കമ്യൂണിസ്റ്റ് നേതാവായിരുന്നോ കുഞ്ഞനന്തന്‍നായര്‍ ? ആ രഹസ്യയാത്രയില്‍ അവരെ യാത്രയാക്കാന്‍ മുങ്ങിക്കപ്പല്‍ വരെ പോകാനുള്ള ഉന്നതപദവിയില്‍ അന്നു യുവാവായ നായര്‍ എത്തിയിരുന്നോ?

ആ റഷ്യന്‍ മുങ്ങിക്കപ്പലിനെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ വിവരണമാണ് കൂടുതല്‍ സംശയമുളവാക്കുന്നത്. "മുങ്ങിക്കപ്പലിന്റെ കവാടം തുറന്നപ്പോള്‍ കപ്പലിനുള്ളില്‍ സങ്കല്‍പ്പത്തിലെ രാജധാനി പോലെയുള്ള സജ്ജീകരണവും നിലത്ത് ചുവന്ന കാര്‍പ്പറ്റ്, വെള്ള വിരിച്ച മേശകളില്‍ ഭക്ഷണസാധനങ്ങളും വിവിധ പഴവര്‍ഗങ്ങളും നിരത്തിയിട്ടുണ്ട്. പിന്നെ വൈനിന്റെയും വോഡ്കയുടെയും നിരവധി കുപ്പികള്‍". അങ്ങനെ പോകുന്നു കുഞ്ഞനന്തന്‍നായരുടെ മായാപ്രപഞ്ച വിവരണം. ഈ ലേഖകനും (കെ എം റോയി) മുങ്ങിക്കപ്പലില്‍ കയറിയിട്ടുണ്ട്. യുഎന്‍ഐയുടെ റിപ്പോര്‍ട്ടറായിരിക്കുമ്പോള്‍ ഇന്ത്യന്‍ നാവികസേനയാണ് അതിനു സൗകര്യം നല്‍കിയത്. ഒരു ചെറിയ വാതിലിലൂടെ നൂണുവേണം അകത്തേക്കു കടക്കാന്‍ . നേരെ ചൊവ്വെ നിന്നുതിരിയാന്‍ പോലും ബുദ്ധിമുട്ടുള്ള കുടുസായ ജലാന്തര്‍വാഹനം. ഒരുപക്ഷേ, 60 കൊല്ലം മുമ്പ് സോവിയറ്റ് മുങ്ങിക്കപ്പലുകള്‍ വലിയ രാജധാനിപോലെയായിരുന്നിരിക്കാം. കുഞ്ഞനന്തന്‍നായര്‍ പറഞ്ഞതാണു സത്യമെങ്കില്‍ മൊഹിത് സെന്നും മറ്റു കമ്യൂണിസ്റ്റ് നേതാക്കളും എഴുതിയതെല്ലാം കള്ളമായിരിക്കാം. മറിച്ചാണെങ്കില്‍ അത് കുഞ്ഞനന്തന്‍നായര്‍ ചരിത്രത്തോടു ചെയ്ത ക്രൂരകൃത്യമാണ്-

ഇതെല്ലാം പറഞ്ഞത് കമ്യൂണിസ്റ്റ് പാര്‍ടിയുടെ വിമര്‍ശകനായ കെ എം റോയി ആണ് എന്നതുകൊണ്ട് ശതമന്യു തീരെ വിശ്വസിക്കുന്നില്ല. ഈ നായരാണ് ഇപ്പോള്‍ വീട്ടില്‍ കൊണ്ടുപോയി കൊടുത്ത ഒരുനേരത്തെ ഭക്ഷണത്തിന്റെ കണക്കുപോലും വിളിച്ചുപറഞ്ഞ് കൂലി ചോദിക്കുന്നത്. ഇങ്ങനെയുള്ളവരെ തൊട്ടാല്‍ ആ നറുമണം തൊട്ടവരെയും ബാധിക്കും. അതുകൊണ്ട് ശതമന്യുവിന് കുഞ്ഞനന്തന്‍നായരെ തൊടുകയും വേണ്ട. കെ സുധാകരന്‍ തന്നെ അനുഭവിക്കട്ടെ രാപ്പനി.

3 comments:

ശതമന്യു said...

ഓരോരുത്തര്‍ക്ക് ഓരോന്ന് പറഞ്ഞിട്ടുണ്ട്. കുമരകത്ത് സുഖവാസം, കൂട്ടിന് കൊളംബിയന്‍ സുഹൃത്ത്, പൊറോട്ട തീറ്റ, വെറുതെ വഴിപോകുമ്പോള്‍ ഏതെങ്കിലും ഹോട്ടലില്‍ കയറി പഴംപൊരി കഴിച്ച് ആയിരത്തിന്റെ നോട്ടുകൊടുക്കല്‍ , കംപ്യൂട്ടറില്‍ നോക്കി സ്ഥാനാര്‍ഥിയെ കണ്ടെത്തല്‍ , നൂലില്‍കെട്ടി യുവതാരങ്ങളെ തലമൂത്ത ഖദറിന്റെ മുതുകത്തേക്കിറക്കല്‍ , കലാവതിയെ കണ്ടു എന്നുവരുത്തി പ്രസംഗം കാച്ചല്‍ , സമൂഹനൃത്തം തുടങ്ങിയ പണികളേ രാജകുമാരന് ഇപ്പോള്‍ വശമുള്ളൂ. അതിനപ്പുറമുള്ളത് ഏല്‍പ്പിച്ചാല്‍ ചികിത്സയും കഴിഞ്ഞു വരുമ്പോള്‍ സോണിയ മാഡത്തിന് നിയന്ത്രിക്കാന്‍ ഗവണ്‍മെന്റ് ഇല്ലാത്ത സ്ഥിതിവരും.

Anonymous said...

ബഡായി ബ.കു.ന നീണാള്‍ വാഴട്ടെ ...

uvaise said...

asooyappettitt karyamilla makkale....

Rahuline neridaan 10000 dyfi nethakkanmar
(angine chothikkumbol ennikkanikkan 10 pere kanichutharu nnu paranhal nhan kuzhayum)