Sunday, June 28, 2009

മകനേ ലാവ്ലിന്‍, തിരിച്ചുവരൂ

പുറപ്പെട്ടുപോയ മകനെ മടക്കിവിളിക്കാന്‍ പത്രപരസ്യം നല്‍കുന്ന ഒരേര്‍പ്പാടുണ്ട്. മകനേ, തിരിച്ചുവരിക, അമ്മയ്ക്ക് അസുഖം കലശലായിരിക്കുന്നു എന്നും മറ്റും. ലാവ്ലിന്‍ എന്ന മാധ്യമപുത്രനെ കുറച്ചുനാളായി കാണാനില്ല. മകാരപത്രങ്ങള്‍ അരിച്ചുപെറുക്കിയിട്ടും ലാവ്ലിന്‍മോനെക്കുറിച്ച് ഒരു വിവരവുമില്ല. മഷിയിട്ടുനോക്കിയിട്ടും ലാവ്ലിന്‍ എന്ന വാക്കുപോലും അച്ചായന്റെ പത്രത്തിലുമില്ല, മച്ചമ്പിയുടെ മഞ്ഞക്കടലാസിലുമില്ല. ഇത്തരം ഘട്ടത്തിലാണ് പരസ്യംചെയ്ത് തിരിച്ചുവിളിക്കേണ്ട അവസ്ഥ വരുന്നത്.

ലാവ്ലിന് ഒരുകാലമുണ്ടായിരുന്നു. കുസൃതിക്കുടുക്കയല്ലേ അച്ചായന്റെ പൊന്നോമന ലാവ്ലിന്‍. എങ്ങോട്ടു തിരിഞ്ഞാലും ലാവ്ലിന്‍. എന്തുപറഞ്ഞാലും ലാവ്ലിന്‍. 374 കോടി, എജിയുടെ ഫോണ്‍ ചോര്‍ത്തല്‍, വരദാചാരിയുടെ തല, കാര്‍ത്തികേയന്റെ താടി, ഗവായിയുടെ ഗമ- അങ്ങനെ എന്തെല്ലാം ഓര്‍മ. തലയില്‍വച്ചാല്‍ പേനരിക്കും തറയില്‍വച്ചാല്‍ പൂഞ്ഞാറിലെ പൂതം കണ്ണെറിയും എന്നമട്ടിലാണ് തല വളരുന്നോ കാല്‍ വളരുന്നോ എന്ന് കണ്ണുമിഴിച്ച് കാത്തുനിന്ന് പോറ്റിയത്. പെട്ടെന്നൊരുനാള്‍ കുഞ്ഞിനെ കാണുന്നില്ല. എങ്ങോട്ടുപോയി കുട്ടന്‍? ഇന്നലെവരെ പേര്‍ത്തും പേര്‍ത്തും എഴുതിയോമനിച്ച പൊന്നുങ്കുടം വിസ്മൃതിയുടെ അഗാധ ഗഹ്വരങ്ങളിലേക്ക് ഊളിയിട്ട് മറയാന്‍ എന്തെങ്കിലുമൊരു കാരണമില്ലാതിരിക്കുമോ?

ശതമന്യുവിന്റെ സംശയം കഷ്ടപ്പെട്ട് വേച്ചുവേച്ച് ആദ്യം ചെന്നെത്തിയത് വരദാചാരിയുടെ തലക്കഥയിലാണ്. ആ തലയുംകൊണ്ട് ഒരാള്‍ കഴിഞ്ഞദിവസം വയനാട്ടിലെ കാപ്പിത്തോട്ടത്തിലൂടെ കുന്നുകയറിപ്പോയതായി വാര്‍ത്തയുണ്ട്. അത് യഥാര്‍ഥ തലയല്ല, ആ തലയില്‍ മുഴുവന്‍ പുളിയാര്‍മലയിലെ കരിമണ്ണാണ്; ഒറിജിനല്‍ തലയുംകൊണ്ട് പോയത് മീനച്ചിലാറ്റിന്‍കരയിലെ റബര്‍തോട്ടത്തിലൂടെയാണെന്നാണ് മറ്റൊരു സിന്‍ഡിക്കറ്റ് വാര്‍ത്ത. വരദാചാരി എന്ന പേരുകേട്ടാല്‍ ഇപ്പോള്‍ മഞ്ഞപ്പത്രത്തിന്റെ ഭാവം ഒഴിപ്പിക്കല്‍ നോട്ടീസു കിട്ടിയ കൈയേറ്റക്കാരന്റേതു പോലെയാകും. വര, ആചാരി തുടങ്ങിയ വാക്കുകള്‍ 'ഇന്റഗ്രേറ്റ്'ചെയ്ത് പറയുന്നതുകൊണ്ടാകാം, അച്ചായന് അത് കേള്‍ക്കുമ്പോള്‍ പൊലീസിനു മുന്നില്‍പ്പെട്ട ബ്ളേഡുകാരന്റെ മനോനിലയാണ്. രണ്ടുകൂട്ടരും ലാവ്ലിന്‍മോന്റെ തിരോധാനത്തെക്കുറിച്ച് മിണ്ടുന്നില്ല.

വരദാചാരി ഒരുവഴിക്കായപ്പോള്‍ സിപിഐ എം കേന്ദ്രകമ്മിറ്റിയുടെ കമ്യൂണിക്കെയിലെങ്കിലും ഒരു തുമ്പു കിട്ടുമെന്നു കരുതി. ലാവ്ലിന്‍ കേസില്‍ അഴിമതിയില്ലെന്നും കോടതിയില്‍ അത് തെളിയിക്കുമെന്നുമാണ് പ്രകാശ് കാരാട്ട് പറഞ്ഞു കളഞ്ഞത്. ലാവ്ലിന്‍ ഒരു പാരയായി വളര്‍ന്നുവലുതായി സിപിഐ എമ്മിന്റെ തലയില്‍ ചാഞ്ഞുവീഴുന്നത് കനവുകണ്ട അച്ചായനും വീരവേലാണ്ടിയും അതുകേട്ട് ഞെട്ടിത്തരിച്ചു. ആ ഞെട്ടല്‍തീരുംമുമ്പ് അതാവരുന്നു സിബിഐ വക ഒരു കത്ത്. അഡ്വക്കറ്റ് ജനറലിന് അയച്ചതാണെങ്കിലും സിബിഐയുടെ ചെന്നൈ ഓഫീസില്‍നിന്ന് കന്തസ്വാമിയോ മുത്തുപ്പാണ്ടിയോ വിട്ട കടിതം വന്നുകൊണ്ടത് വീരനച്ചായന്മാരുടെ നെഞ്ചത്താണ്. ഞങ്ങള്‍ ആരുടെയും ടെലിഫോണ്‍ ചോര്‍ത്തിയിട്ടില്ലെന്ന് അതില്‍ വടിവൊത്ത അക്ഷരത്തില്‍ എഴുതിവച്ചിട്ടുണ്ട്. അച്ചായനും മച്ചമ്പിയും ഒന്നാംപേജില്‍ തട്ടിവിട്ടതാണ് എജിയുടെ ഫോണ്‍ സിബിഐ ചോര്‍ത്തി ഗവായിക്ക് വിളമ്പിക്കൊടുത്തു എന്ന സൊയമ്പന്‍ കഥ. അത് സിബിഐ നിഷേധിച്ചപ്പോള്‍ അച്ചായന്‍ അടങ്ങിയെങ്കിലും വീരവേലാണ്ടി ഒരുകോടി വിലയുള്ള മാനവുംകൊണ്ട് അലറിത്തുള്ളി. ഗവായി തീരുമാനത്തിലേക്ക് ഗമിക്കുമ്പോള്‍ ഒക്കത്ത് ചോര്‍ത്തിയെടുത്ത ഫോണ്‍ ടേപ്പുമുണ്ടായിരുന്നെന്ന് കട്ടായം പറഞ്ഞു. ഇപ്പോള്‍ ഫോണുമില്ല; ചോര്‍ത്തലുമില്ല. എജിക്ക് സിബിഐ അയച്ച കത്ത് മകാരപത്രങ്ങള്‍ കണ്ടതുപോലുമില്ല.

എന്റെ പുന്നാരലാവ്ലിന്‍മോനേ.....

സ്റ്റഫ് ചെയ്ത് വയ്ക്കേണ്ട തലയുടെയും ചോരാത്ത ഫോണിന്റെയും കഥയ്ക്കുപിന്നാലെ വന്നതാണ് കാര്‍ത്തികേയന്റെ താടിവേഷം. അണിയറയിലായിരുന്ന ആട്ടം തിരശ്ശീലനീക്കി കാണികള്‍ക്കുമുന്നിലെത്തിച്ചത് കോടതിയാണ്. ലാവ്ലിനെ കൊണ്ടുവന്നതും ധാരണാപത്രം ഒപ്പുവച്ചതും കരാറുണ്ടാക്കിയതും പഴയ കോഴിയമ്മക്കഥയിലേതുപോലെ കാര്‍ത്തികേയന്‍തന്നെ. പിന്നെന്തേ അപ്പംതിന്നാന്‍മാത്രം കാര്‍ത്തികേയന് പാടില്ലെന്ന് കോടതി ചോദിച്ചു. അന്വേഷിച്ച് കാര്‍ത്തികേയന്റെ താടി വെളുത്തും മുടി കറുത്തുമിരിക്കുന്നതിന്റെ രഹസ്യം കണ്ടുപിടിക്കാനുള്ള പുതിയ ജോലിയിലാണിപ്പോള്‍ സേതുരാമയ്യരും മുത്തുപ്പാണ്ടിയും. മീശയില്ലാത്തൊരാള്‍ ദൂതുംകൊണ്ട് മുംബൈയിലെ ഗ്രാന്റ്റോഡില്‍പോയെന്നും അവിടെ ഒരു പൂച്ച പണിയില്ലാതെ കരഞ്ഞുനടക്കുന്നത് കണ്ടെന്നും അത് കണ്ടിട്ടും കാണാതെ മീശ വലിഞ്ഞുകളഞ്ഞെന്നും വേറൊരു കഥയും വന്നിട്ടുണ്ട് ഒടുവിലത്തെ സിന്‍ഡിക്കറ്റ് മെയിലില്‍. ആ പൂച്ച പിടിച്ചുകളഞ്ഞോ ലാവ്ലിന്‍ തങ്കക്കുടത്തെ? കാര്‍ത്തികേയന്റെ കറുപ്പും വെളുപ്പും കണ്ടെത്തുന്നതുവരെ മകാരക്കുട്ടന്‍മാര്‍ ലാവ്ലിനെ മറക്കുകയാണ്. ഇടയ്ക്ക് ഓര്‍മപുതുക്കാന്‍ വല്ല മാധവന്‍കുട്ടിയെന്നോ പാര്‍ടി ക്ളാസെന്നോ കേസിന് ഫണ്ട് പിരിക്കുന്നെന്നോ കരയുന്നുണ്ടെങ്കിലും അതിന് കരുത്തുപോരാ. ലാവ്ലിന്‍കാര്യം സിപിഎം അണികളെ പഠിപ്പിക്കുന്നെന്ന് ഒരുവാര്‍ത്ത; അതില്‍ ക്ളാസെടുത്ത ഒരാള്‍ ആംഗ്യം കാണിച്ചെന്നും അതിനെതിരെ പൊളിറ്റ്ബ്യൂറോയ്ക്ക് പരാതിപോയെന്നും തുടര്‍വാര്‍ത്ത! കേട്ടാല്‍തോന്നും സിപിഐ എം പൊളിറ്റ്ബ്യൂറോ പരാതി സ്വീകരിക്കുന്നത് മഞ്ഞപ്പത്രക്കാരന്റെയും ചാനല്‍ക്കുഞ്ഞുങ്ങളുടെയും പോസ്റ്റോഫീസ് വഴിയാണെന്ന്. സിപിഐ എം പ്രവര്‍ത്തകര്‍ക്ക് ക്ളാസെടുക്കുന്നവര്‍ പാര്‍ടി അംഗങ്ങള്‍മാത്രമായിരിക്കണമെന്ന് മാധ്യമങ്ങള്‍ നിയമംപാസാക്കിയിട്ടുണ്ടോ എന്നത് മറ്റൊരു ചോദ്യം. ചില ജീവികള്‍ കരയിലും വെള്ളത്തിലും ജീവിക്കും. ചിലതില്‍ ലിംഗഭേദം ഒറ്റനോട്ടത്തില്‍ തിരിച്ചറിയാനാകില്ല. ചില മനുഷ്യരുടെ സ്വഭാവും അതുപോലെ വിചിത്രമാണ്. മനുഷ്യര്‍ നിയന്ത്രിക്കുന്ന സ്ഥാപനങ്ങള്‍ക്കും ഇത്തരം വിചിത്ര സ്വഭാവം വരാം. ആണുംപെണ്ണുംകെട്ട അവസ്ഥ എന്നാണ് ഈ സവിശേഷ രോഗഗ്രസ്തസാഹചര്യത്തെ മലയാളികള്‍ വിശേഷിപ്പിക്കാറുള്ളത്. മലയാളമനോരോഗം, മര്‍ഡോക് ചാനല്‍, വീരഭൂമി തുടങ്ങിയ മാധ്യമസ്ഥാപനങ്ങള്‍ ഈ ദുരവസ്ഥ തരണംചെയ്യാനുള്ള തീവ്രശ്രമത്തിലാണെന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ടെങ്കിലും അത് വിശ്വസിക്കാനുള്ള തെളിവ് തല്‍ക്കാലം പുറത്തുവന്നിട്ടില്ല. എന്തായാലും രോഗലക്ഷണം ഉളുപ്പില്ലായ്മ അഥവാ ലജ്ജ എന്ന വാക്കുപോലും നാണിക്കുന്ന പെരുമാറ്റമാണെന്നു തെളിഞ്ഞുകഴിഞ്ഞു.

ഇനി ലാവ്ലിന്‍ കണ്‍മുന്നില്‍വന്നുനിന്നാലും തിരിച്ചറിയാന്‍ ഈ രോഗാവസ്ഥ അനുവദിക്കില്ല.

*
വീരന്മാരെല്ലാം ഒരുപോലെയാണ്. വീരേന്ദ്രമൊയ്ലിയും വീരപ്പകുമാറും സാക്ഷാല്‍ വീരപ്പനും. വീരപ്പമൊയ്ലിക്ക് ലാവ്ലിന്‍ കേസിനോട് എന്തിത്ര പ്രത്യേക താല്‍പ്പര്യം എന്ന് മനസ്സിലാകുന്നില്ല. മൊയ്ലി ലാവ്ലിന്‍ കേസ് പറയുമ്പോള്‍ നിയമമന്ത്രി എന്ന ഭരണഘടനാബാധ്യത തടസ്സമാകുന്നതും കാണുന്നില്ല. ഒടുവില്‍ മൊയ്ലി ചോദിക്കുന്നത്, കേസിനെ കോടതിയില്‍ നേരിടുന്നതിന് സിപിഐ എമ്മിന് എന്തിന് ഭയം എന്നാണ്. സിപിഐ എമ്മിന് ഭയമുണ്ടെന്ന് ആരാണ് അതീവ രഹസ്യമായി മൊയ്ലിയോട് പറഞ്ഞത് എന്നറിയില്ല. മൊയ്ലി അങ്ങനെ പല രഹസ്യവും കൈകാര്യംചെയ്യുന്നുണ്ട്. അത് കോണ്‍ഗ്രസിന്റെ രാഷ്ട്രീയകാര്യം. സിപിഐ എം ആ രാഷ്ട്രീയതാല്‍പ്പര്യം അന്വേഷിക്കാനോ തുറന്നുകാട്ടാനേ പാടില്ലെന്ന് മൊയ്ലി എങ്ങനെ ശഠിക്കും? സിപിഐ എം ഏത് കോടതിയില്‍ ലാവ്ലിന്‍ കേസ് നേരിടണമെന്ന് മൊയ്ലി ഉത്തരവിടാത്തത് പരമഭാഗ്യം. ഗവര്‍ണറെക്കൊണ്ട് വേണ്ടാതീനം എഴുതിക്കാന്‍ വിജയകരമായി കഴിഞ്ഞു. ഇനി ഇത്തരം ജാടകള്‍കൊണ്ടേ രക്ഷയുള്ളൂ. അതിനും മൊയ്ലിതന്നെ വേണമെന്നുവരുമ്പോള്‍ ഇവിടത്തെ വലുതുംചെറുതുമായ പ്രതിപക്ഷനേതാക്കള്‍ക്ക് വേറെന്തുപണി എന്നുകൂടി ചോദിക്കേണ്ടിവരും.

പി സി ജോര്‍ജ് എന്നൊരു പൂഞ്ഞാര്‍വീരനുമുണ്ട് കഥയില്‍. സത്യമറിയാന്‍ വൈകിപ്പോയതുകൊണ്ട് രൂപഭാവങ്ങള്‍ മാറാനും കുറച്ച് സമയമെടുത്തു. ഇപ്പോള്‍ മാണിസാറിന്റെയും പൊന്നുമോന്റെയും ബ്രാന്‍ഡ് അംബാസഡറാണ്. മാണിസാറിന്റെ വീരകൃത്യങ്ങള്‍ എന്നപേരില്‍ പൂഞ്ഞാറില്‍ ഒരു സമ്പൂര്‍ണ തെറിപ്പദാവലി പുറത്തിറക്കിയ ദേഹം ഇന്ന് മാണിസാര്‍ മഹാമാന്ത്രികന്‍, മകന്‍ വില്ലാളിവീരന്‍ എന്ന് ശരണംവിളിക്കുന്നു. കാഞ്ഞിരപ്പള്ളിയിലെ രൂപതാധ്യക്ഷനെ പത്രസമ്മേളനംവിളിച്ച് തെറിയഭിഷേകംനടത്തി പൂഞ്ഞാറിലേക്കു പോയ വിദ്വാന്‍ പിന്നെ പൊങ്ങിയത് ലാവ്ലിന്‍, കുരുവിള, വിഴിഞ്ഞം എന്നെല്ലാം ഈണത്തില്‍വിളിച്ചുറയുന്ന അമ്മികൊത്തന്റെ വേഷത്തിലാണ്. ആരും അമ്മികൊത്തിക്കാത്തതാണ് സങ്കടം. ഇപ്പോള്‍ ഗ്രൈന്ററിലാണ് അരപ്പ്. അറിയാവുന്ന പണി മുടങ്ങിയപ്പോള്‍ കേസുനടത്തിപ്പിന് പണമെത്തിക്കുന്ന ദല്ലാള്‍പണിയാണത്രേ പുതിയ ഉപജീവനമാര്‍ഗം.

*
ഒരു പരസ്യവാചകംകേട്ടു. "മധുരം കഴിക്കണം ഇന്നൊന്നാംതിയ്യതിയായ്.'' അതുപോലെയാണ് നമ്മുടെ ചില പൊലീസുകാരുടെ കഥ. സര്‍ക്കാരിനെതിരെ ജനങ്ങള്‍ തിരിഞ്ഞാലും വേണ്ടില്ല, അവര്‍ക്ക് മധുരംകഴിച്ചേ മതിയാകൂ. നടയടിയുടെ കാലം പണ്ടേ കഴിഞ്ഞതാണ്. സുരേഷ് ഗോപി സ്റ്റൈല്‍ ‘ഷിറ്റ്‘ പൊലീസ് സിനിമയില്‍മാത്രം. എന്നാല്‍, ജനങ്ങളോട് മാന്യമായി ഇടപെടുന്നത് ബലഹീനതയാണെന്ന തെറ്റായധാരണ ചില പൊലീസുകാര്‍ക്ക് ഇപ്പോഴുമുണ്ടെന്നാണ് ആഭ്യന്തരമന്ത്രി കോടിയേരി പറയുന്നത്. ആദ്യം കേട്ടപ്പോള്‍ വിശ്വസിക്കാന്‍തോന്നിയില്ല. അനുഭവമാണ് ഗുരു. വടക്കന്‍കേരളത്തിലൊരിടത്ത്, രാഷ്ട്രീയസംഘര്‍ഷത്തിന്റെ ഭാഗമായി പ്രതിയാക്കപ്പെട്ട സിപിഐ എം അനുഭാവിയെ കായംകുളം കൊച്ചുണ്ണിയെ പിടിക്കുമ്പോലെയാണ് പൊലീസ് പിടിച്ചുകൊണ്ടുപോയത്. വീടുവളഞ്ഞ്, പതുങ്ങിപ്പതുങ്ങി, കള്ളന്മാരെപ്പോലെ. താനൊന്നും കുരയ്ക്കേണ്ടെടാ, തന്റെ ആഭ്യന്തരമന്ത്രിയുടെ ഉത്തരവനുസരിച്ചാണ് തന്നെ പിടിക്കുന്നത്, ഒരുത്തനും ഒന്നും ചെയ്യാന്‍പോകുന്നില്ലെന്ന് തോളില്‍ നക്ഷത്രമുള്ള ഏമാന്റെ മുരള്‍ച്ച. മാന്യമായി പെരുമാറാനറിയാത്തവര്‍ മാത്രമല്ല, മനോരോഗികളുമുണ്ട് കാക്കിക്കുള്ളില്‍. കണ്ണൂര്‍ നഗരത്തില്‍ വിഐപി വാഹനം കടന്നുപോകുമ്പോള്‍ റോഡരികില്‍ നര്‍ത്തിയിട്ടിരുന്ന കാറുകാരനോട് ഏമാന്മാരുടെ സംസ്കൃതപ്രയോഗം. നിങ്ങളൊക്കെയല്ലേ സര്‍ക്കാരിനെ ജനങ്ങള്‍ക്കിടയില്‍ മോശമാക്കുന്നത് എന്ന കടുത്ത പ്രതികരണം നാട്ടുകാരില്‍നിന്നു വന്നു. ഏമാന്മാര്‍ക്ക് മിണ്ടാട്ടമുണ്ടായില്ല. കാക്കിക്കുള്ളില്‍ കയറിപ്പറ്റിയാല്‍ നാട്ടുകാരുടെ മെക്കിട്ടുകയറി മാത്രമേ ഊണുകഴിക്കാവൂ എന്നു കരുതുന്ന പോഴന്മാര്‍ പലരുമുണ്ട് നാട്ടില്‍. ഗുണ്ടാനിയമം സിപിഐ എം പ്രവര്‍ത്തകരെ പിടിച്ചുപൂട്ടാനുള്ളതാണെന്നു മാത്രമല്ല; ആര്‍എസ്എസിനെയും എന്‍ഡിഎഫിനെയും രക്ഷിക്കാനുള്ളതാണെന്നും അവര്‍ കരുതുന്നു. ഇതൊക്കെ കണ്ടും കേട്ടും ആഭ്യന്തരമന്ത്രി ഇത്രയല്ലേ പറഞ്ഞുള്ളൂ എന്ന് ആശ്വസിക്കാം.

ചില ഏമാന്മാര്‍ പയറ്റുന്നത് സ്കോട്ട്‌ലന്റ്‌യാര്‍ഡ് വിദ്യയാണെങ്കിലും പിഴയ്ക്കുന്നത് കോണ്‍ഗ്രസിന്റെ കൊടിമരത്തണലിലാണ്. നാട്ടിലൊകെ കൊല്ലും കൊലയും നടത്തുന്ന ആര്‍എസ്എസിനും എന്‍ഡിഎഫിനും ക്വട്ടേഷന്‍ഗുണ്ടകള്‍ക്കും ബാധകമല്ലാത്ത ഗുണ്ടാനിയമം സിപിഐ എം പ്രവര്‍ത്തകരുടെ നെഞ്ചത്തുകയറാന്‍ ഉപയോഗിക്കാമെന്നു കരുതുന്ന കാഞ്ഞ ഖദര്‍ബുദ്ധിയുള്ള പൊലീസുകാര്‍ക്ക് കോടിയേരിയുടെ വാക്കുകള്‍ ക്ഷമയോടെ വായിച്ചുനോക്കാം. തങ്ങളുടെ തൊഴില്‍ ആര്‍എസ്എസിന്റെയും എന്‍ഡിഎഫിന്റെയും അടുക്കളപ്പുറത്തോ അതോ പൊലീസ് സ്റ്റേഷനിലോ എന്ന് സ്വയം ചോദിച്ചുനോക്കുകയുമാകാം.

*
പുലിയറങ്ങി എന്ന് കേള്‍ക്കാറുണ്ട്. അതുപോലെ, കമ്യൂണിസവും സോഷ്യലിസവും തമ്മിലുള്ള ബന്ധം പഠിപ്പിക്കുന്ന ഒരാള്‍ ചുരമിറങ്ങിയിട്ടുണ്ട്. വലിയ കോടിയുടെ അഭിമാനിയാണ്. അത്രന്നെ വലുപ്പത്തിലുള്ള നുണയേ നാവില്‍വിടരൂ. ഫാരിസ് അബൂബക്കറാണ് ടിയാന്റെ ഇഷ്ടതാരം. എന്തുപറഞ്ഞാലും ഫാരിസ് അബൂബക്കര്‍ എന്ന 'ഒറ്റക്കണ്ണ'നില്‍കൊണ്ടെത്തിക്കണം. എല്‍ഡിഎഫില്‍നിന്ന് ഇറങ്ങിപ്പോയിട്ടും ഗൌഡാജി ആട്ടിയിറക്കിയിട്ടും വേലിക്കല്‍ ('ഒരുദേശത്തിന്റെ കഥ'യിലേ അതേ ഭാവത്തില്‍) നിന്ന് സംസ്കൃതംപറയുകയാണ്. ഫാരിസ് എന്റെ കൂട്ടുകാരനെന്ന് പത്രസമ്മേളനംവിളിച്ച് പറഞ്ഞ ഒരാള്‍ മാതൃഭൂമിയുടെ ഡയറക്ടര്‍ബോഡിലുണ്ട്. സ്വന്തം സഹോദരിയെപ്പോലും ഗൌനിക്കാതിരുന്നയാള്‍ സഹ ഡയറക്ടറെ വിശ്വസിക്കണമെന്ന് നിയമമില്ല. എന്തായാലും, ഇന്റഗ്രേറ്റ് ഫിനാന്‍സ് തട്ടിപ്പുകാരും ആദിവാസിഭൂമികൈയേറ്റക്കാരും വായില്‍തോന്നിയത് തട്ടിവിടുമ്പോള്‍ രംഗം അത്യാവശ്യം കൊഴുക്കുന്നുണ്ട്. കൊഴുപ്പുകൂടി കുമിഞ്ഞ് ഞരമ്പുകള്‍ അടഞ്ഞുപോകാനും ഞരമ്പുരോഗം മൂര്‍ച്ഛിക്കാനും സാധ്യതയുണ്ട്- ജാഗ്രതൈ!

7 comments:

ശതമന്യു said...

പുറപ്പെട്ടുപോയ മകനെ മടക്കിവിളിക്കാന്‍ പത്രപരസ്യം നല്‍കുന്ന ഒരേര്‍പ്പാടുണ്ട്. മകനേ, തിരിച്ചുവരിക, അമ്മയ്ക്ക് അസുഖം കലശലായിരിക്കുന്നു എന്നും മറ്റും. ലാവ്ലിന്‍ എന്ന മാധ്യമപുത്രനെ കുറച്ചുനാളായി കാണാനില്ല. മകാരപത്രങ്ങള്‍ അരിച്ചുപെറുക്കിയിട്ടും ലാവ്ലിന്‍മോനെക്കുറിച്ച് ഒരു വിവരവുമില്ല. മഷിയിട്ടുനോക്കിയിട്ടും ലാവ്ലിന്‍ എന്ന വാക്കുപോലും അച്ചായന്റെ പത്രത്തിലുമില്ല, മച്ചമ്പിയുടെ മഞ്ഞക്കടലാസിലുമില്ല. ഇത്തരം ഘട്ടത്തിലാണ് പരസ്യംചെയ്ത് തിരിച്ചുവിളിക്കേണ്ട അവസ്ഥ വരുന്നത്.

ലാവ്ലിന് ഒരുകാലമുണ്ടായിരുന്നു. കുസൃതിക്കുടുക്കയല്ലേ അച്ചായന്റെ പൊന്നോമന ലാവ്ലിന്‍. എങ്ങോട്ടു തിരിഞ്ഞാലും ലാവ്ലിന്‍. എന്തുപറഞ്ഞാലും ലാവ്ലിന്‍. 374 കോടി, എജിയുടെ ഫോണ്‍ ചോര്‍ത്തല്‍, വരദാചാരിയുടെ തല, കാര്‍ത്തികേയന്റെ താടി, ഗവായിയുടെ ഗമ- അങ്ങനെ എന്തെല്ലാം ഓര്‍മ. തലയില്‍വച്ചാല്‍ പേനരിക്കും തറയില്‍വച്ചാല്‍ പൂഞ്ഞാറിലെ പൂതം കണ്ണെറിയും എന്നമട്ടിലാണ് തല വളരുന്നോ കാല്‍ വളരുന്നോ എന്ന് കണ്ണുമിഴിച്ച് കാത്തുനിന്ന് പോറ്റിയത്. പെട്ടെന്നൊരുനാള്‍ കുഞ്ഞിനെ കാണുന്നില്ല. എങ്ങോട്ടുപോയി കുട്ടന്‍? ഇന്നലെവരെ പേര്‍ത്തും പേര്‍ത്തും എഴുതിയോമനിച്ച പൊന്നുങ്കുടം വിസ്മൃതിയുടെ അഗാധ ഗഹ്വരങ്ങളിലേക്ക് ഊളിയിട്ട് മറയാന്‍ എന്തെങ്കിലുമൊരു കാരണമില്ലാതിരിക്കുമോ?

Suraj said...

കാര്‍ത്തിമാമന്‍ വന്നപ്പോ ആര്‍ക്കും മിണ്ടാട്ടമില്ല. ശ്ശ്യൊ !

KS Pillai said...

njammude party ozhichu baakki ellarum vivaramillatha, bushi illatha azhimathikkaraa...

Unknown said...

ഈ പിള്ളച്ചന്റെ ഒരു പുത്തി.

കണ്ണനുണ്ണി said...

ഹി ഹി കലികാലം

Unknown said...

ഹി ഹി....ഗുഡ് വണ്‍....
കാര്‍ത്തി മാമനെ നമുക്ക് പ്രോസിക്യുട്ടു ചെയ്യണം..

ജിവി/JiVi said...

മലിനജലം ഒഴുക്കിവിട്ട ടാപ്പ് വീണ്ടും അടച്ചു.