Sunday, May 3, 2009

ഇവരോടു ക്ഷമിക്കേണമേ

പവ്വത്തില്‍ തിരുമേനിയുടെ ഒരു സങ്കടം ഇങ്ങനെ: "പിതാവേ, തങ്ങള്‍ ചെയ്യുന്നതെന്തെന്ന് ഇവര്‍ അറിയായ്കയാല്‍, ഇവരോടു ക്ഷമിക്കേണമേ' (ലൂക്ക.23:34). ഈ വേദവാക്യം അടുത്തകാലത്ത് പലപ്പോഴും ഓര്‍മയില്‍ വരാറുണ്ട്. കഴിഞ്ഞ ആഴ്ച ആലപ്പുഴയില്‍ നടത്തിയ പ്രസംഗത്തെക്കുറിച്ച് നാട്ടില്‍ എന്തെല്ലാം കോലാഹലങ്ങളാണ് ഉണ്ടായത്! പ്രസംഗത്തിന്റെ ഒന്ന് അല്ലെങ്കില്‍ രണ്ടു വാചകം അടര്‍ത്തിയെടുത്ത് അത് ചാനലില്‍ തലക്കെട്ടായി ആവര്‍ത്തിച്ചുവന്നാല്‍ പിന്നീട് അതാണ് ചാനലിലെ അന്നത്തെ ചര്‍ച്ചാവിഷയം. പോരെങ്കില്‍, രാഷ്ട്രീയക്കാരും ചില 'ബുദ്ധിജീവികളും' പിന്നീട് അതേപ്പറ്റി തകര്‍പ്പന്‍ പ്രസ്താവനകളിറക്കുകയായി. ഒരു നേതാവ് പറഞ്ഞകൂട്ടത്തില്‍ പ്രസ്തുത പ്രസംഗത്തിലെ പ്രസ്താവന 'നികൃഷ്ടമായി' എന്നുപോലും പറഞ്ഞുവച്ചു. ചില പത്രത്തില്‍ ലേഖനങ്ങളും ചിലതില്‍ മുഖപ്രസംഗംവരെയും ആ പ്രസംഗത്തെക്കുറിച്ച് എഴുതുകയുണ്ടായി. ഇവരാരും ആ പ്രസംഗം മുഴുവന്‍ നേരിട്ടു റെക്കോഡുചെയ്തത് കേട്ടിട്ട് പ്രതികരിക്കുകയല്ലായിരുന്നു എന്നതാണ് വിചിത്രം. സാമാന്യം ദീര്‍ഘമായ പ്രസംഗത്തില്‍നിന്ന് ഒന്നുരണ്ടു വാചകം മാത്രംകേട്ട് ഇത്രയും ഹാലിളകുന്ന രീതി അടുത്തകാലത്തായി പ്രചാരത്തിലായതാണ്. പ്രസംഗത്തിന്റെ ഉള്ളടക്കമോ ചിന്താഗതിയോ അറിയാതെ-അല്ലെങ്കില്‍ അറിയണമെന്ന് ആഗ്രഹിക്കാതെയുള്ള കലിതുള്ളലുകളാണ് ഇവ. ഈ സാഹചര്യത്തിലാണ് മേലുദ്ധരിച്ച വേദവാക്യത്തെക്കുറിച്ച് ഓര്‍ത്തുപോകുന്നത്.

'' മതി. സന്തോഷമായി. ഇതില്‍ കൂടുതല്‍ എന്താണ് പറയേണ്ടത്? വാര്‍ത്തകളും വിവാദങ്ങളും എങ്ങനെയുണ്ടാകുന്നുവെന്ന് പവ്വത്തില്‍ തിരുമേനിക്കുപോലും മനസ്സിലായിരിക്കുന്നു. ഇനി വേണമെങ്കില്‍ വര്‍ഗസമര സിദ്ധാന്തത്തിനെതിരെ മുട്ടിപ്പാട്ടുപാടാന്‍ ശതമന്യുവും കൂടാം. തിരുമേനി പറഞ്ഞപോലെ, കാളപെറ്റു എന്ന് ചാനലില്‍ ഫ്ളാഷ് വന്നാലുടനെ നൈലോണ്‍ കയറുവാങ്ങാന്‍ ബിഗ് ബസാറിലേക്ക് കുതിക്കുന്ന കാലമാണ്.
ലാവ്ലിന്‍ എന്ന കാള അങ്ങനെ പലകുറി പെറ്റു. മനസ്സില്‍ കുശുമ്പും വൈരവും പേറിനടക്കുന്ന പാണ്ടിമണിയന്മാര്‍ കുറെ കയറുവാങ്ങുകയും ചെയ്തു. അഡ്വക്കറ്റ് ജനറലിന്റെ നിയമോപദേശം എന്ന വാര്‍ത്തയുമായാണ് പുതിയ ലാവ്ലിന്‍ പേറ്. അഡ്വക്കറ്റ് ജനറല്‍ നിയമോപദേശം കവറിലാക്കി സീല്‍ചെയ്ത് ഏല്‍പ്പിച്ച് നിമിഷങ്ങള്‍ക്കകം പ്രസവത്തിന്റെ വാര്‍ത്ത വന്നുതുടങ്ങി. കുട്ടിയുടെ നിറം, ലിംഗം, കരയുന്നുണ്ടോ, കണ്ണുതുറന്നോ എന്നെല്ലാമുള്ള സവിസ്തര കഥനങ്ങള്‍. മാതൃഭൂമിയും മനോരമയും തുടങ്ങി സകലമാന പത്രത്തിലും ലീഡ് വാര്‍ത്തയാണ്. ഇതെങ്ങനെ സാധിക്കുന്നു? അത്ഭുതം തന്നെ. കവറിലുള്ള സാധനത്തിന്റെ 'സംഗതി' വാര്‍ത്തയില്‍ വരുത്തുന്ന മഹാത്ഭുതം!

നിയമോപദേശമല്ല രാഷ്ട്രീയോപദേശമെന്ന് ചെന്നിത്തല. രാഷ്ട്രീയപ്രേരിതമെന്ന് തങ്കച്ചന്‍. എജി ഭരണഘടനാപരമായ ഉത്തരവാദിത്തം നിറവേറ്റുന്നതില്‍ പരാജയപ്പെട്ടെന്ന് ഉമ്മന്‍ചാണ്ടി. എജിയുടെ ഉപദേശം എന്തെന്ന് പുറത്തുവരുംമുമ്പ് പ്രതികരണങ്ങള്‍ വന്നു. അഡ്വക്കറ്റ് ജനറല്‍ എന്നത് ഭരണഘടനാ പദവിയാണ്. നിയമിക്കുന്നത് ഗവമെന്റ്. ഗവര്‍ണര്‍ എന്നതും ഭരണഘടനാ പദവിയാണ്. നിയമിക്കുന്നത് കേന്ദ്ര ഗവമെന്റിന്റെ തീരുമാനപ്രകാരം. സിബിഐ ഡയറക്ടറുടെ പദവി ഭരണഘടനാദത്തമല്ലെങ്കിലും നിയമനാധികാരം കേന്ദ്ര സര്‍ക്കാരിന് തന്നെ. സിബിഐയുടെ ലാവ്ലിന്‍ കേസിലെ തീരുമാനം രാഷ്ട്രീയപ്രേരിതമെന്ന് ആക്ഷേപമുയര്‍ന്നപ്പോള്‍ ഇതേ ചെന്നിത്തല ചോദിച്ചു: സിബിഐയെ വിമര്‍ശിക്കാമോ എന്ന്. ഗവര്‍ണര്‍ നിഷ്പക്ഷമായ തീരുമാനമെടുക്കണമെന്നാണ് ഉമ്മന്‍ചാണ്ടി ഇപ്പോള്‍ പറയുന്നത്. എജിയുടെ തീരുമാനം 'രാഷ്ട്രീയപ്രേരിത'വും ഗവര്‍ണര്‍ എടുക്കാനിരിക്കുന്നത് 'നിഷ്പക്ഷ' തീരുമാനവും! സോണിയ ഗാന്ധി നിയമിക്കുന്ന സിബിഐ ഡയറക്ടര്‍ രാഷ്ട്രീയ പക്ഷപാതമില്ലാത്ത അന്വേഷണം നടത്തുന്ന ആളാണെന്ന അര്‍ഥവും വരുമല്ലോ ഇതിന്. മുലായംസിങ്, മായാവതി, ജഗദീഷ് ടൈറ്റ്ലര്‍, ക്വട്ട്റോച്ചി കേസുകളൊന്നും മലയാളികളാരും അറിയാതിരുന്നെങ്കില്‍ ചെന്നിത്തലയ്ക്കും ഉമ്മന്‍ചാണ്ടിക്കും പ്രേക്ഷകരെ കിട്ടിയേനെ.

ഡല്‍ഹിയില്‍ സോണിയ മാഡത്തിന്റെ വീടിനുമുന്നില്‍ സിഖുകാരായ ആണും പെണ്ണും കുഞ്ഞും കുട്ടിയും നിരന്നുനിന്ന് സിബിഐയുടെ കോലത്തില്‍ പഴയ ചെരിപ്പുകൊണ്ട് പേര്‍ത്തും പേര്‍ത്തും തല്ലുന്നത് ചെന്നിത്തല ടിവിയിലെങ്കിലും കണ്ടിട്ടുണ്ടാകും. അങ്ങനെ വിമര്‍ശിക്കപ്പെട്ട സിബിഐ ലാവ്ലിന്‍ കേസില്‍ പിണറായി വിജയനെതിരെ കെട്ടിപ്പൊക്കിയ കഥകള്‍ നിയമത്തിനു മുന്നില്‍ നിലനില്‍ക്കുന്നതല്ലെന്നാണ് ഇപ്പോള്‍ അഡ്വക്കറ്റ് ജനറല്‍ (പത്രവാര്‍ത്തകള്‍ ശരിയാണെങ്കില്‍) പറഞ്ഞിരിക്കുന്നത്. പുത്തരിക്കണ്ടത്ത് മൈക്കുകെട്ടി ചെന്നിത്തല പ്രസംഗിക്കുന്നതുപോലെയും കുശുമ്പന്മാരുടെ മനസ്സിലിരിപ്പുപോലെയും സിബിഐ റിപ്പോര്‍ട്ടുണ്ടാക്കിയാല്‍ അത് അപ്പാടെ വകവച്ചുകൊടുക്കാനുള്ളതല്ല രാജ്യത്തിന്റെ നിയമസംവിധാനമെന്ന സാമാന്യബോധംപോലും നഷ്ടപ്പെട്ട മട്ടിലാണ് ഭരണഘടനാപദവിതന്നെ വഹിക്കുന്ന പ്രതിപക്ഷനേതാവിന്റെ പെരുമാറ്റം. താനിപ്പോള്‍ കന്റോമെന്റ് ഹൌസിലാണോ ക്ളിഫ് ഹൌസിലാണോ എന്നുപോലും അദ്ദേഹത്തിനു തിട്ടമില്ല. അതുകൊണ്ടാണ് അഡ്വക്കറ്റ് ജനറലിനെ ഭീഷണിപ്പെടുത്താനിറങ്ങിയിരിക്കുന്നത്. അഭയ കേസിനിടെ ഒരു പത്രത്തിനെതിരെ കോടതിയലക്ഷ്യക്കേസ് വന്നപ്പോള്‍ ഇതേ അഡ്വക്കറ്റ് ജനറല്‍ ഹൈക്കോടതിയില്‍ ഉയര്‍ത്തിയത് പത്രസ്വാതന്ത്ര്യത്തിന്റെ മഹത്വം വിളിച്ചോതുന്ന വാദമുഖങ്ങളാണ്. അന്ന് അതിനെ പ്രകീര്‍ത്തിച്ചവര്‍ ഇക്കുറി തലകുത്തി മറിയാനിടയില്ലെന്നാണ് ശതമന്യുവിന്റെ ചെറിയ മനസ്സിലെ വിചാരം.
*
വടക്കൊരു ജില്ലയില്‍ ഡിസിസി പ്രസിഡന്റിനെ ചുമന്നുമാറ്റാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ യോഗംചേര്‍ന്ന് കെപിസിസിയോട് ആവശ്യപ്പെട്ടിരിക്കയാണത്രേ. പന്തം കൊളുത്തിപ്പടയുള്ളിടത്തേക്ക് പടപേടിച്ചൊരു നിവേദനം! പുതുതലമുറയെ ഉന്മൂലനംചെയ്യാന്‍ കോണ്‍ഗ്രസിലെ ക്വട്ടേഷന്‍ സംഘങ്ങള്‍ ശ്രമിക്കുകയാണെന്നാണ് യൂത്ത്കോണ്‍ഗ്രസ് സംസ്ഥാന നേതൃയോഗം പറയുന്നത്. മസാജ് പാര്‍ലര്‍, ക്വട്ടേഷന്‍, ഉഴിച്ചില്‍, തിരുതയുടെ സ്വാദ്, ടാലന്റ് സര്‍ച്ച് തുടങ്ങി അന്താരാഷ്ട്ര പ്രാധാന്യമുള്ള വിഷയങ്ങളാണ് ആഗോളവല്‍ക്കരണ കാലത്ത് യൂത്ത്കോണ്‍ഗ്രസിന്റെ ചര്‍ച്ചാവിഷയം. സിദ്ധിഖ് നേതാവിന് ലോക്സഭാ സീറ്റ് കിട്ടാത്തതിന്റെ സങ്കടം തീര്‍ന്നിട്ടില്ല. രോഷം മുഴുവന്‍ പാര്‍ടിക്കകത്ത് തീര്‍ക്കുകയാണ്. 'ഒ സി'യും 'ആര്‍ സി'യുമാണത്രേ യൂത്തിന്റെ പ്രഖ്യാപിത ശത്രുക്കള്‍. ബോബനും മോളിയുംകൂടി പാര്‍ടിയെ വിഴുങ്ങുമെന്നാണ് ഒരു കുട്ടിനേതാവ് ആക്രോശിച്ചത്. രണ്ടുനേതാക്കളും ചര്‍ച്ച കേട്ടിരുന്നെങ്കില്‍ പലതും നടന്നേനെ എന്നാണ് ഒരു മൂത്ത യൂത്ത് പറഞ്ഞത്.
*
ആലപ്പുഴയിലെ സീലാപ് ബീച്ച് റിസോര്‍ട്ടില്‍ അറബിക്കടലിന്റെ തിരമാലകളെ പുളകമണിയിച്ചുകൊണ്ട് കഴിഞ്ഞദിവസം ഒരു ശബ്ദമുയര്‍ന്നു. മാര്‍ടിന്‍ ലൂഥര്‍ കിങ്ങിനെപ്പോലെ, വി കെ കൃഷ്ണമേനാനെപ്പോലെ, രാം മനോഹര്‍ ലോഹ്യയെപ്പോലെ എന്നൊന്നും ശതമന്യു പറയുന്നില്ല. ഒരു ശബ്ദം-അത്രമാത്രം. ആ ഗംഭീര പ്രസംഗത്തിലെ ചില വാചകങ്ങള്‍ സിന്‍ഡിക്കറ്റ് തപാലില്‍ വന്നിട്ടുണ്ട്. അതിങ്ങനെ:

'പിണറായി ഭീരുവാണ്; താന്‍ ധീരനാണ്. പിണറായി വിമര്‍ശനങ്ങള്‍ക്ക് മറുപടി പറയുന്നില്ല. മാതൃഭൂമി ജീവനക്കാര്‍ മുണ്ടുമുറുക്കിയുടുക്കണം. എന്തുവന്നാലും തലകുനിക്കരുത്; സിപിഎമ്മിനെ പാഠം പഠിപ്പിക്കണം.'

തൊഴിലാളി മുറുക്കിയുടുക്കുമ്പോള്‍ മുതലാളിമാരുടെ മുണ്ടഴിഞ്ഞുപോയാലും കുഴപ്പമില്ലെന്ന് പ്രസംഗാനന്തരം സദസ്സിലെ ഒരു വിമതന്‍ വിളിച്ചുപറഞ്ഞെന്നും വിവരമുണ്ട്. പിതാജി സ്വന്തം പാര്‍ടിയെ ഒരു പരുവത്തിലാക്കിയതിനു പിന്നാലെ മോന്‍ജി ക്ളബ് എഫ്എമ്മിനെ ഒരു വഴിക്കാക്കി. അതിന്റെ തലപ്പത്തുള്ള ചിലര്‍ ഇട്ടെറിഞ്ഞു പോയെന്നാണ് കേഴ്വി. ഇപ്പോള്‍ കമ്പം ചാനലിലാണത്രേ. അതിന് ഒബാമയെക്കാണാന്‍ പേയ മോന്‍ജി തിരിച്ചെത്തിയിട്ടുണ്ട്. ദൃശ്യമാധ്യമ കാര്യത്തില്‍ മഹാനെ വെല്ലാന്‍ ആരുമില്ല.

സ്വന്തം പത്രം കഴിഞ്ഞദിവസം പ്രസിദ്ധീകരിച്ച ഒരു വാര്‍ത്ത ഇങ്ങനെ:

ഗുരുവായൂര്‍: കേരള ഫിലിം ഓഡിയന്‍സ് കൌസില്‍ 2008ലെ ടെലിവിഷന്‍ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു... ദൃശ്യമാധ്യമരംഗത്ത് നല്‍കിവരുന്ന സംഭാവന കണക്കിലെടുത്ത് എം വി ശ്രേയാംസ്കുമാറിന് ദൃശ്യ പ്രതിഭാ പുരസ്കാരം നല്‍കുമെന്ന് പ്രസിഡന്റ് സജീവന്‍ നമ്പിയത്തും സെക്രട്ടറി ബാബു അണ്ടത്തോടും അറിയിച്ചു.

സജീവന്‍ നമ്പ്യത്ത്, അണ്ടത്തോട് ബാബു എന്നീ മഹാശയന്മാര്‍ പുരസ്കാരം കൊടുത്ത് ആദരിക്കുന്ന ദൃശ്യപ്രതിഭയ്ക്ക് പുതിയ ചാനല്‍ തുടങ്ങാന്‍ എല്ലാവിധ ആശംസയും നേരുന്നു. നിത്യഹരിത അവാര്‍ഡിതനായ അച്ഛന്റെ പ്രതിഭാസമ്പന്നനായ മകന്, പുതിയ ചാനലിലും ഉത്തരോത്തരം അഭിവൃദ്ധിയുണ്ടാകട്ടെ.

2 comments:

ശതമന്യു said...

പവ്വത്തില്‍ തിരുമേനിയുടെ ഒരു സങ്കടം ഇങ്ങനെ: "പിതാവേ, തങ്ങള്‍ ചെയ്യുന്നതെന്തെന്ന് ഇവര്‍ അറിയായ്കയാല്‍, ഇവരോടു ക്ഷമിക്കേണമേ' (ലൂക്ക.23:34). ഈ വേദവാക്യം അടുത്തകാലത്ത് പലപ്പോഴും ഓര്‍മയില്‍ വരാറുണ്ട്. കഴിഞ്ഞ ആഴ്ച ആലപ്പുഴയില്‍ നടത്തിയ പ്രസംഗത്തെക്കുറിച്ച് നാട്ടില്‍ എന്തെല്ലാം കോലാഹലങ്ങളാണ് ഉണ്ടായത്! പ്രസംഗത്തിന്റെ ഒന്ന് അല്ലെങ്കില്‍ രണ്ടു വാചകം അടര്‍ത്തിയെടുത്ത് അത് ചാനലില്‍ തലക്കെട്ടായി ആവര്‍ത്തിച്ചുവന്നാല്‍ പിന്നീട് അതാണ് ചാനലിലെ അന്നത്തെ ചര്‍ച്ചാവിഷയം. പോരെങ്കില്‍, രാഷ്ട്രീയക്കാരും ചില 'ബുദ്ധിജീവികളും' പിന്നീട് അതേപ്പറ്റി തകര്‍പ്പന്‍ പ്രസ്താവനകളിറക്കുകയായി. ഒരു നേതാവ് പറഞ്ഞകൂട്ടത്തില്‍ പ്രസ്തുത പ്രസംഗത്തിലെ പ്രസ്താവന 'നികൃഷ്ടമായി' എന്നുപോലും പറഞ്ഞുവച്ചു. ചില പത്രത്തില്‍ ലേഖനങ്ങളും ചിലതില്‍ മുഖപ്രസംഗംവരെയും ആ പ്രസംഗത്തെക്കുറിച്ച് എഴുതുകയുണ്ടായി. ഇവരാരും ആ പ്രസംഗം മുഴുവന്‍ നേരിട്ടു റെക്കോഡുചെയ്തത് കേട്ടിട്ട് പ്രതികരിക്കുകയല്ലായിരുന്നു എന്നതാണ് വിചിത്രം. സാമാന്യം ദീര്‍ഘമായ പ്രസംഗത്തില്‍നിന്ന് ഒന്നുരണ്ടു വാചകം മാത്രംകേട്ട് ഇത്രയും ഹാലിളകുന്ന രീതി അടുത്തകാലത്തായി പ്രചാരത്തിലായതാണ്. പ്രസംഗത്തിന്റെ ഉള്ളടക്കമോ ചിന്താഗതിയോ അറിയാതെ-അല്ലെങ്കില്‍ അറിയണമെന്ന് ആഗ്രഹിക്കാതെയുള്ള കലിതുള്ളലുകളാണ് ഇവ. ഈ സാഹചര്യത്തിലാണ് മേലുദ്ധരിച്ച വേദവാക്യത്തെക്കുറിച്ച് ഓര്‍ത്തുപോകുന്നത്.

Anonymous said...

~~ലാവ്ലിന്‍ എന്ന കാള അങ്ങനെ പലകുറി പെറ്റു. മനസ്സില്‍ കുശുമ്പും വൈരവും പേറിനടക്കുന്ന പാണ്ടിമണിയന്മാര്‍ കുറെ കയറുവാങ്ങുകയും ചെയ്തു~~
പണ്ട് ഹിറ്റ്ലര്‍ മുസ്സോളിനി എന്നിവര്‍ക്ക്‌ ഒക്കെ ഇതുപോലെ ബു ജികള്‍ താളം പിടിച്ചിരുന്നു.. ഏകാതിപതികള്‍ എത്ര പെറ്റാലും അവര്‍ ഏകാതിപതികള്‍ തന്നെ ആയി തുടരും..

എഴുത്തില്‍ ഇത്തിരി 'നാണക്കേട്‌' എന്നൊരു സാദനം മഴച്ചു കാണുന്നുണ്ടേ...