Sunday, April 26, 2009

മഹത്തായ ക്വട്ടേഷന്‍

ക്വട്ടേഷന്‍ സംഘം, വോട്ടുമറിപ്പ്, കൊലപാതക പദ്ധതി, ഭൂമിതട്ടിപ്പ് തുടങ്ങിയ കനപ്പടിയുള്ള കാര്യങ്ങള്‍ കേട്ടുകേട്ട് മനസ്സ് മരവിച്ചിരിക്കുമ്പോള്‍ കൌതുകമുള്ള എന്തെങ്കിലും മുന്നിലെത്തിയാല്‍ ഒരാശ്വാസമാണ്. അങ്ങനെ ആശ്വാസമായി വന്ന രണ്ടു കൌതുകങ്ങളില്‍ ഒന്ന് കത്തോലിക്കാ സഭയുടെ പുതിയ തീരുമാനവും രണ്ടാമത്തേത് മാതൃഭൂമിയിലെ ഇന്ദ്രന്റെ ഇന്ദ്രജാലപ്രകടനവുമാണ്.

കത്തോലിക്കാ സഭ ട്രേഡ് യൂണിയന്‍ തുടങ്ങുകയാണത്രേ. കത്തോലിക്കരായ തൊഴിലാളികളുടെ സംഘടനയാകുമെന്ന് ഊഹിക്കാം. കത്തോലിക്കര്‍ക്കും അകത്തോലിക്കര്‍ക്കും മുസല്‍മാനും ഹിന്ദുവിനും അതില്‍തന്നെ ഈഴവനും നായര്‍ക്കും പ്രത്യേകം തൊഴിലാളി സംഘടനകളുണ്ടാകുന്നത് നല്ലതോ മോശമോ എന്ന് ശതമന്യു ചര്‍ച്ചചെയ്യുന്നില്ല. എന്തായാലും കത്തോലിക്കാ സഭയ്ക്ക് അത്തരമൊന്ന് വേണമെന്നാണ് ശതമന്യുവിന്റെ അഭിപ്രായം. സഭയും സഭാമക്കളും എത്രയെത്ര അണ്‍എയ്ഡഡ് സ്കൂളുകള്‍ നടത്തുന്നു; ആശുപത്രികള്‍ നടത്തുന്നു. അവിടെയെല്ലാം ആയിരക്കണക്കിന് സഭാമക്കള്‍ തൊഴിലെടുക്കുന്നു. ശതമന്യുവിന് നന്നായറിയുന്ന ഒരു അണ്‍എയ്ഡഡ് സ്കൂളില്‍ അധ്യാപികമാരുടെ ശമ്പളം കടലാസില്‍ 7500 രൂപയാണ്. അത്രയും തുക വാങ്ങിയതായി രസീതില്‍ ഒപ്പിട്ടുകൊടുത്താല്‍ കൈയില്‍ കിട്ടുന്നത് 2500 രൂപ. സെന്റ് തോമാ പുണ്യാളന്റെ പേരിലുള്ള ആശുപത്രിയില്‍ നേഴ്സിന് കടലാസിലെ ശമ്പളം അയ്യായിരം; കൈയില്‍ കിട്ടുന്നത് രണ്ടായിരം! ഇത്തരം നല്ല കാര്യങ്ങള്‍ക്ക് ട്രേഡ് യൂണിയന്റെ അംഗീകാരംകൂടി ഉള്ളത് നല്ലതാണ്. അംഗവസ്ത്രവും അംശവടിയുമൊക്കെയായി വിശുദ്ധയൂണിയന്റെ ഭാരവാഹികള്‍ ഇനി തൊഴില്‍ചര്‍ച്ചകള്‍ക്കെത്തട്ടെ. പാവപ്പെട്ട അണ്‍എയ്ഡഡ് ടീച്ചര്‍മാര്‍ക്കും നേഴ്സുമാര്‍ക്കും നല്ലകാലം വരാന്‍ പോകുന്നു. സന്മനസ്സുള്ളവര്‍ക്ക് സമാധാനമുണ്ടാകാന്‍ പോകുന്നു.

നിഷ്പക്ഷത നടിക്കാന്‍ വീരന്റെ തല കാര്‍ട്ടൂണായി വരച്ചുവയ്ക്കുന്നതില്‍ പരം ധീരകൃത്യം എന്തുണ്ട് വീരഭൂവില്‍ എന്നോര്‍ത്താണ് രണ്ടാമതൊരു കൌതുകം മനസ്സില്‍ ജനിച്ചത്. 'കൊച്ചുകള്ളാ' എന്ന് കാമുകി വിളിക്കുന്നത് കാമുകന്‍ കള്ളനായതുകൊണ്ടോ കൊച്ചായതുകൊണ്ടോ ആണോ? അതുപോലെ, ഇന്ദ്രനും വിളിച്ചുനോക്കുന്നു, 'കൊച്ചുകള്ളാ, കുസൃതിക്കുട്ടാ, വീരപ്പാ...'എന്ന്. അടുത്ത വാക്കില്‍ തെറ്റയിലിനും മാത്യു ടി തോമസിനും കുത്തും കൊട്ടും. ക്വട്ടേഷന്‍സംഘത്തെ സുധാകരന്‍ കൊണ്ടുവന്നതിലല്ല, തദ്ദേശീയമായി വികസിപ്പിച്ചെടുക്കാത്തതിലാണ് ഇന്ദ്രാണീപതിക്ക് വേപഥു. എന്നാലും കൊച്ചുകള്ളാ....

*
കൊങ്കണ്‍പാത തുറന്നിട്ട് കുറച്ചു വര്‍ഷമേ ആയുള്ളൂ. ജയന്തിജനതയില്‍ കയറി ആന്ധ്രയുടെ ചൂടില്‍ കരിഞ്ഞ് മുംബൈയിലേക്കും ഡല്‍ഹിയിലേക്കും പോയ മലയാളിക്ക് ഗരീബ് രഥത്തിലോ രാജധാനിയിലോ കയറി അടിച്ചുപൊളിച്ച് കൊങ്കണ്‍വഴി ഇപ്പോള്‍ ലക്ഷ്യസ്ഥാനത്തെത്താം. വഴിയില്‍ മലയും പുഴയും വെള്ളച്ചാട്ടവും മാന്തോപ്പുമെല്ലാം കണ്ട് അതിമനോഹരമായ യാത്ര തരപ്പെടും. ഈ റെയില്‍പ്പാതകൊണ്ട് ഏറ്റവും കൂടുതല്‍ പ്രയോജനം ലഭിച്ച വ്യക്തി ആരായിരിക്കുമെന്നത് കുറെ കാലമായി ആലോചനയിലുള്ള വിഷയമാണ്. കഴിഞ്ഞദിവസം ഉത്തരം കിട്ടി. അത് സാക്ഷാല്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ തന്നെ. മറ്റൊന്നുംകൊണ്ടല്ല, മുല്ലപ്പള്ളിയുടെ ദൂതന്‍ കൊങ്കണ്‍ വഴി വരുന്നതിനു പകരം ജയന്തിയിലോ കേരളയിലോ കയറി പഴയ വഴിയാണ് വന്നിരുന്നതെങ്കില്‍ ദൂരം കൂടുമായിരുന്നു. ദുരം കൂടുന്നതിനനുസരിച്ച് ഛര്‍ദിക്കാനുള്ള സാധ്യത കൂടും. അതിനായി ബാത്ത് റൂമിലേക്ക് പോകുമ്പോള്‍ ബാഗ് കാണാതാവും. ബാഗ് കാണാതായാല്‍ കാശ് പോകും.
എഐസിസി എന്നാല്‍ റിസര്‍വ് ബാങ്ക് പോലെയാണ്. അവിടെ പണം അച്ചടിക്കുന്നുണ്ട്. ഇസ്രയേലില്‍നിന്നും അമേരിക്കയില്‍നിന്നും മുകേഷ് അംബാനിയുടെ അടുക്കളയില്‍നിന്നും കടലാസും മഷിയുംമാത്രമേ കൊടുത്തയക്കൂ. പ്രിന്റിങ് ജോലി ഹൈകമാന്‍ഡിലാണ്. അങ്ങനെ അച്ചടിക്കുന്ന പണം തെരഞ്ഞെടുപ്പുവരുമ്പോള്‍ സ്ഥാനാര്‍ഥികളുടെ എണ്ണത്തിനനുസരിച്ച് അടുക്കിവയ്ക്കും.(പോരാതെ വന്നാല്‍ പേയ്മെന്റുസീറ്റിന്റെ വരവില്‍നിന്ന് വകമാറ്റും!) കേരളരാജ്യത്തെ കോത്താഴം മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായ കോദണ്ഡന്‍ എന്ന ഞാന്‍ ഇക്കൊല്ലത്തെ ഉത്സവത്തിന് ഹൈകമാന്‍ഡില്‍നിന്നുള്ള ചെല്ലുചെലവ് കാശ് കൈപ്പറ്റുന്നതിലേക്കായി ഈ വരുന്ന കോത്താഴത്തുകാരനും കോണ്‍ഗ്രസുകാരനുമായ പുമാനെ ചുമതലപ്പെടുത്തിയിരിക്കുന്നു എന്ന കുറിപ്പടിയുമായി ഒരാളെ അയച്ചാല്‍മതി. പണം രൊക്കം എണ്ണിക്കെട്ടി അയച്ചുകിട്ടും. അങ്ങനെ അയച്ച വിദ്വാന് ഹൈകമാന്‍ഡ് നല്‍കിയ കാശാണ് പുള്ളിക്കാരന്‍ തീവണ്ടിയില്‍വച്ച് ഛര്‍ദിക്കാന്‍പോയപ്പോള്‍ 'കാക്കകൊത്തിപ്പോയത്'. കനം കൂടിയതിനാല്‍ 25 ലക്ഷം വീതം രണ്ട് ബാഗിലാക്കി. മഹാമനസ്കനായ കൊള്ളക്കാരന്‍ ഒരു ബാഗ് മാത്രമേ എടുത്തുള്ളൂ. മുല്ലപ്പള്ളി പാവമായതിനാല്‍ പാതി കാശ് അദ്ദേഹത്തിന് കിട്ടട്ടെ എന്ന് കരുതിയതാവും.

കൊങ്കണ്‍ വഴി വരുമ്പോള്‍ കണ്ണൂര്‍ ജില്ലയിലെ ഏതെങ്കിലും സ്ഥലത്തുനിന്നും മാര്‍ക്സിസ്റ്റ് ഭീകരര്‍ പണസഞ്ചി തട്ടിയെന്ന് പറഞ്ഞിരുന്നെങ്കില്‍ അല്‍പ്പംകൂടി എരിവും പുളിയും കിട്ടുമായിരുന്നു. പ്രതിപക്ഷനേതാവ് കണ്ണൂരില്‍ വന്നത് നഷ്ടപ്പെട്ട ഈ പണത്തെക്കുറിച്ച് അന്വേഷിക്കാനാണെന്നു പറയാനും തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന പരാതിയില്‍നിന്നും രക്ഷപ്പെടാനും അവസരംകിട്ടിയേനെ.

പണ്ട് പണം തിരുവനന്തപുരത്ത് എത്തിച്ച് വികേന്ദ്രീകൃത വിതരണമായിരുന്നു. അതില്‍ ഇപ്പോള്‍ ഹൈകമാന്‍ഡിന് വിശ്വാസം പോരാ. മാവേലിക്കരയിലോ മറ്റോ വണ്ടി നില്‍ക്കുകയും ചെന്നിത്തലയിലേക്ക് നോക്കി ആരെങ്കിലും ഛര്‍ദിക്കുകയും ചെയ്താല്‍ ബാഗ് രണ്ടും മുല്ലപ്പള്ളിക്ക് കിട്ടാനേ ഇടയില്ല. അതുകൊണ്ടാണ്, കൊങ്കണ്‍പാത മുല്ലപ്പള്ളിക്ക് സഹായമായി എന്ന് പറയാന്‍ കഴിയുന്നത്.

ഒരു സ്ഥാനാര്‍ഥിക്ക് ഒരു കോടി എന്നതാണത്രേ ഇത്തവണത്തെ കണക്ക്. മുല്ലപ്പള്ളിക്ക് ഇരുപത്തഞ്ചു ലക്ഷമേ പോയുള്ളൂ. ബാക്കി 75 ലക്ഷം എണ്ണി വാങ്ങിച്ചതിന്റെ രസീത് ടിയാന്‍ ഒപ്പിട്ടുകൊടുത്തിട്ടുണ്ട്. ഛര്‍ദിച്ച വിദ്വാന്റെ വശം അത്തരം ചില കടലാസുകളുള്ളതുകൊണ്ട്, പോയ ഇരുപത്തഞ്ചുലക്ഷത്തിന്റെ കാര്യം പുറത്തുമിണ്ടിക്കൂടാ. മിണ്ടിയാല്‍ അതും തെരഞ്ഞെടുപ്പുചട്ടലംഘനമാകും. മുല്ലപ്പള്ളിയുടെ ആദര്‍ശം പുറത്തുവരും. എന്തായാലും അദ്ദേഹത്തിന് മുക്കാല്‍കോടിയെങ്കിലും കിട്ടിയല്ലോ? അത് കിട്ടാത്തവരുമുണ്ട്.

കോഴിക്കോട്ടെ സ്ഥാനാര്‍ഥിക്ക് പറ്റിയ അമളി രണ്ടാണ്, അല്ല, മൂന്നാണ്. എഐസിസിയില്‍നിന്ന് കിട്ടിയ കാശും പോയി. ഒക്കത്തിരുന്നവര്‍ തോന്നിയപോലെ കാശ് പിരിച്ചെടുത്ത് കീശയിലാക്കുകയും ചെയ്തു. വീരവിപ്ളവന്‍ കോവാലന്‍കുട്ടിക്ക് ലക്ഷം അഞ്ച്, ഫോണിലൂടെ വോട്ടുമറിച്ചുതരാമെന്ന് കൊഞ്ചിയ പൈങ്കിളികള്‍ക്ക് ലക്ഷം മൂന്ന്, ചുമലിലിരുന്ന് ചെവികടിച്ച കഞ്ഞിഖദര്‍ ചങ്ങായിമാര്‍ക്ക് ലക്ഷം പതിനഞ്ച് എന്നിങ്ങനെയാണ് പാവം സ്ഥാനാര്‍ഥിയുടെ നഷ്ടത്തിന്റെ കദനകഥ. വെറുക്കപ്പെട്ടവന്റെ പണം ഇരന്നുവാങ്ങിയെന്നും അതിന്റെ കണക്കുസഹിതം യൂത്തുനേതാവ് പരാതി നല്‍കിയിട്ടുണ്ടെന്നും പറഞ്ഞുകേള്‍ക്കുന്നു. അല്ലെങ്കിലും പണത്തോടെന്ത് വെറുപ്പ്.

പണാപഹരണത്തിന്റെ ഇത്തരം പീഡാനുഭവങ്ങള്‍ക്കിടയിലാണ് ക്വട്ടേഷന്‍ സംഘത്തിന്റെ പ്രസക്തി കണ്ണൂരിന് പുറത്തുള്ള സ്ഥാനാര്‍ഥികള്‍ മനസ്സിലാക്കേണ്ടത്. സുധാകരനെപ്പോലെ എല്ലാം ക്വട്ടേഷന്‍സംഘത്തെ ഏല്‍പ്പിച്ചാല്‍ പൊല്ലാപ്പ് വല്ലതുമുണ്ടോ. അവിഹിതബന്ധം വിളിച്ചുപറഞ്ഞവന്റെ കാല്‍ തല്ലിയൊടിക്കാന്‍; ഭൂമികച്ചവടത്തില്‍ പണംതട്ടിയെടുക്കാന്‍; എതിര്‍കക്ഷി നേതാവിനെ വെടിവച്ചുകൊല്ലിക്കാന്‍; തെരഞ്ഞെടുപ്പു കലക്കാന്‍-എല്ലാറ്റിനുമുള്ള ഒറ്റമൂലിയാണ് ക്വട്ടേഷന്‍. മുല്ലപ്പള്ളിയുടെ 25 ലക്ഷം തട്ടിയവനെയും എം കെ രാഘവന്റെ കൂടെ നടന്ന് പണം അപഹരിച്ചവനെയും അനന്തപുരിയില്‍നിന്ന് വോട്ടുചോര്‍ത്തല്‍ ഫോ ചെയ്തവനെയും ക്വട്ടേഷന്‍ സംഘത്തെ ഏല്‍പ്പിക്കാമായിരുന്നു. തട്ടിക്കളഞ്ഞ ശേഷം സിപിഎമ്മിന്റെ തലയില്‍ കെട്ടിവയ്ക്കാന്‍ എന്തെളുപ്പം. ചെന്നിത്തലയ്ക്ക് കുരുട്ടേയുള്ളൂ-സുധാകരന് അതിനോടൊപ്പം കൊച്ചുബുദ്ധിയുമുണ്ട്. കുരുട്ടും മോശമായ സംഗതിയില്ല. ഉമ്മന്‍ ചാണ്ടി കണ്ണൂരില്‍ പോയത് നേരത്തെ തീരുമാനിച്ചിട്ടാണെന്നും അക്രമമുണ്ടാകുമെന്ന് കണ്ണൂര്‍ ഡിസിസി നേരത്തെ അറിയിച്ചിരുന്നുവെന്നും പത്രസമ്മേളനം വിളിച്ച് പറയാന്‍ ചെന്നിത്തലയെ പ്രേരിപ്പിച്ച 'കുരുട്ട്' ചില്ലറക്കുരുട്ട് വല്ലതുമാണോ.

*
ചില ആശാന്മാര്‍ക്ക് എല്‍ഡിഎഫിനോടും സിപിഐ എമ്മിനോടും സ്നേഹം വഴിഞ്ഞൊഴുകുകയാണ്. തെരഞ്ഞെടുപ്പുഫലം വരുമ്പോള്‍ എല്‍ഡിഎഫിന് സീറ്റുകുറയുമോ എന്ന വേവലാതി. അഥവാ കുറഞ്ഞാല്‍ അതിനെ എങ്ങനെ ന്യായീകരിക്കും എന്ന വ്യാകുലത. സീറ്റ് കുറയുമെന്ന് അവര്‍ തീര്‍ച്ചപ്പെടുത്തിക്കഴിഞ്ഞു. പുഴ വറ്റി പട്ടി ഇക്കരെ വന്നുകഴിഞ്ഞാലത്തെ കാര്യങ്ങളാണ് ഇന്നത്തെ മുഖ്യ ചിന്താവിഷയം. 'വോട്ട് ചോര്‍ന്നു', 'ചോര്‍ത്തി', 'ഉത്തരവാദിത്തം മുഖ്യമന്ത്രിക്കോ സെക്രട്ടറിക്കോ' എന്നെല്ലാമുള്ള അതിഭയങ്കരമായ കാര്യങ്ങളാണ് ചര്‍ച്ചയ്ക്കെടുക്കുന്നത്.

വോട്ടെല്ലാം പെട്ടിയിലാണ്. ജയവും പരാജയവും പെട്ടിയില്‍ത്തന്നെ. ഇന്നയിടത്ത് ജയിക്കും ഇന്നസ്ഥലത്ത് പ്രവചനാതീതമാണ് എന്നുള്ള കാര്യങ്ങളൊക്കെ പാര്‍ടി പ്രവര്‍ത്തകര്‍ ഏതാണ്ട് കണക്കുകൂട്ടിവച്ചിട്ടുണ്ട്. അത് മുഴുവന്‍ ശരിയായിക്കൊള്ളണമെന്ന് നിര്‍ബന്ധമൊന്നുമില്ല. ശ്രദ്ധയില്‍പ്പെടാത്ത അടിയൊഴുക്കുകളും വോട്ടുകച്ചവടവുമൊക്കെ ഉണ്ടായിട്ടുണ്ടെങ്കില്‍ ഫലം വന്നാലേ മനസ്സിലാകൂ. ബിജെപി എന്ന പാര്‍ടിതന്നെ വോട്ടുകച്ചവടത്തിന്റെ ഫലമായി ശിഥിലീകരിക്കപ്പെട്ട നാടാണ് കേരളം. ഇത്തവണയും അത്തരം ചില പരിപാടികള്‍ നടന്നുകൂടെന്നില്ല. എല്‍ഡിഎഫിനെ തോല്‍പ്പിക്കാന്‍ ഏപ്രില്‍ പതിനാറിന് അഞ്ചുമണിവരെ അരയും തലയും മുറുക്കി രംഗത്തുണ്ടായിരുന്നവരാണ്, ഇപ്പോള്‍ തോല്‍വി പ്രവചിക്കുകയും അതിനുശേഷം എന്തുണ്ടാകും എന്ന് പ്രവചനചര്‍ച്ച നടത്തുകയും ചെയ്യുന്നത്. ഒരുപാട് അടുപ്പില്‍ വെള്ളം തിളയ്ക്കുന്നുണ്ട്. ഒരുപാടിടങ്ങഴി പരിപ്പ് വേവിക്കാന്‍ വച്ചിട്ടുണ്ട്. മെയ് പതിനാറിന് ഉച്ചവരെ നടത്താവുന്ന ഒരു വ്യായാമമാണ്.

എല്‍ഡിഎഫിന്റെ വോട്ടുകളെല്ലാം കൃത്യമായി പെട്ടിയില്‍ വീണിട്ടുണ്ട്. അത് ഉറപ്പുള്ള പ്രവര്‍ത്തകര്‍ ജയിക്കാവുന്ന മണ്ഡലങ്ങള്‍ കണക്കാക്കിയിട്ടുമുണ്ട്. അത് എന്തായാലും യുഡിഎഫിനു കിട്ടുന്നതിനേക്കാള്‍ കൂടുതലാണ്. എന്നാല്‍, അതൊന്നുമല്ല കണക്ക്, ആകെ നാലോ അഞ്ചോ മണ്ഡലങ്ങളേ എല്‍ഡിഎഫിന് കിട്ടൂ എന്ന് ഒരുകൂട്ടര്‍ തറപ്പിച്ചു പറയുകയും പ്രചരിപ്പിക്കുകയുമാണ്. അത്തരക്കാരോട്, എന്തേ ഇങ്ങനെ ഉറപ്പിച്ചു പറയാന്‍? അതിന് നിങ്ങളുടെ എന്തെങ്കിലും സംഭാവനയുണ്ടോ എന്നൊക്കെ പലരും ചോദിക്കുന്നുമുണ്ട്.

സിപിഐ എമ്മിന്റെ സീറ്റ് കുറഞ്ഞാല്‍ പാര്‍ടിസെക്രട്ടറിയെ രാജിവയ്പിക്കുമെന്നാണ് മലയാളമനോരമ സങ്കല്‍പ്പിച്ചുകളഞ്ഞത്. കോണ്‍ഗ്രസുപോലെ കൈകൊട്ടിക്കളിക്കുന്നവരാണ് സിപിഐ എം എന്ന് അച്ചായന്‍ ഇപ്പോഴും കരുതുകയാണ്. കോണ്‍ഗ്രസിന് പൂജ്യമായപ്പോള്‍ അഞ്ചുകൊല്ലം മുമ്പ് എ കെ ആന്റണിയെ കെട്ടുകെട്ടിച്ച് മാനസപുത്രനെ വാഴിക്കാന്‍ അച്ചായന്‍ പാടുപെട്ടിട്ടുണ്ടാകാം. അതേ പരിപാടി സിപിഐ എമ്മിലും ചെലുത്തിനോക്കുകയാണ്.

തിരിച്ചങ്ങോട്ട് ഒന്നുചോദിക്കട്ടെ: സിപിഐ എമ്മിന് സീറ്റുകുറഞ്ഞാലത്തെ കാര്യമാണല്ലോ പറഞ്ഞുകരയുന്നത്. പത്തിനുമേല്‍ സീറ്റ് എല്‍ഡിഎഫിന് കിട്ടിയാലോ? അച്ചായന്‍ ഇപ്പണി മതിയാക്കി കാശിക്കുപോകുമോ? ഒരാള്‍ ഹൈമവതഭൂവില്‍ നിന്നിറങ്ങി ശിഷ്ടകാലം ഗംഗയില്‍ സ്നാനംചെയ്ത് നന്മചെയ്യാന്‍ തയ്യാറെടുത്തുനില്‍പ്പുണ്ട്. വയസ്സുകാലത്ത് അച്ചായന്‍ കൂടെച്ചെന്നാല്‍ പുണ്യം ഇരട്ടിക്കും. എന്തായാലും, ഫലം വരാന്‍ വേണ്ടിയുള്ള ഈ കാത്തിരിപ്പ് മഹാബോറാണ്. അതുവരെ ചാനല്‍കുമാരീകുമാരന്മാരുടെ വഷളന്‍ പ്രവചനം സഹിക്കണമല്ലോ. ഇത് തീകൊളുത്തിയിട്ട് പൊട്ടാന്‍ മടിക്കുന്ന വെടിക്കെട്ടുപോലെയാണ്. ഒന്നുമുതല്‍ ഇരുപതുവരെയുള്ള കണക്ക് കൂട്ടാനും കിഴിക്കാനും ചിലര്‍ പഠിക്കുമെന്ന ഒറ്റ മെച്ചമേ ഇതില്‍ കാണുന്നുള്ളൂ.

1 comment:

ശതമന്യു said...

കത്തോലിക്കാ സഭ ട്രേഡ് യൂണിയന്‍ തുടങ്ങുകയാണത്രേ. കത്തോലിക്കരായ തൊഴിലാളികളുടെ സംഘടനയാകുമെന്ന് ഊഹിക്കാം. കത്തോലിക്കര്‍ക്കും അകത്തോലിക്കര്‍ക്കും മുസല്‍മാനും ഹിന്ദുവിനും അതില്‍തന്നെ ഈഴവനും നായര്‍ക്കും പ്രത്യേകം തൊഴിലാളി സംഘടനകളുണ്ടാകുന്നത് നല്ലതോ മോശമോ എന്ന് ശതമന്യു ചര്‍ച്ചചെയ്യുന്നില്ല. എന്തായാലും കത്തോലിക്കാ സഭയ്ക്ക് അത്തരമൊന്ന് വേണമെന്നാണ് ശതമന്യുവിന്റെ അഭിപ്രായം. സഭയും സഭാമക്കളും എത്രയെത്ര അണ്‍എയ്ഡഡ് സ്കൂളുകള്‍ നടത്തുന്നു; ആശുപത്രികള്‍ നടത്തുന്നു. അവിടെയെല്ലാം ആയിരക്കണക്കിന് സഭാമക്കള്‍ തൊഴിലെടുക്കുന്നു. ശതമന്യുവിന് നന്നായറിയുന്ന ഒരു അണ്‍എയ്ഡഡ് സ്കൂളില്‍ അധ്യാപികമാരുടെ ശമ്പളം കടലാസില്‍ 7500 രൂപയാണ്. അത്രയും തുക വാങ്ങിയതായി രസീതില്‍ ഒപ്പിട്ടുകൊടുത്താല്‍ കൈയില്‍ കിട്ടുന്നത് 2500 രൂപ. സെന്റ് തോമാ പുണ്യാളന്റെ പേരിലുള്ള ആശുപത്രിയില്‍ നേഴ്സിന് കടലാസിലെ ശമ്പളം അയ്യായിരം; കൈയില്‍ കിട്ടുന്നത് രണ്ടായിരം! ഇത്തരം നല്ല കാര്യങ്ങള്‍ക്ക് ട്രേഡ് യൂണിയന്റെ അംഗീകാരംകൂടി ഉള്ളത് നല്ലതാണ്. അംഗവസ്ത്രവും അംശവടിയുമൊക്കെയായി വിശുദ്ധയൂണിയന്റെ ഭാരവാഹികള്‍ ഇനി തൊഴില്‍ചര്‍ച്ചകള്‍ക്കെത്തട്ടെ. പാവപ്പെട്ട അണ്‍എയ്ഡഡ് ടീച്ചര്‍മാര്‍ക്കും നേഴ്സുമാര്‍ക്കും നല്ലകാലം വരാന്‍ പോകുന്നു. സന്മനസ്സുള്ളവര്‍ക്ക് സമാധാനമുണ്ടാകാന്‍ പോകുന്നു.