Sunday, April 19, 2009

കരിമീന്‍ പൊള്ളിച്ചതും കാണാച്ചരടുകളും

സ്വപ്നങ്ങള്‍ അബോധ മനസ്സിലേക്കുള്ള രാജപാതയാണെന്ന് ഫ്രോയിഡ് സിദ്ധാന്തിച്ചിട്ടുണ്ട്. മനോരോഗ ലക്ഷണങ്ങളും സ്വപ്നങ്ങളും ഉണ്ടാകുന്നത് അബോധ മനസ്സിന്റെ സമാനമായ പ്രവര്‍ത്തനം കൊണ്ടാണ്. കവികള്‍ ബിംബങ്ങള്‍ സൃഷ്ടിക്കുന്നത് ചമല്‍ക്കാര ചാരുതയ്ക്കുവേണ്ടിയാണെങ്കില്‍ സ്വപ്നക്കാരന്‍ അങ്ങനെ ചെയ്യുന്നത് മനസ്സിന് ആഘാതമുണ്ടാകാതിരിക്കാനാണ്. (ശതമന്യുവിനെ മനഃശാസ്ത്രം പഠിപ്പിച്ചുതന്നതിന് ഡോ. എന്‍ എം മുഹമ്മദലിക്ക് പെരുത്ത് നന്ദി). സ്വപ്നം കാണുന്നതും കവിത്വമാണെന്ന് അര്‍ഥം.

അങ്ങനെ ഒരു കവിയുടെ മനസ്സില്‍ പൂത്തുലഞ്ഞ ഒരു സ്വപ്നത്തില്‍ കേന്ദ്ര കഥാപാത്രം ആംബുലന്‍സ് വാന്‍ ആണ്. കേരളത്തിലെ 20 മണ്ഡലത്തിലും എ കെ ജി സെന്ററിലും കുറെ ആംബുലന്‍സ് വാനുകള്‍ നീലവിളക്കും കത്തിച്ചങ്ങനെ നില്‍ക്കുന്നു. (നീലയുടെ കഥ പറയുമ്പോള്‍ തെറ്റിദ്ധാരണയരുതേ. അങ്ങനെയെന്നും അദ്ദേഹത്തെപ്പറ്റി പറയാന്‍ പാടില്ല) മഞ്ഞയോട് അല്‍പ്പം ഇഷ്ടമുണ്ട്. തനിക്കെതിരെ വിമര്‍ശം നടത്തിയ സാംസ്കാരികനായകനെ മഞ്ഞപ്പത്രത്തെ ഉപയോഗിച്ച് എഴുതി നാറ്റിച്ച ഒരു സമ്പാദ്യം പൂര്‍വികമായി ആര്‍ജിച്ചതോ വെട്ടിപ്പിടിച്ചതോ അല്ലാത്ത കണക്കില്‍ നിയമാനുസൃതം തന്നെ കിടപ്പുണ്ട്. സ്വന്തമായി ഒരു പത്രം ഉള്ളതുപയോഗിച്ച് ചരമപ്പേജൊഴികെ എല്ലാ പേജിലും തന്റെ മുഖവും പ്രസംഗവും അച്ചടിപ്പിക്കുക, അനിഷ്ടക്കാരെ അപകീര്‍ത്തിപ്പെടുത്താന്‍ പത്രത്തെയും ബിനാമിയായി നടത്തുന്ന മഞ്ഞപ്പത്രത്തെയും ഉപയോഗിക്കുക, മാന്യതയും മര്യാദയുമുള്ളവര്‍ മടിക്കുന്ന ഏതുകാര്യവും ചെയ്യുക, എല്ലാം കഴിഞ്ഞ് പണത്തിന്റെയും പത്ര-രാഷ്ട്രീയ സ്വാധീനത്തിന്റെയും ഉപജാപത്തിന്റെയും മറവില്‍ മാന്യന്റെ കുപ്പായമണിയുക-നമ്മുടെ രാഷ്ട്രീയത്തിലും സാമൂഹ്യ ജീവിതത്തിലും ഒരര്‍ബുദ ബാധയായി നിറഞ്ഞുനില്‍ക്കുന്ന ഒരു സ്വപ്നജീവിയെക്കുറിച്ചാണ് ഈ പ്രബന്ധം. മാന്യനാണ്, മനോഹരനാണ്, മഹാനാണ്, മാന്ത്രികനാണ്. ഒറ്റയിരുപ്പില്‍ പല പുസ്തകങ്ങള്‍ എഴുതാന്‍ കഴിവുള്ള ബ്രഹ്മാവാണ് എന്നു മലയാളം. വയനാട്ടിലെ ഭൂമി കൈയേറ്റം, കുടുംബ സ്വത്ത് വെട്ടിപ്പിടിക്കാന്‍ നടത്തിയ നികൃഷ്ടവൃത്തികള്‍, സര്‍ക്കാര്‍ സ്വത്ത് അധീനത്തിലാക്കാന്‍ നടന്ന അരുതാത്ത വഴികള്‍, രാഷ്ട്രീയ ദുഃസ്വാധീനം ഉപയോഗിച്ച് നിയമത്തിന്റെ പിടിയില്‍നിന്ന് തലയൂരി കൈയേറ്റ ഭൂമി അടക്കിപ്പിടിച്ചുവയ്ക്കാന്‍ തുടരുന്ന ശ്രമങ്ങള്‍ എന്നിവയെല്ലാം വെറും ഉപദംശങ്ങള്‍ മാത്രം.


തിരുവനന്തപുരത്തെ വിവാഹസദ്യ കണ്ടിട്ടില്ലേ-മഞ്ഞയും ചുകപ്പും കറുപ്പുമൊക്കെയായി എത്ര ഐറ്റമുണ്ടാകും. ആരെങ്കിലും എണ്ണംതികയ്ക്കാന്‍ എല്ലാം വാരിവലിച്ച് കഴിക്കാറുണ്ടോ? ചോറും ഒഴിച്ചുകറിയുമാണ് പ്രധാനം. അതുപോലെ, അവാര്‍ഡിന്റെ എണ്ണംനോക്കിയല്ല, ചെയ്യുന്ന തൊഴിലിന്റെ ഗുണംനോക്കിയാണ് മഹത്വം അളക്കുന്നതെന്ന് സാരം. സാഹിത്യത്തില്‍ പഞ്ചാനനന്‍. കവിത്വത്തില്‍ മഹാകവി. വിമര്‍ശത്തില്‍ കേസരി. കലയില്‍ സുവര്‍ണതാരം. കോത്താഴത്തുകാരന്‍ കോദണ്ഡനും ഉറപ്പില്ലാത്ത കുറുപ്പിന്റെ പുന്നാരപ്പൊന്നുമോനും പറ്റുമോ ഇത്രയേറെ പുരസ്കാരങ്ങള്‍ സംഘടിപ്പിച്ചെടുക്കാന്‍? ഇത് യഥാര്‍ഥ പ്രതിഭയാണ്. പ്രതിഭകള്‍ക്ക് സാഹിത്യമെഴുതാന്‍ പുതൂര്‍ പടിപ്പുരവരെ ചെല്ലാം. രാഷ്ട്രീയം കളിക്കാന്‍ ഉന്നച്ചാക്കുപോലത്തെ സഹായികളെ നിയോഗിക്കാം. അവാര്‍ഡുതരപ്പെടുത്താന്‍ സുധീരം ഏജന്റുമാരെ വയ്ക്കാം. മഹാന്‍ തന്നെ, തന്നെ-സംശയമില്ല.

അവാര്‍ഡുകള്‍ വെറുതെ വന്നതല്ല. ഒരുപാട് പുസ്തകമെഴുതിയിട്ടുണ്ട്. ബുദ്ധന്റെ ചിരി മുതല്‍ അധിനിവേശത്തിന്റെ അടിയൊഴുക്കുകള്‍ വരെ. എഴുതിയ പുസ്തകങ്ങളുടെ പേരുതന്നെ കാണാതെ പറയാന്‍ നിശ്ച്യല്യ. സാഹിത്യമെഴുതാന്‍, രാഷ്ട്രീയമെഴുതാന്‍, യാത്രാവിവരണമെഴുതാന്‍-എല്ലാത്തിനും പ്രിയപ്പെട്ട അനുചരരുണ്ട്-ഫോളോവേഴ്സ്. മണിയടിയുടെ ഒരു രൂപം പുസ്തകമെഴുത്തുമാണ്. തോന്നുന്ന ഒരു പുസ്തകമെഴുതി കൊണ്ടുകൊടുത്താല്‍ അവാര്‍ഡോ, കിഴിയോ, പ്രൊമോഷനോ ഉറപ്പാകും. ഇത്രയും സമുന്നതനായ ഒരു മഹാദേഹത്തിന് എന്തുകൊണ്ട് ഒരു മഗ്സാസെ അവാര്‍ഡ് ലഭിച്ചിട്ടില്ലെന്നത് ചിന്തനീയമാണ്.

മഹാ മനീഷിയായ ആ പ്രതിഭയുടെ സ്വപ്നങ്ങള്‍ക്കുപോലും നൊബേലിന്റെ വിലയുണ്ട്. നോക്കൂ, മെയ് 16 കഴിഞ്ഞാല്‍ കേരളത്തില്‍ ആംബുലന്‍സുകളുടെ ഘോഷയാത്ര എന്നതുതന്നെ എത്ര മനോഹരമായ സ്വപ്നം. എല്ലാ ആംബുലന്‍സിലും ഇടതുപക്ഷത്തിന്റെ നേതാക്കളെയാണ് 'വെള്ള പുതപ്പിച്ച്' കിടത്തുക. അതുകഴിഞ്ഞാല്‍, കേരളം ഒന്നാന്തരം സോഷ്യലിസ്റ്റ് രാജ്യമായി. സാദാ വീരനായ പിതാവിന്റെയും വില്ലാളിവീരനായ മകന്റെയും ക്വട്ടേഷന്‍ ഇപ്പോള്‍ ആംബുലന്‍സ് അയപ്പിലാണ്. ഇടതുപക്ഷത്തിന്റെ വക്താവായി വലിയ വായിലുള്ള വര്‍ത്തമാനത്തില്‍നിന്നു തല്‍ക്കാലം കേരളത്തിനു രക്ഷപ്പെടാം. കമഴ്ന്നുകിടന്നാല്‍ കാല്‍ പണം അടിച്ചെടുക്കാതെ എണീക്കില്ലെന്ന് വാശിപിടിക്കുന്ന അപക്വത്തലയ്ക്ക് ഒരു കൂട്ട് അടിയന്തരമായും വേണ്ടതുണ്ട്. ഉപജാപത്തില്‍ കാപട്യത്തിനു ജനിച്ച സോഷ്യലിസ്റ്റ് നാവ് മതംമാറി കൂടെ നില്‍ക്കുമ്പോള്‍ യുഡിഎഫിന് ഇനി ഭയപ്പെടാനേതുമില്ല. ത്രിവര്‍ണപ്പാര്‍ടിയില്‍ ഒരു അച്ഛനും മകനുമുണ്ട്. ആ മകനെ കിങ്ങിണിക്കുട്ടന്‍ എന്നു വിളിച്ചത് വീരനായ കഥാനായകനാണ്. ത്രിവര്‍ണത്തിന്റെ മകനെ ചക്കിലിട്ട് ആട്ടണം, വയനാട്ടില്‍ തോറ്റ് തുന്നംപാടിക്കണം. സ്വന്തം കരളിന്റെ കരളായ കല്‍പ്പറ്റ പുന്നാരപ്പൊന്നോമനയെ തൊട്ടിലിലിട്ട് ആട്ടണമെന്നാണ് വീരസോഷ്യലിസ്റ്റിന്റെ അധ്വാനവര്‍ഗ സിദ്ധാന്തം.

പുറക്കാട്ടു ദേവസ്വത്തിന്റെ പണ്ടാരവക ഭൂമിയില്‍ പിറന്നുവീഴുമ്പോള്‍ പൊന്നുമോന്‍ നിഷ്കളങ്കനായിരുന്നു. പോകെപ്പോകെ മുറിച്ചുവച്ച പോലെയായി. പ്രീഡിഗ്രി പാസായില്ലെങ്കിലും പൂത്ത പണവുംകൊണ്ട് ലണ്ടനില്‍ ചെന്ന് സര്‍ട്ടിഫിക്കറ്റ് ഒപ്പിച്ചു. അക്ഷരമറിയാത്ത കുട്ടന്‍ വിദേശവിദ്യാ സമ്പന്നനായി. രാജ്യാധികാര സഭയുടെ കണക്കുപുസ്തകത്തില്‍ എഴുതിവച്ചു: ലണ്ടനില്‍നിന്ന് ബിരുദം നേടിയവന്‍ പുമാന്‍. രാജ്യാധികാരം താവഴിയായിക്കിട്ടിയപ്പോള്‍ മോന്‍ജിക്കും തോന്നി താന്‍ പിതാജിയേക്കാള്‍ വളര്‍ന്നെന്ന്. പിതൃരൂപം ചെയ്ത വഴിയിലെല്ലാം പൊന്നുമോനും പോകണം. ആ പോക്ക് ഒരുപ്പോക്കായപ്പോള്‍ സകല കൃമികീടങ്ങളും ഉപജാപക്കോമരങ്ങളും സുഖിയന്മാരും താടിക്കാരന്റെ ചൊല്‍പ്പടിയിലായി. അതിന്റെ ഫലം ഇപ്പോള്‍ പിതൃപുംഗവന്‍ അനുഭവിക്കുന്നു. "എന്നെച്ചതിച്ചു. ഞാന്‍ ചിലരെ സഹായിച്ചതുകൊണ്ടാണ് ചതിച്ചത്. എനിക്കു കിട്ടുന്ന വോട്ടിന്റെ എണ്ണം ആയിരമല്ല, പതിനായിരമല്ല, തൊള്ളായിരം കടക്കും''- പിതൃമഹാന്‍ വിലാപകാവ്യം ആലപിക്കുകയാണ്. മാനാഞ്ചിറയില്‍ വെള്ളം നിറഞ്ഞത് തന്റെ തറവാട്ടു മഹിമ കൊണ്ടാണ്. ആ വെള്ളം താന്‍തന്നെ കുടിക്കും കട്ടായം-ഈ മട്ടില്‍. കോഴിക്കോട്ട് ആശിച്ചതു കിട്ടാഞ്ഞപ്പോള്‍ മുന്തിരി പുളിച്ചെന്നല്ല കുറുക്കന്‍ പറഞ്ഞത്-അത് ഫാരീസിന്റെ തോട്ടത്തില്‍ വിളഞ്ഞതാണ് എന്നത്രേ. സഹോദരിയെ നാറിക്കാന്‍ ആട്ടുകല്ലുമുക്ക് സ്ഥാപിച്ച മഹാന് അതിലപ്പുറം പറയാനും 'ജാഗ്രത' എന്ന പത്രം സ്വന്തം ചെലവില്‍ അച്ചടിപ്പിച്ച് നാട്ടിലാകെ തെറിപ്രചരിപ്പിക്കാനും പാരമ്പര്യമായി പകര്‍ന്നുകിട്ടിയ അവകാശമുണ്ട്. സോഷ്യലിസ്റ്റ് കുപ്പായവും ഇടതുഭാഗത്തേക്കു നോക്കുന്ന മുഖംമൂടിയും അഴിഞ്ഞുവീണാല്‍ പിതാജി കീറിയ പഴന്തുണി പോലെയാകുമെന്ന് മോന്‍ജിക്ക് നന്നായി അറിയാവുന്നതുകൊണ്ട് ഇപ്പോള്‍ കിരീടാരോഹണത്തിന്റെ റിഹേഴ്സല്‍ നടക്കുകയാണത്രേ. തനിക്കുപറ്റിയ നിലം രമേശ് ചെന്നിത്തലാജിയുടെ ഹിമാലയസാനുക്കളാണെന്ന് മോന്‍ജി കണ്ടെത്തിക്കഴിഞ്ഞു.

വീരഭൂമി ശവഭൂമി ആയെന്നാണ് ഭൃത്യഗണത്തില്‍ തലയില്‍ ഓളമില്ലാത്തവര്‍ കരയുന്നത്. ക്ളബ് എഫ്എമ്മും യാത്രയും ചാക്കുകണക്കിന് ടിഎയും ചേര്‍ത്ത് ശവഭൂമി കത്തുമ്പോള്‍ കഴുക്കോല്‍ ഊരുകയാണത്രേ. 'ലവനെ നശിപ്പിക്കണം. ലാവ്ലിന്‍ കത്തിക്കണം' ഇതാണ് പിതാജിയുടെയും മോന്‍ജിയുടെയും വളര്‍ത്തുമകന്‍ കൃമികുമാരന്‍ജിയുടെയും പുതിയ വായ്ത്താരി. ലാവ്ലിന്‍ കേസ് 'കഷ്ടപ്പെട്ട് അധ്വാനിച്ച് വനിതാ മെമ്പറെയും കൂട്ടി തലസ്ഥാനത്തു പോയി, ഇത്രയൊക്കെ ആക്കിയ സ്ഥിതിക്ക്' (ഇത് ഒരു സിനിമാ ഡയലോഗാണ്) തെരഞ്ഞെടുപ്പില്‍ ഒന്ന് അലക്കണമെന്നു മോഹിച്ചതില്‍ ഒരു തെറ്റുമില്ല. മറ്റെല്ലാം മറന്നേക്കൂ, ലാവ്ലിനില്‍ പിടിച്ചോളൂ എന്ന് യുഡിഎഫിന് തോന്നുന്നതിലും അത്ഭുതമില്ല-അവര്‍ക്ക് ജനങ്ങളോടുപറയാന്‍ മറ്റൊന്നുമില്ലല്ലോ. വീക്ഷണത്തിനുപോലും അപഹാസ്യത തോന്നുന്ന ഒരു കാര്യം പിതാവും പുത്രനും പരിശുദ്ധാത്മാവും ചെയ്യുമ്പോള്‍ അവരുടെ രാഷ്ട്രീയ ചായ്‌വിനെ; വിശ്വസിക്കുന്ന യുഡിഎഫിനെ രക്ഷിച്ചെടുക്കാനുള്ള ആത്മാര്‍ഥതയെ വാഴ്ത്താം. ഏതു തൊഴിലിനായാലും-അത് മോഷണമായാലും ആത്മാര്‍ഥത പ്രധാനമാണ്. നാണം പോയാലെന്ത്, ആത്മാര്‍ഥത വിജയിക്കട്ടെ.

*
ആത്മാര്‍ഥതയുടെ കാര്യം പറഞ്ഞപ്പോഴാണ് തിരുവനന്തപുരത്തെ മജിസ്ട്രേട്ടിനെ ഓര്‍മ വന്നത്. അത് ഒരു ഒന്നൊന്നര ആത്മാര്‍ഥതതന്നെ. വീരനും പുത്രനും കുമാരന്മാരും തലകുത്തി നിന്നതാണ് ലാവ്ലിന്‍ തോണ്ടിയെടുത്ത് തെരഞ്ഞെടുപ്പിനു മുന്നിലിടാന്‍. അതിനുവേണ്ടി അങ്ങ് ഡല്‍ഹിയില്‍ ചെന്ന് പാടുകിടന്നു. സുപ്രീം കോടതിക്കു മുമ്പാകെ പെറ്റീഷനും ഓര്‍മപ്പെടുത്തലുമൊക്കെ മുറയ്ക്ക് നടത്തി. ഒന്നും നടക്കാതെ വന്നപ്പോഴാണ് ഇന്ദുലേഖയില്ലെങ്കില്‍ തോഴിയുടെ ചാര്‍ച്ചയില്‍പ്പെട്ട ഏതെങ്കിലും വേഷമായാലും കുശാല്‍ എന്നു തീര്‍ച്ചപ്പെടുത്തിയത്. അങ്ങനെ നെയ്യാറ്റിന്‍കരയിലെ ദൂതന്‍ ചെന്നെത്തിപ്പെട്ടത് വഞ്ചിയൂരിലെ മജിസ്ട്രേട്ട് കോടതിയിലാണ്. അവിടെ അതാ സംഭാരക്കിണ്ടിയും നിലവിളക്കുമായി സ്വീകരണം. സ്വകാര്യ അന്യായം കണ്ടാലുടനെ ചുരുട്ടിക്കൂട്ടി അടുത്ത പൊലീസ് സ്റ്റേഷനിലേക്ക് കൊടുത്തയക്കുന്നതും വീരശൂര പത്രങ്ങള്‍ക്ക് മുട്ടന്‍ തലക്കെട്ടിന് ക്വട്ടേഷന്‍ കൊടുക്കുന്നതും പുതിയ നീതിന്യായ പരിപാടിയാണ്. പ്രതിയെ മാത്രമല്ല, സാക്ഷിയെപ്പോലും എഴുതിക്കിട്ടിയ കടലാസുനോക്കി നിശ്ചയിച്ചുകളയും. മാതൃഭൂമി വാര്‍ത്തയെഴുതുക, നെയ്യാറ്റിന്‍കരക്കാരന്‍ കുമാരന്‍ അതു വെട്ടിയെടുത്ത് മജിസ്ട്രേട്ടിന് കൊടുക്കുക, മജിസ്ട്രേട്ട് പൊലീസ് സ്റ്റേഷനിലേക്ക് കടലാസയക്കുക, അത് വീണ്ടും മാതൃഭൂമിയുടെ വാര്‍ത്തയാകുക-മഴയുണ്ടാകുന്നത് എങ്ങനെ എന്നതുപോലെ വാര്‍ത്തയുണ്ടാകുന്നത് എങ്ങനെ എന്നും ഇനി ചോദിക്കാം.

*
വരാനിരിക്കുന്ന പുതിയ പുസ്തകങ്ങളുടെ ലിസ്റ്റ് ഒരു ബ്ളോഗില്‍നിന്ന് കിട്ടിയിട്ടുണ്ട്:

1. എന്റെ തിരുതാന്വേഷണ പരീക്ഷകള്‍
2. കരിമീന്‍ പൊള്ളിച്ചതും കാണാച്ചരടുകളും
3. ഒരു കോഴിക്കോടന്‍ വീരഗാഥ (ആത്മകഥ ക്വട്ടേഷന്‍ കൊടുത്ത് എഴുതിച്ചത്)
4. ഇനി കാശിയാത്ര

ഈ പുസ്തകങ്ങള്‍ക്ക് പ്രീ പബ്ളിക്കേഷന്‍ കാശടച്ചാല്‍, നാലു ക്രൈം സൌജന്യം.

2 comments:

ശതമന്യു said...

വരാനിരിക്കുന്ന പുതിയ പുസ്തകങ്ങളുടെ ലിസ്റ്റ് ഒരു ബ്ളോഗില്‍നിന്ന് കിട്ടിയിട്ടുണ്ട്:

1. എന്റെ തിരുതാന്വേഷണ പരീക്ഷകള്‍
2. കരിമീന്‍ പൊള്ളിച്ചതും കാണാച്ചരടുകളും
3. ഒരു കോഴിക്കോടന്‍ വീരഗാഥ (ആത്മകഥ ക്വട്ടേഷന്‍ കൊടുത്ത് എഴുതിച്ചത്)
4. ഇനി കാശിയാത്ര

ഈ പുസ്തകങ്ങള്‍ക്ക് പ്രീ പബ്ളിക്കേഷന്‍ കാശടച്ചാല്‍, നാലു ക്രൈം സൌജന്യം.

abhilash attelil said...

മനോജേട്ടാ,
ഓരോഫാണ്.ചേട്ടന്‍റെ പല പഴയ പോസ്റ്റുകളും ചിലര്‍ക്ക് മറുപടി കൊടുക്കാനായി അങ്ങനെ തന്നെ എടുത്തു ഉപയോഗിച്ചിട്ടുണ്ട്.മോഷണം ആയി കരുതെരുതെന്നു അപേക്ഷിക്കുന്നു