Monday, November 25, 2013

ഉത്തേജകമരുന്നിന്റെ മൊത്തവ്യാപാരം

മൊയ്ലി ഉത്തേജകമരുന്നിന്റെ വീരപ്പനുമാണ്. വീണുകിടക്കുന്നവന് കുതിച്ചുപായാന്‍ കരുത്തുനല്‍കുന്ന ഉത്തേജകവിദ്യകള്‍ പാരമ്പര്യമായിത്തന്നെ കിട്ടിയിട്ടുണ്ട്. ഇന്നയാള്‍ക്കേ കൊടുക്കൂ എന്നില്ല. എവിടെ പുഷ്ടിശോഷണമുണ്ടോ, ശേഷിക്കുറവുണ്ടോ, തളര്‍ച്ചയുണ്ടോ അവിടെ മൊയ്ലി എത്തുമെന്നതാണ് പഴയരീതി. പുതിയരീതിയും അതുതന്നെ. ആരും തോല്‍ക്കുന്നിടത്ത് മൊയ്ലി വരും. സ്റ്റാര്‍ട്ടിങ് പോയിന്റില്‍ കിതച്ചുനില്‍ക്കുന്ന കേരള ടീമിനെ ഉത്തേജിപ്പിക്കാന്‍ ആദ്യമയച്ചത് മുകുള്‍ വാസ്നിക്കിനെയാണ്. വാസ്നിക്കിന്റെ കൈയിലുള്ള ഗുളികയും മരുന്നുമൊന്നും ഫലം ചെയ്തില്ല. എന്നുമാത്രമല്ല, ചില കളിക്കാര്‍ മാത്രം അത് വേണ്ടതിലധികം കഴിക്കുന്നതായി പരാതി വരികയും ചെയ്തു. മുകുള്‍ ഇനിയും പഠിക്കാനുണ്ട്. പഠിപ്പിക്കാന്‍ മൊയ്ലിയോളം പോന്ന നേതാവ് വേറെയില്ല. രണ്ടുപേരും ഒന്നിച്ചുവന്ന് മരുന്നുകുത്തിവച്ച് തിരിച്ചുപോകുമ്പോള്‍ വിധിച്ചത്, ഇതുവരെ നന്നായി ഓടിയ കളിക്കാരാണ്, ഇപ്പോഴും ഓടുന്നുണ്ട്, ഇനി കുതിച്ചോളും എന്നത്രെ. ഓടിയതും ഓടുന്നതും കേരളത്തിലായതുകൊണ്ട് നാട്ടുകാര്‍ക്ക് അതില്‍ സംശയമൊന്നുമില്ല.

ആടിനെ പട്ടിയാക്കുകയും പിന്നെ പേപ്പട്ടിയാക്കി തല്ലിക്കൊന്ന് അജമാംസഭോജനം നടത്തുകയും ചെയ്യുന്ന അഹിംസാ പാര്‍ടിക്കാര്‍ക്ക് ചേര്‍ന്ന ഭിഷഗ്വരദ്വയമാണ് മൊയ്ലി-മുകുള്‍ ടീമെന്ന് ബോധ്യപ്പെടാത്തവര്‍ക്കായി സമര്‍പ്പിക്കേണ്ടതാണ് സര്‍ക്കാര്‍ ഇപ്പോള്‍ നന്നായി ഓടുന്നുണ്ടെന്ന കണ്ടെത്തല്‍. ഉമ്മന്‍ചാണ്ടിക്കും കൂട്ടര്‍ക്കും ഉത്തേജകമരുന്നിന്റെ ആവശ്യമുണ്ടോ എന്ന സംശയം വേറെയുണ്ട്. ഭരണത്തില്‍ പിന്നോക്കമാണെന്നേയുള്ളൂ. മറ്റെല്ലാം ഭംഗിയായി നടക്കുന്നുണ്ട്. ഏതു മാന്യനെയും അല്‍പ്പനേരത്തേക്കോ പ്രത്യേക സന്ദര്‍ഭത്തിലോ കളങ്കിതനാക്കാന്‍ ഒരു ഊമക്കത്തു മതി. അതല്ലെങ്കില്‍ നാലുപേര്‍ കുശുകുശുത്താലും മതി. അത്തരം ആനുകൂല്യം വാരിക്കോരി നല്‍കിയാലും ഉമ്മന്‍ചാണ്ടി രക്ഷപ്പെടുന്ന മട്ടില്ല. സരിതയുമായുള്ള അടുപ്പവും ബിജുവുമായി നടത്തിയ സ്വകാര്യചര്‍ച്ചയും ശ്രീധരന്‍ നായര്‍ക്കു കൊടുത്ത ഉറപ്പും ഉമ്മന്‍ചാണ്ടി ചെല്ലുന്നിടത്തെല്ലാം സരിതയുണ്ടെന്ന മൊഴികളും ജോപ്പന്റെ കാരാഗൃഹവാസവും ജിക്കുവിന്റെ അജ്ഞാതവാസവും തോമസ് കുരുവിളയുടെ തിരോധാനവുമെല്ലാം ആറ്റിക്കുറുക്കി നോക്കുമ്പോള്‍ അന്വേഷണം നടക്കാതിരിക്കുന്നതുതന്നെയാണ് ഉമ്മന്‍ചാണ്ടിക്ക് ഉത്തമം. ഹേമചന്ദ്രനെ പേടിപ്പിച്ച് നിലയ്ക്കുനിര്‍ത്താം. പൊലീസിനെ തളച്ചിടാം. എന്നാല്‍, നീതിബോധം തൊട്ടുതീണ്ടിയ ആര് കേസെടുത്താലും ആദ്യം പ്രതിയാകുന്നത് ഉമ്മന്‍ചാണ്ടി തന്നെ. ഈ ഉമ്മന്‍ചാണ്ടി അല്‍പ്പകാലത്തേക്ക് വല്ല രാജ്ഭവനിലും പോയിരിക്കട്ടെ എന്ന് ഹൈക്കമാന്‍ഡിന് തോന്നിത്തുടങ്ങിയതായി ശ്രുതിയുണ്ട്. തലമുതിര്‍ന്ന പല നേതാക്കളെയും ഇരുത്താന്‍ പറ്റുന്ന ഇടമാണ് രാജ്ഭവനെന്ന് പണ്ടുതൊട്ടേ കോണ്‍ഗ്രസ് തെളിയിച്ചിട്ടുണ്ട്. പ്രധാനമന്ത്രിസ്ഥാനത്ത് പരിഗണിക്കപ്പെട്ടിരുന്ന നാരായണ്‍ദത്ത് തിവാരിയെപ്പോലും രാജ്ഭവനില്‍ ഇരുത്തിയാണ് ആദരിച്ചത്.

ഉമ്മന്‍ചാണ്ടിയാണെങ്കില്‍ വിശ്രമമില്ലാത്ത ഓട്ടത്തിലാണ്. 40 കൊല്ലമായി ഒന്നു ശരിക്ക് ഉറങ്ങിയിട്ടുപോലുമില്ല. എല്ലാസമയത്തും ജനങ്ങള്‍ക്കിടയിലാണ്. സെക്രട്ടറിയറ്റില്‍ വലിയ ഓഫീസും സൗകര്യങ്ങളുമുണ്ടായിട്ടും എളിമകൊണ്ട് മുഖ്യമന്ത്രിയാണെന്നുള്ള ചിന്തപോലുമില്ല. വില്ലേജ് ഓഫീസറുടെ തലത്തിലേക്ക് താണുവന്ന് ജനസേവനം നടത്തുകയാണ്. ഒരു വിശ്രമത്തിനുള്ള കാലമായി. രാജ്ഭവനിലാകുമ്പോള്‍ ആയുര്‍വേദചികിത്സയും സമീകൃതാഹാരവും ഉല്ലാസഭരിതമായ വിശ്രമവേളയും അല്ലലില്ലാതെ അനുഭവിക്കാം. ഉമ്മന്‍ചാണ്ടിയോട് സ്നേഹമുള്ള ആരും അതിനാഗ്രഹിക്കും. കെ വി തോമസിന് തിരുത മീനിനേക്കാള്‍ പ്രിയങ്കരമാണ് ഉമ്മന്‍ചാണ്ടി. അതുകൊണ്ട് ഇനി വിശ്രമിക്കട്ടെ എന്ന സന്ദേശം ഡല്‍ഹിക്കു കുതിച്ചത് കുമ്പളങ്ങിയില്‍ നിന്നാണെന്നു കേള്‍ക്കുന്നു. പുതിയ പ്രതിച്ഛായ വരണമെങ്കില്‍ ഭരണത്തലപ്പത്തില്‍ മാറ്റംവേണം. ആന്റണിക്ക് തിരിച്ചുവന്ന് നാണംകെടാന്‍ താല്‍പ്പര്യമില്ല. വയലാര്‍ രവിയെ നാട്ടുകാര്‍ക്ക് വേണ്ട. ചെന്നിത്തല വന്നാല്‍ സകലതും തകരും. യോഗ്യന്‍ താനല്ലാതെ വേറാരുണ്ടെന്ന ചോദ്യമാണ് കുമ്പളങ്ങിയുടെ കായലോളങ്ങളും കടല്‍ത്തിരയും പടിഞ്ഞാറന്‍ കാറ്റും ചോദിക്കുന്നത്. സംഗതി ശരിയാണ്- പഴയ ഫ്രഞ്ചുകേസും അല്‍പ്പസ്വല്‍പ്പം മീന്‍വിഷയവുമേ അക്കൗണ്ടിലുള്ളൂ. കുമ്പളങ്ങിക്കാരാണെങ്കില്‍ കണ്ടതെല്ലാം വിളിച്ചുപറഞ്ഞ് ശീലമില്ലാത്തവരാണ്. അനഭിമതരുടെ കൂട്ടത്തില്‍ വ്യത്യസ്തനാകാന്‍ ആറ്റുകൊഞ്ചുകൊണ്ടുള്ള പ്രയോഗത്തിലാണ് ആശ്രയം. അതു നടന്നുകിട്ടിയാല്‍ പുതിയ പ്രതിച്ഛായയുടെ തൊപ്പി തോമസ് മാഷിന്റെ തലയില്‍ വന്നുചേരും. ഗണേശ്കുമാറിനെ മന്ത്രിയാക്കിയാലും ബിജു രാധാകൃഷ്ണന് നിരുപാധിക വിടുതല്‍കൊടുത്താലും ജോപ്പനെ തിരിച്ചുകൊണ്ടുവന്ന് കെപിസിസി പ്രസിഡന്റാക്കിയാലും പിന്നെ ഒരു കുഴപ്പവുമില്ല. ആറന്മുളയില്‍ വിമാനമിറങ്ങാം; പശ്ചിമഘട്ടം ഇടിച്ചുനിരപ്പാക്കി റബര്‍ നടാം. താല്‍ക്കാലികമായെങ്കിലും കോണ്‍ഗ്രസുകാരന്റെ ഭക്ഷ്യസുരക്ഷ ഉറപ്പാക്കാന്‍ ഞാന്‍ തയ്യാറെന്ന് മാഷ് പറയുമ്പോള്‍; ഉമ്മന്‍ചാണ്ടി ഭരണം നല്ലതെന്ന് മൊയ്ലി പറയുമ്പോള്‍ സൂക്ഷിക്കണം. മുകുള്‍ വാസ്നിക്കിനെ കൊണ്ട് ഒരു പ്രയോജനവുമില്ലേ എന്ന് ചെന്നിത്തലയെങ്കിലും ചിന്തിക്കണം.

*

കനകംമൂലം കാമിനിമൂലം കലഹം പലവിധമാണ്. സരിതയും കവിതയും ശാലുവും നാടുവാഴുന്ന കാലത്ത് അതു സംഭവിച്ചില്ലെങ്കിലേ ആശ്ചര്യത്തിന് വകയുള്ളൂ. അക്കാര്യത്തില്‍ ഉമ്മന്‍ചാണ്ടിക്കും വേണുഗോപാലിനുമൊന്നും ഒട്ടും വൈക്ലബ്യം വേണ്ടതില്ല എന്നൊരു അപൂര്‍വസന്ദേശം ഗുജറാത്തില്‍നിന്ന് വന്നിട്ടുണ്ട്. വലിയ വലിയ നേതാക്കളാകുമ്പോള്‍ ഒരു കരിക്ക് കുടിക്കുന്നതോ സ്വകാര്യം പറയുന്നതോ ഹ്രസ്വചിത്രത്തില്‍ അഭിനയിക്കുന്നതോ ഒരു കുറ്റമല്ല. ആര്‍എസ്എസുകാരന് വിവാഹംവേണ്ട എന്നേ തീരുമാനമുള്ളൂ. സ്ത്രീകളെ കാണാന്‍ പാടില്ല എന്നൊന്നും ആരും പറഞ്ഞിട്ടില്ല. മോഡി വിവാഹം കഴിച്ചോ എന്ന് ചോദിച്ചിട്ട് കാര്യമില്ല. ദുഷ്യന്തന്‍ ശകുന്തളയെ താലികെട്ടിയിട്ടല്ല കുഞ്ഞുജനിച്ചത്. വെറുമൊരു മുദ്രമോതിരത്തിന്റെ കാര്യമേയുള്ളൂ. ആരും കാണാതിരിക്കുക, കണ്ടാല്‍ കണ്ടയാള്‍ മിണ്ടാതിരിക്കുക- മോഡി മോടിയില്‍ ഭരണം നടത്തും. ഇപ്പോള്‍ വന്ന പ്രശ്നം ഉരുക്കുമനുഷ്യന്റെ ഉരുക്കുപ്രതിമ സ്ഥാപിച്ചാല്‍ തീരാവുന്നതേയുള്ളൂ.

കാര്യങ്ങള്‍ പഴയതുപോലെയല്ല- എല്ലാത്തിനും എളുപ്പവഴികളുണ്ട്. എം ഐ ഷാനവാസ് ബിഷപ്പിനെയും കൂട്ടി ഡല്‍ഹിയില്‍ ചെന്നാല്‍ കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് ആവിയാകും. പി ടി തോമസിനു പകരം ഫ്രാന്‍സിസ് ജോര്‍ജ് മത്സരിച്ചാല്‍ ഇടുക്കി മലനിരകളില്‍ കനകംവിളയും. ആറന്മുള വിമാനത്താവളത്തിനെതിരെ പറയുന്ന സുധീരനെയും മുരളിയെയും പത്തനംതിട്ടയുടെ അതിര്‍ത്തിയില്‍ തടഞ്ഞാല്‍ കെജിഎസ് ഗ്രൂപ്പിന്റെ പെട്ടികള്‍ തുറക്കപ്പെടും. സരിതയുടെ വക്കീലിനെ വിലയ്ക്കെടുത്താല്‍ പെന്‍ഡ്രൈവും വീഡിയോ ദൃശ്യങ്ങളും വായുവില്‍ ലയിക്കും. ഇതെല്ലാം കഴിഞ്ഞാലും ഉമ്മന്‍ചാണ്ടിയെ മാറ്റണമെന്ന് പറയുന്നവര്‍ ക്രൂരതയാണ് ചെയ്യുന്നത്. കപടലോകത്തില്‍ ആ കാപട്യം സകലരും കണ്ടുപോയത് ഒരു പരാജയമാണോ? പാതകമാണോ? ആത്മാര്‍ഥമായി കാപട്യം കാണിക്കാനുള്ള ഒരു ഹൃദയമുണ്ടായിപ്പോയതോ കുറ്റം?

1 comment:

ajith said...

നൂറ് മുതുമരത്തിന് ഒരു എളമരം