Monday, November 11, 2013

സൂര്യനസ്തമിക്കാത്ത ഭരണം

ഹായ്യാന്‍ കൊടുങ്കാറ്റുപോലെയാണ് ലാവ്ലിന്‍ കേസില്‍ കോടതിവിധി വന്നത്. സര്‍വത്ര നാശനഷ്ടം. പൊട്ടിപ്പൊളിഞ്ഞ് തകര്‍ന്ന കൂറ്റന്‍ കെട്ടിടങ്ങളില്‍ ടെക്നിക്കാലിയ, കമല ഇന്റര്‍നാഷണല്‍, ക്രൈം ബ്യൂറോ ഓഫ് സ്കാന്‍ഡല്‍ ബില്‍ഡിങ്, ഹെഡ് ഓഫ് വരദാചാരി തുടങ്ങിയവയും ഉള്‍പ്പെടുന്നു. നാശനഷ്ടങ്ങള്‍ക്കിടയില്‍നിന്ന് ഞരക്കവും മൂളലും ഇപ്പോഴും കേള്‍ക്കാനുണ്ട്. പത്തുപതിനഞ്ചു കൊല്ലം പാലും തേനുമൂട്ടി വളര്‍ത്തിയ ലാവ്ലിന്‍ കുഞ്ഞിനെ നഷ്ടപ്പെട്ടതിന്റെ സങ്കടം കരഞ്ഞുതീര്‍ക്കാന്‍ കഴിയാത്തചിലര്‍, നാശനഷ്ടങ്ങള്‍ക്കിടയില്‍ വീണുരുളുന്നതായും ദൃക്സാക്ഷികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇനിയും കോടതിയില്ലേ എന്നൊരു വിലാപം വേറിട്ടുകേള്‍ക്കുന്നുണ്ട്. റിവിഷന്‍ ഹര്‍ജി, പൊതുതാല്‍പ്പര്യഹര്‍ജി തുടങ്ങിയ ബസുകളില്‍ കയറിപ്പറ്റാന്‍ വന്‍തിരക്കനുഭവപ്പെടുന്നു. കൊടുങ്കാറ്റിന്റെ വരവില്‍ രോഷാകുലരായ ചിലര്‍ ശാസ്ത്രീയമായ പ്രതികരണരീതികളിലേക്കാണ് കടന്നത്. അത്തരം ഒരു ചര്‍ച്ച ശതമന്യു കേള്‍ക്കേണ്ടിവന്നു.

ചര്‍ച്ചാംകവിയുടെ വാക്കുകളിലേക്ക്: ""കേരളരാഷ്ട്രീയത്തിന്റെ ഗതിവിഗതികളുടെ സഞ്ചാരപഥങ്ങള്‍ നിര്‍ണയിക്കപ്പെടുന്നത് എവിടെയാണെന്നതാണ് ഇവിടത്തെ പ്രത്യയശാസ്ത്രപ്രശ്നം. ആഗോളീകരണത്തിന്റെ ദശാസന്ധികളില്‍വച്ച് നാം ഇന്ന് കേള്‍ക്കുന്ന വര്‍ത്തമാനം പത്ത് മലയാളികള്‍ ഫോബ്സ് മാസികയുടെ കോടീശ്വരപ്പട്ടികയില്‍ ഉണ്ടെന്നതാണ്. ശ്രദ്ധ ചെലുത്തുന്നതിനാവശ്യം വേണ്ടതായ മാനസികാധമര്‍ണത ഉള്ളവര്‍ക്ക് (സോറി..ഇല്ലാത്തവര്‍ക്ക്) മനസ്സിലാക്കാം, ഇതിന്റെ രാഷ്ട്രീയമാനങ്ങളുടെ നീതിസാരം. അവരാണിന്ന് ഈ രാഷ്ട്രീയഭൂമികയുടെ ഭാവിഗമനത്തിന്റെ പശ്ചാത്തലപഥങ്ങള്‍ നിര്‍ണയിക്കുന്നത്. അവരാണ് വികസനത്തിന്റെ ചലനചിത്രം വരയ്ക്കുന്നത്."" പറയുന്നത് ഒരു മഹാകവിയായതുകൊണ്ട് കേട്ടവര്‍ക്കും കേള്‍ക്കേണ്ടവര്‍ക്കും ഒന്നും മനസ്സിലായില്ല. മനസ്സിലാകായ്മയില്‍നിന്ന് വന്ന അവതാരകന്റെ ചോദ്യം ഇങ്ങനെ:

""ഓക്കെ മിസ്റ്റര്‍ ഉമേഷ്ബാബു...പിണറായി വിജയന്‍ പാര്‍ലമെന്ററി പൊളിറ്റിക്സിലേക്ക് വരുന്നത് ഇത്തരം ശക്തികള്‍ക്ക് ഗുണകരമാകുമോ ദോഷകരമാകുമോ?"" കവിബാബു ചോദ്യം കേട്ടുമില്ല...ഉത്തരം പറഞ്ഞുമില്ല. ഇതാണ് ലാവ്ലിന്‍ വിധിക്കുശേഷമുള്ള പ്രത്യയശാസ്ത്ര പ്രശ്നം.

ഊമക്കത്തുകാരും തപാല്‍ ജേര്‍ണലിസ്റ്റുകളും അഴിമതിവിരുദ്ധ പോരാട്ട ദല്ലാള്‍മാരും കാശിക്കുപോയിരിക്കയാണ്. ഒന്നുരണ്ടു ചാനല്‍ചര്‍ച്ചകള്‍ കഴിഞ്ഞപ്പോള്‍ ആരെയും കാണാനില്ല. പാപപരിഹാരാര്‍ഥമുള്ള തീര്‍ഥയാത്രയോ ശത്രുനിഗ്രഹ ദൗത്യമോ എന്നറിയില്ല. ന്യൂജനറേഷന്‍ കാലത്ത് എതിരാളിയെ തകര്‍ക്കല്‍ രണ്ടുതരത്തിലാകാം. ശത്രുവിനെ നശിപ്പിക്കാന്‍ ഈശ്വരന് കൈക്കൂലി കൊടുക്കുന്നത് ഒരു രീതി. സാക്ഷാല്‍ ദൈവംതമ്പുരാനായാലും കൈക്കൂലി കൊടുത്ത് കാര്യം സാധിക്കാമെന്ന വിശ്വാസവും ഉമേഷ് ബാബുവിന്റെ കവിതപോലെ ഒരു വിശുദ്ധ വിപ്ലവപ്രവര്‍ത്തനം തന്നെ. ഉള്ളിലെ ശത്രുവിനെ ഇല്ലായ്മചെയ്യാന്‍ ഭഗവാനില്‍ അഭയംതേടലാണ് മറ്റൊരു രീതി. നാക്ക് അടക്കിവയ്ക്കണം എന്ന് സാരം. ശത്രുശേഷവും അഗ്നിശേഷവും ഋണശേഷവും രോഗശേഷവും തുല്യം എന്നാണ്. ശത്രു, തീ, കടം, രോഗം എന്നിവയില്ലെങ്കില്‍ ജീവിതം സുഖകരമെന്നര്‍ഥം. ശത്രു താന്‍തന്നെയും തീ കരളിലും കടം നാട്ടിലാകെയും രോഗം മനസ്സിനുമാകുമ്പോള്‍ കളിമാറും. കൈക്കൂലിയില്‍ വീഴുന്ന ഭഗവാന്‍ കൂടുതല്‍ പണംകണ്ട് വേറെ വഴിപാടുകാര്‍ക്കൊപ്പം പോയാല്‍ പണിപാളുകയും ചെയ്യും. എന്തായാലും സരസ്വതി വിളയാടിയ ഈ നാവുകള്‍ക്ക് ദീര്‍ഘായുസ്സുണ്ടാകാന്‍ ഏതു പൂജയ്ക്കും ശതമന്യുഒരുക്കമാണ്.

ഈ വിപ്ലവ ജിഹ്വകളില്‍നിന്ന് ബഹിര്‍ഗമിച്ച യഥാര്‍ഥ ഇടതുപക്ഷ വചനാമൃതമാണല്ലോ മാര്‍ക്സിസ്റ്റ് പാര്‍ടിയെ ഇതുവരെ "മോശ"മാക്കിയത്. വിശന്നിരിക്കുമ്പോഴാണ് ഭക്ഷണത്തിന് രുചി കൂടുക. എല്ലാവരും പുകഴ്ത്തുന്ന കാലത്ത് ഒരു അനുകൂലവിധി വന്നാല്‍ ആരും തിരിഞ്ഞുനോക്കില്ല. ഉമേഷ്ബാബു, അപ്പുക്കുട്ടന്‍, നീലകണ്ഠന്‍, ജയശങ്കരാദി വിപ്ലവകാരികളും അഴിമതി വിരുദ്ധ പോരാട്ടത്തിന്റെ അപ്പോസ്തലനായ ഉമ്മന്‍ചാണ്ടിയും അറിഞ്ഞു പെരുമാറിയതുകൊണ്ടാണ് പിണറായി വിജയന് "നല്ല" പേരുകിട്ടിയത്. ആ പേരാണ് കോടതി വിധിയിലൂടെ ഇപ്പോള്‍ മാറിക്കിട്ടിയത്. അതിനുള്ള കടപ്പാട് വെറുതെ ഒരു നല്ല നമസ്കാരം പറഞ്ഞാല്‍ തീരില്ല. എല്ലാം നഷ്ടപ്പെടുന്നവന്റെ വേദനയില്‍ സഹതപിക്കുന്നവനും കൈത്താങ്ങാകുന്നവനുമാണ് മനുഷ്യസ്നേഹി. പേരുകേട്ട മനുഷ്യസ്നേഹിയായി മാറി ബി ആര്‍ പി ഭാസ്കറിനോട് മത്സരിക്കാന്‍ കൊതിയുള്ളതുകൊണ്ട്, സഹതാപത്തിന്റെ ഒരു കണ്ടെയ്നര്‍തന്നെ നഷ്ടസ്വപ്നക്കാര്‍ക്കായി ഡെഡിക്കേറ്റ് ചെയ്യുന്നു.

*

പണ്ട് സായ്പ് വരുന്നത് കുരുമുളക് കൊണ്ടുപോകാനായിരുന്നു. ചാള്‍സ് രാജകുമാരനും പ്രാണപ്രേയസിയും കൊച്ചിയിലിറങ്ങിയത്, പണ്ടത്തെ കുരുമുളകിന്റെ നാട് കാണാനാണ്. നല്ല എരിവുള്ള കാഴ്ചകള്‍ തന്നെയാണ് എങ്ങും. ജൂതത്തെരുവില്‍ റോഡ് പണി ഇന്നലെ രാത്രി തീര്‍ന്നതേയുള്ളൂ. കറുത്തപൊന്ന് കണ്ടില്ലെങ്കിലും കറുത്ത ടാറില്‍ കാല്‍മുക്കി സന്തോഷിക്കാം. ആലുവ കൊട്ടാരത്തിലെത്തിയാല്‍ പുഴയും മണല്‍തിട്ടയും കാണാം. സരിത, ശാലുമാരുടെ ആയിരം പാദസരക്കിലുക്കം കേട്ട് കര്‍ണങ്ങളെ ആനന്ദിപ്പിക്കാം. എന്നിട്ടും ആലുവാപ്പുഴ പിന്നെയും ഒഴുകുന്നതിന്റെ രഹസ്യം പുതുപ്പള്ളിരാഗത്തില്‍ ആലപിക്കുന്നത് കേള്‍ക്കുകയുമാകാം. കളരിപ്പയറ്റാണ് അന്നത്തെയും ഇന്നത്തെയും കേരളത്തിന്റെ ആയോധനകല. കൈതൊഴുത് മാറിനിന്ന് പിടിച്ച് പതുക്കെ താണമര്‍ന്ന് അമര്‍ച്ചയില്‍ ഇടതുവച്ച്, വലതുകൊണ്ടു ചവുട്ടി, വലത്തളം വാങ്ങി, ഇടത്തോടുകൂടി വാങ്ങി അമര്‍ന്ന് ഈരാറ്റുപേട്ടച്ചേകവന്‍ നില്‍ക്കുന്നതുതന്നെ ഒരു കാഴ്ചയാണ്. ഓതിരം, കടകം, ചടുലം, മണ്ഡലം, വൃത്തചക്രം, സുകങ്കാളം, വിജയം, വിശ്വമോഹനം, തിര്യങ്മണ്ഡലം, ഗദയാഖേടഗഹ്വരം, ശത്രുഞ്ജയം, സൗഭദ്രം, പടലം, പുരഞ്ജയം, കായവൃദ്ധി, ശിലാഖണ്ഡം, ഗദാശാസ്ത്രം, അനുത്തമം എന്നിവയും കഴിഞ്ഞ് പൂഴിക്കടകനടിയും തച്ചോളി ഓതിരംവെട്ടും പഠിച്ച ജോര്‍ജ്, "എവിടെ ജോസഫ്"് എന്നലറി നില്‍ക്കുന്നതുകണ്ടാല്‍ ഏതുരാജകുമാരനും ഒന്ന് അമ്പരക്കും.

കാമില വന്നവഴി തിരിച്ചുപേകാതിരുന്നാല്‍മതി. ചാള്‍സ് രാജകുമാരനില്‍ ഈ സന്ദര്‍ശനം ഗൃഹാതുരത്വത്തിന്റെ മധുരനൊമ്പരങ്ങളുണര്‍ത്തും. സൂര്യനസ്തമിക്കാത്ത രാജ്യത്തിന്റെ ഓര്‍മ വരണമെങ്കില്‍ ഉമ്മന്‍ചാണ്ടിയെ നോക്കാം. രാവുംപകലും തിരിച്ചറിയാത്തവനാണ് നമ്മുടെ മുഖ്യമന്ത്രിയെന്ന് ഏതു കേരളീയനും അഭിമാനത്തോടെ പറയും. ശ്വേതാമേനോന്‍ ഉമ്മന്‍ചാണ്ടിയെ കണ്ട് പരാതി പറഞ്ഞ സമയം പുലര്‍ച്ചെ രണ്ടുമണിയായിരുന്നു എന്ന് കോട്ടയത്തെ റബര്‍ബുള്ളറ്റിന്‍ വെളിപ്പെടുത്തുന്നു. എല്ലാംപറഞ്ഞു എന്ന് ശ്വേത. പരാതി പറഞ്ഞിട്ടില്ല എന്ന് ഉമ്മന്‍ചാണ്ടി. അപ്പോള്‍ ശ്വേത എന്താവും പറഞ്ഞത്? പുലരുവാനേഴര രാവുള്ളപ്പോള്‍ കാത്തുകെട്ടി നിന്ന് മുഖംകാണിച്ചത്, "പുതുപ്പള്ളിയില്‍ തണുപ്പുണ്ടോ, ഇക്കൊല്ലം കൃഷി എങ്ങനെ" എന്നു കുശലം ചോദിക്കാനായിരുന്നെന്ന് ശ്വേത സമ്മതിച്ചാല്‍ കേസില്ല. പണ്ട് യാമിനി എന്ന ഡോക്ടറും ഇങ്ങനെ ചില കുശലങ്ങള്‍ ഉമ്മന്‍ചാണ്ടിയെ ചെന്നുകണ്ട് പറഞ്ഞിരുന്നു. അന്ന് ഗണേശനായിരുന്നു പീതാംബരന്‍. സ്പര്‍ശനംകൊണ്ടോ ദര്‍ശനംകൊണ്ടോ തെറ്റുസംഭവിച്ചാല്‍ പൊറുക്കുന്നവരും പൊറുപ്പിക്കുന്നവരുമാണ് മഹാന്മാര്‍ എന്ന് കാമിലയെ ബോധ്യപ്പെടുത്താന്‍ ചാള്‍സിന് അപൂര്‍വ സൗഭാഗ്യം. അതിരപ്പിള്ളിയില്‍ചെന്ന് വെള്ളച്ചാട്ടം കാണുമ്പോള്‍ ഒന്ന് സൂക്ഷിക്കുന്നത് നന്നാകും. അപകടത്തില്‍നിന്ന് രക്ഷിക്കാന്‍ കാമിലയുടെ നേരെ വല്ല രക്ഷാപ്രവര്‍ത്തകരുടെയും കൈകള്‍ നീണ്ടുവരുന്നുണ്ടോ എന്നു ശ്രദ്ധിച്ചാല്‍ മതി. സ്പര്‍ശനവും ദര്‍ശനവും ഒരു കുറ്റമേയല്ല എന്ന് മനസ്സിലുണ്ടാകണം.

*

കോട്ടയം ഗസറ്റ് കഴിഞ്ഞദിവസം കൊണ്ടുവന്ന വാര്‍ത്ത മാര്‍ക്സിസ്റ്റുകാര്‍ കുരിശിന്റെ വഴിയില്‍ പള്ളിപണിയാന്‍ പോകുന്നുവെന്നാണ്. എന്താണതിനുപിന്നില്‍ എന്ന് ശങ്കിച്ച ശതമന്യുവിന് ഹൈറേഞ്ചില്‍നിന്ന് ഉത്തരം വന്നിരിക്കുന്നു: കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിനെ അനുകൂലിക്കുന്ന മന്ത്രിമാര്‍ക്കും ജനപ്രതിനിധികള്‍ക്കും ഉപരോധം ഏര്‍പ്പെടുത്തേണ്ട സമരപരിപാടിയിലേക്ക് നീങ്ങണമെന്നാണ് ഇടുക്കിരൂപത പറയുന്നത്. ഗാഡ്ഗില്‍- കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടുകള്‍ ഹൈറേഞ്ചില്‍ ചൂടുപിടിച്ചിരിക്കുന്നു. പ്രശ്നത്തില്‍ ഇടപെടാന്‍ കഴിയുന്നില്ലെങ്കില്‍ കര്‍ഷകരെ സ്നേഹിക്കുന്നവരെന്നും അവര്‍ക്കുവേണ്ടി നിലകൊള്ളുന്നവരെന്നും അവകാശപ്പെടുന്ന രാഷ്ട്രീയപാര്‍ടികള്‍ ഭരിക്കുന്ന സര്‍ക്കാരില്‍നിന്ന് രാജിവച്ചിറങ്ങി കര്‍ഷകസമരത്തില്‍ പങ്കുചേരണമെന്നാണ് രൂപത ആഹ്വാനംചെയ്യുന്നത്. കര്‍ഷകര്‍ വാഗ്ദാനങ്ങള്‍ കേട്ടുമടുത്തു. പാര്‍ലമെന്റ് തെരഞ്ഞെടുപ്പിനെ സംഘടിതമായി നേരിടണമെന്നും കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിലെ അപാകങ്ങള്‍ പരിഹരിക്കുകയും പട്ടയം സമയപരിധിക്കുള്ളില്‍ കൊടുത്തുതുടങ്ങുകയും ചെയ്യുന്നില്ലെങ്കില്‍ രാഷ്ട്രീയപാര്‍ടികളെ തെരഞ്ഞെടുപ്പില്‍ പരാജയപ്പെടുത്തണമെന്നും ബിഷപ് തുറന്നുപറയുന്നു. അതാണ് റബര്‍ ഗസറ്റിന്റെ യഥാര്‍ഥ വിഷയം. ഈയൊരു കാര്യത്തില്‍ മാര്‍ക്സിസ്റ്റുകാരും ക്രൈസ്തവസഭയും ഒന്നിച്ചുപോകുമോ എന്ന പേടി. കണ്ണൂരില്‍ സെമിനാര്‍ നടത്തി കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് ചര്‍ച്ചചെയ്താല്‍ കുരിശിന്റെ വഴിയും മാര്‍ക്സിന്റെ വഴിയും ഒന്നായിപ്പോകുമോ എന്ന ആശങ്ക. വല്ല പള്ളിക്കാര്യമോ കുരിശിന്റെ കാര്യമോ പറഞ്ഞ് വഴക്കടിപ്പിച്ചാല്‍ രക്ഷപ്പെടാമല്ലോ എന്ന മോഹം. ശത്രുദോഷം തീര്‍ക്കാനുള്ള വഴിപാട് ഇങ്ങനെയും ആകാം.

*

ക്ലിഫ് ഹൗസ് ഉപരോധം മനുഷാവകാശലംഘനമാകുമെന്ന ഒരു സിദ്ധാന്തം വന്നിട്ടുണ്ട്. മനുഷ്യാവകാശത്തില്‍ കമ്പംകയറി ഉപരോധത്തെയും പഴിക്കാം; തെറ്റില്ല. ഒരു വെള്ളക്കടലാസില്‍ രാജി എന്നെഴുതി ക്ലിഫ് ഹൗസില്‍നിന്ന് തൊട്ടപ്പുറത്തെ രാജ്ഭവനിലേക്ക് ഒരു തപാല്‍ ചെന്നാല്‍ എല്ലാ മനുഷ്യാവകാശവും സംരക്ഷിക്കപ്പെടുമെങ്കിലോ? ആ വഴിക്കും വേഗപ്പൂട്ടില്ലാതെ സഞ്ചരിക്കട്ടെ മനുഷ്യാവകാശചിന്ത. ഒരു കല്ലിന്റെ പിന്നില്‍ ആയിരം കൈയുണ്ടെന്ന കണ്ടുപിടിത്തവുമായി കണ്ണൂരില്‍ രാവുംപകലും വീടുകയറുന്ന പൊലീസുകാര്‍ക്കും പൊലീസിനോട് പോയിപ്പണിനോക്കാന്‍ പറയുന്ന നാട്ടുകാര്‍ക്കും മനുഷ്യാവകാശമുണ്ടെന്ന ചിന്ത വല്ലപ്പോഴുമൊന്നുണര്‍ന്നാല്‍ അത്രയും നല്ലത്.

3 comments:

manoj pm said...

അന്ന് ഗണേശനായിരുന്നു പീതാംബരന്‍. അതിരപ്പിള്ളിയില്‍ചെന്ന് വെള്ളച്ചാട്ടം കാണുമ്പോള്‍ ഒന്ന് സൂക്ഷിക്കുന്നത് നന്നാകും. അപകടത്തില്‍നിന്ന് രക്ഷിക്കാന്‍ കാമിലയുടെ നേരെ വല്ല രക്ഷാപ്രവര്‍ത്തകരുടെയും കൈകള്‍ നീണ്ടുവരുന്നുണ്ടോ എന്നു ശ്രദ്ധിച്ചാല്‍ മതി. സ്പര്‍ശനവും ദര്‍ശനവും ഒരു കുറ്റമേയല്ല എന്ന് മനസ്സിലുണ്ടാകണം.

mathew samuel said...

ബാലാന്ദന്‍ കമ്മറ്റി റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്ത പോളിറ്റ് ബ്യൂറോയിലും കേന്ദ്ര കമ്മറ്റിയിലും വി എസ് എന്ത് നിലപാട് ആണ് എടുത്തത് എന്ന് വെളിപെടുത്തിയാല്‍ മാത്രം മതിയായിരുന്നു പിണറായിക്ക് ഈ വേട്ടയാടലില്‍ നിന്ന് രക്ഷപെടാന്‍.എന്നാല്‍ പാര്‍ട്ടി അച്ചടക്ക ബോധം പിണറായിയെ അതില്‍ നിന്ന് പിന്തിരിപ്പിച്ചു.

ajith said...

വിജയന്‍ വിജയീ ഭവഃ