Sunday, March 13, 2011

കട്ടിലുകണ്ട് പനിക്കുന്നവര്‍

കട്ടിലുകണ്ട് പനിക്കുന്നോരെ പട്ടിണിയിട്ടു കിടത്തീടേണം എന്നാണ്. ഘടകകക്ഷികളെ അങ്ങനെ പട്ടിണിക്കിട്ട് കട്ടിലില്‍ കിടത്താന്‍മാത്രമേ കോണ്‍ഗ്രസില്‍ ഐക്യമുള്ളൂ. ഒന്നൊന്നായി കിടന്നു തുടങ്ങിയവരുടെ പട്ടിക നോക്കൂ....

ആദ്യം കുഞ്ഞാലിക്കുട്ടി ലീഗ്. മലപ്പുറത്ത് വര്‍ധിച്ച നാല് സീറ്റ് അപ്പാടെയും പിന്നെ കുറെയും വേണമെന്നു പറഞ്ഞ് ജപ്പാനിലെ സുനാമിപോലെ വന്ന ലീഗാണ്. ഐസ്ക്രീംകൊണ്ട് കെട്ടിയ ചിറയില്‍ മുട്ടി പാതിവഴിക്ക് സുനാമിത്തിര പണിമുടക്കി. കട്ടിലും വേണ്ട; കിടക്കയും വേണ്ട ഒരു പഴമ്പായ കിട്ടിയാലും കിടക്കാമെന്നായി ലീഗ്. പിന്നെ വന്നത് ലീഗിനേക്കാള്‍ ശൌര്യമുള്ള രാഘവനാണ്. വടക്കന്‍ മുറകള്‍ നന്നായറിയുന്ന രാഘവനോട് പത്രക്കാര്‍ ചോദിച്ചു- എത്ര സീറ്റാണാവശ്യം? ഇരുപത്തിനാലെന്ന് മറുപടി. ഹെന്റമ്മോ എന്ന് വിളിച്ചുപോയി കേട്ടവര്‍. ആരോ തിരുത്തി- അഞ്ചല്ലേ എന്ന്. അഞ്ചെങ്കില്‍ അഞ്ച് എന്ന് മറുപടി. രാഘവന് പക്ഷേ മത്സരിക്കണം. 'ഹന്ത പഴകിയ ശീലംപോലൊരു ബന്ധനമുണ്ടോ ലോകത്തില്‍.' രാഘവന് അഴീക്കോടാണ് വേണ്ടത്. അവിടെത്തന്നെ പക്ഷേ, ലീഗിനും മത്സരിക്കണം. കിട്ടിയതുംകൊണ്ട് അടങ്ങിയൊതുങ്ങി എവിടെയെങ്കിലും കഴിഞ്ഞോളൂ എന്ന് കോണ്‍ഗ്രസ്. സിഎംപി എന്ന വിശാലാക്ഷികക്ഷിക്ക് ഇനി കിട്ടിയതുകൊണ്ട് ഓണവും വിഷുവും കൊണ്ടാടാം. നമ്മുടെ സി പി ജോണിന്റെ കാര്യം പിന്നെയും 'വാതാപി ഗണപതിം...'

ഗൌരിയമ്മ ഇണങ്ങിയും പിണങ്ങിയും ചൊടിച്ചും ഇറങ്ങിപ്പോയും അഞ്ച് സീറ്റിന് പിടിച്ചു. നാലേനാലു തരാം; വേണമെങ്കില്‍ പിടിച്ചുകൊള്‍ക; അല്ലെങ്കില്‍ പോയ്ക്കൊള്‍ക എന്ന് കോണ്‍ഗ്രസ്. എങ്കില്‍പ്പിന്നെ മോരില്ലെങ്കില്‍ ഊണാകാമെന്ന് ഗൌരിയമ്മ. അവര്‍ നിന്നില്ലെങ്കില്‍ കൂടെയുള്ളവരെയുംകൊണ്ട് കോണ്‍ഗ്രസങ്ങ് പോകും.

അടുത്ത ഊഴം സാക്ഷാല്‍ വീരന്റേതാണ്. ഒരു വാര്‍ത്ത കണ്ടത്, 'വീരേന്ദ്രകുമാറിന്റെ നില ദയനീയമായി തുടരുന്നു' എന്നാണ്. അതേ അവസ്ഥ ഒരാഴ്ച പിന്നിട്ടു. രക്ഷപ്പെടുമെന്ന് പ്രതീക്ഷ ഇല്ല. കോഴിക്കോട് ലോക്സഭാ സീറ്റ് കിട്ടാതെ പിണങ്ങി ഇടതുമുന്നണിയെ തെറിവിളിച്ച്, സ്നേഹസമ്പന്നരുടെ കൂടെ പോയതാണ്. സ്വന്തമായി ഒരു സീറ്റ് കിട്ടില്ലെന്ന് ഉറപ്പായപ്പോള്‍, തെരഞ്ഞെടുപ്പുരാഷ്ട്രീയത്തില്‍നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചു- പക്ഷേ മകന്റെ സീറ്റ് ഉറപ്പാക്കി. അതിനും ഇപ്പോള്‍ ഉറപ്പുപോരാ. കല്‍പ്പറ്റ കോണ്‍ഗ്രസിന്റെ സീറ്റായിരുന്നത്രേ. ചിറ്റൂരിലെ കൃ.കുട്ടിക്ക് സീറ്റേയില്ല. അച്യുതനുണ്ടോ വീരനെ കണ്ട് ആറ്റില്‍ ചാടുന്നു? കൃഷ്ണന്‍കുട്ടിക്ക് സീറ്റില്ലെങ്കിലെന്ത്- കോണ്‍ഗ്രസിനെ പിന്തുണച്ചാല്‍ വയറുനിറയുമല്ലോ. ഫലത്തില്‍ ഉറപ്പുള്ള സീറ്റേ ഇല്ലെന്നായി. എല്‍ഡിഎഫില്‍ എട്ട് സീറ്റും വീരന്റെ ഭാഷയില്‍ ആട്ടും തുപ്പും ഉണ്ടായിരുന്നു. ഇവിടെയിപ്പോള്‍ ആട്ടും തുപ്പുമേ ഉള്ളൂ. എന്തായാലും സോഷ്യലിസ്റ് പാരമ്പര്യവും ആദര്‍ശശുദ്ധിയും സംഘടനാചാതുരിയുമുള്ള ജനനേതാവായ മകന് സീറ്റ് തരപ്പെട്ടതുതന്നെ മഹാകാര്യം. ബാക്കി കാര്യം രാമചന്ദ്രന്‍മാസ്റര്‍ നോക്കിക്കൊള്ളും. വയനാട്ടില്‍നിന്ന് ലോക്സഭയിലേക്ക് ഉപതെരഞ്ഞെടുപ്പിലൂടെ കടന്നുചെല്ലാന്‍ സാരി വാങ്ങിയ റോസക്കുട്ടി ടീച്ചറുടെ കൈയ്മെയ് മറന്നുള്ള സഹായം ഉറപ്പ്.

ഇനിയുള്ളത് കുഞ്ഞുമാണിയുടെ പാര്‍ടിയാണ്. ഇരുപത്തിരണ്ടില്‍ തുടങ്ങിയ ലേലസംഖ്യ അവസാനം മിനിമം ലവലിലെത്തി നില്‍ക്കുന്നു. മാണി സാറിനെ അത്രയ്ക്കങ്ങ് വിശ്വാസം പോരാ. എന്നാലും 'പോണാല്‍ പോകട്ടും' എന്നുമില്ല. ലീഗില്ലെങ്കില്‍ മലബാറിലും മാണിയില്ലെങ്കില്‍ തിരുവിതാംകൂറിലും കോണ്‍ഗ്രസ് സംപൂജ്യമാകുമെന്നാണ് വയ്പെങ്കിലും കുഞ്ഞുമാണി കുഞ്ഞാലിക്കുട്ടിയോളം അഹങ്കരിക്കേണ്ടെന്നാണ് ചെന്നിത്തലയുടെ പക്ഷം.

*
ആന്റണി സ്റെതസ്കോപ്പും മരുന്നുപെട്ടിയും കൊണ്ടുവന്ന് കണ്‍സല്‍ട്ടേഷന്‍ തുടങ്ങിയപ്പോള്‍ ജനറലാശുപത്രിയിലെ ഒപിയിലെത്തിയതിനേക്കാള്‍ തിരക്ക്. എല്ലാ രോഗവും ആന്റണി മാറ്റുമെന്നാണ്. ഉമ്മന്‍ചാണ്ടിക്ക് വിഷാദരോഗത്തിനാണ് ചികിത്സ. മുസ്തഫ കോടതിയില്‍ കൊണ്ടുപോയി പാമോലിനൊഴിച്ചപ്പോള്‍മുതല്‍ തുടങ്ങിയതാണ്. മുസ്തഫയുടെ ചക്രം തിരിക്കുന്നത് ചെന്നിത്തലയാണെന്ന് അറിഞ്ഞപ്പോഴുണ്ടായ വെപ്രാളമാണ്. വികാരത്തിന് അടിമപ്പെടുന്നവന്‍ തലകുത്തി നില്‍ക്കുന്നവനെപ്പോലെയാണ്- എല്ലാം തലതിരിഞ്ഞേ കാണൂ എന്ന് പണ്ട് പ്ളേറ്റോ കണ്ടെത്തിയിട്ടുണ്ട്. സ്ഥാനം തെറിക്കുമോ എന്ന ഭയം ഉമ്മന്‍ചാണ്ടിയെ ആ കോലത്തിലാക്കിയിരിക്കുന്നു.

രോഗികളുടെ എണ്ണം വളരെ കൂടുതലാണ്. ആന്റണിയുടെ കണ്‍സല്‍ട്ടേഷന്‍ മതിയാകുമോ എന്ന് സന്ദേഹിക്കണം. വയലാര്‍ രവിക്ക് മകള്‍സ്ഥാനാര്‍ഥി രോഗം, ചെന്നിത്തലയ്ക്ക് അധികാരാര്‍ത്തി രോഗം, ഗണേശ്കുമാറിന് പെങ്ങളെപ്പേടി, രാഘവന് വാര്‍ധക്യകാലേ വിപരീതബുദ്ധി, കുഞ്ഞാലിക്കുട്ടിക്ക് മുനീറോഫോബിയ, ജോസഫിന് തൊടുപുഴസന്നി, ഗൌരിയമ്മയ്ക്ക് അഞ്ചാംസീറ്റുപനി, സുധീരന് കെപിസിസി അധ്യക്ഷക്കട്ടില് കാണുമ്പോഴത്തെ പനി, വീരന് മറവിരോഗം. എല്ലാറ്റിനും ചേര്‍ത്ത് ഒറ്റമൂലി മതിയോ അതോ കിടത്തിച്ചികിത്സ വേണോ എന്ന് ആന്റണിയും പ്രണബ്കുമാര്‍ മുഖര്‍ജിയും ചേര്‍ന്ന് തീരുമാനിക്കുമത്രേ. ഇങ്ങനെ ചില കണ്‍സല്‍ട്ടന്റുമാര്‍ ഇല്ലായിരുന്നെങ്കില്‍ ഈ കേരളം എന്നേ കടലില്‍ താണുപോയേനെ.

*
സോഷ്യലിസം മറന്നു, വയനാടന്‍ കാറ്റിനെ മറന്നു, ആട്ടുകല്ലു മറന്നു, ആചാരങ്ങള്‍ മറന്നു- പണ്ടു നടന്നതും പടയില്‍ തോറ്റതും പാടേ മറന്നു. മണമിയലുന്ന മരപ്പൂങ്കാവില്‍ മണലില്‍ നടന്ന് മദിച്ചതും മരങ്ങളുടെ തണലിലിരുന്നു രമിച്ചതും മരംവെട്ടി വിറ്റതും മറന്നു. ഐസ്ക്രീമിന്റെ രുചി മറന്നു. കിളിനാദങ്ങള്‍ മറന്നു. എന്തിനേറെ, സ്വന്തം പത്രത്തിലെ പംക്തികാരന്‍ മാനേജിങ് ഡയരക്ടറെ യുഡിഎഫിന്റെ തിണ്ണനിരങ്ങിയെന്ന് വിളിച്ചത് മറന്നു. ഇപ്പോള്‍ ഒരുമുഖംമാത്രം കണ്ണില്‍- ഒരു സ്വരംമാത്രം കാതില്‍. അത് മറ്റാരുടേതുമല്ല. സ്വന്തം മുഖംതന്നെ. അതാണ് മറവിരോഗത്തിന്റെ ഒരു പ്രധാന പ്രത്യേകത.

*
മാധ്യമങ്ങളില്‍ ചിലതിന് സംശയം പിണറായി മത്സരിക്കുമോ ഇല്ലയോ എന്നാണ്. അങ്ങനെ സംഭവിക്കാതിരിക്കാന്‍ ഒരു പതിറ്റാണ്ടുകാലം തലകുത്തിനിന്ന് പണിപ്പെട്ടതാണ്. തെരഞ്ഞെടുപ്പുകാലത്ത് ആരു മുന്നില്‍പ്പെട്ടാലും ഉപചാരംപോലെ ആ ചോദ്യം ഉന്നയിച്ചുകളയും. ഡല്‍ഹിയില്‍ ചെന്ന് സീതാറാം യെച്ചൂരിയോട് ചോദിച്ചു. സ്ഥാനാര്‍ഥിനിര്‍ണയം പൂര്‍ത്തിയാകാതെ ആ ചോദ്യത്തിനെന്ത് പ്രസക്തി എന്ന മറുപടിയാണ് കിട്ടിയത്. പക്ഷേ, വന്ന വാര്‍ത്ത മറ്റൊന്ന്. മന്ത്രി സി ദിവാകരനെ വിളിച്ചുകൂട്ടിക്കൊണ്ടുപോയി പൂന്തോട്ടത്തിലിരുത്തി ചോദിച്ചു- പിണറായി വിജയന്‍ മത്സരിച്ചാല്‍ ലാവ്ലിന്‍ കേസ് വിഷയമാകില്ലേ എന്ന്. അതിന് സിപിഐ എം മറുപടി പറഞ്ഞുകൊള്ളും എന്നാണുത്തരമുണ്ടായത്. അതുപക്ഷേ, മനോരമയ്ക്ക് മറ്റൊരുതരത്തില്‍ വാര്‍ത്തയായി.

വന്നുവന്ന്, ഇതിപ്പോള്‍ നല്ല പരിപാടിയാണ്. നിശ്ചയദാര്‍ഢ്യത്തോടെയും ഭാവനാപൂര്‍ണമായും നാടിനെ നയിക്കാന്‍ പ്രാപ്തിയുള്ള നേതാക്കളെ ചുണ്ണാമ്പുതൊട്ട് വയ്ക്കുക. ഏതെങ്കിലും ഒരു കേസില്‍പ്പെടുത്തുക. പിന്നെ ആ കേസിന്റെ പേരുപറഞ്ഞ് അവരെ തെരഞ്ഞെടുപ്പില്‍നിന്ന് മാറ്റിനിര്‍ത്തണമെന്ന് പറയുക. അഥവാ മത്സരിക്കാന്‍ സാധ്യതയുണ്ടെന്ന് തോന്നിയാല്‍, കേസ് വീണ്ടും വിവാദമാക്കുമെന്ന് ഭീഷണിപ്പെടുത്തുക. ഇത്രനാളായിട്ടും ഇത്തിരിപോലും ചിത്തമതു ഗുണപ്പെട്ടിട്ടില്ലയ്യോ എന്നാണ് പറയേണ്ടത്.

ആശാന്‍ പാടിയതാണ് ശതമന്യുവിന് ഓര്‍മ വരുന്നത്. പൂമ്പാറ്റകള്‍ക്കൊപ്പം പറക്കാന്‍ കൊതിച്ച മകനോട് അമ്മ പറയുന്നത്, 'ആകാത്തതിങ്ങനെ എണ്ണീ- ചുമ്മാ മാഴ്കെല്ലെയെന്നോമലുണ്ണീ! പിച്ചനടന്നു കളിപ്പൂനീയി,പ്പിച്ചകമുണ്ടോ നടപ്പൂ?' എന്നാണ്. സിപിഐ എമ്മിലെ സ്ഥാനാര്‍ഥിനിര്‍ണയംപോലും പുറത്തുനിന്ന് നടത്തിക്കളയാമെന്ന് കരുതുന്നത് ആകാത്ത കാര്യങ്ങള്‍ എണ്ണുന്നതിന് സമമല്ലേ?

എന്തായാലും പാര്‍ടിയില്‍നിന്നുള്ള വാര്‍ത്തകള്‍ ചോര്‍ന്നുകിട്ടാത്തതിലും കിട്ടിയത് പലതും സത്യമാകാത്തതിലും വൈക്ളബ്യം പലമുഖത്തും തെളിഞ്ഞുകാണുന്നുണ്ട്. ആദ്യം ജില്ലാതലത്തില്‍ ലിസ്റ് തയ്യാറാക്കല്‍, പിന്നെ അത് സംസ്ഥാന കമ്മിറ്റിയില്‍, അതുകഴിഞ്ഞ് മണ്ഡലം കമ്മിറ്റിയില്‍വച്ച് അംഗീകാരം തേടല്‍, അതും കഴിഞ്ഞ് ക്രോഡീകരിച്ച് ഉയര്‍ന്ന കമ്മിറ്റിയുടെ അംഗീകാരത്തോടെ അന്തിമമായി പ്രഖ്യാപിക്കല്‍- ഇങ്ങനെ ചില രീതികളൊക്കെയുണ്ട് കമ്യൂണിസ്റ് പാര്‍ടിയുടെ സ്ഥാനാര്‍ഥിനിര്‍ണയത്തില്‍. സമയമാകുമ്പോള്‍ ലിസ്റ് വരും; സ്ഥാനാര്‍ഥികള്‍ വോട്ട് തേടുകയും ചെയ്യും. അതിനുമുമ്പെന്തിനിത്ര വെപ്രാളം? നമുക്ക് ഇനിയും ഇഷ്ടംപോലെ സമയമുണ്ടല്ലോ.

2 comments:

ശതമന്യു said...

അടുത്ത ഊഴം സാക്ഷാല്‍ വീരന്റേതാണ്. ഒരു വാര്‍ത്ത കണ്ടത്, 'വീരേന്ദ്രകുമാറിന്റെ നില ദയനീയമായി തുടരുന്നു' എന്നാണ്. അതേ അവസ്ഥ ഒരാഴ്ച പിന്നിട്ടു. രക്ഷപ്പെടുമെന്ന് പ്രതീക്ഷ ഇല്ല. കോഴിക്കോട് ലോക്സഭാ സീറ്റ് കിട്ടാതെ പിണങ്ങി ഇടതുമുന്നണിയെ തെറിവിളിച്ച്, സ്നേഹസമ്പന്നരുടെ കൂടെ പോയതാണ്. സ്വന്തമായി ഒരു സീറ്റ് കിട്ടില്ലെന്ന് ഉറപ്പായപ്പോള്‍, തെരഞ്ഞെടുപ്പുരാഷ്ട്രീയത്തില്‍നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചു- പക്ഷേ മകന്റെ സീറ്റ് ഉറപ്പാക്കി. അതിനും ഇപ്പോള്‍ ഉറപ്പുപോരാ. കല്‍പ്പറ്റ കോണ്‍ഗ്രസിന്റെ സീറ്റായിരുന്നത്രേ. ചിറ്റൂരിലെ കൃ.കുട്ടിക്ക് സീറ്റേയില്ല. അച്യുതനുണ്ടോ വീരനെ കണ്ട് ആറ്റില്‍ ചാടുന്നു? കൃഷ്ണന്‍കുട്ടിക്ക് സീറ്റില്ലെങ്കിലെന്ത്- കോണ്‍ഗ്രസിനെ പിന്തുണച്ചാല്‍ വയറുനിറയുമല്ലോ. ഫലത്തില്‍ ഉറപ്പുള്ള സീറ്റേ ഇല്ലെന്നായി. എല്‍ഡിഎഫില്‍ എട്ട് സീറ്റും വീരന്റെ ഭാഷയില്‍ ആട്ടും തുപ്പും ഉണ്ടായിരുന്നു. ഇവിടെയിപ്പോള്‍ ആട്ടും തുപ്പുമേ ഉള്ളൂ. എന്തായാലും സോഷ്യലിസ്റ് പാരമ്പര്യവും ആദര്‍ശശുദ്ധിയും സംഘടനാചാതുരിയുമുള്ള ജനനേതാവായ മകന് സീറ്റ് തരപ്പെട്ടതുതന്നെ മഹാകാര്യം. ബാക്കി കാര്യം രാമചന്ദ്രന്‍മാസ്റര്‍ നോക്കിക്കൊള്ളും. വയനാട്ടില്‍നിന്ന് ലോക്സഭയിലേക്ക് ഉപതെരഞ്ഞെടുപ്പിലൂടെ കടന്നുചെല്ലാന്‍ സാരി വാങ്ങിയ റോസക്കുട്ടി ടീച്ചറുടെ കൈയ്മെയ് മറന്നുള്ള സഹായം ഉറപ്പ്.

Latest Govt. Orders said...

'വീരേന്ദ്രകുമാറിന്റെ നില ദയനീയമായി ,പക്ഷേ മകന്റെ സീറ്റ് ഉറപ്പാക്കി സോഷ്യലിസ്റ് പാരമ്പര്യവും ആദര്‍ശശുദ്ധിയും ആറ്റില്‍ ചാടുന്നു....
എന്തായാലും വയറുനിറയുമല്ലോ.