Monday, January 3, 2011

ക്വട്ടേഷന്‍ സംഘം

ഇംഗ്ളീഷില്‍ 'എസ്' എന്ന് എഴുതിയതുപോലെ വളവുള്ള ഒരു കത്തിയുണ്ട്. കൂത്തുപറമ്പിലെ പി ബാലന്‍ എന്ന കമ്യൂണിസ്റ്റുകാരന്റെ ശരീരത്തില്‍ തുളച്ചുകയറിയ നിലയിലാണ് എസ് കത്തിയെ ശതമന്യു പരിചയപ്പെട്ടത്. സാധാരണ കത്തി അത് കയറുന്ന ഭാഗം മാത്രമാണ് മുറിപ്പെടുത്തുന്നതെങ്കില്‍ എസ് കത്തി ഒരു വൃത്തത്തില്‍ സകലതും നശിപ്പിച്ചുകൊണ്ടാണ് കയറുക. ആര്‍എസ്എസ് കൊലപാതകങ്ങള്‍ക്ക് ഉപയോഗിക്കുന്ന പ്രത്യേകതരം ആയുധമാണത്. കുത്തേറ്റുവീണ കൂത്തുപറമ്പിലെ ബാലനെ രക്ഷിക്കാന്‍ നോക്കിയവര്‍ക്ക് ആ കത്തി വലിച്ചൂരാന്‍ കഴിഞ്ഞില്ല. ചോര വാര്‍ന്ന് ബാലന്‍ മരിച്ചു. പേരില്‍ രണ്ട് 'എസ്' ഉള്ളതുകൊണ്ട് മാത്രമല്ല, 'എസ്' കത്തി ഉപയോഗിക്കുന്നതുകൊണ്ടുകൂടിയാണ് ആര്‍എസ്എസുകാരെ 'എസുകാര്‍' എന്ന് വിളിക്കുന്നത്.

മുത്തൂറ്റ് കുടുംബത്തിലെ ഇളംതലമുറക്കാരനായ പോളിന്റെ ശരീരത്തില്‍ കുത്തിക്കയറ്റിയത് 'എസ്' കത്തിയായിരുന്നു. അത് പൊലീസ് അന്വേഷിച്ച് കണ്ടെത്തി. അക്കാര്യം ഐജി പത്രലേഖകരോട് പറഞ്ഞു. എസ് കത്തി ആര്‍എസ്എസിന്റെ കത്തിയാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയനും പറഞ്ഞു. അന്നത്തെ പൂരം മറക്കാനാവില്ല. ഒരു ചാനലുകാരന്‍ കൊല്ലനെത്തപ്പി പോയി. ചില പത്രക്കാര്‍, പോള്‍ വധത്തിന് മാര്‍ക്സിസ്റ്റ് ബന്ധം കണ്ടെത്താന്‍ മുങ്ങാംകുഴിയിട്ടു. രണ്ട് ഗുണ്ടകള്‍ പോളിന്റെ കൂടെയുണ്ടായിരുന്നു-അവര്‍ക്ക് ഉന്നത ബന്ധമുണ്ടായിരുന്നു-അതുകൊണ്ട് കൊലയില്‍ മന്ത്രിപുത്രനു ബന്ധം എന്നാണ് ചില വേന്ദ്രന്‍മാര്‍ കരഞ്ഞുപറഞ്ഞത്. ഒന്നും മറച്ചുവയ്ക്കാനില്ലെങ്കില്‍ എന്തിന് 'പിണറായി വിജയന്‍ പത്രസമ്മേളനം നടത്തി' എന്ന ചോദ്യവും കേട്ടു. മിണ്ടിയാലും കുറ്റം; മിണ്ടിയില്ലെങ്കിലും കുറ്റം.

ഇപ്പോഴിതാ മനോരമ പറയുന്നു: "കാരി സതീഷ് ഏറ്റുമുട്ടലിനിടയില്‍ 'എസ്' ആകൃതിയുള്ള കത്തി ഉപയോഗിച്ചു പോളിനെ കുത്തിവീഴ്ത്തിയതായാണ് സിബിഐയുടേയും കണ്ടെത്തല്‍. 'എസ് കത്തി ലോക്കല്‍ പോലീസ് കണ്ടെത്തിയത് കാരി സതീഷിന്റെ വീട്ടില്‍ നിന്നാണെങ്കില്‍ സിബിഐ കത്തി കണ്ടെത്തിയത് കേസിലെ 13-ാം പ്രതി മണ്ണഞ്ചേരി മുഴുപ്പുറത്തുചിറ ഇസ്മായി (55)ലിന്റെ വീടിനു സമീപത്തെ തൊഴുത്തില്‍നിന്നാണ്. കൊലനടത്താന്‍ ഉപയോഗിച്ച കത്തി ജയചന്ദ്രന്‍ മുഖേന ഇസ്മായിലിനെ ഏല്‍പ്പിച്ച സതീഷ്, മറ്റൊരു 'എസ്' കത്തിയാണ് വീട്ടിലെത്തിയ പോലീസിനു നല്‍കിയതെന്നാണ് നിഗമനം'' എങ്ങനെയുണ്ട്? പൊലീസിനെ തെറ്റിദ്ധരിപ്പിക്കാന്‍ വേണ്ടി പ്രതി തന്നെയാണ് വ്യാജ കത്തി ഇറക്കിയതെന്ന്. എവിടെ കൊല്ലന്‍? എവിടെ ആലയിലെ അന്വേഷണാത്മകം?

പൊലീസ് അന്വേഷിച്ചു കണ്ടെത്തിയതുതന്നെ സിബിഐയും സ്ഥിരീകരിച്ചു. മുഖ്യപ്രതികള്‍; കൊലപാതകത്തിന്റെ കാരണം; രീതി- എല്ലാം ഒന്നുതന്നെ. പ്രതികളില്‍ ചിലരുടെ ആര്‍എസ്എസ് പശ്ചാത്തലവും തെളിഞ്ഞു. ഇനി രംഗത്തുവരേണ്ടത് മാധ്യമ വിശാരദന്‍മാരാണ്. അവര്‍ കേസിന് കൊഴുപ്പുകൂട്ടാന്‍ രണ്ട് ഗുണ്ടകളെ കൊണ്ടുവന്നിരുന്നു. ആ ഗുണ്ടകളെ പ്രതിയാക്കിയത് പൊലീസാണ്. രണ്ടുപേരും ഇപ്പോള്‍ സിബിഐയുടെ പട്ടികയില്‍ സാക്ഷികളായി മാറി. അതെങ്ങനെ എന്ന് സിബിഐയോട് ചോദിക്കേണ്ടതല്ലേ. ആ ഗുണ്ടകളിലൂടെയായിരുന്നുവല്ലോ കൊലപാതകത്തിന് രാഷ്ട്രീയ ബന്ധം കണ്ടെത്താന്‍ ശ്രമിച്ചത്. ഇപ്പോള്‍ ഗുണ്ടകള്‍ നല്ലവരായോ? പൊലീസിനെ പേടിപ്പിച്ച് പ്രതിപ്പട്ടികയില്‍ കൂട്ടിച്ചേര്‍ക്കല്‍ വരുത്തിച്ചവര്‍ക്ക് സിബിഐക്ക് മുന്നില്‍ മുട്ട് വിറയ്ക്കുന്നുവോ?

*
ക്വട്ടേഷന്‍ പണിയും മാധ്യമ പ്രവര്‍ത്തനവും തമ്മില്‍ വലിയ വ്യത്യാസമൊന്നും കാണാനാവുന്നില്ല. കാരി സതീശനും കൂട്ടരും ചെയ്യുന്നതുതന്നെയാണ് നമ്മുടെ ചില മാധ്യമങ്ങളും ചെയ്യുന്നത്. എസ് കത്തിക്കു പിന്നാലെ ആലയില്‍പോയത് ഏഷ്യാനെറ്റ് ആയിരുന്നു. ആ ചാനലിന്റെ ഒരു ലേഖകന്‍ 'അന്വേഷണം സിം കാര്‍ഡിനെ പിന്തുടര്‍ന്ന്' എന്ന് ശരിയായ വാര്‍ത്ത കൊടുത്തപ്പോള്‍ മറ്റൊരു സംഘമാണ് ആലയന്വേഷണത്തിന് പോയത്. അത് ആര്‍എസ്എസിനുവേണ്ടിയോ മറ്റാരാന് വേണ്ടിയോ എന്ന് പറയേണ്ടത് ഏഷ്യാനെറ്റ് തന്നെ. വന്നുവന്ന് ഒരു ലേഖകന്‍ അവന്റെ മുതലാളിക്കോ പണം മുടക്കുന്ന പാര്‍ടിക്കോവേണ്ടി ഏറ്റെടുക്കുന്ന ക്വട്ടേഷന്റെ പിന്നാലെ മറ്റു മാധ്യമങ്ങളും പാഞ്ഞേ തീരൂ എന്ന സ്ഥിതിയായി. ഇതില്‍നിന്ന് ആരും മോചിതരല്ല. സിസ്റര്‍ സ്റെഫിയുടെ നാര്‍കോ പരിശോധനാ സിഡി അരോചകമാംവിധം ചില ചാനലുകള്‍ കാണിക്കുന്നതിനെക്കുറിച്ച് അന്വേഷിച്ചപ്പോള്‍, 'ഞങ്ങള്‍ കൊടുത്തില്ലെങ്കില്‍ ഈ ചാനല്‍ ആരും കാണില്ല-എല്ലാവരും മറ്റു ചാനലുകള്‍ക്ക് പിന്നാലെ പോകും' എന്ന ഉത്തരമാണ് കിട്ടിയത്. വാര്‍ത്തകള്‍ ഏതു വരണമെന്നും എങ്ങനെ വരണമെന്നും ആരൊക്കെ പ്രതികരിക്കണമെന്നുമൊക്കെ തീരുമാനിക്കുന്നത് 'തല്‍പ്പര കക്ഷികളുടെ' കൂട്ടായ്മകളില്‍നിന്നാണ്.

സിന്‍ഡിക്കറ്റ് വാര്‍ത്തകള്‍ അടിച്ചേല്‍പ്പിക്കാന്‍ അപാര മിടുക്കുതന്നെയുണ്ട് ചില വിരുതന്‍മാര്‍ക്ക്. അവര്‍ കൊണ്ടുവരുന്ന ഒരു വാര്‍ത്ത മറ്റു മാധ്യമങ്ങളില്‍ കൊടുപ്പിക്കാന്‍ ഏതറ്റംവരെയും പോകും. തെളിവുണ്ടെന്നും വിശ്വാസ്യത നൂറ്റുക്കു നൂറെന്നും നിങ്ങള്‍ കൊടുത്തില്ലെങ്കില്‍ മോശമാകുമെന്നും പറഞ്ഞ് വിശ്വസിപ്പിക്കും. അങ്ങനെ ചിലയിടത്തൊക്കെ വന്നുകിട്ടിയാല്‍, പ്രതികരണങ്ങള്‍ക്ക് വലവീശലായി. അടുത്ത വട്ടം വിവാദംകൊഴുപ്പിക്കാനുള്ള അനുസാരികള്‍ കണ്ടെത്തലാണ്. ആര്‍ക്കാനുംവേണ്ടി ഇങ്ങനെ പണമോ നെല്ലോ പറ്റി സൃഷ്ടിക്കുന്ന വാര്‍ത്തകളാണ് പിന്നീട് വിവാദങ്ങളായി മാറുന്നത്. ഇതിനു പിന്നാലെ പോകാത്തവരെ 'കേസിലെ കക്ഷി'യാക്കി അവഹേളിക്കുക എന്നത് മറ്റൊരടവ്.

എറണാകുളം ജില്ലയിലെ ഒരു മണ്ഡലത്തില്‍ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ച കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്ക് അന്നത്തേതിനേക്കാള്‍ സ്വത്ത് ഇന്നുണ്ടെന്നാണ് ഈയിടെ ഇങ്ങനെ വന്ന ഒരു വാര്‍ത്ത. വാര്‍ത്ത പലയിടത്തും കൊടുപ്പിച്ചു; പ്രതികരണങ്ങള്‍ വാങ്ങി. അതെല്ലാം മിക്ക പത്രങ്ങളിലും അച്ചടിച്ചു വന്നു. കോണ്‍ഗ്രസാണ്; അഴിമതിയാണ്-ഒന്നിലും വലിയ പുതുമയില്ല. ബന്ധപ്പെട്ടയാളിന് സ്ഥാനാര്‍ഥിത്വം കൊടുത്ത പാര്‍ടിതന്നെയാണ് വിശദീകരണം നല്‍കേണ്ടത്. ഈ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി കല്യാണം കഴിച്ചത് മുന്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസിന്റെ മകളെയാണ് എന്നതുകൊണ്ട്, ആ ബന്ധവുമായി കൂട്ടിക്കെട്ടിയുള്ള വാര്‍ത്തകളാണ് പിന്നീട് വന്നത്.

കേരളത്തില്‍നിന്ന്; അടിച്ചമര്‍ത്തപ്പെട്ട സമുദായത്തില്‍നിന്ന് ഉയര്‍ന്നുവന്ന് ഇന്ത്യയുടെ പരമോന്നത ന്യായാധിപനായി മാറിയ വ്യക്തി. അദ്ദേഹത്തെക്കുറിച്ച് വാര്‍ത്തകള്‍ കൊടുക്കുമ്പോള്‍ അല്‍പ്പമെങ്കിലും ആധികാരികത ഉറപ്പാക്കേണ്ടതുണ്ടെന്നും അങ്ങനെയൊരാളെ പിന്തുടര്‍ന്ന് വേട്ടയാടലല്ല തങ്ങളുടെ മുഖ്യ ധര്‍മമെന്നും ആത്മാഭിമാനമുള്ള ആര്‍ക്കും തീരുമാനിക്കാവുന്നതേയുള്ളൂ. അത്തരമൊരു ചിന്തയുടെ അടിസ്ഥാനത്തില്‍, വാര്‍ത്ത ആവര്‍ത്തിച്ചാവര്‍ത്തിച്ച് കൊടുക്കാതിരുന്നപ്പോള്‍, 'പാര്‍ട്ടി പത്രത്തിന് മൌനം' എന്നായി. ആ മൌനത്തിനുപിന്നില്‍ പലപല കഥകള്‍ നിരത്തി. ഒന്നുപോലും പക്ഷേ ഉറപ്പിച്ചുപറയാന്‍ കഴിയുന്നില്ല. അല്ലെങ്കിലും എന്തെങ്കിലും ഉറപ്പിച്ചു പറയുന്നതിലല്ല; ഉറപ്പില്ലാത്ത പലതും പറഞ്ഞു പരത്തുന്നതിലാണ് പുതിയ മാധ്യമമിടുക്ക്. സ്വന്തം കണ്‍മുന്നിലും നിഴലിന്റെ മറവിലും നടക്കുന്ന കാട്ടുകൊള്ളകള്‍ക്ക് കരിമ്പടം പുതച്ച് കാവല്‍ നില്‍ക്കുന്നവര്‍ 'അഴിമതിവിരുദ്ധപോരാട്ട നായകരാ'വുകയാണ്.

കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥിയായിരുന്നയാള്‍ അവിഹിത സ്വത്ത് സമ്പാദിച്ചിട്ടുണ്ടെങ്കില്‍ ആരോപണങ്ങള്‍ക്ക് കോണ്‍ഗ്രസ് മറുപടി പറയട്ടെ. അതിന് 'പാര്‍ട്ടി പത്ര'ത്തിനുമേല്‍ എന്തിന് കുതിര കയറണം? അഴിമതി നടത്തിയ ഒരാളെയും വെറുതെ വിടണമെന്ന അഭിപ്രായം പാര്‍ടിക്കുമില്ല; പാര്‍ടിപത്രത്തിനുമില്ല. എന്നാല്‍, പ്രത്യേക ലക്ഷ്യംവച്ച് ആരെയെങ്കിലും തകര്‍ത്തുകളയണം എന്ന് തീരുമാനമെടുത്ത് ഒളിഞ്ഞും മറഞ്ഞും നടത്തുന്ന ക്വട്ടേഷന്‍ പണിക്ക് പാര്‍ടിയുടെയും പത്രത്തിന്റെയും പിന്തുണ വേണം എന്ന് കരയുന്നത് കടന്ന കൈതന്നെ.

വാര്‍ത്ത സ്വയം കണ്ടുപിടിച്ച് പത്രത്തില്‍ കൊടുക്കുകയോ ചാനലില്‍ അവതരിപ്പിക്കുകയോ ചെയ്യുന്നതാണ് മാധ്യമ പ്രവര്‍ത്തനം. വാര്‍ത്ത സ്വയം സൃഷ്ടിച്ച്, നിയമക്കുരുക്കില്‍നിന്ന് തലയൂരാന്‍ മറ്റു മാധ്യമങ്ങളെക്കൊണ്ട് കൊടുപ്പിച്ച് മിടുക്കുകാട്ടുന്നതാണ് ക്വട്ടേഷന്‍ പണി. ആ പണി ചിലര്‍ ഭംഗിയായി നടത്തുന്നുണ്ട്. അതില്‍ കൂട്ടുചേരാത്തവരെ മോശക്കാരും അഴിമതിക്കാരുമാക്കി നാറ്റിച്ചാല്‍ എല്ലാമായി എന്നു കരുതുന്നവര്‍ക്ക് പോള്‍ വധക്കേസ് കിടിലന്‍ മറുപടി തന്നെ. ചില മാധ്യമങ്ങള്‍ സമാന്തര അന്വേഷണം നടത്തി പൊലീസിനെ കള്ളന്‍മാരാക്കി; ഐജി വിന്‍സണ്‍ എം പോളിനെ 'എസ് കത്തിക്കാര'നാക്കി; സാക്ഷികളെ പ്രതികളാക്കി; ഇല്ലാത്ത ബന്ധങ്ങള്‍ കൊണ്ടുവന്നു. ഇന്ന് എല്ലാം പൊളിഞ്ഞപ്പോള്‍ തെറ്റിദ്ധരിപ്പിക്കപ്പെട്ട ജനങ്ങളോട് മാപ്പുപറയണമെന്ന് ആവശ്യപ്പെടാനുള്ള അവിവേകമൊന്നും ശതമന്യുവിനില്ല. എന്നാലും ചില വാര്‍ത്താവതാരകര്‍ ഒന്ന് കുമ്പസരിക്കുകയെങ്കിലും വേണം-രഹസ്യമായി. എസ് കത്തിയും കൊണ്ട് ഇനി ക്വട്ടേഷന്‍ പണിക്കിറങ്ങുമ്പോള്‍ ഈ അനുഭവങ്ങള്‍ ഓര്‍ക്കുന്നതും നന്നാകും. അഴിമതി തേടിപ്പിടിക്കുമ്പോള്‍ സ്വന്തം മുഖം കണ്ണാടിയില്‍ നോക്കുന്നതും നന്ന്.

പകവച്ച് പിടിക്കുന്ന സിന്‍ഡിക്കറ്റ് അജന്‍ഡയ്ക്കു പിന്നാലെ പോകാത്തവര്‍ 'അഴിമതിയുടെ സംരക്ഷകര്‍' എന്ന് നിങ്ങള്‍ അധിക്ഷേപിച്ചുകൊള്ളുക. ഒരഴിമതിക്കാരന്റെയും ഔദാര്യം പറ്റാതെ ജീവിക്കുന്നവര്‍ ഇവിടെയുണ്ടെന്ന യാഥാര്‍ഥ്യത്തെ മറച്ചുവച്ച് അത്തരക്കാരെ ചെളിവാരിയെറിഞ്ഞുകൊണ്ടേയിരിക്കുക. കോണ്‍ഗ്രസുകാരന്റെ അവിഹിത സ്വത്തും മാര്‍ക്സിസ്റ്റ് പാര്‍ടിക്കെതിരെ ആയുധമാക്കുക. ഇതാണ് ഉദാത്ത മാധ്യമപ്രവര്‍ത്തന മാതൃക എന്ന് നിരന്തരം, നിര്‍ഭയം, നിര്‍ലജ്ജം വിളിച്ചു പറയുക-സ്വര്‍ഗ രാജ്യം നിങ്ങള്‍ക്കുള്ളതുതന്നെ.

ഇടതുവശത്തൂടെ വായ്നോക്കുന്നവര്‍ 'ഇടതുനിരീക്ഷക'രും വാദിച്ചുതോറ്റ കേസില്‍പ്പോലും 'അമ്പട ഞാനേ' എന്ന് ഊറ്റംകൊള്ളുന്നവര്‍ 'ജനിതക ശാസ്ത്രജ്ഞ'രുമായി ചാനലില്‍ വിലസുന്ന കാലമാണിത്-കലികാലം. ഇക്കാലത്ത് എന്തും സംഭവിക്കും. ലാവ്ലിന്‍ കേസ് നേരത്തെ എടുത്തുവെന്നും അന്ന് ചീഫ് ജസ്റ്റിസ് അവിടെയുണ്ടായിരുന്നുവെന്നും അതുകൊണ്ട് അദ്ദേഹത്തിനെതിരായ വാര്‍ത്ത കൊടുക്കുന്നില്ലെന്നും പറയാന്‍ എന്തെളുപ്പം. തെളിയിക്കാന്‍ പറഞ്ഞാലോ? മാന്യത മോശത്തരമാക്കാന്‍ നടക്കുന്നവര്‍ക്ക് തെളിവിന്റെ കാര്യമെന്ത്? ഇതെല്ലാം ഇങ്ങനെ തുടരും. അടുത്ത ക്വട്ടേഷന്‍ വേറെ വരും. സത്യമേവ ജയതേ.

3 comments:

ശതമന്യു said...

എറണാകുളം ജില്ലയിലെ ഒരു മണ്ഡലത്തില്‍ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ച കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്ക് അന്നത്തേതിനേക്കാള്‍ സ്വത്ത് ഇന്നുണ്ടെന്നാണ് ഈയിടെ ഇങ്ങനെ വന്ന ഒരു വാര്‍ത്ത. വാര്‍ത്ത പലയിടത്തും കൊടുപ്പിച്ചു; പ്രതികരണങ്ങള്‍ വാങ്ങി. അതെല്ലാം മിക്ക പത്രങ്ങളിലും അച്ചടിച്ചു വന്നു. കോണ്‍ഗ്രസാണ്; അഴിമതിയാണ്-ഒന്നിലും വലിയ പുതുമയില്ല. ബന്ധപ്പെട്ടയാളിന് സ്ഥാനാര്‍ഥിത്വം കൊടുത്ത പാര്‍ടിതന്നെയാണ് വിശദീകരണം നല്‍കേണ്ടത്. ഈ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി കല്യാണം കഴിച്ചത് മുന്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസിന്റെ മകളെയാണ് എന്നതുകൊണ്ട്, ആ ബന്ധവുമായി കൂട്ടിക്കെട്ടിയുള്ള വാര്‍ത്തകളാണ് പിന്നീട് വന്നത്.

കേരളത്തില്‍നിന്ന്; അടിച്ചമര്‍ത്തപ്പെട്ട സമുദായത്തില്‍നിന്ന് ഉയര്‍ന്നുവന്ന് ഇന്ത്യയുടെ പരമോന്നത ന്യായാധിപനായി മാറിയ വ്യക്തി. അദ്ദേഹത്തെക്കുറിച്ച് വാര്‍ത്തകള്‍ കൊടുക്കുമ്പോള്‍ അല്‍പ്പമെങ്കിലും ആധികാരികത ഉറപ്പാക്കേണ്ടതുണ്ടെന്നും അങ്ങനെയൊരാളെ പിന്തുടര്‍ന്ന് വേട്ടയാടലല്ല തങ്ങളുടെ മുഖ്യ ധര്‍മമെന്നും ആത്മാഭിമാനമുള്ള ആര്‍ക്കും തീരുമാനിക്കാവുന്നതേയുള്ളൂ. അത്തരമൊരു ചിന്തയുടെ അടിസ്ഥാനത്തില്‍, വാര്‍ത്ത ആവര്‍ത്തിച്ചാവര്‍ത്തിച്ച് കൊടുക്കാതിരുന്നപ്പോള്‍, 'പാര്‍ട്ടി പത്രത്തിന് മൌനം' എന്നായി. ആ മൌനത്തിനുപിന്നില്‍ പലപല കഥകള്‍ നിരത്തി. ഒന്നുപോലും പക്ഷേ ഉറപ്പിച്ചുപറയാന്‍ കഴിയുന്നില്ല. അല്ലെങ്കിലും എന്തെങ്കിലും ഉറപ്പിച്ചു പറയുന്നതിലല്ല; ഉറപ്പില്ലാത്ത പലതും പറഞ്ഞു പരത്തുന്നതിലാണ് പുതിയ മാധ്യമമിടുക്ക്.

വിജി പിണറായി said...

'കൊലനടത്താന്‍ ഉപയോഗിച്ച കത്തി ജയചന്ദ്രന്‍ മുഖേന ഇസ്മായിലിനെ ഏല്‍പ്പിച്ച സതീഷ്, മറ്റൊരു 'എസ്' കത്തിയാണ് വീട്ടിലെത്തിയ പോലീസിനു നല്‍കിയതെന്നാണ് നിഗമനം'' എങ്ങനെയുണ്ട്? പൊലീസിനെ തെറ്റിദ്ധരിപ്പിക്കാന്‍ വേണ്ടി പ്രതി തന്നെയാണ് വ്യാജ കത്തി ഇറക്കിയതെന്ന്. എവിടെ കൊല്ലന്‍? എവിടെ ആലയിലെ അന്വേഷണാത്മകം?'

ദാണ്ടെ ഇവിടുണ്ട്...!

A notable part of the charge sheet is regarding the 'S' model knife, which as claimed by the police was used to stab the young business tycoon. Endorsing the investigation done by 'Asianet News', the charge sheet says 'S' type knife was not at all used and informs the court that the original knife used to stab Paul has been recovered according to the confession made by the accused."

ഇത് വായിച്ചാല്‍ എന്തു തോന്നും? ‘S’ കത്തി ‘ഉപയോഗിച്ചിട്ടേയില്ല’ (not at all used) എന്ന് സി ബി ഐ പറഞ്ഞോ എന്ന കാര്യം അവിടെ നില്‍ക്കട്ടെ. സി ബി ഐയുടെ കണ്ടെത്തല്‍ തങ്ങളുടെ ‘ഇന്‍‌വെസ്റ്റിഗേഷ’നെ ശരിവെച്ചു എന്ന അവകാശവാദം ശ്രദ്ധിക്കുക. ‘S’ കത്തി ഉപയോഗിച്ചില്ല’ എന്നതായിരുന്നു ‘ഇന്‍‌വെസ്റ്റിഗേഷ’ന്റെ കണ്ടെത്തല്‍ എന്നും സി ബി ഐ അത് ശരിവെക്കുന്നു എന്നുമല്ലേ ഇപ്പറഞ്ഞതിന്റെ ധ്വനി? എന്നാല്‍ യാഥാര്‍ഥ്യമോ? അതറിയാന്‍ കൊട്ടിഗ്ഘോഷിക്കപ്പെട്ട ആ ‘ഇന്‍‌വെസ്റ്റിഗേഷന്‍’ ഒരിക്കല്‍ക്കൂടി കണ്ടുനോക്കൂ. ‘S’ കത്തി കൊലയ്ക്ക് ഉപയോഗിച്ചിട്ടില്ല എന്ന് ഒരിക്കല്‍പ്പോലും അവകാശപ്പെടുന്നില്ല. മറിച്ച്, കൊലയ്ക്ക് ഉപയോഗിച്ചത് എന്ന നിലയില്‍ പോലീസ് കണ്ടെടുത്ത കത്തി പോലീസ് തന്നെ പണിയിച്ചതാണ് എന്ന ഒറ്റ കാര്യമായിരുന്നു ‘അന്വേഷകന്മാര്‍’ ‘കണ്ടെത്തി’യത്എന്നു കാണാം. എന്നാല്‍ ആ ‘കണ്ടെത്തലി’നെ ശരിവെക്കുന്ന ഒരു വാചകമെങ്കിലും സി ബി ഐയുടെ കുറ്റപത്രത്തില്‍ ഉണ്ടെന്ന് അവകാശപ്പെടാന്‍ ‘ഏഷ്യാനെറ്റു’കാരനു പോലും കഴിയുന്നില്ല. എന്നിട്ടും പറയുന്നു, ‘Endorsing the investigation done by 'Asianet News'...!’ വീണതു വിദ്യ!

മഞ്ഞു തോട്ടക്കാരന്‍ said...

ഇത് എന്താണ് സഖാവെ?
http://tharoor.in/press/tharoor-issues-legal-notice-to-kairali-tv-and-deshabhimani-over-misrepresentation-of-ad-on-award-photo/