Sunday, January 18, 2009

മോഡി-ഫിക്കേഷന്‍

ഗുജറാത്തില്‍നിന്ന് ഇപ്പോള്‍ വരുന്നത് അമൂലും സൂറത്ത് സാരിയും മാത്രമല്ല, മോഡിമാതൃക കൂടിയാണ്.

മുമ്പ് പോര്‍ബന്ദറിന്റെ പേരിലായിരുന്നു ഗുജറാത്ത് അഭിമാനംകൊണ്ടത്. അവിടെ കരംചന്ദ് ഗാന്ധിയുടെയും പുത്ലി ഭായിയുടെയും മകനായി 1869 ഒക്ടോബര്‍ രണ്ടിന് ജനിച്ച കുഞ്ഞ് ഗുജറാത്തിന്റെയും ഇന്ത്യയുടെയും അതിര്‍ത്തിഭേദിച്ച് വളര്‍ന്നു-ഇന്ത്യയുടെ പിതൃസ്ഥാനീയനായി. ഇന്ന് ആ രാഷ്ട്രപിതാവിനെക്കുറിച്ച് പറയുമ്പോള്‍ ഗുജറാത്ത് എന്നുച്ചരിക്കാന്‍ പലരും മടിക്കും. കാരണം ആ മഹാത്മാവിന്റെ നെഞ്ചില്‍ വെടിയുണ്ട പായിച്ചവരുടെ 'മഹത്വ'ത്തിനൊപ്പമാണ് ഗുജറാത്തിന്റെ പേര് തുന്നിച്ചേര്‍ക്കപ്പെടുന്നത്.

വാഡ്നഗര്‍ ഗുജറാത്തിലെ മൊഹ്സാന ജില്ലയില്‍പെട്ട ഗ്രാമമാണ്. അവിടെ ഗാന്ധിജിയുടെ മരണശേഷം 1950 സെപ്തംബര്‍ 17ന് നരേന്ദ്ര ദാമോദര്‍ ദാസ് മോഡി എന്നൊരു തിരുപ്പിറവിയുണ്ടായി. ഗാന്ധിയുടെ രക്തസാക്ഷിത്വത്തിനുശേഷമുണ്ടായ ആ വിത്ത് മുളച്ചു വളര്‍ന്ന് ഗോഡ്‌സെപ്പരുവത്തിലായപ്പോള്‍ ഗുജറാത്തില്‍ തേനും പാലുമല്ല, ചുടുചോരയാണ് ഒഴുകിയത്. ന്യൂനപക്ഷമായ ഇസ്ലാമിനെതിരെ ഭൂരിപക്ഷമായ ഹിന്ദുവിന്റെ വികാരം ആളിക്കത്തിക്കുക; കൂട്ടക്കൊലകള്‍ നടത്തിക്കുക; അങ്ങനെ ഉണ്ടാകുന്ന വര്‍ഗീയ ചേരിതിരിവ് വോട്ടാക്കി മാറ്റുക-അതാണ് ഇന്ന് കൊട്ടിഘോഷിക്കപ്പെടുന്ന 'മോഡിത്വം'.

കേശുഭായ് പട്ടേലിന്റെ കൈയില്‍നിന്ന് തട്ടിയെടുത്ത മുഖ്യമന്ത്രിക്കസേരയിലിരുന്ന് മോഡി എത്രയെത്ര പാവങ്ങളുടെ മരണത്തിന് ചുക്കാന്‍ പിടിച്ചെന്ന് എണ്ണിക്കണക്കാക്കാന്‍ ആര്‍ക്കും ഇന്നാവില്ല. 2002ലെ ഗുജറാത്ത് വംശഹത്യയില്‍ കുറഞ്ഞത് രണ്ടായിരം പേരെങ്കിലും കൊല്ലപ്പെട്ടെന്നാണ് കണക്ക്. കാണാതായവര്‍ അതിനു പുറമെ. മോഡിയെ വീരനായകനാക്കാന്‍ ആസൂത്രണം ചെയ്ത നാടകങ്ങള്‍ വേറെയാണ്. മോഡിക്കെതിരെ വധഗൂഢാലോചന നടത്തിയെന്ന കള്ളക്കഥയുണ്ടാക്കി നിരപരാധികളെ വെടിവച്ചുകൊല്ലുന്നിടംവരെ എത്തി അത്. ഷെയ്ക്ക് സൊഹ്റാബുദീനെയും ഭാര്യയെയും വ്യാജ ഏറ്റുമുട്ടലുണ്ടാക്കി കൊന്നുകളഞ്ഞത് മോഡിത്വത്തിന് തിളക്കം കൂട്ടാനായിരുന്നു. അങ്ങനെ എത്രയെത്ര കൊലപാതകങ്ങള്‍; കൊടുംക്രൂരതകള്‍. നര്‍മദാ അണക്കെട്ടു പ്രദേശത്തുനിന്ന് കുടിയൊഴിപ്പിച്ചവരെ തെരുവിലേക്കു വിട്ടതും ഭൂകമ്പ ദുരിതാശ്വാസത്തിന് കേന്ദ്രം നല്‍കിയ ബഹുകോടികള്‍ വകമാറ്റിയതും വര്‍ഗീയ കലാപത്തില്‍ എല്ലാം നഷ്ടപ്പെട്ടവരെ പുഴുക്കളെപ്പോലെ ചേരിയിലേക്ക് തള്ളിയതും മോഡിയുടെ വികസനചരിത്രം.

മോഡി മുമ്പ് ബിജെപിയുടെ ഒരു വക്താവ് മാത്രമായിരുന്നു. മാധ്യമ പ്രവര്‍ത്തകരോട് അന്നന്നത്തെ രാഷ്ട്രീയ കാര്യങ്ങള്‍ വിശദീകരിക്കാന്‍ ഡല്‍ഹിയില്‍ നിയമിക്കപ്പെട്ട ഒരു ഗുജറാത്തുകാരന്‍. മുമ്പ് അഖിലഭാരതീയ വിദ്യാര്‍ഥി പരിഷത്ത് എന്ന കുട്ടി ആര്‍എസ്എസിന്റെ അഖിലേന്ത്യാ ഭാരവാഹിയായിരുന്നപ്പോള്‍ ക്യാമ്പസുകളില്‍ അക്രമത്തിന് വിത്തിടുകയായിരുന്നു വിനോദം. 2001ല്‍ ഗുജറാത്ത് മുഖ്യമന്ത്രിയായതോടെയാണ് മോഡിയുടെ മോടി കൂടിയത്. 2002ല്‍ ഗുജറാത്ത് വംശഹത്യ-അതോടെ 182 അംഗ നിയമസഭയില്‍ 126 സീറ്റ് ബിജെപിക്ക് കിട്ടി. അഞ്ചുകൊല്ലം കഴിഞ്ഞും അതേ തന്ത്രം മോഡി ആവര്‍ത്തിച്ചു. സോണിയ മോഡിയെ 'മൃത്യുവിന്റെ വ്യാപാരി' എന്നു വിളിച്ചപ്പോള്‍ അമ്മയ്ക്കും മകനുമെതിരെ വാഗ്ധോരണിയുമായി മോഡി ചാടിവീണു. കോണ്‍ഗ്രസ് ഒഴിഞ്ഞുമാറി മാളത്തിലൊളിച്ചു.

രാജ്യത്ത് മതനിരപേക്ഷശക്തികളുടെ കൂട്ടായ്മ കരുത്താര്‍ജിക്കുന്ന ഘട്ടത്തിലാണ് മോഡി എന്ന താരോദയം. ജര്‍മനിയില്‍ തൊഴിലാളിവര്‍ഗ പ്രസ്ഥാനം അഭൂതപൂര്‍വമായി വളര്‍ന്ന ഘട്ടത്തിലാണ് ഹിറ്റ്ലര്‍ ഉദിച്ചുയര്‍ന്നത്. ജര്‍മനിയിലെ തൊഴിലാളിവര്‍ഗ വിപ്ലവം അടിച്ചമര്‍ത്തിയതോടെ, സോവിയറ്റ് യൂണിയനെയും ലേകത്താകെയുള്ള കമ്യൂണിസ്റ്റ് മുന്നേറ്റത്തെയും നശിപ്പിച്ചുകളയാമെന്നാഗ്രഹിച്ച സാമ്രാജ്യവാദികളാണ് ഹിറ്റ്ലറെ പനപോലെ വളര്‍ത്തിയത്. അതുപോലെ, മുതലാളിത്ത വികസനപാത പാപ്പരായി ഇന്ത്യയിലെ ഭരണാധികാരി വര്‍ഗം നിലയില്ലാക്കയത്തില്‍ വീണപ്പോള്‍ ഇവിടെ ഇന്ദിരാതരംഗമാണ് സൃഷ്ടിച്ചത്. നാവടക്കൂ പണിയെടുക്കൂ എന്ന് ഇന്ദിര പറഞ്ഞപ്പോള്‍ ഇന്ത്യയെന്നാല്‍ ഇന്ദിര എന്നായി വൈതാളിക പ്രചാരണം. കര്‍ണാടകത്തില്‍ എസ് എം കൃഷ്ണ എന്ന കോണ്‍ഗ്രസ് മുഖ്യമന്ത്രി കുറെ ഐടി സ്ഥാപനങ്ങളും ബംഗളൂരുവില്‍ കൂറ്റന്‍ കെട്ടിടങ്ങളും ഫ്ലൈഓവറുകളും കൊണ്ടുവന്നപ്പോള്‍ ഇതേ വായ്പാട്ടുകാര്‍ പാടി-വികസനം തിരയടിക്കുന്നുവെന്ന്. ബംഗളൂരുവിലെ ലൈവ്ബാന്‍ഡ് ഷോ നടക്കുന്ന ബാറുകളും പബ്ബുകളും ഇതര നിശാക്ലബ്ബുകളും സജീവമാകുമ്പോള്‍ പത്തുകിലോമീറ്റര്‍ മാത്രം അകലെ കര്‍ഷകന്‍ കണ്ണീരൊഴുക്കുകയും ആത്മഹത്യ ചെയ്യുകയുമായിരുന്നു. തലസ്ഥാന നഗരത്തില്‍ വികസനവും ഗ്രാമങ്ങളില്‍ പട്ടിണിയും. ജനങ്ങള്‍ എസ് എം കൃഷ്ണയെയും കോണ്‍ഗ്രസിനെയും അടുത്ത തെരഞ്ഞെടുപ്പില്‍ കണക്കിന് ശിക്ഷിച്ചു. ഗുജറാത്തില്‍ അങ്ങനെ ഉണ്ടാകുന്ന ശിക്ഷ ഒഴിവാക്കാന്‍ മോഡിക്ക് വര്‍ഗീയതയുടെ ആയുധമുണ്ട്. പിന്നെ വേണ്ടത് വികസനത്തിന്റെ പരിവേഷമാണ്. അതാണിപ്പോള്‍ തരപ്പെടുത്തുന്നത്. പശ്ചിമ ബംഗാളില്‍നിന്ന് ടാറ്റാ മോട്ടോഴ്സിനെ ആട്ടിപ്പായിക്കാന്‍ മുന്നില്‍ നടന്നവര്‍, അതേ ടാറ്റയെ മോഡി കൂട്ടിക്കൊണ്ടുപോയി ഗുജറാത്തില്‍ കുടിയിരുത്തിയപ്പോള്‍ അതാണ് വികസനമെന്ന് പറയുന്നു! ബംഗാളില്‍ വികസനം പാടില്ല-അത് മാര്‍ക്സിസ്റ്റുകാരുടെ നാടല്ലേ. ഇപ്പോള്‍ രത്തന്‍ ടാറ്റ, സുനില്‍ മിത്തല്‍, അനില്‍ അംബാനി തുടങ്ങിയ വ്യവസായപ്രമുഖര്‍ പറയുന്നത് മോഡി ചില്ലറക്കാരനല്ല, പ്രധാനമന്ത്രിതന്നെയാകേണ്ട മഹാത്മാവാണെന്ന്. അതുകേട്ട് എട്ടും പൊട്ടും തിരിയാത്ത കുറെ പാവങ്ങള്‍ ആവേശംകൊള്ളുന്നു. മരണത്തിന്റെ വ്യാപാരിയുടെ വികസനം മഹത്തരമെന്ന്!

അതിനിടയിലാണ് ലോകബാങ്ക് വെടിപൊട്ടിച്ചത്. നിക്ഷേപസാഹചര്യങ്ങളുടെ കാര്യത്തില്‍ ഗുജറാത്തിന്റെ സ്ഥാനം പത്തിനും മുകളിലാണെന്ന്. നമ്മുടെ കൊച്ചുകേരളത്തിന്റെ സ്ഥാനം രാജ്യത്ത് രണ്ടാമത്. ഗാന്ധിയുടെ നാട്ടില്‍നിന്നുയര്‍ന്നുവന്ന് ഗാന്ധിഘാതകരുടെ നേതാവായി മാറിയ നരേന്ദ്രമോഡിയെ മാതൃകയാക്കണമെന്ന പുത്തന്‍ സിദ്ധാന്തത്തെക്കുറിച്ച് വയലാര്‍ രവി, ഉമ്മന്‍ചാണ്ടി, ചെന്നിത്തല തുടങ്ങിയവരുടെ പ്രതികരണമൊന്നും കണ്ടില്ല. എന്നാല്‍, ബിജെപി പ്രതികരിച്ചു-മോഡി തങ്ങളുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയല്ലെന്ന് അവര്‍ക്ക് പറയേണ്ടിവന്നു.

ഇവിടെ, മോഡിയുടെ വികസനമാതൃകയെ പ്രശംസിച്ച് പരസ്യപ്രസ്താവന നടത്തിയ എംപിയെ സിപിഐ എം സസ്പെന്‍ഡ് ചെയ്തപ്പോള്‍ ഓടിയെത്തി, ഇതാ ഞങ്ങള്‍ താങ്കളെ സ്വീകരിക്കുന്നുവെന്നാണ് ബിജെപി മനസ്സുതുറന്നത്. ഇന്നലെവരെ ആ എംപിയെ മാര്‍ക്സിസ്റ്റ് പാര്‍ടിയുടെ നാസ്തിക നിലപാടുകളുടെ രക്തസാക്ഷിയാക്കാനായിരുന്നു കൊണ്ടുപിടിച്ച ശ്രമം. അതുവിലപ്പോകാതെ വന്നപ്പോള്‍ വികസനമന്ത്രത്തിന്റെ 'പ്രയോക്താവാ'ക്കുകയാണ്.

മോഡി-ഫിക്കേഷന്‍ വേണമത്രേ!

കമ്യൂണിസ്റ്റ് പാര്‍ടിയില്‍നിന്ന് ആരെയെങ്കിലും അടര്‍ത്തിയെടുക്കാന്‍ ബിജെപിക്ക് എന്തൊരാര്‍ത്തി. കണ്ണൂരില്‍നിന്ന് ഇരുപതുകിലോമീറ്ററകലെ, ഇ പി രവീന്ദ്രന്‍ എന്ന സിപിഐ എം പ്രവര്‍ത്തകനെ ആര്‍എസ്എസുകാര്‍ വെട്ടിക്കൊന്ന വാര്‍ത്തയും കണ്ണൂര്‍ എംപിയെ ബിജെപി സ്വീകരിച്ചുകൊള്ളാം എന്ന സംസ്ഥാന പ്രസിഡന്റിന്റെ പ്രസ്താവനയും അച്ചടിച്ചുവന്നത് ഒരേദിവസത്തെ പത്രത്തിലാണ്. അതാണ് മോഡി-ഫിക്കേഷന്‍. മുസ്ലീം ലീഗിന്റെ മോടിയുള്ള പ്രതികരണം താമസിയാതെവരുമായിരിക്കും. ലീഗ് പുതിയ ചാനല്‍ തുടങ്ങുന്നതുകൊണ്ട്, അഹമ്മദ് സാഹിബിന്റെ വിദേശയാത്രയുടെയും കുഞ്ഞീക്കയുടെ ആവേശോജ്വല പരിപാടികളുടെയും ഇടയ്ക്കെങ്കിലും മോഡിത്വ സ്പോസേഡ് പ്രോഗ്രാം പ്രതീക്ഷിക്കാം.

കണ്ണൂര്‍ ജില്ലയില്‍ എന്തൊക്കെയോ സംഭവിക്കും എന്ന പ്രതീതി നിലനില്‍ക്കുന്നുണ്ട്. ആര്‍എസ്എസ് കേന്ദ്രങ്ങളില്‍ ആള്‍ക്കൂട്ടമില്ല. ആര്‍എസ്എസുകാര്‍ ഒറ്റതിരിഞ്ഞു നടക്കുന്നില്ല, തൊഴില്‍സ്ഥലങ്ങളില്‍ ഒരൊറ്റ ആര്‍എസ്എസുകാരനെയും കാണുന്നില്ല. അഥവാ തൊഴിലിനുപോയാല്‍ സന്ധ്യക്കുമുമ്പ് ക്യാമ്പുകളില്‍ തിരിച്ചെത്തുന്നു. ആര്‍എസ്എസ് വലിയ ആക്രമണങ്ങള്‍ ആസൂത്രണം ചെയ്യുമ്പോഴെല്ലാം ഇങ്ങനെ സംഭവിക്കാറുണ്ട്. അത് ആര്‍എസ്എസിന്റെ വക. സിപിഐ എമ്മിനെതിരെ ഷൊര്‍ണൂരിന്റെയും നന്ദിഗ്രാമിന്റെയും പേരില്‍ അര്‍മാദിച്ച് തുള്ളുന്നവര്‍ ആര്‍എസ്എസിന്റെ ആയുധശേഖരണത്തെയും അക്രമ പദ്ധതിയെയുമൊന്നും ഗൌനിക്കുന്നില്ല.

എറണാകുളത്തെ സര്‍ക്കാര്‍ ഗസ്റ്റ്ഹൌസില്‍ സിപിഐ എം കേന്ദ്രകമ്മിറ്റി അംഗങ്ങള്‍ക്ക് താമസ സൌകര്യമൊരുക്കിയതിലാണ് ഒരു സിന്‍ഡിക്കറ്റുപത്രം കഴിഞ്ഞ ദിവസം ക്ഷോഭിച്ചുകണ്ടത്. ഷൊര്‍ണൂര്‍ ആളിക്കത്തുമെന്ന പ്രതീക്ഷയിലാണ് മറ്റൊരു പത്രം. കണ്ണൂരിലെത്തിയ ഉമ്മന്‍ചാണ്ടിയോട്, ഷൊര്‍ണൂരിലെന്തേ സ്ഥാനാര്‍ഥികളെ നിര്‍ത്തിയില്ല എന്ന് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍, അവിടെ മുമ്പ് ജയിക്കാത്തതുകൊണ്ട് എന്നായിരുന്നത്രേ മറുപടി. (കഴിഞ്ഞതവണ പത്തൊന്‍പതിടത്തു തോറ്റതുകൊണ്ട് വരുന്ന ലോക്‍സ‍ഭാതെരഞ്ഞെടുപ്പില്‍ അവിടെയൊന്നും ഉമ്മന്‍ചാണ്ടിയുടെ മുന്നണി മത്സരിക്കില്ലായിരിക്കും) നന്ദിഗ്രാമിലെ തെരഞ്ഞെടുപ്പുഫലം ചൂണ്ടി, ബംഗാളില്‍ സിപിഐ എം തോറ്റുതൊപ്പിയിടാന്‍ പോകുന്നുവെന്ന് ഒരു പത്രം. ആര്‍എസ്എസും ഉമ്മന്‍ചാണ്ടിയും ചില പത്രങ്ങളുമെല്ലാം കൂട്ടുന്ന കോപ്പുകള്‍ കാണുമ്പോള്‍ വരാനിരിക്കുന്ന നാളുകള്‍ സംഭവബഹുലമാകുന്നതിന്റെ ലക്ഷണമുണ്ട്. തെരഞ്ഞെടുപ്പ് വരികയല്ലേ. എല്ലാം പതിവുപരിപാടിതന്നെ. ഇത്തവണ ടീമില്‍ കുറെ വിമതവേഷക്കാരെക്കൂടി കിട്ടിയതുകൊണ്ട് കളിയില്‍ തമാശയ്ക്ക് പഞ്ഞമുണ്ടാകില്ല. ഒരു പാര്‍ടി കോണ്‍ഗ്രസ് ഒഞ്ചിയത്ത് നടക്കുന്നുണ്ട്. കോത്താഴത്ത് അടുത്തത് നടക്കും. പ്രസംഗിക്കാന്‍ ചില കുട്ടന്മാര്‍ മുട്ടി നടക്കുന്നുമുണ്ട്.

എല്ലായിടത്തും വേണം ഒരു മോഡിഫിക്കേഷന്‍.

12 comments:

ശതമന്യു said...

പശ്ചിമ ബംഗാളില്‍നിന്ന് ടാറ്റാ മോട്ടോഴ്സിനെ ആട്ടിപ്പായിക്കാന്‍ മുന്നില്‍ നടന്നവര്‍, അതേ ടാറ്റയെ മോഡി കൂട്ടിക്കൊണ്ടുപോയി ഗുജറാത്തില്‍ കുടിയിരുത്തിയപ്പോള്‍ അതാണ് വികസനമെന്ന് പറയുന്നു! ബംഗാളില്‍ വികസനം പാടില്ല-അത് മാര്‍ക്സിസ്റ്റുകാരുടെ നാടല്ലേ. ഇപ്പോള്‍ രത്തന്‍ ടാറ്റ, സുനില്‍ മിത്തല്‍, അനില്‍ അംബാനി തുടങ്ങിയ വ്യവസായപ്രമുഖര്‍ പറയുന്നത് മോഡി ചില്ലറക്കാരനല്ല, പ്രധാനമന്ത്രിതന്നെയാകേണ്ട മഹാത്മാവാണെന്ന്. അതുകേട്ട് എട്ടും പൊട്ടും തിരിയാത്ത കുറെ പാവങ്ങള്‍ ആവേശംകൊള്ളുന്നു. മരണത്തിന്റെ വ്യാപാരിയുടെ വികസനം മഹത്തരമെന്ന്!

അതിനിടയിലാണ് ലോകബാങ്ക് വെടിപൊട്ടിച്ചത്. നിക്ഷേപസാഹചര്യങ്ങളുടെ കാര്യത്തില്‍ ഗുജറാത്തിന്റെ സ്ഥാനം പത്തിനും മുകളിലാണെന്ന്. നമ്മുടെ കൊച്ചുകേരളത്തിന്റെ സ്ഥാനം രാജ്യത്ത് രണ്ടാമത്.

*
കണ്ണൂരിലെത്തിയ ഉമ്മന്‍ചാണ്ടിയോട്, ഷൊര്‍ണൂരിലെന്തേ സ്ഥാനാര്‍ഥികളെ നിര്‍ത്തിയില്ല എന്ന് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍, അവിടെ മുമ്പ് ജയിക്കാത്തതുകൊണ്ട് എന്നായിരുന്നത്രേ മറുപടി. (കഴിഞ്ഞതവണ പത്തൊന്‍പതിടത്തു തോറ്റതുകൊണ്ട് വരുന്ന ലോക്‍സ‍ഭാതെരഞ്ഞെടുപ്പില്‍ അവിടെയൊന്നും ഉമ്മന്‍ചാണ്ടിയുടെ മുന്നണി മത്സരിക്കില്ലായിരിക്കും)

Anonymous said...

-കഴിഞ്ഞതവണ പത്തൊന്‍പതിടത്തു തോറ്റതുകൊണ്ട് വരുന്ന ലോക്‍സ‍ഭാതെരഞ്ഞെടുപ്പില്‍ അവിടെയൊന്നും ഉമ്മന്‍ചാണ്ടിയുടെ മുന്നണി മത്സരിക്കില്ലായിരിക്കും.-

യെത്ര ചുന്ദരമായ നടക്കാത്ത ചൊപ്പനം. യിത്തവണ കാങ്ക്രസ് പ്രചരണത്തിന്റെ ചുമതല അമേരിക്കന്‍ പരസ്യ കമ്പനിക്ക് നല്‍കിക്കഴിഞ്ഞു. സായിപ്പന്മാര്‍ ചൊമരെഴുതുകയും പോസ്റ്ററൊട്ടിക്കുകയും ചെയ്യുമെന്നാണ് തമാശക്കാര്‍ പറയണത്.

മോഡിഫിക്കേഷനുവേണ്ടി രത്ത,മിത്ത,അംബാനിമാര്‍ അരങ്ങത്തെത്തിയത് തിരുവായ്ക്കെതിര്‍വായില്ലാത്ത ഒരുത്തന്‍ അങ്ങ് ഇന്ദ്രപ്രസ്ഥം ഫരിച്ചാ, അവന്മാര്‍ക്ക് സൌകര്യമാകുമെന്ന് വെച്ചാണ്. ഉള്ള ചുവപ്പ് നാട പോലും മോഡി അണ്ണന്‍ വെട്ടി മാറ്റിക്കൊടുക്കുമത്രെ.

യേകാധിപതീനെ ഇഷ്ടമില്ലാത്ത മൊയ്ലാളിമാരുണ്ടോ.

Rajeeve Chelanat said...

വികസനത്തിന്റെ കള്ള ന്യായം രാവന്തിയോളം ജപിച്ച്, അതിനിടയിലൂടെ വര്‍ഗ്ഗീയ ധ്രുവീകരണം നടത്തി, ജനങ്ങളെ വിഭജിച്ച്, സ്വന്തം സംസ്ഥാനത്തെപ്പോലും ഇരുതട്ടിലാക്കി ‘മോഡി‘കൂട്ടുന്നത് കാണാന്‍ ഇവിടെ ആര്‍ക്കും കഴിയുന്നില്ല. അബ്ദുള്ളക്കുട്ടിയായാലും അംബാനിയായാലും, മിത്തലായാലും, എല്ലാം ആ വികസന ജപം അതേപടി ആവര്‍ത്തിച്ചു നടക്കുന്നു. രണ്ടോ അതിലധികമോ ഗുജറാത്തുകളാണ് ഇന്ന് ആ പ്രദേശത്തുള്ളത്. കൃത്യമായ അതിര്‍ത്തികളുള്ള ഘെട്ടോകള്‍.

പ്രസക്തമായി ഈ പോസ്റ്റ്.

അഭിവാദ്യങ്ങളോടെ

ജിവി/JiVi said...

ഇനി വീരനായകന്‍ അബ്ദുള്ളക്കുട്ടിയാണ്. പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടുകഴിഞ്ഞു.

എം ആര്‍ മുരളി സി പി എം ലെ അപചയത്തിനെതിരെ രംഗത്തുവന്നു, അബ്ദുള്ളക്കുട്ടിയും അങ്ങനെതന്നെ.

എം ആര്‍ മുരളീ കീ ജയ്
അബ്ദുള്ളക്കുട്ടീ കീ ജയ്

Anonymous said...

മറ്റൊരു 'തൊഴിലാളി വര്‍ഗ്ഗ'വാര്‍ത്ത കേട്ടോ.എം.ആര്‍.മുരളി ഊമ്മന്‍ചാണ്ടി യെ കണ്ടു(മനോരമ വാര്‍ത്തയാണെ,ജനശക്തി വാര്‍ത്ത ആല്ലേ).എങ്കിലും "രാഷ്ട്രീയമൊന്നും' സംസാരിച്ചില്ലെന്നു മുരളി ഉവാചിച്ച്ചു. കൊച്ചു മക്കളുടെ വേളി കാര്യം ചര്‍ച്ച ചെയ്തിരിക്കാം ഇരുവരും.,പക്ഷെ ഓ,ഒന്ചിയത്തു ഞമ്മള്‍ കൊണ്ഗ്രെസ്സിനെയോ,ബി യെ പി യോ അടുപ്പിക്കില്ലാട്ടോ(അവിടുത്തെ പാര്‍ട്ടി 'കൊണ്ഗ്രെസ്സ്' വാര്‍ത്ത)

Anonymous said...

യു.ഡി.എഫ് എന്താ കുപ്പത്തൊട്ടിയാണോ അനോണീ? ഏത് വേസ്റ്റും കൊണ്ടു തട്ടാനുള്ള കുപ്പത്തൊട്ടി.

Anonymous said...

ബീജെപ്പി അണ്ണന്മാരുടെ കേന്ദ്ര ആപ്പീസീന്ന് ആരോ അടിച്ച് മാറ്റിക്കൊണ്ട് പോയ രണ്ടു കോടിയെപ്പറ്റി വല്ല വിവരവും ഉണ്ടോ?

ഒടുക്കം വിവരം കിട്ടുമ്പോ, പ്രൈവറ്റ് ഡിറ്റക്ട്ടീവ് അണ്ണന്മാരെ കള്ളനെപ്പിടിക്കാന്‍ അയച്ചിരിക്കയാണ്. പോലീസില്‍ പറയാന്‍ പറ്റൂലാലോ. മലയാളം പത്രക്കാരന്മാരൊന്നും വിവരം അറിഞ്ഞില്ല. ചില വാര്‍ത്തകള്‍ക്കൊക്കെ ഒച്ചിന്റെ സ്പീഡ്. ചിലതിനു പ്രകാശവേഗവും.

മനനം മനോമനന്‍ said...

അഭിവാദനങ്ങള്.ഒരു വിശുദ്ധനെക്കൂടി കിട്ടിയിട്ടുണ്ട്‌ സുന്ദരകേരളത്തിനു;അബ്ദുള്ളക്കുട്ടി.

ഇ.എ.സജിം തട്ടത്തുമല said...

ദേശാഭിമാനിയില് വായിച്ചു.അവിടെ കമംന്റിടാനൊക്കില്ലല്ലോ.എന്നാപ്പിന്നെ ഇവിടെ വന്നൊന്നു കമനറ്റീട്ടു പോകാന്നു കരുതി.ഭാവുകങ്ങള്!

Anonymous said...

മംഗലാപുരത്ത് മോഡി-ഫിക്കേഷന്‍!! രാമരാജ്യം വന്നിട്ടില്ല. അപ്പോഴെ രാമസേന ഇങനെ. അപ്പോള്‍ രാമരാജ്യം വന്നാലോ? മര്‍ക്കടസ്യ സുരാപാനം അല്ലേ?

Anonymous said...

കുഞ്ഞുമോഡിമാരും രംഗത്തുണ്ട്.

ഒരു സംഘപരിവാറി ശ്രീരാമസേനയെ രക്ഷിക്കാന്‍ വേണ്ടി പെണ്‍കുട്ടിയുടെ സ്വഭാവദൂഷ്യത്തെക്കുറിച്ച് ഒരു ബ്ലോഗില്‍ വിശകലനം നടത്തുന്നു. സ്വന്തം പെങ്ങളായിരുന്നേല്‍ അവനിത് ചെയ്യുമായിരുന്നോ?

Anonymous said...

എം.വി.രാഘവന്‍ പറയുന്നത് അബ്ദുള്ളക്കുട്ടി യു.ഡി.എഫിനു മുതല്‍കൂട്ടാവില്ലെന്നും ഉള്ള മുതലു പോവുകയേ ഉള്ളൂ എന്നുമാണ്. മോഡിയില്‍ നിന്നും മാഡത്തിലേക്കുള്ള വഴിക്ക് തടസ്സങ്ങളാണല്ലോ.

ഇനി ഗൌരിയമ്മ എന്ത് പറയുമെന്ന് നോക്കാം.