Sunday, March 16, 2014

മുക്കിയാലും മുങ്ങാത്ത വാര്‍ത്ത

ചാക്കോ സഞ്ചിയോ എന്നതല്ല- കോണ്‍ഗ്രസിന്റെ വക്താവാണ്. പി ടി തോമസിനും വി ടി ബല്‍റാമിനും പലതും പറയാം. തോമസിന് സീറ്റില്ല. വോട്ട് പോയാല്‍ കുഴപ്പമില്ല. ബല്‍റാമിന്റെ മണ്ഡലത്തില്‍ കത്തോലിക്കരുമില്ല. ഇരുവര്‍ക്കും ബിഷപ്പിന്റെ രക്തസമ്മര്‍ദം അളക്കാം; തെറിവിളിക്കുകയുമാകാം. എല്ലാം കഴിഞ്ഞ് സുധീരന്‍ ഒന്ന് "ശകാരിച്ചാല്‍" നാടകത്തിന് മനോരമ കര്‍ട്ടനിടും. പിസി ചാക്കോ പറയുന്നത് അതുപോലെയല്ല. ഹൈക്കമാന്‍ഡിന് പറയാനുള്ളത് മാധ്യമങ്ങള്‍ക്കുമുന്നില്‍ അവതരിപ്പിക്കാന്‍ ചുമതലയുള്ള ദേഹവും സര്‍വോപരി, തൃശൂരില്‍നിന്ന് ഒറ്റച്ചാട്ടത്തിന് ചാലക്കുടിയിലെത്തി ഗോദയിലിറങ്ങിയ സ്ഥാനാര്‍ഥിയുമാണ് ചാക്കോ. സത്യം സത്യമായേ പറയൂ. ഇക്കുറി കോണ്‍ഗ്രസ് പ്രതിപക്ഷത്താണിരിക്കുക എന്നാണ് ആ നാവില്‍നിന്നുതിര്‍ന്ന മൊഴിമുത്ത്. മാര്‍ക്സിസ്റ്റ് പാര്‍ടി തോറ്റു തുലഞ്ഞുപോകും എന്ന് സുധീരനും ചെന്നിത്തലയും നാടുനീളെ നടന്ന് ശപിക്കുന്ന നേരത്താണ്, തുലയുന്നത് കോണ്‍ഗ്രസാണ് എന്ന് ചാക്കോ ഉറപ്പിച്ചുപറഞ്ഞത്. ഇത്തവണ കേരളത്തില്‍നിന്ന് കൈപ്പത്തിക്ക് വോട്ടുവാങ്ങി ഒരാളും ഡല്‍ഹിക്ക് വണ്ടികയറില്ല എന്ന് ചാക്കോ തന്നെ ഉറപ്പിച്ച സ്ഥിതിക്ക് മനോരമയ്ക്ക് കേരളത്തില്‍ തെരഞ്ഞെടുപ്പ് നടക്കുന്നേയില്ല എന്ന വാര്‍ത്ത കൊടുക്കാവുന്നതാണ്.

"മ"പത്രങ്ങളുടെ മാര്‍ക്സിസ്റ്റ് വിരുദ്ധരോഗം മൂര്‍ധന്യത്തിലെത്തുന്നത് തെരഞ്ഞെടുപ്പുകാലത്താണ്. പത്രപ്പടയും ചാനല്‍പടയും ഒന്നിച്ച് കൊടിപിടിച്ച് ഇടതുപക്ഷത്തിന് മൂര്‍ദാബാദ് വിളിക്കുന്ന കാഴ്ചയാണ് ശരിയായ തെരഞ്ഞെടുപ്പുകാഴ്ച. വലതുപക്ഷവാര്‍ത്താ സേവയ്ക്കുമപ്പുറം സ്വന്തം ഫാക്ടറിയില്‍ ഇടതുസംഹാര വാര്‍ത്തകള്‍ ഉല്‍പ്പാദിപ്പിക്കാനും മിടുക്കരാണവര്‍. ഒരു മകാരപ്പത്രത്തിന്റെ മാനേജിങ് ഡയറക്ടര്‍ യുഡിഎഫിന്റെ സ്ഥാനാര്‍ഥിയാണ്. മറ്റൊന്നിന്റെ മനസ്സുതന്നെ മാര്‍ക്സിസ്റ്റ് വിരോധത്തിന്റെ മഹാസാഗരം. ഇരുകൂട്ടര്‍ക്കും സ്വന്തം ചാനലുകള്‍. എല്ലാംചേര്‍ന്ന് വാര്‍ത്ത മുക്കലും അമുക്കലും ഉണ്ടാക്കലും ഇടിച്ചു പരുവപ്പെടുത്തലും യഥാവിധി നടത്തുമ്പോള്‍ കാക്ക കൊക്കാവും; പിന്നെ മലര്‍ന്നു പറക്കുകയുംചെയ്യും.

ഞങ്ങളെ വന്നു തൊഴുതോളണം; രണ്ടാംമുണ്ട് അരയില്‍കെട്ടി നിന്നോളണം- അതൊക്കെ ബോധിച്ചാല്‍ ചെറിയ വാര്‍ത്ത കൊടുക്കാന്‍ നോക്കാം എന്നാണ് ഭാവം. ഓച്ഛാനിച്ചു നിന്നില്ലെങ്കില്‍ എഴുതി നാറ്റിക്കുമെന്നാണ് ഭീഷണി. അങ്ങനെ രാകിമിനുക്കിയ കത്തിയുമായി അലറിവിളിച്ചു നില്‍ക്കുന്നവരോട് തിരിച്ചു മിണ്ടിയാല്‍ അത് ധാര്‍ഷ്ട്യമായി. തുടര്‍ന്ന് കഥകളായി. രാവിലെയും ഉച്ചയ്ക്കും വൈകിട്ടും മാധ്യമ മഹത്തുക്കളുമായി കുശലം പറഞ്ഞും ചിരിച്ചും കളിച്ചും നടക്കുന്നവര്‍ മാന്യന്മാരും മാധ്യമ സേവയില്ലാതെ ജനങ്ങള്‍ക്കിടയില്‍ അധ്വാനിക്കുന്നവര്‍ മാഫിയകളുമായി വാഴ്ത്തപ്പെട്ട കാലത്തിനുപക്ഷേ, ആയുസ്സുനീളുന്നില്ല. മൂടിവച്ചാലും മുക്കിവച്ചാലും കാര്യം ജനങ്ങള്‍ അറിയുമെന്ന സ്ഥിതി വന്നിട്ടുണ്ട്. പുതിയ ചാക്കില്‍കെട്ടി കല്ലുവച്ച് പൊട്ടക്കുളത്തില്‍ താഴ്ത്തിയാലും സത്യം പുറത്തുവരുമെന്നായി.

പി സി ചാക്കോ പ്രസ് ക്ലബ്ബില്‍ ചെന്ന്, ഇന്ത്യയിലെ രാഷ്ട്രീയ സാഹചര്യം കോണ്‍ഗ്രസിന് അനുകൂലമല്ലെന്നും തിരിച്ചടി നേരിടുമെന്നും സ്ഥാനം ഇക്കുറി പ്രതിപക്ഷ നിരയിലാകാനിടയുണ്ടെന്നും പ്രസ്താവിച്ചത് മനോരമയ്ക്ക് പൂഴ്ത്താം. പക്ഷേ, ആരെങ്കിലും ചെറുതായി നല്‍കിയാലും ജനങ്ങളുടെ മനസ്സില്‍ പതിയും. ചാക്കോയ്ക്ക് സുധീരന്‍ കൊടുത്ത മറുപടി കണ്ടെങ്കിലും ചാക്കോ പറഞ്ഞ സത്യം നാലാള്‍ ചര്‍ച്ചചെയ്യുമെന്ന് സാരം.

ഇടുക്കിയില്‍ സീറ്റുപോയി പരിഭവിച്ച്, ""എന്നോട് ഈ സംഭവത്തില്‍ പാര്‍ടിയിലാരും അഭിപ്രായം ചോദിച്ചിട്ടില്ല. സീറ്റ് നിഷേധിച്ചതിന് വിശദീകരണവും തന്നില്ല."" എന്ന് പി ടി തോമസ് പറഞ്ഞാല്‍ അത് എന്തുകൊണ്ടെന്നും അര്‍ഥം എന്തെന്നും നന്നായി ബോധ്യപ്പെടുന്നവരാണ് മലയാളികള്‍. അതിനെ "വി എം സുധീരന് പി ടി തോമസിന്റെ മറുപടി" എന്ന് ആരും വ്യാഖ്യാനിക്കേണ്ട കാര്യമില്ല എന്ന് സാരം. ആ വാര്‍ത്ത കേട്ടറിയുന്നവര്‍ക്കുപോലും മനസിലാകും, ആദര്‍ശവേഷക്കാരനായ സുധീരന്‍ ഇടുക്കി സീറ്റിന്റെ കാര്യത്തില്‍ പറഞ്ഞത് പച്ചക്കള്ളമാണെന്ന്. കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടിന്‍മേല്‍ കൊണ്ടുവന്ന കരടുവിജ്ഞാപനം കോണ്‍ഗ്രസിന്റെ തനി തട്ടിപ്പാണെന്ന് വലതുപക്ഷ മാധ്യമങ്ങള്‍ സമ്മതിക്കേണ്ടതില്ല- തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് കേന്ദ്രസര്‍ക്കാരിന്റെ നടപടിയെന്നും അതിന് നിയമ സാധുതയില്ലെന്നും സമര്‍ഥിച്ച് ഹരിത ട്രിബ്യൂണലില്‍ ഗോവ ഫൗണ്ടേഷന്‍ നല്‍കിയ ഹര്‍ജിയുടെ വാര്‍ത്ത വായിച്ചാല്‍ മതി.

ഇടുക്കി ബിഷപ് ഹൗസില്‍ സന്ദര്‍ശനത്തിനെത്തിയപ്പോള്‍ മാധ്യമപ്രവര്‍ത്തകരുടെ മുന്നില്‍ യുഡിഎഫ് സ്ഥാനാര്‍ഥിക്ക് ശകാരം ലഭിച്ചെങ്കില്‍ ""ഡീന്‍ കുര്യാക്കോസ് ഇടുക്കി ബിഷപ്പിനെ സന്ദര്‍ശിച്ചു"" എന്ന കുഞ്ഞു തലക്കെട്ടില്‍ മനോരമ വാര്‍ത്തയൊതുക്കിയതുകൊണ്ട് പ്രത്യേകിച്ച് കാര്യമൊന്നുമില്ല. വോട്ടിനുവേണ്ടി എന്തുംചെയ്യുന്ന കോണ്‍ഗ്രസിനെ ബിഷപ് വിമര്‍ശിക്കുന്നത്, പ്രായക്കൂടുതലും രക്തസമ്മര്‍ദവുംകൊണ്ടല്ലെന്ന് മനസിലാക്കാനുള്ള ബുദ്ധി മലയാളി പണയം വച്ചിട്ടില്ല.

തലസ്ഥാനത്ത് അഞ്ചുകൊല്ലം മുമ്പ്, അന്യഗ്രഹത്തില്‍നിന്ന് വന്ന സുന്ദരസ്ഥാനാര്‍ഥിയായിരുന്നു. അഭൗമനും അസാധാരണനുമായ സ്ഥാനാര്‍ഥിയുടെ ചിരിയും മുടിയും മല്യാളവും തൊടുത്ത് വോട്ടു വേട്ടയാടിയ യുഡിഎഫിന് ഇത്തവണ ആയുധങ്ങളൊന്നുമില്ല. രണ്ടുവട്ടം മന്ത്രിസ്ഥാനംവിടേണ്ടിവന്ന സ്ഥാനാര്‍ഥിയെ പിന്നെയും ചുമക്കേണ്ടിവന്ന "കാറ്റില്‍ ക്ലാസ്" ആണ് ഇന്ന് പാവം കോണ്‍ഗ്രസുകാര്‍. മനോരമ പക്ഷേ, കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ മണ്ഡലത്തിലാകെ തരൂര്‍ മുന്നിലെത്തിയെന്ന് വീമ്പ് എഴുതിയും വരച്ചും വിടുപണിയെടുക്കുന്നു. ഖദറിട്ടവര്‍ക്ക് മടുത്താലും മനോരമയ്ക്ക് വിശ്രമമില്ല.

വിരഹദുഃഖം സഹതാപവോട്ടാക്കാനുള്ള ശ്രമം കാര്യമായി കാണുന്നില്ല. സുനന്ദയുടെ കാര്യം മിണ്ടുന്നുമില്ല. തരൂരിന്റെ കംപ്യൂട്ടറില്‍ നുഴഞ്ഞുകയറിയ തരാറിനെക്കുറിച്ച് സുനന്ദ പറഞ്ഞിരുന്നു. അവര്‍ ഐഎസ്ഐ ഏജന്റാണെന്ന് തുറന്നടിച്ചിരുന്നു. ഐപിഎല്‍ കാലത്തെ "ഇതിയാന്റെ" അഴിമതി താന്‍ താങ്ങിയിട്ടുണ്ടെന്ന് വെളിപ്പെടുത്തിയിരുന്നു. സുനന്ദ മരണമടഞ്ഞു- എങ്ങനെയെന്ന് ഇന്നുവരെ തെളിയിക്കപ്പെട്ടിട്ടില്ല. അവര്‍ പോയെങ്കിലും അവരുടെ വാക്കുകള്‍ എങ്ങും പോയിട്ടില്ല. ഐപിഎല്‍ അഴിമതിയും വിദേശബന്ധവും മറ്റും. അതൊന്നും പറയാതെ തരൂര്‍ പരമയോഗ്യനെന്നും തരാര്‍ വെറും തോന്നലെന്നും നൂറ്റൊന്നുരുവിടാനാണ് കോണ്‍ഗ്രസുകാരന്റെ യോഗം.

കൊല്ലത്തെ കോണ്‍ഗ്രസിനുമേല്‍ പതിച്ചത് രണ്ട് എംഎല്‍എ മാരുടെ കച്ചവടത്തില്‍ ബോണസായി കിട്ടിയ ധൂമകേതുവിനെയാണ്. അത് വന്നുവീണിടത്തുനിന്ന് ആത്മാഭിമാനമുള്ള ഖദറുകാരന്‍ ഓടി മറയുകയാണത്രെ. ഇന്നലെ കേട്ട തെറി കാതില്‍മുഴങ്ങുമ്പോള്‍, അഴിമതിക്കാരനെന്നു വിളിച്ച നാവുകൊണ്ട് അമ്മാവാ എന്ന വിളി കേള്‍ക്കുമ്പോള്‍ ആരായാലും ഓടി രക്ഷപ്പെടും.

ഇതൊന്നും മകാരപ്പത്രങ്ങളും ചാനലുകളും കണ്ടില്ലെങ്കിലും ജനങ്ങള്‍ അറിയുന്നുണ്ടെന്നതും അറിഞ്ഞുതന്നെ പ്രതികരിക്കുമെന്നതുമാണ് പുതിയ കാലത്തെ തെരഞ്ഞെടുപ്പ് വിശേഷം.       

*
അബ്ദുള്ളക്കുട്ടി അശ്ലീലക്കുട്ടിയായി മാറിയതുകൊണ്ട് പരാതി രൂപത്തില്‍ നല്ലൊരു സാഹിത്യസൃഷ്ടി വായിക്കാനുള്ള അവസരം മലയാളിക്ക് കിട്ടി. ഒറ്റക്കാര്യമേ മനസിലാകാതുള്ളൂ- ഈ അബ്ദുള്ളക്കുട്ടിയെമാത്രം പിടിക്കണമെന്ന് ഉമ്മന്‍ചാണ്ടി തീരുമാനിച്ചത് എന്തുകൊണ്ടാകും? പറ്റുവരവുകാര്‍ പലരുള്ളപ്പോള്‍ ഒരാളെ കുടുക്കാന്‍ സരിതയ്ക്ക് അനുമതി കിട്ടിയെങ്കില്‍, അതിനു പിന്നിലെ ചരടുകള്‍ അന്വേഷിക്കുകതന്നെ വേണം.

അശ്ലീലക്കുട്ടിയെ കോര്‍ത്ത് ചൂണ്ടയെറിഞ്ഞതാണോ അതോ ആവശ്യം കഴിഞ്ഞപ്പോള്‍ മാലിന്യം വലിച്ചെറിഞ്ഞതാണോ? സത്യമാരെന്നുമെന്തെന്നുമാര്‍ക്കറിയാം എന്നു പറയുന്നില്ല- സത്യം സരിതയ്ക്കും ഉമ്മന്‍ചാണ്ടിക്കുമേ അറിയൂ.

2 comments:

ajith said...

കൂതറ രാഷ്ട്രീയം

okaldahan said...

Harrah's Casino - MapYRO
Find Harrah's 전라남도 출장샵 Casino, Las Vegas, Nevada, 부천 출장샵 United States, real-time 안동 출장안마 prices room for 대구광역 출장샵 3 nights at Harrah's Casino 군산 출장안마 in Las Vegas Nevada.