Sunday, March 9, 2014

മാന്യതയുടെ വഴികള്‍

സന്തോഷം സഹിക്കാതെ ഒരാള്‍ ചക്കരയുമ്മ നല്‍കിയപ്പോള്‍ മറ്റൊരാള്‍ നെറ്റിയില്‍ തലോടി. പ്രിയപ്പെട്ട അനുയായികള്‍ക്ക് കൈകൊടുത്തും അഭിവാദ്യം ചെയ്തും ഇരിക്കുമ്പോള്‍ വന്നു ആദ്യ ചുംബനം. ഉടനെ അടുത്തത്. അസമിലെ ജോര്‍ഹട്ടില്‍ മാലയും ബൊക്കെയുമൊന്നുമല്ല-ചുംബനപ്പെരുമഴയാണ് രാഹുലിന് കിട്ടിയതെന്ന് വാര്‍ത്ത കാണുന്നു. ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസിെന്‍റ സുപ്രിം കമാന്‍ഡന്‍റ് ആണ് രാഹുല്‍ ഗാന്ധി. ചെന്നിത്തല മുന്നില്‍ചെന്നു നിന്നാല്‍, രാഹുല്‍ ഗാന്ധിജീ എന്നേ വിളിക്കൂ. ആ മഹാനേതാവിനെ മുത്തമിടാന്‍ വനിതകള്‍ തിക്കിത്തിരക്കുന്ന നാട്ടില്‍, അബ്ദുള്ളക്കുട്ടിയെ എന്തിന് ക്രൂശിക്കണം എന്നാണ് മനസ്സിലാകാത്തത്.

രാഹുലിനെക്കാള്‍ പത്തുവയസ്സേ കൂടുതലുള്ളൂ, അത്ഭുതക്കുട്ടി ചെറുപ്പമാണ്. യൗവ്വനം നിറഞ്ഞു തുളുമ്പുന്ന മനസ്സാണ്. സൗരോര്‍ജത്തെക്കുറിച്ച് കേട്ടപ്പോള്‍ കൂടുതല്‍ അറിയണമെന്നു തോന്നി. അറിഞ്ഞപ്പോള്‍ ഇടയ്ക്കിടെ അറിയണമെന്നായി. അടുത്തു കാണണമെന്നായി. രാത്രി വിളിച്ച് കോണ്‍ഗ്രസിെന്‍റ ഭരണഘടനക്കുറിച്ചും തീരദേശ പരിപാലന നിയമത്തെക്കുറിച്ചും പശ്ചിമ ഘട്ടത്തിെന്‍റ മലമടക്കുകളെപ്പറ്റിയും ചര്‍ച്ചചെയ്താല്‍ സൗരോര്‍ജം വരുമെന്ന് തിരിച്ചറിഞ്ഞു. അതൊരു കുറ്റമൊന്നുമല്ല. ഇഷ്ടപ്പെട്ടവരെ അടുത്തുകാണാന്‍ കൊതിക്കുന്നതിലും ആ കാഴ്ച മസ്ക്കറ്റ് ഹോട്ടലിലാകുന്നതിലും തെറ്റില്ല എന്നു "സുധാകരേട്ടന്‍" പഠിപ്പിച്ചിട്ടുണ്ട്. നിങ്ങള്‍ക്കെന്നെ അപമാനിക്കാം; അവസാനിപ്പിക്കാനാവില്ല എന്നാണ് പുതിയ കുട്ടിക്കണ്ടുപിടുത്തം. ചാണകക്കുഴിയില്‍ ചാണകവെളളം തളിക്കരുതേയെന്ന ആ അഭ്യര്‍ത്ഥന മാനിക്കണം.

സരിത ഇപ്പോള്‍ ഐഎഎസ് പരീക്ഷയില്‍ ഒന്നാം റാങ്കുകിട്ടിയ ഗമയിലാണ്. ഉടുത്തൊരുങ്ങി വക്കീലിനെയും കൂട്ടി ചാനലില്‍ ഇരിക്കുന്നതുകണ്ടാല്‍ കൊല്ലത്തെ അടുത്ത യുഡിഎഫ് സ്ഥാനാര്‍ത്ഥിയാണോ എന്ന് തോന്നും. താന്‍ അനുഭവിച്ചതൊക്കെ ഒറ്റയടിക്ക് പറഞ്ഞാല്‍ കേരളം താങ്ങില്ല; അതുകൊണ്ട് തവണകളായി പറയുംപോലും. ഗ്രൂപ്പ് തിരിച്ചാണ് കുറ്റമുക്തി. ഉമന്‍ചാണ്ടി യോഗ്യന്‍, ജോപ്പന്‍ കുടുംബ സുഹൃത്ത്, വേണുഗോപാല്‍ മാന്യന്‍- അവരുമായൊന്നും "നിങ്ങള്‍ കരുതുന്നതുപോലെ" ബന്ധമില്ലഎന്ന് പത്രലേഖകരോട് സരിത. അബ്ദുള്ളക്കുട്ടിക്ക് അല്‍പം സഹതാപമാണ് പാലില്‍ചേര്‍ത്ത് കൊടുക്കണ്ടത്. തട്ടിക്കളയും, തകര്‍ത്തുകളയും എന്നൊക്കെ ആളെ വിട്ട് ഭീഷണിപ്പെടുത്തുന്നതിന് പകരം ഉമ്മന്‍ചാണ്ടിയുടെ പണിചെയ്തിരുന്നുവെങ്കില്‍, മസ്കറ്റ് ഹോട്ടലില്‍ കരവിമീന്‍ കിട്ടുമോ എന്ന് ചോദിച്ചാണ് പാതിരാത്രി വിളിച്ചത് എന്നും സരിത പറയുമായിരുന്നു.

കോടികൊടുത്ത് കേസൊതുക്കാമെങ്കില്‍ കോഴകൊടുത്ത് പേരുപറയിപ്പിക്കുകയും ചെയ്യാം. പെട്ടുപോയവര്‍ ചെന്ന് സാഷ്ടാംഗം വീണ് കാണിക്കവെച്ച് രക്തസമ്മര്‍ദം കുറയ്ക്കുക. "എ"ഗ്രൂപ്പല്ലാത്ത ഏതുപേരും ആ നാവില്‍നിന്ന് വീഴാം. കണക്കിനൊപ്പിച്ച് വെളിപ്പെടുത്തലിെന്‍റ കനവും കൂടും. സൂക്ഷിച്ചാല്‍ ചെന്നിത്തലയ്ക്ക് നല്ലത്.

*

  യുഡിഎഫില്‍ ഘടകകക്ഷികള്‍ക്ക് അപാരമായ മാന്യതയും മര്യാദയുമാണ് തൂക്കിക്കൊടുക്കുന്നത്. വയനാട് വേണ്ടെന്ന് പറഞ്ഞ് ഇടതില്‍നിന്ന് ഇറങ്ങിയ വീരെന്‍റ അഞ്ചുകൊല്ലം കഴിഞ്ഞ് പാലക്കാട്ട് രാമശ്ശേരി ഇഡ്ഡലിയെക്കുറിച്ചും ചിറ്റൂരിലെ പനങ്കള്ളിനെക്കുറിച്ചും ഗവേഷണം നടത്താനാണ് വിട്ടത്. മുസ്ലിം ലീഗ് ഇല്ലെങ്കില്‍ മലബാറില്‍നിന്ന് ഒറ്റകോണ്‍ഗ്രസ്സുകാരനും പച്ച തൊടില്ല. ആ ലീഗിന് ഭാരിച്ച സീറ്റുവിഹിതമാണ്- രണ്ട്. കേരള കോണ്‍ഗ്രസ് ഇല്ലെങ്കില്‍ മലയോര കേരളത്തില്‍ കോണ്‍ഗ്രസ്സിന് വംശനാശം വരും- ആ മാണി കേരളയ്ക്ക് ഇമ്മിണിവല്യ ഒരുസീറ്റ്. ബാക്കി വരുന്നത് മാത്രം മഹാമനസ്കരുടെ കോണ്‍ഗ്രസിന്. ബേബിജോണിെന്‍റ പേരും മകനുമുള്ള ആര്‍ എസ് പിക്ക് യുഡിഎഫില്‍ കുടികിടപ്പുണ്ട്; പട്ടയമില്ല. സീറ്റ് വേണം എന്ന് പറയാന്‍ മാത്രം പാടില്ല. പിള്ള, ജേക്കബ് ഗ്രൂപ്പുകള്‍ക്കും സി എം പിക്കും മറ്റെന്തുമാകാം-സീറ്റിനെക്കുറിച്ച് ചിന്തിക്കരുത്. ഗൗരിയമ്മ സലാം പറഞ്ഞു കഴിഞ്ഞു. ഇങ്ങനെയുള്ള അതിഗംഭീരമായ മുന്നണിയില്‍ മാന്യത പിന്നെയും സ്റ്റോക്കുണ്ടാകുമെന്ന് കരുതുന്നവര്‍ ബുദ്ധിമാന്‍മാരാകും.

കാലത്തും ഉച്ചയ്ക്കും വൈകിട്ടും യഥാര്‍ത്ഥ കമ്മ്യൂണിസം ഭക്ഷിച്ച് കൊച്ചിയിലൊരാള്‍ക്ക് ബോധോദയം വന്ന വാര്‍ത്തയുണ്ട്. വള്ളിക്കുന്നില്‍ നിന്ന് വള്ളിക്കാവിലേക്ക് തീര്‍ത്ഥയാത്ര നടത്തി സ്വാമി ആപ്പുവെപ്പുകുട്ടാനന്ദ തൃപ്പാദരായി അദ്ദേഹം പൊതുജനങ്ങള്‍ക്ക് അനുഗ്രഹംചൊരിയാന്‍ ഒരുങ്ങി നില്‍പ്പുണ്ട്. തല്‍ക്കാലം ചാനലുകളിലൂടെ ദര്‍ശനം നല്‍കുന്നുമുണ്ട്. ആ പരിണാമത്തിനപ്പുറമൊന്നുമല്ല വിപ്ലവത്തിെന്‍റ കൊടി വലിച്ചെറിഞ്ഞ് 2 ജി സ്പെക്ട്രത്തിെന്‍റയും കല്‍ക്കരിയുടെയും കൊടിപിടിക്കുന്ന ത്യാഗം. ആയതിനാല്‍ സേവ് വള്ളിക്കാവാശ്രമം ഫോറത്തിെന്‍റ വാര്‍ത്തകള്‍ക്കായി ഇനി കാതോര്‍ത്തിരിക്കാം.

*

ആര്‍എസ്പി മുന്നണി മാറിയതുകൊണ്ട് കസ്തൂരി രംഗന് രണ്ടുദിവസം വിശ്രമം കിട്ടി. വിജ്ഞാപനം ആയി, എഴുതി, പ്രൂഫ് വായിച്ചു, ഇതാ ഒപ്പിടുന്നു, ഇനി സീല്‍വെച്ചാല്‍മതി എന്ന തത്സമയ വിവരണമൊന്നും കേള്‍ക്കാനില്ല. കസ്തൂരി രംഗനും കാറ്റുപോയ കരടു വിജ്ഞാപനവും മാണി കേരളയുടെ പടലപ്പിണക്കവും നിലച്ചു പോയ സീറ്റ് ചര്‍ച്ചയും സരിതയും അബ്ദുള്ളക്കുട്ടിയും സുധീരന്റെ കൊമ്പ്രമൈസുകളും മൂടി വെക്കാന്‍ ടി പി ചന്ദ്രശേഖരന്‍ തന്നെ ശരണം എന്നായിരുന്നു ഇന്നലെവരെ. ഇന്ന് ആര്‍എസ്പിയെ കിട്ടിയതാണാശ്വാസം.

മാതൃഭൂമിയും മനോരമയും മനസ്സില്‍ കാണും, അത് വിഎസിെന്‍റ തലയില്‍വെക്കും എന്ന പതിവു രീതിയും പൊളിഞ്ഞിരിക്കുന്നു. ആര്‍എസ്പി മുന്നണി വിട്ടതും സിപിഐ എമ്മിനകത്ത് പ്രശ്നമാക്കാമെന്ന് പാലക്കാട്ടെ നിയുക്ത യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ പത്രത്തിന് ആഗ്രഹം തോന്നി. ഒന്നാം പേജില്‍ എഴുതി:

 ""ഇടതുമുന്നണിയെ കേരളത്തിലെ പാര്‍ട്ടിനേതൃത്വം തകര്‍ക്കകയാണെന്ന് സി.പി.എം. കേന്ദ്രനേതൃത്വത്തോട് പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്‍. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പുകാലത്ത് എല്‍.ഡി.ഫിനെ ശിഥിലമാക്കിയ സി.പി.എം. സംസ്ഥാന നേതൃത്വം അതേ ശൈലിതന്നെ ഇപ്പോഴും സീറ്റുവിഭജനത്തില്‍ അവലംബിക്കുകയാണെന്ന് സി.പി.എം. ജനറല്‍ സെക്രട്ടറി പ്രകാശ്കാരാട്ടിനെ ഫോണില്‍ വിളിച്ച് വി.എസ്. അഭിപ്രായപ്പെട്ടു. മുന്നണിയെ തകര്‍ച്ചയില്‍നിന്ന് രക്ഷിക്കാന്‍ പാര്‍ട്ടി കേന്ദ്രനേതൃത്വം ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു""

വെടിപൊട്ടിച്ച ആശ്വാസത്തില്‍ പത്രവും പത്രാധിപരും ഭാവനാ സമ്പന്നനായ ലേഖകനും ഇരിക്കുമ്പോള്‍ അതാ വരുന്നൂ, വി എസിെന്‍റ വിശദീകരണം-താന്‍ അങ്ങനെ വിളിച്ചിട്ടുമില്ല; ചിന്തിച്ചിട്ടുമില്ല. വാര്‍ത്ത അസംബന്ധം; തന്നെ അപമാനിക്കാനുള്ളത്. വീരഭൂമി ഈ പണി നിര്‍ത്തേണ്ട സമയമായി എന്ന് തോന്നുന്നു. മാന്യമായ രാഷ്ട്രീയ പ്രവര്‍ത്തനത്തിന് ഒരുപാട് വഴികളുള്ളതില്‍ ഏതെങ്കിലുമൊന്ന് വീരഭൂമിക്ക് കാണിച്ചുകൊടുക്കാന്‍ സ്വാമി ആപ്പുവെപ്പുകുട്ടാനന്ദയ്ക്കെങ്കിലും കഴിയുമാറാകട്ടെ.

*

കേരളത്തെ ഇളക്കി മറിക്കുന്ന ഒരു മാര്‍ച്ച് വരുന്നു എന്നെല്ലാം കേട്ടിരുന്നു. കാത്തിരുന്ന് മടുത്തവര്‍ തിരക്കിച്ചെന്നു. ആ ഗ്രേറ്റ് മാര്‍ച്ച് ചോറോട് മുതല്‍ ചോമ്പാല വരെയും തിരിച്ചും നടത്തി വിജയിപ്പിച്ചു എന്നാണത്രെ കിട്ടിയ മറുപടി. ചോമ്പാലയില്‍ എന്ത് വിശേഷമെന്ന് ചോദിക്കരുത്. അവിടെയാണ് കരിമ്പൂച്ചയുള്ള വമ്പന്‍സ്രാവ് മന്ത്രിയുടെ താമസം.

1 comment:

ajith said...

കറതീര്‍ന്ന കമ്യൂണിസ്റ്റ് ആയ ഇന്നച്ചനെ യൂ ഡി എഫ് സ്ഥാനാര്‍ത്തിയാക്കുന്നതിന് മുമ്പെ ചിലര്‍ തട്ടിയെടുത്തു ജാലക്കുടിയില്‍ ആര്‍ത്തിയാക്കി. വ്യത്യസ്തനാമൊരു സഖാവിന്നച്ചനെ സത്യത്തിലാരും തിരിച്ചറിഞ്ഞില്ല!!!