Monday, October 8, 2012

കപടലോകത്തിലെ ആത്മാര്‍ഥ ഹൃദയം

തങ്ങളാണ് കേരളം ഭരിക്കുന്നതെന്ന് ഇബ്രാഹിംകുഞ്ഞ് പറഞ്ഞപ്പോള്‍ അത് കുഞ്ഞുകളിയല്ല എന്ന് എല്ലാവര്‍ക്കും മനസ്സിലായിട്ടുണ്ടാകണം. ഈ തങ്ങള്‍ പാണക്കാട്ടെ തങ്ങളാണോ അതോ ലീഗ് എന്ന 'തങ്ങളാ'ണോ എന്ന് സംശയിക്കേണ്ടതില്ല. "നമ്മളാണ് ഭരിക്കുന്നത്, നമ്മളാണ് കൊണ്ടുനടക്കുന്നത്. നമ്മളാണ് ഇതിന്റെ കാര്യകര്‍ത്താക്കളെന്ന ഉത്തമബോധ്യത്തോടെ പ്രവര്‍ത്തിക്കണം'' എന്നാണ് കുഞ്ഞ് മന്ത്രിയുടെ വാക്കുകള്‍. നമ്മളാണ്, നമ്മളാണ്, നമ്മളാണ് സര്‍വവും എന്ന്. ആരാണീ നമ്മളെന്ന് ചോദിക്കരുത്. ആ 'നമ്മളി'ല്‍ മലപ്പുറത്തെ കുട്ടിയോ കൊങ്ങോര്‍പിള്ളിക്കാരന്‍ കുഞ്ഞോ അതുപോലുള്ള ഇനങ്ങളോ കാണും. പൂന്തുറയില്‍നിന്നും അഴീക്കലില്‍നിന്നും പൊന്നാനിയില്‍നിന്നും കടലിനോട് മല്ലടിക്കാന്‍ പോയി ജീവന്‍ പണയംവച്ച് ജീവിക്കുന്ന മത്സ്യത്തൊഴിലാളികളുണ്ടാകില്ല. കോഴിക്കോട്ടങ്ങാടിയില്‍ ചുമടെടുത്ത് ചോരതുപ്പുന്ന ചുമട്ടുതൊഴിലാളിയോ അറബിനാട്ടിലെ കൊടുംചൂടില്‍ ചോരനീരാക്കുന്ന പാവപ്പെട്ട മുസല്‍മാനോ ഉണ്ടാകില്ല. ലീഗിന്റെ ശരീരശാസ്ത്രം ഒത്ത കുടവയറും ഇരുനൂറ്റമ്പതിനുമുകളില്‍ കൊളസ്ട്രോളുമുള്ളതാണ്. ഒറ്റനോട്ടത്തില്‍ റൌഫിനെപ്പോലിരിക്കും.
പേരിലേ മുസ്ളിം ഉള്ളൂ. വോട്ടുകിട്ടാന്‍ മതംവേണം; കിട്ടിയാല്‍ പണം വേണം. ഇന്നുവരെ സാധാരണക്കാരായ മുസ്ളിങ്ങള്‍ക്കുവേണ്ടി ഒന്നും ചെയ്തിട്ടില്ല. ഭൂമിക്കച്ചവടം, ഭൂമിദാനം എന്നിവയ്ക്കുപുറമെ ബിരിയാണിതീറ്റയാണ് പ്രധാന പരിപാടി. പണ്ടൊക്കെ പ്രമാണിമാര്‍ക്ക് തട്ടുകേടുണ്ടാകുമ്പോള്‍ വര്‍ഗീയതയുടെ ഉപ്പും മുളകും സമംചേര്‍ത്ത് പ്രയോഗിച്ചാണ് പാവങ്ങളെ കൂടെനിര്‍ത്തിയത്. ഇന്ന് അതുകൊണ്ടുമാത്രം നടപ്പില്ല. അതുകൊണ്ട് തീവ്രവാദത്തിന്റെ മസാലക്കൂട്ടുകൂടി ഉപയോഗിക്കുന്നു. അഞ്ചാം മന്ത്രിസ്ഥാനം കിട്ടാനും സമുദായത്തിന്റെ പേരാണ് പറഞ്ഞത്. അഞ്ചല്ല അമ്പതു മന്ത്രിയുണ്ടായാലും പാവപ്പെട്ട മുസ്ളിമിന് എന്തുകാര്യം? ആ നിലയ്ക്ക് വിവരമില്ലാത്ത ഒരു കുഞ്ഞുമന്ത്രിയുടെ വിടുവായത്തം ഒരു സമുദായത്തിന്റെയാകെ തലയില്‍ കയറ്റിവയ്ക്കാന്‍ ആരും നോക്കേണ്ടതില്ല എന്നാണ് ശതമന്യുവിന്റെ പക്ഷം.

അല്ലെങ്കിലും മുസ്ളിങ്ങള്‍ക്കുവേണ്ടിയൊന്നുമല്ല ലീഗ് ഉണ്ടായത്. 1905ല്‍ ധാക്കയില്‍ മുസ്ളിം പ്രമാണിമാരാണ് സര്‍വേന്ത്യാ ലീഗുണ്ടാക്കിയത്. അതുകഴിഞ്ഞ് ജിന്നാ സാഹിബ് ലീഗിന്റെ സര്‍വാധികാരിയായി. പിന്നെയാണ് ഇന്നത്തെ ലീഗ് ജനിച്ചത്. എല്ലാ കാലത്തും പ്രമാണിസേവയായിരുന്നു അജന്‍ഡ. ആശയത്തിന്റെ അടിത്തറ തൊട്ടുതീണ്ടിയിട്ടില്ല. ആമാശയംമാത്രമാണ് അടിത്തറയില്‍. അധികാരത്തിന്റെ മാസ്മരികതയിലേക്കുമാത്രം നോക്കുന്ന നേതൃത്വത്തിന് അത് സാധിച്ചെടുക്കാനുള്ള സാമുദായിക ആള്‍ക്കൂട്ടം വേണം- അതാണ് ലീഗ്. സമുദായത്തിന്റെ പ്രശ്നങ്ങള്‍ പറഞ്ഞപ്പോള്‍ സുലൈമാന്‍ സേട്ടിനെ ചവിട്ടിപ്പുറത്താക്കാന്‍ മടിക്കാത്ത ഇ അഹമ്മദിനെപ്പോലുള്ളവര്‍ക്ക് എന്ത് മതം? അവരുടെ മതം ആര്‍ത്തിയാണ്. ആയിരം ആര്‍ത്തിക്ക് ഒരു മൂര്‍ത്തി- അതാണ് ലീഗ്.

അതുതാനല്ലയോ ഇതെന്ന മട്ടിലാണ് എന്‍ഡിഎഫും ലീഗും. മുസ്ളിം ഏകീകരണത്തെക്കുറിച്ച് ലീഗ് പറയുമ്പോള്‍, അത് അഞ്ചു മന്ത്രിമാര്‍ക്ക് കേരളത്തെ അടക്കിപ്പിടിച്ച് നാടും കാടും തോടും വിറ്റ് കാശുമാറാനുള്ള അഭ്യാസമാണെന്ന് തിരിച്ചറിയാതിരിക്കാന്‍ മതം വേണം. ആ മതത്തെ വളയ്ക്കാനും ഒടിക്കാനും വര്‍ഗീയത വേണം. അതിന് എന്‍ഡിഎഫിനെയല്ല, കാബൂളില്‍ ചെന്ന് താലിബാന്‍കാരന്റെ കാലില്‍വരെ വീഴും. അതുകഴിഞ്ഞ് തലയില്‍ മുണ്ടിട്ട് കാര്യാലയത്തില്‍ ചെന്ന് ആര്‍എസ്എസുകാരന്റെ വോട്ട് വിലയ്ക്ക് വാങ്ങുകയും ചെയ്യും. അങ്ങനത്തെ ഒരു പാര്‍ടിയുടെ നേതാവ്, ഗ്രഹണിപിടിച്ച കുട്ടിക്ക് ചക്കക്കൂട്ടാന്‍ കിട്ടിയതിന്റെ ആവേശത്തോടെ 'ഞമ്മളാണ്, ഞമ്മളാണ്' എന്ന് പറഞ്ഞതില്‍ ഒരു കുറ്റവുമില്ല. അത് പറയിച്ച കോണ്‍ഗ്രസിനെയാണ് പിടിക്കേണ്ടത്.

ഭരണം മാഫിയയുടെ കൈയിലാണെന്ന് സുധീരന്‍ പറഞ്ഞിട്ടുണ്ട്. വി ഡി സതീശന്റെ നിറംമങ്ങിപ്പോയ പച്ചപ്പട്ടാളം അതാവര്‍ത്തിച്ചിട്ടുണ്ട്. അത് കേട്ടിട്ടും മിണ്ടാതെ മാഫിയ വാഴ്കയെന്ന് ജപിച്ച് ഭരണച്ചട്ടിയില്‍ തലയിട്ട് വടിച്ചെടുക്കുന്ന ഉമ്മന്‍ചാണ്ടിക്കും തിരുവഞ്ചൂരിനുമൊന്നുമില്ലാത്ത എന്തുത്തരവാദിത്തമാണ് ഇബ്രാഹിംകുഞ്ഞിനുള്ളത്. തെരുവില്‍ തുണിയഴിച്ചോടി ശ്രദ്ധ പിടിച്ചുപറ്റുന്ന പണി ലീഗുകാര്‍ എടുക്കുന്നതിനുപിന്നില്‍ മറ്റെന്തോ ഉണ്ടെന്നും സംശയിക്കണം. ഒരാള്‍ക്ക് കള്ളിനെ ഓര്‍മവരുന്നു. മറ്റൊരാള്‍ 'ഞമ്മന്റെ ഭരണം' പറയുന്നു. ഇതെല്ലാം കേട്ട് പ്രകോപിക്കാനുള്ള ടിക്കറ്റെടുത്ത് ചിലര്‍ പുറത്തുനില്‍പ്പുണ്ട്. അവര്‍ എതിര്‍ത്തുപറയും. വിവാദം കത്തും. രണ്ട് ചേരികള്‍ മത്സരിക്കും- അതിന് രാഷ്ട്രീയനിറം വന്നാല്‍ വെള്ളം കലങ്ങി മത്സ്യബന്ധനം സുഗമമാകും. അതുകൊണ്ടാണ് മറ്റൊരു ഭാഗത്ത്, മാര്‍ക്സിസ്റുകാരേ വരൂ നമുക്ക് ഒന്നിക്കാം എന്ന ശംഖനാദം മുഴങ്ങുന്നത്. ഒന്ന് തല ഉയര്‍ത്തി പ്രതികരിക്കാന്‍ കഴിയുന്നില്ലല്ലോ ചെന്നിത്തലയ്ക്കും മാണിസാറിനും. ഇബ്രാഹിംകുഞ്ഞ് പറഞ്ഞത്, കോണ്‍ഗ്രസിനോടും കേരള കോണ്‍ഗ്രസിനോടുമാണ്. കളിക്കേണ്ട- കളിച്ചാല്‍ കളി പഠിപ്പിക്കുമെന്ന്. ക, മ എന്നിങ്ങനെയുള്ള മറുപടികളൊന്നും കേട്ടില്ല; 'അങ്ങനെത്തന്നെ' എന്നല്ലാതെ. ആര്‍എസ്എസ് പറഞ്ഞത് സിപിഐ എമ്മിനോടാണ്- നമുക്ക് ഒന്നിച്ചുനില്‍ക്കാം എന്ന്. മുഖത്തടിച്ചപോലെ മറുപടി കിട്ടി. അതുംകൊണ്ട് ഇങ്ങോട്ടുവരേണ്ട എന്ന്. അതാണ് വ്യത്യാസം. അത് ആരും കാണാതിരിക്കലാണ് മനോരമയുടെ ആവശ്യം.

*
കേരളത്തില്‍ കവിത മരിച്ചെന്ന് എന്‍ എസ് മാധവന്‍ പറഞ്ഞപ്പോള്‍ ഇത്രക്കങ്ങ് വിചാരിച്ചില്ല. കണ്ണൂരെങ്ങാണ്ട് ഒരു കവി ക്ഷൌരത്തിന് ചെന്നപ്പോള്‍ കത്തികണ്ട് അത് തന്നെ കൊല്ലാനുള്ള അധിനിവേശ ഗൂഢാലോചനയെന്ന് നിലവിളിച്ചതിനെക്കുറിച്ചാവും എന്നാണോര്‍ത്തത്. കടല്‍ ഇരമ്പുന്നതും കാറ്റ് വീശുന്നതും വണ്ടികള്‍ ഓടുന്നതും സൂര്യന്‍ അസ്തമിക്കുന്നതും തനിക്കെതിരായ ഗൂഢാലോചനയാണെന്ന് എക്സ് കവിക്ക് തോന്നിയപ്പോള്‍ ക്ഷൌരക്കത്രികയുടെ ചിത്രവും കവിയുടെ താടിയും തമ്മിലുള്ള സങ്കലനത്തിന്റെ ദൃശ്യഭംഗി പകര്‍ത്തി മുഖചിത്രമാക്കാനാണ് കോട്ടയത്തെ പ്രസിദ്ധീകരണത്തിന് തോന്നിയത്. അത് കണ്ടപ്പോള്‍ പച്ചക്കുതിര പച്ചക്കഴുതയായോ എന്ന് ആരോ ചോദിച്ചുകേട്ടു.

എന്‍ എസ് മാധവന്റെ വിഷയം അതല്ല. ഇപ്പോള്‍ കവികള്‍ പത്രക്കാരെപ്പോലെയായി എന്നാണ് അദ്ദേഹം പറയുന്നത്. "ടി പി ചന്ദ്രശേഖരന്‍ കൊല്ലപ്പെട്ടപ്പോള്‍ എല്ലാ കവികളും ഈ സംഭവത്തെക്കുറിച്ച് കവിതയെഴുതി... ഒരു പത്രാധിപര്‍ പറഞ്ഞത് ടി പി ചന്ദ്രശേഖരനെക്കുറിച്ച് തനിക്ക് പ്രതിദിനം 50 കവിതകളെങ്കിലും കിട്ടുന്നുണ്ടെന്നാണ്. എല്ലാ കവിതകളും തുടങ്ങുന്നത് ചന്ദ്രശേഖരന്‍ മരിച്ചിട്ടില്ല എന്നു പറഞ്ഞാണ്.'' എന്‍ എസ് മാധവന്‍ നാലാംലോകത്തുതന്നെ നില്‍ക്കുകയാണ്. ഒരു കവിത അച്ചടിച്ച് വന്നുകിട്ടാനുള്ള പ്രയാസമൊന്നും പുള്ളിക്കറിയില്ല. കഥ എഴുതിയാല്‍ പോരാ-ദീപസ്തംഭത്തെ മഹാശ്ചര്യപ്പെടുത്തിയ കഥ വായിക്കുകയും വേണം.

*
മുണ്ടൂരിനെ നോക്കി വായില്‍ വെള്ളം നിറച്ച് ഒടുക്കം മുണ്ടൂരിപ്പോയ മാന്യന്മാരില്‍ ഇന്ത്യാവിഷനുമുണ്ട്. അല്ലെങ്കിലും മുണ്ടൂരുന്ന കലയിലാണവര്‍ക്ക് താല്‍പ്പര്യം. അങ്ങനെ ചില കഥകളിലൂടെയാണല്ലോ വാര്‍ത്താ മാര്‍ക്കറ്റില്‍ വലതുകാല്‍വച്ച് കയറിയത്. മുണ്ടൂരില്‍ 'വിമതപക്ഷത്തിന്' ആശ്വസിക്കാനൊന്നുമില്ല എന്നാണ് അവസാനത്തെ വിഷപ്രയോഗം. ഒപ്പം, "ന്യൂനപക്ഷ സംഘടനകളുടെ സര്‍ട്ടിഫിക്കറ്റ് സിപിഐ എമ്മിന് വേണ്ടെന്ന് പിണറായി'' എന്ന വാര്‍ത്തയും.

അതേവാര്‍ത്ത മാതൃഭൂമി റിപ്പോര്‍ട്ടുചെയ്യുന്നത് ഇങ്ങനെയാണ്: "ആര്‍എസ്എസ്സിനെതിരെ രൂക്ഷവിമര്‍ശനവും പിണറായി നടത്തി. സിപിഎമ്മിനെ ന്യൂനപക്ഷങ്ങളില്‍ നിന്ന് അകറ്റാനായുള്ള പ്രചാരണം ചിലര്‍ നടത്തുകയാണ്. സിപിഎം മുസ്ലിം വിരുദ്ധമാണെന്ന പ്രചാരണം ഇവര്‍ ബോധപൂര്‍വം നടത്തുന്നു. ഏതെങ്കിലും ജാതി മത സംഘടനകളുടെ സര്‍ട്ടിഫിക്കറ്റിന് വേണ്ടിയല്ല സിപിഎം പ്രവര്‍ത്തിക്കുന്നത്. ഹൈന്ദവ ഏകീകരണം ആര്‍എസ്എസിന്റെ അജന്‍ഡയാണ്. ഇതിനെ ശക്തമായി എതിര്‍ക്കണം.''

മാതൃഭൂമിയും ഇന്ത്യാവിഷനും തമ്മില്‍ ഇങ്ങനെ അഭിപ്രായവ്യത്യാസമുണ്ടാകുന്നത് കഷ്ടമാണ്. ആ സിന്‍ഡിക്കറ്റ് നിലവിലുള്ള കാലമായിരുന്നുവെങ്കില്‍ ഇന്ത്യാവിഷന്റെ മുണ്ട് ഇങ്ങനെ ഊരിപ്പോകുമായിരുന്നുവോ?

*
ദൂരെനിന്ന് നോക്കുമ്പോള്‍ പലരും മഹാന്മാരാണെന്ന് തോന്നും. അടുത്തറിഞ്ഞാലാണ് തനിനിറം ബോധ്യമാവുക. നരസിംഹറാവു വിശ്വസിക്കാന്‍ കൊള്ളാത്തവനാണെന്ന് കരുണാകരന്‍ സ്വന്തം മകനോട് പറഞ്ഞത് അടുത്തറിഞ്ഞ അനുഭവംകൊണ്ടല്ലാതെ തരമില്ല. ഐഎസ്ആര്‍ഒ ചാരക്കേസ് ഗൂഢാലോചനയെങ്കില്‍ അതിനുപിന്നില്‍ റാവു എന്നാണ് മുരളീധരന്‍ ഇപ്പോള്‍ വെളിപ്പെടുത്തുന്നത്. ഇതാണ് കോണ്‍ഗ്രസ്. സ്വന്തം പാര്‍ടിയിലെ അന്യഗ്രൂപ്പ് നേതാക്കളെ തകര്‍ക്കാന്‍ ചാരക്കുപ്പായം ഇട്ടുകൊടുക്കും; കൊലയാളിയാക്കും; ആഭാസനാക്കും. ഇപ്പോള്‍ പൊലീസിനെ വച്ച് വേണ്ടാത്ത പണി സകലതും നടത്തുന്ന തിരുവഞ്ചൂരിനെ ആക്ഷേപിച്ചതുകൊണ്ടൊന്നും വലിയ കാര്യമില്ല. റാവു ഒരു മലയെങ്കില്‍ തിരുവഞ്ചൂര്‍ ഒരു എലിപോലുമല്ല. രേഖകള്‍ ചോര്‍ത്തി ലീഡറുടെ തല പാമോയിലില്‍ മുക്കിയത് ഉമ്മന്‍ചാണ്ടിയായിരുന്നു. കാര്‍ത്തികേയനെ കാട്ടിലേക്കയച്ച് മന്ത്രിക്കസേര ഉണ്ടാക്കാന്‍ ലാവ്ലിന്‍ കേസിന് അടിത്തറയിട്ടത് തിരുവഞ്ചൂരിന്റെ ചീഞ്ഞ ബുദ്ധിയായിരുന്നു.

സ്വന്തക്കാര്‍ക്കെതിരെ ഇത്തരം പ്രയോഗങ്ങള്‍ നടത്തുന്നവര്‍ക്ക് എതിരാളികളെ നേരിടാനുള്ള തറപ്പണികള്‍ക്കാണോ പഞ്ഞം. താനിരിക്കുന്ന കൊമ്പ് കോണ്‍ഗ്രസിന്റേതാണെന്ന് മുരളിക്ക് ഇനിയും മനസ്സിലായിട്ടില്ലെന്ന് തോന്നുന്നു. എന്തുചെയ്യാം- കപടലോകത്തില്‍ ഒരാത്മാര്‍ഥ ഹൃദയമുണ്ടായിപ്പോയി.

1 comment:

ശതമന്യു said...

തങ്ങളാണ് കേരളം ഭരിക്കുന്നതെന്ന് ഇബ്രാഹിംകുഞ്ഞ് പറഞ്ഞപ്പോള്‍ അത് കുഞ്ഞുകളിയല്ല എന്ന് എല്ലാവര്‍ക്കും മനസ്സിലായിട്ടുണ്ടാകണം. ഈ തങ്ങള്‍ പാണക്കാട്ടെ തങ്ങളാണോ അതോ ലീഗ് എന്ന 'തങ്ങളാ'ണോ എന്ന് സംശയിക്കേണ്ടതില്ല. "നമ്മളാണ് ഭരിക്കുന്നത്, നമ്മളാണ് കൊണ്ടുനടക്കുന്നത്. നമ്മളാണ് ഇതിന്റെ കാര്യകര്‍ത്താക്കളെന്ന ഉത്തമബോധ്യത്തോടെ പ്രവര്‍ത്തിക്കണം'' എന്നാണ് കുഞ്ഞ് മന്ത്രിയുടെ വാക്കുകള്‍. നമ്മളാണ്, നമ്മളാണ്, നമ്മളാണ് സര്‍വവും എന്ന്. ആരാണീ നമ്മളെന്ന് ചോദിക്കരുത്.