Sunday, February 13, 2011

ഇനി രക്ഷയില്ല

ചത്തത് മിസ്റ്റര്‍ കീചകന്‍തന്നെയെങ്കില്‍ കൊലപാതകിയെ പിടിക്കാന്‍ 'എസ്' കത്തി അന്വേഷിച്ച് വിഷമിക്കേണ്ടതില്ല. പണ്ട് ലീഡറെ അഴിയെണ്ണിക്കാന്‍ ചാരക്കഥയിറക്കിയതും പാമൊലിന്‍ രേഖകള്‍ ചോര്‍ത്തിക്കൊടുത്തതും ഉമ്മന്‍ചാണ്ടിയാണ്. അന്നുതന്നെ അന്നത്തെ പ്രതിപക്ഷനേതാവ് വി എസ് നിയമസഭയില്‍ പറഞ്ഞിരുന്നു-മിസ്റ്റര്‍ ഉമ്മന്‍ ചാണ്ടീ, ഈ ഇടപാടില്‍ നിങ്ങളുടെ കൈ കഴുകി ശുദ്ധിയാക്കാന്‍ കഴിയില്ല എന്ന്. അതിപ്പോള്‍ ശരിയായിരിക്കുന്നു. കരുണാകരനെ വെട്ടിനിരത്താന്‍ എടുത്തുപയോഗിച്ച ആയുധം അതേ ഊക്കോടെ ഉമ്മന്‍ചാണ്ടിക്കുനേരെ തിരിഞ്ഞുവന്നിരിക്കുന്നു.

ആപത്തുവരുമ്പോഴും സൌഭാഗ്യം കിട്ടാനും എല്ലാവര്‍ക്കും ദൈവത്തിന്റെ വഴിയാണ്. മാണിയുടെയും വൈദികന്റെയും മുന്നില്‍ ബൈബിള്‍ തൊട്ട് സത്യം ചെയ്താണ് കുഞ്ഞാലിക്കുട്ടി മലയോര പെണ്‍വാണിഭക്കേസില്‍നിന്ന് തലയൂരിയതെങ്കില്‍ അഞ്ചുകൊല്ലം വെയിലുകൊണ്ടു നടന്നശേഷം പഴയ കസേര തിരിച്ചുകിട്ടാന്‍ ഉമ്മന്‍ചാണ്ടി യാഗവും പൂജയും മന്ത്രവാദവും കഴിഞ്ഞാണ് യാത്ര ആരംഭിച്ചത്. വടക്ക് ലീഗും നടുക്ക് മാണിയും കൂടെനിന്നാല്‍ കഷ്ടിച്ച് എഴുപതുകടന്നുകിട്ടുമെന്നും അങ്ങനെ സുന്ദരസുരഭിലമായ ഭരണകാലം തിരികെ വരുമെന്നും ഉറപ്പിച്ചിരുന്നു.

കുഞ്ഞാലിക്കുട്ടിക്ക് ദുര്‍ബുദ്ധി തോന്നിയപ്പോള്‍ ആദ്യത്തെ അടികിട്ടി. പിള്ളയുടെ രൂപത്തില്‍ പിന്നെ. അതുകഴിഞ്ഞതാ മുനീര്‍ പ്രതിക്കൂട്ടിലെത്തുന്നു. വെടിക്കെട്ടിന് തീകൊടുത്തപോലയാണ്. തൊട്ടുപിന്നാലെ വന്നു ജേക്കബിന്റെ കേസ്. എല്ലാം ഘടക കക്ഷികള്‍, ഞാന്‍ സുരക്ഷിതന്‍ എന്നായി അപ്പോള്‍. അങ്ങനെയങ്ങ് വിട്ടുപോകുന്നതല്ല ഈ ബാധ. മുസ്തഫയുടെ രൂപത്തിലും ഭാവത്തിലുമാണ് അടുത്ത വെള്ളിടി പൊട്ടിയത്. ഉമ്മന്‍ചാണ്ടി പ്രതിയല്ലെങ്കില്‍ ഞാനും പ്രതിയല്ല എന്നാണ് മുസ്തഫ കോടതിയില്‍ ഉണര്‍ത്തിച്ചത്. പാമൊലിന്‍ ഇടപാട് നടന്നതും നടത്തിച്ചതും ഉമ്മന്‍ചാണ്ടിയുടെ അറിവോടെയായിരുന്നെന്ന്. ലീഡര്‍ക്ക് വച്ച പാര അതേ അളവില്‍ തിരിച്ചുകിട്ടുമ്പോള്‍ ഉമ്മന്‍ചാണ്ടിയുടെ വാക്കില്‍ ബബ്ബബ്ബയും മനസ്സില്‍ വലിയൊരു ചോദ്യവും-മുസ്തഫയ്ക്കുപിന്നില്‍ ആരാണ്? താന്‍ മാറിയാല്‍ തലയില്‍ കയറിയിരിക്കാന്‍ വെമ്പുന്നവന്‍ ആരോ ലവനാണ് താരം. അത് രവിയോ രമേശനോ?

മാണിക്കും കുഞ്ഞാലിക്കുട്ടിക്കും തളികയില്‍ കൊണ്ടുകൊടുത്തതിന്റെ ബാക്കിയേ ഉള്ളൂ കോണ്‍ഗ്രസിന്. അത് തൈരും കാന്താരിമുളകും കൂട്ടി ശാപ്പിടാന്‍ കോട്ടയത്തുകാരന്‍ വേണോ മാവേലിക്കരക്കാരന്‍ വേണോ എന്നതാണ് തര്‍ക്കം. വാളെടുത്തവന്‍ വാളാല്‍ എന്നോ പാരവച്ചവന്‍ പാരയാല്‍ എന്നോ ഒരു ചൊല്ലുണ്ട്. ലീഡര്‍ക്ക് പാരവച്ചപ്പോള്‍ പുതുപ്പള്ളിക്കിടാവിന്റെ സ്വപ്നത്തിലുണ്ടായിരുന്നില്ല പാമൊലിന്‍ തനിക്കുതന്നെ പാരയാകുമെന്ന്.

'കുറ്റങ്ങളുടെ കൂമ്പാര'മെന്നാണ് ഗവര്‍ണര്‍ ഗവായിക്ക് നിവേദനക്കെട്ടുമായി പോയ യുഡിഎഫ് നേതാക്കളുടെ ചിത്രത്തിന് സത്യപത്രം നല്‍കിയ അടിക്കുറിപ്പ്. സംഘത്തെ നയിച്ചത് ഉമ്മന്‍ചാണ്ടി. കൂടെനടന്നത് മാണി, പിള്ള, ജേക്കബാദികള്‍. കുഞ്ഞാലിക്കുട്ടിയെ അങ്ങോട്ടടുപ്പിച്ചില്ല.

ആ ചിത്രം അച്ചടിച്ചുവന്ന ദിവസം രാജ്യത്തിന്റെ പരമോന്നത കോടതിയില്‍നിന്ന് വിധി വന്നു-പിള്ളയെ കഠിനതടവിലേക്കയക്കാന്‍. അടുത്ത ദിവസങ്ങളില്‍ സമാനമായ വാര്‍ത്തകള്‍ തുടര്‍ന്നു. കുഞ്ഞാലിക്കുട്ടിക്ക് മുനീര്‍ പാര. ഉമ്മന്‍ചാണ്ടിക്ക് രമേശ പാര. പിള്ളയ്ക്കും ജേക്കബിനും യുഡിഎഫിലെ സകലരും പാര. പി സി ജോര്‍ജിന് ജോസഫ് പാര; ജോസഫിന് മാണിപാര. പാരകളുടെ സംസ്ഥാനസമ്മേളനമാണ് യുഡിഎഫില്‍. ആ പാരക്കുഞ്ഞുങ്ങളാണ് എല്‍ഡിഎഫ് സര്‍ക്കാരിനെതിരായ കുറ്റപത്രവുമായി രാജ്ഭവനില്‍ ചെന്നത്. അതിനെയാണ് യുഡിഎഫ് അനുകൂലപത്രം 'കുറ്റങ്ങളുടെ കൂമ്പാരം' എന്ന് വിശേഷിപ്പിച്ചത്. കുറ്റവാളികളുടെ കൂട്ടായ്മ എന്നോ കൂടാരം എന്നോ അടിക്കുറിപ്പു നല്‍കിയിരുന്നെങ്കില്‍ അത് സത്യസന്ധമായ മാധ്യമപ്രവര്‍ത്തനം എന്ന് വിളിക്കപ്പെട്ടേനെ.

ഐസ്ക്രീം കേസുമായി കുഞ്ഞാലിക്കുട്ടി വന്നതോടെയാണ് ഭൂതം കുടംവിട്ട് പുറത്തുചാടിയത്. അതുവരെ അഞ്ചുകൊല്ലത്തെ ഭരണമാറ്റസ്വപ്നത്തോടൊപ്പമായിരുന്നു യുഡിഎഫിന്റെ നിദ്രയും നിദ്രാടനവും. ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയെന്ന് സ്വയം പ്രഖ്യാപിച്ചപ്പോള്‍ ഹരിപ്പാട്ടു മത്സരിച്ച് ജയിച്ച് ആഭ്യന്തരമന്ത്രിയാകാനുള്ള ഒരുക്കം ചെന്നിത്തല തുടങ്ങി. സിപിഐ എം കേരളപഠന കോണ്‍ഗ്രസ് സംഘടിപ്പിച്ച് സംസ്ഥാനത്തിന്റെ പുരോയാനം എങ്ങനെയാകണമെന്ന് ചര്‍ച്ചചെയ്തു. അതിന്റെ മിമിക്രി ചെന്നിത്തല വക. പക്ഷേ ക്ളച്ചുപിടിച്ചില്ല.

ഇപ്പോള്‍ യുഡിഎഫുകാരുടെ മുഖം നീലംമുക്കാത്ത കോറത്തുണിപോലെയാണ്. തെളിച്ചവുമില്ല വെളിച്ചവുമില്ല. ഇത്തരം സന്ദര്‍ഭങ്ങളില്‍ ശാസ്ത്രീയമായി വിടുവായത്തം സ്പോണ്‍സര്‍ ചെയ്യുന്ന വയനാട്ടുകുലവനെ കാണാനില്ല. പണ്ട് കുഞ്ഞാലിക്കുട്ടിയെപ്പറ്റിയും ഐസ്കീമിന്റെ ഗുണഗണങ്ങളെപ്പറ്റിയും എഴുതിയ പ്രബന്ധങ്ങളും പറഞ്ഞ കഥകളും വീണ്ടും വായിച്ച് പഠിക്കുകയാണെന്ന് കേള്‍ക്കുന്നു. സംഗതി കൈവിട്ടുപോയി. അത് വീരനും തൊമ്മിക്കും ചാണ്ടിക്കും കുട്ടിക്കും കുഞ്ഞിനുമെല്ലാം മനസ്സിലായെന്ന് തോന്നുന്നു. ഇതിനെല്ലാമിടയില്‍ പെട്ടാല്‍ പെട്ടവന്റെ ഗതി അധോഗതി.

ആന്റണി സൂത്രത്തില്‍ മാറിനില്‍ക്കുന്നുണ്ട്. പ്രതിപക്ഷനേതാവെങ്കിലും ആകാന്‍ രവിയും രമേശനും സുധീരനും തയ്യാറെടുത്ത് നില്‍ക്കുന്നുമുണ്ട്. പിന്നെന്തിന് ഒരു ഉമ്മന്‍ചാണ്ടി? അല്ലെങ്കില്‍ത്തന്നെ ഇസ്ളാമിന്റെ വോട്ടും വേണം ക്രിസ്ത്യാനിയുടെ വോട്ടും വേണം അതിനൊപ്പം ആര്‍എസ്എസിന്റെ വോട്ട് കൂട്ടിച്ചേര്‍ത്ത് ജയിക്കണം എന്ന് കരുതുന്നവര്‍ക്ക് ഉമ്മന്‍ചാണ്ടി-മാണി-കുഞ്ഞാലിക്കുട്ടി സഖ്യത്തേക്കാള്‍ ഇഷ്ടം ചെന്നിത്തല-മാണി-കുഞ്ഞാലിക്കുട്ടി മുന്നണിയാണ്. അതിലാകുമ്പോള്‍ എല്ലാ ചേരുവകളും ഉള്‍പ്പെടും. ഒന്നിനും ഒരു മുട്ടുവരില്ല.

വന്നുവന്ന് തെരഞ്ഞെടുപ്പടുക്കുമ്പോള്‍ എല്‍ഡിഎഫിന്റെ ഗ്രാഫ് കുത്തനെ ഉയരുകയാണ്. സര്‍ക്കാരിന്റെ നേട്ടങ്ങള്‍ ചാനലുകള്‍ക്ക് ഭംഗിയായി മുക്കിക്കളയാം. എന്നാല്‍ യഥാര്‍ഥ വാര്‍ത്തകള്‍ അങ്ങനെ മുഴുവനായും മുക്കാനാകില്ല. യുഡിഎഫിന്റെ കുഴപ്പങ്ങളും അങ്ങനെ പുറത്തുവന്ന് തുടങ്ങിയിട്ടുണ്ട്. വരാനിരിക്കുന്നതാണ് വലിയബോംബ് എന്നും കേള്‍ക്കുന്നു. അതിനിടയില്‍ സിപിഐ എമ്മില്‍ ഗ്രൂപ്പെന്നും ഇടതുമുന്നണിയില്‍ കശപിശയെന്നും ഒരാള്‍ മറ്റൊരാളെ വെട്ടുന്നുവെന്നുമൊക്കെ ഒന്ന് പറഞ്ഞുനോക്കാമെന്നേയുള്ളൂ. അഞ്ചുകൊല്ലം കൂടി പ്രതിപക്ഷത്തിരുന്നുകൊള്ളാനാണ് ജനങ്ങള്‍ വിധിക്കുന്നതെങ്കില്‍ അത് തടഞ്ഞുനിര്‍ത്താന്‍ സാധാരണ പടുമുറമൊന്നും പോരാ. സുധാകരനെപ്പോലുള്ള കൊടുംകോടാലികളെ ഇറക്കിയാല്‍ അത് പിന്നെയും പൊല്ലാപ്പാകും.

1 comment:

ശതമന്യു said...

കുഞ്ഞാലിക്കുട്ടിക്ക് ദുര്‍ബുദ്ധി തോന്നിയപ്പോള്‍ ആദ്യത്തെ അടികിട്ടി. പിള്ളയുടെ രൂപത്തില്‍ പിന്നെ. അതുകഴിഞ്ഞതാ മുനീര്‍ പ്രതിക്കൂട്ടിലെത്തുന്നു. വെടിക്കെട്ടിന് തീകൊടുത്തപോലയാണ്. തെട്ടുപിന്നാലെ വന്നു ജേക്കബിന്റെ കേസ്. എല്ലാം ഘടക കക്ഷികള്‍, ഞാന്‍ സുരക്ഷിതന്‍ എന്നായി അപ്പോള്‍. അങ്ങനെയങ്ങ് വിട്ടുപോകുന്നതല്ല ഈ ബാധ. മുസ്തഫയുടെ രൂപത്തിലും ഭാവത്തിലുമാണ് അടുത്ത വെള്ളിടി പൊട്ടിയത്. ഉമ്മന്‍ചാണ്ടി പ്രതിയല്ലെങ്കില്‍ ഞാനും പ്രതിയല്ല എന്നാണ് മുസ്തഫ കോടതിയില്‍ ഉണര്‍ത്തിച്ചത്. പാമൊലിന്‍ ഇടപാട് നടന്നതും നടത്തിച്ചതും ഉമ്മന്‍ചാണ്ടിയുടെ അറിവോടെയായിരുന്നെന്ന്. ലീഡര്‍ക്ക് വച്ച പാര അതേ അളവില്‍ തിരിച്ചുകിട്ടുമ്പോള്‍ ഉമ്മന്‍ചാണ്ടിയുടെ വാക്കില്‍ ബബ്ബബ്ബയും മനസ്സില്‍ വലിയൊരു ചോദ്യവും-മുസ്തഫയ്ക്കുപിന്നില്‍ ആരാണ്? താന്‍ മാറിയാല്‍ തലയില്‍ കയറിയിരിക്കാന്‍ വെമ്പുന്നവന്‍ ആരോ ലവനാണ് താരം. അത് രവിയോ രമേശനോ?