Sunday, August 29, 2010

സുബ്ബയുടെ പാര്‍ടി

ഓണവും ഓണാഘോഷവും കഴിഞ്ഞു. എന്നിട്ടും രണ്ടുകാര്യമാണ് ബാക്കിനില്‍ക്കുന്നത്. ഒന്ന്, സബ്‌സിഡി നിരക്കിലുള്ള അവശ്യസാധന വിതരണം. രണ്ട്, കോണ്‍ഗ്രസിലെ തമ്മിലടി. ഉണ്ണികളെ കണ്ടാല്‍ ഊരിലെ പഞ്ഞം അറിയാം. യൂത്തിനെ കണ്ടാല്‍ മൂത്തതിന്റെ അവസ്ഥ മനസിലാക്കുകയുമാവാം.

എലിപ്പാഷാണത്തിന് പഞ്ചാമൃതമെന്ന പേരിട്ടതുപോലെയാണ് കോണ്‍ഗ്രസിന്റെ ജനാധിപത്യപാര്‍ടി എന്ന പേര്. ഗരീബി ഹഠാവോ, ജയ് ജവാന്‍ ജയ് കിസാന്‍, ആം ആദ്മി എന്നെല്ലാം കോണ്‍ഗ്രസുകാര്‍ പറഞ്ഞത് കേട്ടിട്ടുണ്ട്; കേള്‍ക്കുന്നുമുണ്ട്. അതുപോലെ വെറുതെ പറയാനുള്ള ഒന്നാണ് അവര്‍ക്ക് ജനാധിപത്യവും. കഴിഞ്ഞ ദിവസം ലീഡര്‍ജി പറഞ്ഞതുതന്നെയാണ് അതിന്റെ ശരി. സ്വന്തം പാര്‍ടിയില്‍ തെരഞ്ഞെടുപ്പു നടത്താന്‍ കഴിയാത്തവര്‍ക്ക് എങ്ങനെ പഞ്ചായത്തുതെരഞ്ഞെടുപ്പില്‍ മത്സരിക്കാനാകും?

ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും പറയുന്നതും പറയിക്കുന്നതുമല്ല കോണ്‍ഗ്രസ്. അത് ഒരു വല്ലാത്ത സാധനമാണ്. മാര്‍ക്സിസ്റ്റുകാര്‍ രാപ്പകല്‍ കഷ്ടപ്പെട്ട്, നാട്ടിലെ സകലമാന പ്രശ്നങ്ങളിലും ഇടപെട്ട്, മഴയും വെയിലുംകൊണ്ട് സമരംചെയ്ത്, പെന്‍ഷനും സഹായങ്ങളും വീടും ആടും കോഴിയുമെല്ലാം അര്‍ഹതയ്ക്കൊത്ത് നേടിക്കൊടുത്ത ശേഷമാണ് വോട്ടുചോദിച്ച് ചെല്ലുക. കോണ്‍ഗ്രസിനാകട്ടെ, അമ്മാതിരി അധ്വാനമൊന്നും പണ്ടേ ഇഷ്ടമല്ല. ആര്‍ക്കെങ്കിലും ആവശ്യങ്ങള്‍ വന്നാല്‍ ഖദറിട്ട നേതാക്കളുടെ വീട്ടിലേക്ക് ചെന്നാല്‍ മതി. സഹകരണ ബാങ്കിലെ ലോണ്‍ പാസാക്കുന്നതുമുതല്‍ റവന്യൂ റിക്കവറിക്ക് ഗഡുക്കള്‍ അനുവദിപ്പിക്കുന്നതുവരെയുള്ള സേവനങ്ങള്‍ ആവശ്യാനുസരണം ചെയ്തുകൊടുക്കപ്പെടും. എല്ലാറ്റിനും നിശ്ചിത നിരക്കുണ്ടെന്നുമാത്രം. മരണത്തിനും കല്യാണത്തിനും മാമോദീസാ മുക്കലിനും തിരണ്ടുകല്യാണത്തിനും കഞ്ഞിമുക്കി വടിപ്പരുവമാക്കിയ ഖദര്‍ കുപ്പായവുമിട്ട് വെളുക്കെച്ചിരിച്ച് വരുന്നതാണ് ഉദാത്തമായ രാഷ്ട്രീയ പ്രവര്‍ത്തനം. കോണ്‍ഗ്രസ് അങ്ങനെ നടന്നാല്‍ മതി. വീടുകയറേണ്ട, കത്തുകൊടുക്കേണ്ട, വോട്ടുചോദിച്ച് സ്ക്വാഡ് പ്രവര്‍ത്തനം നടത്തേണ്ട, വോട്ടര്‍മാരുടെ കണക്കെടുക്കേണ്ട. ഇതെല്ലാം ചെയ്യുന്ന മാര്‍ക്സിസ്റ്റുകാര്‍ക്ക് കിട്ടുന്നപോലെ കോണ്‍ഗ്രസിനും വോട്ടുകിട്ടും; അധികാരവും കിട്ടും.

ഈ രാഷ്ട്രീയവും ഇതിന്റെ രഹസ്യവും ഉമ്മന്‍ചാണ്ടിക്കും ചെന്നിത്തലയ്ക്കും നല്ലതുപോലെ അറിയാം. മാര്‍ക്സിസ്റ്റുകാര്‍ ദേശാഭിമാനിയിലൂടെ ഒരു ഗോള്‍ അടിച്ചാല്‍ ഒരു ഡസന്‍ ഗോള്‍ തിരിച്ചടിക്കാന്‍ മനോരമയുണ്ട്, മാതൃഭൂമിയുണ്ട്, ഏഷ്യാനെറ്റുണ്ട്, ഇന്ത്യാ വിഷനുണ്ട്-അവയുടെ അനുസാരികള്‍ അനേകമുണ്ട്. മതനിരപേക്ഷത പറഞ്ഞ് പിടിക്കുന്ന വോട്ടിനേക്കാള്‍ കിട്ടും ജാതിയും മതവും പറഞ്ഞാല്‍. ഒരുഭാഗത്ത് പാണക്കാട്ടെ ലീഗ്. ചവിട്ടിക്കൊല്ലലും കൈവെട്ടുമടക്കമുള്ള മതനിരപേക്ഷ പ്രവര്‍ത്തനങ്ങളുടെ മൊത്തവ്യാപാരം ഇപ്പോള്‍ അവിടെയാണ്. മറുവശത്ത് കുഞ്ഞാട് കോണ്‍ഗ്രസ്. മലയോരത്ത് ഒരു ഞെട്ടില്‍ രണ്ടില മതി എന്നും കുതിരപ്പുറത്തേറിയവര്‍ ഇങ്ങ് പോരട്ടെയെന്നും വിശുദ്ധ പിതാക്കന്മാര്‍ കല്‍പ്പിച്ചാല്‍ പ്ളാവിലയ്ക്കുപിന്നാലെ വരിവരിയായി പോകുന്ന കുഞ്ഞാടുകള്‍. ഹിന്ദുത്വ വോട്ടാണെങ്കില്‍ തരംതിരിച്ച് ചാക്കിലാക്കി ഗോഡൌണില്‍ വച്ചിരിക്കയാണ്. ലേലത്തിന്റെ സമയമനുസരിച്ച് വിലയില്‍ ഏറ്റക്കുറച്ചിലുണ്ടാകുമെന്നു മാത്രം. ഇങ്ങനെ പണമുണ്ടെങ്കില്‍ വാങ്ങാവുന്നതേയുള്ളു വോട്ടുകളെന്നിരിക്കെ, ജനസേവനം നടത്തി വോട്ടുനേടാമെന്നു കരുതുന്ന മാര്‍ക്സിസ്റ്റുകാരെ ആരു വിലവയ്ക്കാന്‍!

മുമ്മൂന്നു കൊല്ലം കൂടുമ്പോള്‍ സമ്മേളനം നടത്തുന്നതും വിമര്‍ശവും സ്വയം വിമര്‍ശവും നടത്തുന്നതും ഭാരവാഹികളെ തെരഞ്ഞെടുക്കുന്നതുമെല്ലാം ശുദ്ധ ഭോഷ്കുതന്നെ. അങ്ങനെ വല്ലതും കോണ്‍ഗ്രസിലുണ്ടോ? സമ്മേളനം എന്നു പറഞ്ഞാല്‍ ആള്‍ക്കൂട്ടം. വിമര്‍ശം എന്നു പറഞ്ഞാല്‍ എതിര്‍ഗ്രൂപ്പുകാരനെതിരായ പഴിപറച്ചില്‍. ഭാരവാഹി തെരഞ്ഞെടുപ്പ് എന്നു പറഞ്ഞാല്‍ ഹൈക്കമാന്‍ഡ് തൊട്ടുകാട്ടുന്നയാളെ വാഴിക്കല്‍. ജനാധിപത്യം എന്നാല്‍ കരിമീന്‍, താറാവ്, കണമ്പ്, ആറ്റുകൊഞ്ച്, കണവ തുടങ്ങിയ വിഭവങ്ങള്‍ സ്വാദിഷ്ടമായി ആരുണ്ടാക്കുന്നുവോ അയാളില്‍ ഹൈക്കമാന്‍ഡ് കനിഞ്ഞാലുണ്ടാകുന്ന ആധിപത്യം. യൂത്ത് കോണ്‍ഗ്രസ് ഭാരവാഹി തെരഞ്ഞെടുപ്പു മാറ്റിവച്ചതില്‍ ആര്‍ക്കുമാര്‍ക്കും കുണ്ഠിതം വേണ്ടതില്ല എന്നര്‍ഥം. ഡിസിസികള്‍ വീതിക്കാന്‍ ആകാഞ്ഞപ്പോഴാണ് പാര്‍ടിയിലെ സംഘടനാ തെരഞ്ഞെടുപ്പിന് കര്‍ട്ടന്‍ വീണത്. യൂത്തിന്റെ കാര്യത്തില്‍ ഉ ഗ്രൂപ്പും ചെ ഗ്രൂപ്പും തമ്മിലാണ് നേരിട്ടു പോര്. കള്ള മെമ്പര്‍ഷിപ്പുമുതല്‍ കാലുവാരലും ചാക്കിട്ടുപിടിത്തവും എന്നുവേണ്ട പറയാന്‍ കൊള്ളാത്ത പലപല പരിപാടികളുമാണ് അരങ്ങേറുന്നതത്രെ. പഴയ എ ഗ്രൂപ്പാണ് താന്‍ നയിക്കുന്നതെന്ന് ഉമ്മന്‍ചാണ്ടി പറയുന്നു. തന്റേത് അതിവിശാലമായ ഐ ഗ്രൂപ്പാണെന്ന് ചെ ഗ്രൂപ്പ് നായകന്‍ ചെന്നിത്തല. രണ്ടും പോക്കാണ്, ഞങ്ങളാണ് മാന്യരെന്ന് മൂന്നാം ചേരി. യഥാര്‍ഥ ഐ ഗ്രൂപ്പിന്റെ നായകന് ഇപ്പോള്‍ ഐയുമില്ല, എയുമില്ല-അയ്യയ്യേ അവസ്ഥയാണ്. അത്താഴപ്പഷ്ണിയുമായി ഉമ്മറപ്പടിക്കല്‍ വിളി കാത്ത് പഴയ 'മു'ഗ്രൂപ്പ് കിടക്കുന്നു. 'അമ്മാ വല്ലതും തരണേ..'എന്ന ദീനവിലാപമാണ് കേള്‍ക്കുന്നത്.

ഇനി പഞ്ചായത്ത് തെരഞ്ഞെടുപ്പ്, അതുകഴിഞ്ഞ് നിയമസഭാ തെരഞ്ഞെടുപ്പ്. സംഘടനാ തെരഞ്ഞെടുപ്പിന് അടുത്തൊന്നും സമയം കിട്ടുമെന്നു തോന്നുന്നില്ല. അല്ലെങ്കില്‍തന്നെ വെറുതെ അതിന് സമയം കളയേണ്ട കാര്യമെന്ത്? ഹൈക്കമാന്‍ഡിന്റെ ആധിപത്യത്തിനപ്പുറം എന്തിന് ജനാധിപത്യം. അഥവാ അങ്ങനെ വല്ലതും വേണമെങ്കില്‍ മിടിമിടുക്കന്മാരായ ഇവന്റ് മാനേജ്മെന്റ് കുട്ടികളെ ഏല്‍പ്പിച്ചാല്‍ പോരെ. ബിജെപിക്ക് പതിനഞ്ചുകൊല്ലത്തെ വൈറ്റ് വാഷ് നടത്തിക്കൊടുക്കാന്‍ കരാറെടുത്തത് ഏഷ്യാനെറ്റിന്റെ തലവനാണ്. അതുപോലെ വല്ല തലയും വാടകയ്ക്കെടുത്താല്‍ ജനസമ്പര്‍ക്കം അവരങ്ങ് നടത്തിക്കൊള്ളും.

*
കോണ്‍ഗ്രസിന്റെ പുതിയ മുഖത്തെക്കുറിച്ച് അറിയാത്തവരാണ് സംഘടനാ തെരഞ്ഞെടുപ്പ്, ജനാധിപത്യം എന്നെല്ലാം പറഞ്ഞ് നേരം കൊല്ലുന്നത്. ഈ നാട് തീരെ നന്നാകുമെന്ന് തോന്നുന്നില്ല. ഒരുപാട് വയസ്സുള്ള പാര്‍ടിയാകുമ്പോള്‍ പുതിയ മുഖമാണ് വേണ്ടത് പീതാംബരക്കുറുപ്പിനെപ്പോലെ കുറ്റിത്താടിയും വലിയ ഒച്ചയുംകൊണ്ട് നടന്നാല്‍ ആരും തിരിഞ്ഞുനോക്കിയെന്നു വരില്ല. അമ്പതുകഴിഞ്ഞാലും യുവത്വം തുടിക്കണം. അത് മീശവടിച്ചും തൊലി മിനുക്കിയും കുര്‍ത്തയിട്ടുമൊന്നുമല്ല, പ്രവൃത്തിയിലൂടെയാണ് ജനങ്ങളെ വിശ്വസിപ്പിക്കേണ്ടത്. ശശി തരൂരിനെ നോക്കൂ. ആര്യാടന്‍ മുഹമ്മദിന്റെ പാര്‍ടിയില്‍ തന്നെയോ ഈ മനുഷ്യന്‍ എന്ന് ചിന്തിച്ചുപോയാല്‍ അത് കുറ്റമാണോ? ഒന്നും കെട്ടും മൂന്നും കെട്ടും എന്ന് പണ്ട് കുഞ്ഞാലിക്കുട്ടിയുടെ പാര്‍ടിക്കാര്‍ മുദ്രാവാക്യം വിളിച്ചിരുന്നു. ഒന്നില്‍കൂടുതല്‍ വിവാഹം ആകാമെന്നത് ആ നിലയ്ക്ക് യുഡിഎഫിന്റെ നയംതന്നെയാണ്. ഈയിടെ ഉണ്ണിത്താന്‍ ഒരാശ്വാസക്കെട്ടു നടത്തിയപ്പോള്‍ കുഞ്ഞാലിക്കുട്ടിയുടെ നാട്ടില്‍ പിടിയിലായി. അന്ന് ഉണ്ണിത്താനെതിരെ പറഞ്ഞത് മോശമായിപ്പോയെന്നും വേണ്ടപ്പോഴെല്ലാം കെട്ടാനുള്ള സ്വാതന്ത്ര്യം പൌരന്റെ മൌലികാവകാശമാണെന്നും സിദ്ധാന്തിക്കപ്പെട്ടു. മറ്റെവിടെ പിടിച്ചാലും മൌലികാവകാശത്തില്‍മാത്രം പിടിക്കാന്‍ പാടില്ല. അതുകൊണ്ട് ഉണ്ണിത്താന്‍ മഞ്ചേരിയില്‍ പോയതും ശശി തരൂര്‍ പുഷ്കര ഗ്രാമത്തില്‍നിന്ന് മലയാളത്തിന്റെ വധുവായി വിയര്‍പ്പിന് കോടികള്‍ വിലയുള്ള സുനന്ദ മാഡത്തെ പാലക്കാട്ടുനിന്ന് ഹെലികോപ്റ്റര്‍ വഴി ഗുരുവായൂരിലെത്തിച്ച് അവിടെനിന്ന് കോയമ്പത്തൂര്‍ വഴി ആകാശമാര്‍ഗേ അനന്തപുരിയിലെ ചാനല്‍ക്യാമറയ്ക്കുമുന്നിലെത്തിച്ചതും തെറ്റുമല്ല; കുറ്റവുമല്ല.

മൂന്നാം കല്യാണത്തിന്റെ രണ്ടാം റിസപ്ഷന്‍ ഏഷ്യാനെറ്റ് ലൈവായി കാണിച്ചിരുന്നില്ലെങ്കില്‍ അനന്തപുരിയിലെ വോട്ടര്‍മാര്‍ കുഴങ്ങിപ്പോകുമായിരുന്നു. മലയാളത്തിന്റെ മരക്കവയിത്രി യുവമിഥുനങ്ങളെ ആശ്ളേഷിച്ച് ആശീര്‍വദിക്കുന്നത് കണ്ട് മനം കുളിര്‍പ്പിക്കാന്‍ അവസരമൊരുക്കിയ ഏഷ്യാനെറ്റ് നീണാള്‍ വാഴട്ടെ. അത്യന്താധുനിക രീതികളോടും സംസ്കാര സമ്പന്നതയോടും പൊരുത്തപ്പെട്ടു പേകാന്‍ കഴിയാത്തവരാണ് മൂന്നാം കെട്ട്, മൂരാച്ചിത്തരം എന്നെല്ലാം പറയുന്നത്. കെട്ട് എത്രാമത്തേതാണെന്നോ കൊട്ടും കുരവയുമിടേണ്ടത് വധൂവരന്മാരുടെ കെട്ടുപ്രായമായ മക്കളാണെന്നതോ ആഗോളവല്‍കൃത കാലത്ത് ഒരു പ്രശ്നമല്ല. അതൊക്കെ സ്വകാര്യം; വ്യക്തിപരമായ കാര്യം.

ചെങ്കല്‍ചൂളയിലെ പാവങ്ങള്‍ക്ക് ശിവന്‍കുട്ടിയോട് ദേഷ്യപ്പെടാം. ആ പാവം ഇടയ്ക്കിടെ അങ്ങോട്ട് ചെല്ലുന്നുണ്ടല്ലോ. സ്വന്തം പാര്‍ലമെന്റംഗത്തെ കാണണമെങ്കില്‍ ഇനി ബാഴ്സലോണയില്‍ പോകേണ്ടിവരും. ബാഴസലോണയ്ക്ക് തിരുവനന്തപുരത്തോട്ട് ഇതുവരെ ടിക്കറ്റ് കിട്ടിയിട്ടില്ല. കുമരകത്ത് കൊളംബിയക്കാരിയെയും കൊണ്ടുവന്ന് വിശ്രമവേളകളെ ഉല്ലാസപ്രദമാക്കിയ യൂവനേതാവിന്റെ യുവത്വം തുടിക്കുന്ന അനുയായിക്ക് വിയര്‍പ്പിന് വിലയുള്ള മൂന്നാം ഭാര്യയുണ്ടാകുന്നതില്‍ ഒരുതരത്തിലുമുള്ള മുറുമുറുപ്പ് കോണ്‍ഗ്രസില്‍ ഉയരേണ്ടതില്ല. എതിര്‍ക്കുന്നവര്‍ അപരിഷ്കൃതര്‍.

ഇനി വിയര്‍പ്പിന്റെ വിലയുടെ കാര്യത്തിലാണോ എതിര്‍പ്പ്? അതു തീരെ വേണ്ട. വിയര്‍പ്പിന്റെയല്ല, ഒരു ശ്വാസത്തിനുപോലും വമ്പന്‍ വിലയുള്ള മണികുമാര്‍ സുബ്ബയും കോണ്‍ഗ്രസുകാരനാണല്ലോ. നേപ്പാളില്‍ കൊലപാതകക്കേസില്‍ അകത്തായപ്പോള്‍ ജയിലുചാടി അതിര്‍ത്തികടന്ന് അസമിലെത്തിയ മണിരാജ് ലിംബോ ഒരു സുപ്രഭാതത്തില്‍ ഖദറിട്ട് കോണ്‍ഗ്രസായി. മണികുമാര്‍ സുബ്ബയായി. എംഎല്‍എയായി, എംപിയായി. എളിയ നിലയില്‍ ഭാഗ്യക്കുറി നടത്തി പണിതുടങ്ങിയ സുബ്ബ കാണെക്കാണെ കോണ്‍ഗ്രസിന്റെ ഭാഗ്യതാരകമായി. ഇപ്പോള്‍ സുബ്ബയെ കാണാനില്ല. അസം പൊലീസ് നാലുപാടും പായുന്നു. കോടതി വാറന്റിറക്കുന്നു. ചെറിയ കുറ്റമേ ചെയ്തിട്ടുള്ളൂ-ഒരു ബലാത്സംഗം. മെഡിക്കല്‍ പരിശോധനയില്‍ സംഗതി തെളിഞ്ഞു. അസം ഹൈക്കോടതി ജാമ്യം നിഷേധിച്ചു. അതോടെ സുബ്ബ എന്ന ലിംബോ മുങ്ങി. ഏതെങ്കിലും മന്ത്രിവസതിയിലോ സാക്ഷാല്‍ ഹൈകമാന്‍ഡിന്റെ അകത്തളത്തിലോ കാണും. ഒരു ബലാത്സംഗം ചെയ്തത് അത്രവലിയ തെറ്റോ എന്ന് ചോദിച്ച് സുബ്ബയ്ക്കുവേണ്ടിയും രംഗത്തിറങ്ങട്ടെ സാംസ്കാരിക സദാചാര നായകര്‍.

*
സുബ്ബയുടെയും തരൂരിന്റെയും കോണ്‍ഗ്രസില്‍തന്നെയാണല്ലോ ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും കോടാലിസുധീരനും. ആഗോളവല്‍കൃതകാലത്തിന് അനുയോജ്യമായ ആ സമുന്നത സാംസ്കാരിക പ്രസ്ഥാനത്തിനാകട്ടെ പഞ്ചായത്തുതെരഞ്ഞെടുപ്പില്‍ ഓരോ വോട്ടും.

2 comments:

ശതമന്യു said...

എലിപ്പാഷാണത്തിന് പഞ്ചാമൃതമെന്ന പേരിട്ടതുപോലെയാണ് കോണ്‍ഗ്രസിന്റെ ജനാധിപത്യപാര്‍ടി എന്ന പേര്. ഗരീബി ഹഠാവോ, ജയ് ജവാന്‍ ജയ് കിസാന്‍, ആം ആദ്മി എന്നെല്ലാം കോണ്‍ഗ്രസുകാര്‍ പറഞ്ഞത് കേട്ടിട്ടുണ്ട്; കേള്‍ക്കുന്നുമുണ്ട്. അതുപോലെ വെറുതെ പറയാനുള്ള ഒന്നാണ് അവര്‍ക്ക് ജനാധിപത്യവും. കഴിഞ്ഞ ദിവസം ലീഡര്‍ജി പറഞ്ഞതുതന്നെയാണ് അതിന്റെ ശരി. സ്വന്തം പാര്‍ടിയില്‍ തെരഞ്ഞെടുപ്പു നടത്താന്‍ കഴിയാത്തവര്‍ക്ക് എങ്ങനെ പഞ്ചായത്തുതെരഞ്ഞെടുപ്പില്‍ മത്സരിക്കാനാകും?

Unknown said...

മുസ്ലിം, പര്‍ദ്ദ, ഇഫതാര്‍ പാര്‍ട്ടി, നിസകാരം, താടി എന്നീ പദങ്ങള്‍ കേള്‍ക്കുമ്പോഴും ചിലതൊക്കെ കാണുമ്പോഴും ചര്‍ദ്യതിസാരവും, മുസ്ലിം വിരുദ്ധ ഗീര്‍വാണങ്ങള്‍ അടിച്ചു വിടുന്നവര്‍ വായിച്ചിരിക്ക്കേണ്ട ലേഖനം