Monday, June 21, 2010

വിശ്വാസത്തിന്റെ പ്രശ്നം

വിശ്വാസം-അതാണ് എല്ലാം. രമേശ് ചെന്നിത്തലപോലും വിശ്വാസത്തിന്റെ ആളായിരിക്കുന്നു. പത്രങ്ങളില്‍ വരുന്നതെല്ലാം ജനങ്ങള്‍ പൂര്‍ണമായി വിശ്വസിക്കരുതെന്നാണ് ഒടുവില്‍ അദ്ദേഹം പറയുന്നത്. കെപിസിസി പ്രസിഡന്റില്‍ വിശ്വാസമില്ലെന്ന് കെ കരുണാകരന്‍ പറയുമെന്ന് വിശ്വസിക്കുന്നില്ലെന്നുമുണ്ട് മഹദ്‌വചനം.

ആപത്തുകാലത്ത് തനിയേ വരുന്ന ഒന്നാണ് ഈ വിശ്വാസം. മാധ്യമങ്ങളില്‍ അവിശ്വസനീയമായ കാര്യങ്ങള്‍ വരുമ്പോള്‍ മതിമറന്നാഹ്ളാദിക്കുക മാത്രമല്ല, വിശ്വസനീയമായി കഥകള്‍ രചിക്കാന്‍ പ്രോത്സാഹനം നല്‍കേണ്ടതുണ്ടെന്ന് വിശ്വാസിച്ചുമിരുന്നു ഇന്നലെവരെ ചെന്നിത്തല. ഇപ്പോള്‍ ഇടതുപക്ഷത്തുനിന്ന് വിവാദവാര്‍ത്തകളൊന്നും കിട്ടുന്നില്ല. പഞ്ഞമാസമാണ്. വിശപ്പടക്കാതെ പറ്റില്ലല്ലോ. മാധ്യമക്കണ്ണുകള്‍ മനസ്സില്ലാ മനസ്സോടെ കോണ്‍ഗ്രസിലേക്കും തിരിഞ്ഞു. കരുണാകരന്റെ കത്ത്; ഉമ്മന്‍ചാണ്ടിയുടെ കുത്ത്; പി സി ചാക്കോയുടെ കത്തി; ആന്റണിയുടെ ആപ്പ്-ചെന്നിത്തലയുടെ കാര്യം പരുങ്ങലിലാവുകയാണെന്ന് പത്രദ്വാരങ്ങളിലൂടെ ജനങ്ങള്‍ കണ്ടുതുടങ്ങി.

എന്താണ് കോണ്‍ഗ്രസ് എന്ന് വാര്‍ത്തയുടെ മൊത്തക്കച്ചവടക്കാരൊന്നും വിളിച്ചുപറഞ്ഞില്ല. ഖാദിയുടുപ്പും ചോക്ക്ലേറ്റ് ചിരിയും തക്കാളിക്കവിളും കണ്ടാല്‍ അത് കോണ്‍ഗ്രസാണെന്ന് ധരിക്കുന്ന സ്ഥിതിയായി. അഴിമതി കോണ്‍ഗ്രസിന്റെ കൂടപ്പിറപ്പാണെന്നും അഴിമതിയുണ്ടെങ്കിലെന്താ കോണ്‍ഗ്രസല്ലേ എന്നുമുള്ള ബോധം നട്ടുനനച്ച് വളര്‍ത്തി. ബ്ളോക്ക് പ്രസിഡന്റിന്റെ നിലവാരംപോലും പുലര്‍ത്താത്തവര്‍ നേതൃത്വത്തിലെത്തിയപ്പോള്‍ വാഴ്ത്തിപ്പാടാന്‍ മാധ്യമക്കുഞ്ഞുങ്ങള്‍മുതല്‍ കാരണവന്മാര്‍വരെ അണിനിരന്നു. അരമനയിലും പ്രമാണിവീടുകളിലും കയറിയിറങ്ങിയും നട്ടാല്‍ മുളയ്ക്കാത്ത കള്ളങ്ങള്‍ വിളിച്ചുപറഞ്ഞും വിലപേശി വോട്ടുവാങ്ങിയും തെരഞ്ഞെടുപ്പ് ജയിക്കാമെന്നായി. ജനാധിപത്യം കാശിക്കുപോകുമ്പോള്‍ മാധ്യമങ്ങള്‍ അര്‍മാദിച്ചു; വലതുപക്ഷം ആഹ്ളാദിച്ചു. ഇടതുഭാഗത്തേക്ക് ഒളിഞ്ഞുനോക്കിയും നോക്കാതെയും വാര്‍ത്തകള്‍ രചിച്ചു. അഴിമതിയില്‍ ജനിച്ച് അഴിമതിയില്‍ ജീവിക്കുന്ന ചോക്ക്ലേറ്റ് കുമാരന്മാര്‍ ജനനേതാക്കളും ജീവിതം നാടിനുവേണ്ടി ഉഴിഞ്ഞുവച്ച ഇടതുപക്ഷ നേതാക്കള്‍ അഴിമതിക്കാരുമായി ചിത്രീകരിക്കപ്പെടുന്ന അത്ഭുതവിദ്യയാണ് അരങ്ങേറിയത്. അതിന്റെ ഗുണമാണ് ചെന്നിത്തലയടക്കമുള്ളവര്‍ വാരിവലിച്ച് തിന്നത്. ഇപ്പോള്‍ വിശ്വാസത്തിന് ദഹനക്കേടുണ്ടാകുന്നുപോലും.

ഇരുപത്തയ്യായിരം പേരെ കൊന്നൊടുക്കിയ ഭോപാല്‍ ദുരന്തത്തിന് ഉത്തരവാദികള്‍ക്ക് ഇരുപത്തയ്യായിരം രൂപ പിഴശിക്ഷ വാങ്ങിക്കൊടുത്തവരാണ് കോണ്‍ഗ്രസുകാര്‍. മാത്രമോ. മുഖ്യ കുറ്റവാളിയെ സര്‍ക്കാര്‍ വക വിമാനത്തില്‍ കയറ്റി ഡല്‍ഹിയിലെത്തിച്ച് അമേരിക്കയ്ക്ക് കയറ്റി വിടുകയുംചെയ്തു. അതുചെയ്തത് അര്‍ജുന്‍ സിങ്ങോ രാജീവ് ഗാന്ധിയോ രണ്ടുപേരും ചേര്‍ന്നോ എന്ന തര്‍ക്കമാണിപ്പോള്‍ നടക്കുന്നത്. ആ കോണ്‍ഗ്രസിന്റെ കേരളത്തിലെ കൈകാര്യകര്‍ത്താക്കളായ ചെന്നിത്തല മുതല്‍ ഉണ്ണിത്താന്‍ വരെയുള്ളവര്‍ മഹാന്മാരാകുന്നതില്‍ തെറ്റുമില്ല; കുറ്റവുമില്ല. അവരുടെ വികസനത്തിന് പ്രത്യേക റോഡുവെട്ടേണ്ടതുമില്ല.

സംഘടനാ തെരഞ്ഞെടുപ്പ് നടന്നാലും ഇല്ലെങ്കിലും കോണ്‍ഗ്രസിനെന്തു ചേതം? രാഹുല്‍ജി നാല്‍പ്പതുകിലോയുടെ കേക്കുമാത്രമേ കണ്ടിട്ടുള്ളൂ. അതിന്റെ ഇരട്ടിയിലേറെ തൂക്കമുള്ള കേക്കിന്റെ ആളാണ് ലീഡര്‍. ആ ലീഡറെ വെട്ടിനിരത്തി കൃഷിചെയ്യാനാണ് ചെന്നിത്തല നോക്കുന്നത്. സമവായമാണത്രെ കോണ്‍ഗ്രസിന്റെ രക്ഷകന്‍. ചാണ്ടിക്കും തൊമ്മനും പപ്പാതി വീതിച്ചാല്‍ സമവായമായി. മറ്റുള്ളവര്‍ വേലിക്കു പുറത്തുനില്‍ക്കും. ലീഡറെ അങ്ങനെ ഒരരുക്കാക്കി.

രണ്ടാമത്തെ ഭീഷണി ആദര്‍ശനാണ്. വിമാനവും പീരങ്കിയുംകൊണ്ടു കളിക്കുന്ന ആദര്‍ശധീരന് ഇനിയെന്ത് കേരളം എന്ന് നിരുപിച്ചിരുന്നു. പക്ഷേ, മീന്‍ നീന്തല്‍ മറക്കുമോ? ഗ്രൂപ്പുകളി ആന്റണി വിട്ടുകളയുമോ? ഇറക്കിയിരിക്കുന്നു പരിവാരങ്ങളെ-മുല്ലപ്പള്ളി, മല്ലപ്പള്ളി, കുമ്പളങ്ങി വഴി അനുചരന്‍മാരെ വിട്ടിട്ടുണ്ട്. ചെന്നിത്തലയെയും പിടിക്കും ഉമ്മന്‍ചാണ്ടിയെയും പിടിക്കും.

പണ്ട് ഹിന്ദി പഠിക്കാന്‍ ട്യൂഷന്‍ ക്ളാസില്‍ വരുന്ന കുട്ടികള്‍ കൃത്യസമയത്ത് വരാത്തതിന്റെ ആധിയായിരുന്നു. പിന്നെപ്പിന്നെ ലീഡറുടെ അടുക്കളപ്പുറത്ത് നാലുനേരം കൃത്യമായി ഭക്ഷണം കിട്ടണേ എന്ന പ്രാര്‍ഥന. ആ പ്രാര്‍ഥനയ്ക്കൊടുവില്‍ തക്കാളിക്കവിളിണയില്‍ മന്ത്രി എന്ന പദവികൊണ്ട് തലോടി പുണ്യപുരുഷന്‍. അതുംകഴിഞ്ഞ് അറബിക്കടലിലേക്ക് വെള്ളമെത്ര ഒഴുകിയെത്തി. ഒരു മഴക്കാലത്ത് ലീഡറെ ഡീലറെന്ന് വിളിച്ചു. തിരുത്തിക്കുമെന്ന് പ്രഖ്യാപിച്ചു. അന്നുവരെ നീയോ ഞാനോ മോന്‍ എന്നുപറഞ്ഞു മത്സരിച്ചവര്‍ വേര്‍പിരിഞ്ഞു. നനഞ്ഞിടത്തുതന്നെ കുഴിച്ചു. കറങ്ങിത്തിരിഞ്ഞ് സ്വപ്നപദവിയിലെത്തി. കോണ്‍ഗ്രസിന്റെ സംസ്ഥാന അധ്യക്ഷസ്ഥാനം. മോശമല്ല. എത്തുന്നിടത്ത് പത്രസമ്മേളനം. എല്ലാ ജില്ലയിലെയും പ്രാദേശിക ലേഖകന്മാരുടെവരെ നമ്പരെഴുതിയ പുസ്തകം കൈയിലുണ്ട്. എല്ലാം ശുഭകരം. ആന്റണിയും വേണ്ട; ലീഡറും വേണ്ട; ഉമ്മന്‍ചാണ്ടി തീരെ വേണ്ട- ഞാന്‍തന്നെ കോണ്‍ഗ്രസ് എന്നായി.

ഇപ്പോഴിതാ എല്ലാറ്റിനും വിശ്വാസത്തകര്‍ച്ച വന്നിരിക്കുന്നു. നാനാഭാഗത്തുനിന്നും കൂരമ്പുകള്‍ വരുന്നു. ചെന്നിത്തലയ്ക്കു പന്ത്രണ്ടുപേരുടെ പിന്തുണപോലുമില്ലെന്ന് ചാക്കോച്ചന്‍ പറഞ്ഞത് കടുകട്ടിയായി. ലീഡറിതാ പഴയ സ്നേഹമെല്ലാം വെടിഞ്ഞ് കത്തുമായിറങ്ങിയിരിക്കുന്നു. കോണ്‍ഗ്രസിനെ നയിക്കാന്‍ സര്‍വഥാ യോഗ്യനായ, സൌന്ദര്യവും കഴിവും ഒത്തിണങ്ങിയ, ഏതു ടാലന്റ് ടെസ്റ്റിലും വിജയം ഉറപ്പുള്ള തന്നെ പുറത്താക്കാന്‍ നോക്കുകയോ? വിശ്വസിക്കാനാവുന്നില്ല. മാര്‍ക്സിസ്റ്റുകാര്‍ എന്തോ ഒരു 'സ്വത്തു'രാഷ്ട്രീയത്തെക്കുറിച്ച് പറയുന്നുണ്ട്. ഇവിടെ കുത്തുരാഷ്ട്രീയമാണ്. കുത്ത് കിട്ടുമ്പോള്‍ എല്ലാ വിശ്വാസവും തകരുകയാണ്. ജോസഫും മാണിയും അബ്ദുള്ളക്കുട്ടിയും സലാമും കുഞ്ഞാലിക്കുട്ടിയും ജേക്കബ്ബും പിള്ളയുമെല്ലാമുള്ള അനന്ത വിശാല മുന്നണിയുമായി മുഖ്യമന്ത്രിപദത്തിലേക്കൊന്ന് പൊരുതിനോക്കാമെന്ന സ്വപ്നവും അസ്തമിക്കുകയാണ്. ആശിച്ചതു കിട്ടാതാകുമ്പോള്‍ ഉണ്ടാകുന്ന വേദനയാണ് വേദന. ആ ദൈന്യംകണ്ടെങ്കിലും മാധ്യമങ്ങള്‍ അല്‍പ്പം വിശ്വാസം കടംകൊടുക്കണം. അല്ലെങ്കില്‍ നശിച്ചുപോകുമെന്നേ. പത്രങ്ങളും ടിവിയുമില്ലെങ്കില്‍ പിന്നെന്ത് ചെന്നിത്തല.

*
അമ്മേ ഞങ്ങള്‍ പോകുന്നു; വന്നില്ലെങ്കില്‍ കരയരുതേ എന്നാണ് പണ്ട് അമ്പത്തെട്ടില്‍ വിളിച്ച മുദ്രാവാക്യം. വിളിച്ചത് സ്കൂളില്‍നിന്നും കോളേജില്‍നിന്നും ഇറക്കിക്കൊണ്ടുവന്ന കിടാങ്ങള്‍. വന്നില്ലെങ്കില്‍ കരയരുതേ എന്നു പറഞ്ഞിട്ടുപോകുന്ന സമരം മരിച്ചാലും വിടില്ല എന്ന സമരമാണ്. ആത്മാഹുതി സമരം. ആട്ടിന്‍പറ്റങ്ങളെപ്പോലെ കുട്ടികളെ തെരുവിലേക്ക് ആട്ടിക്കൊണ്ടുവന്ന് ആത്മാഹുതി ഭീഷണി മുഴക്കിച്ചവരില്‍ ഖദറുകാരും നീളന്‍ കുപ്പായക്കാരുമെല്ലാമുണ്ടായിരുന്നു. ജനാധിപത്യത്തെ കൊല്ലാനുള്ള സമരമായിരുന്നു അത്.

അന്ന് മുദ്രാവാക്യം വിളിച്ചുകൊടുത്തവര്‍ക്ക് ഇപ്പോള്‍ വിദ്യാര്‍ഥികളുടെ രാഷ്ട്രീയം എന്നു കേള്‍ക്കുമ്പോള്‍തന്നെ കലിവരും. വിദ്യാര്‍ഥിക്കും വേണ്ട; അധ്യാപകനും വേണ്ട രാഷ്ട്രീയം. ഞങ്ങള്‍ ഒരു കൈയില്‍ ദൈവത്തെയും മറുകൈയില്‍ അധികാരത്തെയും പിടിക്കും. ഞങ്ങളുടെ സ്ഥാപനങ്ങളില്‍ ജനാധിപത്യവും രാഷ്ട്രീയവും വേണ്ട; അരാഷ്ട്രീയവും മതരാഷ്ട്രീയവും മതി എന്നാണ് പുതിയ തിട്ടൂരം. അരാഷ്ട്രീയമെന്നാല്‍ കഞ്ചാവടി, സ്മോളടി, കമന്റടി തുടങ്ങിയ ചെറുകിട അടികളാണ്. അടി മൂത്താല്‍ റാഗിങ്ങ്, കൂട്ടത്തല്ല്, ലൈംഗിക പീഡനം ഇത്യാദി അവസ്ഥയിലുമെത്തും. മത രാഷ്ട്രീയമെന്നാല്‍ എന്റെ മതത്തെ വളര്‍ത്താനുള്ള കളി. അതിന്റെ പരിധി ഏതറ്റംവരെയും പോകും. തലയില്‍ കെട്ടുമായി അമേരിക്കയില്‍ പോയി പ്രസംഗിച്ച പഴയ സന്യാസി ഇക്കാലത്തെക്കുറിച്ചാകണം അഡ്വാന്‍സായി പറഞ്ഞത്-വട്ടന്‍മാരുടെ നാടെന്ന്. കഷ്ടം തന്നെ.

1 comment:

ശതമന്യു said...

വിശ്വാസം-അതാണ് എല്ലാം. രമേശ് ചെന്നിത്തലപോലും വിശ്വാസത്തിന്റെ ആളായിരിക്കുന്നു. പത്രങ്ങളില്‍ വരുന്നതെല്ലാം ജനങ്ങള്‍ പൂര്‍ണമായി വിശ്വസിക്കരുതെന്നാണ് ഒടുവില്‍ അദ്ദേഹം പറയുന്നത്. കെപിസിസി പ്രസിഡന്റില്‍ വിശ്വാസമില്ലെന്ന് കെ കരുണാകരന്‍ പറയുമെന്ന് വിശ്വസിക്കുന്നില്ലെന്നുമുണ്ട് മഹദ്‌വചനം.

ആപത്തുകാലത്ത് തനിയേ വരുന്ന ഒന്നാണ് ഈ വിശ്വാസം. മാധ്യമങ്ങളില്‍ അവിശ്വസനീയമായ കാര്യങ്ങള്‍ വരുമ്പോള്‍ മതിമറന്നാഹ്ളാദിക്കുക മാത്രമല്ല, വിശ്വസനീയമായി കഥകള്‍ രചിക്കാന്‍ പ്രോത്സാഹനം നല്‍കേണ്ടതുണ്ടെന്ന് വിശ്വാസിച്ചുമിരുന്നു ഇന്നലെവരെ ചെന്നിത്തല. ഇപ്പോള്‍ ഇടതുപക്ഷത്തുനിന്ന് വിവാദവാര്‍ത്തകളൊന്നും കിട്ടുന്നില്ല. പഞ്ഞമാസമാണ്. വിശപ്പടക്കാതെ പറ്റില്ലല്ലോ. മാധ്യമക്കണ്ണുകള്‍ മനസ്സില്ലാ മനസ്സോടെ കോണ്‍ഗ്രസിലേക്കും തിരിഞ്ഞു. കരുണാകരന്റെ കത്ത്; ഉമ്മന്‍ചാണ്ടിയുടെ കുത്ത്; പി സി ചാക്കോയുടെ കത്തി; ആന്റണിയുടെ ആപ്പ്-ചെന്നിത്തലയുടെ കാര്യം പരുങ്ങലിലാവുകയാണെന്ന് പത്രദ്വാരങ്ങളിലൂടെ ജനങ്ങള്‍ കണ്ടുതുടങ്ങി.