Sunday, November 1, 2009

ഇരട്ടത്താപ്പ്

മെഡിക്കല്‍കോളേജ് ഡോക്ടര്‍മാരുടെ സ്വകാര്യ പ്രാക്ടീസ് നിരോധിച്ച തീരുമാനമെടുത്തത് വി എം സുധീരനായിരുന്നെങ്കില്‍ നമ്മുടെ പത്രങ്ങള്‍ എങ്ങനെ വാര്‍ത്ത എഴുതുമെന്ന് ആലോചിച്ചുനോക്കുന്നത് രസകരമാണ്. പണ്ട് എ കെ ആന്റണി ചാരായം നിരോധിച്ചപ്പോള്‍ എഴുതിയതു കണ്ടിട്ടില്ലേ. അതേ നിരോധനം എല്‍ഡിഎഫ് സര്‍ക്കാരാണു കൊണ്ടുവന്നതെങ്കില്‍, വിദേശ മദ്യമാഫിയക്കുവേണ്ടി, അബ്കാരി ലോബിക്കുവേണ്ടി പാവപ്പെട്ടവന്റെ ചാരായംകുടി മുട്ടിച്ചു എന്ന് പറയുമായിരുന്നു. അതേ മാനസികാവസ്ഥയാണ്, ഡോക്ടര്‍മാരുടെ സ്വകാര്യ പ്രാക്ടീസ് നിരോധനത്തെ എതിര്‍ത്ത് രംഗത്തുവന്നവരുടേതും. മാന്യമായ ശമ്പളവും സ്വകാര്യ പ്രാക്ടീസില്ലാതെ വരുമ്പോഴുണ്ടാകുന്ന നഷ്ടം നികത്താന്‍ പ്രത്യേക ആനുകൂല്യവും പ്രഖ്യാപിച്ചാണ് ശ്രീമതി ടീച്ചര്‍ നിരോധനം കൊണ്ടുവന്നത്. അത് സഹിക്കാതെ ഒരു മാന്യന്‍ ചോദിക്കുന്നത്, 'എലിയെ പേടിച്ച് ഇല്ലം ചുടണോ' എന്നാണ്.

ഇരട്ടത്താപ്പുകളുടെ കാലമാണിത്.

കണ്ണൂരിലേക്ക് നോക്കുക. യുഡിഎഫ് സ്ഥാനാര്‍ഥി അബ്ദുള്ളക്കുട്ടിയടക്കമുള്ളവര്‍ മറ്റു മണ്ഡലത്തില്‍നിന്ന് വോട്ടുമാറ്റി കണ്ണൂരിലെത്തിയതില്‍ ആര്‍ക്കും പരിഭവവുമില്ല; പരാതിയുമില്ല. ഇരുപത്തിരണ്ടായിരം 'ഇറക്കുമതിവോട്ട്' സിപിഐ എം ചേര്‍ത്തുവെന്നാണ് ആദ്യം സുധാകരന്‍ പറഞ്ഞത്. വെള്ളം കൂട്ടാതെ അത് എഴുതിയ മനോരമയും മാതൃഭൂമിയും ആ കണക്ക് കുറച്ചുകുറച്ച് ഇപ്പോള്‍ മുന്നൂറിലെത്തിച്ചിരിക്കുന്നു. 1.33 ലക്ഷം വോട്ടര്‍മാരുള്ള കണ്ണൂര്‍ മണ്ഡലത്തില്‍ മുന്നൂറുപേര്‍ യഥാര്‍ഥ വോട്ടര്‍മാരല്ലെന്നാണ് പരാതി! കേസെടുക്കും, എടുത്തു, ബൂത്തില്‍ കയറ്റില്ല, കയറ്റിയാലും നേരെ ജയലിലിലേക്ക് കൊണ്ടുപോകും എന്നൊക്കെ എല്ലാ ദിവസവും വാര്‍ത്തയെഴുതിയവര്‍ ഇപ്പോള്‍ പറയുന്നത്, ഇനി കേസൊന്നുമുണ്ടാകില്ല, തെരഞ്ഞെടുപ്പ് ഹര്‍ജിമാത്രമേ നടക്കൂ എന്നാണ്. നുണ എഴുതാനും ആവര്‍ത്തിക്കാനും മാത്രമല്ല, തലേന്ന് എഴുതിയത് അപ്പാടെ വിഴുങ്ങാനും മടിയില്ലാതായിരിക്കുന്നു മാധ്യമ കുലോത്തമന്മാര്‍ക്ക്.

*
കീമോതെറാപ്പി എന്നു പറഞ്ഞാല്‍ കൂടിയ മരുന്നുകൊടുത്തുള്ള ചികിത്സ എന്നേ അര്‍ഥമുള്ളൂ. അര്‍ബുദത്തിന് ചികിത്സിക്കുമ്പോള്‍ ഓപ്പറേഷന്‍, റേഡിയോ തെറാപ്പി, കീമോ തെറാപ്പി എന്നിങ്ങനെയുള്ള മൂന്നിനം ഒറ്റയ്ക്കോ കൂട്ടായോ പ്രയോഗിക്കുന്നു. നമ്മുടെ ഭാ.ജ.പായ്ക്ക് അര്‍ബുദമാണെന്ന് ഉറപ്പായിക്കഴിഞ്ഞു. ഇനി ശസ്ത്രക്രിയയോ കീമോതെറാപ്പിയോ വേണ്ടതെന്ന് തീരുമാനിക്കാം. ചികിത്സ തുടങ്ങുന്നതിനുമുമ്പുതന്നെ അരുതാത്തതു വല്ലതും സംഭവിക്കുമോ എന്നും ഭയപ്പെടണം. കര്‍ണാടകത്തില്‍നിന്ന് വരുന്ന വാര്‍ത്തകണ്ടിട്ട് ലക്ഷണം മോശമാണ്. ആകെ മരുന്നിനുവച്ചപോലെയുള്ള ഒന്നാണ് ദക്ഷിണേന്ത്യയില്‍ കര്‍ണാടകം. അവിടെ വിമതപ്പോരാളികളുടെ അന്തിമയുദ്ധം നടക്കുന്നു. ഭാജപായുടെ ഗതികേടിനെക്കുറിച്ച് ഒന്നു വിലപിക്കാന്‍പോലും ആളില്ലാതായിരിക്കുന്നു.

*
ശതമന്യുവിന്റെ ഭാഷ മോശമായി എന്ന് ആര്‍ക്കും പരിഭവം വേണ്ട. ഹസ്സന്‍ ചേളാരി എന്ന നല്ല മനുഷ്യന്‍ നല്ല ഭാഷയില്‍ നല്ല ആഴ്ചപ്പതിപ്പായ മാതൃഭൂമിയില്‍ എഴുതിയ നല്ലകാര്യങ്ങളില്‍ ചിലത് നല്ല മനസ്സുണ്ടെങ്കില്‍മാത്രം വായിച്ചാലും. -വസ്തുതകള്‍ വളച്ചൊടിക്കാനുള്ള ഇന്ത്യാവിഷന്‍ ചെയര്‍മാന്‍ എം കെ മുനീറിന്റെ വൈദഗ്ധ്യത്തിനു മുന്നില്‍ സാഷ്ടാംഗം പ്രണമിക്കുകയാണ്. വണ്ടിച്ചെക്ക് കേസുകളും വിജിലന്‍സ് അന്വേഷിക്കുന്ന അഴിമതിക്കേസുകളുംമൂലം നില്‍ക്കക്കള്ളിയില്ലാതായപ്പോള്‍ പൊതുജനപ്രീതിയും സഹതാപവും പിടിച്ചുപറ്റാന്‍ എഴുതിയ 'ഇന്ത്യാവിഷനില്‍ എന്താണ് സംഭവിക്കുന്നത്' (ലക്കം 87:31) സംഭവങ്ങള്‍ക്ക് യാഥാര്‍ഥ്യങ്ങളുമായി ബന്ധമില്ല. -വണ്ടിച്ചെക്കുകളാല്‍ വേട്ടയാടിയും ജയില്‍വാസം ഭയന്നും കടംപെരുകിയും വിവാദങ്ങള്‍ കൊഴുത്തും ആടി ഉലയുന്ന തനിക്കും ചാനലിനുംവേണ്ടി മുന്‍കൂറായി ഒരു രക്തസാക്ഷിയുടെ പരിവേഷം മുനീര്‍ സ്വയം എടുത്തണിയുന്നു. ഒരു ശതമാനത്തില്‍ താഴെമാത്രം ഓഹരി പങ്കാളിത്തമുള്ള ചാനല്‍ ഒരു സ്വന്തം സാമ്രാജ്യംപോലെ ഇതുവരെ കൊണ്ടുനടന്നത് ഭാവിയില്‍ സാധിച്ചില്ലെങ്കിലോ എന്ന ആശങ്ക. -മാരുതി 800 സ്വയം ഓടിച്ച് ചേളാരിയിലെ എന്റെ വീട്ടിലെത്തി വികാരവിവശനായി പറഞ്ഞു.

'കുഞ്ഞാലിക്കുട്ടിയെ ഇതില്‍ സഹകരിപ്പിച്ചാല്‍ മൂപ്പര്‍ ഇത് ഹൈജാക്ക് ചെയ്യും. അയാള്‍ രാഷ്ട്രീയമായി ഇല്ലാതാക്കും. ഞാന്‍ യത്തീമാണ്. ഹസ്സന്‍ക്ക, എന്നെ കൈവിടരുത്''. മുനീര്‍ എന്നെ ആലിംഗനംചെയ്തു പൊട്ടിക്കരഞ്ഞു. -

യഥാര്‍ഥ നിക്ഷേപകരില്‍നിന്ന് മൂലധനം സമാഹരിക്കുന്നതിനുപകരം പിഡബ്ള്യുഡി കരാറുകാരില്‍നിന്ന് വന്‍ തുക വാങ്ങാനായിരുന്നു ചെയര്‍മാന്റെയും സില്‍ബന്ധിയുടെയും ശ്രമം. ഒരു എക്സിക്യൂട്ടീവ് എന്‍ജിനിയറെ സ്ഥലം മാറ്റാന്‍ അന്നത്തെ വിപണിവില 40 ലക്ഷം രൂപയായിരുന്നുവത്രെ. കൈക്കൂലിപ്പണം വെളുപ്പിക്കാനുള്ള ഒരു ഇടനിലക്കാരനായി തരംതാഴാന്‍ ആത്മാഭിമാനവും മനസ്സാക്ഷിയും കുടുംബപാരമ്പര്യവും എന്നെ അനുവദിച്ചില്ല. മന്ത്രി, എന്‍ജിനിയര്‍, കരാറുകാരന്‍ എന്നിവരുടെ അവിഹിത കൂട്ടുകെട്ടുമൂലം നമ്മുടെ നിരത്തുകളില്‍ പിടഞ്ഞുമരിക്കുന്നവരുടെ ദൈന്യതയാര്‍ന്ന മുഖം എന്റെ മനസ്സില്‍ തെളിഞ്ഞു. മാധ്യമപ്രവര്‍ത്തനം മാത്രമല്ല മാധ്യമവ്യവസായംപോലും സാംസ്കാരിക പ്രവര്‍ത്തനത്തിന്റെ ഭാഗമാണെന്ന് കരുതിപ്പോരുന്ന എന്നെപ്പോലൊരാള്‍ക്ക് നോട്ടുകെട്ടുകളുമായി ഇടനിലക്കാരെ തേടി നടക്കുന്ന കരാറുകാരുമായി ഇടപഴകാന്‍ ഏറെ പരിമിതികളുണ്ടായിരുന്നു. -മുനീറിന്റെ ശക്തിയും ഗുണവും അംഗീകരിച്ചുകൊണ്ടുതന്നെ പറയട്ടെ, അദ്ദേഹത്തിന് ഏറെ ദൌര്‍ബല്യങ്ങളുമുണ്ട്. ഏത് ആള്‍ക്കൂട്ടത്തില്‍നിന്നും തിരിച്ചറിയാനുതകുന്ന ആകാരസൌഷ്ഠവം, മുഴക്കമുള്ള ശബ്ദം, ആരെയും പൊട്ടിച്ചിരിപ്പിക്കുന്ന ഫലിതബോധം എന്നിവയൊക്കെ അനുകൂല ഘടകങ്ങളാണ്. സാമ്പത്തിക ഇടപാടുകളിലെ അച്ചടക്കമില്ലായ്മ, ആഡംബരത്തോടുള്ള അടങ്ങാത്ത അത്യാര്‍ത്തി, ചഞ്ചലമായ മനസ്സ്, നിശ്ചയദാര്‍ഢ്യമില്ലായ്മ, അടുത്തറിയുന്നവര്‍ക്ക് മാത്രമറിയുന്ന ഇരട്ടമുഖം, പേരിനും പ്രശസ്തിക്കുമുള്ള തീര്‍ത്താല്‍ തീരാത്ത കൊതി എന്നിവയൊക്കെ പ്രതികൂലഘടകങ്ങളാണ്. -

സാമ്പത്തിക അരാജകത്വംമൂലം കേരളത്തിലെ വിവിധ കോടതികളിലായി മുനീറിനെതിരെ കേസുകള്‍ നടക്കുന്നുണ്ട്. എന്തിനധികം, സ്വന്തം പാര്‍ടി പ്രസിഡന്റായ സയ്യിദ് ഹൈദരാലി ശിഹാബ് തങ്ങളുടെ പുത്രീഭര്‍ത്താവിന് ഹസീബ് തങ്ങള്‍ക്ക് 25 ലക്ഷം രൂപയുടെ വണ്ടിച്ചെക്ക് നല്‍കി കബളിപ്പിച്ചതിന് തിരൂര്‍ കോടതിയില്‍ കേസ് നടക്കുന്നുണ്ട്. ഇങ്ങനെ നാണക്കേടിന്റെ കഥകള്‍മാത്രം പറയുന്ന എത്രയെത്ര സംഭവങ്ങള്‍. എന്നിട്ടും സ്വന്തം ദൌര്‍ബല്യങ്ങളെ- വണ്ടിച്ചെക്കുകളെ നിര്‍ലജ്ജം വ്യാഖ്യാനിച്ച് ന്യായീകരിച്ചിരിക്കുന്നു. താന്‍ ചെയര്‍മാനായ ചാനലില്‍ വരുന്ന വാര്‍ത്തകളുടെ പേരില്‍ പ്രതിസന്ധിയില്‍ അകപ്പെടുമ്പോള്‍ മുനീര്‍ എടുത്തുപയോഗിക്കുന്ന സൂത്രവിദ്യയാണ് അഭിനയക്കരച്ചില്‍. ശിഹാബ് തങ്ങള്‍ മാന്ത്രികവിദ്യ നടത്തി ആളെ മയക്കുകയാണെന്ന് ചാനല്‍ വാര്‍ത്തയാക്കിയത് വിവാദമായപ്പോള്‍ തിരുവനന്തപുരത്തുനിന്ന് കാറെടുത്ത് പാണക്കാട്ടെത്തി പൊട്ടിക്കരഞ്ഞു മാപ്പുചോദിച്ചു.

സമാനമായ സംഭവങ്ങള്‍ നിരവധിയുണ്ട്. -ഇന്ത്യാവിഷനുവേണ്ടി എം കെ മുനീര്‍ മന്ത്രിയായിരിക്കെ തിരൂരിലെ ഹസീബ് തങ്ങള്‍, ആലുവയിലെ ഡോ. ബാബു എന്നിവര്‍ മുഖേന സൌദി പൌരനായ ഖാലിദ് അല്‍ റൈസില്‍നിന്ന് രണ്ടു മില്യന്‍ ദിര്‍ഹം (ഏതാണ്ട് രണ്ടരക്കോടി രൂപ) കൈപ്പറ്റി വിദേശപൌരനെ കബളിപ്പിച്ചതായി ജിദ്ദയില്‍നിന്ന് പ്രസിദ്ധീകരിക്കുന്ന 'മലയാളം ന്യൂസ്' ദിനപത്രം പലപ്പോഴായി റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതുവരെ അക്കാര്യം മുനീര്‍ നിഷേധിച്ചതായി അറിവില്ല. ഇതുപോലെ ക്രമരഹിതവും ഞെട്ടിപ്പിക്കുന്നതുമായ സാമ്പത്തിക ഇടപാടുകളുടെ വികൃതമുഖം ഇനിയും വെളിപ്പെടുത്താനുണ്ട്. ഇന്നല്ലെങ്കില്‍ നാളെ എല്ലാം പുറത്തുവരും.

*
ഇന്ത്യാ വിഷനിലെ പ്രമാണിമാര്‍ വരുമാനമില്ലാഞ്ഞ് മാങ്ങ തിന്നുജീവിക്കേണ്ടിവന്നുവെന്ന് അഭിനവ വക്കം മൌലവി മാതൃഭൂമി ആഴ്ചപ്പതിപ്പിലും ചക്ക തിന്നാണ് ജീവിച്ചതെന്ന് അഭിനവ സ്വദേശാഭിമാനി മലയാളം വാരികയിലും അവകാശപ്പെടുന്നുണ്ട്. മാധ്യമ പ്രവര്‍ത്തനമെന്നാല്‍ ചക്കയാണോ മാങ്ങയാണോ എന്ന് ശതമന്യുവിന് സംശയം വരുന്നു. വിഡ്ഢികളുടെ ഹൃദയം അവന്റെ നാവിലും ബുദ്ധിമാന്റെ നാവ് അവന്റെ ഹൃദയത്തിലുമാണെന്ന് ഫ്രാന്‍സ് ക്വാര്‍ലെ പറഞ്ഞതു പ്രകാരമാണ് മുനീര്‍ മുതലാളി വണ്ടിച്ചെക്കുകള്‍ ഇഷ്യൂ ചെയ്തത്. വിഡ്ഢികളുടെ പണം മുനീറിന്റെ ചാനലിലും ബുദ്ധിമാന്റെ വണ്ടിച്ചെക്കുകള്‍ മറ്റവരുടെ മേശവലിപ്പിലും. നിസ്സഹായതയുടെയും ദൈന്യതയുടെയും അര്‍ഥതലമാണത്രേ വണ്ടിച്ചെക്കുകള്‍ക്ക്. വണ്ടിച്ചെക്ക് കേസ് കൈകാര്യംചെയ്യുന്ന കോടതികള്‍ മുനീര്‍ സിദ്ധാന്തം പിന്‍പറ്റേണ്ടതാണ്.

"ചാനലിനായി കടം വാങ്ങിയ ചിലര്‍ക്ക് വ്യക്തിപരമായി എന്റെ ഗ്യാരന്റി ചെക്കുകള്‍ നല്‍കി. അവര്‍ ചതിക്കില്ലെന്ന വിശ്വാസത്തോടെ, ഞാന്‍ വിശ്വസിച്ചത് എന്തടിസ്ഥാനത്തിലാണെന്ന് ഓരോ വക്കീല്‍ നോട്ടീസ് കൈപ്പറ്റുമ്പോഴും ഞാന്‍ ഓര്‍ത്തു പോകുന്നു....''

വണ്ടിച്ചെക്ക് നല്‍കുന്നതല്ല, അതുമായി കോടതിയില്‍ പോകുന്നതും വക്കീല്‍ നോട്ടീസ് അയക്കുന്നതുമാണ് ചതിയെന്ന് പറയാന്‍ ഈ മാധ്യമ മുതലാളിക്കേ കഴിയൂ. മുനീര്‍ ചെക്കു നല്‍കിയാല്‍ അത് ഭദ്രമായി മേശയിലോ അലമാരിയിലോ വച്ച് പൂട്ടുക. പണം മടക്കി ചോദിച്ചിട്ട് തിരികെ ലഭിച്ചില്ലെങ്കില്‍ ചെക്ക് മുനീറിനെ ഏല്‍പ്പിച്ച് കാല്‍ക്കല്‍ വീണ് പണം കൊടുത്ത കുറ്റത്തിന് മാപ്പു ചോദിക്കുക. അതല്ലാതെ, വണ്ടിച്ചെക്കുമായി കോടതിയില്‍ പോവുക, മുനീറിന്റെ വീട്ടിലേക്ക് വക്കീല്‍ നോട്ടീസയക്കുക, കേസില്‍ ശിക്ഷിക്കുക, അത് വാര്‍ത്തയാക്കുക- ഇതൊക്കെ വന്‍ചതിയാണ് കൂട്ടരേ...

വാല്‍ക്കഷണം:

സിപിഎമ്മിന്റെ തെറ്റുതിരുത്തല്‍ കുമ്പസാരം മാത്രമാണ്, ഏറ്റുപറയാനുള്ള ധൈര്യമാണ് പൊളിറ്റ് ബ്യൂറോ കാണിക്കേണ്ടതെന്ന് രമേശ് ചെന്നിത്തല പറഞ്ഞതായി വാര്‍ത്ത കാണുന്നു. രമേശ് ചെന്നിത്തല തെറ്റൊന്നും തിരുത്തേണ്ട. ഒന്ന് കുമ്പസരിച്ചാലോ? വേണ്ട. അത്തരം കാര്യങ്ങളൊന്നും എഴുതാന്‍ പറ്റില്ല-പിന്നെയും വരും ശതമന്യുവിന്റെ ഭാഷയെക്കുറിച്ച് പരാതി; ഉള്ളതുപറയുക എന്നാല്‍ എന്തും പറയാനുള്ള ലൈസന്‍സല്ലല്ലോ. കുട്ടികളും സ്ത്രീകളുമൊക്കെ വായിക്കുന്ന പത്രമല്ലേ.

1 comment:

ശതമന്യു said...

ഇരട്ടത്താപ്പുകളുടെ കാലമാണിത്.

കണ്ണൂരിലേക്ക് നോക്കുക. യുഡിഎഫ് സ്ഥാനാര്‍ഥി അബ്ദുള്ളക്കുട്ടിയടക്കമുള്ളവര്‍ മറ്റു മണ്ഡലത്തില്‍നിന്ന് വോട്ടുമാറ്റി കണ്ണൂരിലെത്തിയതില്‍ ആര്‍ക്കും പരിഭവവുമില്ല; പരാതിയുമില്ല. ഇരുപത്തിരണ്ടായിരം 'ഇറക്കുമതിവോട്ട്' സിപിഐ എം ചേര്‍ത്തുവെന്നാണ് ആദ്യം സുധാകരന്‍ പറഞ്ഞത്. വെള്ളം കൂട്ടാതെ അത് എഴുതിയ മനോരമയും മാതൃഭൂമിയും ആ കണക്ക് കുറച്ചുകുറച്ച് ഇപ്പോള്‍ മുന്നൂറിലെത്തിച്ചിരിക്കുന്നു. 1.33 ലക്ഷം വോട്ടര്‍മാരുള്ള കണ്ണൂര്‍ മണ്ഡലത്തില്‍ മുന്നൂറുപേര്‍ യഥാര്‍ഥ വോട്ടര്‍മാരല്ലെന്നാണ് പരാതി! കേസെടുക്കും, എടുത്തു, ബൂത്തില്‍ കയറ്റില്ല, കയറ്റിയാലും നേരെ ജയലിലിലേക്ക് കൊണ്ടുപോകും എന്നൊക്കെ എല്ലാ ദിവസവും വാര്‍ത്തയെഴുതിയവര്‍ ഇപ്പോള്‍ പറയുന്നത്, ഇനി കേസൊന്നുമുണ്ടാകില്ല, തെരഞ്ഞെടുപ്പ് ഹര്‍ജിമാത്രമേ നടക്കൂ എന്നാണ്. നുണ എഴുതാനും ആവര്‍ത്തിക്കാനും മാത്രമല്ല, തലേന്ന് എഴുതിയത് അപ്പാടെ വിഴുങ്ങാനും മടിയില്ലാതായിരിക്കുന്നു മാധ്യമ കുലോത്തമന്മാര്‍ക്ക്.