Sunday, September 6, 2009

ഓണം കെങ്കേമം

പൂരാടനാളില്‍ കേരളത്തില്‍ വിറ്റഴിച്ചത് 34.13 കോടി രൂപയുടെ വിദേശമദ്യമാണെന്ന വാര്‍ത്ത മലയാളി വളരുകയാണെന്നതിന് തെളിവുതന്നെ. കഴിഞ്ഞ കൊല്ലം ഇതേദിവസം 22.62 കോടി രൂപയുടെ മദ്യമാണ് വിറ്റതെങ്കില്‍ ഇത്തവണ 49 ശതമാനം വര്‍ധന. തിരുവോണമടക്കം ഏഴുദിവസംകൊണ്ട് ബിവറേജസ് കോര്‍പറേഷന്‍ വിറ്റത് 154.40 കോടി രൂപയുടെ മദ്യമാണ്. ഇതില്‍ അറുപതുശതമാനവും റമ്മാണത്രെ. ഉത്രാടം ഒന്നാം തീയതി ആയതിനാല്‍ ഷാപ്പടച്ചിട്ടതു മൂലം അന്നത്തെ കച്ചവടം മുടങ്ങി. കര്‍ണാടകത്തില്‍നിന്നുള്ള മൂലവെട്ടി, തമിഴ്നാട്ടില്‍നിന്നെത്തുന്ന ആനമയക്കി, മാഹിയിലെ ഇരുപതുരൂപയ്ക്ക് കാല്‍കുപ്പി കിട്ടുന്ന സുപ്പര്‍ കിക്കര്‍, ബാറില്‍ പെഗ് റേറ്റില്‍ ഒഴിച്ചുവില്‍ക്കുന്ന നില്‍പ്പന്‍ മുതല്‍ സ്കോച്ചുവരെ, മിലിറ്ററി ക്യാന്റീന്‍ സപ്ളൈ, കസ്യൂമര്‍ഫെഡ് സ്റ്റാളുകളിലെ വില്‍പ്പന എന്നിവയെല്ലാം ഇതിനു പുറമെയാണ്. പനയും തെങ്ങും ചുരത്തുന്നതും അല്ലാത്തുമായ കള്ളും വാറ്റുചാരായവും വേറെ. ഓണം സ്പെഷ്യല്‍ ഒറിജിനല്‍ വിദേശി കടല്‍കടന്നു വന്നതെത്രയാകുമെന്നതിന് ഒരിടത്തും കണക്കില്ല. മാവേലി മലയാളക്കരയില്‍ ഇറങ്ങുമ്പോള്‍തന്നെ മണമടിച്ച് പൂസായിക്കാണും. സര്‍ക്കാരിന് വലിയ വരുമാനംതന്നെ. എന്നാല്‍, ഇതിങ്ങനെ പോയാല്‍മതിയോ എന്ന് ശതമന്യുവിന് കലശലായ സംശയമുണ്ട്.

ഇക്കൊല്ലത്തെ ഓണം കുശാലായി അവസാനിച്ചു. വിലക്കയറ്റം പിടിച്ചുനിര്‍ത്താന്‍ ജി സുധാകരനും സി ദിവാകരനും മത്സരിച്ചു. ചാനലുകളില്‍ സിനിമയുടെയും സിനിമാക്കാരുടെയും അറ്റകൈപ്രയോഗങ്ങള്‍ നടന്നു. തൃശൂരില്‍ പുലികള്‍ മഴനൃത്തം ചവിട്ടി. അനന്തപുരിയില്‍ ശ്വേതാമേനോന്‍ നൃത്തമാടുകയും റിമി ടോമി തുള്ളിപ്പാടുകയുംചെയ്തു. എല്ലാം കഴിഞ്ഞപ്പോള്‍ ഓര്‍ക്കാന്‍ ബിവറേജസിലെ ക്യൂ മാത്രം ബാക്കി. മദ്യസേവ അതിരുവിടുന്നുണ്ടോ എന്നത് മലയാളിയെ ഇരുത്തി ചിന്തിപ്പിക്കട്ടെ.

അല്ലെങ്കിലും അതിരാവിലെ മലയാള മനോരമയും മാതൃഭൂമിയും കാണുമ്പോള്‍തന്നെ രണ്ടു ലാര്‍ജടിക്കുന്ന അനുഭവമാണ്. ചാനലുകള്‍ തുറന്നാല്‍ 'ടക്കീല'യുടെ ബൂസ്റ്റര്‍ കിട്ടും. അതും കഴിഞ്ഞ് ഒറിജിനല്‍ മദ്യപാനം കൂടിയാകുമ്പോള്‍ മലയാളിയുടെ തലച്ചോറിന്റെയും കരളിന്റെയും ഗതി എന്താകും എന്ന് ഓര്‍ത്തുനോക്കാവുന്നതേയുള്ളൂ. ഒന്നുകില്‍ പത്രവായന നിര്‍ത്തണം; അല്ലെങ്കില്‍ മദ്യപാനം നിര്‍ത്തണം. രണ്ടും ഒരുമിച്ചു തുടരുന്നവര്‍ക്കായി പുതിയ ആശുപത്രികള്‍ തുടങ്ങാന്‍ ഒരു നിക്ഷേപക സംഗമത്തിന് സ്കോപ്പുണ്ട്. പുതിയ നിക്ഷേപം വരുമ്പോള്‍ കേരളം വീണ്ടും വളരും. പുതിയ ടൌഷിപ്പുകളുണ്ടാകും. അവിടെയും ബാറുകള്‍ തുടങ്ങാം. അപ്പോഴും വളര്‍ച്ച മേലോട്ടുതന്നെ.

*
ഈ മദ്യമെല്ലാം വലിച്ചു കുടിച്ചില്ലെങ്കില്‍ കേരളീയന്റെ അവസ്ഥ എന്താകും എന്നും ചിന്തിക്കേണ്ട വാരമാണ് കടന്നുപോയത്. പോള്‍ ജോര്‍ജിന്റെ വധത്തിനുശേഷം ഗുണ്ടാവേട്ടയുടെ ക്വട്ടേഷനെടുത്തവരെയൊന്നും ഇപ്പോള്‍ കാണാനില്ല. ആന്ധ്രയില്‍ ഹെലികോപ്റ്റര്‍ തകര്‍ന്നതും മേഴ്സി രവിയുടെ മരണവും വന്നപ്പോള്‍ ഗുണ്ടകള്‍ക്കു തല്‍ക്കാലം വിശ്രമം. അല്ലെങ്കില്‍ ഓണാഘോഷവും ക്വട്ടേഷനില്‍ മുങ്ങിപ്പോയേനെ. ഏതായാലും നിയമസഭ തുടങ്ങുകയാണ്. ഇനിയുള്ള നാളുകള്‍ വാര്‍ത്താ സുരഭിലമാക്കാനുള്ള ഒരുക്കങ്ങളും കുശാലായി തുടങ്ങിക്കഴിഞ്ഞു. സുപ്രീം കോടതിയിയെയും പിണറായി വിജയനെയും വി എസ് അച്യുതാനന്ദനെയും ബന്ധിപ്പിച്ചാണ് പുതിയ ചവിട്ടുനാടകം. പിണറായി സുപ്രീം കോടതിക്കു കൊടുത്ത രേഖകള്‍ അവിഹിതമായി സമ്പാദിച്ചതാണെന്ന് മനോരമ, മാതൃഭൂമി പത്രങ്ങള്‍ വിധിച്ചുകഴിഞ്ഞു. താളം മുട്ടാന്‍ പിസി ജോര്‍ജ് രംഗത്തുണ്ട്. സിന്‍ഡിക്കറ്റ് കച്ചവടം വീണ്ടും പുഷ്ടി പ്രാപിക്കുകയാണ്. രാജ്യത്തിന്റെ പരമോന്നത കോടതിയില്‍ കൊടുക്കുന്ന രേഖ എന്താണെന്നും എങ്ങനെ കിട്ടിയതാണെന്നും അറിയാത്തവരാണ് പിണറായിയുടെ വക്കീലന്മാര്‍ എന്ന് ധരിക്കാനും അങ്ങനെ പ്രചരിപ്പിക്കാനുമുള്ള വിവരക്കേട് ബിവറേജസിന്റെ ചരക്ക് മുഴുവന്‍ കുടിച്ചുവറ്റിച്ചാലും കിട്ടുമെന്ന് കരുതാനാവില്ല. എന്നിട്ടും അങ്ങനെ എഴുതിക്കൊണ്ടേയിരിക്കുന്നു; പ്രചരിപ്പിച്ചുകൊണ്ടേയിരിക്കുന്നു. ഓണത്തിന്റെയൊരു കളി നോക്കണം. ഒടുവിലത്തെ അടി പിണറായിക്കെതിരെ വി എസ് അന്വേഷണം നടത്തുന്നു എന്നാണ്. പണമടച്ച് നിയമപ്രകാരം രേഖകള്‍ വാങ്ങി കോടതിയില്‍ കൊണ്ടുകൊടുത്ത് സ്വന്തം ഭാഗം സമര്‍ഥിക്കുന്നതിനെതിരെ സ്വന്തം പാര്‍ടിയുടെ നേതാവുതന്നെ അന്വേഷിക്കുന്നുവെന്ന്. നിയമപണ്ഡിതര്‍ പേരുവച്ച് ലേഖനമെഴുതുന്നു; നിയമ നിരക്ഷരര്‍ അത് അച്ചടിച്ച് വില്‍ക്കുന്നു. ആ വാമനന്റെ കാല് ഈ മരത്തലയിലൊന്നും അമര്‍ന്നില്ലല്ലോ എന്ന് ആശ്വസിക്കാം.

*
ഒരു മാധ്യമം വാര്‍ത്ത നോക്കാം.

തലക്കെട്ട്: തീവ്രവാദബന്ധം വ്യക്തമായില്ല; കബീറിനെതിരെ യാത്രരേഖ ഇല്ലാത്തതിന് കേസ്

"ഐ.ബി ലുക്ക്ഔട്ട് സര്‍ക്കുലര്‍ നിലവിലുണ്ടെന്ന പേരില്‍ കഴിഞ്ഞദിവസം വിമാനത്തില്‍നിന്ന് പിടികൂടിയ വയനാട് സ്വദേശി കബീറിന് തീവ്രവാദബന്ധമുണ്ടോയെന്ന കാര്യം ചോദ്യം ചെയ്യലില്‍ വ്യക്തമായില്ല. ഇയാള്‍ക്ക് തീവ്രവാദ ബന്ധമുണ്ടെന്നും ലുക്ക്ഔട്ട് സര്‍ക്കുലര്‍ ഇയാള്‍ക്കെതിരെ തന്നെയാണെന്നുമുള്ള നിലപാടില്‍ ഐ.ബി. ഉറച്ചു നില്‍ക്കുകയാണ്. മതിയായ രേഖകളില്ലാതെ യാത്ര ചെയ്തെന്ന കാരണത്തിന് കബീറിനെതിരെ കേസെടുത്തു. എമിഗ്രേഷന്‍ ക്ളിയറന്‍സ് ലഭിക്കാന്‍ വേണ്ട രേഖകളില്ലാതെയാണ് ഇയാള്‍ വിമാനത്തില്‍ പ്രവേശിച്ചതെന്ന് കണ്ടെത്തി. വീഴ്ച വ്യക്തമായതിനെത്തുടര്‍ന്ന് എമിഗ്രേഷന്‍ എസ്.ഐ ജേക്കബ് സൈമണെ സ്ഥലംമാറ്റി. മതിയായ പരിശോധന നടത്താതെയാണ് കബീറിനെ വിമാനത്താവളത്തിലേക്ക് കടത്തിവിട്ടതെന്ന, സംഭവം അന്വേഷിച്ച എയര്‍പോര്‍ട്ട് പി.ആര്‍.ഒ മുരളീധരന്‍നായരുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.''

എത്ര നിസ്സാരമായ സംഭവം എന്ന് ഈ വാര്‍ത്ത വായിക്കുമ്പോള്‍ തോന്നിയേക്കാം. എന്നാല്‍, വിമാനം തിരിച്ചുവിളിച്ച് ഭീകരനെ അറസ്റ്റ് ചെയ്ത വാര്‍ത്ത എത്രമാത്രം പ്രാധാന്യത്തോടെയാണ് നമ്മുടെ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതെന്ന് ഓര്‍ത്തുനോക്കുക. കേന്ദ്ര ഇന്റലിജന്‍സ് ബ്യുറോയുടെ കേമത്തവും സംസ്ഥാന പൊലീസിന്റെ അനാസ്ഥയുമായിരുന്നു സിന്‍ഡിക്കറ്റ് പത്രങ്ങള്‍ക്ക് ആ വാര്‍ത്ത. അതിന്റെ ആഘോഷം തീരുന്നതിനുമുമ്പ് ഇന്റലിജന്‍സ് ബ്യൂറോ വലിഞ്ഞു. അവരുടെ കൈയില്‍ തെളിവുമില്ല, മണ്ണാങ്കട്ടയുമില്ല. പേര് കബീറെന്നായതുകൊണ്ട് അത് തീവ്രവാദിതന്നെയെന്ന് എല്ലാവരുമങ്ങ് സ്ഥിരീകരിച്ചുകളഞ്ഞു. ഏഴാംതരംവരെ മാത്രം പഠിച്ച കബീര്‍ കുവൈത്തിലുള്ള ജ്യേഷ്ഠന്‍ അയച്ച വിസയിലാണ് അവിടേക്ക് പോകാന്‍ എത്തിയതെന്നും കോഴിക്കോട്ടും തിരുവനന്തപുരത്തുമുള്ള രണ്ട് ഏജന്‍സി ഇടപെട്ടാണ് ഇയാള്‍ക്ക് യാത്രചെയ്യാനുള്ള സംവിധാനം ഒരുക്കിയതെന്നും മാധ്യമം വാര്‍ത്തയില്‍ പറയുന്നുണ്ട്. ഒടുവില്‍ കണ്ടെത്തിയത് എമിഗ്രേഷന്‍ ക്ളിയറന്‍സില്ലാതെ വിദേശത്തേക്ക് പോകാന്‍ ശ്രമിച്ചെന്ന കുറ്റമാണ്.

കബീറിന് ഭീകരബന്ധമുണ്ടെങ്കില്‍ പിടിക്കുന്നതിനൊന്നും ആരും എതിരല്ല. എന്നാല്‍, ഒരു ചെറുപ്പക്കാരന്റെ ജീവിക്കാനുള്ള മോഹംതന്നെ തല്ലിക്കെടുത്തുന്ന വിധത്തിലാണ് ഇന്റലിജന്‍സ് ബ്യൂറോ അയാളോട് പെരുമാറിയതെങ്കില്‍ അക്കാര്യം തുറന്നെഴുതാന്‍ വിമാനം തിരിച്ചുവിളിച്ചത് ആഘോഷമാക്കിയവര്‍ക്ക് ബാധ്യതയുണ്ട്. അത് തുറന്നുപറഞ്ഞ് കേന്ദ്ര ആഭ്യന്തരമന്ത്രി ചിദംബരത്തിന് നിവേദനം നല്‍കുന്നതിനുപകരം ഇവിടെ പത്രസമ്മേളനം നടത്തി വാര്‍ത്തയുണ്ടാക്കിയതുകൊണ്ട് യൂത്ത് ലീഗിന് എന്തുകിട്ടാന്‍ എന്നതാലോചിച്ച് നമുക്ക് അതിശയിക്കാം. വാര്‍ത്തയില്‍ നിറഞ്ഞുനില്‍ക്കാനാണ് യൂത്തന്മാര്‍ക്കും മൂത്തവര്‍ക്കും മോഹം. അതിനിടയില്‍ കബീര്‍ ജയിലില്‍ ആയാലെന്ത്; കുവൈത്തില്‍ പോകാന്‍ കഴിയാതിരുന്നാലെന്ത്.

*
ഓണം വന്നാലും വിഷുവന്നാലും ചിലര്‍ക്ക് ഭക്ഷണം മൈക്കുതന്നെ. നാട്ടില്‍ സപ്ളൈകോയും കസ്യൂമര്‍ ഫെഡും വിലകുറച്ച് സാധനങ്ങള്‍ വിറ്റാലൊന്നും അവരുടെ വയറുനിറയില്ല. മൂന്നുനേരവും മൈക്കുതന്നെ ഭക്ഷിക്കണം. അതില്‍ ചാനലുകളുടെ എംബ്ളമുള്ള മൈക്കുകള്‍ക്കാണ് സ്വാദുകൂടുക. പി സി ജോര്‍ജ് എന്നാല്‍ പ്രസ് കോണ്‍ഫറന്‍സ് ജോര്‍ജാണോ മൈക്കുതീനി ജോര്‍ജാണോ എന്നതായിരുന്നു ഓണക്കാലത്തെ ശതമന്യുവിന്റെ അന്വേഷണം. ഒടുവില്‍ കണ്ടെത്തിയത് ഇത് രണ്ടുമല്ല, ആളൊരു പുപ്പുലിയാണെന്നാണ്. പച്ചക്കള്ളം ചവച്ചുതിന്നുന്ന പുപ്പുലി. പത്രങ്ങളില്‍ ചാരിനില്‍ക്കുന്ന ജോര്‍ജ്. പണിയില്ലാതെ ചുറ്റിനടക്കുന്ന ജോര്‍ജ്.

2 comments:

ശതമന്യു said...

പൂരാടനാളില്‍ കേരളത്തില്‍ വിറ്റഴിച്ചത് 34.13 കോടി രൂപയുടെ വിദേശമദ്യമാണെന്ന വാര്‍ത്ത മലയാളി വളരുകയാണെന്നതിന് തെളിവുതന്നെ. കഴിഞ്ഞ കൊല്ലം ഇതേദിവസം 22.62 കോടി രൂപയുടെ മദ്യമാണ് വിറ്റതെങ്കില്‍ ഇത്തവണ 49 ശതമാനം വര്‍ധന. തിരുവോണമടക്കം ഏഴുദിവസംകൊണ്ട് ബിവറേജസ് കോര്‍പറേഷന്‍ വിറ്റത് 154.40 കോടി രൂപയുടെ മദ്യമാണ്. ഇതില്‍ അറുപതുശതമാനവും റമ്മാണത്രെ. ഉത്രാടം ഒന്നാം തീയതി ആയതിനാല്‍ ഷാപ്പടച്ചിട്ടതു മൂലം അന്നത്തെ കച്ചവടം മുടങ്ങി. കര്‍ണാടകത്തില്‍നിന്നുള്ള മൂലവെട്ടി, തമിഴ്നാട്ടില്‍നിന്നെത്തുന്ന ആനമയക്കി, മാഹിയിലെ ഇരുപതുരൂപയ്ക്ക് കാല്‍കുപ്പി കിട്ടുന്ന സുപ്പര്‍ കിക്കര്‍, ബാറില്‍ പെഗ് റേറ്റില്‍ ഒഴിച്ചുവില്‍ക്കുന്ന നില്‍പ്പന്‍ മുതല്‍ സ്കോച്ചുവരെ, മിലിറ്ററി ക്യാന്റീന്‍ സപ്ളൈ, കസ്യൂമര്‍ഫെഡ് സ്റ്റാളുകളിലെ വില്‍പ്പന എന്നിവയെല്ലാം ഇതിനു പുറമെയാണ്. പനയും തെങ്ങും ചുരത്തുന്നതും അല്ലാത്തുമായ കള്ളും വാറ്റുചാരായവും വേറെ. ഓണം സ്പെഷ്യല്‍ ഒറിജിനല്‍ വിദേശി കടല്‍കടന്നു വന്നതെത്രയാകുമെന്നതിന് ഒരിടത്തും കണക്കില്ല. മാവേലി മലയാളക്കരയില്‍ ഇറങ്ങുമ്പോള്‍തന്നെ മണമടിച്ച് പൂസായിക്കാണും. സര്‍ക്കാരിന് വലിയ വരുമാനംതന്നെ. എന്നാല്‍, ഇതിങ്ങനെ പോയാല്‍മതിയോ എന്ന് ശതമന്യുവിന് കലശലായ സംശയമുണ്ട്.

Anonymous said...

ഓണത്തിണ്റ്റെ മദ്യവില്‍പ്പന റിക്കോര്‍ഡിട്ടു എന്ന വാര്‍ത്തയാണു മാധ്യമങ്ങള്‍ക്കു വേണ്ടത്‌ എന്നാല്‍ രണ്ടു കൊല്ലമായി മദ്യത്തിണ്റ്റെ വില ഭയങ്കരമായി കൂട്ടി, നല്ല ബ്രാന്‍ഡൂകള്‍ ഇല്ല, കേരളത്തിനു വെളിയില്‍ ഇരുനൂറു ഇരുനൂറ്റി അമ്പതിനു കിട്ടുന്ന ബ്രാന്‍ഡെല്ലം കേരളത്തില്‍ അഞ്ഞൂറും അറുനൂറും ആണു ഫിറ്റും ഇല്ല, പിന്നെ റമ്മു മതി എന്നു ജനം വിചാരിച്ചു അത്രെ ഉള്ളു, നല്ല ഒരു ബാറില്ല , ഡീസണ്റ്റായ ഒരു കുടിയന്‍ ഇല്ല വടക്കു നോക്കി യന്ത്രത്തിലെ ശ്രീനിവസനെ പോലെ ഒരു ഗ്ളാസ്‌ ബ്രാന്‍ഡി മോന്തി പിന്നെ വെള്ളം കുടിക്കുന്ന കുറെ അലവലാതികളെ ആണു കാണുന്നത്‌, പഴയ തിരക്കില്ലാത്ത ബറില്‍ നൂറ്റി മുപ്പതു രൂപക്കു ഓള്‍ഡ്‌ മങ്ക്‌ റം പതിയെ കഴിച്ചു അരവിന്ദണ്റ്റെയും അടൂരിണ്റ്റെയും സിനിമകളും ഖസാക്കും ഒക്കെ നിരൂപിച്ച ആ പഴയ കരുണാകര ഭരണം ഇനി വരില്ലല്ലോ?