Sunday, April 13, 2014

പേരുമാറ്റുന്ന പാര്‍ടികള്‍

മാനം കറുക്കുന്നത് പെരുമഴയുടെ ലക്ഷണംതന്നെ. ഇടിവെട്ടും മിന്നലും തുടങ്ങിക്കഴിഞ്ഞു. വോട്ടെടുപ്പിനു തൊട്ടുപിന്നാലെ വരുന്ന "പ്രകൃതിക്ഷോഭം" അവധിക്കാലം ആസ്വാദ്യകരമാക്കും. പെട്ടിയിലാക്കിയ വോട്ടുംവച്ച് ഒരുമാസത്തിലധികം കാത്തുനില്‍ക്കേണ്ടിവരുന്നവര്‍ക്ക് പെട്ടിപ്പാട്ടിന്റെയും ചവിട്ടുനാടകത്തിന്റെയും രൂപത്തില്‍ ആനന്ദം സംഭാവനചെയ്യുന്നതും ഉദാത്തമായ രാഷ്ട്രീയ പ്രവര്‍ത്തനംതന്നെ എന്ന് ആദ്യം തിരിച്ചറിഞ്ഞത് ചീഫ് വിപ്പായിപ്പോയത് ഒരപരാധമല്ല. തൊട്ടുപിന്നാലെ ആന്റോ ആന്റണി, കെ മുരളീധരന്‍, വി എം സുധീരന്‍ തുടങ്ങിയവര്‍ രംഗത്തുവന്നതുകൊണ്ട് ജോര്‍ജിന്റേത് ഏകാഭിനയവുമല്ല.

കാലുമായി ബന്ധപ്പെട്ട എല്ലാ വിഷയങ്ങളിലും ഉമ്മന്‍ചാണ്ടി സംഘം മിടുക്കരാണ്. കാലുമാറ്റം, കാലുപിടിത്തം, കാലുവാരല്‍, കാലിട്ടിളക്കല്‍ എന്നിങ്ങനെ വിവിധ പാഠ്യപദ്ധതികള്‍ അഭ്യസിപ്പിക്കുന്ന സര്‍വകലാശാലയാണ് യുഡിഎഫ്. അത് തുറന്നുപറഞ്ഞു എന്ന പാപമേ പി സി ജോര്‍ജ് ചെയ്തുള്ളൂ. ആന്റോ ആന്റണി കൊള്ളാത്തതുകൊണ്ട് കാലുവാരി. ഇ അഹമ്മദിന്റെ കണ്ണും കാതും ശരിയല്ലാത്തതുകൊണ്ട് വോട്ട് വേണ്ടത്ര വന്നിട്ടുണ്ടാകില്ല. വയനാട്ടിലെ സ്ഥാനാര്‍ഥി മഹാമോശം. ചാനല്‍ ചര്‍ച്ചകള്‍ കണ്ടപ്പോള്‍ തോന്നിയത്, ഇതൊക്കെ ജോര്‍ജ് പറഞ്ഞാണ് ജനങ്ങള്‍ ആദ്യമായി അറിയുന്നത് എന്നാണ്. പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ എന്ന് ജോര്‍ജിന് ധൈര്യമായി പറയാം. ആകാശം ഇടിഞ്ഞുപൊളിഞ്ഞുവീണാലും യുഡിഎഫ് ജയിച്ചുകയറും എന്ന് നെഞ്ചില്‍കൈവച്ച് പറഞ്ഞ മണ്ഡലങ്ങളിലാണ് സ്ഥാനാര്‍ഥിദോഷം. ഒരുസ്ഥാനാര്‍ഥിയെയും ജോര്‍ജ് നിശ്ചയിക്കാത്തതിനാല്‍, ആ പാപത്തിന്റെ ശമ്പളം ഈരാറ്റുപേട്ടയിലെ അക്കൗണ്ടില്‍ വീഴില്ല.

വി എം സുധീരന്‍ എന്ന ആദര്‍ശവീപ്പ നയിച്ച തെരഞ്ഞെടുപ്പാണ്. തിരിച്ചടിക്ക് ഉത്തരവാദിത്തം തനിക്കുമാത്രമെന്ന് ഉമ്മന്‍ചാണ്ടിയും അതല്ല, നമുക്ക് പങ്കിട്ടെടുക്കാമെന്ന് ആദര്‍ശാധീരനും അരുളിച്ചെയ്ത അരുമഫലമാണ് മെയ് പതിനാറിന് വരാന്‍ പോകുന്നത്. നിലവിലെ പതിനാറില്‍നിന്ന് ഒന്നുകുറഞ്ഞാല്‍ പരാജയം. പത്തു കുറഞ്ഞാല്‍ മുന്നണിയുടെ പതിനാറടിയന്തിരം. രണ്ടായാലും ഉമ്മന്‍ചാണ്ടിക്ക് മുന്‍ മുഖ്യമന്ത്രിപദം ഉറപ്പ്. കരുണാകരന്റെയും ആന്റണിയുടെയും ശാപം സരിതാഭവനത്തെ ചുറ്റിനടപ്പുണ്ട്.

മെയ് പതിനാറിന് പലതുംനടക്കും. ചാരനാക്കി നാടുകടത്തിയതിന്റെ കണക്ക് കഴുത്തിനുപിടിച്ച് ചോദിക്കാന്‍ ആ അച്ഛന്റെ മക്കള്‍ വണ്ടികയറിയിട്ടുണ്ട്. കസ്തൂരിരംഗന്‍ വിജ്ഞാപനത്തട്ടിപ്പിന്റെ അണിയറക്കഥകള്‍ കുനിച്ചുനിര്‍ത്തി കൂമ്പിനിടിച്ച് പറയിക്കണമെന്ന വാശി മാണി കൈവിട്ടാലും ജോസഫിനുണ്ട്. കൂടെനിന്ന് കാലുവാരിയതിന്റെയും പണംപറ്റി "പണികൊടുത്ത"തിന്റെയും കഥകള്‍ വിഷുക്കാലത്തെ വിശ്രമവേളയെ ഉല്ലാസകരമാക്കി മാലപ്പടക്കമായും മത്താപ്പായും അമിട്ടായും കത്തിത്തുടങ്ങുകയാണ്.

ഉണ്ണിയെ കണ്ടാലറിയാം ഊരിലെ പഞ്ഞം എന്ന ഉപമ അസ്ഥാനത്തുതന്നെ. ഇളക്കം കണ്ടാലറിയം വോട്ടിന്റെ കണക്ക് എന്നാണ് പറയേണ്ടത്. യുഡിഎഫ് തോല്‍വിയെക്കുറിച്ചുമാത്രമാണ് പറയുന്നത്. അതിന്റെ പേരിലാണ് അടിതട തുടങ്ങിയത്. കിട്ടിയ വോട്ടിന് സിന്ദാബാദ് വിളിക്കാനാണൊരുങ്ങുന്നത്. അല്ലെങ്കിലും രാഷ്ട്രീയം പറഞ്ഞല്ല വോട്ടുതേടിയത്; സര്‍ക്കാരിന്റെ നേട്ടം ചൂണ്ടിക്കാട്ടിയല്ല ജനങ്ങള്‍ക്കുമുന്നില്‍ നിന്നത്. ചൂണ്ടിക്കാട്ടാന്‍ നേട്ടവും പറയാന്‍ രാഷ്ട്രീയവുമില്ലാതെ "കൊലപാതക രാഷ്ട്രീയം" എന്ന മൂര്‍ച്ചയില്ലാത്ത ആയുധവുംകൊണ്ട് അങ്കത്തട്ടില്‍ കയറിയപ്പോള്‍ തിരിച്ചടിയുണ്ടാകുമെന്ന് മനസിലാക്കിയില്ലെങ്കില്‍, ആ ബുദ്ധി ആനവലിച്ചാലും രക്ഷപ്പെടില്ല.

യുഡിഎഫിന് നേട്ടമുണ്ടായാലും ഇല്ലെങ്കിലും ഒരുകാര്യം മെയ് പതിനാറിന് ഉറപ്പിക്കാം. വോട്ടിന്റെ അടിയും ഇടിയും മനോരമയ്ക്കും മാതൃഭൂമിക്കും കിട്ടുമെന്ന്. മനോരമ ഓഫീസിലെ ഉമ്മന്‍ചാണ്ടി സേവകരുടെ മനസ്സില്‍ വിരിയുന്ന ഭാവനാമുകുളങ്ങള്‍ക്ക് വെള്ളവും വളവും നല്‍കി വളര്‍ത്തി പൂവും കായും ഫിറ്റ് ചെയ്ത് വായനക്കാരന്റെ മുഖത്തേക്ക് എറിഞ്ഞുകൊടുത്തുല്ലസിച്ച ഭാവഗായകര്‍ക്ക് കണ്ണാടി നോക്കി സ്വന്തം മുഖഭംഗി ആസ്വദിക്കാനുള്ള വകയും തെരഞ്ഞെടുപ്പു ഫലത്തിലുണ്ടാകും.

ഫലപ്രവചനത്തിനൊന്നും ശതമന്യു ഇല്ല. പക്ഷേ, ഒരു കാര്യം ഉറപ്പിക്കാം. കേരളത്തിലെ രണ്ടു പാര്‍ടികളുടെ പേര് ഒറ്റയടിക്ക് മാറ്റേണ്ടിവരും. രണ്ടും അഖിലലോക- ഉടന്‍വിപ്ലവ സോഷ്യലിസ്റ്റ്- കമ്യൂണിസ്റ്റ്- കലര്‍പ്പില്ലാത്ത-മായംചേര്‍ക്കാത്ത പാര്‍ടികളാണ്. നീണ്ടകരമുതല്‍ നീണ്ടകരവരെ നീണ്ടുകിടക്കുന്ന പ്രേമചന്ദ്രവിലാസം ആര്‍എസ്പിയുടെ ഫോട്ടോ ഫ്രെയിംചെയ്ത് നല്ലൊരു വിപ്ലവ മാലയും ചാര്‍ത്തി ചിന്നക്കടയില്‍ സ്ഥാപിക്കാനുള്ള വകുപ്പ് ഒത്തുവന്നിട്ടുണ്ട്. മെയ് പതിനാറിന് സൂര്യതാപം ഉച്ചസ്ഥായിയിലെത്തുമ്പോള്‍, അമേരിക്കയ്ക്ക് വിമാനം കയറിയില്ലെങ്കില്‍ അനാച്ഛാദനത്തിന് ചന്ദ്രചൂഡനെ വിളിക്കാവുന്നതാണ്. അഖിലേന്ത്യാ നേതാവിനെ ബംഗാളില്‍ കയറ്റുമെന്നുറപ്പില്ലാത്തതുകൊണ്ട് തൊഴിലുറപ്പ് അനിവാര്യം.

മറ്റൊരു രാസപരിണാമ ദൃശ്യവിസ്മയത്തിന് വേദിയാകാനുള്ള ഭാഗ്യം വടകരയ്ക്കാണ്. അവിടെ ജന്മസാഫല്യസാകല്യത്തില്‍ മനംനിറഞ്ഞ മഹാമണ്ഡൂക പ്രസ്ഥാനം പുതിയ രൂപമായി സ്വയം മാറും. സ്വാതന്ത്ര്യം ലഭിച്ചുകഴിഞ്ഞപ്പോള്‍ കോണ്‍ഗ്രസ് പിരിച്ചുവിടണമെന്ന് ഗാന്ധിജി പറഞ്ഞതാണ്. ജന്മദൗത്യം പൂര്‍ത്തിയാക്കാനുള്ള സകലവഴിയും താണ്ടി ക്ഷീണിച്ച ആര്‍എംപിയിലും ഗാന്ധിയന്‍ മാര്‍ഗം തെളിയും. പതിനഞ്ചു വെട്ടിനെ അന്‍പത്തിയൊന്നാക്കാം- പതിനായിരം വോട്ടിനെ പതിനയ്യായിരമാക്കാന്‍ പ്രയാസമാണ്. ആര്‍എംപി എന്ന ഒറിജിനല്‍ വിപ്ലവ പ്രസ്ഥാനത്തിന്റെ വോട്ടു സ്വാധീനം എത്രയെന്ന് തെളിയിക്കുന്ന തെരഞ്ഞെടുപ്പാകയാല്‍, ആ വോട്ടുംകൊണ്ട് എവിടെ ചെന്നാലും "എടുക്കാത്ത ഓട്ടമുക്കാലിന്റെ" വിലയുണ്ട് എന്ന തിരിച്ചറിവില്‍ പ്രസ്ഥാനത്തിന്റെ പുതിയ വഴിത്താരകളെക്കുറിച്ച് സ്പെഷ്യല്‍ സമ്മേളനം ചേര്‍ന്ന് കൂലംകഷമായി ചര്‍ച്ചചെയ്ത് ബസുപിടിച്ച് ഇന്ദിരാഭവനിലേക്ക് നേരെ പോകാവുന്നതുമാണ്.

പ്രേമചന്ദ്രനും കെ കെ രമയും തമ്മില്‍ അതിരൂക്ഷമായ തര്‍ക്കത്തിനുള്ള സാധ്യതയും തെളിഞ്ഞുവരുന്നുണ്ട്. ആര്‍എസ്പിക്കും ആര്‍എംപിക്കും പുതിയ പേരുതേടുമ്പോള്‍ അത് സ്വാഭാവികവുമാണ്. തെരഞ്ഞെടുപ്പാനന്തര കാലത്ത് രണ്ടുപാര്‍ടിയുടെയും സ്ഥിതി, ആര്‍ഐപി എന്ന നാമധേയത്തോടാണ് ചേര്‍ന്നുനില്‍ക്കുന്നത്. റെസ്റ്റ് ഇന്‍ പീസ്. ബ്രാക്കറ്റില്‍ "ര" എന്നും "പ്രേ" എന്നും ചേര്‍ക്കാവുന്നതേയുള്ളൂ.

മോതിരച്ചാക്കുംകൊണ്ട് ഒലവക്കോട്ട് വണ്ടിയിറങ്ങിയ ദേഹം തിരിച്ച് ചുരംകയറിയോ എന്തോ? സീറ്റുകിട്ടാഞ്ഞപ്പോള്‍ മുന്നണി വിട്ട് മറുമുന്നണിയിലെത്തി അവിടെയും സീറ്റ് കിട്ടാഞ്ഞ് കിട്ടിയ സീറ്റ് വാങ്ങി വെയിലേറ്റ് വാടാതെ, ഉണങ്ങാതെ, കരിയാതെ വോട്ടെടുപ്പുവരെ അനുഭവിച്ച ത്യാഗത്തിനും ഒഴുക്കിയ വിയര്‍പ്പിനും ഉരുക്കിയ സ്വര്‍ണത്തിനും ഈ ജന്മത്തില്‍ ഫലം കിട്ടിയില്ലെങ്കില്‍, വരുംജന്മത്തില്‍ രാജ്യസഭയായെങ്കിലും കിട്ടണേ എന്ന് വള്ളിക്കാവിലമ്മയോട് പ്രാര്‍ഥിക്കട്ടെ. മന്ത്രങ്ങള്‍ സൗജന്യമായി പഠിപ്പിക്കുന്ന ട്യൂഷന്‍സെന്റര്‍ വള്ളിക്കുന്നിലോ കലൂരിലോ മറ്റോ പ്രവര്‍ത്തിക്കുന്നുണ്ട്. നിലയവിദ്വാന്‍ അപ്പുക്കുട്ടാനന്ദപുരിയാണ് ട്യൂഷന്‍ മാഷ്. തല്‍ക്കാലം ജന്മദൗത്യസംബന്ധമായ ജോലിത്തിരക്കില്ലാത്തതുകൊണ്ട് വിശദമായ പഠനം തരപ്പെടും.

2 comments:

ajith said...

യൂഡീയെഫില്‍ വല്ലപ്പോഴുമെങ്കിലും സത്യം പറയുന്ന ഒരേയൊരാള്‍ മാത്രമേയുള്ളു. അത് പൂഞ്ഞാറിന്റെ തങ്കക്കുടം ആണ്!

താന്തോന്നി said...

സ്വന്തം പാർട്ടിയിൽ വേണ്ടതിലധികം നേതാക്കൾ ഇല്ലഞ്ഞിട്ടാണോ , അതോ നിർത്തിയാൽ തോറ്റ് പോകും എന്ന ഭയം കൊണ്ടാണോ എന്നറിയില്ല ഇടതു പക്ഷം നിർത്തിയ പലരും അവസാന നിമിഷം വരെ കോണ്ഗൃസ് ന്റെ കോടിയ്ക്ക് കീഴിൽ നിന്നവരാണ് , പിന്നെ പാർട്ടി ചിഹ്ന്നതിൽ മത്സരിക്കാൻ പോലും പേടിയ്കുന്നത് നമ്മൾ നേരിട്ട കണ്ടസത്യം ആണ് .

ഇത് രാഷ്ട്രീയമാണ് ഇതിൽ ഭരണം കയ്യിൽ ഉള്ളവനെ വിലയുള്ളൂ , അത്കൊണ്ട് പഠിച്ച പണി 18 ഉം നോക്കും ഓരോ സീറ്റ്‌ ഉം പിടിച്ചെടുക്കാൻ