Monday, January 13, 2014

പണ്ടോറയുടെ മലയാളപ്പെട്ടി

ഞാനും കടുവാച്ചനും എന്നുതന്നെ പറയണം. ഡല്‍ഹിയില്‍ ഇളക്കമുണ്ടാക്കിയ ആം ആദ്മി പാര്‍ടിയെ കേരളത്തില്‍ ഉണ്ടാക്കാന്‍ ഇറങ്ങിയവര്‍ക്കുതന്നെ ആപ്പുവച്ചാല്‍ യഥാര്‍ഥ ഇടതുപക്ഷവഴിയായി. ആര്‍എംപിയെ കുറ്റം പറയരുത്. അവര്‍ക്കും വേണ്ടേ ഒരു ജീവിതം. എത്രകാലമാണ്, മാര്‍ക്സിസ്റ്റ് പാര്‍ടി മോശം എന്ന് പാടി നടക്കുക? എത്രനാളാണ് മുല്ലപ്പള്ളിയുടെ തട്ടിന്‍പുറത്ത് ആരോരും കാണാതെ ചെറുപയര്‍ ഭുജിച്ച് ജീവിക്കുക? വീരേന്ദ്രകുമാറിന്റെ സോഷ്യലിസ്റ്റ് കരങ്ങളിലേക്ക് പഞ്ചായത്ത് പ്രസിഡന്റ് പദം മുന്നണി മര്യാദപ്രകാരം പോകുന്നതുകണ്ട് കമ്യൂണിസ്റ്റ് ബോധം ഉണര്‍ന്നതാണ്. ആ രോഷത്തില്‍നിന്ന് ഉദിച്ചുയര്‍ന്ന താരമാണ് ഓര്‍ക്കാട്ടേരി ബോള്‍ഷെവിക് പാര്‍ടി എന്ന് സൈദ്ധാന്തികമായും വടകരയിലെ വൈരനിര്യാതന മണ്ഡൂകസംഘം എന്ന് ആം ആദ്മി ശൈലിയിലും വിളിക്കപ്പെടുന്ന ആര്‍എംപി. മുല്ലപ്പള്ളി രാമചന്ദ്രന്‍ ഗ്രേറ്റ് ലീഡറും അപ്പുക്കുട്ടന്‍ താത്വികാചാര്യനുമായ വിപ്ലവപ്പാര്‍ടിയുടെ സൈദ്ധാന്തിക അടിത്തറ കനപ്പെട്ടതുതന്നെ- 64ലെ പരിപാടി പരിഷ്കരിച്ചു വലത്തോട്ടു നീങ്ങി, നയവ്യതിയാനം, കോര്‍പറേറ്റ് സേവ എന്നിങ്ങനെയുള്ള വായില്‍കൊള്ളാത്ത ഗാനാലാപമേ അവരില്‍നിന്ന് കേട്ടിട്ടുള്ളൂ. തങ്ങളുടെ പേരും കൊടിയും മാത്രമല്ല രാഷ്ട്രീയവും മാര്‍ക്സിസ്റ്റുകാരുടേതാണെന്നും വിപ്ലവം വരുന്നത് ഓര്‍ക്കാട്ടേരിയില്‍നിന്ന് കൈനാട്ടി വഴി ദേശീയപാതയില്‍ കയറിയാണെന്നും അവര്‍ ഉഗ്രപ്രഖ്യാപനം നടത്തിയപ്പോള്‍ കേട്ട് വശംകെട്ടവരില്‍ വീരരാമചന്ദ്രന്മാര്‍ ഏറെയുണ്ട്.

"യഥാര്‍ഥ" വിപ്ലവത്തിന്റെ വഴി കല്ലും മുള്ളും നിറഞ്ഞതുതന്നെ. ഇറങ്ങിപ്പുറപ്പെടുന്നവര്‍ നേരെചെന്ന് കയറുന്നത് കോണ്‍ഗ്രസിന്റെ അടുക്കളപ്പുറത്തേക്കാണ്. എം വി രാഘവന്‍ "കമ്യൂണിസ്റ്റ് മാര്‍ക്സിസ്റ്റ് പാര്‍ടി"യുണ്ടാക്കി കഴുത്തില്‍ കയറിട്ട് യുഡിഎഫിന്റെ ആലയില്‍ കൊണ്ടുപോയി കെട്ടിയതാണ്. ആലയിലെ വിപ്ലവത്തിന്റെ ലാഭം ചെന്നുചേര്‍ന്നത് കുടുംബത്തിലേക്ക്. ആ ലാഭത്തിന്റെ പങ്കുപറ്റുകാരന് ഇപ്പോള്‍ സിഎംപിയും ആര്‍എംപിയും ഒന്നിക്കണം. ഉമ്മന്‍ചാണ്ടി പറഞ്ഞത്, സി പി ജോണ്‍ "ആസൂത്രക"നായത് സിഎംപിയുടെ ചെലവിലല്ല എന്നത്രെ. കോണ്‍ഗ്രസാണ് മുതലാളി എന്നര്‍ഥം. ആ നിലയ്ക്ക് കോണ്‍ഗ്രസിന്റെ "തൊഴിലാളി" ഓര്‍ക്കാട്ടേരി സംഘവുമായി കൂടിക്കാഴ്ചയ്ക്ക് പോയതും ഐക്യം പ്രഖ്യാപിച്ചതും വിപ്ലവപാതയിലെ അടവുസമീപനമായി രേഖപ്പെടുത്തണം.

പണ്ടോറയ്ക്ക് കിസിയൂസ് കൊടുത്ത പെട്ടിയിലെന്തുണ്ട് എന്നറിയാന്‍ ഗ്രീക്ക് പുരാണം പഠിക്കേണ്ടതില്ല. ഇന്നത്തെ നിലയില്‍ പോയാല്‍ ആം ആദ്മി പാര്‍ടി പണ്ടോറയുടെ മലയാളപ്പെട്ടിയാകും. നിരാശയും വിദ്വേഷവും പകയും വൈരനിര്യാതനവും അസൂയയും കുശുമ്പുമൊക്കെയാണ് അങ്ങോട്ടൊഴുകുന്നത്. ആര്‍എംപിയുടെ സൈദ്ധാന്തികാചാര്യന്‍ ആം ആദ്മിയിലേക്കാണ് കണ്ണെറിയുന്നത്്. ആപ്പിനെ നോക്കുന്ന താത്വികനെ ആപ്പുക്കുട്ടാചാര്യനെന്നും വിളിക്കാം. പണ്ഡിതന്റെ മലയാളം ഇങ്ങനെ: ""തെരുവില്‍ തല്ലുന്ന സിഎംപിക്കും രണ്ടു മുന്നണിയെയും തിരിച്ചറിഞ്ഞ ഗൗരിയമ്മയ്ക്കും ജനങ്ങളെ വിശ്വാസത്തിലെടുത്ത് ആ പക്ഷത്തു നിലയുറപ്പിക്കാവുന്നതാണ്. വീരേന്ദ്രകുമാറെന്ന സോഷ്യലിസ്റ്റിനും അദ്ദേഹത്തിന്റെ പാര്‍ടിക്കും ആം ആദ്മി പാര്‍ടിയെയും എല്‍ഡിഎഫിനെയും യുഡിഎഫിനെയും എതിര്‍ക്കുന്ന ഇടതുപക്ഷ പുരോഗമന പാര്‍ടികളെയും മതനിരപേക്ഷ ഗ്രൂപ്പുകളെയും ചേര്‍ത്ത് ശക്തമായ ഒരു രാഷ്ട്രീയ ബദല്‍ പ്രസ്ഥാനത്തിന് രൂപംനല്‍കുന്നതില്‍ നിര്‍ണായകപങ്കു വഹിക്കാന്‍ കഴിയും.

 ചൂലെടുക്കുന്ന പാര്‍ടിയാണെന്നുകേട്ട് തെറ്റിദ്ധരിച്ചതാകാന്‍ വഴിയുണ്ട്. ചിഹ്നം ചൂലല്ല, പാരയായിരുന്നുവെങ്കില്‍ സംഗതി ഇനിയും കൊഴുത്തേനെ. ഐ ആം ആദ്മി എന്നാണ് അന്താരാഷ്ട്ര സൈദ്ധാന്തികന്‍ ബര്‍ലിന്‍ കുഞ്ഞനന്തന്‍നായര്‍ അഥവാ ബ കു ന പ്രഖ്യാപിച്ചത്. ""കേരളത്തിലെ "വിപ്ലവപക്ഷത്തെ" ആം ആദ്മിയിലെത്തിക്കലാണ്"" ബ കു ന യുടെ ലക്ഷ്യം. അതു സംഭവിച്ചില്ലെങ്കില്‍ യുവാക്കള്‍ ഇടതുപക്ഷം വിട്ട് ബിജെപിയില്‍ ചേരുമത്രെ. ആം ആദ്മി എടുത്തില്ലെങ്കില്‍ യുവാവായ ബ കു നയും ബിജെപിയിലെത്തുമെന്ന് കരുതാം. സുധാകരന് വോട്ടുകൊടുക്കുന്ന കരങ്ങളില്‍ കാവിക്കൊടിയേന്തിയാലും ഒരുതരം വിപ്ലവംതന്നെ.

ബ കു നയും ഹരിഹരനും അപ്പുക്കുട്ടനും ചേരുമ്പോള്‍ പാവം ആം ആദ്മി പാര്‍ടിക്കാര്‍ വേറെ ചൂലെടുക്കേണ്ടിവരും.  എല്ലാ പരിപാടിയും കേന്ദ്രത്തിലാണ്. അവിടെച്ചെന്ന് പറഞ്ഞിട്ടുണ്ടാകും-;""കെജ്രിവാള്‍ ജി, ഹം കേരള്‍ കാ കൊടുവാള്‍, ജീ"";എന്ന്. ആം ആദ്മി പാര്‍ടിയുടെ സംസ്ഥാന നേതൃത്വത്തിന് നയവ്യതിയാനമെന്നും അവരുടെ തൊപ്പി തമിഴ്നാട് ഖദറിന്റേതെന്നും സംസ്ഥാന കണ്‍വീനറുടെ ഭാഷയ്ക്ക് കോര്‍പറേറ്റ് ചുവയെന്നും കത്തായും കമ്പിയായും മെയിലായും പ്രശാന്ത്ഭൂഷണ് ഇതിനകം കിട്ടിയിട്ടുമുണ്ടാകണം. കേന്ദ്രനേതൃത്വം ആര്‍എംപിക്കൊപ്പം- കേരളത്തിലെ ആം ആദ്മി ഘടകത്തില്‍ പ്രതിസന്ധി എന്ന വാര്‍ത്തയും വഴിയേ വരും.

കേരളത്തില്‍ ആം ആദ്മി പാര്‍ടിയുണ്ടാക്കാന്‍ ഇറങ്ങിത്തിരിച്ചവരുടെ കാര്യമാണ് കഷ്ടതരം. ഇങ്ങനെയൊരു ട്വിസ്റ്റ് അവര്‍ പ്രതീക്ഷിച്ചിട്ടുണ്ടാകില്ല. ഒരു സുപ്രഭാതത്തില്‍ ഓര്‍ക്കാട്ടേരിയില്‍നിന്ന് വന്ന പ്രഖ്യാപനം, ഞങ്ങളും ആപ്പും ചേര്‍ന്ന് എല്ലാ സീറ്റിലും മത്സരിക്കുമെന്നാണ്. സ്ഥാനാര്‍ഥി നിര്‍ണയംവരെ നടന്നുവത്രെ. അപ്പോഴാണ്, ആം ആദ്മി നേതാക്കള്‍ക്ക് പറയേണ്ടിവന്നത്, ""ഞങ്ങള്‍ ഒരു സഖ്യത്തിനുമില്ല; വേണ്ടവര്‍ ഇങ്ങോട്ടുവന്ന് ലയിക്കണം, അല്ലെങ്കില്‍ മെമ്പര്‍ഷിപ്പെടുക്കണം"" എന്ന്. മുല്ലപ്പള്ളിയുടെ വടകരക്കാലം കഴിഞ്ഞു. ഇനി യഥാര്‍ഥ വിപ്ലവത്തിന് ചാരാന്‍ ഏതെങ്കിലും താങ്ങുവേണം. ആം ആദ്മി പാര്‍ടിയെ കണ്ടപ്പോള്‍ ഒന്നു മോഹിച്ചുപോയതാണ്. അതിന്റെ ഗതി ഇതായി.

അതുകണ്ടിട്ടാകണം, പഴയ സിന്‍ഡിക്കറ്റ് ആചാര്യന്മാര്‍ പതുക്കെ രംഗത്തിറങ്ങിയത്. എല്ലായിടത്തുനിന്നും തിരസ്കൃതരായ അത്തരക്കാര്‍ക്ക് പ്ലാറ്റ് ഫോം അത്യാവശ്യംതന്നെ. സ്വന്തം പ്രസ്ഥാനത്തെ ഒറ്റുകൊടുത്തവര്‍, ചുമലിലിരുന്ന് ചെവികടിക്കുന്നവര്‍, വാര്‍ത്ത ചോര്‍ത്തുന്നവര്‍, പാര പണിയുന്നവര്‍- ഇങ്ങനെയുള്ള ജന്മങ്ങള്‍ക്ക് അത്താണിയാവുക എന്നത് ചെറിയകാര്യമല്ല. അടിച്ചമര്‍ത്തപ്പെട്ടവരുടെയും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടെയും സംഘാടനമാണല്ലോ വിപ്ലവകരമായ കടമ.

ആര്‍എംപിയുടെ വഴി ടി പി ചന്ദ്രശേഖരന്‍ എഴുതിവച്ചിട്ടുണ്ട്. ""വര്‍ഗരാഷ്ട്രീയവും വര്‍ഗസമരപാതയും വിപ്ലവപരിപാടിയും കയ്യൊഴിഞ്ഞ്, കീഴടങ്ങലിന്റെയും വ്യവസ്ഥാനുരഞ്ജനത്തിന്റെയും നയവ്യതിയാനങ്ങളുടെയും എണ്ണമറ്റ അനുഭവങ്ങളാണ് നാടിന് മുന്നിലേക്ക് കൂലംകുത്തി ഒഴുകിയെത്തിയത് എന്നും ""ഒരു കമ്മ്യൂണിസ്റ്റ് പാര്‍ട്ടി എന്നനിലയില്‍ സി.പി.ഐ.എമ്മിനുണ്ടായിരുന്ന സവിശേഷമായ വിപ്ലവസ്വഭാവത്തെ ചോര്‍ത്തികളഞ്ഞ് അരാഷ്ട്രീയവല്‍ക്കരിക്കപ്പെട്ടു""വെന്നും. (സോഷ്യലിസ്റ്റ് ബദലിനായി പോരാടുക, ടി പി ചന്ദ്രശേഖരന്‍, ഇടതുപക്ഷം മാസിക, 2012 ജനുവരി). ""വ്യവസ്ഥാപിത ഇടതുപക്ഷം ഉപേക്ഷിച്ചുപോയ വര്‍ഗസമരപാതകളെ വീണ്ടെടുക്കാനുള്ള ഒരു പ്രസ്ഥാനം കെട്ടിപ്പടുക്കുകയെന്ന ത്യാഗഭരിതമായ ചുമതല"" ഏറ്റെടുക്കുമെന്നു പ്രഖ്യാപിച്ച ആ നേതാവിന്റെ ചിത്രവുമായി ആം ആദ്മി പാര്‍ടിയിലേക്ക് ബ കു ന, ഷാജഹാന്‍ സമേതരായി ചുവടുവയ്ക്കുന്ന ആര്‍എംപി വിപ്ലവത്തിന്റെ പാതയില്‍തന്നെ. അപ്പോള്‍ പറയുന്നതിനെ വിപ്ലവം എന്നു വിളിക്കാം എന്ന പുതിയ ചൊല്ലിന് വകയുണ്ട്. പാവം ആം ആദ്മി പാര്‍ടി. അവരുടെ കേരളനേതാക്കള്‍ക്ക് ഇനി കേന്ദ്രതീട്ടൂരം വരും; ആസ്ഥാനം വടകരയിലേക്ക് മാറും; ആപ്പുക്കുട്ടന്‍ തൊപ്പിവയ്ക്കും. സംസ്ഥാന നേതൃത്വത്തിന്റെ മൂല്യച്യുതിയും നയവ്യതിയാനവും ഷാജഹാന്റെ തപാലില്‍ വാര്‍ത്തയായി പ്രവഹിക്കും.

2 comments:

ajith said...

ഇവരൊക്കെയാണ് ആപ്പിലേയ്ക്കൊഴുകുന്നതെങ്കില്‍ ആപ്പ് ഗോപി!!!

Cv Thankappan said...

ദീപസ്തംഭം മഹാശ്ചര്യം..........