Sunday, October 27, 2013

കണ്‍മുന്നിലെ അത്ഭുതസിദ്ധി

തീയിലൂടെ നടക്കുന്നതും വെറ്റിലനോക്കി ഭൂതവും ഭാവിയും പ്രവചിക്കുന്നതും ഏലസ്സുകെട്ടിച്ച് സമ്പന്നനാക്കുന്നതും ചെറിയ ചെറിയ അത്ഭുതകൃത്യങ്ങള്‍ മാത്രം. കര്‍ക്കടകത്തില്‍ മഴപെയ്യിക്കാനും ഭൂമിയെ സൂര്യന് വലംചുറ്റിക്കാനും രാവും പകലും മാറിമാറിയുണ്ടാക്കാനും കഴിവുള്ള ആള്‍ദൈവങ്ങള്‍ ചരിത്രത്തിലുണ്ട്. എന്തിന്, കേന്ദ്രത്തില്‍ മന്ത്രിമാരെയും പ്രധാനമന്ത്രിയെയും സൃഷ്ടിച്ച ദൈവം വാണ നാടാണിത്. ന്യുമോണിയ ബാധിച്ച് മരിച്ചെന്നും മോക്ഷം തേടി വന്ന ശിഷ്യയെ കയറിപ്പിടിച്ചെന്നും സിനിമാനടിയെ ഉടലോടെ സ്വര്‍ഗത്തിലേക്കെടുത്തെന്നും മറ്റും ആള്‍ദൈവങ്ങള്‍ക്കെതിരെ ആക്ഷേപമുയര്‍ത്തുന്നവരുണ്ട്. അത്തരക്കാര്‍ക്കാണ് ചികിത്സ വേണ്ടത്. മുറ്റത്തെ മുല്ലയ്ക്ക് മണമില്ല എന്നാണ്. നമ്മുടെ തൊട്ടരികില്‍, കണ്‍മുന്നില്‍ നില്‍ക്കുന്നത് എത്ര വലിയ ആള്‍ദൈവമാണെന്ന് മനസ്സിലാക്കാത്തതാണ് കേരളീയന്റെ കുഴപ്പം.

കൊച്ചിയില്‍ നടന്ന ജനസമ്പര്‍ക്കപരിപാടി എന്ന അത്ഭുതപ്രവര്‍ത്തനത്തിന്റെ മഹത്വം പലര്‍ക്കും അറിഞ്ഞുകൂടാ. ഉമ്മന്‍സ്വാമിജിയോട് കടലോളംപോന്ന പ്രണയവുമായി ഒരു പത്രം ഇങ്ങനെ എഴുതുന്നു: ""വെള്ളിയാഴ്ച കലക്ടറേറ്റില്‍ ജനസമ്പര്‍ക്കപരിപാടിക്കെത്തിയ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പരാതിപരിഹാരവുമായി തുടര്‍ച്ചയായ 15 മണിക്കൂറാണ് ജനമധ്യത്തില്‍ ചെലവഴിച്ചത്. രാവിലെ ഒമ്പതിന് വേദിയിലെത്തിയ മുഖ്യമന്ത്രി ഇടവേളയില്ലാതെയാണ് പരാതിപരിഹാരവുമായി ജനമധ്യത്തില്‍ നിലയുറപ്പിച്ചത്. രാത്രിയിലും ജനങ്ങളുടെ ഒഴുക്ക് തുടര്‍ന്നതോടെ ശനിയാഴ്ച പുലര്‍ച്ചെവരെ അദ്ദേഹം കലക്ടറേറ്റ് മൈതാനിയില്‍ ഒരുക്കിയ ജനസമ്പര്‍ക്കവേദിയില്‍ നിന്നു. പുലര്‍ച്ചെ അവസാനത്തെ പരാതിക്കാരനെയും കണ്ടെന്നുറപ്പാക്കിയശേഷമാണ് മുഖ്യമന്ത്രി സമാപനപ്രസംഗം നടത്തിയത്. എന്നാല്‍, പ്രസംഗശേഷവും പരാതികള്‍ വന്നതിനാല്‍ രണ്ടരമണിയോടെയാണ് അദ്ദേഹത്തിന് വേദി വിടാനായത്.........

.ഇതിനിടെ രാവിലെ മുതല്‍ പലതവണയായി മുഖ്യമന്ത്രി അപേക്ഷകര്‍ക്കായുള്ള പ്രത്യേക ഇരിപ്പിടങ്ങളിലെത്തി പരാതികള്‍ നേരിട്ടുവാങ്ങി. അര്‍ഹരായവരെല്ലാം നിറഞ്ഞമനസ്സോടെയാണ് മടങ്ങിയത്. പുലര്‍ച്ചെയോടെ പതിനയ്യായിരത്തോളം പേരെയാണ് മുഖ്യമന്ത്രി മാത്രം കണ്ട് പ്രശ്നപരിഹാരം നടത്തിയത്."" ഇത്തരമൊരു മഹായജ്ഞം നടത്തിയ ആളെ ഐക്യരാഷ്ട്രസഭ ഒരു സര്‍വാണി അവാര്‍ഡ് നല്‍കി അപമാനിച്ചതാണ് പ്രശ്നം. പതിനഞ്ചു മണിക്കൂര്‍കൊണ്ട് ആര്‍ക്കുകഴിയും ഈ മഹാത്ഭുതപ്രവര്‍ത്തനം. പതിനഞ്ചു മണിക്കൂര്‍ എന്നാല്‍ തൊള്ളായിരം മിനിറ്റ്. അതിനെ പിന്നെയും ചെറുതാക്കിയാല്‍ 54000 സെക്കന്‍ഡ്. പതിനയ്യായിരം പരാതി അത്രയും സമയംകൊണ്ട് പരിഹരിച്ചാല്‍ ഒരു പരാതിക്ക് 3.6 സെക്കന്റ്. അതായത്, "ബഹുമാനപ്പെട്ട മുഖ്യമന്ത്രിയുടെ സമക്ഷത്തിങ്കലേക്ക്" എന്ന് വായിക്കാനുള്ള സമയം. പതിനഞ്ചു മണിക്കൂറില്‍ ഭക്ഷണംകഴിക്കാനും പ്രാഥമികകൃത്യങ്ങള്‍ക്കും അല്‍പ്പസമയമെങ്കിലും വേണ്ടിവന്നുവെങ്കില്‍ (ആള്‍ദൈവങ്ങള്‍ക്ക് അത്തരം കാര്യങ്ങള്‍ പതിവുണ്ടോ ആവോ) ഒരു പരാതി പരിഹരിക്കാന്‍ കഷ്ടി മൂന്നു സെക്കന്‍ഡ് കിട്ടില്ല. അതിനുപുറമെയാണ് പ്രസംഗവും പ്രത്യേക ഇരിപ്പിടങ്ങളിലെത്തി നേരിട്ട് ദര്‍ശനവും. തിരുമല തിരുപ്പതി വെങ്കടാചലപതിക്കോ ഗുരുവായൂരപ്പനോ വേളാങ്കണ്ണി മാതാവിനോ ഇല്ലാത്ത സിദ്ധിയാണ് കേരളത്തിന്റെ വരദാനമായ ഈ മഹാനുഭാവന് എന്നു മനസ്സിലാക്കി ആരാധനാലയം പണിയുക എന്നതാണ് "നിറഞ്ഞ മനസ്സോടെ" മടങ്ങുന്നവര്‍ക്ക് ചെയ്യാനുള്ള ഉപകാരസ്മരണ. അതിനുപകരം കരിങ്കൊടിയും ഉപരോധവുമായി ചെല്ലുന്നത് നിര്‍ത്തിവയ്ക്കുന്ന കാര്യം പ്രതിപക്ഷം ആലോചിക്കണം.

പരാതിക്കാരനെ കണ്ടാലുടനെ ന്യായാന്യായങ്ങളും പരിഹാരവും ജ്ഞാനദൃഷ്ടിയില്‍ മനസ്സിലാക്കി തീര്‍പ്പുകല്‍പ്പിക്കുന്ന മഹാത്ഭുതമൂര്‍ത്തിയെ ഡല്‍ഹിയിലേക്കെടുത്ത് രാജ്യത്തെയും കോണ്‍ഗ്രസിനെയും രക്ഷിക്കാനുള്ള ശുപാര്‍ശയെങ്കിലും മുകുള്‍ വാസ്നിക്ക് വശം കൊടുത്തയക്കാനുള്ള സൗമനസ്യം ഹരിപ്പാട്ടുകാര്‍ക്കുണ്ടാകേണ്ടതാണ്. സോളാര്‍ ചൂടില്‍ നാടു വേവുമ്പോള്‍ ഹേമചന്ദ്രതീര്‍ഥംകൊണ്ട് മഞ്ഞും കുളിരും സൃഷ്ടിച്ചതും തെളിവും മൊഴികളും ആവിയാക്കിയതും ലജ്ജ എന്ന പദം മലയാളനിഘണ്ടുവില്‍നിന്ന് എടുത്തുകളഞ്ഞതും അനുബന്ധ അത്ഭുതസിദ്ധികളുടെ പട്ടികയില്‍പെടുത്തി പുണ്യാളപട്ടത്തിനായി ഒരപേക്ഷ അയപ്പിക്കാനും ആരെങ്കിലും തയ്യാറാകണം. അഞ്ചപ്പംകൊണ്ട് അയ്യായിരംപേരെ ഊട്ടിയത് പഴങ്കഥയാക്കി ഫ്രീസറില്‍ വയ്ക്കണം. പതിനഞ്ചു മണിക്കൂര്‍ കൊണ്ട് പതിനയ്യായിരം പരാതി പരിഹരിച്ചവന്‍ ഈ നാടിന്റെ ഐശ്വര്യം എന്ന ഫ്ളക്സ് നാടാകെ ഉയര്‍ത്തണം. പുതുപ്പള്ളി ഹൗസും ക്ലിഫ്ഹൗസും തീര്‍ഥാടനകേന്ദ്രങ്ങളായി യുഎന്‍ പട്ടികയില്‍ ഉള്‍പ്പെടുത്താനും അമാന്തമരുത്. ദര്‍ശനത്തിന് ടിക്കറ്റ് വച്ചാല്‍ അതും വരുമാനമാകും. കടകംപള്ളിയിലെ നാല്‍പ്പതേക്കറിലോ സ്മാര്‍ട്ട് സിറ്റി ബോര്‍ഡുംവച്ച് വെറുതെ കിടക്കുന്ന കൊച്ചിയിലെ ഭൂമിയിലോ ബോള്‍ഗാട്ടിയിലോ ആരാധനാലയസമുച്ചയം പണിത് വാഴ്ത്തപ്പെടേണ്ടവനെ കുടിയിരുത്താവുന്നതുമാണ്.

*

ഇരുകാലിലും പെരുമന്തുള്ളവന്‍ ഒരുകാല്‍ മന്തനെ "മന്താ..." എന്നു വിളിക്കാമെന്ന് ആര്‍ഷഭാരത സൈദ്ധാന്തികര്‍ സമര്‍ഥിച്ചിട്ടുണ്ട്. ഇരുകാല്‍ മന്തും പെരുങ്കൂനുമുണ്ടെങ്കില്‍ സാദാ മന്തന്മാര്‍ക്കും കൂനന്മാര്‍ക്കും മുകളിലാണ് സ്ഥാനം എന്ന് വേദോപനിഷത്തുകളില്‍ വിധിച്ചിട്ടുമുണ്ട്. അതുകൊണ്ട് മോഡിക്ക് മഅ്ദനിയെ "ഭീകരാ...." എന്ന് വിളിക്കാം. നാഗ്പുരില്‍ പൂജിച്ച ട്രൗസറിട്ട് ക്വട്ടേഷന്‍പണിക്കുപോകുന്നവന് ആരെയും എന്തും വിളിക്കാം. രാജാവിന്റെ ഉറക്കം പള്ളിയുറക്കമാണ്. രാജ്ഞിയുടെ പ്രസവം തിരുവയറൊഴിയലും. അതുപോലെയാണ് ആര്‍എസ്എസിന്റെ ദേശീയ നിര്‍വാഹക സമിതി യോഗത്തെ അഖില ഭാരതീയ കാര്യകാരി മണ്ഡല്‍ എന്ന് വിളിക്കുന്നത്. കൊച്ചിയില്‍ അറബിക്കടലിന്റെ കാറ്റും സുഖിയന്‍ ശാപ്പാടുമായി ഇരിക്കുമ്പോഴാണ്, ആര്‍എസ്എസ് കാര്യകാരികള്‍ക്ക് കേരളം തീവ്രവാദത്തിന്റെ കേന്ദ്രമായി എന്ന് തോന്നുന്നത്. രാഷ്ട്രപിതാവിനെ കൊന്നശേഷം നിരോധിക്കപ്പെട്ടവര്‍ക്ക് "ദേശവിരുദ്ധ പ്രവര്‍ത്തനങ്ങളെ" കുറിച്ച് ആശങ്ക വരുന്നുപോലും. "ഹിന്ദുയുവതികളെ ആസൂത്രിതമായി വശീകരിക്കല്‍, വിദ്വേഷം പ്രചരിപ്പിക്കുന്ന ലഘുലേഖകളുടെ വിതരണം, ചില മാധ്യമങ്ങളിലൂടെയുള്ള വിഷതുല്യമായ പ്രചാരണം" -ഇവയൊക്കെയത്രെ കേരളത്തെ തീവ്രവാദകേന്ദ്രമാക്കുന്നത്. കാവിയുടുത്ത് കൈയിലും കഴുത്തിലും വര്‍ണച്ചരടും കുങ്കുമപ്പൊട്ടുമായി ബസ് സ്റ്റോപ്പിലും ജങ്ഷനിലും പെണ്‍കുട്ടികളെ കമന്റടിക്കാനും മാന്താനും തോണ്ടാനും കരാറെടുത്തത് ഏതു ഭീകരരാണാവോ? ഇസ്ലാമിന്റെ ഗര്‍ഭപാത്രത്തില്‍ ഹിന്ദുബീജം നിക്ഷേപിക്കാന്‍ ആഹ്വാനംചെയ്ത് ലഘുലേഖയിറക്കിയത് ആസാറാം ബാപ്പുവോ അതോ ആര്‍എസ്എസ് ആശാന്മാരോ? ഇസ്രത്ത് ജഹാനെയും പ്രാണേഷ് കുമാറിനെയും വെടിവച്ചുകൊല്ലിച്ച് തീവ്രവാദപ്പുതപ്പണിയിച്ച് വീരനായകനായ മോഡി ഇപ്പോഴും നാട്ടിലൊക്കെത്തന്നെയില്ലേ? ജന്മഭൂമിയിലും പുണ്യഭൂമിയിലും പിന്നെ പലപല ഭൂമികളിലും വിടര്‍ന്നു പരിലസിക്കുന്ന വിദ്വേഷപ്പൂവുകള്‍ക്ക് ചോരയുടെയും മരണത്തിന്റെയും മണംതന്നെയല്ലേ?

ഗര്‍ഭിണിയുടെ നിറവയര്‍ കുത്തിപ്പിളര്‍ന്ന് ഭ്രൂണം പറിച്ചെടുത്ത് തീയിലിട്ടവനില്‍നിന്ന് തീവ്രവാദത്തിന്റെ നിര്‍വചനം പഠിക്കാന്‍ ആളിനെ വേറെ കൊണ്ടുവരണം. കേരളത്തില്‍ തീവ്രവാദമുണ്ട്; ഭീകരതയുണ്ട്; വര്‍ഗീയതയുണ്ട്. അതിലെല്ലാം ആര്‍എസ്്എസ് ഒരു ഭാഗത്തുണ്ട്്. മറുഭാഗത്ത് പലരുമുണ്ട്. അധികാരം പിടിക്കാന്‍ ആര്‍എസ്എസിനെയും എന്‍ഡിഎഫിനെയും മാറിമാറി പ്രീണിപ്പിച്ച് കളിക്കുന്ന മാന്യന്മാരുണ്ട്. വര്‍ഗീയ രാഷ്ട്രീയക്കളിക്കെതിരെ പറയാന്‍ ആര്‍എസ്എസിന് അവകാശമില്ല. വര്‍ഗീയതയുടെ മന്തും തീവ്രവാദത്തിന്റെ കൂനും അതിന്മേല്‍ അധികാരമോഹത്തിന്റെ കുരുവുമായി ചുറ്റിക്കറങ്ങുന്ന പേക്കോലങ്ങളില്‍ ഒന്ന് മറ്റൊന്നിനെ തള്ളിപ്പറയുന്നതിലല്ല; എല്ലാറ്റിനെയും പിടിച്ച് ചങ്ങലയ്ക്കിട്ട് ചികിത്സിക്കുന്നതിലാണ് കാര്യം. അത് ജനങ്ങള്‍ നടത്തിക്കൊള്ളും.

*

എസ്എംഎസിന്റെയും ഇ മെയിലിന്റെയും ഫേസ്ബുക്കിന്റെയുമൊക്കെ വില പലരും മനസ്സിലാക്കി വരുന്നേയുള്ളൂ. തെരഞ്ഞെടുപ്പു കമീഷന് അതെന്താണെന്ന് ഇപ്പോള്‍ മനസ്സിലായി. അതിനുമുമ്പുതന്നെ കണ്ണൂരിലെ സുധാകരനും നവമാധ്യമസാക്ഷരത കൈവന്നു. സുധാകരേട്ടനെ വിളിക്കൂ, ചെന്നിത്തലയെ വനവാസത്തിനയക്കൂ; കോണ്‍ഗ്രസിനെ രക്ഷിക്കൂ എന്നാണ് ഡല്‍ഹിക്കു പറക്കുന്ന നവമാധ്യമസന്ദേശമത്രെ. അങ്ങനെ അയച്ച ഒരു നേതാവിനെ മറ്റൊരു നേതാവ് മുഖമടച്ച് സ്നേഹിച്ചതല്ല; അത് ചെന്നിത്തല കണ്ടുപോയതാണ് ഇപ്പോള്‍ കുറ്റം. എസ്എംഎസിലൂടെയും ഇ മെയിലിലൂടെയുമാണ് ജനനേതാക്കള്‍ ഉദിച്ചുയരുക എന്ന് കോണ്‍ഗ്രസില്‍ ആരെങ്കിലും ചിന്തിച്ചുപോയാല്‍ അതൊരു കുറ്റമാണോ? കണ്ണൂരിലെയും അന്യനാടുകളിലെയും കോണ്‍ഗ്രസിനെ നന്നാക്കിയ സുധാകരന് ഒരു ചാന്‍സ് കൊടുക്കേണ്ടതല്ലേ? ചര്‍ക്കയ്ക്ക് പകരംവയ്ക്കാന്‍ നാടന്‍ ബോംബ്, വടിവാള്‍ തുടങ്ങിയ അഹിംസാ ഉപകരണങ്ങളെ ഉയര്‍ത്തിക്കൊണ്ടുവരേണ്ടതല്ലേ? ഇ മെയില്‍ എന്തെന്നറിയാത്ത സുധീരനെപ്പോലുള്ളവരെ ഇടയ്ക്ക് ഓര്‍ക്കുന്നതും നല്ലതാണ്.

1 comment:

ajith said...

30000 പരാതി തീര്‍പ്പാക്കിയെന്നായിരുന്നു യഥാര്‍ത്ഥവാര്‍ത്ത. സ്റ്റാറ്റിസ്റ്റിക്സുമായി ഒക്കുകയില്ലെന്നറിഞ്ഞ് 15000 ആക്കിയതാണ്. ഒരു മണിക്കൂറില്‍ ആയിരം പരാതി തീര്‍പ്പാക്കുന്ന മഹാന്‍!