Sunday, April 7, 2013

ഇരിക്കുന്ന കൊമ്പിന്റെ ബലം

ഇരിക്കണമെങ്കില്‍ ഇരുമ്പു തിന്നണം എന്നൊരു ചൊല്ലുണ്ട്. ആരായാലും ഇരിക്കുന്നിടത്തിന്റെ ബലമാണ് പ്രശ്നം. ഇരിക്കാന്‍ കിട്ടിയേടത്ത് കിടക്കരുത്. ഇരിക്കുംമുമ്പേ കാലുനീട്ടുകയുമരുത്. ഇരിക്കേണ്ടവന്‍ ഇരിക്കേണ്ടിടത്തിരുന്നില്ലെങ്കില്‍ അവിടെ മറ്റുവല്ലവരും കയറിയിരിക്കും. ഏറ്റവും പ്രധാനം ഇരിക്കുന്ന കൊമ്പ് മുറിക്കരുത് എന്ന ആഹ്വാനമാണ്. വലിയ വലിയ പദവിയിലെത്തുമ്പോള്‍ രണ്ടു രീതി സ്വീകരിക്കാം. എന്തുകണ്ടാലും മിണ്ടാതിരിക്കാം. അതല്ലെങ്കില്‍, ആയിരം പഴഞ്ചൊല്ലുകള്‍ എന്ന പുസ്തകം തുറന്ന് ആദ്യം കാണുന്ന ചൊല്ല് വായിക്കാം. എ കെ ആന്റണിക്ക് രണ്ടാമത്തെ രീതിയാണ് പ്രിയങ്കരം. ഈയിടെയായി പഴഞ്ചൊല്ലിന്റെ പുസ്തകം സ്ഥിരമായി കൈയിലുണ്ട്. ഓരോ തവണ കേരളത്തില്‍ വരുമ്പോഴും അത് നിവര്‍ത്തി ഒരുചൊല്ല് വായിക്കും. അത്യന്താധുനിക ചിത്രകലപോലെയാണ്. ഒരു ചിത്രം കണ്ടാല്‍, പീഡനമെന്നും രതിയെന്നും മഹത്തായ പ്രണയമെന്നും പറയാം.

ആന്റണി ഒടുവില്‍ വായിച്ച ചൊല്ല് ഇരിക്കുന്ന കൊമ്പ് മുറിക്കരുതെന്നാണ്. കാലത്തിന്റെ ചുവരെഴുത്ത് മനസ്സിലാക്കണം എന്നും ലക്ഷ്മണരേഖ ക്രോസ് ചെയ്യരുത് എന്നും. ട്രാഫിക്ക് നിയമങ്ങള്‍ നന്നായി പഠിച്ചയാളാണ് ആന്റണി. ഇപ്പോള്‍ പറഞ്ഞതിന്റെ അര്‍ഥം ചികഞ്ഞെടുക്കാന്‍ പക്ഷെ, കോണ്‍ഗ്രസുകാര്‍ പാടുപെടും. പണ്ട് എ-ഐ യുദ്ധം നടന്ന ഒരു കാലമുണ്ടായിരുന്നു. കരുണാകരനെ ചാരനും രാജ്യദ്രോഹിയുമാക്കിയ കാലം. അക്കാലത്ത് ആന്റണി ഏതൊക്കെയോ കൊമ്പുകള്‍ മുറിച്ചതിന്റെ നിത്യസ്മാരകമാണ് ഇന്ന് മാറാവ്യാധി പിടിപെട്ട് ചത്തു ജീവിക്കുന്ന "എ" ഗ്രൂപ്പ്. ആന്റണി ഡല്‍ഹിക്ക് പോയിട്ടും "എ" ഗ്രൂപ്പ് "ഉ"ഗ്രൂപ്പായിട്ടില്ല.

ചിലര്‍ കതിരിനാണ് വളമിടുക. കോണ്‍ഗ്രസിലെ ഗ്രൂപ്പിസത്തിനെതിരെ ആന്റണിയുടെ പ്രതികരണവും അതുതന്നെ. ഉമ്മന്‍ചാണ്ടിക്ക് ചെന്നിത്തലയില്‍നിന്നോ തിരിച്ചോ രക്ഷപ്പെടുവാന്‍ സാധ്യതയൊന്നുമില്ല. കെപിസിസി പ്രസിഡന്റിനെക്കാള്‍ മുന്തിയ സ്ഥാനം പി സി ജോര്‍ജിനാണ്. ജോര്‍ജ് പറഞ്ഞാല്‍ വല്ലതും നടക്കും; ചെന്നിത്തല പറഞ്ഞാല്‍ പുള്ളിതന്നെ നടക്കും. മന്ത്രിസ്ഥാനം നല്‍കി മിണ്ടാട്ടം മുട്ടിക്കാന്‍ പലകുറി നോക്കീട്ടും വീഴാത്തത് നോക്കേണ്ട. ഓര്‍ക്കാപ്പുറത്ത് വീണ് മൂക്കുപോയ മുരളീധരന്‍ ഇതിനേക്കാള്‍ കേമനായിരുന്നു. ആന്റണിക്ക് അതെല്ലാം നന്നായറിയാം. തല്‍ക്കാലം ഉമ്മന്‍ചാണ്ടിയുടെ കൈയിലാണ് താക്കോല്‍ എന്നും ചെന്നിത്തല വാപോയ വാക്കത്തിയാണെന്നും ആന്റണിയെപ്പോലെ അറിയുന്ന മറ്റാരുണ്ട്? രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ ശൈലി മാറ്റണമെന്നും ജനങ്ങളുടെ പ്രശ്നങ്ങള്‍ പരിഹരിക്കാനുള്ള വേദികളില്‍ സാന്നിധ്യം വേണമെന്നും ആഹ്വാനംചെയ്തത് ചെന്നിത്തലയെ മാത്രം ഉദ്ദേശിച്ചാണ്. തെളിച്ചു പറഞ്ഞാല്‍, ഉള്ള പണി നേരെ ചൊവ്വെ എടുത്ത് അടങ്ങിയിരുന്നുകൊള്‍ക എന്നതാണ് ഉപദേശം.

അല്ലെങ്കിലും കോണ്‍ഗ്രസ് ഇനി നന്നാകാനൊന്നും പോകുന്നില്ല. നന്നായിട്ട് വലിയ കാര്യവുമില്ല. മലബാര്‍മേഖലയില്‍ പച്ചക്കൊടിയാണ് പാറിക്കളിക്കുന്നത്. അവിടെ ലീഗിന്റെ അടുക്കളപ്പുറത്താണ് ഖദറുകാരുടെ ചോറ്. കെ സുധാകരനോട് മത്സരിക്കാന്‍പോലും കെ എം ഷാജിയെ ഇറക്കി ലീഗ് ആധിപത്യം സ്ഥാപിച്ചുകഴിഞ്ഞു. ഷാജിയാണോ സുധാകരനാണോ കേമന്‍ എന്നും വടക്കിന്റെ പി സി ജോര്‍ജ് പട്ടം ഇതിലാര്‍ക്ക് കിട്ടുമെന്നുമാണ് യുഡിഎഫിലെ പുതിയ തര്‍ക്കവിഷയം. കോട്ടയം ഭാഗത്തേക്ക് ചെന്ന് കോണ്‍ഗ്രസാണെന്ന് പറഞ്ഞാല്‍ വിലയില്ല. കേരള കോണ്‍ഗ്രസ് എന്നു പറഞ്ഞുതന്നെ സ്തോത്രം ചൊല്ലണം. പിന്നെയും തെക്കോട്ടെടുത്താല്‍ പെരുന്നയിലോ കണിച്ചുകുളങ്ങരയിലോ ചെന്നാലേ കാര്യം സാധിക്കൂ. തെക്കേയറ്റത്ത് ശശി തരൂരല്ല, വിഷ്ണുപുരം ചന്ദ്രശേഖരനാണ് താരം. പാറശ്ശാലമുതല്‍ മഞ്ചേശ്വരംവരെ മഷിയിട്ടുനോക്കിയാലും കോണ്‍ഗ്രസിനെ കാണാനില്ല. എല്ലായിടത്തും മൂന്നാം കക്ഷിയോ നാലാംകക്ഷിയോ ആണ്. ഇരിക്കുന്നിടത്തിന് ബലം പോര. ഇരിക്കുന്ന കൊമ്പ് മുറിച്ചാലും പ്രശ്നമില്ല. താഴെക്കിടക്കുന്ന കൊമ്പ് വെട്ടിയാലെന്ത്, ഉണങ്ങിയാലെന്ത്.

ആന്റണി ഇടപെടില്ല എന്നുപറഞ്ഞാല്‍, ഇടപെട്ടതുകൊണ്ട് കാര്യമില്ല എന്നാണര്‍ത്ഥം. തല്‍ക്കാലം ഭരണം കൈയിലുള്ളതുകൊണ്ട് ഖദറിലും കാറിലും കയറി കുറെയാളുകള്‍ തേരാപ്പാരാ നടപ്പുണ്ട്. അത് എത്രനാളത്തേക്കാണെന്ന് തിട്ടമില്ല. ഭരണം പോയാല്‍ കോണ്‍ഗ്രസിന്റെ വിലാസമുണ്ടാകുമോ എന്നുപോലും സംശയം. ഇങ്ങനെയൊരു വിനാശകാലം ഇതിനുമുമ്പ് വന്നിട്ടില്ല. സുധീരന്‍ പോലും മിണ്ടുന്നില്ല. ഇനി വരുമ്പോള്‍ ആന്റണിക്ക് പുതിയ പഴഞ്ചൊല്ല് പറയാവുന്നതാണ്. അതല്ലാതെ നേര്‍ക്കുനേര്‍ പ്രതികരണം മാന്യന്മാര്‍ക്ക് ചേര്‍ന്നതല്ല. എന്തിനോടാണ് പ്രതികരിക്കേണ്ടത്? ഗണേശിന്റെ മുഖത്തെ പാടിനോടോ? പി സി ജോര്‍ജിന്റെ നൊയമ്പിനോടോ? ഉമ്മന്‍ചാണ്ടിയുടെ വഷളത്തരത്തിനോടോ? ആര്യാടന്റെ ഗീര്‍വാണങ്ങളോടോ? കട്ടപ്പുറത്തായ ട്രാന്‍സ്പോര്‍ട്ട് ബസ്സും തെളിയാത്ത ഇലക്ട്രിക്ക് വിളക്കും പെരുച്ചാഴിക്കുപോലും വേണ്ടാതായ റേഷന്‍കടകളും കണ്ടുമടുത്ത കേരളീയര്‍ക്ക് പഴഞ്ചൊല്ല് തിന്നാല്‍ വയറുനിറയുമെന്നതുകൊണ്ട് ആന്റണി ഇനിയും വരാതിരിക്കരുത്.

*

വൃദ്ധന്‍ എന്നതിന് വാര്‍ധക്യം പ്രാപിച്ചവന്‍ എന്നുമാത്രമല്ല, പണ്ഡിതന്‍, അഭിവന്ദ്യന്‍ എന്നൊക്കെ അര്‍ത്ഥമുണ്ട്. വൃദ്ധരെ പൊതുവെ എല്ലാവരും ആദരിക്കുന്നതും അതുകൊണ്ടുതന്നെ. വൃദ്ധചാപല്യങ്ങള്‍ ശല്യമായാല്‍ "വയസ്സായ ആളല്ലേ, വിട്ടുകള" എന്നാവും പലരുടെയും ഭാവം. അത് ഒരു സൗകര്യമാണ്. വയസ്സുകൂടുമ്പോള്‍ ആര്‍ത്തിയും കൂടുമെന്ന് പഴമക്കാര്‍ പറയാറുണ്ട്. ആപേക്ഷികമാണത്. കുരുട്ടുബുദ്ധിയിലാണ് ആയകാലത്ത് ഗവേഷണം നടത്തിയതെങ്കില്‍ അവസാനകാലത്ത് കുരുട്ടിന്റെ ഉസ്താദാകും. പിണറായിയില്‍ തോക്കും കൊടുവാളുംകൊണ്ട് പിടിയിലായ കുഞ്ഞികൃഷ്ണന്‍ നമ്പ്യാര്‍ ഇതിലേത് ഗണത്തില്‍പെടുമെന്ന് പെട്ടെന്ന് തിട്ടപ്പെടുത്താനാകുന്നില്ല. ആദ്യം ചിലര്‍ പറഞ്ഞു, "വയസ്സനല്ലേ. വല്ല തകരാറും കൊണ്ടാവും" എന്ന്. പിന്നെ ചിലര്‍, "മനോരാഗിയാണ്, പോട്ടെ" എന്നായി. മാധ്യമങ്ങള്‍ക്ക് വെറുമൊരു നിസ്സാര വാര്‍ത്ത മാത്രം.

ഈ വാര്‍ത്ത നമ്മുടെ മാധ്യമങ്ങള്‍ ഗൗരവത്തോടെ എടുക്കാത്തതിനുപിന്നില്‍ ഒരു മഹാകാര്യമുണ്ട്. ഇന്നലെ വരെ പറഞ്ഞത്, പാണ്ട്യാലമുക്കിലെ പിണറായി വിജയന്റെ വീട് കൊട്ടാര സദൃശം, ചുറ്റിലും കാവല്‍, അങ്ങോട്ട് ഒരീച്ചപോലും അനുവാദമില്ലാതെ കടക്കില്ല എന്നൊക്കെയാണ്. ഇതിപ്പോള്‍, ഒരാള്‍ തോക്കും കൊടുവാളുംകൊണ്ട് ആരുമറിയാതെ ആ വീട്ടിനുമുന്നിലെത്തിയിരിക്കുന്നു. അവിടെ ആയുധങ്ങള്‍ ഒളിപ്പിച്ച് ചുറ്റിക്കറങ്ങുന്നു. യദൃച്ഛ്യാ പിടിക്കപ്പെട്ടതുകൊണ്ട് സംഗതി പുറത്തുവന്നു. ഈ വാര്‍ത്ത വലുതായി പ്രചരിപ്പിച്ചാല്‍, ഇന്നലെ വരെ ആവര്‍ത്തിച്ച പാര്‍ടി കാവലിന്റെയും "ദുരൂഹത"യുടെയുമെല്ലാം കഥ കഴിയും. നാട്ടിലെ മറ്റേതുപ്രദേശവുമെന്നപോലെയാണ് പാണ്ട്യാലമുക്കും എന്ന് സമ്മതിക്കേണ്ടിവരും. അതുകൊണ്ട് "ഒരു വയസ്സന്റെ വിക്രിയയായി" എല്ലാം അവസാനിപ്പിക്കാമെന്ന് തോന്നിപ്പോയതില്‍ കുറ്റംപറയാനാവില്ല.

വന്ന വയസ്സന്‍ വെറും വയസ്സനല്ലെന്നാണ് വിവരം. ഒരു ചെറുപ്പക്കാരന്റെ പിന്നിലിരുന്നാണ് വന്നിറങ്ങിയതത്രെ. വീട്ടില്‍ സൂക്ഷിച്ചത് വെടിമരുന്നും രമയുടെ പ്രസ്താവനകളുമാണത്രെ. നാലുദിവസം വടകരയില്‍ ഒരു ലോഡ്ജില്‍ തങ്ങിയ ശേഷമാണ് വന്നതത്രെ. അതിനു മുമ്പ് പിണറായി വിജയന്റെ പൊതുപരിപാടികള്‍ നടക്കുന്നിടത്ത് ചുറ്റിത്തിരിഞ്ഞുവത്രെ. ചന്ദ്രശേഖരന്റെ വിടവു നികത്താന്‍ ആര്‍എംപിയില്‍ കയറിക്കൂടിയ ഒരു വാഗ്വിലാസിയുണ്ട്. അയാള്‍ ഇടയ്ക്കിടെ പറയുന്നത്, "പിണറായിയുടെ അവസാനം വരെ ചന്ദ്രശേഖരന്റെ ചോര പിന്തുടരും" എന്നും മറ്റുമാണ്. ആ വഴിക്ക് അന്വേഷണം നടത്താന്‍ തിരുവഞ്ചൂരിന്റെ പൊലീസിന് കഴിവുണ്ടോ എന്നറിയില്ല. എന്തായാലും നമ്പ്യാര്‍ തോക്കുംകൊണ്ട് വന്നത് പക്ഷിയെ വെടിവയ്ക്കാനല്ല എന്നുറപ്പ്. ചുറ്റിത്തിരിഞ്ഞത് നാടുകാണാനല്ല എന്നും ഉറപ്പ്. നമ്പ്യാരുടെ ഡ്രൈവര്‍മാര്‍ ആരാണ് എന്നാണറിയേണ്ടത്. ആരായാലും പൊലീസ് പിടിക്കണം. അല്ലെങ്കില്‍ നാട്ടുകാര്‍ പിടിക്കും.

*

പാര്‍ടിഗ്രാമമെന്നും കുടിപ്പകയെന്നും തമ്മിലടിയെന്നുമെല്ലാം എഴുതുന്നത് നമ്മുടെ നിഷ്പക്ഷ മാധ്യമങ്ങള്‍ക്ക് ഹരമാണ്. എതിര്‍ രാഷ്ട്രീയക്കാരന്റെ വീടുകളിലേക്ക് വിവാഹത്തിനും മരണത്തിനുപോലും പോകാത്തതാണ് പാര്‍ടി ഗ്രാമങ്ങളുടെ ദോഷമെന്നെല്ലാം ചിലര്‍ പറഞ്ഞുവച്ചു. മാര്‍ക്സിസ്റ്റുകാര്‍ മനുഷ്യര്‍ തന്നെയല്ലേ എന്ന ചോദ്യം പിന്നാലെ വന്നു. അവര്‍തന്നെ ഇപ്പോള്‍ പറയുന്നു, അസുഖബാധിതനായി വീട്ടില്‍ കഴിയുന്ന എം വി രാഘവനെ പിണറായി വിജയന്‍ പോയി കണ്ടത് മോശമായിപ്പോയി എന്ന്. അടിയന്തരാവസ്ഥയുടെ അമരക്കാരാനായിരുന്ന കെ കരുണാകരന്‍ അന്തരിച്ചപ്പോഴും അസുഖബാധിതനായിരുന്നപ്പോഴും കക്ഷിനോക്കാതെ എല്ലാവരും ചെന്നതാണ്. ആ കരുണാകരനെ വീട്ടില്‍ചെന്ന് ദേശാഭിമാനി വരിക്കാരനാക്കിയത് ഇ കെ നായനാരാണ്. കരുണാകരന്‍ അപകടത്തില്‍പെട്ട് വിദേശത്ത് ചികിത്സയിലായിരുന്നപ്പോള്‍ വീട്ടില്‍ചെന്ന് കല്യാണിക്കുട്ടിയമ്മയെ ആശ്വസിപ്പിക്കാനും നായനാര്‍ മടിച്ചുനിന്നിട്ടില്ല. അതാണ് മനുഷ്യത്വം. മാര്‍ക്സിസം മനുഷ്യത്വത്തില്‍നിന്ന് വേറിട്ടു നില്‍ക്കുന്നില്ല. ഡല്‍ഹിയില്‍ ആഭ്യന്തര മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തശേഷം എല്‍ കെ അദ്വാനി നേരെ വിമാനം കയറിയത് ഇ എം എസിന്റെ സംസ്കാരച്ചടങ്ങില്‍ പങ്കെടുക്കാനായിരുന്നു.

രാഷ്ട്രീയം മുഖത്തുനോക്കി പറയാനും കാര്‍ക്കശ്യത്തോടെ പ്രതികരിക്കാനും കഴിയുമ്പോള്‍തന്നെ, മാനവികമായ മൂല്യങ്ങളും മര്യാദകളും ഉയര്‍ത്തിപ്പിടിക്കാന്‍ കമ്യൂണിസ്റ്റുകാര്‍ അറച്ചുനിന്ന ചരിത്രമില്ല. എം വി രാഘവന്‍ യുഡിഎഫുമായി കലഹിച്ചുനില്‍ക്കുമ്പോള്‍, പിണറായി പോയിക്കണ്ടതിനെ ഭയപ്പാടോടെ കാണുന്ന യുഡിഎഫ് രാഷ്ട്രീയക്കാര്‍ക്ക് ഈ സന്ദര്‍ശനം വിഷമമുണ്ടാക്കും. അവര്‍ അതില്‍ രാഷ്ട്രീയ സഖ്യത്തിന്റെയോ അടുപ്പത്തിന്റെയോ കാഴ്ചകള്‍ കാണും. എന്നിട്ട് കൂത്തുപറമ്പ് വെടിവയ്പ്പിനുത്തരവാദിയായ രാഘവനുമായി ചങ്ങാത്തമോ എന്ന് ചോദിക്കും. ഇവര്‍ക്കൊക്കെ തരാതരംപോലെയാണ് ആദര്‍ശവും മാനവികതയും. മാര്‍ക്സിസ്റ്റുകാരനും ആര്‍എസ്എസുകാരനും തമ്മില്‍ കണ്ടാല്‍ കത്തിയെടുക്കണമെന്നും കുത്തിക്കൊല്ലണമെന്നും ആഗ്രഹിക്കുന്നവരാണവര്‍. എങ്കിലേ അവര്‍ക്ക് വാര്‍ത്തയുണ്ടാകൂ; എങ്കിലേ അവരുടെ രാഷ്ട്രീയം നടപ്പാകൂ. അത്തരക്കാര്‍ക്ക് കെ ആര്‍ ഗൗരിയമ്മ ടി വി തോമസിനെ അനുസ്മരിക്കുന്നതുപോലും സഹിച്ചുവെന്നു വരില്ല.

No comments: