Sunday, September 23, 2012

പണം കായ്ക്കുന്ന മരം

പണമെന്നുള്ളത് കൈയില്‍ വരുമ്പോള്‍ ഗുണമെന്നുള്ളത് ദൂരത്താകുമെന്നാണ്. "പണം കണ്ടാലേ പണംവരൂ; പണം കൊണ്ടെറിഞ്ഞാലേ പണത്തിന്മേല്‍ കൊള്ളൂ". "പണംപാഷാണം, ഗുണംനിര്‍വാണം", "പണംപെരുത്താല്‍ ഭയംപെരുക്കും" എന്നിങ്ങനെ ചൊല്ലുകളുണ്ട്. പണമാണ് സകലതും. പൊന്നും പണവും കായ്ക്കുന്ന മരങ്ങളുടെ ചരിത്രം ചരിത്രാതീതകാലം മുതല്‍ വാമൊഴിയായി പ്രചാരത്തിലുണ്ട്. പൊന്നുകായ്ക്കുന്ന മരമായാലും പുരയ്ക്കുചാഞ്ഞാല്‍ മുറിച്ചുമാറ്റണം എന്നും പണ്ടുകാലത്ത് നിയമമുണ്ട്. പണംകായ്ക്കുന്ന കാട്ടിനകത്തുനില്‍ക്കുമ്പോള്‍ മരം കാണാത്തതാണു പ്രശ്നം.

മന്‍മോഹന്‍ജി ഓക്സ്ഫോഡില്‍ പഠിക്കാന്‍ പോയകാലത്തെ കോണ്‍ഗ്രസ് നല്ല കര്‍ഷകപ്പാര്‍ടിയായിരുന്നു. ജയ് ജവാന്‍ എന്നു പറഞ്ഞയുടനെ ജയ് കിസാന്‍ എന്നു മുരളും. അന്നാണ് പണത്തിന്റെ വിത്തുകള്‍ എവിടെനിന്നൊക്കെയോ സംഘടിപ്പിച്ച് നട്ടുനോക്കിയത്. ആദ്യം വളര്‍ന്നത് ജീപ്പ് മരമാണ്. ആ വിത്ത് നട്ടുനച്ച് വളര്‍ത്തി എണ്‍പതുലക്ഷം രൂപയുടെ വിളവെടുത്തയാളെ ആദരിച്ച് മന്ത്രിയാക്കി കോണ്‍ഗ്രസ് കര്‍ഷകസ്നേഹം പ്രഖ്യാപിച്ചു. 57ല്‍ കൃഷ്ണമാചാരിയുടെ ധനമന്ത്രിസ്ഥാനം തെറിപ്പിച്ചെങ്കിലും മുന്ധ്ര എന്നയിനം മരം കോണ്‍ഗ്രസിനെ കുംഭകോണപ്പാര്‍ടി ആക്കി വളര്‍ത്തി. നാടന്‍ വിത്തിനങ്ങളെക്കാള്‍ സങ്കരയിനത്തിനാണ് പ്രത്യുല്‍പ്പാദനശേഷി എന്ന് നെഹ്റു മനസസ്സിലാക്കിയിരുന്നുവെങ്കിലും കൊച്ചുമകനാണ് പ്രാവര്‍ത്തികമാക്കിയത്. സ്വീഡന്‍ ജനുസ്സായ ബൊഫോഴ്സ് എന്ന ചെടി കപ്പലില്‍ കൊണ്ടുവന്ന് താമരക്കുളത്തില്‍ നട്ട രാജീവനയനന്‍ 40 കോടി രൂപയുടെ വിളവെടുപ്പാണ് നടത്തിയത്. കുളത്തില്‍നിന്ന് അത്ഭുതകരമായി വളര്‍ന്നു പന്തലിച്ച ബൊഫോഴ്സ് മരം 89 ല്‍ ചാഞ്ഞ് കോണ്‍ഗ്രസിന്റെ മോന്തായത്തില്‍ വീണു. വന്മരം വീണപ്പോള്‍ ഭരണം പോയി. ഇപ്പോഴും ആ മരത്തിന്റെ വേരുകള്‍ നശിക്കാതെ അടിത്തറയ്ക്കുള്ളിലുണ്ട്.

ആയിടയ്ക്ക് കര്‍ഷകശ്രീ അവാര്‍ഡ് കിട്ടിയത് സുഖ്റാം എന്ന കര്‍ഷകസുഹൃത്തിനാണ്. സ്വന്തമായി പരീക്ഷിച്ച് കണ്ടെത്തിയ വിത്തിനങ്ങളിലൊന്ന് നട്ട് ആ ചങ്ങാതി വലിയൊരു ഫലവൃക്ഷം തന്നെ വളര്‍ത്തി. ഗിന്നസ് റെക്കോഡിനു പറ്റിയ വളര്‍ച്ച; നിറയെ പൂവും കായും. അതില്‍നിന്ന് പറിച്ചെടുത്ത് നോട്ടായും പൊന്നായും കിടക്കയിലും കക്കൂസിലും നിറച്ചിട്ടും സുഖ്റാമിന് സുഖംതോന്നിയില്ല. ഏതാനും വെട്ടിനിരത്തല്‍ വീരന്മാരുടെ ആക്രമണത്തില്‍ മരം നിലംപൊത്തുകയും കര്‍ഷകശ്രീ സന്താപവിവശനായി തിഹാര്‍ ജയിലില്‍ ശിഷ്ടകാലം കിടന്നുറങ്ങിയതും അനന്തരം.

സാധാരണ വളക്കൂറുള്ള മണ്ണിലാണ് ചെടി നടുന്നത്. കടപ്പുറത്തു നട്ടാലും അത്ഭുതസിദ്ധി കാണിക്കുന്ന പ്രത്യേകയിനം മരം ഇടക്കാലത്ത് കണ്ടെത്തി. ആ അപൂര്‍വ കണ്ടുപിടിത്തം യുദ്ധത്തില്‍ കൊല്ലപ്പെട്ട പട്ടാളക്കാര്‍ക്കായാണ് മന്‍മോഹന്‍ജിയുടെ പാര്‍ടി സമര്‍പ്പിച്ചത്. മുംബൈ നഗരപ്രാന്തത്തില്‍, അറബിക്കടലിനെ സാക്ഷിനിര്‍ത്തി കോണ്‍ഗ്രസ് നട്ട ആദര്‍ശമരം മുപ്പത്തിയൊന്നുനിലവരെ ഉയര്‍ന്നുവളര്‍ന്നു. ആ മരത്തില്‍ ആയിരത്തിന്റെ ഗാന്ധിത്തലയുള്ള ആയിരക്കണക്കിന് കെട്ടുകള്‍ കായ്ച്ചു.

ആദ്യം സാമ്പ്രദായിക കൃഷിരീതിയായിരുന്നു. 91നുശേഷമാണ് മാറ്റംവന്നത്. പലഭാഷാപണ്ഡിതനായ റാവുജിയും ലോകബാങ്ക് പഠനം പൂര്‍ത്തിയാക്കിയ മന്‍മോഹന്‍ജിയും കാര്‍ഷികരംഗത്ത് പുതിയ പരീക്ഷണങ്ങള്‍ക്ക് സംയുക്തമായി നേതൃത്വം നല്‍കി. ആധുനിക കൃഷിരീതികള്‍ ആഗോളവല്‍ക്കരണ ശൈലിയില്‍ പരീക്ഷിച്ചു. ഐഎംഎഫ് വിത്ത്, അമേരിക്കന്‍ വളം, കോണ്‍ഗ്രസിന്റെ ജലസേചനം. പെട്രോള്‍ വിലപോലെയാണ് മരങ്ങള്‍ കുതിച്ചുവളര്‍ന്നത്. പലയിനങ്ങളാണെങ്കിലും എല്ലാം ഒന്നിനൊന്നു മെച്ചം. അതിനുശേഷം ഇന്നുവരെയുള്ള കണക്കെടുക്കുമ്പോള്‍ ഏതാണ്ട് നൂറുലക്ഷം കോടി രൂപയുടെ വിളവെടുപ്പെങ്കിലും ഉണ്ടായി എന്നു കണക്കാക്കണം.

റാവുജി സ്പോണ്‍സര്‍ചെയ്ത ഹര്‍ഷദ്മേത്തയുടെ ഓഹരി മരത്തില്‍ 5000 കോടി, പഞ്ചസാരച്ചെടി ഇറക്കുമതിചെയ്ത് നടത്തിയ കൃഷിയില്‍ 650 കോടി, പലവക കൃഷിക്ക് വളം വന്ന വകയില്‍ 1300 കോടി, സുഖ്റാമിന്റെ വിളവെടുപ്പായ 1500 കോടി, മുങ്ങിക്കപ്പല്‍ കൃഷിയില്‍ 18,978 കോടി, പട്ടാളക്കാരുടെ റേഷന്‍ മൂന്നാംവിളയായി കൃഷിചെയ്ത 5000 കോടി, നാട്ടില്‍വേണ്ടാത്ത അരി കയറ്റുമതിചെയ്ത വകയില്‍ 2500 കോടി, ഒറീസയില്‍ ഖനിയില്‍ വിത്തിട്ട് വിളയിച്ച 7000 കോടി, ടുജി സ്പെക്ട്രം വന്നപ്പോള്‍ കോടിയുടെ കണക്ക് കൂടി, 1.76 ലക്ഷത്തിലെത്തി. കല്‍ക്കരി വിളവെടുപ്പില്‍ 1.86 ലക്ഷം കോടിയായി റെക്കോഡും സൃഷ്ടിച്ചു.

ഇത്രയും പണം മരങ്ങളില്‍ കായ്ച്ചിട്ടും മന്‍മോഹന്‍ജി മരമേ കാണുന്നില്ല; നാട്ടിലെ മുന്തിയ ഇനം മരങ്ങളില്‍നിന്ന് പറിച്ചെടുത്ത് ചാക്കിലാക്കി വിദേശത്തുകൊണ്ടുപോയതിന്റെ കണക്ക് ഓര്‍ക്കുന്നുമില്ല. അസൂയാലുക്കള്‍ അതിനെ കള്ളപ്പണമെന്ന് വിളിക്കുന്നുണ്ട്. യഥാര്‍ഥത്തില്‍ അതിലും ഗാന്ധിജിയുടെ ഒറിജിനല്‍ തലതന്നെയാണ്. സ്വിസ്ബാങ്കില്‍ ഇന്ത്യയിലെ വിളവെടുപ്പുകാര്‍ കൊണ്ടുപോയി സുരക്ഷിതമാക്കിവച്ച പണം രാജ്യത്തിന്റെ മൊത്തം കടത്തിന്റെ 13 ഇരട്ടി വരും. എന്നിട്ടും ചില വിഡ്ഢികള്‍ പറയുന്നത്, ഇന്ത്യ ദരിദ്രരാജ്യം എന്നാണ്. നാട്ടില്‍ വിളവെടുത്ത് പ്രത്യേക വിമാനത്തില്‍കയറ്റി സ്വിറ്റ്സര്‍ലന്‍ഡിലേക്ക് കൊണ്ടുപോകുന്ന മഹാന്മാരുടെ ബുദ്ധിമുട്ട് ആരും കാണുന്നില്ലെന്നതാണ് മഹാകഷ്ടം. നികുതി അടയ്ക്കാതെയും കണക്കില്‍പ്പെടുത്താതെയും 26,60,876 കോടിരൂപ വിദേശത്തെ ബാങ്കുകളില്‍ കൊണ്ടുപോയി കൂട്ടിവച്ച് ഇന്ത്യയെ സമ്പന്നരാഷ്ട്രമാക്കിയവര്‍ക്ക് പത്മവിഭൂഷണെങ്കിലും കൊടുക്കേണ്ടതാണ് മര്യാദ. അതുചെയ്യിക്കാതെ ത്യാഗീവര്യന്മാരെ ആക്ഷേപിക്കുന്നവര്‍ മാര്‍ക്സിസ്റ്റക്രമികള്‍തന്നെ. അക്രമത്തിനെതിരെ ജാമ്യമില്ലാത്ത വകുപ്പുകള്‍ തല ഉയര്‍ത്തേണ്ട കാലം അതിക്രമിച്ചു.

അമ്പതുകോടി ഇന്ത്യക്കാര്‍ക്ക് ജീവിക്കാന്‍ ഒരു മരത്തിന്റെയും തണലില്ല എന്ന് ചിലര്‍ കള്ളംപറയുന്നുണ്ട്. അമ്പതുകോടിയില്‍ കുറെപ്പേര്‍ കല്‍ക്കരിഖനിയിലും തോട്ടങ്ങളിലും സുഖജീവിതം നയിക്കുന്നുണ്ട്. 22 രൂപ 40 പൈസ ഒരു ദിവസം കിട്ടിയാല്‍ അവര്‍ സമ്പന്നരാണ്. അത്തരക്കാര്‍ക്ക് കൂടുതല്‍ പണം ആവശ്യമില്ല. അങ്ങനെ അധികംവരുന്ന പണം സ്വരൂപിച്ച് സ്വിസ് ബാങ്കില്‍ സൂക്ഷിക്കുന്നതല്ലേ യഥാര്‍ഥ രാജ്യസ്നേഹം? കോട്ടയത്തെ റബര്‍ കുടുംബത്തിലെ ഒരു കൃഷിക്കാരന്‍ ജര്‍മനിയിലെ കള്ളപ്പണ നിക്ഷേപകരുടെ പട്ടികയില്‍ തിളങ്ങുന്നത് അത്തരം ത്യാഗസുരഭിലമായ കൃഷിരീതിയുടെ വിജയമാണ്. ടുജി സ്പെക്ട്രം, കോമണ്‍വെല്‍ത്ത്, കല്‍ക്കരിപ്പാടം- ഏറ്റവും പുതിയ അത്യുല്‍പ്പാദന വിത്തുകള്‍ ഇവയാണ്. വെറുതെ നട്ടാല്‍മതി. വെള്ളവും വേണ്ട വളവും വേണ്ട. തനിയെ വളര്‍ന്നു കായ്ച്ചുകൊള്ളും.

കാര്‍ഷികരംഗത്തെ പുത്തന്‍ രീതികളെക്കുറിച്ചുള്ള അജ്ഞതകൊണ്ടാണ് മരത്തില്‍ സബ്സിഡി കായ്ക്കണം, അതുമുഴുവന്‍ ദാരിദ്ര്യരേഖയ്ക്ക് താഴേക്ക് എറിഞ്ഞുകൊടുക്കണം എന്നൊക്കെ ചിലര്‍ പുലമ്പുന്നത്. അതിനെയാണ് മന്‍മോഹന്‍ജി കണക്കിന് കളിയാക്കിയത്. മൊബൈല്‍ഫോണ്‍ സൈലന്റ് മോഡിലിടുമ്പോള്‍ "മന്‍മോഹന്‍ മോഡിലാണ്" എന്ന് പറഞ്ഞാല്‍ മതി എന്ന് അമേരിക്കന്‍ സായ്പ് കളിയാക്കിയില്ലേ. ആ മോഡ് ഒരു മൂഡ് വന്നാല്‍ ലൗഡ് സ്പീക്കറാകും എന്ന് സിങ്ജി തെളിയിച്ചു. ഇന്ത്യക്കാര്‍ അഭിമാനിക്കുകയാണ് വേണ്ടത്. നന്നായി പുത്തന്‍നോട്ട് കായ്ക്കുന്ന മരമൊക്കെയുണ്ട്. അത് മതിലിനകത്തേയുള്ളൂ. അയ്യായിരം കോടിയുടെ നികുതിയിളവായും കല്‍ക്കരിപ്പാടമായും കൃഷ്ണ- ഗോദാവരി തടമായുമൊക്കെ അര്‍ഹതപ്പെട്ടവര്‍ക്കേ അതിലെ പഴങ്ങള്‍ നല്‍കുള്ളൂ. അല്ലാതെ ബിപിഎല്‍ സമ്പന്നന്മാര്‍ക്കും എപിഎല്‍ എമ്പോക്കികള്‍ക്കും ധൂര്‍ത്തടിക്കാനുള്ള പണം കായ്ക്കുന്ന മരമൊന്നും നാട്ടിലില്ല എന്നാണ് സാമ്പത്തിക വിദഗ്ധനായ പ്രധാനമന്ത്രിജി പറഞ്ഞത്. അതാണ് ശരി.

*
ഹസ്സനെ കുറ്റം പറയരുത്. അദ്ദേഹം ഒന്നും ഒളിച്ചുവച്ചിട്ടില്ല. എന്താണ് തൊഴില്‍ എന്ന ചോദ്യത്തിന് സത്യസന്ധമായി ബിസിനസ് എന്നുത്തരം നല്‍കി. രാഷ്ട്രീയം കച്ചവടമാണ് എന്ന് തുറന്നുപറഞ്ഞ ഒരാളെ, ഏതാനും സ്ത്രീകളുടെ പേരില്‍ കുറച്ചു കോടികള്‍ കൈകാര്യംചെയ്ത കുറ്റത്തിന് ദ്രോഹിക്കുന്നതിനെ മഹാദ്രോഹമെന്നേ പറയേണ്ടൂ. വെറുതെ ഇങ്ങനെ ദ്രോഹിച്ചാല്‍, മമത ബാനര്‍ജി പറഞ്ഞതുപോലെ, കടിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ഹസ്സന്‍ ചീറ്റുകയെങ്കിലുംചെയ്യും, തീര്‍ച്ച.

2 comments:

ശതമന്യു said...

റാവുജി സ്പോണ്‍സര്‍ചെയ്ത ഹര്‍ഷദ്മേത്തയുടെ ഓഹരി മരത്തില്‍ 5000 കോടി, പഞ്ചസാരച്ചെടി ഇറക്കുമതിചെയ്ത് നടത്തിയ കൃഷിയില്‍ 650 കോടി, പലവക കൃഷിക്ക് വളം വന്ന വകയില്‍ 1300 കോടി, സുഖ്റാമിന്റെ വിളവെടുപ്പായ 1500 കോടി, മുങ്ങിക്കപ്പല്‍ കൃഷിയില്‍ 18,978 കോടി, പട്ടാളക്കാരുടെ റേഷന്‍ മൂന്നാംവിളയായി കൃഷിചെയ്ത 5000 കോടി, നാട്ടില്‍വേണ്ടാത്ത അരി കയറ്റുമതിചെയ്ത വകയില്‍ 2500 കോടി, ഒറീസയില്‍ ഖനിയില്‍ വിത്തിട്ട് വിളയിച്ച 7000 കോടി, ടുജി സ്പെക്ട്രം വന്നപ്പോള്‍ കോടിയുടെ കണക്ക് കൂടി, 1.76 ലക്ഷത്തിലെത്തി. കല്‍ക്കരി വിളവെടുപ്പില്‍ 1.86 ലക്ഷം കോടിയായി റെക്കോഡും സൃഷ്ടിച്ചു.

Roshan PM said...

ആദ്യമായിട്ടാണ് ഈ ബ്ലോഗില്‍ എത്തുന്നത്. മൂര്‍ച്ചയുള്ള ആക്ഷേപഹാസ്യം നന്നായി പറഞ്ഞിരിക്കുന്നു.