Tuesday, July 3, 2012

നടാല്‍ ഗാന്ധിയെ വാഴ്ത്തിപ്പാടാം



ഗാന്ധിജി എടുത്തുനടന്ന അതേകൊടിയാണ് സുധാകര ഗാന്ധിയും ഏന്തുന്നത്. കൊടി കെട്ടിയ വടി പക്ഷേ, ഇരുമ്പാണ്. രഘുപതി രാഘവ രാജാറാം പാടിക്കൊണ്ടുതന്നെ മുമ്പില്‍ പെടുന്നവനെ കുത്തിയും കൊല്ലും തല്ലിയും കൊല്ലും. കൂലിക്ക് ആളെവെച്ച് ചുട്ടുതള്ളുകയും ചെയ്യും. സുധാകര ഗാന്ധിക്ക് പ്രത്യേക നിയമമാണ്. കള്ളിയങ്കാട്ട് നീലിയെപ്പോലെ അങ്ങനെ നില്‍ക്കും. അവളെപ്പേടിച്ചാരും ആ വഴി നടക്കാന്‍ പാടില്ല. അഥവാ നടന്നാല്‍ മരണവാറന്റില്‍ ഒപ്പിട്ടുകളയും. കാടാറുമാസം നാടാറുമാസമാണ്. ആറുമാസം നാട്ടില്‍ കാണും. പിന്നെ കായസഞ്ചിയുമെടുത്ത് ഒറ്റപ്പോക്കാണ്, ചെന്നൈയിലേക്ക്. 
 
ചോറ്റാനിക്കരയില്‍ ഭജനമിരിക്കാന്‍ പോകുന്നു; പളനിവേല്‍ മുരുകനെ കുമ്പിടാന്‍ പോകുന്നു എന്നൊക്കെയാണ് പറഞ്ഞിരുന്നത്. അതിനിടെ, ഒരു എമ്പോക്കി വിളിച്ചുപറഞ്ഞു, സുധാകരന്റെ പോക്ക് നല്ല പോക്കല്ല, ചെന്നൈയില്‍ ഒരു "കൊച്ചുവീട്" ഏര്‍പ്പാടാക്കിയതിന്റെ ഒരുപ്പോക്കാണ് എന്ന്. പറഞ്ഞവന്റെ കാലുകളില്‍ എല്ലിന്റെ എണ്ണം കൂടി. പണ്ട് ഡിസിസി അംഗമൊക്കെയായിരുന്നു. ഇപ്പോള്‍ കിടക്കയില്‍ ഗാന്ധിസൂക്തം ഉരുവിട്ട് ശിഷ്ടജീവിതം. കോണ്‍ഗ്രസിന്റെ കൊടി പിടിക്കാന്‍ വളരെ വൈകിയാണ് തോന്നിയത്്. ഗോപാലന്‍ ജനതയുടെ താക്കോലുംകൊണ്ടാണ് കുറെക്കാലം നടന്നത്. സംഘടനാ കോണ്‍ഗ്രസ് എന്ന പേരില്‍ മാനംമര്യാദയ്ക്ക് ജീവിക്കാന്‍ കഴിയാതെ വന്നപ്പോള്‍ അമ്മക്കോണ്‍ഗ്രസിന്റെ വേഷംകെട്ടാനുറച്ചു. വലതുകാല്‍വച്ച് കയറിയപാടെ ഉശിര് തെളിയിച്ചു.
 
 ആശാന്റെ നെഞ്ചത്തുതന്നെ ആദ്യത്തെ ചവിട്ട്. അതുവരെ കണ്ണൂരിലെ മുടിചൂടാമന്നനായിരുന്ന എന്‍ രാമകൃഷ്ണന്‍ മൂലയ്ക്കായി. വയലാര്‍ജിയുടെ ശക്തിയും പാമ്പന്‍ പാലംപോലെ ബലമുള്ള ഉളുപ്പില്ലായ്മയും പത്രങ്ങളിലെ കുറെ കുട്ടികളുടെ സേവനവും ചേര്‍ന്നാല്‍ സുധാകരനായി. ഫണ്ട് മുക്കാം, എന്തും വിളിച്ചുപറയാം, ജഡ്ജിമാര്‍ക്ക് കൈക്കൂലി കൊടുക്കുന്നതിന് സാക്ഷിയായി എന്ന് വെളിപ്പെടുത്താം, ആരെയും കൊല്ലിക്കാം, തല്ലിക്കാം- കണ്ണൂരിലെ മാര്‍ക്സിസ്റ്റുകാരെ തകര്‍ത്തുതരിപ്പണമാക്കാന്‍ പിറവികൊണ്ട അവതാരപുരുഷന് അടുപ്പിലും ആവാം എന്നായി.  
 
  സുധാകരന്റെ കൊലവിളി ഗാന്ധിയന്‍ അഹിംസാവാദം; സുധാകര ക്വട്ടേഷന്‍ ആത്മരക്ഷയുടെ അനിവാര്യത; സുധാകരന്റെ ക്രിമിനലിസം മാര്‍ക്സിസ്റ്റക്രമത്തിനെതിരായ പ്രതിരോധം- കൈമണിക്കാരും ഉച്ചിഷ്ട ഭോജികളും അപദാനങ്ങള്‍ വാഴ്ത്തി. നാല്‍പ്പാടി വാസുവിനെ റോഡരികില്‍ കൊന്ന് തള്ളിയപ്പോഴും കണ്ണൂരിനെ ബോംബുപൊട്ടിച്ച് വിറപ്പിച്ചപ്പോഴും ഡിസിസി ഓഫീസില്‍ ബോംബുപ്രദര്‍ശനം നടന്നപ്പോഴും ഒരുത്തന്റെയും അണ്ണാക്കില്‍നിന്ന് കമാ എന്ന ശബ്ദം പുറത്തുവന്നില്ല. ബോലോ നടാല്‍ ഗാന്ധീ കീ ജയ് എന്ന വിളികേള്‍ക്കുമ്പോള്‍ ആര്‍ത്തലച്ച് "അങ്ങനെ തന്നെ മൊതലാളീ" എന്നുദ്ഘോഷിക്കാന്‍ കൊടികെട്ടിയ മാധ്യമങ്ങള്‍ നിരന്നുനിന്നു. 
 
 ആര്‍എസ്എസ് തള്ളിക്കളഞ്ഞ ഗുണ്ടകളെ വാടകകൊടുത്ത് സ്വന്തമാക്കി ചരിത്രം സൃഷ്ടിച്ച മഹാനാണ് നടാല്‍ ഗാന്ധി. എന്തിനും പോന്ന രണ്ടെണ്ണത്തിനെയാണ് തെരഞ്ഞുപിടിച്ച് ഡല്‍ഹിക്കയച്ചത്. ഇ പി ജയരാജനെ കൊല്ലുന്നതിന് കൂലി നിശ്ചയിച്ച് പറഞ്ഞയച്ചത് നടാല്‍ ഗാന്ധിയാണെന്ന് അക്കാലത്ത് ഗാന്ധിഭക്തി മൂത്ത് പിന്നാലെപോയ ഒരാള്‍തന്നെയാണ് ഇന്ന് വിളിച്ചുപറയുന്നത്. അയാളുടെ വീട്ടില്‍ നോട്ടീസ് പതിച്ചിരിക്കുന്നുപോലും പൊലീസ്. ഇടുക്കിയില്‍ ഒരു പൊതുയോഗ പ്രസംഗം ആഘോഷമാക്കി കേസുകൊണ്ട് ചക്കപ്പായസം വെച്ച് കഴിക്കുന്നവര്‍ക്ക് കണ്ണൂരില്‍ കേസുമില്ല; വക്കാണവുമില്ല. അന്വേഷണം എന്ന് തിരുവഞ്ചൂര്‍ പറയുമ്പോള്‍ അത് ഒരു തട്ടിപ്പുതരികിടപ്പരിപാടിയാണെന്ന് മനസ്സിലാക്കിക്കൊള്ളണം.
 
 മലയാള മനോരമ എന്നൊരു സാധനം കൈയിലുണ്ടെങ്കില്‍ ഏത് ആട് ആന്റണിക്കും മഹാത്മാഗാന്ധിയാകാം. പിന്നല്ലേ മാതൃഭൂമിയുടെ കൂടി പിന്തുണയുള്ള സുധാകരന്‍. അത്യാവശ്യം മാനം മര്യാദയ്ക്ക് വാര്‍ത്തയെഴുതിയിരുന്ന ഒരിംഗ്ലീഷ് പത്രമുണ്ട്- അതിനും ഇപ്പോള്‍ പ്രേതബാധയാണ്. പ്രേതം കേരള എഡിറ്ററുടെ രൂപത്തിലും കണ്ണൂര്‍ റിപ്പോര്‍ട്ടറുടെ രൂപത്തിലും ആവേശിക്കാം എന്നാണ് മാധ്യമശാസ്ത്രം. മനോരമയെ ബാധിച്ച പ്രേതത്തെക്കുറിച്ച്, ഒരു സുഹൃത്ത് എഴുതിയ ചില കാര്യങ്ങള്‍ പകര്‍ത്തുക എന്ന സാഹസം ശതമന്യൂ കാണിക്കട്ടെ. എഴുതിയത് കണ്ണൂരിലെ ഭീകര പാര്‍ടിഗ്രാമങ്ങളുടെ പട്ടികയില്‍ മനോരമ ഉള്‍പ്പെടുത്തിയ പെരളശേരി എന്ന ഗ്രാമത്തില്‍ പത്തിരുപത്തഞ്ച് കൊല്ലമായി ജീവിക്കുന്ന ഒരാളാണ്. 
 
പാര്‍ടിഗ്രാമങ്ങളെക്കുറിച്ച് മനോരമയില്‍ ലേഖനമെഴുതിയ ജോജി സൈമണ്‍ വിമാനത്തില്‍പ്പോലും കണ്ണൂരിന് മുകളില്‍ക്കൂടി പോയിട്ടില്ല എന്ന് തോന്നിയതുകൊണ്ടാണ് താന്‍ പ്രതികരിക്കുന്നത് എന്ന ആമുഖത്തോടെയാണ് ഇന്റര്‍നെറ്റില്‍ സാജന്‍ ചിങ്ങക്കൊടിയില്‍ എന്ന സുഹൃത്ത് എഴുതുന്നത്. 
 
പ്രസക്ത ഭാഗങ്ങള്‍: ""പാര്‍ടിഗ്രാമങ്ങളിലെ സാമ്പത്തിക പ്രത്യയശാസ്ത്രങ്ങള്‍ എന്ന തലക്കെട്ടില്‍ മനോരമ എന്ന വലതുപക്ഷപത്രത്തിന്റെ സകല കമ്യൂണിസ്റ്റുകണ്ണൂര്‍ വിരുദ്ധതയും അതിന്റെ അങ്ങേയറ്റം പ്രകടമാക്കുന്ന ഒന്ന്. കണ്ണൂരിലെ സിപിഎമ്മിന്റെ സംഘടനാശക്തിയെയും ജനപിന്തുണയെയും വെറും അന്ധവിശ്വാസം എന്ന് വരുത്തി തീര്‍ക്കാന്‍ കാലാകാലങ്ങളായി മനോരമ നടത്തി വരുന്ന വിഫലശ്രമങ്ങളില്‍ ഏറ്റവും പുതിയത്. കണ്ണൂരിലെ സഹകരണ സ്ഥാപനങ്ങളെ വിമര്‍ശിച്ചുകൊണ്ട് മനോരമ പറഞ്ഞുവരുന്നതിന്റെ ചുരുക്കം ഇങ്ങനെയാണ്. സിപിഎം കണ്ണൂരില്‍ ആളെക്കൂട്ടുന്നത് ബാങ്ക് ലോണ്‍ കൊടുത്തിട്ടാണ്. ആര്‍ക്കെങ്കിലും ലോണ്‍ വേണോ ലോണ്‍ വേണോ എന്ന് ചോദിച്ചിട്ട് കുറേ സിപിഎമ്മുകാര്‍ രാവിലെ ഒരു കൊട്ടയുമെടുത്തു റോഡിലിറങ്ങി വിളിച്ചുകൂവും. ലോണ്‍ എടുക്കുന്നവനെ പിടിച്ചു പാര്‍ടീ ചേര്‍ക്കും. പാര്‍ടി വിട്ടാല്‍ പിറ്റേന്ന് ലോണ്‍ തിരിച്ചു ചോദിച്ചു കളയും എന്നൊക്കെ പറയുന്ന ലേഖകന്, സഹകരണ ബാങ്കുകള്‍ സര്‍ക്കാര്‍ അനുശാസിക്കുന്ന നിയമങ്ങള്‍ പാലിക്കാന്‍ ബാധ്യസ്ഥരാണ് എന്ന കാര്യം അറിയില്ല എന്ന് തോന്നുന്നു. ലോണ്‍ തിരിച്ചടക്കാത്തതിന് സിപിഎമ്മുകാരുടെ ബാങ്ക് നോട്ടീസയച്ചതിനെ വലിയ പാതകമായി മനോരമ കാണുന്നു. തവണ മുടങ്ങിപ്പോയാല്‍ മുത്തൂറ്റീന്നും മണപ്പുറത്തീന്നും പിറ്റേന്ന് രാവിലെ ലഡുവും ജിലേബിയുമായി വീട്ടില്‍ ആളുവരുമോ മനോരമേ. മനോരമ ഉത്കണ്ഠപ്പെടുന്നതിലും ശക്തമാണ് കണ്ണൂരിലെ സഹകരണമേഖല. അവയുടെ ഉപഭോക്താവാന്‍ പാര്‍ടിക്കാര്‍ക്ക് മാത്രമേ കഴിയൂ എന്ന് മനോരമ സ്ഥാപിക്കാന്‍ ശ്രമിക്കുന്നതൊക്കെ ഒരു ശരാശരി മനുഷ്യന്റെ സാമാന്യബുദ്ധിയെ കൊഞ്ഞനം കുത്തലാണ്. ഏതു കൊടികുത്തിയ സിപിഎം വിരുദ്ധനും എല്ലാ സൗകര്യങ്ങളോടും കൂടിയ നിരവധി ആശുപത്രികളുണ്ടായിട്ടും ജലദോഷത്തിനു മുതല്‍ ഓപ്പറേഷന് വരെ ഓടിക്കേറുന്നതു സിപിഎമ്മുകാര്‍ കെട്ടിപൊക്കിയ തലശേരിയിലെ സഹകരണത്തിലേക്കും കണ്ണൂരിലെ എ കെ ജിയിലെക്കുമാണ്. കണ്ണൂര്‍ ജനതയുടെ ദൈനംദിന ജീവിതത്തില്‍ പ്രത്യക്ഷമായോ, പരോക്ഷമായോ സഹകരണസ്ഥാപനങ്ങള്‍ കടന്നുവരാത്ത ദിവസങ്ങളുണ്ടാവില്ല. എല്ലാ മേഖലകളിലും സ്വകാര്യ സ്ഥാപനങ്ങളുണ്ടായിട്ടും സഹകരണ മേഖലയെ ഇന്നും ജീവനോടെ നിലനിര്‍ത്തുന്നത് അവയുടെ ചരിത്രത്തില്‍ ഒരിക്കലും ഒരു ഉപഭോക്താവും അണുവിടപോലും വഞ്ചിക്കപ്പെട്ടിട്ടില്ല എന്ന, കണ്ണൂരിലെ തലമൂത്ത കൊണ്‍ഗ്രസുകാരുപോലും സമ്മതിക്കുന്ന വസ്തുതയാണ്. നിക്ഷേപിക്കുന്ന പണം ആവശ്യം വരുന്ന സമയത്ത് ഒരു നയാപ്പൈസ കുറയാതെ കിട്ടണമെങ്കില്‍ കൊണ്‍ഗ്രസുകാര്‍ക്ക് പോലും ആശ്രയം ഇ എം എസിന്റെം എ കെ ജീടെം പേരിലുള്ള ഏതെങ്കിലുമൊരു ചുവന്ന കെട്ടിടം തന്നെയാണ്...പാര്‍ടി സ്ഥാപനങ്ങള്‍ എക്കാലവും തെരഞ്ഞെടുത്ത ഭരണസമിതികളുടെ ഉടമസ്ഥതയില്‍ നിലനില്‍ക്കുമ്പോള്‍, കോണ്‍ഗ്രസുകാരുടെ പാര്‍ടി ഓഫീസുകളും വായനശാലകളും മണ്ഡലം പ്രസിഡന്റിന്റെ കെട്ടിയോളുടെയും കുട്ടിയോളുടെയും പേരിലാണ്. ...കൂലിപ്പണിക്കാരും ചെത്ത് തൊഴിലാളികളും പാര്‍ടിക്കാരായിപ്പോയതും മനോരമക്ക് സഹിക്കുന്നില്ല. പാട്ടും പാടി ചെത്തുന്നതിനിടയില്‍ തെങ്ങേന്നു വീണു നട്ടെല്ലൊടിഞ്ഞ് കിടപ്പിലായാല്‍ ആര്‍ക്കും വേണ്ടാത്ത തന്നെ ചികിത്സിക്കാനും ആജീവനാന്തം പേറാനും പാര്‍ടിക്കാര് മാത്രമേ കാണൂ എന്ന് അവനു പൂര്‍ണ ബോധ്യമുണ്ട്. മനോരമ പരാമര്‍ശിക്കുന്ന പാര്‍ടിക്കാരുടെ കറിപ്പൊടികളും വെളിച്ചെണ്ണയും പലഹാരങ്ങളും സോപ്പും ചീപ്പും കണ്ണാടിയുമെല്ലാം കണ്ണൂരിലെ പ്രാദേശിക വിപണികളില്‍ മറ്റു ദേശീയ അന്തര്‍ദേശീയ ബ്രാന്‍ഡുകളുടെ ഇടയിലും പിടിച്ചു നില്‍ക്കുന്നത് മായം ചേര്‍ക്കില്ല, കൊടുക്കുന്ന പണത്തിനു കൂടുതല്‍ മൂല്യം തുടങ്ങിയ ഉപഭോക്താവിന്റെ അടിസ്ഥാന അവകാശങ്ങള്‍ കാലാകാലങ്ങളായി അവ നിറവേറ്റുന്നതിന്റെ ബലത്തിലാണ്. മില്‍മയെക്കാള്‍ ഗുണനിലവാരമുള്ള പാല്‍ കുറഞ്ഞ വിലയ്ക്ക് കണ്ണൂരുകാര് കുടിക്കുന്നത് അത് പാര്‍ടിക്കാരുടെ സ്ഥാപനം മുഖേന ആയതുകൊണ്ട് മാത്രം മനോരമയെ വല്ലാതെ അലോസരപ്പെടുത്തുന്നു. മനോരമ വിട്ടുപോയ ഒരു പ്രധാന കാര്യമുണ്ട്. മികച്ച സൗകര്യങ്ങളോട് കൂടിയ നിരവധി ആശുപത്രികള്‍ പ്രവര്‍ത്തിക്കുന്ന കണ്ണൂരിലെ ഏറ്റവും വലിയ രക്തബാങ്ക് സിപിഎമ്മും ഡിവൈഎഫ്ഐയും രൂപീകരിക്കുന്ന പ്രാദേശിക രക്തദാന സേനകളാണ്. കെട്ടിയോളുടെ സിസേറിയന്റെ നേരത്ത് ചോര തികയാതെ വരുമ്പോള്‍ ഏതു പാതിരാത്രിയിലും ഏതു കൊമ്പത്തെ കമ്യൂണിസ്റ്റു വിരോധിയും ഫോണെടുത്തു കുത്തിവിളിക്കുന്നത് പാര്‍ടി ഓഫീസിലേക്കും ബ്രാഞ്ച് സെക്രട്ടറിയുടെ മൊബൈലിലേക്കുമാണ്. പിറ്റേന്നത്തെ പണിയും കളഞ്ഞ് നാലും അഞ്ചും കുപ്പി ചോരയും കൊടുത്ത്, ഒരു ദിവസത്തെ കൂലി കളഞ്ഞതിന് പ്രതിഫലമായി കിട്ടിയ, മുന്തിരി ജ്യൂസോ ഫ്രൂട്ടിയോ കുടിച്ചു പോകാന്‍ അവനു പാര്‍ടിക്കാര്‍ വേണം.കിഡ്നി പോയാലും, കാന്‍സര്‍ വന്നാലും നാടുനീളെ നടന്നു മഴയും വെയിലും കൊണ്ട് ഫണ്ട് പിരിച്ച് അഞ്ചു പൈസ കുറയാതെ കൃത്യമായ കണക്കും കൊണ്ട് വീട്ടിലെത്തിക്കുവാന്‍ അവനു പാര്‍ടിക്കാര്‍ വേണം. വേറെ വല്ലോരും പിരിച്ചാല്‍ പാതിയെ വീട്ടിലെത്തൂ എന്ന് സിപിഎമ്മുകാരെക്കാള്‍ നന്നായി കണ്ണൂരിലെ കോണ്‍ഗ്രസുകാര്‍ക്കറിയാം. സര്‍ക്കാരു പ്രഖ്യാപിക്കുന്ന വിഹിതങ്ങള്‍ കൈയിലെത്താതെ വരുമ്പോള്‍ റേഷന്‍കടയ്ക്കും മാവേലി സ്റ്റോറിനും മുന്നിലിരുന്നു മുദ്രാവാക്യം വിളിക്കാന്‍ പാര്‍ടിക്കാര് വേണം.എങ്കിലേ അവര്‍ തൊണ്ടകീറി വിളിച്ചതിന്റെ ഫലമായി വല്ലതും തടഞ്ഞാല്‍ കന്നാസും തുണിസഞ്ചീം നിറയെ അവനു വാങ്ങാന്‍ പറ്റൂ. അന്തിയാവുമ്പോ കേറിക്കെടക്കാന്‍ ഇടമില്ലാത്തോന്റെ പ്രതീക്ഷയ്ക്ക് ഇന്നും പേര് ഇ എം എസ് ഭവനപദ്ധതി എന്ന് മാത്രമാണ്. പഞ്ചായത്ത് കിണറ് വൃത്തിയാക്കാനും റോഡു വെട്ടാനും വഴിവെട്ടാനും ജനകീയ ബസ്സ് വാങ്ങാനും അയല്‍ക്കാരനുമായുള്ള അതിര്‍ത്തിതര്‍ക്കം ഇലയ്ക്കും മുള്ളിനും കേടില്ലാതെ തീര്‍ക്കാനും പാര്‍ടിക്കാരുവേണം. ഒടുവിലൊരുനാള്‍ നീണ്ടുനിവര്‍ന്നു കെടക്കാന്‍ പാര്‍ടിക്കാരുടെ വിയര്‍പ്പു വീണ പൊതുശ്മശാനം വേണം. പാര്‍ടിക്കാര് നിശ്ചയിക്കുന്നത് പോലെയാണ് കണ്ണൂരിലെ കല്യാണങ്ങള്‍ നടക്കുന്നത് എന്ന ശുദ്ധ അസംബന്ധം വായനക്കാരിലേക്ക് മനോരമ കുത്തിവെക്കാന്‍ ശ്രമിക്കുന്നുണ്ട്. കാലിച്ചന്തകളിലെ ലേലംവിളികളെ നാണിപ്പിക്കുന്ന സ്ത്രീധനപ്പേക്കൂത്തുകളൊന്നും കണ്ണൂരിലില്ല."" 
 
ഇത് പൂര്‍ണമല്ല. കുറെ ഭാഗങ്ങള്‍ വിട്ടുകളഞ്ഞിട്ടുണ്ട്. സുധാകരനെ ഗാന്ധിയാക്കുന്ന മനോരമ ചെയ്യുന്നതെന്ത് എന്ന് കണ്ണൂരിലെ സാധാരണക്കാര്‍ മനസ്സിലാക്കുന്നുണ്ട് എന്ന് മാത്രം അവര്‍ അറിയട്ടെ.

1 comment:

manoj pm said...

ല്‍പ്പാടി വാസുവിനെ റോഡരികില്‍ കൊന്ന് തള്ളിയപ്പോഴും കണ്ണൂരിനെ ബോംബുപൊട്ടിച്ച് വിറപ്പിച്ചപ്പോഴും ഡിസിസി ഓഫീസില്‍ ബോംബുപ്രദര്‍ശനം നടന്നപ്പോഴും ഒരുത്തന്റെയും അണ്ണാക്കില്‍നിന്ന് കമാ എന്ന ശബ്ദം പുറത്തുവന്നില്ല. ബോലോ നടാല്‍ ഗാന്ധീ കീ ജയ് എന്ന വിളികേള്‍ക്കുമ്പോള്‍ ആര്‍ത്തലച്ച് "അങ്ങനെ തന്നെ മൊതലാളീ" എന്നുദ്ഘോഷിക്കാന്‍ കൊടികെട്ടിയ മാധ്യമങ്ങള്‍ നിരന്നുനിന്നു.