Monday, May 21, 2012

മന്ത്രിപ്പണി ഇതൊക്കെത്തന്നെ

കേന്ദ്ര സഹമന്ത്രിസ്ഥാനം ഒരലങ്കാരം മാത്രമാണ്. വല്ലപ്പോഴും പോയി ഒപ്പിട്ട് ശമ്പളം വാങ്ങിയാല്‍ മതി. പ്രത്യേകിച്ച് പണിയൊന്നുമില്ല. അല്ലെങ്കിലും ഈ സഹമന്ത്രി എന്നൊക്കെ പറയുന്നത് കോണ്‍സ്റ്റബിളിന് ഗ്രേഡ് കൊടുക്കുന്നതുപോലെയാണ്. പാര്‍ലമെന്റ് നടക്കുമ്പോള്‍ മാത്രം വിമാനംകയറണം. അല്ലാത്ത സമയത്ത് കല്യാണ- മരണ- ജന വീടുകളില്‍ കയറിയിറങ്ങിയും ചാരുകസേരയില്‍ മലര്‍ന്നുകിടന്നും സമയം പോക്കാം. എല്ലാവരും അങ്ങനെയാണെന്നല്ല. മിടുമിടുക്കന്മാര്‍ ഡല്‍ഹിക്കുപകരം ദുബായിലേക്ക് പറന്ന് കച്ചവടം കൊഴുപ്പിക്കും.

ചരണ്‍സിങ്ങിന് രാജ്നാരായണന്‍ എന്നപോലെയാണ് ആന്റണിക്ക് മുല്ലപ്പള്ളി. ഭക്തി മാത്രം മതി. സ്ഥാനം താനേ വന്നുകൊള്ളും. ഒറ്റയ്ക്ക് കണ്ടാല്‍ പാവമാണ്. സ്നേഹം തുള്ളിത്തുളുമ്പും. ജീവിതത്തിലിന്നുവരെ ഒരു കോണ്‍ഗ്രസുകാരനും ഒരു പ്രയോജനവും ചെയ്തുകൊടുത്തിട്ടില്ല. "ഇപ്പം ശരിയാക്കിത്തരാം" എന്ന മറുപടി റെക്കോഡുചെയ്ത് വച്ചിട്ടുണ്ട്. അടിയന്തരാവസ്ഥക്കാലത്ത് പുലിയായിരുന്നു. അന്ന് മലബാറിന്റെ "ആഭ്യന്തരമന്ത്രി"സ്ഥാനമായിരുന്നു. വീരന്‍ ജനതയുടെ എം കെ പ്രേംനാഥ് മുതല്‍ നൂറുകണക്കിന് പഴയ സോഷ്യലിസ്റ്റുകാര്‍ക്ക് സമൃദ്ധമായി തല്ലുവാങ്ങിക്കൊടുത്തിട്ടുണ്ട്. ഒറ്റുകൊടുക്കലായിരുന്നു പ്രധാന പണി. വടകരക്കാരനാണെങ്കിലും ആദ്യം ചെന്നപ്പോള്‍ വടകരക്കാര്‍ ഓടിച്ചുവിട്ടു. കഴിഞ്ഞ തെരഞ്ഞെടുപ്പിലാണ് വീണ്ടും വടകരയിലെത്തിയത്. വീരന്റെയും വീരന്മാരുടെയും സഹായംകൊണ്ട് ജയിച്ചുപോയി. വീരന് എങ്ങനെയും എവിടെയും എന്തും ആകാമെന്നാണ് നാട്ടുനടപ്പ്. വീരനെ ജയിലിലടച്ച മുല്ലപ്പള്ളിയും വീരന്റെ പാര്‍ടിക്കെതിരെ പടനയിച്ച റവല്യൂഷണറിക്കാരും ഇന്ന് വീരന്റെ കൂടാരത്തിലാണ്. അതാണ് അഭിപ്രായസ്ഥൈര്യം. അപ്പം കാണുന്നവനെ മോനേ എന്നു വിളിക്കും.

കലികാലത്തില്‍ വീരനും മുല്ലപ്പള്ളിയും ഭായിഭായിയാണ്. ഏകശത്രുവിനെ വകവരുത്താന്‍ ഒന്നിച്ചൊന്നായ് മുന്നോട്ടാണ്. കേരളത്തിന്റെ മന്ത്രിയാണോ കേന്ദ്രത്തിന്റെ മന്ത്രിയാണോ എന്ന് മുല്ലപ്പള്ളിക്കുതന്നെ അറിയില്ല. വടകര, ചോമ്പാല്‍, ഏറാമല പൊലീസ് സ്റ്റേഷനുകളുടെ ഭരണമാണ് തല്‍ക്കാലത്തെ പണി. അതിന് സംസ്ഥാനസര്‍ക്കാര്‍ വക രണ്ട് കാറുണ്ട്; പരിവാരമുണ്ട്. കേരളത്തേക്കാള്‍ വലുതല്ലേ കേന്ദ്രം, അതുകൊണ്ട് കേന്ദ്രത്തിലേത് ഇമ്മിണി വലിയ മന്ത്രിയാണെന്നാണ് പാവം പൊലീസുകാരുടെ ധാരണ. അവിടെ ആര്‍ത്തുകൂവിയാലും ഒരു പൂച്ചക്കുട്ടിയും തിരിഞ്ഞുനോക്കാനില്ല എന്ന് അവര്‍ക്കറിയില്ലല്ലോ. സ്വന്തം കഴിവുകൊണ്ട് നേതാവായി ജയിച്ച് മന്ത്രിയായാല്‍ എന്തെങ്കിലുമൊക്കെ ചെയ്യാന്‍ കാണും. ഇത് സ്പോണ്‍സര്‍ഷിപ്പാണ്. ജയിച്ചയുടനെ പറഞ്ഞത് എല്ലാം മുകളിലുള്ളവന്റെ കാരുണ്യംകൊണ്ട് എന്നത്രെ. കാരുണ്യം തെരഞ്ഞെടുപ്പുകാലത്ത് പെട്ടിയിലാക്കിയാണ് വന്നത്. പുറപ്പെട്ട പെട്ടികളില്‍ ഒന്ന് ലക്ഷ്യത്തിലെത്തിയില്ല. പണപ്പെട്ടി കൊണ്ടുപോയവനോട് കരുണയുള്ളതുകൊണ്ട് കേസില്ല. മന്ത്രിസ്ഥാനം കിട്ടിയപ്പോള്‍ ആദ്യം മുക്കിയ കേസ് അതാണ്. അതിനെപ്പറ്റി ചെവിക്കുപിടിച്ച് ചോദിച്ചാലും മിണ്ടില്ല. ഉമ്മാക്കി വരും, കുമ്മാട്ടി വരും, സിബിഐ വരും എന്നൊക്കെ ഇടയ്ക്കിടയ്ക്ക് പേടിപ്പിച്ചാല്‍ പേര് നിത്യവും അച്ചടിച്ചുവരും. അങ്ങനെ തമാശകളുമായി നേരം കൊല്ലാം. കാര്യങ്ങള്‍ ഉമ്മന്‍ചാണ്ടി നടത്തിക്കൊള്ളും. കാസര്‍കോടുമുതല്‍ പാറശാലവരെ കെട്ടുകാഴ്ച നടത്തിയാല്‍ തീര്‍ന്നുപോകുന്നതാണ് സിപിഐ എമ്മെന്ന് ഉമ്മന്‍ചാണ്ടി ഉമ്മാക്കി കാണിക്കുമ്പോള്‍ പണ്ട് ചെറുപയറും കഞ്ഞിയും അകത്താക്കി ഒറ്റാന്‍ പോയതിന്റെ അനുഭവം മുല്ലപ്പള്ളി പറഞ്ഞുകൊടുക്കുന്നത് നല്ലതാണ്. അന്ന് വാര്‍ത്തകളൊന്നും പുതുപ്പള്ളിയില്‍ എത്തിയിട്ടുണ്ടാകില്ല.

*

ശത്രുവിനായാലും ഇങ്ങനെ ഒരനുഭവം വരരുതേ എന്ന പ്രാര്‍ഥന കര്‍ണാടകത്തില്‍ നോക്കി പറഞ്ഞുപോയില്ലെങ്കിലാണ് അത്ഭുതം. അവിടെ വേറിട്ട ഭരണം കൊണ്ടുവന്നവര്‍ വെറെ വേറെ പോവുകയാണ്. കര്‍ണാടകം വഴി ദക്ഷിണേന്ത്യ ചുറ്റിപ്പിടിക്കാനുള്ള റോഡ് തകര്‍ന്നുപോയി. കര്‍ണാടക മോഡി മോടിയായി പടിയിറങ്ങി. യെദ്യൂരപ്പയില്‍നിന്ന് പാര്‍ടിയെ ഊരിയെടുക്കുന്നത് എങ്ങനെ എന്ന് കാവിപുതച്ച് ചിന്തിക്കുകയാണ് ബിജെപി. കുറെ എംഎല്‍എമാരെയും പോക്കറ്റിലിട്ട് ഊരാമെങ്കില്‍ ഊരിക്കോ എന്നാണ് യെദ്യൂരപ്പ വെല്ലുവിളിക്കുന്നത്. പുള്ളിക്കാരന് മുഖ്യമന്ത്രിപദത്തോട് തീരെ ആര്‍ത്തിയില്ല. പാര്‍ടി വിടുന്ന കാര്യം ആലോചിക്കുന്നുമില്ല. പക്ഷേ ഇടയ്ക്ക് സോണിയക്ക് സിന്ദാബാദ് വിളിക്കും. ""കോണ്‍ഗ്രസ് നേതാക്കള്‍ കുഴപ്പത്തില്‍പ്പെടുമ്പോള്‍ രക്ഷിക്കാന്‍ സോണിയ ഗാന്ധിയും പാര്‍ടിയും എത്താറുണ്ടെന്നും ബിജെപിയില്‍നിന്ന് എനിക്ക് ഇത്തരം സഹായം ലഭിക്കുന്നില്ല"" എന്നുമാണ് പരാതി. അക്കാര്യത്തില്‍ സോണിയ മഹതി തന്നെ. ടൂജിയില്‍നിന്നും ത്രീജിയില്‍നിന്നും വാരിവാരിക്കൊണ്ടുപോകുന്നവര്‍ക്ക് സോണിയയുടെ സഹായം ലക്ഷക്കണക്കിന് കോടിയായാണ് കിട്ടുന്നത്.

ബിജെപിയില്‍ എല്ലാം അപ്നാ അപ്നാ ആണ്. കിട്ടിയവന്‍ കൊണ്ടുപോകും. അന്യനെ സഹായിക്കില്ല. ഖനിയില്‍നിന്ന് വാരിയവനെ ഭൂമി തട്ടിയെടുത്തവന്‍ കുഴപ്പത്തിലാക്കും. യെദ്യൂരപ്പയ്ക്ക് സ്വന്തം പാര്‍ടിക്കാരെ നല്ല ബഹുമാനമാണ്. മുഖ്യമന്ത്രി സദാനന്ദഗൗഡയെ സ്നേഹത്തോടെ വേദമോതുന്ന ചെകുത്താനെന്നും പിന്നില്‍നിന്ന് കുത്തിയ വഞ്ചകനെന്നും ഇടയ്ക്കിടയ്ക്ക് വിളിക്കും. ഇടയ്ക്ക് എംഎല്‍എമാരെയും കൂട്ടി ഡല്‍ഹിയില്‍ പോകും. അതുകഴിഞ്ഞാല്‍ റിസോര്‍ട്ടില്‍ ഉല്ലസിക്കും. മുറതെറ്റാതെ സദാനന്ദഗൗഡയെ പേടിപ്പിക്കും. എഴുപത് എംഎല്‍എമാര്‍ ഒപ്പമുണ്ടെന്നാണ് വയ്പ്. അതില്‍ കുറെപ്പേരുടെ രാജി എഴുതിവാങ്ങി കുപ്പായക്കീശയിലിട്ടിട്ടുമുണ്ട്. ഒരു മൂവര്‍ സംഘമാണ് കുഴപ്പത്തിന്റെ താക്കോല്‍ എന്നാണ് പരാതി. ദേശീയ ജനറല്‍ സെക്രട്ടറി അനന്ത്കുമാറും സംസ്ഥാന പ്രസിഡന്റ് കെ എസ് ഈശ്വരപ്പയും പിന്നെ സദാനന്ദഗൗഡയും. ഈ മൂന്നിനെയും കെട്ടുകെട്ടിച്ചാലേ താന്‍ ഇനി ക്ഷൗരംചെയ്യൂ എന്ന പ്രഖ്യാപനം വരാന്‍ പോകുന്നു. എല്ലാംകണ്ട് കോണ്‍ഗ്രസിന് കൊതിയാകുന്നു- ഒന്ന് ഭരണത്തിലേറാന്‍. അവിടെയും കുതികാല്‍വെട്ടില്‍ ഡോക്ടറേറ്റെടുത്തവരുടെ സംസ്ഥാനസമ്മേളനമാണ്. സ്വന്തം പാര്‍ടിയെ തകര്‍ത്താലും നാറ്റിച്ചാലും വേണ്ടില്ല- തനിക്ക് കസേരകിട്ടിയാല്‍ മതി എന്ന യെദ്യൂരപ്പന്‍ സിദ്ധാന്തത്തിന് കോണ്‍ഗ്രസിലും നല്ല മാര്‍ക്കറ്റാണ്. പാവം കാവിക്കാരുടെ ദക്ഷിണേന്ത്യന്‍ മോഹം ഊരി നിലത്തുവീണ മട്ടാണ്. ഗുജറാത്തില്‍ മോഡി മോടി കൂടി കുഴപ്പത്തിലായി. യെദ്യൂരപ്പയെപ്പോലുള്ള ഓരോരുത്തര്‍ എല്ലാ സംസ്ഥാനങ്ങളിലും വളര്‍ന്നാല്‍ ഇന്ത്യ അതിവേഗം കാവിയുടുക്കും.

*

നിയമസഭയില്‍ കേള്‍ക്കാനിടയുള്ള ചോദ്യം:

വാള്‍മാര്‍ട്ടിലൂടെയോ റിലയന്‍സ് ഔട്ട്ലറ്റുകള്‍ വഴിയോ യഥാര്‍ഥ ഇടതുപക്ഷത്തിന്റെ തൈകള്‍ വിതരണം ചെയ്യാന്‍ സര്‍ക്കാന്‍ മുന്‍കൈയെടുക്കുമോ?

കൃഷിമന്ത്രി മോഹനന്‍: വീരന്‍ സമ്മതിച്ചാല്‍ എനിക്കും സമ്മതം. അങ്ങനെ ചെയ്താല്‍ കേസ് വരുമോ? വന്നാല്‍ നിയമപരമായും രാഷ്ട്രീയമായും നേരിടാനൊന്നും വയ്യ. വല്ലവരുടെയും കാലുവേണമെങ്കില്‍ പിടിക്കാം.

2 comments:

ശതമന്യു said...

കേന്ദ്ര സഹമന്ത്രിസ്ഥാനം ഒരലങ്കാരം മാത്രമാണ്. വല്ലപ്പോഴും പോയി ഒപ്പിട്ട് ശമ്പളം വാങ്ങിയാല്‍ മതി. പ്രത്യേകിച്ച് പണിയൊന്നുമില്ല. അല്ലെങ്കിലും ഈ സഹമന്ത്രി എന്നൊക്കെ പറയുന്നത് കോണ്‍സ്റ്റബിളിന് ഗ്രേഡ് കൊടുക്കുന്നതുപോലെയാണ്. പാര്‍ലമെന്റ് നടക്കുമ്പോള്‍ മാത്രം വിമാനംകയറണം. അല്ലാത്ത സമയത്ത് കല്യാണ- മരണ- ജന വീടുകളില്‍ കയറിയിറങ്ങിയും ചാരുകസേരയില്‍ മലര്‍ന്നുകിടന്നും സമയം പോക്കാം. എല്ലാവരും അങ്ങനെയാണെന്നല്ല. മിടുമിടുക്കന്മാര്‍ ഡല്‍ഹിക്കുപകരം ദുബായിലേക്ക് പറന്ന് കച്ചവടം കൊഴുപ്പിക്കും

Anil cheleri kumaran said...

സൂപ്പർ എഴുത്ത്.