Monday, October 17, 2011

യുഡിഎഫിന്റെ അമരക്കാരന്‍

വന്നുവന്ന് സ്ത്രീകളെ ആയുധമാക്കിയാണ് കളി. പി ജെ ജോസഫിനെതിരെ എസ്എംഎസ് കേസുണ്ടാക്കിയവര്‍ യുഡിഎഫിന്റെ സാരഥ്യം ഏറ്റെടുത്തിരിക്കുന്നു. യുഡിഎഫിന്റെ വക്താവ് പിസി ജോര്‍ജാണ്. ആ മുന്നണിയുടെ ഗുണനിലവാരത്തിന് മറ്റൊരു വ്യാഖ്യാനം വേണ്ട. പി സി ജോര്‍ജ് മാന്യതയെക്കുറിച്ച് സംസാരിക്കുന്നു; സഭയില്‍ വനിതയ്ക്കുനേരെ കൈയേറ്റമുണ്ടായെന്ന് കുഞ്ഞാലിക്കുട്ടി ധാര്‍മികരോഷം കൊള്ളുന്നു; മന്ത്രി കെ സി ജോസഫ് പ്രകടനം നയിക്കുന്നു; രമേശ് ചെന്നിത്തലയുടെ നിര്‍ദേശം നടപ്പാക്കാന്‍ സ്പീക്കര്‍ അരങ്ങൊരുക്കുന്നു- സംഭവങ്ങള്‍ നിര്‍ഭാഗ്യകരമാണ്; അതുമൂലം സഭയുടെ അന്തസ്സിന് കോട്ടംതട്ടി എന്ന് സ്പീക്കര്‍ ജി കാര്‍ത്തിയേന്‍ പറഞ്ഞതില്‍ ഒട്ടും അതിശയോക്തിയില്ല.

ഉമ്മന്‍ചാണ്ടി നല്ല പ്രകടനക്കാരനാണ്. പി സി ജോര്‍ജും മുഖ്യമന്ത്രിയും തമ്മിലുള്ള വ്യത്യാസം രണ്ടുപേര്‍ക്കും ക്യാബിനറ്റ് റാങ്കുണ്ട് എന്നതുമാത്രമല്ല. കള്ളംപറയുന്നവരെ നാട്ടില്‍ വിളിക്കുന്ന പേര് അദ്ദേഹത്തിന് സര്‍വഥാ യോജിക്കും എന്നാണ്, സഭയ്ക്കകത്തു മെനഞ്ഞ വനിതാ വാച്ച് ആന്‍ഡ് വാര്‍ഡിനെ രണ്ട് എംഎല്‍എമാര്‍ ആക്രമിച്ചെന്ന കഥയില്‍ തെളിഞ്ഞത്. എവിടെ അതിന്റെ ദൃശ്യം എന്ന ചോദ്യത്തിന് മറുപടിയില്ല. പുറത്തുവിട്ടതിലൊന്നും അങ്ങനെയൊരു രംഗം കാണുന്നുമില്ല. എല്ലാറ്റിനും സാക്ഷി പി സി ജോര്‍ജാണ്. സ്പീക്കറെ 'എടാ' എന്നുവിളിച്ചു; 'താന്‍ എവിടത്തെ സ്പീക്കറാടാ' എന്നാക്രോശിച്ചു എന്നൊക്കെ പി സി ജോര്‍ജ് സാക്ഷിമൊഴി നല്‍കി. വനിതയെ'ആക്രമിച്ച'തിന് തെളിവില്ലാഞ്ഞപ്പോള്‍ പുതിയ കഥ.
പി സി ജോര്‍ജ് യുഡിഎഫിനുവേണ്ടി ആധികാരികമായി പറയുന്നു-എല്ലാം എല്ലാവരും കാണട്ടെ എന്ന്. ഇതേ മനുഷ്യന്‍ സ്വന്തം നാട്ടിലെ വൈദ്യുതി ബോര്‍ഡ് ഓഫീസില്‍ കയറിച്ചെന്ന് അവിടത്തെ ജീവനക്കാരെ വിളിച്ച തെറി ഇന്റര്‍നെറ്റില്‍ പ്രചരിക്കുന്നുണ്ട്. തുടലഴിച്ച വളര്‍ത്തുമൃഗം ആരെയൊക്കെ കടിക്കുമെന്നും ആര്‍ക്കുനേരെയൊക്കെ കുരയ്ക്കുമെന്നും സാക്ഷാല്‍ കെ രാജേശ്വരിയ്ക്കുപോലും പ്രവചിക്കാനാവില്ല. ക്യാബിനറ്റ് റാങ്കുളളതാണ് ഇനമെങ്കില്‍ സംശയിക്കേണ്ട കാര്യമില്ല. വയറുനിറച്ച് പൊറോട്ടയും ബീഫും വാങ്ങിക്കൊടുക്കുന്ന യജമാനന്റെ ശത്രുക്കളുടെ പട്ടിക നോക്കിയാല്‍ കടി കിട്ടുന്നവരെ പ്രവചിക്കാം. സ്വയം ശത്രുക്കളെ നിശ്ചയിച്ച് തെരഞ്ഞുപിടിച്ച് കടിക്കാനുളള വിശേഷബുദ്ധിയും അതിനുണ്ടാകും. കടികൊണ്ടവര്‍ ഒരുപാടുണ്ട്. പി ജെ ജോസഫിനും ഫ്രാന്‍സിസ് ജോര്‍ജിനുമൊക്കെ ബോധ്യപ്പെട്ട സനാതനസത്യമാണത്. കെ എം മാണി സൂക്ഷിച്ചേ കൈകാര്യംചെയ്യാറുള്ളൂ.

പണ്ടുകാലത്ത്, ഏതാണ്ട് 1986ല്‍ ഈ ശൌര്യമൊന്നുമില്ലായിരുന്നു. ഇപ്പോള്‍ ടി വി രാജേഷിനെ പരിഹസിച്ചല്ലോ. പച്ചക്കള്ളം മുഖ്യമന്ത്രിതന്നെ പറയുമ്പോള്‍ ആരായാലും ചിലപ്പോള്‍ ഒരു നിമിഷത്തേക്ക് പതറിപ്പോകും. ജോര്‍ജിന്റെ കഥ അതല്ല. അന്ന് അഴിമതിക്ക് കൈയോടെ പിടിക്കപ്പെട്ടപ്പോള്‍ ഈ വീരശൂര ജോര്‍ജ് നിയമസഭയില്‍നിന്ന് പൊട്ടിക്കരഞ്ഞ ചരിത്രം പുതിയ തലമുറയ്ക്കറിയില്ല. 'കേരള കോണ്‍ഗ്രസിലെ പി സി ജോര്‍ജ് ഇന്നലെ തനിക്കെതിരെ ഉന്നയിക്കപ്പെട്ട അഴിമതിയാരോപണത്തിന് മറുപടി പറഞ്ഞപ്പോള്‍ കരഞ്ഞുപോയി' എന്ന് സാക്ഷ്യപ്പെടുത്തിയത് സാക്ഷാല്‍ മലയാള മനോരമയാണ്. നമ്പാടന്‍ ആരോപിച്ചു, ജോര്‍ജ് കരഞ്ഞു എന്ന വാര്‍ത്തയുടെ തുടക്കവാചകമായിരുന്നു ഇത്. വാര്‍ത്ത വന്നത് 1986 ജൂലൈ ഒമ്പതിന്.
പുറമ്പോക്കുസ്ഥലം കൈയേറി വീടുവയ്ക്കുക, പുറമ്പോക്കില്‍ നിന്ന പ്ളാവ് മോഷ്ടിച്ചുവില്‍ക്കുക തുടങ്ങിയ കലാപരിപാടികള്‍ പൊതുജനസമക്ഷം കാഴ്ചവച്ച മിടുമിടുക്കന്റെ പേര് പ്ളാന്തോട്ടത്തില്‍ മത്തായി ചാക്കോ. ചാക്കോയുടെ വീരകൃത്യങ്ങള്‍ ശംഖുമുദ്രയുള്ള കടലാസില്‍ രേഖപ്പെടുത്തിയത് സ്ഥലം തഹസില്‍ദാര്‍. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കോട്ടയം ഡിവൈഎസ്പി വിജിലന്‍സ് ഡയറക്ടര്‍ക്ക് റിപ്പോര്‍ട്ടു നല്‍കി. ഈ റിപ്പോര്‍ട്ടിലെ ആവശ്യങ്ങളാണ് അന്ന് ലോനപ്പന്‍ നമ്പാടന്‍ സഭയിലുദ്ധരിച്ചത്. മനോരമ അത് അക്കമിട്ടുനിരത്തി. അവയിങ്ങനെയായിരുന്നു.

1. ജോര്‍ജിന്റെ പിതാവിന്റെപേരില്‍ മോഷണക്കുറ്റത്തിന് കേസെടുക്കണം.

2. അനധികൃതമായി കൈയേറിയ സ്ഥലത്തു നിര്‍മിച്ച കെട്ടിടം പൊളിച്ചുമാറ്റണം.

3. മോഷ്ടിച്ച തടിയുടെ വില ജോര്‍ജിന്റെ പിതാവില്‍നിന്ന് ഈടാക്കണം.

4. കൈയേറ്റത്തിനും കളവിനും കൂട്ടുനിന്ന ഈരാറ്റുപേട്ട ബി ആന്‍ഡ് ആര്‍ അസിസ്റന്റ് എന്‍ജിനിയര്‍ ഇ കെ ഹസ്സന്‍ കുട്ടിയുടെ പേരില്‍ ശിക്ഷണനടപടികളെടുക്കണം.

ഈ സംഗതി നിയമസഭയില്‍ ചര്‍ച്ചയായപ്പോഴാണ് പ്ളാന്തോട്ടത്തില്‍ മത്തായി ചാക്കോയുടെ മകന്‍ പി സി ജോര്‍ജ് വലിയവായില്‍ നിലവിളിച്ചത്. അന്ന് ചാനലുകളും തത്സമയസംപ്രേഷണവുമില്ല. അപ്പന്റെ മോഷണക്കുറ്റം സഭയില്‍ ഉന്നയിക്കുമ്പോള്‍ പൊട്ടിക്കരയുന്ന മകന്റെ ചിത്രമെടുക്കാന്‍ പ്രസ് ഫോട്ടോഗ്രാഫര്‍മാര്‍ക്ക് അനുവാദവുമില്ല. അതുകൊണ്ട്, ടി സംഭവത്തിന് വിഷ്വല്‍ റെക്കോര്‍ഡുകള്‍ നഹി. പക്ഷേ, എല്ലാം നികത്താന്‍ മനോരമയുടെ ഒന്നാംപേജ് ധാരാളം.

പൊട്ടിക്കരയുക മാത്രമല്ല, ഈരാറ്റുപേട്ടയുടെ സ്വന്തം വീരപുത്രന്‍ ചെയ്തത്. സഭയുടെ മുന്നില്‍ വിചിത്രമായ ഒരാവശ്യവും ആ ദേഹം അവതരിപ്പിച്ചു. നിലവിളിയ്ക്കിടയില്‍ തെറിച്ചുവീണ വാക്കുകള്‍ പെറുക്കിക്കൂട്ടിയപ്പോള്‍ ആ ആവശ്യം ഇങ്ങനെയായിരുന്നു, "ആരോപണങ്ങള്‍ സ്പീക്കര്‍ അന്വേഷിക്കണം.''

ശിവന്‍ മഠത്തില്‍, കാളീശ്വരം രാജ് തുടങ്ങിയ ഉടന്‍കൊല്ലി ‘ഭരണഘടനാവിദഗ്ധരുടെ സേവനം അന്നും ജോര്‍ജിനു കിട്ടിയിരുന്നിരിക്കണം. എംഎല്‍എയുടെ പിതാവ് മോഷ്ടിച്ചാല്‍ അന്വേഷണം നടത്തേണ്ടത് പൊലീസും തഹസില്‍ദാരുമൊന്നുമല്ല, സ്പീക്കറാണ് എന്ന് വാദിക്കാന്‍ മേപ്പടി ‘ഭരണഘടനാവിദഗ്ധര്‍ക്കു മാത്രമേ കഴിയൂ. പ്ളാന്തോട്ടത്തില്‍ - പ്ളാവ് - ചാക്കോ - ചക്ക എന്ന ലൈനിലൊരു നിയമവ്യാഖ്യാനം. നില്‍ക്കുന്നത് പുറമ്പോക്കിലോ വീട്ടുവളപ്പിലോ ആകട്ടെ, സംഗതി പ്ളാവാണോ, അതു പ്ളാന്തോട്ടത്തില്‍ ചാക്കോയ്ക്ക് അവകാശപ്പെട്ടതാണ്, ലോകത്ത് ഏത് സര്‍വേ നമ്പറില്‍ പ്ളാവുനിന്നാലും പ്ളാന്തോട്ടത്തില്‍ കുടുംബക്കാര്‍ക്കു വെട്ടാം, വില്‍ക്കാം എന്നൊക്കെയുളള കാളീശ്വരം രാജ് വക നിയമവ്യാഖ്യാനം ലേഖനരൂപത്തില്‍ മാതൃഭൂമി എഡിറ്റ് പേജില്‍ വന്നുകാണാനും വഴിയുണ്ട്.

പ്ളാവു വെട്ടുക മാത്രമല്ല, മീനച്ചില്‍ താലൂക്കില്‍ പൂഞ്ഞാര്‍ തെക്കേക്കര വില്ലേജില്‍ സര്‍വേ- 25ല്‍പ്പെട്ട ഈരാറ്റുപേട്ട - ചേന്നാട് പിഡബ്ള്യുഡി റോഡു പുറമ്പോക്ക് 24 സെന്റ് സ്ഥലം ജോര്‍ജ് കൈയേറി വീടുവച്ചെന്നും ബന്ധപ്പെട്ട അധികാരികള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇങ്ങനെ പലപല കഥകളുണ്ട്. പിള്ളയുടെ ബലാത്സംഗകഥ പത്രത്തില്‍ അച്ചടിച്ചുവന്നപ്പോള്‍ അത്തരം കഥകളുടെ ഒരു ഒഴുക്കായിരുന്നു. ജോര്‍ജും പിള്ളയും തമ്മില്‍ പക്ഷേ താരതമ്യമില്ല. പിള്ള എത്രയോ മാന്യന്‍.

*
പ്രവേശനപരീക്ഷയില്‍ കിലോമീറ്ററുകള്‍ പിന്നിലായ കഷ്ടിമാര്‍ക്കുകാരന് എങ്ങനെ സര്‍ക്കാര്‍ കോളേജില്‍ നേരിട്ട് അഞ്ചാം സെമസ്ററില്‍ പ്രവേശനം ലഭിക്കും? ഉത്തരം ലളിതമാണ്. ആദ്യം ഏതെങ്കിലും സ്വാശ്രയ കോളേജില്‍ ചേരുക. പിന്നെ എസ്എഫ്ഐക്കാര്‍ റാഗിങ് നടത്തി എന്നൊരുരു കഥയുണ്ടാക്കുക. അതിലും പിന്നെ മനോരയുടെ സണ്‍ഡേ സപ്ളിമെന്റില്‍ മുഴുനീള അഭിമുഖം സംഘടിപ്പിക്കുക (ഗുണ്ടാ നേതാവ് ആയ സജിയും ഇതുപോലെ ഒരെണ്ണം തരപ്പെടുത്തിയിരുന്നു). ഇത്രയുമായാല്‍ കാര്യങ്ങള്‍ കോണ്‍ഗ്രസും കെഎസ്യുവും ഏറ്റെടുത്തുകൊള്ളും. മൂന്നും നാലും സെമസ്ററുകള്‍ പഠിച്ചില്ലെങ്കിലും കുകുഴപ്പമില്ല നേരിട്ട് അഞ്ചില്‍ അതും ഏറ്റവും മികച്ച സര്‍ക്കാര്‍കോളേജില്‍ മുഖ്യമന്ത്രിയുടെഉത്തരവാദിത്തത്തില്‍ പ്രവേശനം കിട്ടും. അതിനെതിരെ പ്രതികരിച്ചാല്‍ എല്ലാവരുംകൂടി അത് എസ്എഫ്ഐ ആക്രമണമായി ചിത്രീകരിക്കുകയും ചെയ്യും.

മനോരമയില്‍ വന്ന കഥ എന്തുകൊണ്ടോ മറ്റ് മാധ്യമങ്ങള്‍ ഏറ്റുപിടിക്കുന്നില്ല എന്നത് അത്ഭുതപ്പെടുത്തുന്നു. നിര്‍മല്‍ മാധവ് പറയുന്നതിനപ്പുറം ഒന്നും ആരും പറയുന്നില്ല. സ്വന്തമായി അഭിപ്രായമില്ല; അന്വേഷണം തീരെയില്ല. നിര്‍മലിന്റെ സഹപാഠികളുടെയോ അധ്യാപകരുടെയോ അഭിമുഖമില്ല, വെളിപ്പെടുത്തലുകളില്ല. പക്ഷേ നിര്‍മല്‍ മാധവ് 'എസ്എഫ്ഐ ആക്രമണത്തിന്റെ ഇര'യുമാണ്. സംഭവങ്ങള്‍ നടന്നത് ഇടത് സര്‍ക്കാര്‍‘ഭരിക്കുമ്പോഴാണ്. പൂച്ചമുള്ളിയാല്‍ വിവാദമുണ്ടാക്കുന്ന ആ കാലത്ത് എസ്എഫ്ഐയെയും സര്‍ക്കാരിനെയും അടിക്കാന്‍ കിട്ടിയ ഈ പെരുത്ത വടി എന്തുകൊണ്ട് ഉപയോഗിച്ചില്ല എന്നതും ആശ്ചര്യം തന്നെ.

വാല്‍ക്കഷ്ണം:

നിയമസഭയില്‍ ഒരു മുണ്ടുപൊക്കല്‍ കഥ പ്രചരിക്കുന്നുണ്ട്. അതിന്റെ ദൃശ്യങ്ങള്‍ സംപ്രേഷണം ചെയ്യുമോ ആവോ. സുധാകരന്റെ ഗണ്‍മോന്‍ യാത്രക്കാരനെ തല്ലിക്കൊന്നപ്പോള്‍ ഉമ്മന്‍ചാണ്ടിക്ക് വേണ്ടി ക്വട്ടേഷന്‍ ചെയ്യാന്‍ എത്ര ഗണ്‍മക്കള്‍.

3 comments:

ശതമന്യു said...

വന്നുവന്ന് സ്ത്രീകളെ ആയുധമാക്കിയാണ് കളി. പി ജെ ജോസഫിനെതിരെ എസ്എംഎസ് കേസുണ്ടാക്കിയവര്‍ യുഡിഎഫിന്റെ സാരഥ്യം ഏറ്റെടുത്തിരിക്കുന്നു. യുഡിഎഫിന്റെ വക്താവ് പിസി ജോര്‍ജാണ്. ആ മുന്നണിയുടെ ഗുണനിലവാരത്തിന് മറ്റൊരു വ്യാഖ്യാനം വേണ്ട. പി സി ജോര്‍ജ് മാന്യതയെക്കുറിച്ച് സംസാരിക്കുന്നു; സഭയില്‍ വനിതയ്ക്കുനേരെ കൈയേറ്റമുണ്ടായെന്ന് കുഞ്ഞാലിക്കുട്ടി ധാര്‍മികരോഷം കൊള്ളുന്നു; മന്ത്രി കെ സി ജോസഫ് പ്രകടനം നയിക്കുന്നു; രമേശ് ചെന്നിത്തലയുടെ നിര്‍ദേശം നടപ്പാക്കാന്‍ സ്പീക്കര്‍ അരങ്ങൊരുക്കുന്നു- സംഭവങ്ങള്‍ നിര്‍ഭാഗ്യകരമാണ്; അതുമൂലം സഭയുടെ അന്തസ്സിന് കോട്ടംതട്ടി എന്ന് സ്പീക്കര്‍ ജി കാര്‍ത്തിയേന്‍ പറഞ്ഞതില്‍ ഒട്ടും അതിശയോക്തിയില്ല.

മുക്കുവന്‍ said...

was there any such transfer done by LDF? if so, why you did it? it seems to me all are same!

now they are in power, they are doing what you guys did past four years :)

നിര്‍മ്മല്‍ said...

പി.സി.മറ്റൊരു സന്തോഷ് പണ്ഡിറ്റാണ്.കൈയ്യിലിരുപ്പൊന്നുമില്ല.ഏറ്റവും കൂടുതല്‍ തെമ്മാടിത്തരം കാണിച്ചും അറിയപ്പെടുക എന്നതാണ് തന്ത്രം.മനോരമക്ക് ഈ വര്‍ഷത്തെ ന്യൂസ് മേക്കര്‍ പുരസ്ക്കാരം പി.സി.ക്ക് നല്കാം.ആളുകള്‍ക്കൊരു സന്തോഷം കിട്ടാന്‍ പി.സി.പാവം രജനിയെ മാത്രമല്ല വേണമെങ്കില്‍.......................യും കുറിച്ച് വിവരണം നടത്തി ചിരിപ്പിക്കും.