Monday, September 5, 2011

സായ്പന്മാരുടെ ക്ലാസ്

ചെന്നിത്തലയ്ക്ക് അതിനുള്ള ധൈര്യം പോരാ. ഡിസിസി ഓഫീസിനു വെളിയില്‍ കണ്ണൂരിലെ ഡിസിസി പ്രസിഡന്റിനെ ബന്ദിയാക്കിയിട്ടേ ഉള്ളൂ ഇപ്പോള്‍ . കെ സുധാകരനെ തൊട്ടാല്‍ കണ്ണൂരില്‍ ഉമ്മന്‍ചാണ്ടിയെയും ചെന്നിത്തലയെയും കെട്ടിയിടും. തെങ്ങില്‍ കെട്ടിയിടുക എന്നാല്‍ ചെറിയ ശിക്ഷയല്ല. അതു ഭയന്നാണ് രാമകൃഷ്ണനും നാരായണനും നോട്ടീസയച്ചത്. സുധാകരന്‍ തല്ലിയാല്‍ തിരിച്ചടി കിട്ടുക നാരായണനോ കണാരനോ ആകും. അതാണ് കണ്ണൂരിലെ ന്യായം. കണ്ണൂരില്‍ മാര്‍ക്സിസ്റ്റുകാര്‍ അക്രമം കാണിക്കുന്നു എന്നു പറയുകയും കരയുകയും ചെയ്ത കുറെ മാന്യന്‍മാരുണ്ട്. അവര്‍ക്ക് "എല്ലാവര്‍ക്കും തിമിരം". അക്രമത്തിന്റെ പ്രഭവകേന്ദ്രം എവിടെയെന്ന് പി രാമകൃഷ്ണനോട് ചോദിച്ചാല്‍ മതി. വലിയ വീരനായിരുന്നു കെ രാമകൃഷണന്‍ . അടിയന്തരാവസ്ഥയിലെ കണ്ണൂരിന്റെ രാജാവ്. സുധാകരന്‍ വന്നപ്പോള്‍ പൂച്ചയായി. നൂറുദീന്‍ സാഹിബ് പഴയ വനംമന്ത്രിയാണ്-സുധാകരന്‍ വനവാസത്തിനയച്ചു. പി രാമകൃഷ്ണന്‍ പഴയ പടയാളിയാണ്. നാവിന്‍തുമ്പിലേ വീരസ്യമുള്ളൂ. അബ്ദുള്ളക്കുട്ടിയേക്കാള്‍ താഴെയാണിപ്പോള്‍ . "എ"ക്കാരെ ചവിട്ടിക്കൂട്ടിയാണ് സുധാകരന്‍ കണ്ണൂരില്‍ പടയോട്ടം തുടങ്ങിയത്. പി രാമകൃഷ്ണനെ ഉച്ചവരെ ത്രിവര്‍ണപതാക കെട്ടുന്ന തൂണിന്റെ ചുവട്ടില്‍ വളഞ്ഞുവച്ച് ഭേദ്യം ചെയ്തിട്ടും ഒരു പൂച്ചക്കുട്ടിപോലും തിരിഞ്ഞുനോക്കിയില്ല. അനുയായികളുടെ തെറിവിളിക്കുനടുവില്‍ കൂട്ടിലകപ്പെട്ട പുലി ഇരിക്കുന്നതിന്റെ ദയനീയത നാട്ടുകാരാകെ കണ്ടിട്ടും ചെന്നിത്തല നോട്ടീസയച്ചത് അതേ പുലിക്കുതന്നെ. ആരുണ്ടവിടെ കാണട്ടെ എന്നാണ് സുധാകരന്‍ വെല്ലുവിളിച്ചത്. ആരും കാണാന്‍ പോയിട്ട് ഒന്നു മോങ്ങാന്‍പോലും ചെന്നില്ല. അല്ലെങ്കിലും അടി പേടിച്ചാരും ആ വഴി നടപ്പീല.

സുധാകരന്റെ ചെന്നൈക്കാര്യം പറഞ്ഞ ഡിസിസി മെമ്പര്‍ പുഷ്പരാജന്‍ ഇപ്പോള്‍ ജീവച്ചിരിപ്പുണ്ടോ എന്നുതന്നെ കോണ്‍ഗ്രസുകാര്‍ക്കറിയില്ല. കാലുകള്‍ തകര്‍ന്ന് കിടപ്പാണ്. ഗുണ്ടകളാണ് ഡിസിസി ആപ്പീസ് കൈയ്യടക്കിയത്. ഒരു ഗുണ്ട പത്രക്കാരുടെ മുന്നില്‍വച്ച് ആരോടോ ഫോണില്‍ പറഞ്ഞു: "പട്ടിയെ പുറത്തെ തൂണില്‍ കെട്ടിയപോലെ ഇവിടെ ഒരാളെ കെട്ടിയിട്ടിട്ടുണ്ട്" എന്ന്. ഒരു കളിപ്പാട്ടം കിട്ടിയപോലെയായിരുന്നു ഡിസിസി പ്രസിഡന്റിനെ അവര്‍ ഗാന്ധിയന്‍മുറയില്‍ കൈകാര്യം ചെയ്തത്. ചിലര്‍ നുള്ളിനോക്കി. മറ്റു ചിലര്‍ താടിയില്‍ പിടിച്ചുതള്ളി. ഒരാള്‍ കണ്ണട പിടിച്ചുവലിച്ചു. മഴപെയ്തപ്പോഴും വെയില്‍ കനത്തപ്പോഴും പാവം ഇരിപ്പുതന്നെ. കുടുംബസഹായ ഫണ്ട് വെട്ടിപ്പ്, അവിഹിത സ്വത്ത് സമ്പാദനം, ഗുണ്ടായിസം-ഇങ്ങനെ സുധാകരന്‍ നേതാവിന്റെ ചില്ലറ കലാപരിപാടികള്‍ ഒരു ദുര്‍ബല നിമിഷത്തില്‍ രാമകൃഷ്ണന്‍ തുറന്നു പറഞ്ഞുപോയി. പുതിയ ബന്ധു കുഞ്ഞനന്തന്‍നായരെ സംരക്ഷിക്കാനിറങ്ങുന്നത് കോണ്‍ഗ്രസുകാരെ ബലിയാടാക്കി ഫണ്ടുപിരിക്കാനാണെന്ന പരമാര്‍ഥവും നാവില്‍നിന്ന് വീണുപോയി. അല്ലെങ്കിലും എങ്ങനെ പറയാതിരിക്കും- അബ്ദുള്ളക്കുട്ടിയെ കൊണ്ടുവന്ന് തലയില്‍ കയറ്റിയത് കോണ്‍ഗ്രസിനെ നന്നാക്കാനല്ല എന്ന് രാമകൃഷ്ണനോളം അറിയുന്നവര്‍ വേറെയാരുണ്ട്. സുധാകരന് നിയമം വേറെയാണ്. ഇടയ്ക്ക് ഗള്‍ഫിലെ നിയമം, മറ്റു ചിലപ്പോള്‍ ചെന്നൈയിലെ നിയമം. ബാര്‍ ലൈസന്‍സ് കേസില്‍ അനുകൂല വിധി സമ്പാദിക്കാനായി സുപ്രീംകോടതി ജഡ്ജിക്ക് കൈക്കൂലി നല്‍കാന്‍ ബാര്‍ ഉടമയുടെ ഇടനിലക്കാരനായി പോയി എന്നു തുറന്നുപറഞ്ഞാലും സുധാകരനെ തൊടില്ല. എല്ലാം അന്വേഷിച്ചാല്‍ തമിഴ്നാട്ടിലെ രാജയുടെ തൊട്ടടുത്ത മുറി തിഹാറില്‍ ആജീവനാന്തം മാറ്റിയിടേണ്ടിവരും. രാജയുടെയും ചമ്പല്‍ രാഷ്ട്രീയക്കാരുടെയും മിശ്രിതമാണ് കണ്ണൂരിന്റെ ഈ "പൊന്നോമന". രാമകൃഷ്ണനെ തല്ലിയാലും പുറത്താക്കിയാലും കുഴപ്പമില്ല- കുഞ്ഞനന്തന്‍നായരുണ്ടല്ലോ എന്നാണ് സുധാകരന്റെ ഉറപ്പ്.

നഞ്ച് നാനാഴി വേണ്ട. ചീത്തവിളിക്കാന്‍ ആളെ വാടകയ്ക്കു കിട്ടുന്നതിനേക്കാള്‍ സൗകര്യം വേറെന്തുണ്ട്. നായര്‍ക്ക് ഇപ്പോള്‍ ക്വട്ടേഷന്‍പണിയാണെന്ന് സുധാകരന്‍ മനസിലാക്കിയിട്ടുണ്ട്. മലപ്പുറം സമ്മേളനത്തോടെ സിപിഐ എമ്മിന്റെ സംസ്ഥാന സെക്രട്ടറിയറ്റംഗമാകാന്‍ നടന്നയാളാണ് നായര്‍ . ഇനി അതിനു കഴിയില്ലെങ്കില്‍ ഒരു ഡിസിസി അംഗമാക്കാനൊക്കെ സുധാകരന്‍ വിചാരിച്ചാല്‍ കഴിയും. പരസ്പര സഹായസംഘമായി ഗുണ്ടായിസം കാണിച്ചും പുലയാട്ടു പറഞ്ഞും അങ്ങനെ കഴിയാം. ഇ പി ജയരാജനെ കൊല്ലാന്‍ വാടകഗുണ്ടകള്‍ക്ക് തോക്കും പണവുംകൊടുത്ത് പറഞ്ഞുവിട്ടയാളാണ് സുധാകരന്‍ . ജയരാജന്റെ കഴുത്തില്‍ ഇപ്പോഴും സുധാകരന്‍ പണംകൊടുത്തുവാങ്ങിയ വെടിയുണ്ടയുണ്ട്. ആ ജയരാജനെയും സഖാക്കളെയും കായികമായി നേരിടുന്നത് ഇനി വലിയ പ്രയാസമാകും എന്ന് കണ്ടാകണം-തെറിവിളിക്ക് നായര്‍ക്ക് ക്വട്ടേഷന്‍ കൊടുത്തത്. ഗുണ്ടായിസം സ്വന്തം പാര്‍ടിയിലേക്ക് ചുരുക്കിയതുമാകാം. എന്നിട്ടും നമ്മുടെ മാധ്യമ മഹാന്മാര്‍ വിലപിക്കുന്നത് കണ്ണൂരില്‍ മാര്‍ക്സിസ്റ്റക്രമം എന്നാണ്.

സ്വന്തം പാര്‍ടിനേതാവിനെ ഇങ്ങനെ കൈകാര്യംചെയ്ത സുധാകരന്‍ മാര്‍ക്സിസ്റ്റുകാരോട് ഗാന്ധിസം പ്രസംഗിക്കുകയല്ലേ ഉള്ളൂ. ചെന്നിത്തലയ്ക്കും ഉമ്മന്‍ചാണ്ടിക്കും മിണ്ടാതിരിക്കാം. സുധാകരന്‍ എന്ന പേരുച്ചരിച്ചാല്‍ തെങ്ങേല്‍ കെട്ടപ്പെടും. ഹൈക്കമാന്‍ഡ് നിരീക്ഷകന്റെ ഉടുതുണി പറിച്ച പാര്‍ടിയാണ്. ഡിസിസി പ്രസിഡന്റിനെ ബന്ദിയാക്കിയെങ്കില്‍ അടുത്ത ഊഴം കെപിസിസി പ്രസിഡന്റിനാകും. കണ്ണൂരിലേക്കുള്ള വണ്ടിയുടെ ഭാഗത്തുപോകാതിരുന്നാല്‍ അവര്‍ക്കു നല്ലത്. സുധാകരനെ പറ്റുമെങ്കില്‍ കെപിസിസി ഗുണ്ടാവിഭാഗം തലവനാക്കി, ഇദ്ദേഹത്തിന്റെ നിയന്ത്രണം ഹൈക്കമാന്‍ഡിനുമാത്രം എന്ന് പ്രഖ്യാപിക്കണം. കണ്ണൂര്‍ സ്വതന്ത്ര പരമാധികാര രാഷ്ട്രമാക്കി ഭരണച്ചുമതല ആ മഹാനേതാവിന് കൊടുക്കുകയും വേണം. എന്നാലും നമ്മുടെ മാധ്യമങ്ങള്‍ മിണ്ടില്ല. അവര്‍ അമേരിക്കയും സാമ്രാജ്യത്വവും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് ഗവേഷണം നടത്തിക്കൊള്ളും.

*
പ്രസ് അക്കാദമി ചെയര്‍മാന്‍ എഴുതിക്കണ്ടത് പിണറായിയുടെ നെഞ്ചത്താണ് യുഎസ് എന്നെഴുതിവച്ചതെന്ന്. അതായിരുന്നു പരിപാടി. അമേരിക്കക്കാര്‍ നാട്ടില്‍ ചുറ്റിത്തിരിയുന്നുണ്ട്. ആണവകരാര്‍ പ്രശ്നം വന്നപ്പോള്‍ മനോരമയുടെ ഓഫീസില്‍ കയറിച്ചെന്ന് അവര്‍ ക്ലാസെടുത്തു. ക്ലാസുകളെക്കുറിച്ച് പറയുമ്പോള്‍ നമ്മുടെ നിയമസഭയിലെ ക്ലാസുപോലെയല്ല. നിയമസഭയില്‍ പി സി ജോര്‍ജ്, ശ്രേയാംസ്കുമാര്‍ , ചെന്നിത്തല തുടങ്ങിയ മഹാധ്യാപകരാണ് ക്ലാസെടുത്തത്. അതുപോലെയല്ല സായ്പന്‍മാരുടെ ക്ലാസ്. അവര്‍ വേണ്ട കാര്യങ്ങള്‍ തുറന്നടിച്ച് പറയും-കല്‍പ്പറ്റയില്‍ നിന്നുള്ള സാറിനെപ്പോലെ ക്ലാസെടുക്കുമ്പോഴും കോടതിവിധി വരുമ്പോഴും സഭയിലിരിക്കുമ്പോഴും മൗനവ്രതമാചരിക്കില്ല. പി സി ജോര്‍ജിനെപ്പോലെ ക്ലാസുകഴിഞ്ഞ് എന്തായിരുന്നു എന്റെ വിഷയം എന്ന് ചോദിക്കുകയുമില്ല. എങ്ങനെ എഴുതണം; എന്തെഴുതണം; ആരെ അടിക്കണം എന്നെല്ലാം മനോരമയുടെ കുട്ടികളെ സായ്പന്‍മാര്‍ പഠിപ്പിച്ചു വിട്ടു. അതിന്റെ കഥയും വന്നിട്ടുണ്ട് വിക്കിലീക്സ് കേബിളില്‍ . അമേരിക്കന്‍ കേബിള്‍ ഒരു ബോംബായാണ് കൊണ്ടുവന്നത്. വി എസ് ആയുര്‍വേദ ചികിത്സയുടെ പേരുപറഞ്ഞ് കാണാന്‍ കൂട്ടാക്കിയില്ല- പിണറായിയും എം എ ബേബിയും തോമസ് ഐസക്കും അമേരിക്കക്കാരെ കണ്ട് ചര്‍ച്ച നടത്തി എന്നാണ് ആദ്യം വാര്‍ത്ത വന്നത്. ഉമേഷ് ബാബു എന്ന സിദ്ധാന്ത വിചക്ഷണന്‍ ഒരു ചാനലില്‍ കയറിയിരുന്ന് പറയുന്നത് കേട്ടത്, പിണറായി താണുകേണ് അപേക്ഷിച്ചില്ലേ എന്നാണ്. ലീക്കുചെയ്തുവന്ന രേഖകളിലൊന്നും അങ്ങനെയൊന്ന് കാണുന്നില്ല. ഒരുപക്ഷേ അതിനായി ഒരു സേവ് അമേരിക്കാ ഫോറം വാറോല ഇറങ്ങിയിട്ടുണ്ടാകും. രേഖകളില്‍ കാണുന്നത് അമേരിക്കക്കാര്‍ വന്ന് എല്ലാ പാര്‍ടികളുടെയും നേതാക്കളെ കണ്ടു എന്നാണ്. ഒരിക്കല്‍ വന്നപ്പോള്‍ വി എസ് ഇറാഖിലെ കാര്യം പറഞ്ഞു. പിന്നെ വന്നപ്പോള്‍ നിക്ഷേപത്തിന്റെ കാര്യം പറഞ്ഞു. അത് പത്രലേഖകരെ വിളിച്ച് അറിയിക്കുകയുംചെയ്തു. വി എസ് അമേരിക്കാ വിരുദ്ധന്‍ ; പിണറായി അമേരിക്കാ അനുകൂലി എന്ന കഥയുമായി വന്നവര്‍ , പാര്‍ടിയില്‍ അക്കാര്യത്തില്‍ ഒരു നിലപാടേ ഉള്ളൂ എന്ന് മനസിലായപ്പോള്‍ പത്തിമടക്കി. വീശാനോങ്ങിയ വാള്‍ ഉറയിലിട്ടു. ഇതാണ് മാധ്യമങ്ങളുടെ സമ്മേളന അജന്‍ഡ.

പത്മനാഭന്റെ അമ്പലത്തില്‍ നിധി കണ്ടപ്പോഴും അവര്‍ നോക്കിയത്, സിപിഐ എമ്മില്‍ നിധിപക്ഷവും നിധിവിരുദ്ധ പക്ഷവുമുണ്ടെന്ന് വരുത്താനാണ്. മാധ്യമങ്ങളെ കുറ്റം പറഞ്ഞിട്ടും കാര്യമില്ല. എന്തുപറഞ്ഞാലും അതാണ് യഥാര്‍ഥ ഇടതുപക്ഷം എന്ന് വിശ്വസിക്കുന്ന കുറെയാളുകളും വിശ്വസിപ്പിക്കുന്ന കുറെ ചര്‍ച്ചാംദേഹികളും നാട്ടിലുണ്ടല്ലോ. തൊഴിലാളി വര്‍ഗത്തിന്റെ ഗുണങ്ങളൊന്നുമില്ലാത്ത ഒരു കൂട്ടരുണ്ട്. ലുംപന്‍ ശക്തികള്‍ എന്നു വിളിക്കും. അവര്‍ക്ക് വര്‍ഗസ്വഭാവമേ ഇല്ലാതുള്ളൂ. അവിടെ എന്തും ചെലവാകും. അവരെ ആവേശംകൊള്ളിക്കാന്‍ മാധ്യമങ്ങള്‍ക്ക് കഴിയുകയുംചെയ്യും. അവരെവച്ചുള്ള കളിയാണ് നടക്കുന്നത്. അവരെ എങ്ങനെ ഇളക്കണം എന്ന ക്ലാസും അമേരിക്കന്‍ സായ്പന്‍മാര്‍ മനോരമയില്‍ ചെന്ന് എടുത്തിട്ടുണ്ടാകും. അതല്ലെങ്കില്‍ മനോരമയ്ക്ക് എങ്ങനെ ഇത്ര വലിയ ഇടതുപക്ഷ പ്രണയം വന്നു എന്ന് ചിന്തിക്കേണ്ടതല്ലേ? എന്തായാലും വിക്കിലീക്സ് വന്നതുകൊണ്ട് ഒരു ഗുണമുണ്ടായി-അമേരിക്കക്കാര്‍ക്ക് കേരളക്കാര്യത്തില്‍ എന്തിത്ര താല്‍പ്പര്യം എന്ന് ഇനി ആരും ചോദിക്കില്ലല്ലോ. മാര്‍ക്സിസ്റ്റുകാര്‍ അമേരിക്കന്‍നിക്ഷേപത്തോടോ അവിടത്തെ ജനങ്ങളോടോ അല്ല യുദ്ധംചെയ്യുന്നത്-അമേരിക്കന്‍ സാമ്രാജ്യത്വത്തോടാണ് എന്ന് പറഞ്ഞു മനസിലാക്കാന്‍ ഇനി പ്രയാസമില്ലല്ലോ.

1 comment:

ശതമന്യു said...

ചെന്നിത്തലയ്ക്ക് അതിനുള്ള ധൈര്യം പോരാ. ഡിസിസി ഓഫീസിനു വെളിയില്‍ കണ്ണൂരിലെ ഡിസിസി പ്രസിഡന്റിനെ ബന്ദിയാക്കിയിട്ടേ ഉള്ളൂ ഇപ്പോള്‍ . കെ സുധാകരനെ തൊട്ടാല്‍ കണ്ണൂരില്‍ ഉമ്മന്‍ചാണ്ടിയെയും ചെന്നിത്തലയെയും കെട്ടിയിടും. തെങ്ങില്‍ കെട്ടിയിടുക എന്നാല്‍ ചെറിയ ശിക്ഷയല്ല. അതു ഭയന്നാണ് രാമകൃഷ്ണനും നാരായണനും നോട്ടീസയച്ചത്. സുധാകരന്‍ തല്ലിയാല്‍ തിരിച്ചടി കിട്ടുക നാരായണനോ കണാരനോ ആകും. അതാണ് കണ്ണൂരിലെ ന്യായം. കണ്ണൂരില്‍ മാര്‍ക്സിസ്റ്റുകാര്‍ അക്രമം കാണിക്കുന്നു എന്നു പറയുകയും കരയുകയും ചെയ്ത കുറെ മാന്യന്‍മാരുണ്ട്. അവര്‍ക്ക് "എല്ലാവര്‍ക്കും തിമിരം". അക്രമത്തിന്റെ പ്രഭവകേന്ദ്രം എവിടെയെന്ന് പി രാമകൃഷ്ണനോട് ചോദിച്ചാല്‍ മതി. വലിയ വീരനായിരുന്നു കെ രാമകൃഷണന്‍ . അടിയന്തരാവസ്ഥയിലെ കണ്ണൂരിന്റെ രാജാവ്. സുധാകരന്‍ വന്നപ്പോള്‍ പൂച്ചയായി. നൂറുദീന്‍ സാഹിബ് പഴയ വനംമന്ത്രിയാണ്-സുധാകരന്‍ വനവാസത്തിനയച്ചു. പി രാമകൃഷ്ണന്‍ പഴയ പടയാളിയാണ്. നാവിന്‍തുമ്പിലേ വീരസ്യമുള്ളൂ. അബ്ദുള്ളക്കുട്ടിയേക്കാള്‍ താഴെയാണിപ്പോള്‍ . "എ"ക്കാരെ ചവിട്ടിക്കൂട്ടിയാണ് സുധാകരന്‍ കണ്ണൂരില്‍ പടയോട്ടം തുടങ്ങിയത്. പി രാമകൃഷ്ണനെ ഉച്ചവരെ ത്രിവര്‍ണപതാക കെട്ടുന്ന തൂണിന്റെ ചുവട്ടില്‍ വളഞ്ഞുവച്ച് ഭേദ്യം ചെയ്തിട്ടും ഒരു പൂച്ചക്കുട്ടിപോലും തിരിഞ്ഞുനോക്കിയില്ല. അനുയായികളുടെ തെറിവിളിക്കുനടുവില്‍ കൂട്ടിലകപ്പെട്ട പുലി ഇരിക്കുന്നതിന്റെ ദയനീയത നാട്ടുകാരാകെ കണ്ടിട്ടും ചെന്നിത്തല നോട്ടീസയച്ചത് അതേ പുലിക്കുതന്നെ. ആരുണ്ടവിടെ കാണട്ടെ എന്നാണ് സുധാകരന്‍ വെല്ലുവിളിച്ചത്. ആരും കാണാന്‍ പോയിട്ട് ഒന്നു മോങ്ങാന്‍പോലും ചെന്നില്ല. അല്ലെങ്കിലും അടി പേടിച്ചാരും ആ വഴി നടപ്പീല.