Sunday, November 14, 2010

സ്മാരക ശിലകള്‍

എത്ര കുറച്ചാലും നാല്‍പ്പത്തിരണ്ടു സീറ്റുകിട്ടാനുള്ള വോട്ട് എല്‍ഡിഎഫിന്റെ പെട്ടിയില്‍ വീണു എന്നാണ് മാതൃഭൂമിയുടെ കണക്കെടുപ്പില്‍ കണ്ടെത്തിയത്. അതായത്, സകലമാന പടക്കവും അമിട്ടും മത്താപ്പും കമ്പിത്തിരി-പൂത്തിരികളും ഒന്നിച്ചു പൊട്ടിച്ചിട്ടും വെടി പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ഏശിയില്ലെന്ന്. മുപ്പത്തിയെട്ടോളം സീറ്റില്‍ എങ്ങോട്ടും മറിയാവുന്ന വോട്ടുവ്യത്യാസമേ ഉള്ളൂവത്രെ. നിയമസഭാ തെരഞ്ഞെടുപ്പ് വരാന്‍ പോകുന്നു. ഇടതുമുന്നണി ഒന്ന് ശ്രദ്ധിച്ചുപിടിച്ചാല്‍ യുഡിഎഫിന്റെ കിനാക്കള്‍ പാഴ്‌ശ്രുതി മീട്ടും. ഉമ്മന്‍ ചാണ്ടിയുടെ കുപ്പായം പിന്നെയും കീറും. മുഖ്യമന്ത്രിയായി പരിചയം സമ്പാദിച്ചിട്ടുപോരെ കുട്ടീ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയെന്ന് രാഹുലിനോട് നിതീഷ് കുമാറാണ് ചോദിച്ചത്. ഇവിടെ, ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായിരുന്നു; പ്രതിപക്ഷ നേതാവാണ്. രാഹുലിനെപ്പോലെയല്ല-എന്തുകൊണ്ടും അര്‍ഹന്‍. ലോക്സഭാതെരഞ്ഞെടുപ്പില്‍ കുഞ്ഞാലിക്കുട്ടിയും കുഞ്ഞുമാണിയും സഹായിച്ച് ഭേദപ്പെട്ട ഒരു വിജയം നേടി. അന്നുമുതല്‍ അസുഖം കയറിയ വണ്ടി വന്നത് മാവേലിക്കര വഴിയാണ്. 'ഉ' ഗ്രൂപ്പിന്റെയും 'ര' ഗ്രൂപ്പിന്റെയും വളര്‍ച്ചയുടെയും ഉരസലിന്റെയും സവിശേഷഘട്ടമായിരുന്നു അത് എന്നും പറയാം.

രണ്ടുപേര്‍ക്കും മോഹം മുഖ്യമന്ത്രിപദത്തില്‍. ആ സ്ഥാനത്തിന് ഒരു പ്രത്യേകതയുണ്ട്. അതിനോട് മോഹം തലയില്‍കയറിയാല്‍ പിന്നെ എന്തുചെയ്യും; ചെയ്യാതിരിക്കും എന്ന് തിട്ടപ്പെടുത്താനാവില്ല. കിട്ടിയാലോ-എന്തും ചെയ്യാം; ചെയ്യാതിരിക്കാം; ചുമലിലിരുന്ന് ചെവി കടിക്കാം; ഇരിക്കുന്ന കൊമ്പുതന്നെ മുറിക്കാം. ഇതെല്ലാം ചിലര്‍ ചെയ്യുന്നത് അടുത്തുനിന്ന് കണ്ടയാളാണ് ചെന്നിത്തല. ചെയ്തുകാണിച്ചയാളാണ് ഉമ്മന്‍ചാണ്ടി. ആകുന്നെങ്കില്‍ മുഖ്യമന്ത്രിതന്നെ ആകണം എന്നാണ് ഇരുവരുടെയും വാശി. ഉമ്മന്‍ചാണ്ടിയെ ഒഴിവാക്കാന്‍ ചെന്നിത്തലയുടെ ഹിന്ദി ധാരാളം മതി. ദുര്‍ബലയ്ക്ക് ഗര്‍ഭമെന്നപോലെ സംഘടനാ തെരഞ്ഞെടുപ്പും എത്തി. സംഗതി പിടിവിട്ടുപോകുമെന്നായി. അതോടെയാണ് അവധിവ്യാപാരമാണ് നല്ലതെന്ന നിഗമനത്തില്‍ ഹൈക്കമാന്‍ഡ് എത്തിയത്. ചെന്നിത്തലയ്ക്ക് പാര്‍ടി; ഉമ്മന്‍ ചാണ്ടിക്ക് നിയമസഭാ പാര്‍ടി. വീതംവയ്പില്‍ തുല്യ പങ്കാളിത്തം. ഒന്നുവച്ചാല്‍ രണ്ടുകിട്ടുന്ന പരിപാടികളില്‍ കൂട്ടുത്തരവാദിത്തം.

പോകെപ്പോകെ മോഹം കനത്തു. കിനാവിന് വേലികെട്ടാന്‍ പുറംപണി കൊടുത്തു. പണിക്കാരെ കിട്ടാന്‍ നാടിനു നടുവേ ഓട്ടമായി. ആദ്യം കിട്ടിയ വീരനെ കൂലിപറഞ്ഞുറപ്പിച്ചു. ഐഎന്‍എല്ലിനെ ലീഗ് പിടിച്ചു. പള്ളിമണിയടിച്ച് ജോസഫിനെ മാണിയുടെ പറമ്പിലേക്ക് ഓടിച്ചു കയറ്റി. മുരളിയെ വേണ്ടണം എന്നായി. കാവിക്കാര്‍ പറഞ്ഞു-വോട്ട് വില്‍ക്കാനുള്ളതല്ലേ എന്ന്. കൈവെട്ടുകാരും കൈപോയ മാഷിന്റെ പണിവെട്ടിയവരും ഒരു പിഞ്ഞാണത്തില്‍ ബിരിയാണി കഴിച്ചു. ജനാധിപത്യത്തിന്റെ അരപ്പട്ട കെട്ടിയവരുടെ മഹാസംഗമത്തില്‍ ഭൂമിയും വാനവും പൂത്തുലഞ്ഞു.

മറുവശത്തോ-അവിശ്വാസിക്കൂട്ടം. കംണിഷ്ടുകള്‍. പിന്നെ പാവപ്പെട്ട ചില പാര്‍ടികളും. പഞ്ചായത്ത് തെരഞ്ഞെടുപ്പോടെ സെക്രട്ടറിയറ്റിലെ നോര്‍ത്ത് ബ്ളോക്കിലേക്കുള്ള നട തുറന്നു കിട്ടി എന്നുതന്നെയാണ് 'ഓസി'യും 'ആര്‍സി'യും കരുതിയത്. പഞ്ചായത്ത് തെരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ ആ കിനാവില്‍ വെള്ളം കയറി. കോട്ടയത്തും മലപ്പുറത്തും ലോട്ടറി അടിച്ചത് ശരിതന്നെ. പക്ഷേ, ആകെമൊത്തം വോട്ട് കൂട്ടിനോക്കുമ്പോള്‍ വലിയ മുന്‍തൂക്കം ഇല്ല. ഇറക്കിയ വര്‍ഗീയക്കാര്‍ഡിന്റെ വേര് പുറത്തുവരികയുംചെയ്തു. കുഞ്ഞൂഞ്ഞ്-കുഞ്ഞാലിക്കുട്ടി-കുഞ്ഞുമാണി ഭരണമാണ് വരുന്നത് എന്ന് പറയാന്‍ പറ്റുന്നില്ല. അങ്ങനെയൊരു ഭരണത്തിന്റെ ദുരിതം പേറിയവരോട് എങ്ങനെ പറയാന്‍. ഇത്തരത്തില്‍ പോയാല്‍ വര്‍ഗീയനിറത്തിന് കട്ടി കൂടുമെന്നും ചക്കിനുവച്ചത് കൊക്കിന് കൊള്ളുമെന്നും മനോരമയ്ക്ക് മനസിലായി. വയലാര്‍ രവിക്കും മനസിലായി. മനോരമ മുഖപ്രസംഗമെഴുതി; വയലാര്‍ രവി മനക്കണക്ക് കൂട്ടി. ഞാനിതാ വരുന്നു കേരളത്തിലേക്ക് എന്നായി.

കാത്തുസൂക്ഷിച്ച കസ്തൂരി മാമ്പഴം ചേര്‍ത്തലയിലേക്കുതന്നെ വീണ്ടും കാക്ക കൊത്തിക്കൊണ്ടുപോകുമോ എന്ന വേവലാതിയിലായി ഓസി. ജയിക്കുമെന്നുറപ്പില്ല. അഥവാ ജയിച്ചാല്‍ കസേര ഏതെന്നും ഉറപ്പില്ല. അങ്ങനെ ഒരു നിര്‍ണായക സന്ധിയിലാണ് ലാവ്ലിന്‍ കുഴിമാടം മാന്താനുള്ള ക്വട്ടേഷന്‍ ക്ഷണിച്ചതും കമ്പനിയെ കണ്ടെത്തിയതും കരാര്‍ ഒപ്പിട്ടതും.

*

ഈ കുമാരന്മാരെക്കൊണ്ട് തോറ്റു. കുഴിമാടം തോണ്ടാനും കുഴി കുത്താനും കുഴിയിലിറക്കാനും കുമാരന്മാര്‍ വേണം. ചെന്നൈയില്‍നിന്ന് ഒരു കുമാരന്‍, വയനാട്ടില്‍നിന്ന് പുളിയാര്‍മലയിറങ്ങിയ കുമാരന്‍, ക്രൂക്കഡ് കുമാരന്‍, ഈരാറ്റുപേട്ടയുടെ അഭിമാനകുമാരന്‍ , പിന്നെ ഒരു ചാനല്‍ വ്യാജരേഖാ കുമാരന്‍. ലാവ്ലിന്‍ വര്‍ത്താനവുമായി ചെന്നൈയില്‍നിന്ന് സ്വന്തം നാടായ തിരുവനന്തപുരത്തു വരാതെ കോയിക്കോടന്‍ ബിരിയാണി തിന്നാന്‍ പോയ കുമാരന്റെ ചെല്ലുചെലവ് സര്‍ക്കാര്‍ ഭൂമിയിലെ കാപ്പിത്തോട്ടത്തില്‍നിന്നാണ് വന്നത്. ക്രിമിനല്‍ വാരികയുടെ സെക്യൂരിറ്റി. പിആര്‍ഒ പണിക്ക് ചെന്നൈയില്‍നിന്ന് ശമ്പളം വാങ്ങുന്ന ചാനല്‍തമ്പി. പരിചാരകവൃന്ദത്തില്‍ വിമതവേഷങ്ങള്‍ അനവധി. സംവിധാനം പൂഞ്ഞാര്‍ ജോര്‍ജോവ്സ്കി. മണിക്കൂറിന് ഒന്ന് എന്ന തോതില്‍ ചെന്നൈ കുമാരന്‍ ചാനലുകളില്‍ കയറിയിറങ്ങി. പറഞ്ഞതിന്റെ സാമ്പിള്‍ ഇങ്ങനെ:

കുമാരന്‍: കൊലപാതകവും നടന്നു.
ആങ്കര്‍: ആരെയാണ് കൊന്നത്?
കു: അതു പറയില്ല.
ആ: ആരാണ് കൊന്നത്?
കു: പാച്ചുവും കോവാലനും.
ആ: എന്തിനാണ് കൊന്നത്?
കു: അതറിയില്ല.
ആ: ഇതാ നമ്മുടെ മുഖ്യ സാക്ഷികുമാരന്‍ ഒരു വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നു-ഭയാനകം; ഭീതിജനകം. കുമാര വചനങ്ങള്‍ പൂര്‍ണരൂപത്തിലാക്കി ഞങ്ങളുടെ കോഴിക്കോട് ലേഖകന്‍ തല്ലുകൊള്ളിക്കുമാരന്‍ വിശദീകരിക്കുന്നതാണ്.

കൊല്ലപ്പെട്ടയാളെ പറയില്ല; കൊന്നവരെ പറയാം എന്ന്. അതും കഴിഞ്ഞു വരുന്നു യഥാര്‍ഥ ബോംബ്-ഒരു പ്രതിയെ രക്ഷിക്കാന്‍ കേന്ദ്രമന്ത്രി ഇടപെട്ടു. ആ മന്ത്രിയുടെ പേരുപറയില്ല ക്ളൂ തരാം എന്ന്. പേരില്‍ രണ്ടക്ഷരം; ഇടയ്ക്കിടെ വിദേശയാത്ര; ഖദറേ ഇടൂ; തട്ടിപ്പേ പറയൂ. ആരാണെന്ന് പലര്‍ക്കും എത്തും പിടിയും കിട്ടാഞ്ഞപ്പോള്‍ അതാ മുറ്റത്തുനിന്നൊരു ശബ്ദം. ലോട്ടറിയുടെ തിരക്ക് കഴിഞ്ഞ് സുരേഷ് തിരിഞ്ഞുനോക്കുമ്പോള്‍, ആ ശബ്ദം മുല്ലപ്പള്ളിയുടേതാണ്. "എന്നാലും വയലാര്‍ രവിയെക്കുറിച്ച് അങ്ങനെ പറഞ്ഞത് ശരിയായില്ല'' എന്ന്. പിന്നാലെ വരുന്നൂ ഹസ്സന്‍. വയലാര്‍ രവി കേസില്‍ ഇടപെട്ടിട്ടില്ല എന്ന് വിശദീകരണം. ഒറ്റ നിമിഷംകൊണ്ട് വയലാര്‍ രവി എന്‍ഡോസള്‍ഫാന്‍ കുടിച്ച കുമ്പളങ്ങിക്കാരന്റെ അവസ്ഥയിലായി. ചെന്നൈ കുമാരന്‍ വിട്ട ഭാഗങ്ങള്‍ക്ക് മുല്ലപ്പള്ളിയുടെയും ഹസ്സന്റെയും പൂരണം.

രവിയുടെ ശല്യം ഒഴിവാക്കാന്‍ ഏറ്റവും നല്ല വഴി ഇതുതന്നെ. പിന്നില്‍ ഓസി ഉണ്ടെന്ന് ആരും പറയില്ല. സ്വന്തം ലീഡറെ മൂലയ്ക്കിരുത്താനും ആന്റണിയെ മുഖ്യമന്ത്രിപദത്തില്‍ നിന്നിറക്കി സ്വയം അവിടെ കയറിയിരിക്കാനും കാണിച്ച ബുദ്ധി ഒട്ടും ചോര്‍ന്നുപോയിട്ടില്ല. മാണിയുടെ ചെലവില്‍ ലീഗിനും ലീഗിന്റെ ചെലവില്‍ മാണിക്കും പാര പണിയാനുള്ള പദ്ധതി പാളിയിട്ടുമില്ല. ശവക്കുഴി തോണ്ടാനും സ്മാരക ശിലകള്‍ തോട്ടില്‍ കൊണ്ടു കളയാനും കുമാരന്മാര്‍ക്ക് ക്വട്ടേഷന്‍ കൊടുത്തതിന്റെ പശ്ചാത്തലം ഇത്രയും ശതമന്യു അറിഞ്ഞിട്ടുണ്ട്. ബാക്കി ഭാഗം വഴിയേ അറിയും; അറിയുമ്പോള്‍ എഴുതും. എന്തായാലും ആപ്പുക്കുട്ടന്‍മാരുടെ പണിക്ക് ശതമന്യുവിനെ കിട്ടില്ല.

*
ആപ്പുക്കുട്ടന്റെ പണി എന്തെന്ന് അന്വേഷിക്കുന്നതുതന്നെഒരു കമ്യൂണിസ്റ്റുകാരന്റെ മരണത്തിലുള്ള ദുഃഖം എന്ന വ്യാജേനയും പാര്‍ടിക്ക് ആപ്പുവച്ചാലോ? പാര്‍ടി പ്രവര്‍ത്തകനും നേതാവുമായി ജീവിച്ച് മരണംവരെ ഉത്തമ കമ്യൂണിസ്റ്റുകാരനായി നിലകൊണ്ട ഐ വി ദാസിന്റെ മരണം സിപിഐ എമ്മിനെ മാത്രമല്ല, കക്ഷിഭേദമില്ലാതെ വിവിധ വിഭാഗമാളുകളെ വേദനിപ്പിച്ചു. ദാസന്‍ മാഷിന് ആദരാഞ്ജലികളര്‍പ്പിക്കാന്‍ എത്തിയ ജനസാഗരം അതിന് തെളിവായിരുന്നു. കുറെ ദിവസം കഴിഞ്ഞ് അപ്പുക്കുട്ടന്‍ അവിടെ പോയത് മരണം അറിയാനല്ല, പാര്‍ടിക്കെതിരെ ദുഷിപ്പു പറയാനാണ്. ദാസന്‍ മാഷിന്റെ മൃതദേഹം പാര്‍ടി പ്രത്യേകമായി വാങ്ങിയ സ്ഥലത്ത് ദഹിപ്പിച്ചതിലും അവിടെ സ്മാരകം പണിയുന്നതിലും അപ്പുക്കുട്ടന് പുച്ഛം. മകന്‍ പാര്‍ടിയെ വിമര്‍ശിച്ചാല്‍ അച്ഛന്റെ മൃതദേഹമെടുത്തുപോലും പ്രതിരോധിക്കും എന്ന തോന്ന്യാസം. ദാസന്‍മാഷിന്റെ രോഗാവസ്ഥയില്‍ ആ മകനും പാര്‍ടി പ്രവര്‍ത്തകരും ഒന്നിച്ചൊന്നായ് നിന്ന് ശുശ്രൂഷിച്ചതും നിരവധി പാര്‍ടി പ്രവര്‍ത്തകര്‍ കണ്ണിമയ്ക്കാതെ കാവല്‍നിന്നതും അപ്പുക്കുട്ടനെന്തിന് അറിയണം. അപ്പുക്കുട്ടന്‍ കള്ളനാണയമായതുകൊണ്ട് പാര്‍ടിയില്‍നിന്ന് പുറത്തായി; പാര്‍ടിയുടെ തകര്‍ച്ച കൊതിച്ചും പാര്‍ടിവിരുദ്ധരെ ആരാധിച്ചും നടക്കുന്നു. ദാസന്‍ മാഷ് എന്നും കമ്യൂണിസ്റായിരുന്നു. മൊകേരിയിലെ പാര്‍ടി പ്രവര്‍ത്തകര്‍ അപ്പുക്കുട്ടന്റെ തോന്ന്യസ്മരണം കാണാതിരിക്കട്ടെ.

*
ഒഞ്ചിയത്തെ വിമതന്മാര്‍ക്കും ഷൊര്‍ണൂരിലെ പൂഴിക്കടകന്മാര്‍ക്കും ആശംസകള്‍ നേരുന്നു. അഞ്ചുകൊല്ലം തികച്ച് അവര്‍ക്ക് കോണ്‍ഗ്രസിന്റെ പിന്തുണയോടെ ഭരിക്കാനും അതു കഴിഞ്ഞ് കോണ്‍ഗ്രസാകാനും സാധിക്കട്ടെ.

3 comments:

ശതമന്യു said...

കുമാരന്‍: കൊലപാതകവും നടന്നു.
ആങ്കര്‍: ആരെയാണ് കൊന്നത്?
കു: അതു പറയില്ല.
ആ: ആരാണ് കൊന്നത്?
കു: പാച്ചുവും കോവാലനും.
ആ: എന്തിനാണ് കൊന്നത്?
കു: അതറിയില്ല.
ആ: ഇതാ നമ്മുടെ മുഖ്യ സാക്ഷികുമാരന്‍ ഒരു വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നു-ഭയാനകം; ഭീതിജനകം. കുമാര വചനങ്ങള്‍ പൂര്‍ണരൂപത്തിലാക്കി ഞങ്ങളുടെ കോഴിക്കോട് ലേഖകന്‍ തല്ലുകൊള്ളിക്കുമാരന്‍ വിശദീകരിക്കുന്നതാണ്.

ഡോ.ആര്‍ .കെ.തിരൂര്‍ II Dr.R.K.Tirur said...

നന്നായി. എല്ലാ ചപ്പും ചവറും ഒന്നിച്ചു നിന്ന് പയറ്റിയിട്ടും ഇത്രയൊക്കെ അല്ലെ പറ്റിയുള്ളൂ...
ഇതും വായിക്കുക...
http://rkdrtirur.blogspot.com/
തട്ടമിട്ട സോണിയ!
തെരഞ്ഞെടുപ്പ്: ജയിച്ചതാര്? ജയിപ്പിച്ചതാര്?

ഒറ്റമൈന said...

സഖാവേ,
അപ്പ ഞമ്മന്റെ പാര്‍ട്ടി തോറ്റിട്ടില്ല...!
സന്ദേശത്തിലെ പഴയ ശങ്കരാടിയുടെ പുതിയ അവതാരമാകല്ലേ മനോജേ...
ലാല്‍ സലാം