Sunday, November 30, 2008

ഓ മുംബൈ....

ശരീരത്തില്‍ വിഷബാധയേറ്റാല്‍ അത് കണ്ടെത്തുന്നതിന് പണ്ടുപണ്ടേ കൃത്യമായ മാര്‍ഗങ്ങളുണ്ടായിരുന്നു. വിഷഹാരിലേഹ്യം എന്നൊന്നുണ്ട്. പാമ്പുകടിയേറ്റയാള്‍ 'വിഷപ്പെട്ടു വരുന്നേരമിതു(ലേഹ്യം) വെറ്റില തന്നില്‍ പണത്തൂക്കം കൊടുക്കണം' എന്നാണ് വിധി. അത് 'കച്ചങ്ങിരിക്കിലോ വിഷം സ്വല്‍പമതാണെന്നു ധരിച്ചീടുക ബുദ്ധിമാന്‍, അതിന്‍ സ്വാദെരിവാണെങ്കില്‍ മൂര്‍ഖനാണ് കടിച്ചത്, രസം അമ്ളമതാണെങ്കില്‍ ഘോണസന്‍(മണ്ടെലി) താന്‍ കടിച്ചത്......'എന്നാണ്. ഇത് പാമ്പുകടിച്ചാലത്തെ കാര്യമാണ്. ലേഹ്യം കഴിച്ച് കയ്പോ മധുരമോ പുളിയോ എന്നുനോക്കി തിട്ടപ്പെടുത്താവുന്നതല്ല ഒരു ഭീകര ആകമണത്തിന്റെ ഉള്ളുകള്ളികള്‍. എന്നാല്‍, പാമ്പുകടിയായാലും ഭീകര ആക്രമണമായാലും ചില ലേഹ്യങ്ങളുംകൊണ്ട് സ്ഥിരം ചാടിയിറങ്ങുന്ന ചിലരുണ്ട്. മുംബൈയില്‍ പതിനെട്ടിനും ഇരുപത്തിയെട്ടിനുമിടെ പ്രായമുള്ള കുറെ ഭീകരന്മാര്‍ പാഞ്ഞുകയറി കൂട്ടക്കൊല നടത്തിയപ്പോള്‍ പലരും അത്തരം വിഷഹാരി ലേഹ്യത്തിന്റെ പ്രയോഗമാണ് നടത്തിയത്.

മുംബൈ ഭീകര ആക്രമണത്തോടുള്ള വിവിധ കേന്ദ്രങ്ങളുടെ പ്രതികരണം കൂട്ടി വായിക്കുമ്പോള്‍, കൊല്ലപ്പെട്ടവരോടുള്ള മമതയേക്കാള്‍; ഭീകരരോടുള്ള വെറുപ്പിനേക്കാള്‍; പൊരുതി മുന്നേറിയ പട്ടാളക്കാരോടുള്ള ഐക്യത്തേക്കാള്‍ മറ്റു ചിലതാണ് തെളിഞ്ഞത്.

അടുത്ത പ്രധാനമന്ത്രിയുടെ കുപ്പായം കാലേക്കൂട്ടി തയ്പ്പിച്ചുവച്ചയാളാണ് എല്‍ കെ അദ്വാനി. അദ്ദേഹം പ്രതിപക്ഷ നേതാവുകൂടിയായതുകൊണ്ട് മുംബൈ സന്ദര്‍ശിക്കുന്നതും അഭിപ്രായം പറയുന്നതും സാധൂകരണമുള്ളതുതന്നെ. എന്നാല്‍, നരേന്ദ്രമോഡി എന്ന ഗുജറാത്ത് മുഖ്യമന്ത്രി മുംബൈയില്‍ ചെന്ന് കാണിച്ച പ്രകടനമോ? പൊന്നുരുക്കുന്നിടത്ത് പൂച്ച ചെന്നപോലെയാണ് മോഡി മുംബൈയിലെത്തിയത്. ചെന്നയുടനെ, പത്രക്കാരെയെല്ലാം വിളിച്ചുകൂട്ടി ഒരു പ്രഖ്യാപനം: "ആക്രമണത്തിനു പിന്നില്‍ പാകിസ്ഥാനാ''ണെന്ന്. അതോടെ പുള്ളിക്കാരന്റെ ദഹനപ്രക്രിയ പൂര്‍ത്തിയായി.

ഗുജറാത്തില്‍ കോഴിയെ കൊല്ലുമ്പോലെ ആളെക്കൊന്ന് കൈയറപ്പുതീര്‍ത്ത നേതാവാണല്ലോ. എവിടെയും കെട്ടിപ്പൊതിഞ്ഞ് കൊണ്ടുപോകാനേ പറ്റൂ. താജ് ഹോട്ടല്‍ തകര്‍ക്കാന്‍ നോക്കുന്ന ഭീകരരെ നേരിടുന്നതിനൊപ്പം മോഡി എന്ന ഭാരവും ചുമക്കേണ്ടിവന്നു പട്ടാളവും പൊലീസും. പിറ്റേന്ന് ഹേമന്ദ് കര്‍ക്കറെയുടെ വീട്ടില്‍ ചെന്ന് മോഡിസാര്‍ പറഞ്ഞു, ഞാന്‍ നിങ്ങള്‍ക്ക് ഒരു കോടി രൂപ തരാമെന്ന്. മലേഗാവില്‍ ബോംബുവച്ച സ്വാമിനിയെ പിടിച്ചത് കര്‍ക്കറെയും കൂട്ടരുമാണ്. അന്ന് മോഡി കലിതുള്ളിയത്, കര്‍ക്കറെ ഹിന്ദുത്വ വിരുദ്ധനാണ് എന്നത്രേ. അതേ കര്‍ക്കറെ ഒറ്റ രാത്രികൊണ്ട് മോഡിസാറിന്റെ പ്രിയപ്പെട്ടവനായി. തരാതരംപോലെ കുപ്പായം മാറ്റാന്‍ ശിവരാജ് പാട്ടീലാണോ ഈ മോഡിസാര്‍ എന്ന് ചിന്തിച്ചുപോയിക്കാണണം മുംബൈക്കാര്‍. അദ്വാനിയേക്കാള്‍ വലിയ പ്രധാനമന്ത്രിക്കുപ്പായമാണ് മോഡി തയ്പ്പിച്ചതെന്ന് അവരുണ്ടോ അറിയുന്നു!

പക്ഷേ, കര്‍ക്കറെയുടെ ഭാര്യക്ക് കാര്യം പിടികിട്ടി. ഇമ്മാതിരി ചപ്പടാച്ചി ഇങ്ങോട്ടുവേണ്ട എന്ന ആശയം മാന്യമായ വാക്കുകളില്‍ അവര്‍ പറഞ്ഞു. പാവപ്പെട്ട ആയിരങ്ങളുടെ ചോരയില്‍ മുക്കിയ കൈകൊണ്ടാണ് മോഡി ഒരുകോടി രൂപ വച്ചു നീട്ടുന്നതെന്ന് അവര്‍ക്ക് നന്നായറിയാം. ആ പണം തനിക്കും മക്കള്‍ക്കും വേണ്ട എന്ന നിഷേധത്തിന് മോഡിയുടെ മുഖത്ത് ആഞ്ഞുപ്രഹരിക്കുന്നതിനേക്കാള്‍ ശക്തിയുണ്ടായിരുന്നു.

ഭീകര ആക്രമണം, എകെ 47, പാകിസ്ഥാന്‍ എന്നെല്ലാമുള്ള വാക്കുകള്‍ കാണുന്നിടത്ത് ഗ്രഹണിപിടിച്ച കുട്ടി ചക്കക്കൂട്ടാന്‍ കണ്ടപോലെയാണ് സംഘപരിവാര്‍ ചാടി വീഴാറുള്ളത്. മലേഗാവില്‍ ബോംബുപൊട്ടിച്ചത് കാവിയിട്ട സുന്ദരിയാണെന്ന് കര്‍ക്കറെ കണ്ടെത്തിയതോടെ അതിനൊരു ശമനം വന്നതായിരുന്നു. ഇപ്പോള്‍ മുംബൈയുടെ പേരില്‍ വീണ്ടും വോട്ടുപെട്ടി തുറന്നുവയ്ക്കാനുള്ള ശ്രമത്തെയാണ് കവിതാ കര്‍ക്കറെ ഒന്നു പ്രഹരിച്ചത്. കൈയില്‍ കരുതിയ വിഷഹാരിലേഹ്യവുമായി മോഡിസാര്‍ മിനിറ്റുവച്ച് വണ്ടിവിട്ടു എന്നാണ് കേള്‍വി.

*

ഭക്ഷണം, വസ്ത്രം, കിടപ്പാടം എന്നിവയാണ് മനുഷ്യന്റെ ഏറ്റവും നിര്‍ബന്ധമുള്ള ആവശ്യങ്ങള്‍. ആഭ്യന്തരമന്ത്രിയെന്ന നിലയില്‍ ശിവരാജ് പാട്ടീല്‍ അനുഭവിച്ച വലിയൊരു പ്രശ്നം വസ്ത്രത്തിന്റേതാണ്. ദിവസം മിനിമം ഒരു ഡസന്‍ കുപ്പായം വേണം. എത്രയെത്ര യോഗങ്ങളിലായിരുന്നു പങ്കെടുക്കേണ്ടത്. ഓരോ യോഗത്തിനും ഓരോ കുപ്പായമില്ലെങ്കില്‍ മന്ത്രിയാണെന്നു പറയാന്‍തന്നെ കഴിയുമോ. മുംബൈയില്‍ ഭീകരാക്രമണം നടക്കുന്നു എന്നുകേട്ടപ്പോള്‍ ഉടന്‍ പ്രതികരിക്കാന്‍ തോന്നിയതാണ്. അപ്പോഴാണോര്‍ത്തത്, ഒരുമണിക്കൂര്‍ മുമ്പ് ഇട്ട കുപ്പായം മാറ്റിയില്ലല്ലോ എന്ന്. വീട്ടിലെത്തി അലമാര തുറന്ന് അലക്കിത്തേച്ച ഒരുസെറ്റ് കുര്‍ത്തയും പൈജാമയും അതിനൊത്ത പാദുകവും എടുത്തണിയാന്‍ ചില്ലറ നേരം മതിയോ. അതുകൊണ്ടുമാത്രം പ്രതികരണം അല്‍പ്പം വൈകിപ്പോയി. എങ്കിലും പ്രതികരിച്ചില്ലേ. അടുത്ത ഫ്ളൈറ്റിന് മുംബൈക്കു പറന്നില്ലേ. എന്നിട്ടും സോണിയ മാഡം പറയുന്നത് പാട്ടീലിന് കഴിവില്ല എന്നാണ്. ഇതേ മാഡമാണ് മുമ്പ് പാട്ടീല്‍ പറ്റുന്നയാളെന്നു പറഞ്ഞ് രാഷ്ട്രപതിയുടെ കുപ്പായമിടീക്കാന്‍ നോക്കിയത്. അന്ന് ഇടതുപക്ഷക്കാരാണ് പറഞ്ഞത്, വേണ്ട, ഈ പാട്ടീലിന് ചില സായ്പന്മാരെക്കാണുമ്പോള്‍ കവാത്തുമറക്കുന്ന അസുഖമുണ്ട് എന്ന്.

പണ്ട് താടിയും തലേക്കെട്ടുമുള്ള ഒരാള്‍ രാഷ്ട്രപതിയുടെ കസേരയിലിരുന്ന് പറഞ്ഞത്, വലിയ മാഡം തൂക്കാന്‍ പറഞ്ഞാല്‍ താന്‍ ചൂലുമെടുത്തിറങ്ങും എന്നാണ്. അന്ന് ഇറ്റലിയിലെ പ്രണയകാലമാകയാല്‍ സോണിയാജി അക്കഥ അറിഞ്ഞിട്ടുണ്ടാകില്ല. അറിഞ്ഞിരുന്നെങ്കില്‍ ഈ പാട്ടീലിനെത്തന്നെ മുഗള്‍ ഗാര്‍ഡന്‍ പരിചരിക്കാന്‍ പറഞ്ഞയക്കുമായിരുന്നു. എങ്കില്‍ നാട് രക്ഷപ്പെട്ടു പോയേനേ. ഇനിയിപ്പോള്‍ പശുവും ചത്ത് മോരിലെ പുളിയും പോയശേഷം എന്തോന്നു രാജി!

*

പുരകത്തുമ്പോള്‍ വാഴവെട്ടുന്നത് ഒരു പ്രായോഗിക പദ്ധതിയായി പരിണമിക്കുന്ന സന്ദര്‍ഭങ്ങള്‍ അത്യപൂര്‍വമാണ്. നമ്മുടെ ചില ചാനലുകള്‍ അത്തരമൊരു പദ്ധതി വിജയകരമായി നടപ്പാക്കുന്നത് കഴിഞ്ഞ ദിവസം കണ്ടു.

മുംബൈയില്‍ തീവ്രവാദി ആക്രമണത്തെ പ്രതിരോധിച്ച് വീരമരണം വരിച്ച മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്റെ സംസ്കാരച്ചടങ്ങിലേക്ക് കേരളസര്‍ക്കാരിന്റെ സ്വന്തക്കാരുണ്ടായിട്ടില്ല എന്നതായിരുന്നു രണ്ട് ചാനലുകളുടെ പ്രധാന വാര്‍ത്തകളിലൊന്ന്. വാര്‍ത്തമാത്രമല്ല, ചര്‍ച്ചയും ചര്‍വിതചര്‍വണ പരിപാടിയുമുണ്ടായി. ബംഗളൂരുവില്‍ ജനസഹസ്രങ്ങള്‍ക്കിടയിലൂടെ ഉണ്ണികൃഷ്ണന്റെ മൃതദേഹം കൊണ്ടുവരുമ്പോള്‍ തിരുവനന്തപുരത്തെ സ്റ്റുഡിയോയിലിരുന്ന് ചര്‍ച്ചയ്ക്കുവച്ച വിഷയം അവിടെ കേരള സര്‍ക്കാരിന്റെ പ്രതിനിധികളെത്താത്തത് എന്തുകൊണ്ട് എന്നതായിരുന്നു. കമാന്‍ഡോ ഓപ്പറേഷന് നേതൃത്വംനല്‍കി ജീവത്യാഗംചെയ്ത സന്ദീപ് ഉണ്ണികൃഷ്ണനോട് കേരളം നന്ദികേട് കാണിച്ചെന്ന് കമന്റ്. മനോരമ ചാനല്‍ ഒരു മുഴം കടത്തിയെറിഞ്ഞു. തങ്ങളുടെ വാര്‍ത്ത കണ്ട് ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്ണന്‍ നാളെ ബംഗളൂരുവില്‍ പോകാന്‍ തീരുമാനിച്ചെന്ന് പുതിയ വാര്‍ത്തകൊടുത്തു. ന്യൂസ് ഇംപാക്ട്! കേന്ദ്ര മന്ത്രിമാരൊന്നും അവിടെയുണ്ടായിരുന്നില്ലെന്ന കാര്യം മനോരമയും ഏഷ്യാനെറ്റും മിണ്ടിയതേയില്ല. പുരവെട്ടുമ്പോള്‍ വാഴവെട്ടി കുലയുംകൊണ്ടോടുന്ന പരിപാടിക്ക് ഇതില്‍പ്പരം എന്ത് ഉദാഹരണം വേണം?

മേജര്‍ സന്ദീപിനെ ആദരിക്കാന്‍ ഇമ്മാതിരി ചാനലുകളുടെ ഒത്താശവേണം കേരള സര്‍ക്കാരിന് എന്ന് ധരിച്ചുപോയിട്ടുണ്ടോ ആവോ. ബംഗളൂരുവില്‍ നടക്കുന്ന ചടങ്ങിന് ഡല്‍ഹിയിലിരിക്കുന്ന മുഖ്യമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും മിനിറ്റുവച്ച് എത്താന്‍ കഴിയില്ലെന്ന കാര്യം ചാനലുകള്‍ക്ക് അറിയാത്തതല്ല. അനുശോചനം കൈമാറുന്നതില്‍ വന്ന നേരിയ കാലതാമസംപോലും സര്‍ക്കാരിനെ അടിക്കാനുള്ള വടിയാക്കാനുള്ള ഒരുത്സാഹം-അത്രമാത്രം. മുംബൈ ആക്രമണത്തില്‍ സിപിഐ എമ്മിനെ കുറ്റപ്പെടുത്താന്‍ കഴിയില്ലല്ലോ. അതുകൊണ്ട് ഇരിക്കട്ടെ ഇവിടെയെങ്കിലും ഒരു താങ്ങ് എന്ന് കരുതിയതാണ്. ചെന്നിത്തലയ്ക്കും ഉമ്മന്‍ ചാണ്ടിക്കും മുറയ്ക്ക് ഇന്ധനം കൊടുക്കണമല്ലോ.

മുംബൈയിലെ ഭീകരര്‍ മലയാളത്തില്‍ സംസാരിക്കുന്നതുകേട്ടു എന്ന വാര്‍ത്തയുടെ ഉപജ്ഞാതാക്കളും ഏഷ്യാനെറ്റും മനോരമയും തന്നെ. ആരും കാണാത്തതു കാണുന്നതും കേള്‍ക്കാത്തത് കേള്‍ക്കുന്നതുമാണല്ലോ മാധ്യമനൈപുണ്യം. ഈ വാര്‍ത്ത അന്വേഷണ സംഘങ്ങള്‍ കാണാത്തത് കഷ്ടമായി. മലയാളം പറയുന്നത് കേട്ട ലേഖകന്മാര്‍ക്ക് മുംബൈ ജയിലിലെ ഗോതമ്പുണ്ടയുടെ സ്വാദും റിപ്പോര്‍ട്ടുചെയ്യാമായിരുന്നു. അവിടത്തെ രാജ് താക്കറെ, അമ്മാവന്‍ താക്കറെ തുടങ്ങിയവര്‍ക്ക് മലയാളം അറിയാമായിരുന്നുവെങ്കില്‍ ഈ വാര്‍ത്തകളുടെ ചെലവില്‍ മുംബൈ മലയാളികള്‍ക്ക് പാരിതോഷികവും കിട്ടുമായിരുന്നു.

*

കുടില്‍മുതല്‍ കൊട്ടാരം വരെ എന്നു പറയാറുണ്ട്. അതുപോലെയാണ് മുംബൈ ആക്രമണം ഭീകരര്‍ ആസൂത്രണംചെയ്തത്. പാവപ്പെട്ട കൂലിപ്പണിക്കാര്‍ തിക്കിത്തിരക്കി വണ്ടികയറുന്ന വിടി റെയില്‍വേ സ്റ്റേഷന്‍ മുതല്‍ ശതകോടീശ്വരന്മാരുടെ താമസ സ്ഥലമായ താജ്-ഒബ്റോയ് ഹോട്ടലുകള്‍ വരെ. താജ് ഹോട്ടല്‍ അപ്പാടെ തകര്‍ക്കുകയായിരുന്നത്രേ ഭീകരപദ്ധതി. ലോകോത്തര സൌകര്യങ്ങളുള്ള താജിലും ഒബ്റോയ് ട്രൈഡന്റിലും സാധാരണക്കാര്‍ക്കൊന്നും എത്താനാകില്ല. മാസം എഴുപതിനായിരം രൂപ വരുമാനമുള്ള ളാഹ ഗോപാലനുപോലും അവിടെ താമസിക്കാന്‍ കഴിയില്ല. കോര്‍പറേറ്റ് ചെയര്‍മാന്മാര്‍, രാഷ്ട്രത്തലവന്മാര്‍, വന്‍കിട വ്യവസായികള്‍, രത്ന വ്യാപാരികള്‍ തുടങ്ങിവരാണ് അവിടത്തെ സന്ദര്‍ശകരും താമസക്കാരും. ദിവസം കാല്‍ലക്ഷം മുതല്‍ രണ്ടുലക്ഷംവരെ വാടകയും അതിനുമേല്‍ നികുതിയും ഈടാക്കുന്ന മുറികളും സ്യൂട്ടുകളുമാണവിടെ. ഭക്ഷണം കഴിച്ചാല്‍ ആളൊന്നിന് ഒരുനേരം മിനിമം മൂവായിരം രൂപവരും. പാകിസ്ഥാനിലെ ഇസ്ളാമബാദിലുള്ള മാരിയറ്റ് ഹോട്ടലും അങ്ങനെതന്നെയായിരുന്നു. ഇത്തരം ഹോട്ടലുകള്‍ വളഞ്ഞാല്‍ നല്ല കനപ്പടിയുള്ള ബന്ദികളെ കിട്ടുമെന്നും അവരെവച്ച് പലതും വിലപേശി സാധിക്കാമെന്നുമാകണം ഭീകരര്‍ കരുതിയത്. ആരും കരുതുക, വലിയ വലിയ ഹോട്ടലിലാകുമ്പോള്‍ ഒന്നിനും ഒരു പ്രശ്നവും വരില്ല എന്നാണ്. ഇവിടെ വലിയ ഹോട്ടലുകളാണ് വലിയ പ്രശ്നം.

*

മുംബൈ കത്തിയപ്പോള്‍ മലേഗാവ് അണഞ്ഞു എന്നുകരുതി ചിലരെല്ലാം ആശ്വസിക്കുന്നുണ്ട്. ഇവിടെ അഭയ കേസിന്റെ വാര്‍ത്തകള്‍ മങ്ങിയതിലും ചിലര്‍ക്ക് ആശ്വാസമുണ്ടാകാം. നിയമങ്ങളേക്കാള്‍ കൂടുതലായി അഭിപ്രായങ്ങളാണല്ലോ ലോകത്തെ നയിക്കുന്നത്. അതുകൊണ്ട് കോടതിയുടെ അടുത്ത അഭിപ്രായ പ്രകടനത്തിനായി കാതോര്‍ക്കാം.

മയില്‍പ്പീലി, കോഴിത്തൂവല്‍, ഇന്തുപ്പ്, എള്ളിന്‍പൊറ്റ ഇവ കനലിലിട്ട് പുകച്ച് കടികൊണ്ട ഭാഗത്ത് പുക കൊള്ളിച്ചാല്‍ കടിച്ചത് വിഷപ്പാമ്പോ വിഷമില്ലാത്തതോ എന്ന് മനസ്സിലാക്കാമെന്നാണ് ശാസ്ത്രം. അഭയ കേസില്‍ സിബിഐയെ വിശ്വാസമില്ലെങ്കില്‍ കോട്ടയം രൂപതയ്ക്ക് അത്തരമൊരു പരീക്ഷണം നടത്താവുന്നതാണ്. വെറുതെ പ്രസ്താവനകളും ഇടയലേഖനവുമിറക്കി ആളുകളെ മിനക്കെടുത്തുന്നത് ദയവായി പുനഃപരിശോധിക്കണം. കേസ് വിചാരണയും കോടതിനടപടികളുമായി ഇനിയും കുറെ കാലമെടുക്കുമെന്നേ. അപ്പോഴും വേണ്ടേ മരുന്നിന് ചില പ്രസ്താവനയും ലേഖനവും. സംഭവാമി യുഗേ യുഗേ എന്നാണല്ലോ.

4 comments:

ശതമന്യു said...

ഹേമന്ദ് കര്‍ക്കറെയുടെ വീട്ടില്‍ ചെന്ന് മോഡിസാര്‍ പറഞ്ഞു, ഞാന്‍ നിങ്ങള്‍ക്ക് ഒരു കോടി രൂപ തരാമെന്ന്. മലേഗാവില്‍ ബോംബുവച്ച സ്വാമിനിയെ പിടിച്ചത് കര്‍ക്കറെയും കൂട്ടരുമാണ്. അന്ന് മോഡി കലിതുള്ളിയത്, കര്‍ക്കറെ ഹിന്ദുത്വ വിരുദ്ധനാണ് എന്നത്രേ. അതേ കര്‍ക്കറെ ഒറ്റ രാത്രികൊണ്ട് മോഡിസാറിന്റെ പ്രിയപ്പെട്ടവനായി. തരാതരംപോലെ കുപ്പായം മാറ്റാന്‍ ശിവരാജ് പാട്ടീലാണോ ഈ മോഡിസാര്‍ എന്ന് ചിന്തിച്ചുപോയിക്കാണണം മുംബൈക്കാര്‍.

അദ്വാനിയേക്കാള്‍ വലിയ പ്രധാനമന്ത്രിക്കുപ്പായമാണ് മോഡി തയ്പ്പിച്ചതെന്ന് അവരുണ്ടോ അറിയുന്നു!

Anonymous said...

സര്‍വ്വം പാമ്പ് മയം. എനിക്കീ ബ്ലോഗ് വിട്ട് പോകാന്‍ തോന്നുന്നില്ല.:)

ശതമന്യു അറിഞ്ഞില്ലെ ടാറ്റക്ക് ഭീകരാക്രമണത്തെപ്പറ്റി മുന്നറിയിപ്പ് ലഭിച്ചിരുന്നുവെന്ന്. ടാ‍റ്റ തന്നെ പറഞ്ഞത്. സുരക്ഷ ശക്തമാക്കിയിരുന്നത്രെ. സുരക്ഷ പിന്‍‌വലിച്ച ഉടനെയാണത്രെ ആക്രമണം ഉണ്ടായത്. അങ്ങേര്‍ സര്‍ക്കാരിനെ അറിയിച്ചിരുന്നോ ആവോ? അറിയിക്കാതിരിക്കുന്നത് കുറ്റകരമല്ലേ? അറിയിച്ചിട്ടുണ്ടെങ്കില്‍ സര്‍ക്കാര്‍ എന്ത് ചെയ്തു എന്നതും അറിയേണ്ടേ?

Anonymous said...

If karkare was not involved in Malegave case, what would have been your reaction?
ATS probably killed their own chief and blamed it own terrorist? This is a reaction to Modi? Terrorism is a effect and the cause is Majority fanaticism? That the terrorist were humane and that is why they attacked only hotels were capitalists stay?
Your intentions are clear.
Whether Mrs.Karkare refused to accept the untimely offer of compensation (probably came up due to the guilt feeling that Modi had)
people like Modi and his supporters has nationa first. You may call it raw nationalism. But he/I have it. For the reason that most have it, an extremely small no. of people like you don't affect the nation.

Unni said...

പറയാനുള്ളത് നാനും ചൊവ്വേ പറയും, അതിന് നിന്റെ അനോണി കുന്തം വേണ്ടെടോ ...
വിട്ടു കള