Monday, July 13, 2009

കപ്പലകത്തൊരു കള്ളനിരുന്നാല്‍

'കപ്പലകത്തൊരു കള്ളനിരുന്നാല്‍ എപ്പൊഴുമില്ലൊരു സുഖമറിയേണം' എന്നൊരു ചൊല്ലുണ്ട്. ശതമന്യു നില്‍ക്കുന്നത് മാധ്യമരംഗം എന്ന കപ്പലിലാണ്. അതില്‍ ഒന്നല്ല ഒരുപാട് കള്ളന്മാരുണ്ടെന്ന തിരിച്ചറിവു മൂലം കണ്ണില്‍ ഇരുട്ടുകയറുന്നു, രക്തസമ്മര്‍ദം കൂടുന്നു; കൈകാലുകള്‍ തളരുന്നു.

കഴിഞ്ഞ ദിവസം ഒരു പത്രാധിപര്‍ തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ പത്രസമ്മേളനം നടത്താന്‍ ചെന്നു. താങ്കള്‍ എന്താണ് പറയാന്‍ ഉദ്ദേശിക്കുന്നതെന്ന് എഴുതിത്തന്നാലല്ലാതെ പത്രസമ്മേളനം അനുവദിക്കുന്നില്ലെന്നാണ് പ്രസ് ക്ലബ് ഭാരവാഹികള്‍ പറഞ്ഞത്. പത്രാധിപര്‍ നേരെ 'കേസരി മന്ദിര'ത്തിലേക്ക് കുതിച്ചു. അവിടെ പണമടച്ച് പത്രസമ്മേളനം. പുറത്തുവിട്ടത് പ്രകാശ് കാരാട്ടിനുള്ള 'തുറന്ന' കത്ത്. അതില്‍ പിണറായി വിജയന്‍, എം എ ബേബി, തോമസ് ഐസക് തുടങ്ങിയ സിപിഐ എം നേതാക്കള്‍ക്കെതിരെ പൂരത്തെറി. കേരളീയര്‍ക്ക് സുപരിചിതനായ ദേഹമാണ് പ്രസ്തുത പത്രാധിപന്‍. അഴിമതി വിരുദ്ധ പോരാട്ടത്തിന്റെ ധീരനായകന്‍; സംസ്കാര സമ്പന്നന്‍; സത്യസന്ധന്‍; വിനയാന്വിതന്‍; ലളിതകോമളന്‍; ഇന്‍വെസ്റ്റിഗേറ്റീവ് പത്രപ്രവര്‍ത്തനത്തിന്റെ കാലന്‍. അങ്ങനെയൊരു മഹാന്‍ അഴിഞ്ഞാടുന്ന മേഖലയില്‍ പ്രവര്‍ത്തിക്കുന്നു എന്നതുതന്നെ അഭിമാനകിടിലം!

അഴിമതി വിരുദ്ധ പോരാട്ടനായകന്റെ പത്രപ്രവര്‍ത്തന ചരിത്രത്തിലെ ചില മണിമുത്തുകള്‍ ഓര്‍ത്തുനോക്കൂ-ഒരിക്കല്‍ അദ്ദേഹത്തിന്റെ വാരിക പറഞ്ഞു, കേരളത്തിന്റെ മഹാനടന് എയ്‌ഡ്‌സ് രോഗമാണെന്ന്. പിന്നെ പറഞ്ഞു, നടനും രാഷ്ട്രീയക്കാരനുമായ ദേഹത്തിന് പിതാവില്‍നിന്ന് ആനയെ കിട്ടിയപ്പോള്‍ സ്വന്തമായി എയ്‌ഡ്‌സ് രോഗം സമ്പാദിക്കാനായെന്ന്. നടന്‍ നടിയെ ഗര്‍ഭിണിയാക്കിയെന്നും രഹസ്യമായി ഗര്‍ഭച്ഛിദ്രം നടത്തിയത് കാരക്കാസിലെന്നും മറ്റൊരു വന്‍വാര്‍ത്ത പുറകെവന്നു. ഒരു നടി സ്വന്തം നീലച്ചിത്രം ഒരുകോടി രൂപയ്ക്ക് വിറ്റെന്ന് വേറൊരു വാര്‍ത്ത. മാഷ് ടീച്ചര്‍ക്കെഴുതിയ പ്രണയലേഖനങ്ങള്‍ ഉദ്ധരിച്ച് സാംസ്കാരിക കേരളത്തിനുനേരെ ചാട്ടവാര്‍ വീശിക്കൊണ്ടും വന്നു ഒരുതവണ ക്രിമിനല്‍ നായകന്‍.

അങ്ങനെയൊരു മഹാന്, പിണറായി വിജയന്‍ നൂറുവട്ടം സിംഗപ്പൂരില്‍ പോയെന്ന വാര്‍ത്ത എഴുതിവിടുന്നതില്‍ മടിയെന്തിന്? ശതമന്യു ഇന്നലെവരെ കരുതിയത്, പത്രപ്രവര്‍ത്തനത്തിന്റെ കുലപതി മേല്‍പറഞ്ഞ മഹാനുഭാവനാണ് എന്നുമാത്രമാണ്. തെറ്റിപ്പോയി. അതിനേക്കാള്‍ മിടുക്കന്മാര്‍ വേറെയുണ്ട് എന്ന് ഇപ്പോള്‍ തിരിച്ചറിയുന്നു. ആ മിടുക്കിനുമുന്നില്‍ ക്രിമിനല്‍ വാരികയുടെ പത്രാധിപകുമാരന്‍ വെറും അശുമാത്രം. കോടതി പറഞ്ഞതുപോലെ ഒരു സാദാ 'ക്രുക്കഡ്' ഫെലോ.
മാധ്യമപ്രവര്‍ത്തനം പുതിയ മേഖലകളിലേക്കാണ് കടന്നിരിക്കുന്നത്. പണ്ട് ഒരു വാര്‍ത്ത ചോര്‍ത്തണമെങ്കില്‍ എന്തെല്ലാം പാട്. ചോര്‍ത്തിക്കിട്ടേണ്ട കേന്ദ്രത്തെ സ്വാധീനിക്കണം; പ്രലോഭിപ്പിക്കണം; പണം കൊടുക്കണം. ഇന്ന് അതൊന്നും വേണ്ട. വാര്‍ത്ത തനിയേ ചോര്‍ന്ന് ഇങ്ങെത്തിക്കൊള്ളും. സിപിഐ എം കേന്ദ്ര കമ്മിറ്റിയിലെയും പൊളിറ്റ് ബ്യൂറോയിലെയും ചര്‍ച്ചകള്‍ നെഹ്റുട്രോഫി വള്ളംകളിയുടെ ദൃൿസാക്ഷിവിവരണം പോലെയല്ലേ ചാനല്‍കുട്ടന്മാര്‍ നിരന്നുനിന്ന് രണ്ടുദിവസം വിളമ്പിത്തന്നത്. "ഇതാ പിണറായി വന്നു, വിഎസ് വന്നു, കോടിയേരി വന്നു, ബേബി വന്നു-വി എസിന്റെ ശരീരഭാഷയില്‍നിന്ന് ഒന്നും മനസ്സിലാകുന്നില്ല, ഇ പി ജയരാജന്‍ കണ്ണിറുക്കി ചിരിക്കുന്നുണ്ട്, പിണറായി ഗൌരവത്തിലാണ് ''-ഇതാണ് സാമ്പിള്‍. കേന്ദ്രകമ്മിറ്റി യോഗത്തില്‍ അംഗങ്ങള്‍ ഓരോരുത്തരും എത്തുന്നത് 'ബ്രേക്കിങ് ന്യൂസ് '. വി എസ് അല്‍പ്പം താമസിച്ചപ്പോള്‍ ഭൂമികുലുങ്ങുമോ എന്ന് സംശയം. യെച്ചൂരി അത്യാവശ്യകാര്യത്തിന് പുറത്തിറങ്ങിയപ്പോള്‍, "കാറി ല്‍ കയറിപോയി'' എന്ന് അടുത്ത ഫ്ളാഷ്. ഒടുവില്‍ പറഞ്ഞു, നടപടി പിണറായിക്കും വരുമെന്ന്. എന്തിന് നടപടി, ആര് ആവശ്യപ്പെട്ടു എന്നൊന്നും വിഷയമല്ല. ചാനല്‍പൈതങ്ങള്‍ക്ക് വായ്ക്ക് തോന്നുന്നതുതന്നെ അപ്പപ്പോഴത്തെ പാട്ട്.

പത്രങ്ങളും മോശമാക്കിയില്ല. മനോരമ എഴുതിയത്, പിബി ചര്‍ച്ചയില്‍ വി എസിന്റെ സ്‌കോര്‍ ഒരുഘട്ടത്തില്‍ 10-3 എന്ന തോതില്‍ ഉയര്‍ന്നു എന്നാണ്. ഇതെല്ലാം സഹിക്കാം. രണ്ടുദിവസമായി കാണുന്ന ഒരു ദൃശ്യം അങ്ങനെ സഹിക്കാനാവാത്തതാണ്. കേന്ദ്ര കമ്മിറ്റിയോഗത്തില്‍ വിതരണംചെയ്ത പിബി രേഖ ചില മലയാള ചാനലുകള്‍ 'ചോര്‍ത്തി' വാര്‍ത്തയാക്കിയതിന്റെ ദൃശ്യമാണത്. 'ചോര്‍ത്തി'യ രേഖ അഭിമാനത്തോടെയാണ് ചാനലുകള്‍ കാണിച്ചത്-സ്വന്തം മിടുക്കാണെന്ന് ഭാവിച്ച്. പലരും അമ്പരന്നു-യോഗം തുടങ്ങുമ്പോള്‍തന്നെ രഹസ്യരേഖ ചോര്‍ന്നുപോവുകയോ? എങ്ങനെ, ആര് ചെയ്തു ഈ പാതകം? ചാനല്‍ദൃശ്യങ്ങള്‍ ശ്രദ്ധിച്ചുനോക്കിയപ്പോഴാണ് മനസ്സിലായത്, കേന്ദ്ര കമ്മിറ്റി അംഗങ്ങള്‍ കൈയില്‍വച്ച് വായിക്കുമ്പോള്‍ അവരറിയാതെ ക്യാമറയില്‍ പകര്‍ത്തിയതാണെന്ന്. യോഗം തുടങ്ങുന്നതിനുമുമ്പുതന്നെ ഹാളില്‍ രേഖ വിതരണം ചെയ്തിരുന്നു. യോഗത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ അകത്തുകയറിയ ചാനല്‍ വിദ്വാന്മാര്‍ പകര്‍ത്തിയത് യോഗമല്ല; യോഗത്തിലിരിക്കുന്നവരുടെ കൈയിലെ കടലാസാണ് ! അങ്ങനെ പാര്‍ടിരേഖ അവര്‍ ചോര്‍ത്തി! പാര്‍ടിയെ ചാനലുകാര്‍ പറ്റിച്ചു! ചിരികളിയോടെ വീട്ടില്‍കയറി കിണ്ടിയും കിണ്ണവും കട്ടെടുക്കുന്ന പരിപാടി. ഇത് ശുദ്ധമായ മോഷണംതന്നെ. ഇത്തരം സ്വഭാവക്കാരെ വിശ്വസിച്ച് വീട്ടില്‍ കയറ്റാന്‍ കൊള്ളുമോ? അങ്ങനെ കയറിയാല്‍ അവരുടെ ക്യാമറ എങ്ങോട്ട് കണ്ണുതുറക്കുമെന്ന് ഉറപ്പിക്കാനാവുമോ? അമ്മമാരും സഹോദരിമാരുമുള്ളവര്‍ മാധ്യമക്കോലങ്ങളെ ഭയപ്പെടേണ്ടിവരില്ലേ? ക്രൈംകുമാരന്‍ വില്‍ക്കുന്നത് മഞ്ഞപ്പത്രമാണെങ്കില്‍, ഈ മാന്യന്മാര്‍ കൊണ്ടുനടക്കുന്നത് മാധ്യമ കുഷ്ഠമാണ്. ഇതിനേക്കാള്‍ നല്ല പണി തമ്പാനൂര്‍ ബസ്സ്റ്റാന്‍ഡിലെ പോക്കറ്റടി തന്നെ. ഒളിഞ്ഞുനോട്ടം മാധ്യമപ്രവര്‍ത്തനമാകുമ്പോള്‍ കവലച്ചട്ടമ്പിയെ മര്യാദരാമനെന്നോ വീരകേസരിയെന്നോ വിളിക്കാം.

****

ഇനി ഒരു കത്താണ്. ഒരു സുഹൃത്തിന്റെ ഭാവനയില്‍ വിരിഞ്ഞത്.

പ്രിയപ്പെട്ട മാധ്യമങ്ങളെ,

ആരാലുമറിയാതെ പോവുമായിരുന്ന കേന്ദ്രകമ്മിറ്റി യോഗത്തെ ഒരു സൂപ്പര്‍ ഡ്യൂപ്പര്‍ ഹിറ്റ് ആക്കിത്തന്നതിന് നന്ദി. യോഗത്തിനുവന്ന ഓരോ അംഗത്തിന്റെയും ഓരോ ചലനവും ഒപ്പിയെടുത്ത് റിപ്പീറ്റ് കാണിച്ചതിന് നന്ദി. അവരുടെ ചലനങ്ങള്‍, നോട്ടങ്ങള്‍, കണ്ണിമയ്ക്കലുകള്‍, വാക്കുകള്‍, മൌനങ്ങള്‍ എല്ലാം ഒപ്പിയെടുത്ത് എല്ലാവരെയും ഒരു ‘സംഭവം’ ആക്കിത്തീര്‍ത്തതിന് നന്ദി. ഇടതുകാലു വച്ചാണ് ഒരു നേതാവ് പുറത്ത് വന്നതെങ്കില്‍ അകത്തും, വലതുകാല്‍ വച്ചാണ് പുറത്ത് വന്നതെങ്കില്‍ പുറത്തും എന്ന മട്ടില്‍ നിങ്ങള്‍ നടത്തിയ വിശകലനങ്ങള്‍ മാധ്യമപ്രവര്‍ത്തനത്തെതന്നെ പുതിയൊരു തലത്തിലേക്ക് ഉയര്‍ത്തി എന്ന് പറയാതെ വയ്യ. ചിരിച്ചുകൊണ്ട് അകത്തേക്ക് പോകുമ്പോള്‍ പുറത്ത് കണ്ടിരുന്ന പല്ലിന്റെ എണ്ണവും, ചിരിച്ചു കൊണ്ടുതന്നെ പുറത്തേക്കു വരുമ്പോള്‍ കാണുന്ന പല്ലിന്റെ എണ്ണവും തമ്മില്‍ താരതമ്യപ്പെടുത്തി നടത്തിയ അനാലിസിസ് ഉണ്ടല്ലോ ഗംഭീരം. മനോവിശ്ളേഷണ രംഗത്ത് ഒരുê പുതിയ അധ്യായം ഈ “ദന്തവൈദ്യ“ സിദ്ധാന്തം തുറക്കട്ടെ എന്ന് ഞങ്ങള്‍ ആത്മാര്‍ഥമായി ആഗ്രഹിച്ചു.

ചിലര്‍ മടങ്ങാനായി ടിക്കറ്റ് റിസര്‍വ് ചെയ്തിരുന്ന വിമാനത്തിന്റെ ഫയല്‍ഫോട്ടോ പ്രക്ഷേപണം ചെയ്തതിലൂടെ ബ്രേക്കിങ് ന്യൂസ് മേഖലയില്‍ ഒരു പുതിയ പന്ഥാവ് വെട്ടിത്തുറക്കാന്‍ നിങ്ങള്‍ക്കായി. ടിക്കറ്റിന്റെ ഫോട്ടോ സ്റാറ്റും ടിക്കറ്റ് നമ്പരിന്റെ ന്യൂമറോളജിക്കല്‍ വിശകലനവുംകൂടി ഉണ്ടായിരുന്നെങ്കില്‍ കുറച്ചു കൂടി സയന്റിഫിക്കാകാന്‍ നിങ്ങള്‍ക്ക് കഴിയുമായിരുന്നു എന്ന് സി.സി വിലയിരുത്തുന്നു. കല്ലച്ചിലെ തെളിയാത്ത അക്ഷരങ്ങളില്‍നിന്ന് മാധ്യമലോകം എത്രമാത്രം വളര്‍ന്നിരിക്കുന്നു.

ഇനിമുതല്‍ പിബിയും കേന്ദ്രകമ്മിറ്റിയും കൂടാനുള്ള ദിവസങ്ങളും ഗണിച്ച് ബ്രേക്കിങ് ന്യൂസ് ആയി നല്‍കുന്ന പുത്തന്‍ സാങ്കേതികവിദ്യ കണ്ടുപിടിക്കുവാന്‍ നിങ്ങള്‍ക്കാവും എന്ന് സി.സിക്ക് ഉറപ്പുണ്ട്. ഇപ്പോള്‍ ഊഹിച്ചെഴുതുന്നതിന് പകരമായി, വെര്‍ച്ച്വല്‍ പിബിയും കേന്ദ്രകമ്മിറ്റിയും ഉണ്ടാക്കുവാനും ലൈവ് ആയി വെര്‍ച്ച്വല്‍ പിബി, വെര്‍ച്ച്വല്‍ സിസി ചര്‍ച്ചകള്‍ പ്രക്ഷേപണം ചെയ്യുവാനും അനതിവിദൂര ഭാവിയില്‍ നിങ്ങള്‍ക്കാകട്ടെ എന്ന് സിസി ആത്മാര്‍ഥമായി ആഗ്രഹിക്കുന്നു.

ഞങ്ങള്‍ എന്താണ് തീരുമാനിക്കാന്‍ പോകുന്നതെന്ന് നിങ്ങള്‍ ഞങ്ങളേക്കാള്‍ മുന്നേ കൂട്ടായിരുന്ന് തീരുമാനിക്കുകയും ബ്രേക്കിങ് ന്യൂസ് നല്‍കുകയും ചെയ്യുന്ന നടപ്പ് രീതികളില്‍നിന്ന് തികച്ചും വ്യത്യസ്തമായിരിക്കും അത്തരമൊരു സാങ്കേതികവിദ്യാവികാസം. വികസിത, അതിവികസിത രാജ്യങ്ങളിലെ മാധ്യമങ്ങള്‍ ചിന്തിച്ചിട്ടുപോലും ഇല്ലാത്ത ഇത്തരം ഇന്നോവേഷന്‍സ് മലയാള മാധ്യമരംഗത്തിന് അന്താരാഷ്ട്ര ഖ്യാതി നേടിത്തരും എന്നതില്‍ സിസി ഏകാഭിപ്രായക്കാരാണ്.

എല്ലാ ‘യഥാര്‍ഥ’ കമ്യൂണിസ്റുകാരെയും വിവിധ ചാനലുകളിലായി ഒരേ സമയം ചര്‍ച്ചകള്‍ക്കായി അണിനിരത്തുവാന്‍ കഴിഞ്ഞ നിങ്ങളുടെ സംഘടനാ പാടവത്തെയും സിസി ശ്ളാഘിക്കുന്നു. ഒരു തുള്ളി വെള്ളംപോലും കുടിക്കാതെ അവര്‍ ഞങ്ങളെ നന്നാക്കാന്‍ ആത്മാര്‍ഥമായി ശ്രമിക്കുന്നതിന്റെ പേരില്‍ അവരോടും സി.സി. നന്ദി രേഖപ്പെടുത്തുന്നു. അവര്‍ക്ക് കൂടുതല്‍ മെച്ചപ്പെട്ട പ്രതിഫലം നല്‍കാൻ നിങ്ങള്‍ തയ്യാറാകണം. അത് അവരുടെ അവകാശത്തിന്റെ പ്രശ്നമാണ്. ‘എട്ട് മണിക്കൂര്‍ പത്രങ്ങളില്‍ വിമര്‍ശനം, എട്ട് മണിക്കൂര്‍ ചാനലുകളില്‍ വിമര്‍ശനം, എട്ട് മണിക്കൂര്‍ സൈബര്‍ സ്പേസില്‍ വിമര്‍ശനം’ എന്ന അവരുടെ മുദ്രാവാക്യം ചിക്കാഗോയിലെ തെരുവീഥികളില്‍ അന്ന് മുഴങ്ങിക്കേട്ട മുദ്രാവാക്യങ്ങളില്‍നിന്നും ഊര്‍ജം ഉള്‍ക്കൊണ്ടവയാണെന്ന് എടുത്തു പറയേണ്ട കാര്യമില്ലല്ലോ.

ഒരു ചെറിയ വിമര്‍ശനംകൂടി പറഞ്ഞുകൊണ്ട് ഈ കത്ത് അവസാനിപ്പിക്കട്ടെ.. ഞങ്ങള്‍ ഇന്ന രീതിയില്‍ തീരുമാനിക്കും എന്ന് പറഞ്ഞ് നിങ്ങള്‍ കൊടുക്കുന്ന പരസഹസ്രം വാര്‍ത്തകളില്‍ ഏതെങ്കിലും ഒരെണ്ണം, ഏതെങ്കിലും മാധ്യമങ്ങളിലോ, ഏതെങ്കിലും ചാനലുകളിലോ, എന്നെങ്കിലും തെറ്റുകയാണെങ്കില്‍ (ഇതുവരെ ഉണ്ടായിട്ടില്ല എന്ന് സമ്മതിക്കുന്നു) ഒരു ചെറിയ തിരുത്ത് കൊടുക്കുവാന്‍ നിങ്ങള്‍ തയ്യാറാകണം. ഇന്ന് നിങ്ങള്‍ പുലര്‍ത്തിവരുന്ന അസൂയാവഹമായ സത്യസന്ധതയ്ക്ക് അതൊരു മകുടം ചാര്‍ത്തലായിരിക്കും എന്നതില്‍ സംശയമില്ലല്ലോ.

സത്യസന്ധതയുടേതും, ഉയര്‍ന്ന പ്രൊഫഷണലിസത്തിന്റേതുമായ പാതയിലൂടെ ഇന്ന് ചെയ്യുന്നതിനേക്കാള്‍ ഉയര്‍ന്ന നിലവാരത്തില്‍ മുന്നോട്ട് പോകുവാന്‍ മാധ്യമങ്ങള്‍ക്ക് കഴിയട്ടെ എന്ന് ആശംസിച്ചുകൊണ്ട്...

നിങ്ങളുടെ സ്വന്തം സി.സി

Sunday, July 5, 2009

കുലംകുത്തിയുടെ കാണാച്ചരട്

അണ്ണാന്‍കുഞ്ഞിനെ സ്കൂളിലയച്ച് മരംകയറ്റം പഠിപ്പിക്കേണ്ടതില്ല. ജന്മസ്വഭാവം എന്നൊന്നുണ്ട്. അത് അങ്ങനെ മായ്‌ച്ചുകളയാന്‍ പറ്റുന്നതല്ല. ചില മനുഷ്യര്‍ക്ക് പരമ്പരാഗതമായി പ്രത്യേക സ്വഭാവവിശേഷങ്ങളും പകര്‍ന്നുകിട്ടും. കുലത്തൊഴില്‍ എന്നെല്ലാം പറയുന്നത് അത്തരം പകര്‍ന്നുകിട്ടലിന്റെ വകഭേദമാണ്. അത് ഇന്നും തുടരുന്നുണ്ട്. നടന്‍ ശ്രീനിവാസന്റെ മകന്‍ വിനീത് മികച്ച നടനായതും കെ കരുണാകരന്റെ മകന്‍ മുരളി അച്ഛന്റെ വഴിയില്‍ മെയ്‌വഴക്കമുള്ള രാഷ്ട്രീയക്കാരനായതും നാം കാണുന്നുണ്ട്. ഡോക്ടറുടെ മക്കള്‍ ഡോക്ടര്‍മാരായി ഡോക്ടര്‍കുടുംബങ്ങളുണ്ടാവുക; അധ്യാപകന്റെ മക്കള്‍ അധ്യാപകക്കൂട്ടമാവുക- ഇതെല്ലാം നാട്ടിലെ കാഴ്ചയാണ്. ചില രാഷ്ട്രീയപാര്‍ടികളെ മക്കള്‍പ്പാര്‍ടികളെന്ന് പരിഹസിക്കാറുണ്ട്. കുടുംബപരമായി നല്ല വാസനകള്‍മാത്രമല്ല, ചീത്തത്തരങ്ങളും പകര്‍ന്നുകിട്ടുമെന്നതും സത്യം. കള്ളന്റെ മകന്‍ നല്ല കള്ളനാകുന്നതും കുടുംബം പരമ്പരാഗതമായി തട്ടിപ്പുകാരാകുന്നതും അതിന്റെ ഉദാഹരണങ്ങളാണ്. ഇത്തരം അവസ്ഥവരുമ്പോഴത്തെ ഒരുപ്രശ്നം പുതിയ തലമുറയെ കുറ്റപ്പെടുത്താനാകില്ല എന്നതാണ്. ഒരു തട്ടിപ്പ് കൈയോടെ പിടിച്ചുവെന്നിരിക്കട്ടെ- പ്രതിക്ക് പറയാം "അയ്യോ, ഞാന്‍ തെറ്റുകാരനല്ല; അതൊക്കെ അച്ഛനപ്പൂപ്പന്മാര്‍തൊട്ട് നടന്നുവരുന്ന കാര്യങ്ങളല്ലേ'' എന്ന്. അതായത് തട്ടിപ്പ്, തരികിട പരിപാടികള്‍ക്ക് കുലത്തൊഴിലിന്റെ ആനുകൂല്യം ലഭിക്കണമെന്ന്. സാന്ദര്‍ഭികമായി ശതമന്യു ഓര്‍മിച്ച ഒരു പൊതുതത്വമാണിത്. അല്ലാതെ, ഏതെങ്കിലും വ്യക്തിയെയോ കുടുംബത്തെയോ ഉദ്ദേശിച്ചെഴുതിയതല്ല.

*
സ്വന്തം വീട്ടിലെ കുറ്റവും കുറവും നാട്ടുകാരോട് വിളിച്ചുപറയുന്നത് അത്ര നല്ല കാര്യമൊന്നുമല്ല. സ്വന്തം പാര്‍ടി പ്രസിഡന്റ് മറ്റൊരു പാര്‍ടിയുടെ സംസ്ഥാന സെക്രട്ടറിയുടെ താളത്തിനൊത്ത് തുള്ളുന്നയാളാണെന്നു പറയുന്നത് അതിനേക്കാള്‍ മോശം. ഏതായാലും പിണറായി വിജയന് അഭിമാനിക്കാം- മുന്‍ പ്രധാനമന്ത്രി ദേവഗൌഡയെപ്പോലും വരുതിയില്‍ നിര്‍ത്താന്‍ കഴിയുന്നുണ്ടല്ലോ. ജനതാദളില്‍ കാരാട്ടിന്റെ ആറാട്ടാണ് എന്നത്രേ വീരവിരചിത പുതുകാവ്യം. സന്ദര്‍ഭോചിത പ്രതികരണം എന്ന് മലയാളത്തിലും വായ്ക്ക് തോന്നുന്നത് കോത്ക്ക് പാട്ട് എന്ന് സംസ്കൃതത്തിലും പറയുന്ന അവസ്ഥ വീരാളിപ്പട്ടാക്കി തലയില്‍കെട്ടി നടക്കുകയും ചെയ്യാം. മുന്നില്‍ മൈക്ക് വേണം; കേള്‍ക്കാന്‍ നാലാളുവേണം- എന്തും പറഞ്ഞുകൊടുക്കപ്പെടും. പത്രത്തില്‍ പടം അച്ചടിച്ചുവരുമെങ്കില്‍ ഏതുപുസ്തകവും എഴുതും. ഡല്‍ഹിയില്‍ ആരോ ചോദിച്ചെന്ന് കേട്ടു- പഴയ പുസ്തകങ്ങളൊക്കെ മാറ്റിയെഴുതേണ്ടിവരില്ലേ എന്ന്. പാവങ്ങള്‍. സ്വന്തമായി എഴുതിയിട്ടുണ്ടെങ്കിലല്ലേ മാറ്റിയെഴുതേണ്ട കാര്യം വരുന്നുള്ളൂ. ആരെങ്കിലും എഴുതിയാല്‍ നമുക്കെന്തുപാട്.

തെരഞ്ഞെടുപ്പുകാലത്ത് കേട്ട വിലാപകാവ്യം ആട്ടിപ്പുറത്താക്കിയെന്നോ ചവിട്ടിപ്പുറത്താക്കിയെന്നോ ഒക്കെയാണ്. ചവിട്ടിപ്പുറത്താക്കലിന്റെ കണ്ണീരും പരിഭവവും ഇനി എവിടെച്ചെന്ന് തീര്‍ക്കും? എല്‍ഡിഎഫിലിരിക്കെയാണ് ഇറങ്ങിപ്പോയി നാടുനീളെ നടന്ന് പുലഭ്യം വിളിച്ചുകൂവിയത്. കുലംകുത്തി എന്ന വാക്കിന്റെ അര്‍ഥം കുലംകുത്തികള്‍ക്ക് കഞ്ഞിവയ്ക്കുന്നവന്‍ എന്നുകൂടിയാണ്. അതിലും വലിയ അര്‍ഥവും അതിനുണ്ട്. സ്വന്തം പാര്‍ടിയെ നിര്‍ണായകഘട്ടങ്ങളില്‍ ശത്രുപക്ഷത്തിന് ഒറ്റിക്കൊടുക്കുന്നവന്‍ എന്നും കുലംകുത്തിയെ വിളിക്കാം. ഇപ്പോള്‍ സ്വന്തം പാര്‍ടിയുടെ അഖിലേന്ത്യാ പ്രസിഡന്റിനെ തള്ളിപ്പറഞ്ഞിരിക്കുന്നു. തന്റെ താല്‍പ്പര്യമാണ് പാര്‍ടിയുടെ നയം എന്നുവരുമ്പോള്‍, അതുമാത്രമാണ് എല്ലാറ്റിനും മേലെ എന്നു കരുതിപ്പോകുമ്പോള്‍, ഉണ്ടാകുന്ന അപകടമാണ് സംഭവിച്ചത്. ഇനി കേന്ദ്രനേതൃത്വവും വേണ്ട, കേരളത്തിലെ മുന്നണിയും വേണ്ട രാമന്റെ ദുഃഖവും ഗാട്ടിന്റെ കാണാച്ചരടും വേണ്ട. സോഷ്യലിസം വേണ്ടേവേണ്ട. എങ്ങനെയെങ്കിലും ചെന്നിത്തലയുടെ കാര്യസ്ഥപ്പണിയോ ഇന്ദിരാഭവനിലെ കുശിനിക്കാരന്റെ ഉദ്യോഗമോ കിട്ടിയാല്‍മതി. അതിനായി ആരെയും തള്ളിപ്പറയും; എന്തും വിളിച്ചുപറയും. അല്ലെങ്കിലും ചുമലിലിരുന്ന് ചെവിതിന്നലായിരുന്നു എന്നത്തെയും ശീലം.

കാരാട്ടിന്റെ ആറാട്ടാണ് ദേവഗൌഡയുടെ നിലപാടുമാറ്റത്തിനുപിന്നിലെന്നു പറഞ്ഞയാള്‍ പിന്നെയും ഗൌഡയുടെ പാര്‍ടിയില്‍ തുടരുന്നുണ്ടെങ്കില്‍ അതിനെ എന്തുപറഞ്ഞ് വിശേഷിപ്പിക്കും? ഒരു പാര്‍ടിയുടെ സംസ്ഥാന പ്രസിഡന്റ് ദേശീയ അധ്യക്ഷനെക്കുറിച്ച് പറയേണ്ട കാര്യംതന്നെ ഇത്. ഇതാണ് സോഷ്യലിസ്റ്റ് പാരമ്പര്യം. ലെനിനിസമല്ല, ലാവലിനിസമാണ്, റിയാസ് ഫാരിസിന്റെ ബിനാമിയാണ് എന്നൊക്കെ പുലമ്പിയ നാവില്‍നിന്ന് ഇനി എന്തെല്ലാം കേള്‍ക്കാനിരിക്കുന്നു. പിതാവിന്റെ പാപം മക്കള്‍ ചുമക്കുന്നത് കേട്ടിട്ടുണ്ട്. എന്നാല്‍, ഈ മുഷിഞ്ഞമാറാപ്പു ചുമന്ന് ഒരാള്‍ പി ആര്‍ കുറുപ്പിന്റെ പാരമ്പര്യം വെടക്കാക്കുന്നതും വടകരയിലൊരാള്‍ ധര്‍മസങ്കടം കൊള്ളുന്നതും കാണുമ്പോള്‍ സഹതാപം തോന്നുന്നു.

രാവിലെ കട്ടന്‍കാപ്പിക്കുപകരം ഒരു ഗ്ളാസ് ഉപജാപവും ബ്രേക്‍ഫാസ്റ്റിന് രണ്ട് പ്ളേറ്റ് നുണയും ഉച്ചയ്ക്ക് ഇലനിറയെ കുശുമ്പും അത്താഴത്തിന് പരദൂഷണവും ശീലമാക്കിയ ഒരാള്‍ താനാണ് സോഷ്യലിസ്റ്റ്, തന്റെ ആസനത്തിലാണ് തഴമ്പ് എന്നെല്ലാം പറഞ്ഞ് മുന്നില്‍വരുമ്പോള്‍ സാധാരണ മനുഷ്യര്‍ക്കുണ്ടാകുന്ന ഓക്കാനമുണ്ടല്ലോ- അതാണ് ഇന്ന് കേരളം ഗൌരവമായി ചര്‍ച്ചചെയ്യേണ്ട പ്രശ്നം. യുഡിഎഫുകാരും ചിന്തിക്കണം. കൂടെ കൂട്ടുമ്പോള്‍ രമേശ് ചെന്നിത്തലയുടെ നിലവാരമെങ്കിലും വേണ്ടേ?

*
1996ല്‍ അന്നത്തെ മുഖ്യമന്ത്രിയും വൈദ്യുതിമന്ത്രിയും കനഡയില്‍ പോയതും പിന്നീട് വൈദ്യുതിമന്ത്രിയും ബോര്‍ഡ് അംഗങ്ങളും കനഡയില്‍ പോയതും സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റിന്റെ അനുവാദത്തോടെയാണെങ്കിലും ലാവ്ലിന്‍ എന്ന കമ്പനിയുടെ പേര് പറഞ്ഞിട്ടില്ലെന്നാണ് വീരഭൂമിയുടെ എക്സ്ക്ളൂസീവ്. 1996ല്‍ മുഖ്യമന്ത്രിയുടെയും വൈദ്യുതിമന്ത്രിയുടെയും കനഡ യാത്ര സംബന്ധിച്ച സെക്രട്ടറിയറ്റിന്റെ മിനുട്ട്സ് ഡല്‍ഹി-പത്തനംതിട്ട റൂട്ടില്‍ സൌജന്യമായി സപ്ളൈചെയ്യുന്നുണ്ട്. കനഡ യാത്ര എന്തിനാണെന്ന് സെക്രട്ടറിയറ്റ് ചര്‍ച്ചചെയ്തില്ല, അതിനര്‍ഥം ലാവ്ലിന്‍ കരാര്‍ പാര്‍ടി അറിഞ്ഞില്ലെന്നാണെന്ന് വീരലേഖകന്‍ സമര്‍ഥിക്കുന്നു. നാട് ഭരിക്കുന്ന മുഖ്യമന്ത്രിയും വൈദ്യുതിമന്ത്രിയും ഉല്ലാസയാത്ര നടത്താനാണോ പാര്‍ടി അനുവാദം നല്‍കിയത്. എന്തിനാണ് പോകുന്നതെന്ന് വ്യക്തമായി അറിയിക്കാതെ മുഖ്യമന്ത്രിക്കും മന്ത്രിക്കും വിദേശയാത്ര നടത്താന്‍ പാര്‍ടി അനുവാദം നല്‍കുമെന്നു പറയുന്ന ലേഖകന്റെ തലപരിശോധിക്കണമെന്ന് കുറിപ്പെഴുതാന്‍ ഭൂമിമലയാളത്തില്‍ ആരോരുമില്ലാതെപോയല്ലോ ഗുരുവായൂരപ്പാ! ലേഖകന് സ്ഥിര ബുദ്ധിയില്ലെന്നു പറഞ്ഞാല്‍, അത് പത്രസ്വാതന്ത്ര്യത്തിനുനേരെയുള്ള കൈയേറ്റമാകുമോ, പിന്നീടെതെങ്കിലും കേസിലെ സാക്ഷിമൊഴിയാകുമോ എന്നും ഭയപ്പെടണം. ഇക്കാലത്തെയാണ് കലികാലമെന്ന് വിളിക്കുന്നത്.

*
സിപിഐ എം പൊളിറ്റ്ബ്യൂറോ ചെയ്തത് വല്ലാത്ത ഒരു ചെയ്ത്തായിപ്പോയി. ഇനി യോഗം ലൈവായി സംപ്രേഷണംചെയ്യാനുള്ള വഴിയുണ്ടാക്കണം. അല്ലെങ്കില്‍ എന്തൊക്കെ പാടാണ് പാവങ്ങള്‍ പെടേണ്ടത് എന്നു ചിന്തിക്കാന്‍പോലുമാകുന്നില്ല. പിബിയില്‍ രണ്ടുമൂന്നുപേര്‍ ഒന്നുപറഞ്ഞു എന്ന് ഒരുദിവസം- അതിന്മേല്‍ ചര്‍ച്ചയും വിശകലനവും. പിറ്റേന്ന് അവര്‍ ഒന്നും പറഞ്ഞില്ലെന്ന്- അതിന്റെ പേരിലും ചര്‍ച്ച. ഒടുവില്‍ എം വി ജയരാജന്‍ ചോദിക്കുകയാണ്- ഭഗത്തേ നിങ്ങള്‍ പൊളിറ്റ്ബ്യൂറോയില്‍ പങ്കെടുത്തിട്ടുണ്ടോ എന്ന്. ലൈവ് സംപ്രേഷണാവകാശം കൊടുത്താല്‍ ഇത്തരം അനുഭവമെങ്കിലും ഒഴിവാക്കാവുന്നതാണ്.

Sunday, June 28, 2009

മകനേ ലാവ്ലിന്‍, തിരിച്ചുവരൂ

പുറപ്പെട്ടുപോയ മകനെ മടക്കിവിളിക്കാന്‍ പത്രപരസ്യം നല്‍കുന്ന ഒരേര്‍പ്പാടുണ്ട്. മകനേ, തിരിച്ചുവരിക, അമ്മയ്ക്ക് അസുഖം കലശലായിരിക്കുന്നു എന്നും മറ്റും. ലാവ്ലിന്‍ എന്ന മാധ്യമപുത്രനെ കുറച്ചുനാളായി കാണാനില്ല. മകാരപത്രങ്ങള്‍ അരിച്ചുപെറുക്കിയിട്ടും ലാവ്ലിന്‍മോനെക്കുറിച്ച് ഒരു വിവരവുമില്ല. മഷിയിട്ടുനോക്കിയിട്ടും ലാവ്ലിന്‍ എന്ന വാക്കുപോലും അച്ചായന്റെ പത്രത്തിലുമില്ല, മച്ചമ്പിയുടെ മഞ്ഞക്കടലാസിലുമില്ല. ഇത്തരം ഘട്ടത്തിലാണ് പരസ്യംചെയ്ത് തിരിച്ചുവിളിക്കേണ്ട അവസ്ഥ വരുന്നത്.

ലാവ്ലിന് ഒരുകാലമുണ്ടായിരുന്നു. കുസൃതിക്കുടുക്കയല്ലേ അച്ചായന്റെ പൊന്നോമന ലാവ്ലിന്‍. എങ്ങോട്ടു തിരിഞ്ഞാലും ലാവ്ലിന്‍. എന്തുപറഞ്ഞാലും ലാവ്ലിന്‍. 374 കോടി, എജിയുടെ ഫോണ്‍ ചോര്‍ത്തല്‍, വരദാചാരിയുടെ തല, കാര്‍ത്തികേയന്റെ താടി, ഗവായിയുടെ ഗമ- അങ്ങനെ എന്തെല്ലാം ഓര്‍മ. തലയില്‍വച്ചാല്‍ പേനരിക്കും തറയില്‍വച്ചാല്‍ പൂഞ്ഞാറിലെ പൂതം കണ്ണെറിയും എന്നമട്ടിലാണ് തല വളരുന്നോ കാല്‍ വളരുന്നോ എന്ന് കണ്ണുമിഴിച്ച് കാത്തുനിന്ന് പോറ്റിയത്. പെട്ടെന്നൊരുനാള്‍ കുഞ്ഞിനെ കാണുന്നില്ല. എങ്ങോട്ടുപോയി കുട്ടന്‍? ഇന്നലെവരെ പേര്‍ത്തും പേര്‍ത്തും എഴുതിയോമനിച്ച പൊന്നുങ്കുടം വിസ്മൃതിയുടെ അഗാധ ഗഹ്വരങ്ങളിലേക്ക് ഊളിയിട്ട് മറയാന്‍ എന്തെങ്കിലുമൊരു കാരണമില്ലാതിരിക്കുമോ?

ശതമന്യുവിന്റെ സംശയം കഷ്ടപ്പെട്ട് വേച്ചുവേച്ച് ആദ്യം ചെന്നെത്തിയത് വരദാചാരിയുടെ തലക്കഥയിലാണ്. ആ തലയുംകൊണ്ട് ഒരാള്‍ കഴിഞ്ഞദിവസം വയനാട്ടിലെ കാപ്പിത്തോട്ടത്തിലൂടെ കുന്നുകയറിപ്പോയതായി വാര്‍ത്തയുണ്ട്. അത് യഥാര്‍ഥ തലയല്ല, ആ തലയില്‍ മുഴുവന്‍ പുളിയാര്‍മലയിലെ കരിമണ്ണാണ്; ഒറിജിനല്‍ തലയുംകൊണ്ട് പോയത് മീനച്ചിലാറ്റിന്‍കരയിലെ റബര്‍തോട്ടത്തിലൂടെയാണെന്നാണ് മറ്റൊരു സിന്‍ഡിക്കറ്റ് വാര്‍ത്ത. വരദാചാരി എന്ന പേരുകേട്ടാല്‍ ഇപ്പോള്‍ മഞ്ഞപ്പത്രത്തിന്റെ ഭാവം ഒഴിപ്പിക്കല്‍ നോട്ടീസു കിട്ടിയ കൈയേറ്റക്കാരന്റേതു പോലെയാകും. വര, ആചാരി തുടങ്ങിയ വാക്കുകള്‍ 'ഇന്റഗ്രേറ്റ്'ചെയ്ത് പറയുന്നതുകൊണ്ടാകാം, അച്ചായന് അത് കേള്‍ക്കുമ്പോള്‍ പൊലീസിനു മുന്നില്‍പ്പെട്ട ബ്ളേഡുകാരന്റെ മനോനിലയാണ്. രണ്ടുകൂട്ടരും ലാവ്ലിന്‍മോന്റെ തിരോധാനത്തെക്കുറിച്ച് മിണ്ടുന്നില്ല.

വരദാചാരി ഒരുവഴിക്കായപ്പോള്‍ സിപിഐ എം കേന്ദ്രകമ്മിറ്റിയുടെ കമ്യൂണിക്കെയിലെങ്കിലും ഒരു തുമ്പു കിട്ടുമെന്നു കരുതി. ലാവ്ലിന്‍ കേസില്‍ അഴിമതിയില്ലെന്നും കോടതിയില്‍ അത് തെളിയിക്കുമെന്നുമാണ് പ്രകാശ് കാരാട്ട് പറഞ്ഞു കളഞ്ഞത്. ലാവ്ലിന്‍ ഒരു പാരയായി വളര്‍ന്നുവലുതായി സിപിഐ എമ്മിന്റെ തലയില്‍ ചാഞ്ഞുവീഴുന്നത് കനവുകണ്ട അച്ചായനും വീരവേലാണ്ടിയും അതുകേട്ട് ഞെട്ടിത്തരിച്ചു. ആ ഞെട്ടല്‍തീരുംമുമ്പ് അതാവരുന്നു സിബിഐ വക ഒരു കത്ത്. അഡ്വക്കറ്റ് ജനറലിന് അയച്ചതാണെങ്കിലും സിബിഐയുടെ ചെന്നൈ ഓഫീസില്‍നിന്ന് കന്തസ്വാമിയോ മുത്തുപ്പാണ്ടിയോ വിട്ട കടിതം വന്നുകൊണ്ടത് വീരനച്ചായന്മാരുടെ നെഞ്ചത്താണ്. ഞങ്ങള്‍ ആരുടെയും ടെലിഫോണ്‍ ചോര്‍ത്തിയിട്ടില്ലെന്ന് അതില്‍ വടിവൊത്ത അക്ഷരത്തില്‍ എഴുതിവച്ചിട്ടുണ്ട്. അച്ചായനും മച്ചമ്പിയും ഒന്നാംപേജില്‍ തട്ടിവിട്ടതാണ് എജിയുടെ ഫോണ്‍ സിബിഐ ചോര്‍ത്തി ഗവായിക്ക് വിളമ്പിക്കൊടുത്തു എന്ന സൊയമ്പന്‍ കഥ. അത് സിബിഐ നിഷേധിച്ചപ്പോള്‍ അച്ചായന്‍ അടങ്ങിയെങ്കിലും വീരവേലാണ്ടി ഒരുകോടി വിലയുള്ള മാനവുംകൊണ്ട് അലറിത്തുള്ളി. ഗവായി തീരുമാനത്തിലേക്ക് ഗമിക്കുമ്പോള്‍ ഒക്കത്ത് ചോര്‍ത്തിയെടുത്ത ഫോണ്‍ ടേപ്പുമുണ്ടായിരുന്നെന്ന് കട്ടായം പറഞ്ഞു. ഇപ്പോള്‍ ഫോണുമില്ല; ചോര്‍ത്തലുമില്ല. എജിക്ക് സിബിഐ അയച്ച കത്ത് മകാരപത്രങ്ങള്‍ കണ്ടതുപോലുമില്ല.

എന്റെ പുന്നാരലാവ്ലിന്‍മോനേ.....

സ്റ്റഫ് ചെയ്ത് വയ്ക്കേണ്ട തലയുടെയും ചോരാത്ത ഫോണിന്റെയും കഥയ്ക്കുപിന്നാലെ വന്നതാണ് കാര്‍ത്തികേയന്റെ താടിവേഷം. അണിയറയിലായിരുന്ന ആട്ടം തിരശ്ശീലനീക്കി കാണികള്‍ക്കുമുന്നിലെത്തിച്ചത് കോടതിയാണ്. ലാവ്ലിനെ കൊണ്ടുവന്നതും ധാരണാപത്രം ഒപ്പുവച്ചതും കരാറുണ്ടാക്കിയതും പഴയ കോഴിയമ്മക്കഥയിലേതുപോലെ കാര്‍ത്തികേയന്‍തന്നെ. പിന്നെന്തേ അപ്പംതിന്നാന്‍മാത്രം കാര്‍ത്തികേയന് പാടില്ലെന്ന് കോടതി ചോദിച്ചു. അന്വേഷിച്ച് കാര്‍ത്തികേയന്റെ താടി വെളുത്തും മുടി കറുത്തുമിരിക്കുന്നതിന്റെ രഹസ്യം കണ്ടുപിടിക്കാനുള്ള പുതിയ ജോലിയിലാണിപ്പോള്‍ സേതുരാമയ്യരും മുത്തുപ്പാണ്ടിയും. മീശയില്ലാത്തൊരാള്‍ ദൂതുംകൊണ്ട് മുംബൈയിലെ ഗ്രാന്റ്റോഡില്‍പോയെന്നും അവിടെ ഒരു പൂച്ച പണിയില്ലാതെ കരഞ്ഞുനടക്കുന്നത് കണ്ടെന്നും അത് കണ്ടിട്ടും കാണാതെ മീശ വലിഞ്ഞുകളഞ്ഞെന്നും വേറൊരു കഥയും വന്നിട്ടുണ്ട് ഒടുവിലത്തെ സിന്‍ഡിക്കറ്റ് മെയിലില്‍. ആ പൂച്ച പിടിച്ചുകളഞ്ഞോ ലാവ്ലിന്‍ തങ്കക്കുടത്തെ? കാര്‍ത്തികേയന്റെ കറുപ്പും വെളുപ്പും കണ്ടെത്തുന്നതുവരെ മകാരക്കുട്ടന്‍മാര്‍ ലാവ്ലിനെ മറക്കുകയാണ്. ഇടയ്ക്ക് ഓര്‍മപുതുക്കാന്‍ വല്ല മാധവന്‍കുട്ടിയെന്നോ പാര്‍ടി ക്ളാസെന്നോ കേസിന് ഫണ്ട് പിരിക്കുന്നെന്നോ കരയുന്നുണ്ടെങ്കിലും അതിന് കരുത്തുപോരാ. ലാവ്ലിന്‍കാര്യം സിപിഎം അണികളെ പഠിപ്പിക്കുന്നെന്ന് ഒരുവാര്‍ത്ത; അതില്‍ ക്ളാസെടുത്ത ഒരാള്‍ ആംഗ്യം കാണിച്ചെന്നും അതിനെതിരെ പൊളിറ്റ്ബ്യൂറോയ്ക്ക് പരാതിപോയെന്നും തുടര്‍വാര്‍ത്ത! കേട്ടാല്‍തോന്നും സിപിഐ എം പൊളിറ്റ്ബ്യൂറോ പരാതി സ്വീകരിക്കുന്നത് മഞ്ഞപ്പത്രക്കാരന്റെയും ചാനല്‍ക്കുഞ്ഞുങ്ങളുടെയും പോസ്റ്റോഫീസ് വഴിയാണെന്ന്. സിപിഐ എം പ്രവര്‍ത്തകര്‍ക്ക് ക്ളാസെടുക്കുന്നവര്‍ പാര്‍ടി അംഗങ്ങള്‍മാത്രമായിരിക്കണമെന്ന് മാധ്യമങ്ങള്‍ നിയമംപാസാക്കിയിട്ടുണ്ടോ എന്നത് മറ്റൊരു ചോദ്യം. ചില ജീവികള്‍ കരയിലും വെള്ളത്തിലും ജീവിക്കും. ചിലതില്‍ ലിംഗഭേദം ഒറ്റനോട്ടത്തില്‍ തിരിച്ചറിയാനാകില്ല. ചില മനുഷ്യരുടെ സ്വഭാവും അതുപോലെ വിചിത്രമാണ്. മനുഷ്യര്‍ നിയന്ത്രിക്കുന്ന സ്ഥാപനങ്ങള്‍ക്കും ഇത്തരം വിചിത്ര സ്വഭാവം വരാം. ആണുംപെണ്ണുംകെട്ട അവസ്ഥ എന്നാണ് ഈ സവിശേഷ രോഗഗ്രസ്തസാഹചര്യത്തെ മലയാളികള്‍ വിശേഷിപ്പിക്കാറുള്ളത്. മലയാളമനോരോഗം, മര്‍ഡോക് ചാനല്‍, വീരഭൂമി തുടങ്ങിയ മാധ്യമസ്ഥാപനങ്ങള്‍ ഈ ദുരവസ്ഥ തരണംചെയ്യാനുള്ള തീവ്രശ്രമത്തിലാണെന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ടെങ്കിലും അത് വിശ്വസിക്കാനുള്ള തെളിവ് തല്‍ക്കാലം പുറത്തുവന്നിട്ടില്ല. എന്തായാലും രോഗലക്ഷണം ഉളുപ്പില്ലായ്മ അഥവാ ലജ്ജ എന്ന വാക്കുപോലും നാണിക്കുന്ന പെരുമാറ്റമാണെന്നു തെളിഞ്ഞുകഴിഞ്ഞു.

ഇനി ലാവ്ലിന്‍ കണ്‍മുന്നില്‍വന്നുനിന്നാലും തിരിച്ചറിയാന്‍ ഈ രോഗാവസ്ഥ അനുവദിക്കില്ല.

*
വീരന്മാരെല്ലാം ഒരുപോലെയാണ്. വീരേന്ദ്രമൊയ്ലിയും വീരപ്പകുമാറും സാക്ഷാല്‍ വീരപ്പനും. വീരപ്പമൊയ്ലിക്ക് ലാവ്ലിന്‍ കേസിനോട് എന്തിത്ര പ്രത്യേക താല്‍പ്പര്യം എന്ന് മനസ്സിലാകുന്നില്ല. മൊയ്ലി ലാവ്ലിന്‍ കേസ് പറയുമ്പോള്‍ നിയമമന്ത്രി എന്ന ഭരണഘടനാബാധ്യത തടസ്സമാകുന്നതും കാണുന്നില്ല. ഒടുവില്‍ മൊയ്ലി ചോദിക്കുന്നത്, കേസിനെ കോടതിയില്‍ നേരിടുന്നതിന് സിപിഐ എമ്മിന് എന്തിന് ഭയം എന്നാണ്. സിപിഐ എമ്മിന് ഭയമുണ്ടെന്ന് ആരാണ് അതീവ രഹസ്യമായി മൊയ്ലിയോട് പറഞ്ഞത് എന്നറിയില്ല. മൊയ്ലി അങ്ങനെ പല രഹസ്യവും കൈകാര്യംചെയ്യുന്നുണ്ട്. അത് കോണ്‍ഗ്രസിന്റെ രാഷ്ട്രീയകാര്യം. സിപിഐ എം ആ രാഷ്ട്രീയതാല്‍പ്പര്യം അന്വേഷിക്കാനോ തുറന്നുകാട്ടാനേ പാടില്ലെന്ന് മൊയ്ലി എങ്ങനെ ശഠിക്കും? സിപിഐ എം ഏത് കോടതിയില്‍ ലാവ്ലിന്‍ കേസ് നേരിടണമെന്ന് മൊയ്ലി ഉത്തരവിടാത്തത് പരമഭാഗ്യം. ഗവര്‍ണറെക്കൊണ്ട് വേണ്ടാതീനം എഴുതിക്കാന്‍ വിജയകരമായി കഴിഞ്ഞു. ഇനി ഇത്തരം ജാടകള്‍കൊണ്ടേ രക്ഷയുള്ളൂ. അതിനും മൊയ്ലിതന്നെ വേണമെന്നുവരുമ്പോള്‍ ഇവിടത്തെ വലുതുംചെറുതുമായ പ്രതിപക്ഷനേതാക്കള്‍ക്ക് വേറെന്തുപണി എന്നുകൂടി ചോദിക്കേണ്ടിവരും.

പി സി ജോര്‍ജ് എന്നൊരു പൂഞ്ഞാര്‍വീരനുമുണ്ട് കഥയില്‍. സത്യമറിയാന്‍ വൈകിപ്പോയതുകൊണ്ട് രൂപഭാവങ്ങള്‍ മാറാനും കുറച്ച് സമയമെടുത്തു. ഇപ്പോള്‍ മാണിസാറിന്റെയും പൊന്നുമോന്റെയും ബ്രാന്‍ഡ് അംബാസഡറാണ്. മാണിസാറിന്റെ വീരകൃത്യങ്ങള്‍ എന്നപേരില്‍ പൂഞ്ഞാറില്‍ ഒരു സമ്പൂര്‍ണ തെറിപ്പദാവലി പുറത്തിറക്കിയ ദേഹം ഇന്ന് മാണിസാര്‍ മഹാമാന്ത്രികന്‍, മകന്‍ വില്ലാളിവീരന്‍ എന്ന് ശരണംവിളിക്കുന്നു. കാഞ്ഞിരപ്പള്ളിയിലെ രൂപതാധ്യക്ഷനെ പത്രസമ്മേളനംവിളിച്ച് തെറിയഭിഷേകംനടത്തി പൂഞ്ഞാറിലേക്കു പോയ വിദ്വാന്‍ പിന്നെ പൊങ്ങിയത് ലാവ്ലിന്‍, കുരുവിള, വിഴിഞ്ഞം എന്നെല്ലാം ഈണത്തില്‍വിളിച്ചുറയുന്ന അമ്മികൊത്തന്റെ വേഷത്തിലാണ്. ആരും അമ്മികൊത്തിക്കാത്തതാണ് സങ്കടം. ഇപ്പോള്‍ ഗ്രൈന്ററിലാണ് അരപ്പ്. അറിയാവുന്ന പണി മുടങ്ങിയപ്പോള്‍ കേസുനടത്തിപ്പിന് പണമെത്തിക്കുന്ന ദല്ലാള്‍പണിയാണത്രേ പുതിയ ഉപജീവനമാര്‍ഗം.

*
ഒരു പരസ്യവാചകംകേട്ടു. "മധുരം കഴിക്കണം ഇന്നൊന്നാംതിയ്യതിയായ്.'' അതുപോലെയാണ് നമ്മുടെ ചില പൊലീസുകാരുടെ കഥ. സര്‍ക്കാരിനെതിരെ ജനങ്ങള്‍ തിരിഞ്ഞാലും വേണ്ടില്ല, അവര്‍ക്ക് മധുരംകഴിച്ചേ മതിയാകൂ. നടയടിയുടെ കാലം പണ്ടേ കഴിഞ്ഞതാണ്. സുരേഷ് ഗോപി സ്റ്റൈല്‍ ‘ഷിറ്റ്‘ പൊലീസ് സിനിമയില്‍മാത്രം. എന്നാല്‍, ജനങ്ങളോട് മാന്യമായി ഇടപെടുന്നത് ബലഹീനതയാണെന്ന തെറ്റായധാരണ ചില പൊലീസുകാര്‍ക്ക് ഇപ്പോഴുമുണ്ടെന്നാണ് ആഭ്യന്തരമന്ത്രി കോടിയേരി പറയുന്നത്. ആദ്യം കേട്ടപ്പോള്‍ വിശ്വസിക്കാന്‍തോന്നിയില്ല. അനുഭവമാണ് ഗുരു. വടക്കന്‍കേരളത്തിലൊരിടത്ത്, രാഷ്ട്രീയസംഘര്‍ഷത്തിന്റെ ഭാഗമായി പ്രതിയാക്കപ്പെട്ട സിപിഐ എം അനുഭാവിയെ കായംകുളം കൊച്ചുണ്ണിയെ പിടിക്കുമ്പോലെയാണ് പൊലീസ് പിടിച്ചുകൊണ്ടുപോയത്. വീടുവളഞ്ഞ്, പതുങ്ങിപ്പതുങ്ങി, കള്ളന്മാരെപ്പോലെ. താനൊന്നും കുരയ്ക്കേണ്ടെടാ, തന്റെ ആഭ്യന്തരമന്ത്രിയുടെ ഉത്തരവനുസരിച്ചാണ് തന്നെ പിടിക്കുന്നത്, ഒരുത്തനും ഒന്നും ചെയ്യാന്‍പോകുന്നില്ലെന്ന് തോളില്‍ നക്ഷത്രമുള്ള ഏമാന്റെ മുരള്‍ച്ച. മാന്യമായി പെരുമാറാനറിയാത്തവര്‍ മാത്രമല്ല, മനോരോഗികളുമുണ്ട് കാക്കിക്കുള്ളില്‍. കണ്ണൂര്‍ നഗരത്തില്‍ വിഐപി വാഹനം കടന്നുപോകുമ്പോള്‍ റോഡരികില്‍ നര്‍ത്തിയിട്ടിരുന്ന കാറുകാരനോട് ഏമാന്മാരുടെ സംസ്കൃതപ്രയോഗം. നിങ്ങളൊക്കെയല്ലേ സര്‍ക്കാരിനെ ജനങ്ങള്‍ക്കിടയില്‍ മോശമാക്കുന്നത് എന്ന കടുത്ത പ്രതികരണം നാട്ടുകാരില്‍നിന്നു വന്നു. ഏമാന്മാര്‍ക്ക് മിണ്ടാട്ടമുണ്ടായില്ല. കാക്കിക്കുള്ളില്‍ കയറിപ്പറ്റിയാല്‍ നാട്ടുകാരുടെ മെക്കിട്ടുകയറി മാത്രമേ ഊണുകഴിക്കാവൂ എന്നു കരുതുന്ന പോഴന്മാര്‍ പലരുമുണ്ട് നാട്ടില്‍. ഗുണ്ടാനിയമം സിപിഐ എം പ്രവര്‍ത്തകരെ പിടിച്ചുപൂട്ടാനുള്ളതാണെന്നു മാത്രമല്ല; ആര്‍എസ്എസിനെയും എന്‍ഡിഎഫിനെയും രക്ഷിക്കാനുള്ളതാണെന്നും അവര്‍ കരുതുന്നു. ഇതൊക്കെ കണ്ടും കേട്ടും ആഭ്യന്തരമന്ത്രി ഇത്രയല്ലേ പറഞ്ഞുള്ളൂ എന്ന് ആശ്വസിക്കാം.

ചില ഏമാന്മാര്‍ പയറ്റുന്നത് സ്കോട്ട്‌ലന്റ്‌യാര്‍ഡ് വിദ്യയാണെങ്കിലും പിഴയ്ക്കുന്നത് കോണ്‍ഗ്രസിന്റെ കൊടിമരത്തണലിലാണ്. നാട്ടിലൊകെ കൊല്ലും കൊലയും നടത്തുന്ന ആര്‍എസ്എസിനും എന്‍ഡിഎഫിനും ക്വട്ടേഷന്‍ഗുണ്ടകള്‍ക്കും ബാധകമല്ലാത്ത ഗുണ്ടാനിയമം സിപിഐ എം പ്രവര്‍ത്തകരുടെ നെഞ്ചത്തുകയറാന്‍ ഉപയോഗിക്കാമെന്നു കരുതുന്ന കാഞ്ഞ ഖദര്‍ബുദ്ധിയുള്ള പൊലീസുകാര്‍ക്ക് കോടിയേരിയുടെ വാക്കുകള്‍ ക്ഷമയോടെ വായിച്ചുനോക്കാം. തങ്ങളുടെ തൊഴില്‍ ആര്‍എസ്എസിന്റെയും എന്‍ഡിഎഫിന്റെയും അടുക്കളപ്പുറത്തോ അതോ പൊലീസ് സ്റ്റേഷനിലോ എന്ന് സ്വയം ചോദിച്ചുനോക്കുകയുമാകാം.

*
പുലിയറങ്ങി എന്ന് കേള്‍ക്കാറുണ്ട്. അതുപോലെ, കമ്യൂണിസവും സോഷ്യലിസവും തമ്മിലുള്ള ബന്ധം പഠിപ്പിക്കുന്ന ഒരാള്‍ ചുരമിറങ്ങിയിട്ടുണ്ട്. വലിയ കോടിയുടെ അഭിമാനിയാണ്. അത്രന്നെ വലുപ്പത്തിലുള്ള നുണയേ നാവില്‍വിടരൂ. ഫാരിസ് അബൂബക്കറാണ് ടിയാന്റെ ഇഷ്ടതാരം. എന്തുപറഞ്ഞാലും ഫാരിസ് അബൂബക്കര്‍ എന്ന 'ഒറ്റക്കണ്ണ'നില്‍കൊണ്ടെത്തിക്കണം. എല്‍ഡിഎഫില്‍നിന്ന് ഇറങ്ങിപ്പോയിട്ടും ഗൌഡാജി ആട്ടിയിറക്കിയിട്ടും വേലിക്കല്‍ ('ഒരുദേശത്തിന്റെ കഥ'യിലേ അതേ ഭാവത്തില്‍) നിന്ന് സംസ്കൃതംപറയുകയാണ്. ഫാരിസ് എന്റെ കൂട്ടുകാരനെന്ന് പത്രസമ്മേളനംവിളിച്ച് പറഞ്ഞ ഒരാള്‍ മാതൃഭൂമിയുടെ ഡയറക്ടര്‍ബോഡിലുണ്ട്. സ്വന്തം സഹോദരിയെപ്പോലും ഗൌനിക്കാതിരുന്നയാള്‍ സഹ ഡയറക്ടറെ വിശ്വസിക്കണമെന്ന് നിയമമില്ല. എന്തായാലും, ഇന്റഗ്രേറ്റ് ഫിനാന്‍സ് തട്ടിപ്പുകാരും ആദിവാസിഭൂമികൈയേറ്റക്കാരും വായില്‍തോന്നിയത് തട്ടിവിടുമ്പോള്‍ രംഗം അത്യാവശ്യം കൊഴുക്കുന്നുണ്ട്. കൊഴുപ്പുകൂടി കുമിഞ്ഞ് ഞരമ്പുകള്‍ അടഞ്ഞുപോകാനും ഞരമ്പുരോഗം മൂര്‍ച്ഛിക്കാനും സാധ്യതയുണ്ട്- ജാഗ്രതൈ!

Sunday, June 21, 2009

വരദാചാരിയുടെ തല!

സ്ക്രീനില്‍ ഫ്ളാഷ് ന്യൂസ് ഒഴികിക്കൊണ്ടിരിക്കുന്നു... .....

'ഭ്രാന്തന്‍ നായയില്‍നിന്നു പിഞ്ചുകുഞ്ഞിനെ കോണ്‍ഗ്രസുകാരന്‍ സാഹസികമായി രക്ഷിച്ചു'....

ന്യൂസ് ടൈം അല്ലെങ്കിലും അവതാരകന്‍ ഉടന്‍ ചാടിവീണു-

"ഇപ്പോള്‍ കൂടുതല്‍ വിശദാംശങ്ങള്‍ നല്‍കാന്‍ മധു ലൈനിലുണ്ട്'' "മധു! അതിപ്രധാനമായ ഒരു സംഭവമാണ് തലസ്ഥാനത്ത് നടന്നത്, എന്താണ് വിശദാംശങ്ങള്‍.''

"പ്രകാശ്! അംഗന്‍വാടി വിട്ട് വീട്ടിലേക്ക് പോകുകയായിരുന്ന കുഞ്ഞിന്റെ നേരെ ഭ്രാന്തന്‍നായ ചാടിവീഴുകയായിരുന്നു. തൊട്ടടുത്ത പറമ്പില്‍ ജോലിചെയ്തുകൊണ്ടിരുന്ന കോണ്‍ഗ്രസുകാരന്‍ പൊടുന്നനെ കുഞ്ഞിനെ എടുത്തുമാറ്റുകയും നായയെ തത്സമയംതന്നെ അടിച്ചുകൊല്ലുകയുംചെയ്തു... ഈ അതിസാഹസികമായ പ്രവൃത്തികൊണ്ട് നാടിന്റെ അഭിമാനമായി മാറിയ മാന്യസുഹൃത്ത് നമ്മുടെയൊപ്പമുണ്ട്... അദ്ദേഹം നമ്മുടെ ചാനലിനുവേണ്ടി സംസാരിക്കും.''

"ഇതിലെന്താ കാര്യം ഇതൊക്കെ നാട്ടില്‍ സാധാരണ നടക്കുന്നതല്ലേ! പിന്നൊരു കാര്യം ഞാന്‍ കോണ്‍ഗ്രസുകാരനൊന്നുമല്ല!''

മധു: 'പ്രകാശ്! ഭയങ്കരമായൊരു വെളിപ്പെടുത്തലാണ് നമുക്ക് ഇപ്പോള്‍ ലഭിച്ചിരിക്കുന്നത്. ഇദ്ദേഹം ഒരു കോണ്‍ഗ്രസുകാരനല്ല.മാത്രവുമല്ല ഇദ്ദേഹം രാഷ്ട്രീയമില്ലാത്ത ഒരു സാമൂഹ്യപ്രവര്‍ത്തകനാണ്.''

"അല്ലെടോ! താനാണോ അത് തീരുമാനിക്കുന്നത്''. മധുവില്‍നിന്ന് മൈക്ക് പിടിച്ചുപറിച്ച് അയാള്‍ തുടര്‍ന്നു "എനിക്കൊരു രാഷ്ട്രീയമുണ്ട്. ഞാനൊരു കമ്യൂണിസ്റ്റുകാരനാണ്.''

ഉടനെ ഫ്ളാഷ് മാറി മിന്നി. കൂടുതല്‍ കടുപ്പത്തില്‍... "..... ഒരു പാവം നായയെ സിപിഐ എമ്മുകാരന്‍ അടിച്ചുകൊന്നു''

"ഈ വിഷയത്തില്‍ പ്രതികരിക്കാന്‍ അപ്പുക്കുട്ടന്‍, ജയശങ്കര്‍ എന്നിവര്‍ എറണാകുളത്തും ആസാദ് കോഴിക്കോട്ടുംനിന്നു നമ്മോടൊപ്പം ചേരുന്നു.''
ഇത്രയും വായിച്ചപ്പോള്‍, ശതമന്യുവിന്റെ സാഹിത്യമാണിത് എന്ന് ആരും കരുതരുത്. അഡ്വക്കറ്റ് ജനറലിന്റെ ടെലിഫോണ്‍ സിബിഐ ചോര്‍ത്തിയപോലെ ഒരു ചാനല്‍ചോര്‍ത്തല്‍ വാര്‍ത്തയാണിത്. ആ തത്സമയ വാര്‍ത്ത അതിന്റെ തീവ്രത ചോര്‍ന്നുപോകാതെ അച്ചടിച്ച 'യുവധാര' മാസികയ്ക്ക് അഭിവാദ്യങ്ങള്‍.

*
പെട്രോളിന്റെ വിലക്കയറ്റസാധ്യത, തൊഴിലാളികളുടെ പ്രൊവിഡന്റ് ഫണ്ടിന് എന്തുസംഭവിക്കുന്നു, നാണ്യച്ചുരുക്കം നമ്മളെയും ചുരുക്കുമോ തുടങ്ങിയ 'അരാഷ്ട്രീയ' കാര്യങ്ങളെ അവഗണിച്ച് 'പട്ടി', 'പക്ഷി' തുടങ്ങിയ അന്താരാഷ്ട്ര പ്രശ്നങ്ങളാണ് ഇന്ന് നമ്മുടെ ചിന്താവിഷയം. അത്തരം കാര്യങ്ങളിലാണ് താടിവച്ചവരും വയ്ക്കാത്തവരും സുപ്രഭാതങ്ങളില്‍ ഗവേഷിക്കുന്നതും സന്ധ്യാസമയത്ത് ചര്‍ച്ചിക്കുന്നതും. അക്കൂട്ടത്തില്‍ ഒരു സുപ്പര്‍ഹിറ്റായി ഓടിക്കൊണ്ടിരിക്കുന്ന ലാവ്ലിന്‍ കേസാവട്ടെ നമ്മുടെയും ഇന്നത്തെ ചിന്താവിഷയം. കോഴിക്കോട്ടങ്ങാടിയില്‍ പന്ത്രണ്ടണയ്ക്ക് മഞ്ഞപ്പുസ്തകം വിറ്റുനടന്ന ചെറുക്കന്‍ വാര്‍ത്താ ചാനലുകള്‍ക്ക് പ്രത്യേക ക്ഷണിതാവായി മാറിയ മറിമായം കണ്ടില്ലേ? ആറ്റുനോറ്റിരുന്ന കുറ്റപത്രത്തിന്റെ കോപ്പി സിബിഐയില്‍നിന്ന് കിട്ടിയപ്പോള്‍ ഒന്നാംപേജില്‍ ഒരു വാര്‍ത്തപോലും കൊടുക്കാന്‍ കഴിയാതിരുന്ന മകാരപത്രങ്ങളുടെ ഗതികേട് കണ്ടില്ലേ. എന്നിട്ടും ഇപ്പോഴും ചിലര്‍ ഉരുവിട്ടുകൊണ്ടിരിക്കുന്നത്, എന്റെ കൈയില്‍ തെളിവുകളൊന്നുമില്ല, എന്നാലും പിണറായി അഴിമതിക്കാരനാണ് എന്ന ക്രൈം നന്ദകുമാരന്റെ വികടസരസ്വതിയാണ്. കഷ്ടാല്‍ കഷ്ടം. നുണയന്‍ കുമാരന്റെ വക്കീല്‍കുമാരന്മാരും ശിവനും കാളിയുമൊക്കെയാണ് നടപ്പുകാലത്തെ നിയമദീനങ്ങള്‍. പിണറായിക്കെതിരെ 'അനധികൃത സ്വത്തുസമ്പാദന'ത്തിന് കേസുകൊടുത്തപ്പോള്‍ ഒരു കുമാരന്‍ മറ്റൊരു കുമാരനില്‍നിന്ന് വക്കീല്‍ഫീസ് വാങ്ങിയിട്ടില്ലത്രേ. ലാവ്ലിന്‍ കേസ് നടത്താന്‍ പണം നല്‍കുന്നത് പി സി ജോര്‍ജാണെന്ന് ക്രൈംകുമാരന്‍ പറയുന്നു. ഈരാറ്റുപേട്ടയില്‍ വേരറ്റെങ്കിലും പണംകായ്ക്കുന്ന മരം കൂടെയുള്ളപ്പോള്‍ എഴുന്നേറ്റാല്‍ മൂന്നും നാലും ലക്ഷംപിടുങ്ങുന്ന വക്കീലന്മാരെ തീറ്റിപ്പോറ്റുന്നത് ഒരു സുഖംതന്നെ.

ഇതെല്ലാം സഹിക്കുന്ന മലയാളിക്ക് ഒരു വരദാചാരിയെ സഹിക്കുന്നതിന് എന്തുപ്രശ്നം എന്ന് ന്യായമായും ചോദിക്കാം. വരദാചാരിക്ക് പിണറായി വിജയനോട് ഒരു പകയുണ്ട്. തന്നെ മനോരോഗ വിദഗ്ധനെക്കൊണ്ട് പരിശോധിപ്പിക്കണമെന്ന് മുഖ്യമന്ത്രിക്ക് എഴുതിക്കൊടുത്തയാളാണ് പിണറായി. ആ പക തീര്‍ക്കാനുള്ള അവസരം കിട്ടിയപ്പോള്‍ ഭംഗിയായി ഒരു താങ്ങുതാങ്ങി. വരദാചാരിയുടെ തല മനോരമയും തല്‍പ്പരകക്ഷികളും അതിനുമുമ്പുതന്നെ ലാവ്ലിന്‍കേസുമായി കൂട്ടിക്കെട്ടിയിരുന്നു. സഹകരണവകുപ്പിലെ ഫയലിന്റെ പ്രശ്നത്തിലാണ് മന്ത്രി കുറിപ്പെഴുതിയതെന്ന് എല്ലാവരും സൌകര്യപൂര്‍വം അങ്ങ് മറന്നു. പത്രങ്ങള്‍ എഴുതിയതല്ലേ; അതുതന്നെ താനും പറഞ്ഞാലെന്തെന്ന് വരദാചാരിക്കും തോന്നി. ഗ്രഹണിപിടിച്ച സിബിഐക്ക് ചക്കക്കൂട്ടാന്‍ കിട്ടിയ ആഘോഷമായിരുന്നു 'വരദാചാരിയുടെ തല' കിട്ടിയപ്പോള്‍. ഇപ്പോള്‍ ആ തല തലകീഴ് മറിഞ്ഞിരിക്കുന്നു. ലാവ്ലിന്റെ തലയല്ല, സഹകരണത്തിന്റെ തലയാണത് എന്ന് തെളിഞ്ഞിരിക്കുന്നു.

ആര്‍ക്കും മിണ്ടാട്ടമില്ല. മുഖത്ത് നാണവും തോന്നുന്നില്ല. “എന്താണ് വരദാചാരിയുടെ തലയെക്കുറിച്ച് താങ്കള്‍ക്ക് പറയാനുള്ളത്? ആ തല സിപിഐ എമ്മിനെ തകര്‍ക്കുമോ?” എന്ന് ഷാനി പ്രഭാകരന്‍ ചാനലില്‍ ഒച്ചവയ്ക്കുന്നത് കേള്‍ക്കാന്‍ കൊതിച്ചിരുന്ന ശതമന്യു നിരാശനായി. 'തല'സ്പെഷ്യലുമായി കോഴിക്കോട്ടുനിന്ന് ബഷീറും കോത്താഴത്തുനിന്ന് കോസലവംശജനും മൈക്കുപിടിച്ചവതരിക്കുന്നതും കണ്ടില്ല. ഇനി അടുത്താഴ്ചത്തെ അലര്‍ച്ചപ്പംക്തിയില്‍ എന്തെങ്കിലും കേള്‍ക്കാനിടവരുത്തണേ എന്നാണ് പ്രാര്‍ഥന. വാരാന്തക്കാരന്‍ അരവക്കീലിന്റെ രാഷ്ട്രീയക്കോപ്രായ രസായനവും പ്രതീക്ഷയുണര്‍ത്തുന്നു.
*

വീരന്റെ ഉരുളയ്ക്ക് ഗൌഡയുടെ ഉപ്പേരി. കൃ.കുട്ടിക്ക് ചിറ്റൂരിലെ അച്യുതനുമായി ചതുരംഗം കളിക്കാനാണ് പണ്ടേ ഇഷ്ടം. അത് ശിഷ്ടകാലം അഭംഗുരം തുടരട്ടെ എന്ന് ഗൌഡാജി നിശ്ചയിച്ചിരിക്കുന്നു. ഇനി വീരന് പോകാം-ശീതനിദ്രയിലേക്ക്. തല്‍ക്കാലം തന്നെക്കൊണ്ട് നാടിന് കാര്യമൊന്നുമില്ലാത്ത സ്ഥിതിക്ക് ശീതനിദ്രതന്നെയാണ് ഉത്തമം.

*
കഴിഞ്ഞ ദിവസം ഫോണില്‍ ശതമന്യുവിന് ഒരു തെറിവിളി കിട്ടി. “താന്‍ മാര്‍ക്സിസ്റ്റുകാര്‍ക്കുവേണ്ടിയാണല്ലോടാ എഴുതുന്നത്, തന്റേത് കൂലിയെഴുത്തല്ലേടാ“ എന്നാണ് അങ്ങേത്തലയ്ക്കലെ ചോദ്യം. ഉത്തരം പറയാതിരുന്നപ്പോള്‍ ടിയാന്‍ പിന്നെയും കോപിഷ്ടനായി. അവസാനത്തെ തെറി ഇങ്ങനെയായിരുന്നു-

"തന്നെയൊന്നും വെച്ചേക്കില്ലെടാ ബ്ളഡി വരദാചാരീ......''.

Sunday, June 14, 2009

വളയാത്ത നട്ടെല്ല്

തമാശകള്‍ തുടരുകയാണ്....

'പിണറായി മാറിനില്‍ക്കണമെന്ന് വി എസ്' എന്ന വാര്‍ത്താവെളിപാടില്‍ ഒടുങ്ങുന്നില്ല വീരകേസരി പത്രത്തിന്റെ ആഗ്രഹങ്ങള്‍. 'സിപിഐയില്‍ രണ്ടഭിപ്രായം' എന്ന കഥകൂടി മേമ്പൊടി ചേര്‍ത്തിരിക്കുന്നു. ഇത്രനാളും സിപിഐ എമ്മിലെ ഗ്രൂപ്പിസം മതിയായിരുന്നു പിടിച്ചുനില്‍ക്കാന്‍. ഇനി സിപിഐയില്‍, ആര്‍എസ്പിയില്‍, ജോസഫ് ഗ്രൂപ്പില്‍, കടന്നപ്പള്ളിയുടെ കോണ്‍ഗ്രസ് എസില്‍-എല്ലാറ്റിലും അല്‍പ്പസ്വല്‍പ്പം ഗ്രൂപ്പിസം കണ്ടെത്തിയാലേ പരിപ്പ് വേവൂ എന്നായിരിക്കുന്നു. സിപിഐ ഒരപരാധം ചെയ്തു. സിപിഐ എം അഭിപ്രായപ്പെട്ടതുപോലെ ഗവര്‍ണറുടേത് കടന്നകൈയാണെന്ന് തുറന്നുപറഞ്ഞുപോയി. ആര്‍എസ്പിയും അതുതന്നെ പറഞ്ഞു. അങ്ങനെ വല്ലതും സംഭവിക്കാന്‍ പാടുള്ളതാണോ? പിണറായി വിജയന്‍ എന്ന കമ്യൂണിസ്റ്റ് പാര്‍ടി സെക്രട്ടറിയുടെ ചുടുചോര ചീറ്റിത്തെറിക്കണം. അതുകണ്ട് ചിലര്‍ക്ക് ചിരിച്ച് അര്‍മാദിക്കണം. സിപിഐ എം അധിക്ഷേപിക്കപ്പെടണം. അത്തരമൊരാഗ്രഹം സാധിക്കാനുള്ള ആര്‍ത്തിക്കിടയില്‍ ഏതുപാര്‍ടിയിലും ഗ്രൂപ്പുണ്ടാക്കാം; ഏതുകുടുംബത്തിലും ഏറ്റവും ദുഃഖകരമായ അവസ്ഥയുണ്ടാക്കാം. കുടിലമായ രാഷ്ട്രീയലക്ഷ്യമാണ് പ്രധാനം. അതിനായി ജീവിതത്തില്‍ ഒരിക്കലും അഴിമതിക്കുനേരെ കണ്ണെറിഞ്ഞിട്ടില്ലാത്ത മനുഷ്യരെ അഴിമതിയുടെ നാറുന്ന കഥകളില്‍ പിടിച്ചുമുക്കുന്നതിനും അവരുടെ കുടുംബാംഗങ്ങളെ തീതീറ്റിക്കുന്നതിനും എന്തിന് മടിച്ചുനില്‍ക്കണം?

എ കെ ബാലന്‍ പറഞ്ഞത് മനോബലം കൊണ്ടാണ് പിണറായി വിജയന്‍ പിടിച്ചുനില്‍ക്കുന്നതെന്നാണ്. കമ്യൂണിസ്റ്റുകാരുടെ മനസ്സിന് നല്ല ബലംതന്നെയുണ്ട്. ഹിമാലയക്കാരന്‍ എവറസ്റ്റുകാരനെ കൊന്നതിന് കൂട്ടുനിന്ന വകയില്‍ പണവും സ്ഥലവും പിടുങ്ങിയതിന്റെ പേരില്‍ ഒരു ഹിന്ദി വാധ്യാര്‍ക്കെതിരെ ചില ആരോപണങ്ങള്‍ വന്നിരുന്നു. അന്ന് ഖദറിട്ട വാധ്യാര്‍ പത്രക്കാരുടെമുന്നില്‍ വിയര്‍ക്കുന്നതും മുഖംതുടയ്ക്കുന്നതും വിളറുന്നതും വിറയ്ക്കുന്നതുമൊക്കെയാണ് നാട്ടുകാര്‍ കണ്ടത്. ഇവിടെ, വരുന്നത് ആരോപണങ്ങളല്ല, നുണകള്‍ കൂട്ടിക്കെട്ടിയ നാപ്പാംബോംബുകളാണ്. ഒന്നിനുപുറകെ ഒന്നായി പൊട്ടുന്നു; ചിതറിത്തെറിക്കുന്നു. പിണറായി വിജയന് ഒരു കുലുക്കവുമില്ല. ആര്‍എസ്എസുകാരന്റെ കത്തിയും വാളും വാടകക്കൊലയാളിയുടെ വെടിയുണ്ടയും ചീറിവരുമ്പോള്‍ കമ്യൂണിസ്റ്റുകാര്‍ വിറച്ചിട്ടില്ല. ഇതിന് മനോബലം എന്നല്ല പറയേണ്ടത്-കരിങ്കല്ലുപോലത്തെ മനസ്സാണോ അത്?

മ രാഷ്ട്രീയക്കളിയുടെ ഉത്സവത്തിനിടയ്ക്ക് നാമെല്ലാം പലതും മറന്നുപോകുന്നു. സമാനതകളില്ലാത്ത വ്യക്തിഹത്യയാണ് നടക്കുന്നത്. ഇടതുപക്ഷ രാഷ്ട്രീയ പാര്‍ടിയുടെ അമരക്കാരനായി എന്ന ഒറ്റക്കാരണം കൊണ്ട് ഒരാള്‍ വേട്ടയാടപ്പെടുന്നു. ഒരു വിമാനയാത്രയുടെ പേരില്‍ മാധ്യമങ്ങളും കുത്സിതശക്തികളും കേരളരാഷ്ട്രീയത്തില്‍ സൃഷ്ടിച്ച കോലാഹലങ്ങള്‍ എന്തൊക്കെയാണെന്നോര്‍ത്തു നോക്കൂ. ഡല്‍ഹിയിലേക്ക് പോകുമ്പോഴും മടങ്ങുമ്പോഴും തികച്ചും വ്യക്തിപരമായ ആവശ്യത്തിന് ചെന്നൈയില്‍ ഇറങ്ങിയ പിണറായി എത്രവേഗമാണ് വിവാദത്തിലേക്ക് എറിയപ്പെട്ടത്. ശത്രുക്കളുടെ ആക്രമണമുണ്ടാകുമെന്ന പൊലീസ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് തോക്ക് ലൈസന്‍സ് അനുവദിച്ചത്. ആ തോക്കിന്റെ ഉണ്ടകള്‍ അബദ്ധത്തില്‍ ബാഗിലായിപ്പോയി. അതാണ് വിവാദത്തിന്റെ കാട്ടുതീയായി പടര്‍ത്തിയത്. മനസ്സാക്ഷിയില്ലാത്തവര്‍ക്ക് മനസ്സിലാകാത്ത, അല്ലെങ്കില്‍ മനസ്സിലായാലും ഇല്ലെന്ന് ഭാവിക്കുന്ന മാനുഷികമായ, കുടുംബപരമായ കാര്യത്തിന് പുറപ്പെട്ടപ്പോള്‍ ഉണ്ടായ മറവി. അതിന്റെപേരില്‍ ഒസാമ ബിന്‍ലാദനെക്കാളും വലിയ ഭീകരവാദിയായി ഒരുനിമിഷംകൊണ്ട് ആ മനുഷ്യനെ മാറ്റി. പലതവണ കത്തിയും വാളുംതോക്കുമായി കൊല്ലാന്‍ ചെന്നിട്ടുണ്ട്. തലനാരിഴയ്ക്ക് രക്ഷപ്പെട്ടിട്ടുമുണ്ട്. ചണ്ഡീഗഢില്‍നിന്ന് പാര്‍ടികോണ്‍ഗ്രസ് കഴിഞ്ഞ് തിരിച്ചുവരുമ്പോള്‍ അവസാനിപ്പിക്കാന്‍ പദ്ധതിയിട്ടത് സുധാകരനും രാഘവനുമാണ്. പണവും തോക്കും കൊടുത്ത് വാടകക്കൊലയാളികളെ വിട്ടു. യാത്ര പൊടുന്നനെ മാറ്റിയതുകൊണ്ട് കൊലയാളികള്‍ക്കുമുന്നില്‍ കിട്ടിയത് ഇ പി ജയരാജനെ. വെടിവച്ചെങ്കിലും മരിച്ചില്ല. ആ കൊലയാളിസംഘം ഇന്നും വേട്ടയാടല്‍ തുടരുന്നു; തോക്കും നാക്കും വാക്കും പേനയുമായി.

എന്നാണ് പിണറായി മോശക്കാരനായത്? നിരന്തര പോരാട്ടത്തിലൂടെയും ചിട്ടയായ സംഘാടനത്തിലൂടെയും ആത്മാര്‍ഥതയിലൂടെയും ധീരമായ ഇടപെടലുകളിലൂടെയും കാലികമായ പ്രതികരണങ്ങളിലൂടെയും പ്രസ്ഥാനത്തിനെ ഉത്തരോത്തരം മുന്നോട്ടുനയിച്ചപ്പോള്‍. സ്വന്തം താല്‍പ്പര്യത്തിന് നില്‍ക്കാത്തവരെ ഹിംസിച്ചുകളയാന്‍ മടിക്കാത്ത ചിലരുണ്ട്. ഇന്നയിന്നയാള്‍ എന്നെനോക്കി ചിരിക്കാറില്ല, ഇന്നയാള്‍ അനുസരിക്കാറില്ല-അതുകൊണ്ട് പുള്ളികുത്തി വിടുന്ന അത്തരക്കാരെ നിഗ്രഹിക്കണം എന്ന് അത്തരം വൈരബുദ്ധികള്‍ ഉത്തരവിറക്കുന്നു. പാര്‍ടി സെക്രട്ടറിയായ പിണറായി വിജയന്‍ യുഡിഎഫ് ചൂണ്ടിക്കാട്ടുന്നവരെ കണ്ണുമടച്ച് ആക്രമിക്കാനല്ല, യുഡിഎഫിന്റെ രാഷ്ട്രീയപാപ്പരത്തം തുറന്നുകാട്ടാനാണ് തയ്യാറായത്. കമ്യൂണിസ്റ്റുകാര്‍ എന്തിനെയും എതിര്‍ക്കുന്ന വിദ്വേഷത്തിന്റെ പ്രയോക്താക്കളല്ല; ലോകത്തെ ക്രിയാത്മകവീക്ഷണത്തിലൂടെ കാണുന്ന മഹാമനസ്കരാണ് എന്നാണ് തെളിയിച്ചത്. ആ വീക്ഷണം; തന്റേടം-അത് ചിലര്‍ക്കുരുചിച്ചില്ല. പിണറായി വിജയന്‍ കേരളത്തെ ബംഗാളാക്കാന്‍ പോകുകയാണെന്ന് ചിലര്‍ ഭയന്നു. കാര്യങ്ങള്‍ കൈവിട്ടുപോകുകയാണെന്നോര്‍ത്ത് വിറച്ചു. അവിടെ തുടങ്ങി, പിണറായി വിജയനെ നിഗ്രഹിക്കാനുള്ള പദ്ധതി.

കേരളം കണ്ട ഏറ്റവും മികച്ച ഭരണാധികാരികളിലൊരാളെന്ന് വാഴ്ത്തിയവര്‍ തന്നെ അഴിമതിക്കാരനെന്നും ധാര്‍ഷ്ട്യക്കാരനെന്നും ചാപ്പകുത്താനിറങ്ങി. എന്തൊക്കെ കഥകള്‍ വന്നു. ഓര്‍ത്തുനോക്കൂ. പിണറായി വിജയന്‍ റഷ്യന്‍ സുന്ദരിമാര്‍ക്കൊപ്പം നൃത്തമാടി എന്നുവരെ എഴുതി ക്രൈം നന്ദകുമാര്‍. നൂറുവട്ടം സിംഗപ്പൂരില്‍ പോയയാള്‍-പിണറായി എന്നാണ് മഞ്ഞയല്ലാത്ത, അശ്ളീലമല്ലാത്ത തന്റെ പ്രസിദ്ധീകരണത്തില്‍ എഴുതി കേരളത്തിലാകെ വിതരണംചെയ്തത്. എന്താണ് ക്രൈം നന്ദകുമാറിന് പിണറായി വിജയനോടുള്ള വിരോധം? ആരെങ്കിലും ചോദിച്ചിട്ടുണ്ടോ? സ്വയം പരിശോധിച്ചിട്ടുണ്ടോ? എത്ര ലക്ഷങ്ങള്‍-ചിലപ്പോള്‍ കോടികള്‍ വരെ- ചെലവാക്കി ഈ നന്ദകുമാര്‍ കോടതികള്‍ കയറിയിറങ്ങി, പിണറായിക്കെതിരെ അപവാദം പറയാന്‍. പിണറായി വിജയന്റെ ഭാര്യയുടെ പേര് കമല എന്നാണ്. കമലാ ഇന്റര്‍ നാഷണല്‍ എന്നപേരില്‍ സിംഗപ്പൂരില്‍ ഒരു കമ്പനിയുണ്ട്പോലും. അത് പിണറായിയുടെ സ്ഥാപനമാണെന്ന് പറഞ്ഞുനടക്കുന്നവര്‍ ഇന്നുമുണ്ട് നാട്ടില്‍. തുടങ്ങിവച്ചത് ക്രിമിനല്‍ പത്രക്കാരന്‍ തന്നെ. സിംഗപ്പൂരില്‍ പലമട്ടില്‍ അന്വേഷിച്ചിട്ടും അങ്ങനെയൊരു കമ്പനി കാണാനില്ല. ഇന്നാട്ടില്‍ അങ്ങനെയൊരു സ്ഥാപനമേയില്ലെന്ന് അവിടത്തെ കമ്പനികാര്യ സെക്രട്ടറി രേഖാമൂലം പറയുന്നു. സിബിഐയും കേന്ദ്ര ഗവര്‍മെന്റും അന്വേഷിച്ചിട്ടും അങ്ങനെയൊന്ന് കാണാനില്ല. ക്രിമിനല്‍ പത്രക്കാരന്‍ ഇപ്പോള്‍ സഞ്ചരിക്കുന്നത് ലക്ഷ്വറി കാറിലും താമസിക്കുന്നത് പഞ്ചനക്ഷത്ര ഹോട്ടലിലും. പറയുന്നത് നൂറ്റമ്പതുകോടിയുടെ പ്രോജക്ടിനെപ്പറ്റിയാണ്. എവിടെനിന്ന് ഇതെല്ലാം വരുന്നു? എന്തൊക്കെ മറിമായം സംഭവിക്കുന്നു-ഒരു നിഷ്പക്ഷ മാധ്യമപ്രവര്‍ത്തകനും അന്വേഷിക്കുന്നില്ല. അടുത്ത് തുടങ്ങാനിരിക്കുന്ന ക്രൈം ചാനലില്‍ തൊഴിലവസരങ്ങള്‍ യഥേഷ്ടം ഉണ്ടാകട്ടെ.

രാഷ്ട്രീയകുതന്ത്രങ്ങളില്‍ അഭയംതേടുമ്പോള്‍ പ്രവൃത്തിയും കെട്ടുപോകും. അപവാദപ്രചാരണം രക്ഷപ്പെടല്‍തന്ത്രമാകും. പിണറായി, വി എസ്, കോടിയേരി, എം എ ബേബി, തോമസ് ഐസക്, ഇ പി ജയരാജന്‍, പി കെ ശ്രീമതി.....സിപിഐ എമ്മിന്റെ നേതൃനിരയിലുള്ളവരെക്കുറിച്ചും അവരുടെ കുടുംബാംഗങ്ങളെക്കുറിച്ചും എത്രയെത്ര കഥകള്‍. എല്ലാറ്റിനും ഒരു താളമുണ്ട്. കൂലംകുത്തിമനസ്സുള്ളവര്‍ക്ക് പ്രയാസകരമായ വാര്‍ത്തകളോ സംഭവങ്ങളോ നടന്നു എന്നിരിക്കട്ടെ-ഉടനെ വരും മന്ത്രിപുത്രന്മാര്‍ക്കെതിരെ കഥകളും ചാനല്‍ചര്‍ച്ചയും. സത്യം മറച്ചുവയ്ക്കാന്‍ ഇപ്പോള്‍ ഏറ്റവും മികച്ച ഉപാധി 'യഥാര്‍ഥ ഇടതുപക്ഷത്തിന്റെ' വേഷമാണ്. പിണറായി വിജയനെതിരെ എല്ലാ ആക്രമണവും കേന്ദ്രീകരിക്കുന്നതില്‍ അസ്വാഭാവികതയില്ല. അദ്ദേഹത്തെ തകര്‍ത്താലാണ് സിപിഐ എം എന്ന പാര്‍ടിയെ മൂലയ്ക്കിരുത്താന്‍ കഴിയുക എന്നവര്‍ കരുതുന്നു. ഓര്‍ത്തുനോക്കുന്നത് നല്ലതാണ്, എന്തൊക്കെ കഥകള്‍ വന്നു എന്ന്. ദശകോടികളുടെ ആസ്തിയുള്ള വ്യവസായിയുടെ മകനെക്കൊണ്ട് പിണറായിയുടെ മകളെ വിവാഹം കഴിപ്പിക്കാന്‍ തീരുമാനിച്ചെന്നാണ് നാടാകെ പാടിയ ഒരു കഥ. മകളുടെ വിവാഹം നടന്നപ്പോള്‍ കഥപൊളിഞ്ഞു; കുപ്രചാരണക്കാര്‍ മിണ്ടിയില്ല. മക്കള്‍ക്ക് നല്‍കിയ വിദ്യാഭ്യാസത്തെക്കുറിച്ച്, ജോലിയുള്ള മകന്‍ ബാങ്ക് വായ്പയെടുത്ത് ഉപരി പഠനത്തിന് പോയതിനെക്കുറിച്ച്....

ഇപ്പോള്‍ പറയുന്നു പിണറായി വിജയന്‍ നൂറുവട്ടം സിംഗപ്പൂരില്‍ പോയിട്ടുണ്ടെന്ന്. ഇന്നാട്ടില്‍ ഒരാള്‍ക്ക് വിദേശയാത്രചെയ്യാന്‍ ആവശ്യമുള്ള നടപടിക്രമങ്ങള്‍പോലും അറിയത്തവരാണ് ജനങ്ങള്‍ എന്ന് കരുതുന്ന വിഡ്ഢികളുടെ അപവാദപ്രചാരണം ഏറ്റെടുക്കാനും ഇവിടെ പത്രങ്ങളുണ്ടായിരിക്കുന്നു-കഷ്ടം! കൂത്തുപറമ്പില്‍നിന്ന് മമ്പറത്തേക്കുള്ള റോഡുവക്കില്‍ ആര്‍ക്കും കാണാവുന്നതാണ് പിണറായി വിജയന്റെ വീട്. ഈ വീടിന് ഒരു കോടിയിലേറെ ചിലവഴിച്ചെന്ന് പ്രചരിപ്പിക്കുന്നവരെ പിണറായിയിലേക്ക് ക്ഷണിക്കട്ടെ. മൂന്ന് നില വീട്. വീടിന്റെ ഓരോ നിലയിലേക്കും കാര്‍ കയറ്റാനുള്ള വഴി, കുളിമുറി വരെ ശീതീകരിച്ചത്, നാല് വിദേശ പട്ടികള്‍.......കാണിച്ചുതരാമോ ഈ പ്രചാരകര്‍? അങ്ങനെയൊന്നുമില്ല, നാട്ടില്‍ ജീവിക്കുന്ന സാധാരണക്കാരുടേത് മാത്രമാണ് പിണറായിയുടെ ജീവിതസാഹചര്യങ്ങളെങ്കിലോ? തിരുവനന്തപുരത്തെ പാര്‍ടി ക്വാര്‍ട്ടേഴ്സില്‍ ഏതൊരു സാധാരണക്കാരനെയും പോലെയാണ് പിണറായിയും ഭാര്യയും ജീവിക്കുന്നത് എന്ന് തെളിയിച്ചാലോ? മാപ്പുപറയുമോ ഈ കുബുദ്ധികള്‍ കേരളത്തോട്.

ചെത്തുതൊഴിലാളി കുടുംബത്തില്‍ ജനിച്ച്, കഠിനമായ ജീവിതസാഹചര്യങ്ങളോട് പൊരുതിക്കയറിയ പിണറായി വിജയന്‍ ഒരുനാള്‍ ഉന്നതങ്ങളിലേക്ക് ചാടിക്കയറിയതല്ല. സഹനങ്ങളുടെയും ത്യാഗങ്ങളുടെയും പ്രോജ്വലമായ പോരാട്ടങ്ങളുടെയും നേതൃപാടവത്തിന്റെയും അനുഭവവുമായാണ് പാര്‍ടിയുടെ ഉന്നതപദവിയിലെത്തിയത്. ആ മനുഷ്യനെ എതിര്‍ക്കാം-പക്ഷേ ഈ വേട്ടയാടല്‍ ഏതു പാതാളത്തിലാണ് നിങ്ങളെ എത്തിക്കുക? രാഷ്ട്രീയം എന്നാല്‍ പച്ചമനുഷ്യന്റെ ജീവിതത്തെയും പച്ചയായ സത്യങ്ങളെയും തമസ്കരിക്കുന്നതാണെന്ന പ്രത്യയശാസ്ത്രം ആരാണ് പടച്ചുവിട്ടത്? കമ്യൂണിസ്റ്റ് പാര്‍ടി പ്രവര്‍ത്തകര്‍ക്ക് സംശയമൊന്നുമില്ല. ഒരിക്കലും ഒരുപിശകും പറ്റാത്ത അമാനുഷനാണ് പിണറായി എന്ന തെറ്റിദ്ധാരണയുമില്ല. തെറ്റിപ്പോകുമ്പോള്‍ സ്വയം വിമര്‍ശിച്ച് തിരുത്താനും പാര്‍ടിക്കു കീഴടങ്ങി പ്രവര്‍ത്തിക്കാനും ശത്രുവിനുമുന്നില്‍ തലഉയര്‍ത്തി നെഞ്ചുവിരിച്ച് നില്‍ക്കാനുമുള്ള കമ്യൂണിസ്റ്റ് നേതൃത്വത്തെയാണ് ഇന്നാട്ടിലെ ജനങ്ങള്‍ അംഗീരിക്കുന്നത്. തെറ്റുചെയ്തിട്ടുണ്ടെങ്കില്‍ അത് മുഖംനോക്കിത്തന്നെ പറയാനും തിരുത്തിക്കാനും അവസരമുള്ള പാര്‍ടിയില്‍ അചഞ്ചലമായി തുടരാന്‍ കഴിയുന്നതിന് കമ്യൂണിസ്റ്റ്ശുദ്ധിവേണം. ആ ശുദ്ധിയാണ്; ആര്‍ജവമാണ് നേതൃത്വത്തിന്റെ കൈമുതല്‍. അത് നാലുപത്രങ്ങളുടെയും ചാനലുകളുടെയും ഗ്വാഗ്വാ വിളിയില്‍ ചുരുങ്ങിപ്പോകുന്നതല്ല; പരിലാളനയില്‍ പുഷ്പിണിയാകുന്നതുമല്ല.

പിണറായി എന്തേ കുലുങ്ങാത്തത് എന്ന് പലരും ചോദിക്കുന്നു. എന്തുകൊണ്ട് മാധ്യമക്കാര്‍ക്കുമുന്നില്‍ കീഴടങ്ങാതെ ധാര്‍ഷ്ട്യം കാണിക്കുന്ന് എന്ന് ചിലര്‍ നെറ്റിചുളിക്കുന്നു. ഇങ്ങനെ ആക്രമിക്കപ്പെട്ടിട്ടും തളരാത്തതെന്തേ എന്ന് ചോദ്യമുണ്ടാകുന്നു.

വളര്‍ന്നുവന്ന വഴി തന്നെയാണ് അങ്ങനെയൊരു നട്ടെല്ലുവളയ്ക്കലിന് തടസ്സം. ആര്‍എസ്എസിന്റെ കൊലപാതകരാഷ്ട്രീയത്തിനുമുന്നില്‍, കോണ്‍ഗ്രസിന്റെ ഗുണ്ടാപ്പടയ്ക്കുമുന്നില്‍, അടിയന്തരാവസ്ഥയിലെ പൊലീസ് കരാളതയ്ക്കുമുന്നില്‍-ഒരിടത്തും വളഞ്ഞിട്ടില്ല ആ നട്ടെല്ല്. അങ്ങനെ വളയുന്നതല്ല കമ്യൂണിസ്റ്റുകാരന്റെ ഉരുക്കില്‍തീര്‍ത്ത തണ്ടെല്ല്. സഹകരണമേഖലയില്‍, വൈദ്യുതിരംഗത്ത്, നാടിന്റെ പൊതു വികസനകാര്യങ്ങളില്‍-ഭരണാധികാരി എന്ന നിലയിലും പാര്‍ടി നേതാവെന്ന നിലയിലും ഉയര്‍ന്നുനില്‍ക്കുന്നതുതന്നെയാണ് ആ നട്ടെല്ല്. അത് തച്ചുതകര്‍ക്കാന്‍ നിങ്ങള്‍ക്ക് ആഗ്രഹിക്കാം-പക്ഷേ ഇന്നാട്ടിലെ ആത്മാഭിമാനമുള്ള അവസാനത്തെ കമ്യൂണിസ്റ്റുകാരന്റെയും നെഞ്ചില്‍ കത്തി കയറ്റണം ആ ഔന്നത്യത്തെ തകര്‍ക്കാന്‍.

ഉന്നതമായ കമ്യൂണിസ്റ്റുബോധം നഷ്ടപ്പെടുമ്പോഴാണ് മാധ്യമങ്ങള്‍ക്കും വലതുപക്ഷവൈതാളികര്‍ക്കും മുന്നില്‍ നട്ടെല്ലുകള്‍ വളഞ്ഞുപോകുന്നത്. അത് കേരളത്തിന്റെ രാഷ്ട്രീയമനസ്സിന്റെ ബോധ്യം കൂടിയാണ്.

Sunday, May 24, 2009

ധാര്‍ഷ്ട്യത്തിന്റെ നാനാര്‍ഥങ്ങള്‍

'നിന്നെക്കാണാന്‍ എന്നെക്കാളും ചന്തംതോന്നും കുഞ്ഞിപ്പെണ്ണേ, എന്നിട്ടെന്തേ നിന്നെകെട്ടാന്‍ ഇന്നുവരെ വന്നില്ലാരും' എന്നൊരു പാട്ട് കേട്ടു. പഴയൊരു നാടന്‍പാട്ട് പുതിയ രൂപത്തില്‍ വന്നതാണ്. ചന്തം തോന്നിയതുകൊണ്ട് കാര്യമില്ല; കെട്ടാന്‍ തയ്യാറായി ആളു വരികതന്നെവേണം. അങ്ങനെ വരാന്‍ ചില ചട്ടവട്ടങ്ങളൊക്കെയുണ്ട്. തലകുത്തിമറിഞ്ഞും സര്‍വ വേണ്ടാതീനങ്ങളിലും കൈയിട്ടും വിജയമൊപ്പിച്ചതുകൊണ്ടുമാത്രം കാര്യമില്ല. സദാ കണ്ണുതുറന്നിരിക്കണം. അണയാത്ത കണ്ണുവേണമെന്നാണ് കവി പാടിയത്. അടുത്താരെങ്കിലും മണ്ണും ചാരി നില്‍ക്കുന്നുണ്ടോ എന്ന് നോക്കണം. കണ്ണുതെറ്റിയാല്‍ പെണ്ണും കൊണ്ടുപോകും.

കേരളത്തിലെ ബോബനും മോളിയും നേരിടുന്ന അവസ്ഥ നോക്കുക! പാടായ പാടൊക്കെ പെട്ടാണ് പതിനാറു സീറ്റില്‍ യുഡിഎഫിനെ ജയിപ്പിച്ചത്. അതിന് ഒഴുക്കിയ വിയര്‍പ്പെത്ര; ചെയ്തുകൂട്ടിയ അന്യായങ്ങളെത്ര. ആരാണ് വിജയശില്‍പ്പി എന്നുചോദിച്ചാല്‍ ഉമ്മന്‍ചാണ്ടിയെന്നോ രമേശ് ചെന്നിത്തലയെന്നോ ഒറ്റയുത്തരം പറയാന്‍ കഴിയില്ല. രണ്ടുപേരും ഇരുദേഹവും ഒരുമോഹവുമായി പൂര്‍ത്തിയാക്കിയ ദുര്‍മന്ത്രവാദങ്ങളുടെ കണക്കെടുത്താല്‍ ചന്ദ്രസ്വാമിയും സന്തോഷ് മാധവനും തോറ്റുപോകും. എല്ലാമായിട്ടെന്ത്? ഡല്‍ഹിയില്‍ മന്‍മോഹന്‍ജി സത്യപ്രതിജ്ഞ ചെയ്യുമ്പോള്‍ ഒന്നു കണ്ട് സന്തോഷിക്കാന്‍പോലും തോന്നിയില്ല. മണ്ണും ചാരി നിന്ന ആന്റണിയാണ് പെണ്ണിന്റെ കൈയും പിടിച്ച് രജിസ്റ്റര്‍ ഓഫീസിലേക്ക് പോയത്.

2004ല്‍ തോറ്റു തുന്നംപാടിയപ്പോള്‍ കുറ്റിപറിച്ച് കൈയില്‍കൊടുത്ത് ദില്ലിക്ക് വിമാനംകയറ്റി വിട്ടതാണ്. ഇനി ഇങ്ങോട്ടുവരാന്‍ പാടില്ലെന്ന് താക്കീതും നല്‍കി. വന്നാല്‍ത്തന്നെ ഈശ്വരവിലാസം റോഡിലെ 'അഞ്ജന'ത്തില്‍ അടങ്ങിയൊതുങ്ങിയിരുന്നുകൊള്ളണം. കേരളക്കാര്യം ബോബനും മോളിയും പങ്കുവച്ചുകൊള്ളും എന്നായിരുന്നു കരാര്‍. അടുത്ത തെരഞ്ഞെടുപ്പെത്തിയപ്പോള്‍ അതാ പറന്നുവരുന്നു പോയ മച്ചാന്‍. സ്ഥാനാര്‍ഥിനിര്‍ണയത്തില്‍ ആന്റണി; പ്രചാരണത്തില്‍ ആന്റണി; വിജയിച്ചപ്പോള്‍ ആന്റണി; ഇപ്പോള്‍ സത്യപ്രതിജ്ഞചെയ്യുന്നതും ആന്റണി. വേട്ടെണ്ണല്‍ പൂര്‍ത്തിയാകുന്നതിനുമുമ്പ് പത്രക്കാരെ വിളിച്ച് 'താന്‍ കെപിസിസി പ്രസിഡന്റായതിന്റെ ഗുണമാണീഫല'മെന്ന് ചെന്നിത്തല പറഞ്ഞു ചിരിച്ചു. ഉമ്മന്‍ചാണ്ടിയാകട്ടെ 'കണ്ടില്ലേ എന്റെ മിടുക്ക്' എന്നമട്ടിലാണ് പ്രതികരിച്ചു ചിരിച്ചത്. കേന്ദ്രത്തില്‍ മന്ത്രിസഭ ഉറപ്പായ ഉടനെ അടുത്തവിമാനം പിടിച്ച് ഡല്‍ഹിയിലെത്തുകയും ചെയ്തു. എല്ലാമായിട്ടെന്ത്-ഡല്‍ഹിയില്‍ മൂന്നുനാലു ദിവസം ചപ്പാത്തി കഴിച്ചത് മിച്ചം. എല്ലാ സൌഭാഗ്യങ്ങളും ആന്റണിക്കാണ്; കൂടെ വയലാര്‍ജിക്കുമാണ്. ആന്റണിയുടെ ആളുകളാണ് ജയിച്ച് ഡല്‍ഹിയിലെത്തിയതില്‍ മുക്കാല്‍പ്പങ്കും.

വെളുക്കുവോളം കോരിയ വെള്ളം കുടമുടഞ്ഞ് ഒഴുകിപ്പോകുന്നത് കണ്ടുനില്‍ക്കുന്ന ബോബന്റെയും മോളിയുടെയും ദുഃഖമാണ് ദുഃഖം. വയലാര്‍ജിയും ആന്റണിയും കേന്ദ്രമന്ത്രിക്കുപ്പായമിടുമ്പോള്‍ ലീഡര്‍ക്ക് ഏതെങ്കിലും രാജ്ഭവനില്‍ സുഖശയനവും തരപ്പെടുമെന്നാണ് കേള്‍ക്കുന്നത്. ബോബനും മോളിക്കും തല്‍ക്കാലത്തേക്ക് ആശയ്ക്ക് വകയൊന്നും കാണുന്നില്ല.

ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ഫലംവച്ച് രണ്ടുകൊല്ലം കഴിഞ്ഞ് നിയമസഭ പിടിക്കാമെന്ന മോഹവും മണ്ടിമണ്ടിക്കരേറുന്ന മട്ടില്ല. വോട്ടുകണക്ക് നോക്കുമ്പോള്‍ നാല്‍പ്പതു നിയമസഭാ മണ്ഡലത്തില്‍ ഇടതന്മാര്‍ക്ക് വ്യക്തമായ മേല്‍ക്കൈയുണ്ട്. ഇരുപതിടത്ത് നേരിയ വ്യത്യാസം മാത്രം. പത്തുപതിനഞ്ചിടത്ത് ആഞ്ഞുപിടിച്ചാല്‍ മറിഞ്ഞുപോരുന്ന വ്യത്യാസം. നിയമസഭാ തെരഞ്ഞെടുപ്പില്‍ പൊതുവെ ഇടതിന് മേല്‍ക്കൈ കിട്ടുമെന്നിരിക്കെ അടുത്ത ഭരണം സ്വപ്നംകാണാനുള്ള അവസരമൊന്നും ബോബനുമില്ല; മോളിക്കുമില്ല.

ഈ സവിശേഷമായ അവസ്ഥയെയാണ് ഗതികേട് എന്നു വിളിക്കുന്നത്. സ്വന്തം പാര്‍ടിക്ക് വിജയമുണ്ടായിട്ടും ആ വിജയം തങ്ങളുടേതല്ല എന്നുതോന്നുന്ന ഗതികേട് ഇനിയാര്‍ക്കുമുണ്ടാകാതിരിക്കട്ടെ എന്ന് ശതമന്യൂ ആത്മാര്‍ഥമായി പ്രാര്‍ഥിക്കുന്നു. അഞ്ചുകൊല്ലം മുമ്പ് തന്നെ നാണംകെടുത്തി കെട്ടുകെട്ടിച്ചവരോട് മധുരമായി പ്രതികാരം നിര്‍വഹിച്ച് ആന്റണിജിക്ക് അഭിവാദ്യങ്ങള്‍. അങ്ങ് ഒരു ഒന്നൊന്നര 'എ കെ' തന്നെ.

*
ധാര്‍ഷ്ട്യക്കാരന്‍ എന്നതിന് ധൃഷ്ടതയുള്ളവന്‍ എന്നര്‍ഥം. ധൃഷ്ടത ധൈര്യമാണ്. എന്തിനെയും കൂസലില്ലാതെ നേരിടാനുള്ള അവസ്ഥയാണ്. അത് അത്ര മോശമായ കാര്യമല്ല. കേരളത്തിലെ സിപിഎമ്മിന് ധാര്‍ഷ്ട്യമാണെന്ന് ആരോ പറഞ്ഞതായി പത്രങ്ങളില്‍ വായിച്ചപ്പോഴാണ് 'എന്താണപ്പാ ഈ ധാര്‍ഷ്ട്യം' എന്ന് ചിന്തിച്ചുപോയത്. പത്രസമ്മേളനങ്ങളില്‍ ചോദ്യങ്ങള്‍ക്ക് കൃത്യമായ ഉത്തരം നല്‍കുന്നത്? ആക്രമിക്കപ്പെടുമ്പോള്‍ പതറാതെ നില്‍ക്കുന്നത്? നുണക്കഥകള്‍ കൂലംകുത്തിയൊഴുകിവരുമ്പോള്‍ തളര്‍ന്നുപോകാത്തത്? എല്ലാ മര്യാദകളും ധാര്‍മികതയും ചവിട്ടിയരച്ച് വേട്ടയാടുമ്പോള്‍ പിന്തിരിഞ്ഞോടാത്തത്? കേരളത്തിലെ ഏറ്റവും വലിയ പാര്‍ടി ആയിപ്പോയത്? സമ്മര്‍ദങ്ങള്‍ക്കും ഭീഷണിപ്പെടുത്തലുകള്‍ക്കും വഴങ്ങാത്തത്?

ധാര്‍ഷ്ട്യം അളക്കുന്ന ഇടങ്ങഴി ചാലക്കമ്പോളത്തില്‍ സകല കടകളിലും കയറിയിറങ്ങിയിട്ടും കിട്ടിയില്ല. മാധ്യമങ്ങള്‍ക്കുമുന്നില്‍ കൊഞ്ചിക്കുഴയുന്നതാണ് നല്ല രാഷ്ട്രീയപ്രവര്‍ത്തനത്തിന്റെ ലക്ഷണമെന്ന് തോന്നുന്നു. ഉള്ളില്‍ ഒന്നും പുറത്ത് മറ്റൊന്നും വേണം. നിങ്ങള്‍ പോയപോലെ തിരിച്ചുവരുമോ എന്ന് ചോദിക്കുമ്പോള്‍ ചോദ്യകര്‍ത്താവിനെ കെട്ടിപ്പിടിച്ചുമ്മവയ്ക്കണം. ക്ഷ, ഖ, ഠ, ഘ, ഭ തുടങ്ങിയ കടുപ്പമുള്ള അക്ഷരങ്ങളൊന്നും ഉച്ചരിക്കരുത്. മോരും ചോറും മാത്രമേ കഴിക്കാവൂ. (മോരില്‍ മുളകിടരുത്-ധാര്‍ഷ്ട്യമാകും!) പച്ചക്കള്ളം പറയുന്നവരെ കള്ളനെന്നോ നുണയനെന്നോ വിളിക്കരുത്-കൂടിവന്നാല്‍ 'അസത്യവാനായ മഹാനുഭാവ' എന്ന് അഭിസംബോധന ചെയ്യാം. ആയതിനാല്‍ ഇനി നമുക്ക് ധാര്‍ഷ്ട്യം ഉപേക്ഷിച്ച് മര്യാദരാമന്മാരാകാന്‍ പഠിക്കാം.

*
പിണറായി വിജയന്റെ ചോരയ്ക്കുവേണ്ടിയുള്ള ദാഹം തീരുന്ന മട്ടില്ല. പ്രോസിക്യൂഷന്‍ അനുമതി സംബന്ധിച്ച് ഗവര്‍ണര്‍ തീരുമാനമെടുക്കുമ്പോള്‍ മന്ത്രിസഭയുടെ ശുപാര്‍ശയ്ക്കാണ് പ്രാമുഖ്യം നല്‍കേണ്ടത് എന്ന് ഇന്ത്യയിലെ ഏറ്റവും പ്രഗത്ഭനായ നിയമജ്ഞന്‍തന്നെ എഴുതിക്കണ്ടു. ജസ്റ്റിസ് വി ആര്‍ കൃഷ്ണയ്യരുടെ ആ അഭിപ്രായത്തെ ഖണ്ഡിക്കാന്‍ വീരേന്ദ്രകുമാര്‍ രംഗത്തിറക്കിയത് അഡ്വക്കറ്റ് രാംകുമാറിനെയാണ്. ക്രൈം നന്ദകുമാറിനുവേണ്ടി രാംകുമാര്‍ തയ്യാറാക്കിയ വക്കീല്‍നോട്ടീസ് വായിച്ച് കഴിഞ്ഞ നിയമസഭാതെരഞ്ഞെടുപ്പുകാലത്ത് ശതമന്യൂവും കോള്‍മയിര്‍ കൊണ്ടിട്ടുണ്ട്. നന്ദകുമാറിന്റെ ഹര്‍ജിയില്‍ അന്വേഷണ ഉത്തരവിട്ട് ഹൈക്കോടതി നടത്തിയ വിധിപ്രഖ്യാപനത്തിന്റെ തലത്തിലേ രാംകുമാര്‍ ഇപ്പോഴും എത്തിയിട്ടുള്ളൂ. വീരന്റെ നിര്‍ബന്ധം സഹിക്കാതെ ലേഖനമെഴുതുമ്പോള്‍ കൈയില്‍ ആ വിധിയേ ഉള്ളൂ. അതുകൊണ്ട് സിബിഐ അന്വേഷണത്തില്‍ പറഞ്ഞ കാര്യങ്ങള്‍പോലും വക്കീല്‍സാര്‍ അറിഞ്ഞിട്ടില്ല. പത്താംക്ളാസിലെ സിലബസ് വച്ച് എംഎ പരീക്ഷയെഴുതാന്‍ പോയതിന്റെ ശേലുണ്ട് വക്കീലിന്റെ വാദത്തിന്.

*
വയലാര്‍ രവി സത്യപ്രതിജ്ഞചെയ്തത് ദൈവനാമത്തിലാണ്. മുമ്പെല്ലാം അദ്ദേഹത്തിന് ദൃഢപ്രതിജ്ഞയോടായിരുന്നു താല്‍പ്പര്യം. പ്രായം കൂടുമ്പോള്‍ മനസ്സിന്റെ ദാര്‍ഢ്യം കുറയുമായിരിക്കും. പിന്നെ ഈശ്വരോ രക്ഷതു എന്നു കരുതുന്നതില്‍ തെറ്റില്ല. അതുകൊണ്ടാണ് പണ്ടുകാലത്ത് പലരും കാശിക്ക് പോയത്. ദൈവമാര്‍ഗത്തില്‍ വയലാര്‍ജിക്ക് സര്‍വൈശ്വര്യങ്ങളും ഭവിക്കട്ടെ എന്ന് പ്രാര്‍ഥിക്കുന്നു.

വാല്‍ക്കഷണം:

തെരഞ്ഞെടുപ്പില്‍ അപ്രതീക്ഷിത വിജയമുണ്ടായപ്പോള്‍ യുഡിഎഫ് നേതാക്കളും അവരെ സഹായിച്ച വീരേന്ദ്രകുമാറിനെപ്പോലുള്ളവരും ആഘോഷിച്ച് ചിരിച്ചതിനെക്കുറിച്ച് ശതമന്യു എഴുതി. വര്‍ണ്യത്തിലാശങ്കയേതുമില്ലാതെയാണ് എഴുതിയത്. യുഡിഎഫിനെ വിമര്‍ശിച്ചാല്‍, അത് മറ്റുചില ഉദ്ദേശം വച്ചാണെന്ന് വരിയും ചിരിയും വാക്കും അടര്‍ത്തിയെടുത്ത് പൊക്കിപ്പിടിച്ചാരോപിച്ചാല്‍ വിമര്‍ശനംതന്നെ അതോടെ മുടക്കിക്കളയാമെന്നാണ് വിചാരമെങ്കില്‍ അത്തരം വിചാരക്കാരെ നമസ്കരിക്കുകയല്ലാതെ നിര്‍വാഹമില്ല. അവര്‍ക്കും ഉണ്ടാകട്ടെ സമാധാനം.

Sunday, May 17, 2009

ആഘോഷച്ചിരി

പ്രധാനമന്ത്രിക്കുപ്പായം ആദ്യമിട്ട അദ്വാനിക്ക് ഇപ്പോള്‍ പ്രതിപക്ഷനേതാവിന്റെ കുപ്പായം വേണ്ടപോലും! ഇനി മോഡിക്കാലമാണെന്ന് ബിജെപി പറയുന്നു. കോണ്‍ഗ്രസിന് ഇനിയും നല്ലകാലം തുടരുമെന്നാണ് ശതമന്യു പഠിച്ച ജ്യോതിഷത്തില്‍ തെളിയുന്നത്. ഇപ്പോള്‍തന്നെ മോഡിയുടെ മുഖം കണ്ടാണ് കോണ്‍ഗ്രസ് എന്ന മുഷിഞ്ഞ മാറാപ്പ് പേറാന്‍ ഇന്ത്യക്കാര്‍ നിര്‍ബന്ധിക്കപ്പെടുന്നത്. കൊല്ലുന്ന മോഡിയേക്കാള്‍ എന്തുകൊണ്ടും നല്ലത് മിണ്ടാത്ത മന്‍മോഹനാണല്ലോ. തലേക്കെട്ടുമായി ഒരിടത്ത് മിണ്ടാതെ ഇരുന്നുകൊള്ളും. ബുഷിനെയും ഒബാമയെയും കാണുമ്പോഴേ ചിരിവരുള്ളൂ. അനങ്ങണമെങ്കില്‍ മാഡം പറയണം. ഇനിയിപ്പോള്‍ മാഡം മാത്രമല്ല, രാഹുല്‍ജികൂടി പറഞ്ഞാലേ മന്‍മോഹന്‍ജി അനങ്ങൂ. യുപിയില്‍ കോണ്‍ഗ്രസിന് ഓക്സിജന്‍ പകര്‍ന്നത് രാഹുല്‍ജിയാണത്രേ. അനന്തരാവകാശം കൊളംബിയയിലോ മറ്റോ ആണ്. ഇന്ത്യ ആഗോളവല്‍ക്കരിക്കപ്പെടുന്നു. ചെന്നിത്തലയ്ക്ക് ഖദറുമാറ്റി ത്രീപീസ് സ്യൂട്ടണിയാനുള്ള സമയമായി. ഇന്നലെ കയറിവന്ന ചെറുപ്പക്കാരന്‍ രാജകുമാരന് കസേരയും കുപ്പിവെള്ളവുമായി സ്റ്റേജില്‍ ഖദറിട്ട് പരക്കംപായുകയും വെപ്രാളപ്പെടുകയുംചെയ്യുന്ന കോണ്‍ഗ്രസപ്പൂപ്പന്‍മാരുള്ളിടത്തോളം രാജ്യത്തിന് ഒരു കുഴപ്പവും സംഭവിക്കില്ല. മോഡിയെയും തൊഗാഡിയയെയും പേടിക്കുന്ന ജനങ്ങള്‍ കോണ്‍ഗ്രസിന് വോട്ടുചെയ്യും. വോട്ടുകിട്ടിയാല്‍ അമേരിക്കയില്‍ നയങ്ങള്‍ രൂപീകരിക്കും. മാഡത്തിനും മന്‍മോഹനും ചിദംബരത്തിനുമെല്ലാം വെറുതെ ഇരുന്നുകൊടുക്കുന്ന ജോലി മാത്രമേയുള്ളൂ. പ്യൂണിന്റെ പണിയെടുക്കാന്‍കൂടി അമേരിക്കന്‍ അംബാസഡര്‍ വന്നുകൊള്ളും-അതാണ് ഇന്ത്യയുടെ മഹത്തായ ജനാധിപത്യം(അമേരിക്കന്‍ സ്പോണ്‍സേര്‍ഡ്).

വിജയം കോണ്‍ഗ്രസിന്റെയോ അമേരിക്കയുടെയോ എന്നുചോദിച്ചാല്‍ ഉത്തരം പറയാന്‍ ചെറിയ വിഷമമുണ്ട്. ഇടതുപക്ഷം എന്ന നശീകരണത്തെ ഒരരുക്കാക്കണമെന്ന് അമേരിക്കയാണ് കൊതിച്ചത്. അത് നടന്നു. ബംഗാളില്‍ മഹാസഖ്യം. കേരളത്തില്‍ കാളികൂളിസഖ്യം. രണ്ടിനും ജയിക്കാനായി. ഇടതന്മാര്‍ ഭരണത്തണലില്‍ മാത്രം ജീവിച്ചവരാണെന്ന് കരുതിയവര്‍ക്കും ഭരണമാണ് മഹാകാര്യമെന്ന് തലയില്‍കയറ്റിയവര്‍ക്കും ചിരിക്കാനുള്ള വകതന്നെ. അഞ്ചുവര്‍ഷത്തേക്ക് നാല് എംപിമാര്‍ ഇല്ലാതായിപ്പോയതുകൊണ്ട് കമ്യൂണിസ്റ്റുകാര്‍ കാശിക്കുപോകുമെന്ന് നിനച്ചവര്‍ക്ക് ഇഹത്തിലും പരത്തിലും സമാധാനമുണ്ടാകട്ടെ. കേന്ദ്രത്തില്‍ പ്രധാനമന്ത്രിസ്ഥാനവും മന്ത്രിപദങ്ങളും വച്ചു നീട്ടിയപ്പോള്‍ നിഷ്കരുണം തട്ടിമാറ്റിയ പാര്‍ടിക്ക് ഏതാനും മണ്ഡലത്തിലെ തോല്‍വി കനത്ത ആഘാതമാണെന്ന് കരുതുന്നവരെ തിരുത്തി സമയം മെനക്കെടുത്തേണ്ടതില്ല. അവരങ്ങനെ ചിരിക്കട്ടെ!

*
ഇടതിന്റെ രണ്ട് അത്താണിയും പോയി എന്നാണ് അച്ചായന്റെ പത്രം പൊട്ടിച്ചിരിച്ചത്. ബംഗാളിലും കേരളത്തിലും ഇടതുപക്ഷത്തിന് തിരിച്ചടിയുണ്ടായതിന്റെ ആഘോഷമാണ് ആ ചിരി. കമ്യൂണിസ്റ്റുകാര്‍ ഭരണത്തില്‍വന്നാല്‍ വിഷംകുടിച്ചുമരിക്കുമെന്ന് വീരവാദംമുഴക്കിയവര്‍ക്ക് കമ്യൂണിസ്റ്റുകാര്‍ തോറ്റുകാണുമ്പോള്‍ ഒന്ന് ചിരിക്കാനെങ്കിലും അവകാശമുണ്ട്. ഒരു ചാനലില്‍ ചോദ്യം വന്നത് എല്‍ഡിഎഫ് തകര്‍ന്നോ; തകരുമോ എന്നായിരുന്നു. തകര്‍ക്കാന്‍ കച്ചകെട്ടിയിറങ്ങിയവര്‍ക്ക് തല്‍ക്കാലത്തേക്ക് വേലിയില്‍നിന്ന് ചില കമ്പുകള്‍ വലിച്ചെടുക്കാന്‍ കഴിഞ്ഞു എന്നത് നേരുതന്നെ. അതിന്റെ ചിരി അവരുടെ മുഖത്ത് തെളിഞ്ഞുകാണുന്നുണ്ട്-ഒരുതരം ഒടുക്കത്തെ ചിരി. ഇരുപതില്‍ പത്തൊന്‍പതു സീറ്റിലും തോറ്റ യുഡിഎഫിന് അഞ്ചുകൊല്ലംകൊണ്ട് പതിനാറുസീറ്റില്‍ ജയിക്കാന്‍ കഴിഞ്ഞിട്ടുണ്ടെങ്കില്‍, എല്‍ഡിഎഫിന് ഇപ്പോഴുണ്ടായ പരാജയം പരിഹരിക്കാനാവാത്ത പ്രശ്നം വല്ലതുമാണോ? എല്‍ഡിഎഫ് ശരിക്കും ഇതില്‍കൂടുതല്‍ സീറ്റുകളാണ് പ്രതീക്ഷിച്ചത്. രാജ്യത്താകെ കോണ്‍ഗ്രസിന് അനുകൂലമായ ജനവിധിയുണ്ടായപ്പോള്‍ കേരളത്തിലും അത് പ്രതിഫലിച്ചു. അതോടൊപ്പം നാനാഭാഗത്തുനിന്നും ഒറ്റക്കെട്ടായി വന്ന ആക്രമണങ്ങള്‍; ദുഷ്പ്രചാരണങ്ങള്‍, യുഡിഎഫ് മുന്നേറ്റം പ്രവചിച്ചുകൊണ്ടുള്ള മാധ്യമ അഴിഞ്ഞാട്ടം; അകത്തും പുറത്തും പുകഞ്ഞ അസ്വാരസ്യങ്ങള്‍-ഇവയെല്ലാം വോട്ടെടുപ്പില്‍ പ്രതിഫലിച്ചു. തെരഞ്ഞെടുപ്പുഫലം വന്നപ്പോള്‍ എല്‍ഡിഎഫിന്റെ ശത്രുക്കള്‍ പൊട്ടിച്ചിരിക്കുന്നു. ചിരി ആരോഗ്യത്തിന് നല്ലതാണ്. ചിരിക്കുന്നവര്‍ക്ക് ദീര്‍ഘായുസ്സുണ്ടാകട്ടെ.

പതിനെട്ടുസീറ്റില്‍നിന്ന് നാലിലേക്കുള്ള ഇറക്കം പരാജയംതന്നെ.അത് എന്തുകൊണ്ടുണ്ടായി എന്ന് പരിശോധിച്ച് തിരുത്തുമെന്ന് സിപിഐ എം പറഞ്ഞിട്ടുണ്ട്. പരമ്പരാഗതമായി ഇടതുപക്ഷത്തിനു കിട്ടിയ വോട്ടില്‍ അങ്ങിങ്ങ് ചോര്‍ച്ചയുണ്ടായി എന്നാണ് പാര്‍ട്ടി സെക്രട്ടറിയറ്റ് കണ്ടെത്തിയ ഒരുകാര്യം. അതുവായിച്ചപ്പോള്‍ ശതമന്യുവിന് ഒരു അതിവിപ്ളവകാരിയുടെ പ്രവചനം ഓര്‍മവന്നു. കേരളത്തില്‍ ആകെ മൂന്നു സീറ്റിലേ സിപിഐ എം ജയിക്കാന്‍ പോകുന്നുള്ളൂ എന്നായിരുന്നു വോട്ടെടുപ്പിന്റെ മൂന്നാം നാള്‍ ആ അതിവിപ്ളവന്‍ കട്ടായം പറഞ്ഞത്. എന്തേ അങ്ങനെ ഉറപ്പിച്ചു പറയാന്‍ എന്ന ചോദ്യത്തിന് 'അത് അങ്ങനെയേ സംഭവിക്കൂ' എന്ന പ്രവചനാത്മകമായ ഉത്തരം. ജയിക്കുന്ന മണ്ഡലങ്ങളുടെ പേരും പറഞ്ഞു: കാസര്‍കോട്, ആലത്തൂര്‍, ആറ്റിങ്ങല്‍. ബാക്കി പതിനേഴിടത്ത് തോല്‍പ്പിക്കാനുള്ള എന്തെങ്കിലും വിദ്യ നിങ്ങള്‍ പ്രയോഗിച്ചിട്ടുണ്ടോ എന്ന് ചോദിച്ചപ്പോള്‍ മറുപടി അതിവിപ്ളവച്ചിരിയായിരുന്നു. ഫലം വന്നപ്പോള്‍ പ്രവചനം ശരിതന്നെ. നാലാമതൊരു സീറ്റ് വിജയക്കണക്കില്‍ വന്നത് കഷ്ടിച്ചാണ്-പാലക്കാട്. ചിലര്‍ മുന്‍കൂട്ടി ഉറപ്പിച്ചിരുന്നു. അതിനുള്ള പണിയും എടുത്തിരുന്നു. അങ്ങനെയാണ്, സ്ഥിരമായി കിട്ടുന്ന കുറച്ചു വോട്ടുകള്‍ യുഡിഎഫിന്റെ പെട്ടിയില്‍ വീണത്. ഒരുമാതിരി ചുമലിലിരുന്ന് ചെവിതിന്നുന്ന പണി നടന്നിട്ടുണ്ട്. അതിന് സാധൂകരണമായി പലപല നുണകളും പാവപ്പെട്ട ജനങ്ങളുടെ മനസ്സില്‍ അടിച്ചുകയറ്റിയിട്ടുമുണ്ട്.

യുഡിഎഫിന് ലോട്ടറിയടിച്ചതിന്റെ ഗുണമാണുണ്ടായത്. ഒരുഭാഗത്ത് മാധ്യമങ്ങളുടെ സമ്പൂര്‍ണ സേവനം. മറുവശത്ത് അതിവിപ്ളവന്‍മാരുടെ അകമഴിഞ്ഞ അധ്വാനം. അവര്‍ പിടിച്ചിട്ടും പിടി കിട്ടാതെ പോയതുകൊണ്ടാണ് എല്‍ഡിഎഫ് നാലുസീറ്റില്‍ ജയിച്ചത്. ളോഹയിട്ടും തലയില്‍കെട്ടിയും കുറെ ഇടയന്മാര്‍ കുഞ്ഞാടുകളെ കോണ്‍ഗ്രസിന്റെ ഉമ്മറപ്പടിയിലേക്ക് നയിച്ചു. ബിജെപിക്ക് നഷ്ടപ്പെടാന്‍ ഇനി നാണവുമില്ല; മാനവുമില്ല-കാസര്‍കോട്ടെ കുറച്ചു വോട്ടുകളേ ഉള്ളൂ. കണ്ണൂരില്‍ കഴിഞ്ഞ തവണ നേടിയതിന്റെ നേര്‍പകുതി വോട്ട് സുധാകരന്റെ ഹോമകുണ്ഡത്തില്‍ സ്വാഹ. വടകരയില്‍ വിറ്റു കാശുമാറിയത് നാല്‍പ്പത്തോരായിരം വോട്ട്. തിരുവനന്തപുരത്ത് ബിജെപിയുടെ സംസ്ഥാന പ്രസിഡന്റ് നാലാം സ്ഥാനത്തേക്ക് മൂക്കുകുത്തി വീണ് അടിയറവച്ചത് ഒന്നരലക്ഷത്തോളം വോട്ടാണ്. അഞ്ചുകൊല്ലം മുമ്പ് രാജഗോപാല്‍ നേടിയ 2.3 ലക്ഷം വോട്ടിലെ എണ്‍പത്തിനാലായിരമേ ഇക്കുറി കൃഷ്ണദാസിന് കിട്ടിയുള്ളൂ. കേന്ദ്രത്തില്‍ ബിജെപി അധികാരത്തിലെത്താതിരിക്കല്‍ സിപിഐ എമ്മിന്റെ മുഖ്യ അജന്‍ഡയാണ്. അതുകൊണ്ടുതന്നെ യുപിഎയുടെ വിജയത്തില്‍ സിപിഐ എം പ്രവര്‍ത്തകര്‍ക്ക് ആശ്വാസമുണ്ട്. എന്നാല്‍, കേരളത്തിലെ യുഡിഎഫിന്റെ വിജയത്തില്‍ ബിജെപിക്കാരും ആഹ്ളാദിക്കുന്നു. കാരണം കാസര്‍കോടൊഴികെ എല്ലാ മണ്ഡലത്തിലും ബിജെപിയുടെ വോട്ട് കുത്തനെ ഇടിഞ്ഞു. ബിജെപിയുടെ വോട്ട് വിലകൊടുത്ത് വാങ്ങിയാണ് ഇവിടെനിന്ന് പതിനാറ് യുഡിഎഫ് എംപിമാര്‍ ഡല്‍ഹിക്ക് വിമാനം കയറുന്നത് എന്നര്‍ഥം.

*
ഉദ്ദേശിച്ച സീറ്റ് മത്സരിക്കാന്‍ കിട്ടാഞ്ഞപ്പോള്‍ ഒരാള്‍ അത്തുംപിത്തും പറഞ്ഞു നടന്നിരുന്നു. ഇരുപത് ആംബുലന്‍സ് ശരിയാക്കിവച്ച ടിയാനും ഇപ്പോള്‍ ചിരിക്കുന്നുണ്ട്. വടകരയില്‍ ഒന്ന് ഇളകിക്കളിക്കാനും കോഴിക്കോട്ട് ഒന്നു കുത്തിനോവിക്കാനും കഴിഞ്ഞതല്ലാതെ വലിയ കളിയൊന്നും കളിക്കാന്‍ കഴിഞ്ഞിട്ടില്ല വീരകട്ടബൊമ്മന്. എന്നാല്‍, ഇടതുപക്ഷം പിന്നോട്ടടിച്ചതുകണ്ടപ്പോള്‍ സന്തോഷം അടക്കാന്‍ കഴിയുന്നുമില്ല. ഇമ്മാതിരി ചരക്കുകളാണ് യഥാര്‍ഥ പ്രശ്നം. ഒന്നിച്ചിരിക്കുന്നു എന്ന് തോന്നിച്ച് പാരവയ്ക്കുന്നവര്‍. ജനതാദള്‍ ഇടതുമുന്നണിക്കകത്താണ് എന്ന് പറഞ്ഞുകൊണ്ടാണ് വീരന്‍ പാരകള്‍ പലതായി പണിതത്. മിത്രവേഷത്തില്‍ അകത്തുനില്‍ക്കുന്ന ശത്രുവിനെ അടിച്ചോടിക്കല്‍ എളുപ്പമല്ലല്ലോ. നേര്‍ക്കുനേരാകുമ്പോള്‍ പൊരുതിജയിക്കാം; തോല്‍ക്കാം. ഒറ്റുകാരോടാകുമ്പോള്‍ പൊരുതാതെ തോല്‍ക്കേണ്ടിവരും!

*
എല്‍ഡിഎഫിനേറ്റ തിരിച്ചടിയുടെ കാരണങ്ങള്‍ ഇന്നലെവരെ തോല്‍പ്പിക്കാന്‍ ശ്രമിച്ചവര്‍തന്നെ വിലയിരുത്തിത്തകര്‍ക്കുന്നുണ്ട്. കാരണങ്ങള്‍ പരിശോധിച്ചു കണ്ടെത്തേണ്ടതും തിരുത്തേണ്ടതും തന്നെ. അത് അഖിലേന്ത്യാതലത്തില്‍ നടത്തുമെന്നും ആവശ്യമായ തിരുത്തലുകള്‍ വരുത്തുമെന്നും പാര്‍ടി നേതൃത്വംതന്നെ പറഞ്ഞുകഴിഞ്ഞിട്ടുണ്ട്. എന്നാല്‍, യഥാര്‍ഥ കാരണങ്ങള്‍ മറച്ചുപിടിച്ച് തങ്ങള്‍ക്കിഷ്ടമുള്ളവ കണ്ടെത്താനാണ് ചില മിടുമിടുക്കന്മാരുടെ ഉത്സാഹം. ഒരു ചാനലില്‍ കയറിയിരുന്ന മഹാന്‍ പറയുന്നതുകേട്ടു, മഅ്ദനി ബന്ധമാണ് വില്ലനായതെന്ന്. മുരത്ത വര്‍ഗീയഭീകര സംഘടനയായ എന്‍ഡിഎഫുമായി പരസ്യസഖ്യമുണ്ടാക്കി മത്സരിച്ച യുഡിഎഫിന് വിജയം-ഒറ്റപ്പാലം ഉപതെരഞ്ഞെടുപ്പുമുതല്‍ പിഡിപിയുടെ പിന്തുണ സ്വീകരിച്ച എല്‍ഡിഎഫ് ഇക്കുറിയും അതാവര്‍ത്തിച്ചപ്പോള്‍ പരാജയകാരണം! മഅ്ദനിയുടേത് വര്‍ഗീയത; എന്‍ഡിഎഫിന്റേത് മതസൌഹാര്‍ദസമാധാനപാത! ഇങ്ങനെയൊക്കെയാണ് ഇപ്പോള്‍ നമ്മുടെ നാട്ടിലെ വിശേഷങ്ങള്‍. ഒരു ചങ്ങാതി ലാവ്ലിനില്‍ കയറിപ്പിടിക്കുന്നതുകണ്ടു. ലാവ്ലിന്‍ തലയില്‍വച്ച് തുള്ളിക്കൊണ്ടാണ് കഴിഞ്ഞ നിയമസഭാതെരഞ്ഞെടുപ്പിലും തദ്ദേശ തെരഞ്ഞെടുപ്പിലും ഉമ്മന്‍ ചാണ്ടിയും സംഘവും കൂത്താടിയത്. അന്നെല്ലാം ജയം എല്‍ഡിഎഫിന്.

തികഞ്ഞ ഒരു രാഷ്ട്രീയക്കളിയില്‍ ജനിച്ച കള്ളക്കേസാണെന്ന് തെളിഞ്ഞുകഴിഞ്ഞ ഈ സന്ദര്‍ഭത്തില്‍ ലാവ്ലിനില്‍ പിടിച്ചുകളിക്കുന്നതിന്റെ ഉദ്ദേശ്യം നാട്ടുകാര്‍ക്ക് അറിവുള്ളതുതന്നെ. സിപിഐ എമ്മിന്റെ മര്യാദയില്ലാത്ത പെരുമാറ്റമാണ് തെരഞ്ഞെടുപ്പുപരാജയത്തിന് കാരണമെന്ന് സിഎംപി നേതാവ് വിലയിരുത്തിക്കണ്ടു. കേരളരാഷ്ട്രീയത്തിലെ മര്യാദരാഘവന്‍ നയിക്കുന്ന പാര്‍ടിയാണ് സിഎംപി. ആക്രോശ രാഷ്ട്രീയത്തിന്റെ പേറ്റന്റ് എടുത്ത മര്യാദരാഘവന്റെ പാര്‍ടിയില്‍നിന്നുള്ള രണ്ടാംനേതാവിന് സിപിഎമ്മിന്റെ പെരുമാറ്റദൂഷ്യത്തെക്കുറിച്ച് ശാസ്ത്രീയ വിശകലനം നടത്തുന്നതിനുള്ള അര്‍ഹത തള്ളിക്കളയാനാകില്ല.