Sunday, January 6, 2013

വെട്ടുവഴിയുടെ നാട്ടുനടപ്പ്

ഓര്‍ക്കാപ്പുറത്ത് ഒളിവാളും കാണാപ്പുറത്ത് കാര്‍ക്കോടകനും എന്ന് പറയാറുണ്ട്. അപകടം എപ്പോഴും വരാം എന്ന് വ്യംഗ്യം. ഇപ്പോള്‍ ആപത്ത് വരുന്നത് ഡല്‍ഹിയില്‍നിന്നാണ്. ഇടയ്ക്കിടയ്ക്ക് വിമാനം കയറിയിങ്ങ് പോരും. പൊക്രാനില്‍ പൊട്ടിക്കാന്‍ കഴിയാത്തത് പൊട്ടിക്കുന്നത് ഈ കേരളത്തിലാണ്. പറയുന്നതൊക്കെ കാര്യംതന്നെ. എല്ലാ കാര്യങ്ങളും അങ്ങനെ തുറന്നു പറയാനുള്ളതാണോ എന്നതാണ് പ്രശ്നം. കേരളം ഭ്രാന്താലയമാണെന്ന് വിവേകാനന്ദന് പറയാം. വീണ്ടും ഭ്രാന്താലയമാകുന്നുവെന്ന് ആന്റണി പറയാന്‍ പാടില്ല. ഉമ്മന്‍ചാണ്ടി ഉപജാപകമുഖ്യനെന്നും ആഭ്യന്തരംകൊടുത്തത് അലവലാതിക്കെന്നും എം എം മണിക്ക് പറയാം. അങ്ങനെയുള്ള പച്ചപ്പരമാര്‍ഥങ്ങള്‍ രമേശ് ചെന്നിത്തലയോ ആര്യാടനോ മിണ്ടാന്‍ പാടില്ല. ഇങ്ങനെയുള്ള ചില "നാട്ടുനടപ്പുകള്‍" പലരും പാലിക്കാത്തതാണ് ഈ കലികാലത്തിലെ പ്രധാന കുഴപ്പം. ഉദാഹരണത്തിന്, ചെന്നിത്തല പ്രധാനമന്ത്രിയാകാന്‍വരെ യോഗ്യനാണ്- ഹിന്ദിയും അറിയാം. തലശേരിയിലെ അഡ്വ. ആസിഫലിക്ക് സുപ്രീം കോടതി ചീഫ് ജസ്റ്റിസാകാനുള്ള യോഗ്യതയുണ്ട് എന്ന് പറയുന്നതുപോലെയാണത്. ആട്ടുന്നവരെ ആരും നെയ്യാന്‍ വിടാറില്ല.

ഉമ്മന്‍ചാണ്ടിയും കുഞ്ഞാലിക്കുട്ടിയുമുള്ള സ്ഥലത്ത്, ഉപമുഖ്യമന്ത്രിയായി ചെന്നിത്തലയെ വയ്ക്കണമെന്ന് സുകുമാരന്‍നായര്‍ പറഞ്ഞതില്‍ തെറ്റുകാണാനില്ല. അതിനുള്ള അവകാശം അദ്ദേഹത്തിനുണ്ട്. കടിഞ്ഞാണ്‍ കൈയിലുള്ളവനാണ് കുതിരയെ നയിക്കുക. ബ്ലൂടൂത്തിന്റെയും വൈഫൈയുടെയുമെല്ലാം കാലമായതുകൊണ്ട് പെരുന്നയില്‍നിന്നും കണിച്ചുകുളങ്ങരനിന്നും ഒരേ സമയം കടിഞ്ഞാണ്‍ പിടിക്കാം. വണ്ടി തെക്കോട്ടുപോയാലും വടക്കോട്ടുപോയാലും പ്രത്യേക പ്രശ്നമൊന്നും വരാനില്ല. കിട്ടേണ്ടത് കൃത്യസമയത്ത് കിട്ടിക്കൊള്ളും. അതെല്ലാം കണ്ട് ആന്റണിയും ആര്യാടനും അധികപ്രസംഗം നടത്തുന്നതാണ് കഷ്ടം. യുഡിഎഫ് സര്‍ക്കാരിന്റെ കാര്യത്തില്‍ ആന്റണി എന്തിനാണിടപെടുന്നത്? ആര്യാടന്‍ എന്തിനാണ് ചെന്നിത്തലയ്ക്കുവേണ്ടി വാദിക്കുന്നത്? ഒരു പ്രൈവറ്റ് ലിമിറ്റഡ് കമ്പനി രൂപീകരിച്ചാല്‍ അതിലെ ഡയറക്ടര്‍മാര്‍ക്കാണ് പരമാധികാരം എന്ന് അറിഞ്ഞുകൂടേ? ദയവായി ഇനി ആന്റണി ഇടയ്ക്കിടെ കേരളത്തിലേക്ക് വരരുത്. വന്നാല്‍, ഈശ്വര വിലാസം റോഡിലിരുന്ന് "അഞ്ജനമെന്നതെനിക്കറിയാം" എന്ന ശ്ളോകം നൂറ്റൊന്നാവര്‍ത്തി ഉരുവിട്ട് വെറുതെയിരുന്നാല്‍ മതി. പാവപ്പെട്ട "ഉ-കു" ഭരണം നീണാള്‍ വാണുകൊള്ളട്ടെ. ആര്യാടനെയും ഒന്നുപദേശിച്ചാല്‍ നല്ലത്. ഒളിവാളുകൊണ്ടും കാര്‍ക്കോടക ദംശനത്തിലും ഒടുങ്ങുന്നതല്ല ഉമ്മന്‍ചാണ്ടിയുടെ പെട്ടകം എന്ന് എല്ലാവരും ഓര്‍ക്കണം.

സുകുമാരന്‍നായരെ വല്ലാതെ എതിര്‍ക്കുന്നത് ശരിയല്ല. ഇന്നലെവരെ തെളിയാത്ത കേസാണ് അദ്ദേഹം ഒറ്റയടിക്ക് തെളിയിച്ചത്. കൊല്ലപ്പെട്ടവനാര് എന്ന് കണ്ടെത്താതെ കൊലയാളികളെ കണ്ടെത്തുന്ന കേരള പൊലീസിന്റെ രീതിയല്ല നായര്‍ജിക്ക്. ""രമേശ് ചെന്നിത്തലയെ ആഭ്യന്തരമന്ത്രിയാക്കണമെന്ന എ കെ ആന്റണിയുടെ നിര്‍ദേശം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനും ചേര്‍ന്ന് അട്ടിമറിച്ചു"" എന്ന് അദ്ദേഹം പറഞ്ഞാല്‍ പറഞ്ഞതുതന്നെയാണ്. ചെന്നിത്തലയാണ് നല്ലത് എന്ന് ആന്റണിക്കും നായര്‍ജിക്കും തോന്നിയപ്പോള്‍, ഏത് അലവലാതിയായാലും വേണ്ടില്ല, ചെന്നിത്തലയെ അടുപ്പിക്കില്ല എന്ന് ഉമ്മന്‍ചാണ്ടി തീരുമാനിച്ചു. നിരന്തരം വെട്ടിലാകുന്നവര്‍ സഞ്ചരിക്കുന്ന പാതയെ വെട്ടുവഴിയെന്ന് വിളിക്കാമെങ്കില്‍, യുഡിഎഫ് സര്‍ക്കാര്‍ ഇപ്പോള്‍ യഥാര്‍ഥ വെട്ടുവഴിയിലാണ്. ഒരു കവിതാ സമാഹാരം ഉടനെ പ്രതീക്ഷിക്കാം.

*

ഇന്നലെവരെ പലരും മൊഴിഞ്ഞത് ഭരണം ലീഗിന്റെ കൈയിലാണ് എന്നത്രെ. അപ്പറഞ്ഞതെല്ലാം വിഴുങ്ങാന്‍ കാലമായി. ലീഗിന്റെ ഓരോ എംഎല്‍എമാര്‍ക്കും കോണ്‍ഗ്രസ് ഒരു വിലയിട്ടിട്ടുണ്ട്. കുഞ്ഞാലിക്കുട്ടിക്കും കെ എം ഷാജിക്കും ഒരേ വിലയാണ്-പത്തുലക്ഷം രൂപ. ഏതു വളര്‍ത്തുമൃഗവും യജമാന് വിധേയപ്പെടും. കോണ്‍ഗ്രസിന്റെ പണവും വാങ്ങി ബിരിയാണിയടിച്ച് കോണ്‍ഗ്രസിന് പാരവയ്ക്കാന്‍ പോയാല്‍ കോണ്‍ഗ്രസുകാരുടെ കൈയില്‍നിന്ന് തല്ലുവാങ്ങേണ്ടിവരുമെന്നര്‍ഥം. സത്യം പുറത്തുവന്ന സ്ഥിതിക്ക്, ഇനിയുള്ള നാളുകളില്‍ കെപിസിസി ആസ്ഥാനത്തുനിന്നുള്ള കല്‍പ്പനകള്‍ക്കായി കുഞ്ഞാലിക്കുട്ടി കാതോര്‍ത്തിരിക്കട്ടെ. സമുദായ സേവനം, സദ്ഭരണം, മണ്ണാങ്കട്ട തുടങ്ങിയ പദപ്രയോഗങ്ങള്‍ അവസാനിപ്പിച്ച് പാടിപ്പുകഴ്ത്തട്ടെ ജന്‍പഥ് പത്തിന്റെ വീരഗാഥകള്‍.

*

വ്യവഹാര ദല്ലാളിനെതിരെ ചീഫ്വിപ്പ് പ്രസംഗിക്കുന്നതുകേട്ട് കോരിത്തരിച്ചവരില്‍ ശതമന്യുവുമുണ്ട്. ഇപ്പോള്‍, ചീഫ് വിപ്പിന്റെ പത്രകാര്യക്കാരന്‍ രാജിവച്ച് എഴുതിയ കത്തുവായിച്ച് പിന്നെയും കോരിത്തരിച്ചു. ആ കത്ത് ഇങ്ങനെ: ""അങ്ങയുടെ ഓഫീസും ഔദ്യോഗിക വസതിയും അങ്ങ് നഖശിഖാന്തം എതിര്‍ത്തിരുന്ന അധികാരദല്ലാള്‍മാരുടെ പിടിയിലമര്‍ന്നത് അങ്ങ് മനസ്സറിവുണ്ടോ എന്ന് ഞാന്‍ പലപ്പോഴും സംശയിച്ചിട്ടുണ്ട്. മുന്‍മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫില്‍നിന്നും സിപിഎം പുറത്താക്കിയ വിവാദ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയും ജുഡീഷ്യല്‍ ദല്ലാള്‍മാരും വിവാദസ്വാമിമാരും അസമയത്തും സന്ദര്‍ശനത്തിന് എത്തുന്നത് ഞാന്‍ ഞെട്ടലോടെ വീക്ഷിച്ചിട്ടുണ്ട്"" അതായത്, ചീഫ്വിപ്പ് സദാ കര്‍മനിരതനായിരുന്നുവെന്ന്. ഏതുസമയത്തും ഏതു ദല്ലാളിനും കയറിച്ചെല്ലാന്‍ ആ വാതിലുകള്‍ തുറന്നിട്ടിരുന്നുവെന്ന്. കോള്‍മയിര്‍ കൊള്ളാതെങ്ങനെ? അസമയത്തും വാതിലിന് സാക്ഷയിടാതെ ഇടപാടുകാരെ കാത്തിരിക്കുന്ന മഹാമനസ്കത ചീഫ്വിപ്പിനുതന്നെ സ്വന്തമായുണ്ട് എന്നു വരുമ്പോള്‍ യുഡിഎഫിന്റെ സ്ഥിതി "ജനാധിപത്യപരം"തന്നെ. അനൂപ് ജേക്കബ്ബിന് കൗണ്ടറുകള്‍ അടച്ചുപൂട്ടി ഏകീകൃത നിരക്ക് ഏര്‍പ്പെടുത്താവുന്നതാണ്.

ചീഫ് വിപ്പിന്റെ പ്രസ് സെക്രട്ടറിസ്ഥാനം വലിച്ചെറിഞ്ഞ് രാജു ആനിക്കാട് എന്ന മാധ്യമ പ്രവര്‍ത്തകന്‍ തുടരുന്നു. അഥവാ, കൂടെക്കിടന്നവന്‍ രാപ്പനിയെക്കുറിച്ച് വിശദമായി ഉപന്യസിക്കുന്നു.""സ്വന്തം താല്‍പര്യസംരക്ഷണത്തിനായി മാധ്യമങ്ങളെ സമര്‍ത്ഥമായി ഉപയോഗിക്കാന്‍ അങ്ങേക്കുളള വൈഭവം എനിക്ക് നേരിട്ടറിയാവുന്നതാണ്. അങ്ങയുടെ ഉദ്ദേശശുദ്ധിയില്‍ വിശ്വസിച്ച് കോട്ടയത്തെ മാധ്യമപ്രവര്‍ത്തകനായിരിക്കെ സ്വന്തം പാര്‍ട്ടി നേതാക്കളായ കെ എം മാണി, പി ജെ ജോസഫ്, ജോസ് കെ മാണി തുടങ്ങിയവര്‍ക്കെതിരെ ഞാന്‍ വാര്‍ത്ത ചെയ്തു. കോട്ടയത്തെ നിരവധി മാധ്യമപ്രവര്‍ത്തകരെക്കൊണ്ട് ഇങ്ങനെ വാര്‍ത്തകള്‍ പ്ലാന്റ് ചെയ്യിച്ചതു ഞാന്‍ ഓര്‍ക്കുന്നു."" സംഗതി കൈവിട്ടുപോവുകയാണ്. സ്വന്തം പാര്‍ടിനേതാക്കള്‍ക്കെതിരെ തെറ്റായ വാര്‍ത്ത എഴുതിക്കുന്ന നേതാവ്. അത്തരം വ്യാജ വാര്‍ത്തകള്‍ "പ്ലാന്റ്"ചെയ്യുന്ന മാധ്യമ പ്രവര്‍ത്തകര്‍. ചീഫ് വിപ്പിന്റെ ""പേഴ്സണല്‍ സ്റ്റാഫിലേക്ക് കോട്ടയത്തെ മാധ്യമപ്രവര്‍ത്തകരായ രണ്ടുപേര്‍ക്ക് മോഹം ഉദിച്ചതോടെയാണ് "" താന്‍ പുറത്തായതെന്നും രാജിക്കത്തില്‍ വിശദീകരിക്കുന്നുണ്ട്. വ്യാമോഹ വിജ്രംഭിതരായ ആ രണ്ട് മാധ്യമപ്രവര്‍ത്തകരുടെ, ""രാജഭരണത്തെ അനുസ്മരിപ്പിക്കുന്ന പാദസേവ കണ്ട് നാണംകെട്ട പലരും പത്രപ്രവര്‍ത്തക യൂണിയന്റെ നേതൃത്വത്തെതന്നെ ഇക്കാര്യം വിളിച്ചറിയിച്ചു"" എന്നുകൂടി അറിയുമ്പോള്‍, ഹാ മാധ്യമപ്രവര്‍ത്തക പുഷ്പങ്ങളേ അധിക തുംഗപദത്തിലെത്ര ഗംഭീരമായി നിങ്ങള്‍ ശോഭിക്കുന്നു എന്നുതന്നെ പറയണം.

""പത്രപ്രവര്‍ത്തകയൂണിയനെക്കൊണ്ട് നീ എന്നെ പേടിപ്പിക്കും അല്ലേ, എന്റെ പേഴ്സണല്‍ സ്റ്റാഫില്‍ ആരാണ് ജോലിചെയ്യേണ്ടതെന്ന് തീരുമാനിക്കുന്നത് ഞാനാണ്. തന്തയ്ക്കുപിറക്കായ്കയാണ് നീ കാണിച്ചത്. നീ ഉടന്‍ രാജിവെക്കണം, യൂണിയന്‍ എന്നെ പഠിപ്പിക്കാന്‍ വരേണ്ട."" എന്ന ചീഫ് വിപ്പിന്റെ വാക്കുകളില്‍ നിറഞ്ഞുതുളുമ്പുന്ന വിനയവും സംസ്കാരവും സമഭാവനയും മാധ്യമ പ്രവര്‍ത്തകരോടുള്ള ബഹുമാനവും കാണാതെ പോകുന്നതും കഷ്ടമാണ്. ""ആനിക്കാട്ടെ പുരാതന ക്രൈസ്തവ കുടുംബത്തില്‍ പിറന്ന, മലയാളഭാഷയെ സ്നേഹിക്കുന്ന എനിക്ക് എഴുതാന്‍ കഴിയാത്ത, കേള്‍ക്കാന്‍ ആരും അറയ്ക്കുന്ന വാക്കുകളുടെ മലവെള്ളപ്പാച്ചിലായിരുന്നു പിന്നെ."" നിയമസഭയിലെ വനിതാ വാച്ച് ആന്റ് വാര്‍ഡിനോട് അശ്ലീലച്ചുവയോടെ സംസാരിച്ചപ്പോഴും മുന്‍മന്ത്രി എ കെ ബാലനെയും ടി എന്‍ പ്രതാപന്‍ എംഎല്‍എയെയും ജാതി പറഞ്ഞ് അധിക്ഷേപിച്ച സംഭവത്തിലും ഉള്‍പ്പെടെ പ്രതിസന്ധിയിലായ എല്ലാ അവസരങ്ങളിലും പ്രതിരോധം തീര്‍ത്ത പ്രസ് സെക്രട്ടറിയാണ് താനെന്ന് രാജു ആനിക്കാട് ചീഫ് വിപ്പിനെ ഓര്‍മിപ്പിക്കുന്നുണ്ട്. പ്രസ് സെക്രട്ടറിമാരുടെ ജോലിഭാരം അപാരംതന്നെ.

ചീഫ് വിപ്പിന്റെ കഥ അവിടെ നില്‍ക്കട്ടെ. നാട്ടിലെ മാധ്യമപ്രവര്‍ത്തകര്‍ ചെയ്യുന്ന പണിയുടെ സ്വഭാവം എന്തൊക്കെ എന്ന് ആനിക്കാടിന്റെ കത്തില്‍ വിവരിക്കുന്നുണ്ട്. ഒരു നേതാവിനുവേണ്ടി മറ്റു നേതാക്കള്‍ക്കെതിരെ വാര്‍ത്ത ചമയ്ക്കല്‍, "പ്ലാന്റുചെയ്യല്‍", സ്ഥാനമോഹത്താല്‍ അന്ധരായി പാദസേവ, വിഴുപ്പുചുമക്കല്‍... ഇങ്ങനെ. എന്തുകൊണ്ടും പി സി ജോര്‍ജാണ് മഹാന്‍. അദ്ദേഹം വാതുറന്നാല്‍ പുറത്തുചാടുന്ന മുത്തും പവിഴവും കൈത്താലത്തിലാക്കി ജനങ്ങള്‍ക്കു വിളമ്പാന്‍ എത്ര മാധ്യമ പ്രവര്‍ത്തകരാണ് കണ്ണുചിമ്മാതെ കാത്തിരിക്കുന്നത്. ഈ സുന്ദരസുരഭിലമായ അവസ്ഥയെക്കുറിച്ച് യൂണിയന്റെ വിലയിരുത്തല്‍ വൈകാതെ പ്രതീക്ഷിക്കാം.

No comments: