Sunday, May 18, 2014

രാഷ്ട്രീയത്തിലെ സം"പൂജ്യന്‍"മാര്‍

പൂജ്യം എവിടെ നില്‍ക്കുന്നു എന്നതിലാണ് കാര്യം. വലത്തും ഇടത്തുമുള്ള പൂജ്യത്തിന്റെ വിലവ്യത്യാസം മനസിലാക്കിയിട്ടുണ്ട്. എന്നാല്‍, നടുവിലെ പൂജ്യം വിലയില്ലാത്തതാണ് എന്ന് ഇപ്പോള്‍ തെളിഞ്ഞു. 1984ല്‍ അച്ഛന്‍ നയിച്ച കോണ്‍ഗ്രസിന് കിട്ടിയത് 404 സീറ്റ്. 2014ല്‍ മകന്‍ നേതാവായപ്പോള്‍ സീറ്റിന്റെ എണ്ണത്തില്‍നിന്ന് പൂജ്യം കുറഞ്ഞു 44 ആയി. രാജീവും രാഹുലും തമ്മിലുള്ള വ്യത്യാസം ഒരു പൂജ്യത്തിന്റേതുമാത്രമാണ് എന്നുസാരം. അതുകൊണ്ട് കോണ്‍ഗ്രസിനെ അങ്ങനെ എഴുതിത്തള്ളിയിട്ടുകാര്യമില്ല.

മോഡി വന്‍ മോടിയിലാണ് എന്നതു ശരിതന്നെ. നന്ദി പറയേണ്ടത് മന്‍മോഹന്‍ നയിച്ച ഭരണത്തോടും രാഹുല്‍ നയിച്ച കോണ്‍ഗ്രസിനോടുമാണ്. ശാക്തീകരണം ആ വഴിയാണ് വന്നത്. പത്തുകൊല്ലം ഭരിച്ച് ചീഞ്ഞളിഞ്ഞ കോണ്‍ഗ്രസിനെ തോണ്ടിയെറിയാന്‍ ജനം കാത്തിരിക്കയായിരുന്നു. പകരക്കാരനായി വെളുത്ത താടിയും ഇസ്തിരി ചുളിയാത്ത കുര്‍ത്തയുംകൊണ്ട് മോഡി വന്നപ്പോള്‍ ഒന്ന് പരീക്ഷിക്കാമെന്ന് കുറെപ്പേര്‍ കരുതി. താടി വന്നാലും തലേക്കെട്ടു വന്നാലും ഭരിക്കുന്നത് വേറെ ചിലരാണ്. കോര്‍പറേറ്റുകള്‍ എന്നാണ് യഥാര്‍ഥ ഭരണാധികാരികളുടെ പുതിയ പേര്. പത്തുകൊല്ലം മന്‍മോഹനെക്കാണ്ട് എല്ലുമുറിയെ പണിയെടുപ്പിച്ചു. ഇനി ആ പാവത്തിന് ആവതില്ലെന്ന് തിരിച്ചറിഞ്ഞപ്പോള്‍ പുതിയ ജോലിക്കാരനെ കണ്ടെത്തി- അത്രതന്നെ. കോണ്‍ഗ്രസിന് കിട്ടിയ കോര്‍പറേറ്റ് സ്നേഹം വഴിതിരിഞ്ഞൊഴുകിയപ്പോള്‍ കാക്ക കുളിച്ച് കൊക്കായി. ചുടുചോര മണക്കുന്ന ഗുജറാത്തിന്റെ നായകനെ വികാസ് പുരുഷുവാക്കി. ഇതിലും വലിയ മോഡിമാര്‍ മുമ്പുംവന്നു. ഇന്ന് പല്ലുകൊഴിഞ്ഞെങ്കിലും അദ്വാന്‍ജി ഒരുകാലത്ത് മരണത്തിന്റെ രഥയാത്ര നയിച്ചിട്ടുണ്ട്. ആജീവനാന്ത ആര്‍എസ്എസാണ് അടല്‍ബിഹാരി. ആറുകൊല്ലം അടലും അദ്വാനിയും ഡല്‍ഹിയിലിരുന്ന് ഭരണക്കര്‍സേവ നടത്തിയപ്പോള്‍ രാജ്യത്ത് പാലുംതേനും ഒഴുകിയിരുന്നില്ല. ശവപ്പെട്ടിക്കച്ചവടത്തില്‍പോലും കമീഷന്‍ പറ്റുകയാണ് ചെയ്തത്. അന്ന് മനംമടുത്തും സൈ്വരംകെട്ടുമാണ് ജനം ഇറക്കിവിട്ടത്.

കോര്‍പറേറ്റ് സേവാ രസായനമാണ് മോഡിയും മാഡവും കഴിക്കുന്നത്. പെട്രോള്‍വില കൂട്ടുകയും പിച്ചച്ചട്ടിയില്‍ കൈയിടുകയുമെന്നതാണ് അത് കഴിച്ചാലത്തെ സൈഡ് ഇഫക്ട്. എന്തായാലും കോണ്‍ഗ്രസില്‍ മോഡിയോട് നന്ദി പറയാന്‍ ബാധ്യതയുള്ള ഒരാളെങ്കിലും ശേഷിക്കുന്നുണ്ട്. സാക്ഷാല്‍ ഉമ്മന്‍ചാണ്ടി. ഇനി യുഡിഎഫ് സര്‍ക്കാരിന്റെ പടിവാതിലില്‍ മോഡിയാണ് രക്ഷകന്‍ എന്ന് എഴുതിവയ്ക്കണം. വടക്ക് കോണ്‍ഗ്രസ് വിരുദ്ധ കൊടുങ്കാറ്റിനൊപ്പം വര്‍ഗീയതയുടെ ചുഴലികൂടി വന്നപ്പോള്‍ കേരളത്തിലെ ചില ഹൃദയങ്ങളും മൃദുലവികാരതരളിതങ്ങളായി. മോഡി വന്നാലെന്താ എന്ന് ഒരു കൂട്ടര്‍; രാജേട്ടന്‍ പോയാലെന്താ എന്ന് മറ്റു ചിലര്‍. കാവിപ്പെട്ടിയില്‍ കുറെ വോട്ട് അങ്ങനെ വീണു. സ്വന്തം വോട്ട് കച്ചവടം നടത്താന്‍ ആര്‍എസ്എസിന് പരമസുഖമായി. കൂടുവിട്ട് കൂടുമാറി നാറി നാനാവിധമായവര്‍ക്കുപോലും വിലകൊടുത്ത വോട്ടും ജാതിപറഞ്ഞ വോട്ടും ഗ്ലൂക്കോസായി. ഒരു ഭാഗത്ത് തലയില്‍ മുണ്ടിട്ട് കച്ചവടം. മറുഭാഗത്ത് മോഡിപ്പേടി വിതച്ച്, കോണ്‍ഗ്രസല്ലാതെ വേറാരുണ്ട് രക്ഷിക്കാന്‍ എന്ന ചോദ്യം. അമ്മയുടെയും മോന്റെയും പാര്‍ടി വടക്ക് പൊട്ടിപ്പൊളിഞ്ഞ വിവരമറിയാത്തവര്‍ മോഡിയെപ്പേടിച്ച് കൈപ്പത്തിക്ക് കുത്തി. അങ്ങനെ പന്ത്രണ്ടു സീറ്റുമായി ഉമ്മന്‍ചാണ്ടിക്ക് തല്‍ക്കാല രക്ഷ. തെരഞ്ഞെടുപ്പ് ഫലം തന്റെ ഭരണത്തിന്റെ വിജയമെന്ന് ഉമ്മന്‍ചാണ്ടി. അതുതന്നെ സരിതയ്ക്കും പറയാം; സലിംരാജിനും പറയാം. സരിതയ്ക്കെതിരെ പ്രതിപക്ഷം നടത്തിയ കുറ്റപ്പെടുത്തലുകള്‍ക്കുള്ള മറുപടിയാണ് വേണുഗോപാലിന്റെ വിജയമെന്ന് ആലപ്പുഴയിലെ ഷുക്കൂറെങ്കിലും പറയേണ്ടതായിരുന്നു. തന്നെയും കരിക്കിനെയും അപമാനിച്ചവര്‍ക്കുള്ള മറുപടിയാണ് മാവേലിക്കരക്കാര്‍ കൊടുത്തതെന്ന് ശാലുമേനോന് നിശ്ചയമായും അഭിമാനിക്കാം. തന്നെയും ഉമ്മന്‍ചാണ്ടിയെയും ചേര്‍ത്തുവച്ച് കേസ് സിബിഐക്കു വിട്ട ഹൈക്കോടതിക്കാണ് ജനങ്ങള്‍ തിരിച്ചടി നല്‍കിയതെന്ന് സലിംരാജിന്റെ അവകാശവാദവും ഉയരേണ്ടതാണ്.

*

തെരഞ്ഞെടുപ്പ് സാമര്‍ഥ്യത്തിന്റെ കളികൂടിയാണ് എന്ന് ഉമ്മന്‍ചാണ്ടി നല്ലപോലെ പഠിച്ചിട്ടുണ്ട്. വോട്ടു വില്‍ക്കുന്ന കടകളില്‍ പറ്റുവരവ് പണ്ടേ തുടങ്ങിയിട്ടുമുണ്ട്. ന്യൂനപക്ഷത്തിന്റെ മൊത്തക്കച്ചവടം ഏറ്റെടുത്തവര്‍ക്ക് കോണ്‍ഗ്രസിന്റെ സഹവാസംകൊണ്ട് പലവഴിക്കും ലാഭം വരുന്നു. മകാരപ്പത്രങ്ങളും മകാരച്ചാനലുകളും നാട്ടിലുള്ളതുകൊണ്ട് ഒന്നും നാട്ടുകാര്‍ അറിയില്ല എന്ന സൗകര്യം. രാഷ്ട്രീയ സാഹചര്യങ്ങളാകെ എതിരായാലും വോട്ടില്‍ കുറവുവരില്ല. ഹൈക്കമാന്‍ഡില്‍നിന്ന് അന്‍പതുകോടി വന്നു. രണ്ടുവീതം കൈപ്പത്തിക്കാര്‍ക്കും ഒന്നുവീതം അല്ലാത്തവര്‍ക്കും ചാക്കിലിട്ടുകൊടുത്തത് ആദര്‍ശധീരന്‍തന്നെ. വീതംവയ്പിന്റെ കൂലിയായി പത്തു കോടി ഇന്ദിരാഭവനിലും എത്തി. സര്‍ക്കാര്‍വക മകാരപ്പത്രങ്ങള്‍ക്ക് കോഴയും കിട്ടി. സര്‍ക്കാര്‍നിരക്കിന്റെ മൂന്നിരട്ടി കൊടുത്ത് മാതൃഭൂമിക്കും മനോരമയ്ക്കും മുഴുപ്പേജ് പരസ്യം. പണം പറ്റിയവര്‍ക്ക് ഉമ്മന്‍ചാണ്ടി പടച്ചോനായി. അടിയൊഴുക്കിലായിരുന്നു പ്രതീക്ഷ. പലതും അങ്ങനെ ഒഴുക്കിയെടുക്കുകയും ചെയ്തു. എല്ലാംകഴിഞ്ഞ് ഫലംവന്നപ്പോള്‍ എട്ടിടത്തെങ്കിലും എല്‍ഡിഎഫ് ജയിച്ചത് മഹാത്ഭുതംതന്നെ. എന്നിട്ടിപ്പോള്‍ ചര്‍ച്ച, ഇടതുപക്ഷം എന്തുകൊണ്ട് മേല്‍ക്കൈ നേടിയില്ല എന്നാണ്. നാലില്‍നിന്ന് സീറ്റിന്റെ എണ്ണം എട്ടാക്കിയത് മുന്നേറ്റമല്ലപോലും.

തെരഞ്ഞെടുപ്പു ഘട്ടത്തില്‍ ഒരു രാഷ്ട്രീയവിഷയംപോലും ചര്‍ച്ചയ്ക്കെടുക്കരുതെന്ന് വാശികാണിച്ചവര്‍, എന്തുപറ്റി ഇടതുപക്ഷത്തിന് എന്ന ചോദ്യവുമായി ഇറങ്ങിയിരിക്കുന്നു. നശിച്ചുപോകാന്‍ ശാപംചൊരിഞ്ഞവര്‍ക്ക് ഇടതുപക്ഷം "പ്രതീക്ഷയ്ക്കൊത്ത് ഉയര്‍ന്നില്ല" എന്ന സങ്കടം. കോണ്‍ഗ്രസും ലീഗും മാണികേരളയും ജാതി-മത ശക്തികളും അണിനിരന്ന യുഡിഎഫിന് എണ്ണംകൊണ്ടുള്ള വമ്പുണ്ടെന്നത് നേര്. ഹിന്ദുവും മുസ്ലിമും മത്സരിച്ചാല്‍ ഹിന്ദു ജയിക്കുമെന്നതാണ് മോഡിയുടെ കണക്ക്. അതേ കണക്ക് മറ്റൊരു തരത്തില്‍ ഉമ്മന്‍ചാണ്ടി പ്രയോഗിക്കുമ്പോള്‍, ചെറുത്ത് നാല്‍പ്പതുശതമാനത്തിലധികം വോട്ടും എട്ടുസീറ്റും നേടിയതുതന്നെ ഇടതുപക്ഷത്തിന്റെ വിജയം. വോട്ടിലും സീറ്റിലും നേരിയ വ്യത്യാസമേ വന്നിട്ടുള്ളൂ. വടകരയില്‍ മുല്ലപ്പള്ളിക്ക് തോറ്റ ജയമാണ്. യഥാര്‍ഥ ഇടതുപക്ഷം ഉണ്ടാക്കാന്‍ പോയവരെ മഷിയിട്ടുനോക്കിയിട്ടും കാണാനില്ല-അവരുടെ വാക്കും വോട്ടും കോണ്‍ഗ്രസ് വിഴുങ്ങി. മോഡിയെ പേടിച്ച് ജയിപ്പിക്കണമെന്നു പറയാന്‍ ഇനി ഒരു കോണ്‍ഗ്രസ്തന്നെ ഇല്ല എന്നായി. അപ്പോഴും നട്ടെല്ലുനിവര്‍ത്തി നില്‍ക്കാന്‍ ഇടതുപക്ഷമേ ഉണ്ടാകൂ എന്ന തിരിച്ചറിവിന്റെ നാളുകളാണിനി. എന്തായാലും ലോക്സഭയില്‍ചെന്ന് രാഹുല്‍ജിക്ക് സിന്ദാബാദ് വിളിക്കാനും ഉമ്മന്‍ചാണ്ടിയെ ഡല്‍ഹിയില്‍ കൊണ്ടുനടക്കാനും ഒരു പ്രേമചന്ദ്രനെ കിട്ടിയതില്‍ കോണ്‍ഗ്രസിന് ആശ്വസിക്കാം. നാറ്റം പരസ്പരം അറിയാനിടയില്ല.

*

ആര്‍എംപിയുടെ വിപ്ലവനാമത്തിന് ആര്‍ഐപി എന്ന പരിണാമം വന്നു. റസ്റ്റ് ഇന്‍ പീസ്. അവതാരലക്ഷ്യം പൂര്‍ത്തിയാക്കി മുല്ലപ്പള്ളിയില്‍ വിലയിക്കാനുള്ള സമയമായി. ജീവിച്ചിരുന്ന ചന്ദ്രശേഖരന് ഇരുപത്തിരണ്ടായിരം വോട്ടുകൊടുത്ത വടകരക്കാര്‍ ചന്ദ്രശേഖരന്റെ പാര്‍ടിക്ക് പതിനേഴായിരമേ കൊടുത്തുള്ളൂ. "ഇടതുപക്ഷ ഐക്യമുന്നണി"യായിട്ടും ജമാ അത്തെ ഇസ്ലാമി പിന്തുണയുണ്ടായിട്ടും ഒരുകൂട്ടം റെഡ് ഫ്ളാഗുകാരും എസ്യുസിഐയും പിന്തുണച്ചിട്ടും രമയുടെ പാര്‍ടിക്ക് അധോഗതി. വോട്ടെടുപ്പിന് നാലുനാള്‍ മുമ്പ് ഇടതുപക്ഷ സ്ഥാനാര്‍ഥിയെ ചന്ദ്രശേഖരന്റെ കൊലയുമായി ബന്ധമുള്ളവനാക്കി കഥമെനഞ്ഞ് രമ നേരിട്ടിറങ്ങി നിലവിളിച്ചതിനുള്ള കൂലിപോലും ആര്‍എംപിക്കല്ല കിട്ടിയത്. ഷംസീറിന്റെ അപരന് കിട്ടിയതിനേക്കാള്‍ കുറഞ്ഞ ഭൂരിപക്ഷത്തിന് മുല്ലപ്പള്ളിയെ വീണ്ടും ഡല്‍ഹിയിലേക്കയക്കാനായതിന്റെ ഹരത്തില്‍ ആര്‍എംപിക്ക് എന്തെങ്കിലും ബോണസ് കൊടുക്കേണ്ടതാണ്. മുല്ലപ്പള്ളിക്ക് ഇവിടെയും അവിടെയും വിലയില്ലാതായ സ്ഥിതിക്ക് ഇനി പുതിയ രക്ഷകനുവേണ്ടിയുള്ള അന്വേഷണം ആരംഭിക്കാവുന്നതുമാണ്.

*

ഒരുനാള്‍ അടുത്ത സീറ്റിലിരുന്ന് സുഹൃത്ത് ശതമന്യുവിനോട് പറഞ്ഞു-""നിങ്ങള്‍ എന്തേ ഉമ്മന്‍ചാണ്ടിയെ വലിച്ച് താഴത്തിടാത്തത്? ഇനിയും ഈ ഭരണത്തിന്റെ നാറ്റം സഹിക്കണമെന്നാണോ മാര്‍ക്സിസ്റ്റ് പാര്‍ടിയുടെ തീരുമാനം"" എന്ന്. മൂന്നാംനാള്‍ അതേ സുഹൃത്ത് അടുത്തിരുന്നു പറഞ്ഞു- ""ഞങ്ങള്‍ ഇടതുബന്ധം വിട്ട് വലത്തോട്ട് പോകുന്നു; ഉമ്മന്‍ചാണ്ടിയാണ് ഇനി നേതാവ്"" എന്ന്. അപ്പോഴാണ് കടുത്ത നാറ്റമടിച്ചത്. നാറിയെന്നും വിളിക്കാം, പരനാറിയെന്നും വിളിക്കാം- രാഷ്ട്രീയ എമ്പോക്കിയെന്ന് മൂന്നുവട്ടം വിളിക്കാം. കാക്കക്കാഷ്ഠത്തെ കല്‍ക്കണ്ടമെന്നു വിളിക്കുന്നതാണ് രാഷ്ട്രീയ മാന്യതയെങ്കില്‍ ആ മാന്യതയെ കാക്കക്കാഷ്ഠമെന്ന് വിളിക്കാനാണ് ശതമന്യുവിനിഷ്ടം.

Sunday, May 11, 2014

ഉരുളയ്ക്ക് ഉപ്പേരിതന്നെ

പൂച്ചയ്ക്ക് ഒന്‍പത് ജീവിതമുണ്ടെന്നും, അല്ല ഏഴേ ഉള്ളൂ എന്നും തര്‍ക്കമുണ്ട്. എത്രയായാലും ഏതുയരത്തില്‍നിന്നും നാലുകാലില്‍ തന്നെവീഴും. പൂച്ചകള്‍ പൊതുവേ നന്നായി ഇണങ്ങുന്നവരാണെങ്കിലും മുതിര്‍ന്ന പൂച്ചകള്‍ ചെറിയ പൂച്ചകളോട് അസഹിഷ്ണുതയോടെ പെരുമാറുന്നതും മാന്തിയും കടിച്ചും അവയെ ആക്രമിക്കുന്നതും കാണാറുണ്ട്. പൂച്ചയുടെ കാര്യങ്ങള്‍ പലതും തലതിരിഞ്ഞാണ്. മാംസാഹാരം കഴിക്കും; സസ്യഭക്ഷണം ദഹിക്കില്ല. മാംസാഹാരത്തിനു യോജിച്ച ശരീരപ്രകൃതിയെങ്കിലും ചെടി, ഇല, പുല്ല് തുടങ്ങിയവ ഉള്‍പ്പെടുത്തും. ഭക്ഷണക്കാര്യത്തില്‍ ഇഷ്ടാനിഷ്ടങ്ങളുണ്ട്. മനഃപൂര്‍വം പട്ടിണി കിടക്കാറുണ്ട്. മുന്‍പ് കഴിച്ച രുചികരമായ ഭക്ഷണം കൊടുത്താല്‍പോലും അപ്പോള്‍ കഴിക്കാന്‍ കൂട്ടാക്കില്ല. എന്നാല്‍, ആരോഗ്യം വഷളാകുന്നതുവരെ പട്ടിണി കിടക്കാന്‍ സ്വയം തയ്യാറാകുന്നത് അത്യപൂര്‍വം. അസ്വാഭാവികഭക്ഷണവും കഴിക്കാറുണ്ട്; പ്ലാസ്റ്റിക്, തുണി, കമ്പിളി എന്നിവയൊക്കെ. കരള്‍ മറ്റ് മൃഗങ്ങളുടേതുപോലെ വിഷപദാര്‍ഥങ്ങളെ പ്രതിരോധിക്കാന്‍ ശക്തി ഉള്ളവയല്ല. ഈ വിശേഷങ്ങളെല്ലാം ഒത്തുനോക്കുമ്പോള്‍ ശ്രീമാന്‍ പൂച്ചയ്ക്ക് ആദര്‍ശധീരനായ പൂച്ച; വ്യത്യസ്ത മാര്‍ജാരധീരന്‍ എന്നൊക്കെ വിളിക്കപ്പെടാന്‍ അര്‍ഹതയുണ്ട്.

പൂച്ചയുമായി കെപിസിസിക്ക് ഒരു ബന്ധവുമില്ല. പക്ഷേ, ഇടവഴിയിലെ പൂച്ച മിണ്ടാപ്പൂച്ച, പൂച്ചയ്ക്കാര് മണികെട്ടും, ചൂടുവെള്ളത്തില്‍ വീണ പൂച്ച പച്ചവെള്ളം കണ്ടാല്‍ അറയ്ക്കും, പൂച്ചയ്ക്കെന്ത് പൊന്നുരുക്കുന്നിടത്ത് കാര്യം, മിണ്ടാപ്പൂച്ച കലമുടയ്ക്കും തുടങ്ങിയ പൂച്ചച്ചൊല്ലുകളാണ് ആദര്‍ശഗ്രഹണകാലത്ത് ഇന്ദിരാഭവനിലെ സന്ധ്യാകീര്‍ത്തനം. ഇടവഴിയിലായിരുന്നപ്പോള്‍ ശല്യമില്ലായിരുന്നു. അകത്തേക്ക് കയറിയതോടെ എലികളുടെ ജനാധിപത്യം തകര്‍ന്നു. തുടര്‍ച്ചയായി കലമുടച്ചുകൊണ്ടിരിക്കുന്നു.

*

കെപിസിസി പ്രസിഡന്റായി വി എം സുധീരന്‍ വന്നപ്പോള്‍ പാര്‍ടി രക്ഷപ്പെട്ടു എന്ന് ആരും കരുതിയില്ല- ഒരു പപ്പുഫലിതമായേ കണ്ടുള്ളൂ. ഇന്നുവരെ എന്തിനെയെങ്കിലും രക്ഷപ്പെടുത്തി എന്ന ദുഷ്പേര് കേള്‍പ്പിക്കാത്ത സുധീരനെത്തന്നെ ഉമ്മന്‍ചാണ്ടിയുടെ താക്കോല്‍ ഏല്‍പ്പിക്കണം എന്ന് രാഹുല്‍ജി തീരുമാനിച്ചതില്‍ ശാസ്ത്രമുണ്ട്. ഇന്നലെവരെ ഉമ്മന്‍ചാണ്ടിയാണ് കേരളത്തിന്റെ ഹൈക്കമാന്‍ഡ്. രമേശിന് വലിയ കടുംപിടിത്തമൊന്നുമില്ല- ചിലചില കാര്യങ്ങള്‍ തട്ടുകേടില്ലാതെ നടക്കണം എന്നുമാത്രം. സെക്രട്ടറിയറ്റില്‍ കയറിനിരങ്ങിയ സരിതയോ ശാലുവോ ഇന്ദിരാഭവനിലേക്ക് തേടിച്ചെല്ലാതിരുന്നത് അന്നത്തെ കെപിസിസി അധ്യക്ഷന്റെ മഹത്വംകൊണ്ടെന്നും പറയുന്നുണ്ട്- രമേശ് തന്നെ. പോയതുകൊണ്ട് വല്ല കാര്യവുമുണ്ടായിരുന്നോ എന്നാകും അനുഭവസ്ഥരുടെ ചോദ്യം. അങ്ങനെ തരിശൂഭൂമിയായി കിടന്ന ഇന്ദിരാഭവനെയാണ് സുധീരപ്രവേശത്തിലൂടെ അധികാരകേന്ദ്രമാക്കി ഉയര്‍ത്തിക്കളഞ്ഞത്. ഇപ്പോള്‍ ക്ലിഫ്ഹൗസിലേക്കുള്ള റോഡില്‍ തിരക്കില്ല. വണ്ടികള്‍ ഇന്ദിരാഭവനിലേക്കാണ്. അവിടെ പ്രസിഡന്റിനെക്കണ്ട് ചിറ്റുവാങ്ങിയാല്‍ കാര്യംനടക്കും. ന്യൂനമര്‍ദം ക്ലിഫ്ഹൗസില്‍നിന്ന് കെപിസിസി ഓഫീസിലേക്ക് എത്തി എന്നു സാരം. വലിയ വലിയ ചുമടുകളൊന്നുമില്ല; പണിയുമില്ല. കാലത്തെഴുന്നേറ്റ് കുളിച്ച് മുടികറുപ്പിച്ച് വെള്ളവസ്ത്രമണിഞ്ഞ് ഇരുന്നുകൊടുത്താല്‍മതി. ചാനലുകള്‍ തേടി അങ്ങോട്ടുചെല്ലും. ദര്‍ബാര്‍ നടത്തിപ്പും വാചകമടിയുമാണ് അധ്യക്ഷന്റെ ഭാരം. ഇടയ്ക്ക് ആദര്‍ശത്തിന്റെ പൊടിതൂത്ത് മിനുക്കിവയ്ക്കണം. സാധാരണ പാര്‍ടിക്കാര്‍ ആ വഴി പോകാറില്ല. നാലണകോണ്‍ഗ്രസുകാരന് ആദര്‍ശം കുറയും. ഹൈക്കമാന്‍ഡില്‍നിന്നുള്ള നൂല്‍ നേരെ ഇന്ദിരാഭവന്റെ മേല്‍ക്കൂരവഴിയാണ് വന്നത്. അതുകൊണ്ട് ഉമ്മന്‍ചാണ്ടിക്കുപോലും പേടിയാണ്. അങ്ങനെ ചെന്നിത്തലയില്‍നിന്ന് മോചനംനേടിയ കോണ്‍ഗ്രസ് ഏകാംഗ ജനാധിപത്യത്തിന്റെ കരുത്തിലാണ്. ഞാന്‍ പറയും, ഞാന്‍ തീരുമാനിക്കും, ഞാന്‍ ചിരിക്കും, ഞാന്‍ കലഹിക്കും-അതാണ് അച്ചടക്കമെന്ന് ആ സവിശേഷ ജനാധിപത്യത്തിന്റെ അടിസ്ഥാനപ്രമാണം.
പൂച്ചയെപ്പേടിച്ച് നടക്കുന്ന എലികളായി ഇന്ദിരാഭവന്‍ അന്തേവാസികള്‍. മണികെട്ടാനാരുണ്ട് എന്നതായി അന്വേഷണം. ഷാനിമോള്‍ക്ക് അവസരംകിട്ടിയത് അങ്ങനെ. ഉമ്മന്‍ചാണ്ടിക്കും രമേശിനും സ്റ്റേറ്റ് കാറുണ്ട്- ഷാനിമോള്‍ക്ക് നഷ്ടപ്പെടാന്‍ സീറ്റ് പോലുമില്ല. ബാര്‍വാറിന് പറ്റിയ യോദ്ധാവായി റിക്രൂട്ട് ചെയ്ത് പടച്ചട്ടയണിയിച്ച് ഷാനിമോളെ വിട്ടത് ആദര്‍ശവിരുദ്ധ മൂഷികനേതൃത്വംതന്നെ. പിന്നില്‍ ആളുണ്ടെങ്കില്‍ പോരിന് വീര്യം കൂടും. ഒറ്റച്ചാട്ടത്തിനുതന്നെ ആദര്‍ശപ്പൂച്ചയുടെ കഴുത്തില്‍ മണിക്കയറ് വീണു. സീറ്റുകിട്ടാതെ കബളിപ്പിക്കപ്പെട്ട ഷാനിമോള്‍ ഇങ്ങനെ ചാടുമെന്ന് ആദര്‍ശബുദ്ധിയില്‍ തോന്നിയതല്ല. ചാട്ടംകണ്ട് അമ്പരന്നു തിരിച്ചലറുകയും അടിച്ചിരുത്തുകയും ചെയ്തപ്പോള്‍ ജനാധിപത്യം പൂത്തുലഞ്ഞു. അങ്ങനെ സര്‍വഗുണസമ്പന്നനും അതീവ പ്രതാപനുമായ അധ്യക്ഷന്റെ കഴുത്തിലെ മണി കിലുങ്ങിത്തുടങ്ങി. എല്ലാം പതിനാറാംതീയതിവരെയുള്ള അഡ്ജസ്റ്റ്മെന്റാണ്. അന്ന് സീറ്റിന്റെ എണ്ണം പത്തില്‍ താണാല്‍ ക്ലിഫ് ഹൗസിലേക്ക് താമസംമാറ്റാനുള്ള മോഹാധിഷ്ഠിത ജനാധിപത്യസമ്പ്രദായമാണ് നടപ്പില്‍. അത് ഉമ്മന്‍ചാണ്ടിക്കറിയാം. ചെന്നിത്തലയ്ക്ക് നന്നായറിയാം. ഷാനിക്ക് തല്‍ക്കാലം ഗ്രൂപ്പില്ല. ഉ-ചെ ഗ്രൂപ്പിലാണെന്ന് ഭംഗിക്കുപറയാം.

ബന്ധങ്ങള്‍ സങ്കീര്‍ണമാണ്. സരിതാനായരെ നോക്കൂ- അവര്‍ക്ക് ഉമ്മന്‍ചാണ്ടിയും കെ സി വേണുഗോപാലും ഒരുപോലെ ഉറ്റവരാണ്. ഇനി ഷാനിമോളെക്കുറിച്ചുള്ള അഭിപ്രായം നോക്കിയാലും കോണ്‍ഗ്രസിനും സരിതയ്ക്കും ഒരേമനം. ഷാനി മോള്‍ക്ക് മറുപടി പറയാന്‍ എന്റെ സംസ്കാരം അനുവദിക്കുന്നില്ല എന്നാണ് ആലപ്പുഴ ഡിസിസി പ്രസിഡന്റ് എ എ ഷുക്കൂര്‍ പറഞ്ഞത്. ഷാനിമോള്‍ ഉസ്മാന് മറുപടി നല്‍കാന്‍ തന്റെ സംസ്കാരം അനുവദിക്കുന്നില്ലന്ന് സരിതാനായരും രേഖപ്പെടുത്തിയിട്ടുണ്ട്. ഷുക്കൂറിനും സരിതയ്ക്കും ഷാനിമോളെക്കുറിച്ച് ഒരേ അഭിപ്രായം. ഷാനിമോള്‍ മദ്യലോബിയുടെ ആള്‍ എന്ന് സുധീരന്‍. അതും സാംസ്കാരിക ആക്രമണംതന്നെ. ആകെക്കൂടി കഴുകിവെളുപ്പിച്ചെടുക്കുമ്പോള്‍, കോണ്‍ഗ്രസില്‍ ഷാനിമോളേക്കാള്‍ മഹത്വം സരിതയ്ക്കുതന്നെ. പതിനാറിന് സര്‍ക്കാര്‍ മാറുമ്പോള്‍ വകുപ്പുകള്‍ സരിത നിശ്ചയിക്കുമായിരിക്കും. സരിതയെക്കുറിച്ച് ആരോപണമുന്നയിച്ചതിന് ഷാനിമോളെ പുറത്താക്കാന്‍പോകുന്ന സുധീരനേതൃത്വത്തില്‍നിന്ന് മറ്റൊന്നും വരാനില്ല. ഉമ്മന്‍ചാണ്ടിക്ക് ഇനി പ്രതീക്ഷയ്ക്ക് വകയില്ല- ചെന്നിത്തല പക്ഷേ, പേടിക്കണം. മുഖ്യമന്ത്രിപദം പൂച്ച കടിച്ചുപോകുമോ എന്ന്.

*

ബാര്‍വാര്‍ കത്തിനില്‍ക്കുമ്പോഴൊന്നും രംഗത്തില്ലാത്ത ചിലര്‍ ഗ്രഹണകാലമായപ്പോള്‍ തല പൊക്കിയിട്ടുണ്ട്. കേരളത്തിലെ എല്ലാ ബാറും പൂട്ടി, ജീവനക്കാര്‍ക്ക് വേറെ പണികൊടുക്കണമെന്നാണ് പി സി ജോര്‍ജിന്റെ ആവശ്യം. മദ്യവിമുക്തമായ കിണാശേരി സമ്മോഹനസങ്കല്‍പ്പം. ആസ്ഥാന മദ്യവിരുദ്ധര്‍ക്ക് വൈകിട്ട് രണ്ടടിക്കാനുള്ളത് പട്ടാളക്യാമ്പില്‍നിന്നോ ഡ്യൂട്ടിഫ്രീ ഷോപ്പില്‍നിന്നോ എത്തിക്കൊള്ളും. പേഴ്സണല്‍ സ്റ്റാഫിന് ഒരു പണിയുമാകും. സാധാരണ കുടിയന്മാര്‍ക്കായി ഈരാറ്റുപേട്ട ഭാഗത്ത് വാറ്റുവ്യവസായവും തുടങ്ങാം. ശരിക്കും പി സി ജോര്‍ജിനെ ജലവിഭവമന്ത്രിയാക്കിയിരുന്നെങ്കില്‍ മുല്ലപ്പെരിയാര്‍ അണക്കെട്ടിനുകുറുകെ കമിഴ്ന്നുകിടന്നെങ്കിലും കേരളത്തിന്റെ മാനംരക്ഷിക്കാനുള്ള ത്രാണി കാണിക്കുമായിരുന്നു. അര്‍ഹതപ്പെട്ട കരങ്ങളില്‍ ആയുധം കൊടുക്കില്ല എന്നുപറഞ്ഞത് വെറുതെയല്ല.

*

കാടികിട്ടാത്ത പശുവിനെപ്പോലെ എന്നു കേട്ടിട്ടേയുള്ളൂ. നമ്മുടെ ചില യഥാര്‍ഥ മാധ്യമ വിപ്ലവ വില്ലാളിവീരന്മാര്‍ക്ക് ഇപ്പോള്‍ കഞ്ഞിയുമില്ല; കാടിയുമില്ല. കരഞ്ഞുതീര്‍ക്കാന്‍ മൈക്ക് പോലുമില്ല. സിപിഐ എമ്മിനെ അടിക്കാന്‍ വടി കിട്ടുന്നില്ല; തോണ്ടാന്‍ കൈ പൊങ്ങുന്നുമില്ല. അത്തരം പഞ്ഞകാലത്ത് പുല്ലും തിന്നാമെന്നാണ് പ്രമാണം. വൈക്കോല്‍ കച്ചവടം നടത്തുന്ന ഉച്ചപ്പത്രക്കാര്‍ ധാരാളമുള്ളപ്പോള്‍ വിശപ്പുമാറ്റാന്‍ അലഞ്ഞുനടക്കേണ്ടതില്ല.

കണ്ണൂരിലെ ഒരു സിപിഎം നേതാവിനെ അവിഹിതബന്ധത്തിനു പോയപ്പോള്‍ നാട്ടുകാര്‍ പിടിച്ചു എന്നാണ് കഴിഞ്ഞദിവസം വൈക്കോല്‍ പൊതിഞ്ഞുവന്ന കടലാസില്‍ എഴുതിക്കണ്ടത്. ഏതു നേതാവ്, എവിടെ, ഏതുവീട്ടില്‍, എപ്പോള്‍ എന്നൊന്നും ചോദ്യമില്ല. സിപിഎമ്മാണ്, നേതാവാണ്, പിടിച്ചതാണ്- എന്നുമാത്രം. പൊലീസും നാട്ടുകാരും പത്രക്കാരും കൊണ്ടുപിടിച്ചന്വേഷിച്ചു. എവിടെയെങ്കിലും എന്തെങ്കിലും സംഭവിച്ചോ? ആര്‍ക്കും ഒരുപിടിയുമില്ല. പക്ഷേ, പിറ്റേന്ന് പോസ്റ്റര്‍ വന്നു, ജാഥ നടന്നു- അതില്‍ ഒരു നേതാവിന്റെ പേരും വന്നു. എന്നിട്ടും വാര്‍ത്ത സൃഷ്ടിക്കപ്പെടാതിരുന്നപ്പോള്‍, ഉച്ചപ്പത്രഭാവനക്കാരന്റെ വക പരാതി- തന്നെ തല്ലിക്കളയുമെന്ന്. അങ്ങനെ ആ വഴിക്കെങ്കിലും വാര്‍ത്തയായി. അങ്ങനെ ഒരു നേതാവിനെ നാറ്റിച്ചുകളയാമെന്ന് കരുതി ഓമനിച്ച ഗര്‍ഭത്തില്‍ പിറന്നത് ചാപിള്ളയായി. എന്തായാലും നാറ്റിനശിപ്പിക്കാന്‍ കഥചമച്ചവന് പേടിതുടങ്ങിയത് നല്ല ലക്ഷണമാണ്, നല്ല പാഠവുമാണ്. സുധീരന്റേതിനേക്കാള്‍ ജനാധിപത്യവും കാവ്യനീതിയും അതിനുണ്ട്-ഉരുളയ്ക്ക് ഉപ്പേരിതന്നെ വേണമല്ലോ.

Monday, May 5, 2014

സ്ഥാനം മാറിക്കിടക്കുന്ന പാമ്പുകള്‍

വേലിയിലെ പാമ്പ് അവിടെത്തന്നെ കിടക്കുന്നതാണ് ഉചിതമെന്ന് മനസ്സിലാക്കാന്‍ സാമാന്യബുദ്ധിതന്നെ വേണം. അതില്ലാത്തവരെ ഹൈക്കമാന്‍ഡാക്കിയാല്‍ ഇതിലപ്പുറവും സംഭവിക്കും. വൈസ് പ്രസിഡന്റിനെക്കുറിച്ചുള്ള പലകഥകളില്‍ ഒന്ന് നോക്കുക. അദ്ദേഹം ഒരു ക്യാഷ് ചെക്കുമായി ബാങ്കില്‍ചെന്നു. മാറിക്കിട്ടണമെങ്കില്‍ തിരിച്ചറിയല്‍രേഖ വേണമെന്ന് കാഷ്യര്‍. ഒരുരേഖയും കൈയിലില്ല. ഭാവി പ്രധാനമന്ത്രിയാണ് എന്ന് പറഞ്ഞുനോക്കിയിട്ടും രക്ഷയില്ല.

മുമ്പ് സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ഇങ്ങനെ വന്നപ്പോള്‍, പന്തടിച്ച് പായിച്ചാണ് ഐഡന്റിറ്റി തെളിയിച്ചതെന്നും അതുപോലെ വല്ലതും ചെയ്താല്‍ മതിയെന്നുമായി കാഷ്യര്‍. മറുപടി ഇങ്ങനെ: ""എന്റെ മനസ്സ് ശുദ്ധശൂന്യമാണ്. ഒന്നും വരുന്നില്ല. എന്തുചെയ്യണമെന്നറിയില്ല. എത്തുംപിടിയും കിട്ടുന്നില്ല."" അതുകേട്ടയുടനെ കാഷ്യര്‍ക്ക് മനസ്സിലായി മുന്നിലിരിക്കുന്നത് ആരെന്ന്. ""സര്‍, അഞ്ഞൂറിന്റെ നോട്ട് മതിയോ, ആയിരത്തിന്റേത് വേണോ"" എന്ന ചോദ്യം. നിമിഷങ്ങള്‍ക്കകം ചെക്ക് മാറിയ കാശുമായി യുവനേതാവ് പോയി എന്നത് കഥാന്ത്യം. ഹൈക്കമാന്‍ഡിന്റെ തല ശുദ്ധശൂന്യമായതുകൊണ്ട് വേലിയിലിരിക്കുന്ന പാമ്പിനെ ഇന്ദിരാഭവനിലെ കസേരയിലെടുത്തിട്ടു. കസേരയിലുണ്ടായതിനെ പൊലീസ് തൊപ്പിവച്ച് സെക്രട്ടറിയറ്റിലേക്കും വിട്ടു. രണ്ടുപണിയും പാളി. പ്രസിഡന്റുസ്ഥാനത്തുനിന്ന് പൊലീസ് മന്ത്രിപദത്തിലേക്ക് കൂടുമാറിയ രമേശ് ഒരു ഫോര്‍മുലയും കൊണ്ട് നടക്കുകയാണ്. ആരും ശ്രദ്ധിക്കുന്നില്ല. ചുരുക്കത്തില്‍, ഫോര്‍മുലയുടെ വിലപോലുമില്ലാതായി.

നിലവാരമില്ലാത്ത ബാറില്‍ ഒഴിച്ചുകിട്ടുന്ന മദ്യത്തിനാണോ ശുദ്ധമായ പൊങ്ങച്ചവും കാപട്യക്കരിപ്പെട്ടിയുമിട്ട് വാറ്റിയെടുത്ത ആദര്‍ശത്തിനാണോ ലഹരി കൂടുതലെന്നതാണ് തര്‍ക്കം. നാനൂറ്റിപ്പതിനെട്ട് ബാര്‍ പൂട്ടിച്ച് നാടാകെ മദ്യവിരോധക്കല്യാണം നടത്താനാണ് ആദര്‍ശധീരന്റെ പുറപ്പാട്. കോണ്‍ഗ്രസാകുന്ന കൂട്ടിലിരുന്നുള്ള അഭ്യാസത്തെ വി ഡി സതീശന്‍ എന്ന അഞ്ചാം വൈസ് പ്രസിഡന്റ് സിദ്ധാന്തവല്‍ക്കരിക്കുന്നത് ചെളിയുമായുപമിച്ചാണ്. മങ്ങിപ്പോയ പ്രതിഛായ നന്നാക്കാന്‍ മറ്റുള്ളവരുടെമേല്‍ ചെളിവാരിയെറിയാന്‍ നോക്കേണ്ടെന്നും മദ്യലോബി എന്ന ലേബലില്‍ മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവരെ മോശക്കാരാക്കാന്‍ നോക്കേണ്ടെന്നും സതീശന്‍ പറഞ്ഞുവച്ചു. അഞ്ചിലൊന്നുമാത്രമായ സതീശന്‍ അരപ്രസിഡന്റാകേണ്ടെന്ന് ആദര്‍ശത്തിന്റെ പുതിയ വക്താവ് രാജ്മോഹന്‍ ഉണ്ണിത്താന്റെ പ്രതികരണവും വന്നുകഴിഞ്ഞു. ബാര്‍പൂട്ടലും മദ്യവിരോധവുമായി പ്രത്യക്ഷമായോ പരോക്ഷമായോ ബന്ധമൊന്നും കാണാനില്ല. കഷ്ടകാലത്തിന് തെരഞ്ഞെടുപ്പായിപ്പോയി; അതുകൊണ്ട് കച്ചവടം നടന്നില്ല. പറഞ്ഞുറപ്പിച്ച കച്ചവടം പൂര്‍ത്തിയായാല്‍ ബാര്‍ താനേ തുറക്കുമെന്നായിരുന്നു രീതിശാസ്ത്രം.

ബാറല്ലേ, മദ്യമല്ലേ- തീവച്ചാല്‍ കത്തുന്ന സാധനമല്ലേ എന്നത് ആദര്‍ശമസ്തിഷ്കത്തില്‍ വൈകിയുദിച്ച ബുദ്ധിയാണ്. മുഖ്യമന്ത്രിയും മദ്യമന്ത്രിയും കനിഞ്ഞിട്ടും ബാറിന്റെ താക്കോല്‍ ഇന്ദിരാഭവനിലെ ബക്കറ്റില്‍ത്തന്നെ തുടര്‍ന്നു. യക്ഷി പിടിവിട്ടാലും പൂജാരി വിടില്ല എന്നായി. ബാറിന്റെ കാര്യത്തിലേ പിടിവാശിയുള്ളൂ. ആറന്മുളയും കരിമണലും വനംമാഫിയയും അടക്കമുള്ള മറ്റു വിഷയങ്ങള്‍ യക്ഷിയും പൂജാരിയും വിട്ടുകഴിഞ്ഞു. ആവശ്യാധിഷ്ഠിതമാണ് ആദര്‍ശം. ഹരിപ്പാട്ടുകാരന്റെ ശല്യംസഹിക്കാതെ ഇറക്കിവിട്ടപ്പോള്‍ അന്തിക്കാട്ടുകാരന്‍ വന്നു. മുഖ്യമന്ത്രിക്ക് മുകളില്‍ മുഖ്യമന്ത്രിയുണ്ടാകുന്നതിന്റെയും ഭരണപക്ഷത്ത് പ്രതിപക്ഷനേതാവുണ്ടാകുന്നതിന്റെയും സുഖം ഒന്നിച്ചനുഭവിക്കാനുള്ള അസുലഭഭാഗ്യം ഉമ്മന്‍ചാണ്ടിക്ക് കൈവന്നു. ആദര്‍ശത്തിന്റെ ആകത്തുകയാണ്; തെരഞ്ഞെടുപ്പിന് ഹൈക്കമാന്‍ഡില്‍നിന്നുവന്ന അന്‍പതുകോടിയുടെ വിതരണക്കാരനുമാണ്. ആദര്‍ശം ഉണക്കിപ്പൊടിച്ച് വിറ്റവകയില്‍ കിട്ടിയതല്ല, അഴിമതി പുകവച്ച് പഴുപ്പിച്ച് വിറ്റ കാശാണതെന്ന് അറിയാഞ്ഞിട്ടല്ല. അഞ്ചുലക്ഷം കോടിയുടെ അഴിമതിക്കൊടുമുടിയിലിരിക്കുന്ന പാര്‍ടിയുടെ കേരളത്തിലെ ബ്രാഞ്ച് മാനേജര്‍ ആദര്‍ശത്തിന്റെ ചില്ലറ വ്യാപാരം തുടങ്ങുന്നത് ആര്‍എസ്എസുകാരന്റെ മതസൗഹാര്‍ദ പ്രസംഗംപോലെ മധുരതരം.

ആന്റണിക്ക് ചാരായനിരോധനമായിരുന്നു ആയുധമെങ്കില്‍, ബാറടപ്പിക്കല്‍വച്ച് ഒന്നുപയറ്റാമെന്ന് സുധീരനും കരുതുന്നതില്‍ തെറ്റില്ല. കപടലോകത്തില്‍ സ്വന്തം കാപട്യം സകലരും കാണരുതേയെന്ന് പ്രാര്‍ഥിച്ചാല്‍ മതി. ""ധീരാ വീരാ വി എം സുധീരാ ധീരതയോടെ നയിച്ചോളൂ.. "" എന്ന് വിളിക്കാന്‍ ഒരു പന്തളം സുധാകരനെങ്കിലും കൂടെയുണ്ടല്ലോ എന്നത് ചെറിയ ആശ്വാസമല്ല. അതേ മുദ്രാവാക്യം അനുയായികളെക്കൊണ്ട് വിളിപ്പിച്ച കെഎസ്യുക്കാലത്ത്, ""പണ്ടൊരുകാലം തെരുവിലിറങ്ങി യേശുദേവന്‍ കല്‍പ്പിച്ചു, സീസറിനുള്ളത് സീസറിന്, ദൈവത്തിനുള്ളത് ദൈവത്തിന്... ഇന്നിതാ നമ്മുടെ തെരുവിലിറങ്ങി ബിഷപ്പുമാര്‍ കല്‍പ്പിച്ചു. ചെലവുകളെല്ലാം സര്‍ക്കാരിന്, വരവുകളെല്ലാം ഞങ്ങള്‍ക്ക്..."" എന്നുകൂടി പറഞ്ഞിരുന്നു. സ്വന്തം പാര്‍ടി നയിക്കുന്ന സര്‍ക്കാരിനെതിരെ നാലു വാചകമടിച്ചാല്‍ നേതാവാകുമെന്ന് സുധീരന് മനസ്സിലായത് അക്കാലത്താണ്. ഒരുഭാഗത്ത്, പള്ളിയുടെയും പട്ടക്കാരുടെയും വോട്ടും പിന്തുണയും; മറുവശത്ത് അവര്‍ക്കെതിരെ സമരനാടകം. നേര്‍വഴിയല്ല, വളഞ്ഞ വഴിയാണ് കോണ്‍ഗ്രസില്‍ പഥ്യമെന്നുള്ള ആ തിരിച്ചറിവാണ്, കരുണാകരന്റെ ചെലവില്‍ ജയിച്ച് സ്പീക്കറായശേഷം കരുണാകരനുതന്നെ പാര പണിത തുടര്‍കാലത്ത് വഴികാട്ടിയായത്. സ്വന്തമായി ഒന്നും ചെയ്യില്ല; ചെയ്യുന്നത് മുടക്കുകയേ ഉള്ളൂ.

ആരെയും സഹായിക്കില്ല; എന്തിനും ഇടങ്കോലിടുകയേ ഉള്ളൂ. മദ്യവിരോധം പറച്ചിലിലേയുള്ളൂ- മദ്യമുതലാളിമാരോട് അയിത്തമില്ല. ആദര്‍ശ- കരുണാകര യുദ്ധകാലത്ത് തൃശൂരിലെ ഒരു ബാര്‍ അടപ്പിച്ചതിന് പുതിയ ബാര്‍ വിരോധവുമായി നാഭീനാളബന്ധമുണ്ടെന്നും കേള്‍ക്കുന്നു. സരിതാകോണ്‍ഗ്രസിന്റെ അധ്യക്ഷപദവി ആദര്‍ശത്തിന് സംവരണംചെയ്യുക എന്നതുതന്നെ ഫലിതബിന്ദുവാണ്. ബണ്ടിചോറിനെ പത്മനാഭസ്വാമി ക്ഷേത്രത്തിന്റെ നിലവറ പരിപാലകനാക്കുന്നതിനേക്കാള്‍ തമാശയുണ്ടതില്‍. ഉമ്മന്‍ചാണ്ടി ഇനി അല്‍പ്പം പഠിക്കട്ടെ. ഇന്നലെവരെ മുഖ്യനായിരുന്നുവെങ്കില്‍, ഇന്ന് സൂപ്പര്‍ മുഖ്യന്റെ സേവകനാണ് എന്ന് സ്വയം ബോധ്യപ്പെടട്ടെ. നാലുവോട്ട് സംഘടിപ്പിക്കാന്‍ നോക്കാതെ നാടുനീളെ വിമര്‍ശവും ശാപവും വിറ്റുനടന്നയാള്‍ ഭരണത്തിന്റെ കടിഞ്ഞാണ്‍ പിടിക്കുന്നത് കൗതുകക്കാഴ്ച മാത്രമല്ല, കണ്ടു പഠിക്കേണ്ട അഭ്യാസവുമാണ്. സുധീരനെ ആദര്‍ശധീരനാക്കുമ്പോള്‍ ഉമ്മന്‍ചാണ്ടിയെ അഴിമതിയുടെ ആശാനാക്കുകയാണ് എന്ന് വി ഡി സതീശന് മനസ്സിലായി. കള്ളനെ കാണാനേ നമ്മുടെ മാധ്യമങ്ങള്‍ക്ക്് കഴിയുന്നുള്ളൂ; കള്ളന് കഞ്ഞിവച്ചവനെ കാണുന്നില്ലല്ലോ എന്ന് ഉമ്മന്‍ചാണ്ടിക്ക് പരിഭവിക്കാം. ആദര്‍ശത്തിന്റെ പര്യായങ്ങളില്‍ കാപട്യവും ചതിയും ആത്മവഞ്ചനയും ചെന്നുചേരുമ്പോള്‍ സംഗതി കയറി വീര്‍ക്കുകയാണ്. വല്ലാതെ വീര്‍ത്താല്‍ പൊട്ടിത്തെറിക്കാന്‍ ഒരു കൊച്ചു മൊട്ടുസൂചി മതി.

*

വടകരയിലെ അഖിലലോക നേതാവ് വേണുവിന് വധഭീഷണി വന്നതാണ് പോയവാരത്തിലെ വലിയ വിശേഷം. രണ്ടുകൊല്ലം കൊണ്ടാടിയ ചന്ദ്രശേഖരനെ മറക്കാതിരിക്കാന്‍ വധഭീഷണിയെങ്കിലും വേണമെന്നായി. താന്‍ വധഭീഷണിക്ക് അര്‍ഹനായി വളര്‍ന്നുവെന്ന് വേണുവിന് തോന്നിപ്പോയാല്‍ ചികിത്സകൊണ്ട് ഫലമില്ല. ആരുടെ ബുദ്ധിയില്‍ ജനിച്ചതായാലും ആരെയും ചിരിപ്പിക്കുന്ന ഹാസ്യമാണ്. ""പാര്‍ട്ടിക്കെതിരെ വന്നാല്‍ മുഖംനോക്കാതെ കൊല്ലുമെന്ന് മുന്നറിയിപ്പുനല്‍കുന്ന കത്താണ് ലഭിച്ചത്"" എന്ന് ആര്‍എംപി മുഖപത്രം അതിന്റെ ആസ്ഥാനലേഖകന്റെ വാക്കുകളിലൂടെ വെളിപ്പെടുത്തുന്നു. ഈ കളി തുടര്‍ന്നാല്‍ അടുത്ത മെയ് നാല് നിന്റേതായിരിക്കുമെന്നും "കമ്യൂണിസ്റ്റ് സംരക്ഷണ ചുണക്കുട്ടികള്‍" എന്ന് സ്വയം പേരിട്ടവര്‍ കത്തിലൂടെ ഭീഷണിപ്പെടുത്തുന്നുണ്ടെന്നും വീരഭൂമിയുടെ വടകര ബ്യൂറോ റിപ്പോര്‍ട്ട് ചെയ്യുകയാണ്. അങ്ങനെ വല്ല "ചുണക്കുട്ടികളും" കത്തെഴുതിയിട്ടുണ്ടെങ്കില്‍, തെരഞ്ഞ് കണ്ടുപിടിച്ച് തിരണ്ടിവാല്‍കൊണ്ടടിക്കേണ്ടതുതന്നെ. വിവരക്കേടിനും അതിരുണ്ട്.

ആ കത്തിന്റെ ഉറവിടം വല്ല സിബിഐയോ മറ്റുപണിയൊന്നുമില്ലാത്ത ശങ്കര്‍ റെഡ്ഡിയോ അന്വേഷിക്കേണ്ടതുമാണ്. പ്രേമനൈരാശ്യംമൂലം തൂങ്ങിച്ചാകാന്‍ പോകുന്നവനെ പത്തലൊടിച്ചെടുത്ത് തല്ലിക്കൊന്നു കെട്ടിത്തൂക്കണം എന്ന് കുഞ്ഞുണ്ണിമാഷ് പറഞ്ഞിട്ടുണ്ട്. ആ കണക്കനുസരിച്ച് വേണുവിന് ഭീഷണിക്കത്തെഴുതിയവനെ പിടിച്ച് ചന്തിക്ക് നാലുപെടയെങ്കിലും കൊടുക്കുന്നത് മിനിമം മര്യാദ. ശത്രുവിനെ തെരഞ്ഞെടുക്കുന്നതിലും വേണ്ടേ അന്തസ്സ്?