Sunday, October 27, 2013

കണ്‍മുന്നിലെ അത്ഭുതസിദ്ധി

തീയിലൂടെ നടക്കുന്നതും വെറ്റിലനോക്കി ഭൂതവും ഭാവിയും പ്രവചിക്കുന്നതും ഏലസ്സുകെട്ടിച്ച് സമ്പന്നനാക്കുന്നതും ചെറിയ ചെറിയ അത്ഭുതകൃത്യങ്ങള്‍ മാത്രം. കര്‍ക്കടകത്തില്‍ മഴപെയ്യിക്കാനും ഭൂമിയെ സൂര്യന് വലംചുറ്റിക്കാനും രാവും പകലും മാറിമാറിയുണ്ടാക്കാനും കഴിവുള്ള ആള്‍ദൈവങ്ങള്‍ ചരിത്രത്തിലുണ്ട്. എന്തിന്, കേന്ദ്രത്തില്‍ മന്ത്രിമാരെയും പ്രധാനമന്ത്രിയെയും സൃഷ്ടിച്ച ദൈവം വാണ നാടാണിത്. ന്യുമോണിയ ബാധിച്ച് മരിച്ചെന്നും മോക്ഷം തേടി വന്ന ശിഷ്യയെ കയറിപ്പിടിച്ചെന്നും സിനിമാനടിയെ ഉടലോടെ സ്വര്‍ഗത്തിലേക്കെടുത്തെന്നും മറ്റും ആള്‍ദൈവങ്ങള്‍ക്കെതിരെ ആക്ഷേപമുയര്‍ത്തുന്നവരുണ്ട്. അത്തരക്കാര്‍ക്കാണ് ചികിത്സ വേണ്ടത്. മുറ്റത്തെ മുല്ലയ്ക്ക് മണമില്ല എന്നാണ്. നമ്മുടെ തൊട്ടരികില്‍, കണ്‍മുന്നില്‍ നില്‍ക്കുന്നത് എത്ര വലിയ ആള്‍ദൈവമാണെന്ന് മനസ്സിലാക്കാത്തതാണ് കേരളീയന്റെ കുഴപ്പം.

കൊച്ചിയില്‍ നടന്ന ജനസമ്പര്‍ക്കപരിപാടി എന്ന അത്ഭുതപ്രവര്‍ത്തനത്തിന്റെ മഹത്വം പലര്‍ക്കും അറിഞ്ഞുകൂടാ. ഉമ്മന്‍സ്വാമിജിയോട് കടലോളംപോന്ന പ്രണയവുമായി ഒരു പത്രം ഇങ്ങനെ എഴുതുന്നു: ""വെള്ളിയാഴ്ച കലക്ടറേറ്റില്‍ ജനസമ്പര്‍ക്കപരിപാടിക്കെത്തിയ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പരാതിപരിഹാരവുമായി തുടര്‍ച്ചയായ 15 മണിക്കൂറാണ് ജനമധ്യത്തില്‍ ചെലവഴിച്ചത്. രാവിലെ ഒമ്പതിന് വേദിയിലെത്തിയ മുഖ്യമന്ത്രി ഇടവേളയില്ലാതെയാണ് പരാതിപരിഹാരവുമായി ജനമധ്യത്തില്‍ നിലയുറപ്പിച്ചത്. രാത്രിയിലും ജനങ്ങളുടെ ഒഴുക്ക് തുടര്‍ന്നതോടെ ശനിയാഴ്ച പുലര്‍ച്ചെവരെ അദ്ദേഹം കലക്ടറേറ്റ് മൈതാനിയില്‍ ഒരുക്കിയ ജനസമ്പര്‍ക്കവേദിയില്‍ നിന്നു. പുലര്‍ച്ചെ അവസാനത്തെ പരാതിക്കാരനെയും കണ്ടെന്നുറപ്പാക്കിയശേഷമാണ് മുഖ്യമന്ത്രി സമാപനപ്രസംഗം നടത്തിയത്. എന്നാല്‍, പ്രസംഗശേഷവും പരാതികള്‍ വന്നതിനാല്‍ രണ്ടരമണിയോടെയാണ് അദ്ദേഹത്തിന് വേദി വിടാനായത്.........

.ഇതിനിടെ രാവിലെ മുതല്‍ പലതവണയായി മുഖ്യമന്ത്രി അപേക്ഷകര്‍ക്കായുള്ള പ്രത്യേക ഇരിപ്പിടങ്ങളിലെത്തി പരാതികള്‍ നേരിട്ടുവാങ്ങി. അര്‍ഹരായവരെല്ലാം നിറഞ്ഞമനസ്സോടെയാണ് മടങ്ങിയത്. പുലര്‍ച്ചെയോടെ പതിനയ്യായിരത്തോളം പേരെയാണ് മുഖ്യമന്ത്രി മാത്രം കണ്ട് പ്രശ്നപരിഹാരം നടത്തിയത്."" ഇത്തരമൊരു മഹായജ്ഞം നടത്തിയ ആളെ ഐക്യരാഷ്ട്രസഭ ഒരു സര്‍വാണി അവാര്‍ഡ് നല്‍കി അപമാനിച്ചതാണ് പ്രശ്നം. പതിനഞ്ചു മണിക്കൂര്‍കൊണ്ട് ആര്‍ക്കുകഴിയും ഈ മഹാത്ഭുതപ്രവര്‍ത്തനം. പതിനഞ്ചു മണിക്കൂര്‍ എന്നാല്‍ തൊള്ളായിരം മിനിറ്റ്. അതിനെ പിന്നെയും ചെറുതാക്കിയാല്‍ 54000 സെക്കന്‍ഡ്. പതിനയ്യായിരം പരാതി അത്രയും സമയംകൊണ്ട് പരിഹരിച്ചാല്‍ ഒരു പരാതിക്ക് 3.6 സെക്കന്റ്. അതായത്, "ബഹുമാനപ്പെട്ട മുഖ്യമന്ത്രിയുടെ സമക്ഷത്തിങ്കലേക്ക്" എന്ന് വായിക്കാനുള്ള സമയം. പതിനഞ്ചു മണിക്കൂറില്‍ ഭക്ഷണംകഴിക്കാനും പ്രാഥമികകൃത്യങ്ങള്‍ക്കും അല്‍പ്പസമയമെങ്കിലും വേണ്ടിവന്നുവെങ്കില്‍ (ആള്‍ദൈവങ്ങള്‍ക്ക് അത്തരം കാര്യങ്ങള്‍ പതിവുണ്ടോ ആവോ) ഒരു പരാതി പരിഹരിക്കാന്‍ കഷ്ടി മൂന്നു സെക്കന്‍ഡ് കിട്ടില്ല. അതിനുപുറമെയാണ് പ്രസംഗവും പ്രത്യേക ഇരിപ്പിടങ്ങളിലെത്തി നേരിട്ട് ദര്‍ശനവും. തിരുമല തിരുപ്പതി വെങ്കടാചലപതിക്കോ ഗുരുവായൂരപ്പനോ വേളാങ്കണ്ണി മാതാവിനോ ഇല്ലാത്ത സിദ്ധിയാണ് കേരളത്തിന്റെ വരദാനമായ ഈ മഹാനുഭാവന് എന്നു മനസ്സിലാക്കി ആരാധനാലയം പണിയുക എന്നതാണ് "നിറഞ്ഞ മനസ്സോടെ" മടങ്ങുന്നവര്‍ക്ക് ചെയ്യാനുള്ള ഉപകാരസ്മരണ. അതിനുപകരം കരിങ്കൊടിയും ഉപരോധവുമായി ചെല്ലുന്നത് നിര്‍ത്തിവയ്ക്കുന്ന കാര്യം പ്രതിപക്ഷം ആലോചിക്കണം.

പരാതിക്കാരനെ കണ്ടാലുടനെ ന്യായാന്യായങ്ങളും പരിഹാരവും ജ്ഞാനദൃഷ്ടിയില്‍ മനസ്സിലാക്കി തീര്‍പ്പുകല്‍പ്പിക്കുന്ന മഹാത്ഭുതമൂര്‍ത്തിയെ ഡല്‍ഹിയിലേക്കെടുത്ത് രാജ്യത്തെയും കോണ്‍ഗ്രസിനെയും രക്ഷിക്കാനുള്ള ശുപാര്‍ശയെങ്കിലും മുകുള്‍ വാസ്നിക്ക് വശം കൊടുത്തയക്കാനുള്ള സൗമനസ്യം ഹരിപ്പാട്ടുകാര്‍ക്കുണ്ടാകേണ്ടതാണ്. സോളാര്‍ ചൂടില്‍ നാടു വേവുമ്പോള്‍ ഹേമചന്ദ്രതീര്‍ഥംകൊണ്ട് മഞ്ഞും കുളിരും സൃഷ്ടിച്ചതും തെളിവും മൊഴികളും ആവിയാക്കിയതും ലജ്ജ എന്ന പദം മലയാളനിഘണ്ടുവില്‍നിന്ന് എടുത്തുകളഞ്ഞതും അനുബന്ധ അത്ഭുതസിദ്ധികളുടെ പട്ടികയില്‍പെടുത്തി പുണ്യാളപട്ടത്തിനായി ഒരപേക്ഷ അയപ്പിക്കാനും ആരെങ്കിലും തയ്യാറാകണം. അഞ്ചപ്പംകൊണ്ട് അയ്യായിരംപേരെ ഊട്ടിയത് പഴങ്കഥയാക്കി ഫ്രീസറില്‍ വയ്ക്കണം. പതിനഞ്ചു മണിക്കൂര്‍ കൊണ്ട് പതിനയ്യായിരം പരാതി പരിഹരിച്ചവന്‍ ഈ നാടിന്റെ ഐശ്വര്യം എന്ന ഫ്ളക്സ് നാടാകെ ഉയര്‍ത്തണം. പുതുപ്പള്ളി ഹൗസും ക്ലിഫ്ഹൗസും തീര്‍ഥാടനകേന്ദ്രങ്ങളായി യുഎന്‍ പട്ടികയില്‍ ഉള്‍പ്പെടുത്താനും അമാന്തമരുത്. ദര്‍ശനത്തിന് ടിക്കറ്റ് വച്ചാല്‍ അതും വരുമാനമാകും. കടകംപള്ളിയിലെ നാല്‍പ്പതേക്കറിലോ സ്മാര്‍ട്ട് സിറ്റി ബോര്‍ഡുംവച്ച് വെറുതെ കിടക്കുന്ന കൊച്ചിയിലെ ഭൂമിയിലോ ബോള്‍ഗാട്ടിയിലോ ആരാധനാലയസമുച്ചയം പണിത് വാഴ്ത്തപ്പെടേണ്ടവനെ കുടിയിരുത്താവുന്നതുമാണ്.

*

ഇരുകാലിലും പെരുമന്തുള്ളവന്‍ ഒരുകാല്‍ മന്തനെ "മന്താ..." എന്നു വിളിക്കാമെന്ന് ആര്‍ഷഭാരത സൈദ്ധാന്തികര്‍ സമര്‍ഥിച്ചിട്ടുണ്ട്. ഇരുകാല്‍ മന്തും പെരുങ്കൂനുമുണ്ടെങ്കില്‍ സാദാ മന്തന്മാര്‍ക്കും കൂനന്മാര്‍ക്കും മുകളിലാണ് സ്ഥാനം എന്ന് വേദോപനിഷത്തുകളില്‍ വിധിച്ചിട്ടുമുണ്ട്. അതുകൊണ്ട് മോഡിക്ക് മഅ്ദനിയെ "ഭീകരാ...." എന്ന് വിളിക്കാം. നാഗ്പുരില്‍ പൂജിച്ച ട്രൗസറിട്ട് ക്വട്ടേഷന്‍പണിക്കുപോകുന്നവന് ആരെയും എന്തും വിളിക്കാം. രാജാവിന്റെ ഉറക്കം പള്ളിയുറക്കമാണ്. രാജ്ഞിയുടെ പ്രസവം തിരുവയറൊഴിയലും. അതുപോലെയാണ് ആര്‍എസ്എസിന്റെ ദേശീയ നിര്‍വാഹക സമിതി യോഗത്തെ അഖില ഭാരതീയ കാര്യകാരി മണ്ഡല്‍ എന്ന് വിളിക്കുന്നത്. കൊച്ചിയില്‍ അറബിക്കടലിന്റെ കാറ്റും സുഖിയന്‍ ശാപ്പാടുമായി ഇരിക്കുമ്പോഴാണ്, ആര്‍എസ്എസ് കാര്യകാരികള്‍ക്ക് കേരളം തീവ്രവാദത്തിന്റെ കേന്ദ്രമായി എന്ന് തോന്നുന്നത്. രാഷ്ട്രപിതാവിനെ കൊന്നശേഷം നിരോധിക്കപ്പെട്ടവര്‍ക്ക് "ദേശവിരുദ്ധ പ്രവര്‍ത്തനങ്ങളെ" കുറിച്ച് ആശങ്ക വരുന്നുപോലും. "ഹിന്ദുയുവതികളെ ആസൂത്രിതമായി വശീകരിക്കല്‍, വിദ്വേഷം പ്രചരിപ്പിക്കുന്ന ലഘുലേഖകളുടെ വിതരണം, ചില മാധ്യമങ്ങളിലൂടെയുള്ള വിഷതുല്യമായ പ്രചാരണം" -ഇവയൊക്കെയത്രെ കേരളത്തെ തീവ്രവാദകേന്ദ്രമാക്കുന്നത്. കാവിയുടുത്ത് കൈയിലും കഴുത്തിലും വര്‍ണച്ചരടും കുങ്കുമപ്പൊട്ടുമായി ബസ് സ്റ്റോപ്പിലും ജങ്ഷനിലും പെണ്‍കുട്ടികളെ കമന്റടിക്കാനും മാന്താനും തോണ്ടാനും കരാറെടുത്തത് ഏതു ഭീകരരാണാവോ? ഇസ്ലാമിന്റെ ഗര്‍ഭപാത്രത്തില്‍ ഹിന്ദുബീജം നിക്ഷേപിക്കാന്‍ ആഹ്വാനംചെയ്ത് ലഘുലേഖയിറക്കിയത് ആസാറാം ബാപ്പുവോ അതോ ആര്‍എസ്എസ് ആശാന്മാരോ? ഇസ്രത്ത് ജഹാനെയും പ്രാണേഷ് കുമാറിനെയും വെടിവച്ചുകൊല്ലിച്ച് തീവ്രവാദപ്പുതപ്പണിയിച്ച് വീരനായകനായ മോഡി ഇപ്പോഴും നാട്ടിലൊക്കെത്തന്നെയില്ലേ? ജന്മഭൂമിയിലും പുണ്യഭൂമിയിലും പിന്നെ പലപല ഭൂമികളിലും വിടര്‍ന്നു പരിലസിക്കുന്ന വിദ്വേഷപ്പൂവുകള്‍ക്ക് ചോരയുടെയും മരണത്തിന്റെയും മണംതന്നെയല്ലേ?

ഗര്‍ഭിണിയുടെ നിറവയര്‍ കുത്തിപ്പിളര്‍ന്ന് ഭ്രൂണം പറിച്ചെടുത്ത് തീയിലിട്ടവനില്‍നിന്ന് തീവ്രവാദത്തിന്റെ നിര്‍വചനം പഠിക്കാന്‍ ആളിനെ വേറെ കൊണ്ടുവരണം. കേരളത്തില്‍ തീവ്രവാദമുണ്ട്; ഭീകരതയുണ്ട്; വര്‍ഗീയതയുണ്ട്. അതിലെല്ലാം ആര്‍എസ്്എസ് ഒരു ഭാഗത്തുണ്ട്്. മറുഭാഗത്ത് പലരുമുണ്ട്. അധികാരം പിടിക്കാന്‍ ആര്‍എസ്എസിനെയും എന്‍ഡിഎഫിനെയും മാറിമാറി പ്രീണിപ്പിച്ച് കളിക്കുന്ന മാന്യന്മാരുണ്ട്. വര്‍ഗീയ രാഷ്ട്രീയക്കളിക്കെതിരെ പറയാന്‍ ആര്‍എസ്എസിന് അവകാശമില്ല. വര്‍ഗീയതയുടെ മന്തും തീവ്രവാദത്തിന്റെ കൂനും അതിന്മേല്‍ അധികാരമോഹത്തിന്റെ കുരുവുമായി ചുറ്റിക്കറങ്ങുന്ന പേക്കോലങ്ങളില്‍ ഒന്ന് മറ്റൊന്നിനെ തള്ളിപ്പറയുന്നതിലല്ല; എല്ലാറ്റിനെയും പിടിച്ച് ചങ്ങലയ്ക്കിട്ട് ചികിത്സിക്കുന്നതിലാണ് കാര്യം. അത് ജനങ്ങള്‍ നടത്തിക്കൊള്ളും.

*

എസ്എംഎസിന്റെയും ഇ മെയിലിന്റെയും ഫേസ്ബുക്കിന്റെയുമൊക്കെ വില പലരും മനസ്സിലാക്കി വരുന്നേയുള്ളൂ. തെരഞ്ഞെടുപ്പു കമീഷന് അതെന്താണെന്ന് ഇപ്പോള്‍ മനസ്സിലായി. അതിനുമുമ്പുതന്നെ കണ്ണൂരിലെ സുധാകരനും നവമാധ്യമസാക്ഷരത കൈവന്നു. സുധാകരേട്ടനെ വിളിക്കൂ, ചെന്നിത്തലയെ വനവാസത്തിനയക്കൂ; കോണ്‍ഗ്രസിനെ രക്ഷിക്കൂ എന്നാണ് ഡല്‍ഹിക്കു പറക്കുന്ന നവമാധ്യമസന്ദേശമത്രെ. അങ്ങനെ അയച്ച ഒരു നേതാവിനെ മറ്റൊരു നേതാവ് മുഖമടച്ച് സ്നേഹിച്ചതല്ല; അത് ചെന്നിത്തല കണ്ടുപോയതാണ് ഇപ്പോള്‍ കുറ്റം. എസ്എംഎസിലൂടെയും ഇ മെയിലിലൂടെയുമാണ് ജനനേതാക്കള്‍ ഉദിച്ചുയരുക എന്ന് കോണ്‍ഗ്രസില്‍ ആരെങ്കിലും ചിന്തിച്ചുപോയാല്‍ അതൊരു കുറ്റമാണോ? കണ്ണൂരിലെയും അന്യനാടുകളിലെയും കോണ്‍ഗ്രസിനെ നന്നാക്കിയ സുധാകരന് ഒരു ചാന്‍സ് കൊടുക്കേണ്ടതല്ലേ? ചര്‍ക്കയ്ക്ക് പകരംവയ്ക്കാന്‍ നാടന്‍ ബോംബ്, വടിവാള്‍ തുടങ്ങിയ അഹിംസാ ഉപകരണങ്ങളെ ഉയര്‍ത്തിക്കൊണ്ടുവരേണ്ടതല്ലേ? ഇ മെയില്‍ എന്തെന്നറിയാത്ത സുധീരനെപ്പോലുള്ളവരെ ഇടയ്ക്ക് ഓര്‍ക്കുന്നതും നല്ലതാണ്.

Monday, October 21, 2013

മാറാരോഗത്തിന് വിവാദചികിത്സ

ചില രോഗങ്ങള്‍ക്ക് ഒറ്റമൂലി മാത്രമേ ഫലിക്കൂ എന്നൊരു വിശ്വാസമുണ്ട്. വിവാദം ഭക്ഷിച്ചാലേ യുഡിഎഫ് സര്‍ക്കാരിന്റെ ആയുസ്സ് നീട്ടിക്കിട്ടൂ. എപ്പോള്‍ അസുഖം മൂര്‍ച്ഛിക്കുന്നോ അപ്പോള്‍ വിവാദത്തിന്റെ ഗുളിക നാക്കിനടിയില്‍ തിരുകണം. അതുകഴിഞ്ഞ് ഞരമ്പുവഴി വിവാദം കുത്തിക്കയറ്റിക്കൊണ്ടേയിരിക്കണം. പി സി ജോര്‍ജാണ് ഇപ്പോഴും എപ്പോഴും വിവാദമരുന്നിന്റെ മുഖ്യ ഉല്‍പ്പാദനകേന്ദ്രം. ജോര്‍ജിനു ചുറ്റും കറങ്ങുകയാണ് യുഡിഎഫ് രാഷ്ട്രീയമെന്നും പറയാം. ജോര്‍ജിനെ മടക്കിച്ചുരുട്ടിക്കെട്ടി ഭദ്രമാക്കി ഈരാറ്റുപേട്ട ടിബിയുടെ പിന്നാമ്പുറത്ത് കൊണ്ടുപോയി വച്ചാല്‍ യുഡിഎഫ് രക്ഷപ്പെട്ടു എന്ന് പറയുന്നവരെ ശ്രദ്ധിക്കണം. അവര്‍ ശത്രുക്കളാകാന്‍ വഴിയുണ്ട്. കണ്ണുള്ളപ്പോഴേ കണ്ണിന്റെ വിലയറിയൂ. ജോര്‍ജ് ഇല്ലെങ്കില്‍ കാണാം ഈരാറ്റുപേട്ട മരുന്നിന്റെ വില.

ചില മരുന്നുകള്‍ കുടിക്കുമ്പോള്‍ കയ്പും ചവര്‍പ്പുമാകും. അര്‍ബുദത്തിന്റെ മരുന്നാണെങ്കില്‍ കുത്തിവയ്ക്കുമ്പോള്‍ ഛര്‍ദിയുണ്ടാകും; പിന്നെ മുടി കൊഴിയും- എന്നാലെന്ത് രോഗത്തിന് ശമനമുണ്ടാകില്ലേ എന്നതാണാശ്വാസം. ജോര്‍ജിന്റെ പ്രസ്താവന ആദ്യകേള്‍വിയില്‍ യുഡിഎഫ് വിരുദ്ധമാണെന്നു തോന്നും. ഗണേശ് കുമാറിന്റെ ചില കാര്യങ്ങള്‍ ജോര്‍ജ് വെളിപ്പെടുത്തിയപ്പോള്‍ അയ്യേയെന്നും അയ്യയ്യേയെന്നും പ്രതികരിച്ചവര്‍ ധാരാളം. പിന്നീട് വിവാദം ഗണേശിനെക്കുറിച്ചും യാമിനി കൊടുത്തതും വാങ്ങിയതുമായ തല്ലിനെക്കുറിച്ചും മന്ത്രിമന്ദിരത്തില്‍ വിരുന്നുചെന്നവന്റെ കായികക്ഷമതയെക്കുറിച്ചുമായി. ഒടുവില്‍ ഗണേശിന് രാജിവയ്ക്കേണ്ടിവന്നു; യുഡിഎഫ് പരിക്കില്ലാതെ തടി രക്ഷപ്പെടുത്തുകയുംചെയ്തു. ഇപ്പോള്‍ ഗണേശ് മന്ത്രിയായാലും ഇല്ലെങ്കിലും ജോര്‍ജിന് എതിര്‍പ്പില്ല- ആ ഭാഗം ശുഭാന്ത്യം. ഇതാണ് രീതി

പ്രതികരണം; ആക്രമണം; ചര്‍ച്ച; പ്രതിചര്‍ച്ച- ഒടുവില്‍ കൈകൊടുത്ത് ഭായി ഭായി പറഞ്ഞ് പിരിയല്‍. വിവാദത്തില്‍ ഹരം മൂത്തും, എറണാകുളം ഗസ്റ്റ് ഹൗസില്‍ എന്തായിരിക്കും ഒരുമണിക്കൂര്‍ ചര്‍ച്ചചെയ്തത് എന്ന് തിരിഞ്ഞും മറിഞ്ഞും ചിന്തിച്ചും, തിരുവഞ്ചൂര്‍- ജോര്‍ജ് തര്‍ക്കത്തിന്റെ അഡല്‍ട്സ് ഒണ്‍ലി ഭാഗങ്ങള്‍ ഭാവനയില്‍ പുനഃസൃഷ്ടിച്ചും ജനങ്ങള്‍ രസിക്കുമ്പോള്‍ യുഡിഎഫ് പിന്നെയും രക്ഷപ്പെടുന്നു. പണിയും കൂലിയുമില്ല; അവശര്‍ക്ക് പെന്‍ഷന്‍ കിട്ടുന്നില്ല; സ്വന്തംവിഹിതം അടച്ച പദ്ധതിയില്‍നിന്നുള്ള പെന്‍ഷന്‍പോലും കിട്ടാതെ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകര്‍ ഉമ്മന്‍ചാണ്ടിയെ ശപിക്കുന്നു. അരിയും തുണിയും അന്യായവിലയ്ക്കാണ് വില്‍പ്പന. സര്‍ക്കാര്‍ വിതരണകേന്ദ്രങ്ങളില്‍ അഴിമതിത്തുരപ്പന്മാര്‍ വാഴുന്നു. ട്രഷറി പൂട്ടുമ്പോള്‍, മുമ്പ് മൂന്നുതവണ പൂട്ടിയ എന്നോടാണോ കളി എന്നാണ് ഉമ്മന്‍ചാണ്ടിയുടെ ചോദ്യം.

പൊലീസുകാരുടെ പ്രധാന പണി മുഖ്യമന്ത്രിക്ക് അകമ്പടിപോകലാണ്. പത്തും പതിനഞ്ചും കിലോമീറ്റര്‍ ചുറ്റിവളഞ്ഞ് തലയില്‍ മുണ്ടിട്ട് പൊതുപരിപാടിക്ക് പോയ മുഖ്യമന്ത്രി സരിത കേരളത്തിന് അഭിമാനംതന്നെ. ഇനിയിപ്പോള്‍ കാസര്‍കോട്ടേക്ക് നാഗര്‍കോവില്‍, തൃശിനാപ്പള്ളി, പൊള്ളാച്ചി, മടിക്കേരി വഴി പോകാവുന്നതേയുള്ളൂ. ഉമ്മന്‍ചാണ്ടിയുടെ മുഖം ടിവിയില്‍ കാണുമ്പോള്‍ കുട്ടികള്‍ക്ക് ചിരിവരുന്ന കാലമാണ്. ഐസിയുവില്‍ അതീവ ഗുരുതരാവസ്ഥയില്‍ കിടക്കുന്ന രോഗിയെ സ്ട്രെച്ചറില്‍ കിടത്തി ആംബുലന്‍സില്‍ പ്രദര്‍ശനത്തിന് കൊണ്ടുവരികയും ആയിരംരൂപ ആശ്വാസം നല്‍കുകയും ചെയ്യുന്ന നാടകം മറ്റാരും കളിക്കാത്തതാണ്. ആ ദുഃഖനാടകം കണ്ടിട്ടും കുട്ടികള്‍ ചിരിക്കുന്നുണ്ടെങ്കില്‍, വിദൂഷക കഥാപാത്രത്തിന്റെ അഭിനയപാടവം അപാരമെന്നേ പറയാവൂ. കിട്ടേണ്ടത് ഓസ്കര്‍ അവാര്‍ഡായിരുന്നു. അഭിനയംകൊണ്ടും കാര്യം നടക്കാതിരിക്കുമ്പോഴാണ് വിവാദത്തിന്റെ മരുന്ന് പ്രസക്തമാകുന്നത്.

ജോര്‍ജ് സ്വന്തമായി ഉണ്ടാക്കുന്ന വിവാദമൊന്നും പോര ചികിത്സയ്ക്ക്. മനോരമയും മാതൃഭൂമിയുമുള്ളതുകൊണ്ട് കാര്യങ്ങള്‍ മുട്ടില്ലാതെ പോകുന്നു. മണ്ണിനടിയില്‍ കിടന്ന് തുരുമ്പെടുത്തതായാലും സ്ഥാനംഗണിച്ച് കണ്ടുപിടിച്ച് കുഴിച്ച് പുറത്തെടുത്ത് ഉലയിലിട്ട് പരുവപ്പെടുത്താന്‍ നല്ല മിടുക്കാണ് മകാരമാധ്യമങ്ങള്‍ക്ക്. ഞാനോ നീയോ മുമ്പനെന്ന് തര്‍ക്കിച്ചും തമ്മിലടിച്ചും തട്ടിപ്പുവെട്ടിപ്പുകളില്‍ ആഗോളമത്സരം സംഘടിപ്പിച്ചും മുന്നേറുന്ന യുഡിഎഫ് ഭരണത്തിന് വിവാദം ഏതായാലും ഗുണം മെച്ചംതന്നെ. പ്രതിസന്ധിയില്‍ ഉടുമുണ്ടുരിഞ്ഞുപോയാല്‍ വിവാദം ഒരു പച്ചിലയായി വന്നാലും നാണംമറയ്ക്കാം. സെക്രട്ടറിയറ്റ് ഉപരോധം ഉമ്മന്‍ചാണ്ടിയുടെ രാജിയിലെത്താഞ്ഞതില്‍ അരിശംപൂണ്ട് ഉറഞ്ഞവരും തുള്ളിയവരുമുണ്ട്. അവരില്‍ ചിലരെ ഇപ്പോള്‍ കാണുന്നത് ഉമ്മന്‍ചാണ്ടി ഫാന്‍സ് അസോസിയേഷനിലാണ്. സോളാറില്‍ വീണാലും സ്വര്‍ണക്കട്ടിവിഴുങ്ങിയാലും ഉമ്മച്ചന്‍ പൊന്നച്ചനോ തങ്കച്ചനോ ആണവര്‍ക്ക്. ഉമ്മന്‍ചാണ്ടിയുടെ സ്ഥാനത്ത് ഞാനായിരുന്നെങ്കില്‍ രാജിവയ്ക്കുമായിരുന്നു എന്ന് വീരവാദം മുഴക്കിയ ജോര്‍ജ് ഇപ്പോള്‍ സകല കോണ്‍ഗ്രസുകാരുടെയും തെറിവിളി കേട്ടിട്ടും രാജി എന്ന സമരായുധംമാത്രം പുറത്തെടുക്കുന്നില്ല. മാണിസാറിന് ജോര്‍ജും വേണം ജോസഫും വേണം- ഭരണം എന്തായാലും വേണം. അവിടെയും വിവാദംതന്നെ രക്ഷ. ഉപഭോക്തൃസംസ്ഥാനമായ കേരളത്തില്‍ ഏറ്റവും ചോദനമുള്ള ഉല്‍പ്പന്നം വിവാദമാണെന്ന് തിരിച്ചറിഞ്ഞവര്‍ക്കാണ് മുന്നോട്ടുള്ള വഴി തെളിഞ്ഞുകിട്ടുന്നത്. വഴിയേ പോകുന്ന വയ്യാവേലി എടുത്ത് ചുമലിലിട്ടാലും മൂലയിലിരിക്കുന്ന മഴു എടുത്ത് കാലിലിട്ടാലും വിവാദമുണ്ടാകും. ആ വിവാദംകൊണ്ട് രോഗത്തിന് താല്‍ക്കാലിക ശമനവുമുണ്ടാകും. അതല്ലെങ്കില്‍, യുഡിഎഫിലിരുന്നുകൊണ്ട് ജോര്‍ജിനും ജോര്‍ജിതരര്‍ക്കും ഇങ്ങനെ അടിക്കാന്‍ കഴിയില്ല. പുറമേയ്ക്ക് കുഴപ്പമെന്നു തോന്നുന്ന കൃത്യങ്ങളിലൂടെ ഊര്‍ജം സംഭരിക്കുന്ന ഈ ഏര്‍പ്പാടിനാണ് ഇപ്പോള്‍ രാഷ്ട്രീയത്തില്‍ മാര്‍ക്കറ്റ്്.

വിവാദചികിത്സയില്‍ അഭയംതേടി രക്ഷപ്പെടാന്‍ കാത്തിരിക്കുന്നവരുടെ നിരയില്‍ ഉമ്മന്‍ചാണ്ടിമുതല്‍ കെ സി വേണുഗോപാല്‍വരെയുണ്ട്. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ തൊലിപോലെ കുറത്തതാണ് മനസ്സും എന്ന് പറയുന്ന നീചമനസ്സിനെ ചാട്ടവാറിനിട്ട് തല്ലണമെന്ന പക്ഷക്കാരനാണ് ശതമന്യു. അത്ഭുതംതന്നെ- അങ്ങനെ പറഞ്ഞയാളിനും യുഡിഎഫ് വക ഇപ്പോഴും കൊടിവച്ച കാറുണ്ട്. പണത്തിനും പദവിക്കുംവേണ്ടി എന്തുംചെയ്യും; എന്തും ഭക്ഷിക്കും എന്നത് ആധുനിക കാലത്തെ ജനകീയ രാഷ്ട്രീയമാണ് എന്ന് വലതുപക്ഷത്തിന്റെ ശൈലീപുസ്തകത്തില്‍ എഴുതിവച്ചിട്ടുണ്ട്. അതുകൊണ്ട് ഇനിയും വിവാദമരുന്നുകാരെയും ചികിത്സകരെയും യുഡിഎഫിന് ആവശ്യമുണ്ട്. എല്ലാം ഒരു ജോര്‍ജില്‍ അവസാനിപ്പിക്കേണ്ടതില്ല എന്നര്‍ഥം.

Monday, October 7, 2013

ഭാവി വാഗ്ദാനത്തിന്റെ ബുദ്ധി

അങ്ങനെ ലാലു ജയിലിലായി. പതിനൊന്നുകൊല്ലം കഴിഞ്ഞാലേ ഇനി പാര്‍ലമെന്റിന്റെ പടി ചവിട്ടാന്‍ പറ്റൂ. അഴിമതിവിരുദ്ധ പടനായകനായി രാഹുല്‍ ഗാന്ധി വാഴ്ത്തപ്പെട്ടു. അഴിമതി എന്ന വടയക്ഷി കയറിക്കൂടിയത് മന്‍മോഹന്റെ തലപ്പാവിലായതുകൊണ്ട് അവിടെത്തന്നെ ഇരുമ്പാണി അടിച്ച് യുവമന്ത്രവാദി യക്ഷിയെ തളച്ചു. പണ്ഡിറ്റ് നെഹ്റു കൊടിപിടിച്ച് സമരംചെയ്താണ് പ്രധാനമന്ത്രിയായത്. പ്രിയദര്‍ശിനി അച്ഛന്റെ കത്തുവായിച്ച് ഉല്‍ബുദ്ധയായി. രാജീവിന് ഇന്ത്യയെ പറത്തുംമുമ്പ് വിമാനംപറത്തി ശീലമുണ്ടായിരുന്നു. അവര്‍ക്കൊന്നുമില്ലാത്ത ബുദ്ധിയാണ് നവലോക നായകന്‍ രാഹുല്‍ഗാന്ധിക്ക്. നല്ല കോണ്‍ഗ്രസുകാരനാകാന്‍ സമരംചെയ്യണമെന്നോ വിമാനം പറത്തണമെന്നോ ഇല്ല. വായന ആവശ്യമേയില്ല. ബുദ്ധിയുണ്ടായാല്‍ മതി. ആ ബുദ്ധി രാഹുലിലുണ്ട്; മന്‍മോഹനിലില്ല. രണ്ടുകൊല്ലം ജയിലില്‍ കിടക്കാന്‍ വിധിക്കപ്പെടുന്നവന്‍ ജനപ്രതിനിധിസ്ഥാനമെന്ന ത്യാഗജീവിതത്തിന് അയോഗ്യനാകുമെന്ന സുപ്രീം കോടതി ഉത്തരവ് ശരിക്കും കോണ്‍ഗ്രസ് വിരുദ്ധമാണ്. ഗാന്ധിജിമുതല്‍ എത്രയെത്ര കോണ്‍ഗ്രസുകാര്‍ ജയിലില്‍ കിടന്നു. ജഗന്നാഥ് മിശ്രയും സുരേഷ് കല്‍മാഡിയും മുതല്‍ ഉമ്മന്‍ചാണ്ടിവരെ എത്രപേര്‍ ഗാന്ധിയന്‍ രീതിയില്‍ കാരാഗൃഹവാസം കൊതിക്കുന്നു. ഖദര്‍ ഇട്ടാല്‍ ജനസേവനത്തിന്റെ ഭാഗമാണ് അഴിമതി എന്നറിയാവുന്നതുകൊണ്ടാണ് ജയിലില്‍ കിടന്നും പാര്‍ലമെന്ററി പ്രവര്‍ത്തനം നടത്താനുള്ള ഉദാര ഓര്‍ഡിനന്‍സിന് മന്‍മോഹന്‍ രൂപംനല്‍കിയത്.

സര്‍ക്കാരിന്റെ കൈയില്‍ ഇഷ്ടംപോലെ പണമുണ്ട്. പണം എന്തുചെയ്യണമെന്നറിയാതെ കഷ്ടപ്പെടുന്ന പാവം കോടീശ്വരന്മാര്‍ വേണ്ടതിലേറെയുണ്ട്. ഉള്ളിടത്തുനിന്ന് തരപ്പെടുത്തി സ്വിറ്റ്സര്‍ലന്‍ഡിലെ ബാങ്കിങ് പ്രതിസന്ധി പരിഹരിക്കാന്‍ സംഭാവനചെയ്യുന്നത് കാരുണ്യപ്രവൃത്തിയാണ്. അത്തരം ദയാനിധികളെ വെറുതെ വിചാരണ നടത്തിയും തുറുങ്കിലടച്ചും പീഡിപ്പിക്കുന്ന പരിപാടിയില്‍ കോണ്‍ഗ്രസിന് പൊതുവെ എതിര്‍പ്പുണ്ട്്. അതുകൊണ്ടാണ്, രണ്ടുകൊല്ലം ശിക്ഷ കിട്ടിയാലും പാര്‍ലമെന്റിലെ ത്യാഗം തുടരാന്‍ കൈയടിച്ച് പാസാക്കി ഓര്‍ഡിനന്‍സ് കൊണ്ടുവന്നത്. പാവപ്പെട്ട അഴിമതിക്കാരെ രക്ഷിക്കാനുള്ള ആ ഓര്‍ഡിനന്‍സ് കണ്ടപ്പോള്‍ രാഷ്ട്രപതി ഭവനിലിരിക്കുന്ന ബംഗാളി ദാദയ്ക്ക് ഇളക്കം. (പുള്ളിക്കാരന് ഇനിയൊന്നും പേടിക്കാനില്ലല്ലോ) ഒപ്പിടില്ല എന്ന് വാശി. ഓര്‍ഡിനന്‍സ് അംഗീകരിച്ചാല്‍ അഴിമതിസംരക്ഷകരാകും; ഉപേക്ഷിച്ചാല്‍ പ്രിയപ്പെട്ടവര്‍ വഴിയാധാരമാകും. ചെകുത്താനും കടലിനുമിടയില്‍പ്പെടുമ്പോഴുള്ള ഇത്തരം പ്രതിസന്ധി പരിഹരിക്കുന്നതിനെയാണ് മിടുക്കെന്ന് വിളിക്കേണ്ടത്. ഒരു ചാട്ടം, ഒരു മലക്കം, പിന്നെ ഇരുന്നമര്‍ന്ന് വലതുകൈവീശി ഒരു പ്രയോഗം. സംഗതി സിംപിള്‍. പിറ്റേന്ന് റബറൈസ്ഡ് തലക്കെട്ട്: കളങ്കിത രാഷ്ട്രീയക്കാരെ രക്ഷിക്കാനുള്ള ഓര്‍ഡിനന്‍സ് കീറിയെറിയണം- രാഹുല്‍. ഓര്‍ഡിനന്‍സിന് അംഗീകാരം നല്‍കുന്നതിന് രാഷ്ട്രപതി പ്രണബ് മുഖര്‍ജി വിമുഖത പ്രകടിപ്പിച്ചതിനു പിന്നാലെയായിരുന്നു രാഹുലിന്റെ ഇടപെടലെന്നും "കോട്ടയം വീക്ഷണം" എഴുതി. മിടുമിടുക്കന് മിടുക്കന്മാരുടെ സഹായം.

സര്‍ദാര്‍ജിയുടെ തലപ്പാവില്‍ ആണികയറിയാലെന്ത്- ഭാവി ഭാരത വാഗ്ദാനം കഴിവ് തെളിയിച്ചു. ഇന്നലെ ഓര്‍ഡിനന്‍സിറക്കും; ഇന്ന് അത് കീറിയെറിയും. നാളെ ജയിലില്‍പോയി ലാലു അങ്കിളിനെ ആശ്വസിപ്പിച്ച് രാബ്റി ആന്റിയുടെ പിന്തുണ വാങ്ങും. കോണ്‍ഗ്രസിനെ രാഹുല്‍ രക്ഷിച്ചു എന്നാണ് ചരിത്രരേഖ. ആരാണ് കുളത്തിലിറക്കിയതെന്ന് അതില്‍ കാണുന്നില്ല. ഇതുപോലെ ചില പരിഹാരക്രിയകള്‍ ഉമ്മന്‍ചാണ്ടിക്കും പ്ലാന്‍ ചെയ്യാവുന്നതാണ്. തിരുവഞ്ചൂരിന്റെ എവിടെയെങ്കിലും ഒരാണി കയറിയതുകൊണ്ട് ആകാശം ഇടിഞ്ഞുവീഴാനൊന്നും പോകുന്നില്ല.

*
അല്ലെങ്കിലും തിരുവഞ്ചൂര്‍ ഒരു ഭാരമാണ്. പി സി ജോര്‍ജിന് ഇപ്പോള്‍ തിരുവഞ്ചൂരിനെ കിട്ടിയാലും മതി. വിട്ടുകൊടുത്താല്‍ പുതുപ്പള്ളിയിലെ ആഘോഷം തുടരുമെങ്കില്‍ അതാണ് കരണീയം. ജോര്‍ജ് അടങ്ങുകയുംചെയ്യും കെ സി ജോസഫ് ചിരിക്കുകയും ചെയ്യും. ഒരിറ്റു കണ്ണീര്‍ ഓര്‍ക്കാട്ടേരിയില്‍നിന്നോ മറ്റോ വന്നാലായി. വെട്ടുവഴിക്കവിതകള്‍ക്കൊന്നും ഇനി പ്രസക്തിയില്ല. പോയാല്‍ പോയതുതന്നെ. തിരുവഞ്ചൂര്‍ ദല്ലാള്‍ നന്ദകുമാറിന്റെ ചങ്ങാതിയാണ്. ഉച്ചിക്കുവച്ച കൈകൊണ്ടുതന്നെ ഉദകക്രിയക്കും സമ്മതം. ജോര്‍ജിന്റെ എല്ലാ എഡിഷനും വന്നുകഴിഞ്ഞാല്‍ ഒറ്റയടിക്ക് തീര്‍ക്കുമെന്നാണ് പ്രഖ്യാപനം. ജോപ്പന്റെ ഫോണ്‍ കാള്‍ ലിസ്റ്റ് പുറത്തുവിട്ട് തുടങ്ങിയ കളിയാണ്. യുഎന്‍ അവാര്‍ഡ് വാങ്ങി ഉമ്മന്‍ചാണ്ടി നിലത്തിറങ്ങുംമുമ്പ് ജോപ്പന്‍ അകത്തായി. സൂക്ഷിച്ചാല്‍ ഇനിയെങ്കിലും ദുഃഖിക്കേണ്ടിവരില്ല. ഇതിലും ഭേദം ചെന്നിത്തലയാണെന്ന് ഉമ്മന്‍ചാണ്ടി മനസിലാക്കണം. നിര്‍ദോഷികളെ തിരിച്ചറിയാത്തതാണ് കുഴപ്പം.

*
പ്രഭാവര്‍മയുടെ ശ്യാമമാധവത്തിന് വയലാര്‍ അവാര്‍ഡു കിട്ടിയപ്പോള്‍ ശതമന്യുവിന് സങ്കടമാണ് വന്നത്. വെട്ടുവഴിയില്‍ തൂമ്പായും പാരയും പ്രയോഗിച്ച് വിയര്‍പ്പൊഴുക്കിയ ശങ്കരപ്പിള്ളയ്ക്കും ജയചന്ദ്രന്‍നായര്‍ക്കും കൊടുക്കേണ്ട അവാര്‍ഡ് പ്രഭാവര്‍മയ്ക്കു കൊടുക്കാമോ? വീരാന്‍കുട്ടി, പാറക്കടവ്, പൊയ്ത്തുംകടവ്, തോമാസ് കുട്ടി, ഉമ്പാച്ചി, രമണന്‍ കടിക്കാട്, കരിക്കകം പവിത്രന്‍, തീക്കുനി തങ്കപ്പന്‍, പപ്പന്‍ മുഞ്ഞിനാട്, കോട്ടേമ്പ്രം ഗോപാലന്‍കുട്ടി തുടങ്ങിയ മഹാകവികള്‍ ജീവിക്കുന്ന നാട്ടില്‍ വയലാറിന്റെ പേരിലുള്ള അവാര്‍ഡ് വാങ്ങാന്‍മാത്രം ആരാണ് ഈ പ്രഭാവര്‍മ എന്ന സംശയം തീരുന്നില്ല. ചുരുങ്ങിയ പക്ഷം ഉമേഷ് ബാബുവിനെയെങ്കിലും പരിഗണിക്കേണ്ടതായിരുന്നു. മനുഷ്യവ്യഥകളില്‍ ഉള്ളുരുകുന്ന ഒരു പത്രാധിപരാണ് ജയചന്ദ്രന്‍നായരെന്ന് നാമോര്‍ക്കണം. അങ്ങനെയുള്ള ഒരാളിന്, ഈ അവാര്‍ഡ് കണ്ടുനില്‍ക്കാന്‍ എങ്ങനെ സാധിക്കും? കവിതയ്ക്കു നല്‍കിയ സമഗ്രസംഭാവനയ്ക്ക് വയലാര്‍ അവാര്‍ഡ് നായര്‍ക്കു കൊടുക്കാമായിരുന്നില്ലേ? വിപ്ലവം അരച്ചുകലക്കി മൂന്നുനേരവും മുറതെറ്റാതെ സേവിക്കുന്ന ശങ്കരപ്പിള്ളയ്ക്ക് കൂര്‍ത്ത മണ്‍വിരലുകളുള്ള കൊലച്ചുഴലി ചുഴറ്റി രംഗത്തിറങ്ങാന്‍ സമയമായി. പന്തളത്ത് ഭുവനേശ്വരന്‍ മരിച്ചുവീണപ്പോള്‍ കടമ്പനാട്ടുകാരന് വെട്ടുവഴി അറിയുമായിരുന്നില്ല. താന്‍ പാര്‍ക്കുന്നതിന്റെ വിളിപ്പാടകലെ ചെട്ടിയങ്ങാടിയില്‍ അഴീക്കോടന്‍ ചോരയൊഴുക്കി വീണപ്പോള്‍ കുത്തുവഴിയില്‍ കവിത വന്നില്ല. വടകരയിലെ വെട്ടു കാണാന്‍പോയി കരാര്‍പ്പൊന്നു വാങ്ങി തിരിച്ചെത്തിയപ്പോള്‍ ആശ്വാസമായി. അതിനുപിന്നാലെ കവിയെയും കവിതയെയും വെട്ടിവീഴ്ത്തിയപ്പോള്‍ പത്രാധിപര്‍ക്ക് ശങ്കരപ്പിള്ള കവിതാഞ്ജലിയര്‍പ്പിച്ചു. ആ പത്രാധിപര്‍ കാശിക്കോ മറ്റോ പോയിക്കാണും. എന്നാലും പിള്ളയുടെ കവിമനസ്സ് ചുരത്തട്ടെ- ഒരു അവാര്‍ഡുവഴിക്കവിത. അമ്പത്തൊന്ന് തലതിരിഞ്ഞ് പതിനഞ്ചായി ചുരുങ്ങിയെങ്കിലും വെട്ടുവഴിക്കവിതയ്ക്ക് ചുരുക്കമുണ്ടാകാത്തത് മലയാളിയുടെ മഹാഭാഗ്യം. മള്ളൂരുണ്ടെങ്കില്‍ കേസ് ജയിക്കാം എന്നത് പഴയ കഥ. മാതൃഭൂമിയുണ്ടെങ്കില്‍ സാഹിത്യനായകനായി അവാര്‍ഡിതനാകാം എന്നത് പുതിയ കഥ. അവാര്‍ഡ് ഒരു പാലമാണെന്നും അതിന് അങ്ങോട്ടുമിങ്ങോട്ടും ഗതാഗതമുണ്ടെന്നുമുള്ള സനാതന സത്യം കണ്ടെത്തിയ വീരേന്ദ്രമനീഷിക്ക് പുഷ്പാഞ്ജലി അര്‍പ്പിച്ചവരില്‍നിന്ന് ചാടിപ്പോയ വയലാര്‍ അവാര്‍ഡിനെ ഓര്‍ത്തുകൊണ്ട് ഒരു കവിതാ സമാഹാര സൃഷ്ടിക്ക് ശോഭനമായ വിപണിമൂല്യമുണ്ട്. എനിക്കൊരു ക്ഷേത്രമുണ്ട്; അത് മാര്‍ക്കറ്റ് ചെയ്യണ്ടേ എന്ന് ദല്ലാള്‍ സാഹിത്യനായകന്‍ ചാനലില്‍കയറി ചോദിക്കുന്നത് കേട്ടു. അതുപോലെ വെട്ടായാലും അതിന്റെ എണ്ണമായാലും മാര്‍ക്കറ്റിങ്ങാണ് പ്രധാനം. അതിന് മാതൃഭൂമി വേണം. വിമാനം കയറ്റിയും ചക്രക്കസേരയിലിരുത്തിയും ബ്രാന്‍ഡ് അംബാസഡര്‍മാരെ കൊണ്ടുവരണം. അകത്ത് പൊട്ടിച്ചിരിക്കണം; പുറത്ത് പൊട്ടിത്തെറിക്കണം.

പുഷ്പാഞ്ജലിയുടെ വഴിയില്‍ പോകാത്തവരൊന്നും കവിയുമല്ല; സാഹിത്യകാരനുമല്ല എന്നാണ് നാട്ടുനടപ്പ്. അവരെ നോക്കി ജ്ഞാനപീഠം വെറും പീഠമാണോ എന്ന അശരീരി മുഴങ്ങും. സംഹാരക്രിയകളുണ്ടാകും. മന്ത്രതന്ത്രങ്ങളെല്ലാം യഥാവിധി ചെയ്തിട്ടും ശ്യാമമാധവത്തിന്റെ സംഹാരപ്രക്രിയ പൂര്‍ത്തിയാകാത്തത്് കഷ്ടം. പ്രണയമൂര്‍ത്തിയും പശ്ചാത്താപ വിവശനുമായ ശ്യാമമാധവനെയുംകൊണ്ട് പ്രഭാവര്‍മ അവാര്‍ഡ് കൈക്കലാക്കിയത് പൊറുക്കാനാവാത്തതുതന്നെ. അതിനെതിരെയാകട്ടെ അടുത്ത വെട്ടുവഴിക്കവിത. അച്ചടിക്കാനുള്ള കരിങ്കടലാസ് വഴിയേ വരും. ----

*
ഉമ്മന്‍ചാണ്ടി ബിജുവുമായി കുടുംബകാര്യം പറയുന്നതിന്റെ ക്യാമറാ ദൃശ്യം പുറത്തുവന്നാല്‍ രാജ്യരക്ഷ അപകടത്തിലാകുമെന്ന് ടൂറിസം വകുപ്പിനറിയാം. അത്രയും വലിയ ബോംബിന്റെയും മിസൈലിന്റെയും കാര്യമാണ് ചര്‍ച്ചചെയ്തത്. ശ്രീധരന്‍നായരും സരിതയും ഉമ്മന്‍ചാണ്ടിയെ കണ്ടതിന്റെ ദൃശ്യങ്ങള്‍ "വീണ്ടെടുക്കാനാവാത്ത വിധം" നഷ്ടപ്പെട്ടതിനും തക്ക കാരണമുണ്ട്. ജോപ്പന് സരിത ഉമ്മകൊടുക്കുമ്പോള്‍ ക്യാമറ നാണംകൊണ്ട് കണ്ണുപൊത്തുകയായിരുന്നു. സ്വര്‍ണക്കടത്തുകാരന്‍ പള്ളൂര്‍ സ്വദേശി ഫയാസ് കോഴിക്കോട് ജയിലില്‍ചെന്ന് സ്വന്തം നാട്ടുകാരനായ കൊടി സുനിയെ കണ്ടത് പക്ഷേ, ക്യാമറ ഒപ്പിയെടുത്തിട്ടുണ്ട്. അവിടെ മോഹനന്‍ മാസ്റ്ററും ഉണ്ടായിരുന്നതാണ് ഓര്‍ക്കാട്ടേരി വിപ്ലവപ്രക്രിയ നേരിടുന്ന പുതിയ പ്രതിസന്ധി. അവിടെ എന്തുപറഞ്ഞെന്ന് കോടിയേരി ബാലകൃഷ്ണന്‍ വിശദീകരിക്കണമെന്ന് വിപ്ലവ നേതാവ് ആവശ്യപ്പെട്ടതായി പൊട്ടക്കിണറ്റില്‍നിന്നുള്ള വാര്‍ത്ത കാണുന്നു. ഫയാസ് ചായകുടിക്കാന്‍ കയറിയ കടയെയും കടക്കാരനെയും പിടിക്കാനും നോക്കി ചിരിച്ചവരെ കണ്ടെത്തി ശിക്ഷിക്കാനും നടക്കുന്നവരുടെ യഥാര്‍ഥ വഴി ഇതുതന്നെ. ഉമ്മന്‍ചാണ്ടി സ്റ്റേറ്റ് കാര്‍ റോഡരികില്‍ നിര്‍ത്തി സ്വകാര്യം പറഞ്ഞതും ദുബായില്‍ ഫയാസിന്റെ വണ്ടിയില്‍ കറങ്ങിയടിച്ചതുമൊന്നും വിപ്ലവ പ്രക്രിയയെ ബാധിക്കാത്തതുകൊണ്ട് പൊട്ടക്കിണര്‍ വിപ്ലവം നീണാള്‍ വാഴട്ടെ.